Wednesday, December 14, 2016

കനലെഴുത്ത്

പുസ്തകം : കനലെഴുത്ത് 
രചയിതാവ് : ഷീബ ഇ കെ 

പ്രസാധകര്‍ : ഡി സി ബുക്ക്സ് 

അവലോകനം :ഡോ. ജിസാ ജോസ് 


ഉറവകൾക്ക്, അവയുടെ ഉത്ഭവകേന്ദ്രത്തിൽ  മാത്രം അവകാശപ്പെടാവുന്ന തെളിമയും ഊറിക്കൂടലുകളുടെ ലാളിത്യവുമാണ് ഷീബ ഇ.കെയുടെ കഥകളുടെ സവിശേഷത. കുത്തിയൊഴുക്കുകളും കലങ്ങിമറിയലുകളുമില്ലാതെ ജീവിത വ്യവസ്ഥകളെ ,അതിന്റെ വൈരുദ്ധ്യങ്ങളെ ,സന്ദിഗ്ധതകളെ അവയുടെ തനിമയിലാവിഷ്കരിക്കുന്ന കഥകളാണ് ' കനലെഴുത്തി' ലുള്ളതെന്നു പറയാം. ഒഴിച്ചു നിർത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും.പല തരത്തിലുള്ള തിരസ്കാരങ്ങൾ, നിരാസങ്ങൾ, ഏകാന്തതകൾ. അധികാരത്തോടുള്ള നിശബ്ദ സമരങ്ങളുടെ ഉൾക്കലക്കങ്ങളും പ്രതിവ്യവഹാരങ്ങളുടെ സാധ്യതകളും അവയിൽ കൂടിക്കലർന്നു പടരുന്നുണ്ട്. തോറ്റുപോയവരുടെ, പക്ഷേ പരാജയപ്പെടാത്ത പ്രതിഷേധങ്ങളായി വായിച്ചെടുക്കാവുന്ന കഥകൾ.
സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ, കീഴാളബോധത്തിന്റെ സൂക്ഷ്മവും തീവ്രവുമായ  ഉള്ളടരാണ് ഷീബയുടെ കഥകളുടെ കരുത്തു നിർണയിക്കുന്നത്. അതൊട്ടും പ്രകടമല്ല. പക്ഷേ സമർത്ഥമായി പാകിയിട്ടുള്ള രാഷ്ട്രീയധ്വനികൾ ആ കഥകളെ വൈകാരികാവിഷ്കാരങ്ങളെന്ന സാധാരണ അവസ്ഥയിൽ നിന്നു നിശിതമായ സാമൂഹിക വിമർശനത്തിന്റെ തലത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു. സമകാല സ്ത്രീ എഴുത്തുകാരികളിൽ നിന്നു വ്യത്യസ്തമായി അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകർഷണീയമാണ്. അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലുന്ന കഥകൾ. പാരമ്പര്യ നിർമ്മിതികളെ തകർക്കുമ്പോൾത്തന്നെ പൊതുലോകബോധങ്ങളെ രൂപപ്പെടുത്തുന്ന ക്രമങ്ങളോട്, വ്യവസ്ഥകളോടുള്ള വിധേയത്വവും (അതു ബോധപൂർവ്വമോ അബോധപൂർവ്വമോ ആവാം ) ഈ കഥകളിലുണ്ട്.
യഥാർത്ഥവും അതുകൊണ്ടുതന്നെ അപൂർണവുമായ ലോകത്തിന്റെ പരാധീനതകൾക്കിടയിൽ എഴുത്ത്  ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന സ്ത്രീയുടെ ചിരന്തനപ്രതിരൂപമാണ് കനലെഴുത്തിലെ മാലിനി നാരായണൻ. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലു (conditioning) കൾക്ക് വിധേയയാവുന്ന മാലിനി നാരായണനെ ചിരകാലമായി നമ്മളറിയും, പല പേരുകളിൽ ഓരോ കാലത്തിലും അവളുണ്ട്. എഴുതാൻ പ്രേരണ തരുന്ന ഒന്നുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ, കൂട്ടുകാരി താനാഗ്രഹിച്ച ജീവിതം ജീവിക്കുന്നതു കണ്ടസൂയ തോന്നുമ്പോൾ, അന്തമില്ലാത്ത വീട്ടുജോലികളിൽ കുരുങ്ങി ശ്വാസം മുട്ടുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്. എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നുവെന്നു വിശ്വസിക്കുന്നവരുടെ ഇടയിൽ ജീവിച്ചു കൊണ്ട് എഴുതുന്നത് അവൾക്ക് വേദന നിറഞ്ഞ ലഹരിയാവുന്നു. "നല്ലൊരു സഹയാത്രികയാവണോ നല്ലൊരു കവയിത്രിയാകണമോ " എന്ന ചോദ്യം പലതരത്തിൽ എഴുതുന്ന സ്ത്രീകളുടെ  ആന്തരിക ലോകം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ആത്മയജ്ഞം തന്നെയാവുന്നു മാലിനിക്ക് അവളുടെ എഴുത്ത്. വാക്കുകൾ പീലി വിടർത്തി നൃത്തം ചെയ്യാനെത്തുമ്പോൾ പക്ഷേ ,ആ അയഥാർത്ഥ ലോകത്തിന്റെ വശ്യതകളിൽ നിന്ന് യഥാർത്ഥ ലോകത്തിലെ പരുക്കൻ നിലങ്ങളിലേക്ക് എപ്പോഴും തന്നെത്തന്നെ മാറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ അവളിലെ കുടുംബിനിക്ക്. സ്ത്രീയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽത്തന്നെ എഴുത്ത് കനലു കൊണ്ടുള്ളതാണ്. സ്വയം പൊള്ളിപ്പിടഞ്ഞു കൊണ്ടേ അവർക്ക് എഴുതാനാവുകയുള്ളു.

മാലിനി നാരായണന്റെ തുടർച്ചയാണ് 'ഗ്രീഷ്മശാഖികളി'ലെ റാഹേൽ . കുടുംബത്തിന്റെ ചങ്ങലകളിൽ നിന്നു പുറത്തു കടന്നാലും എഴുത്തുകാരിയുടെ നിലനില്പ് സംശയാസ്പദമാണ്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പുസ്തകോത്സവ നഗരിയിലെ വർണ്ണശബളമായ, ഓരോ നിമിഷവും അപരിചിതത്വത്തിന്റെ ഗന്ധം പ്രസരിപ്പിക്കുന്ന വേദിയിലെത്തുന്ന റാഹേലിന്റെ അന്യഥാത്വമാണ് കഥയുടെ പ്രമേയം. ആനുകാലികങ്ങളിൽ മുമ്പ് കഥകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, സാഹിത്യ ലോകത്തിനപരിചിതയായ അവളുടെ ആദ്യ സമാഹാരം. കഴിവിനും ആത്മാർത്ഥതയ്ക്കും തീരെ വില കുറഞ്ഞ ഇടമാണ് എഴുത്തിന്റേതെന്നും  ആ മൽസരയോട്ടത്തിന്റെ വിധി നിശ്ചയിക്കുന്നത് വേറെ മാനദണ്ഡങ്ങൾ കൊണ്ടാണെന്നും റാഹേൽ തിരിച്ചറിയുന്നു. കിട്ടാതെ പോവുന്ന അഭിനന്ദനങ്ങൾ, പ്രോൽസാഹനങ്ങൾ, ഇടങ്ങൾ. അവഗണനയുടെ, ആത്മനിന്ദയുടെ അല്പനേരത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾക്കു തുണയാവുന്നത്, അവളെ സമാശ്വസിപ്പിക്കുന്നത് ഗ്രീഷ്മശാഖികളിൽ അവൾ സൃഷ്ടിച്ച  കഥാപാത്രങ്ങൾ മാത്രമാണ്.
കീഴാളൻ, കാളിയമർദ്ദനം എന്നീ കഥകൾ ശക്തമായ രാഷ്ട്രീയ സ്വഭാവം കൂടിയുള്ളതാണ്. മലയാളിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന സവർണവും ആധിപത്യപരവുമായ മൂല്യങ്ങളെയാണ് ഈ കഥകൾ തുറന്നു കാട്ടുന്നത്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന കാലത്തെക്കുറിച്ചുള്ള  ഉണർവാർന്ന പ്രതീക്ഷകളെ പുതു തലമുറ നിസാരാവത്ക്കരിക്കുന്നതും തള്ളിക്കളയുന്നതും നർമ്മതീക്ഷ്ണമായി കീഴാളൻ അപഗ്രഥിക്കുന്നു. സൈബർ ലോകത്തെ വിപ്ലവകാരികളും പുരോഗമനാശയങ്ങൾ പ്രസംഗിച്ച് അധികാരത്തിലെത്തുന്ന യഥാർത്ഥ ലോകത്തിലെ രാഷ്ട്രീയക്കാരുമൊന്നും ഇക്കാര്യത്തിൽ ഭേദമില്ല. നാട്ടു നടപ്പു പോലെ ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹത്തിലേക്കെത്തിച്ചേർന്ന അവിശ്വാസികളും നിരീശ്വരവാദികളുമാണ്  രുദ്രയും അനിലും. അനിൽ കീഴാളനാണെന്ന വെളിപ്പെടുത്തൽ പക്ഷേ രുദ്രയെ തകർക്കുന്നു. വിയർപ്പിന്റെ, പുന്നെല്ലിന്റെ, മണ്ണിന്റെ, കിഴങ്ങുകളുടെ, പച്ചിലയുടെ,  മരപ്പൊടിയുടെ ശ്വാസം മുട്ടിക്കുന്ന സമ്മിശ്ര ഗന്ധവുമായി തറവാട്ടിലെ പഴയ പണിക്കാരൻ കോരന്റെ ഓർമ്മ അവളെ അലോസരപ്പെടുത്തി. മണ്ണിന്റെ മണമെന്നു മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടും ആ ആദിമമായ പച്ചിലപ്പുൽമണം അവൾക്ക് അസഹ്യമായിരുന്നു. കാഴ്ചയ്ക്ക് കീഴാളനെന്നു തോന്നിപ്പിക്കാത്ത അനിലിനെ അർദ്ധസമ്മതത്തോടെയെങ്കിലും വിവാഹം കഴിക്കേണ്ടി വരുന്നു രുദ്രയിലെ ജാതിമതചിന്തകളില്ലെന്നു ഭാവിക്കുന്ന പുരോഗമന ബുദ്ധിജീവിയ്ക്ക്. എത്തിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഫേസ്ബുക്കിലെ മത സംബന്ധമായ പരാമർശങ്ങളെ രൂക്ഷമായെതിർക്കുന്ന, ജാത്യാചാരങ്ങളാണ് സമൂഹത്തെ നശിപ്പിക്കുന്നതെന്നു വാദിക്കുന്ന അനിലിന്റെ മുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ നിരന്നിരിക്കുന്നതും അവനിതിലൊക്കെ വലിയ വിശ്വാസമാണെന്ന് അമ്മ പറയുന്നതും രുദ്രയെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ആദ്യരാത്രിയിൽ അനിലിന്റെ ആലിംഗനത്തിൽ കീഴാളന്റെ ആദിമഗന്ധമറിഞ്ഞ്  മനം മടുപ്പിക്കുന്ന ആ മനുഷ്യച്ചൂരിൽ നിന്ന് പ്രാണഭയത്തോടെ മേലെപ്പാട്ടു തറവാട്ടിലെ പെൺകുട്ടി ഓടി രക്ഷപെടുന്നു. പുതിയ ചിന്തകളിലെ സവർണ്ണാഭിമുഖ്യവും പേടിപ്പിക്കുന്ന യാഥാസ്ഥിതികത്വവും ഈ കഥ മറവുകളില്ലാതെ വെളിപ്പെടുത്തുകയാണ്. ഓർമ്മകളിലെ  ഗന്ധങ്ങളും നിറങ്ങളും മാഞ്ഞു പോവുകയല്ല, ഉറച്ചു കട്ടിയാവുകയാണ്. നിസംഗമായി അഗാധമായൊരു ദുരന്ത യാഥാർത്ഥ്യത്തെ പകർത്തുന്നു ഈ കഥ. പുതിയ കാലം ഇങ്ങനെയൊക്കെയാണ്, പരസ്പര വിരുദ്ധങ്ങളായ ഇരട്ടമുഖങ്ങളിൽ അതു പകർന്നാടുന്നു. ഒരിക്കലും തമ്മിലിണങ്ങാത്ത ഒന്നിലധികം പേർ ഒരാൾക്കുള്ളിൽത്തന്നെ. ഉടയ്ക്കാനാവാത്ത ബോധങ്ങളും ബോധ്യങ്ങളുമാണവരുടെ ചിന്തകളെ രൂപപ്പെടുത്തുന്നത്. പുതിയ നാഗരികതയുടെ, പുതുസംസ്കാരത്തിന്റെ കാപട്യമാണ് കീഴാളൻ. 
അനായാസമായും സ്വാഭാവികമായും പുതു ലോകത്തിലൂടെ കടന്നു പോവുന്ന ഇവന്റ് മാനേജ്മെന്റ്, കള്ളൻ തുടങ്ങി വേറെയും ധാരാളം കഥകളുണ്ട് കനലെഴുത്തിൽ. ഇവന്റ് മാനേജ്മെൻറുകാർ ഗംഭീരമാക്കിയ തീം വെഡ്ഡിങ്ങിന്റെ ആർഭാടവും മമതയില്ലായ്മയും ഉമ്മയെ അസ്വസ്ഥയാക്കുന്നു. കൂടിച്ചേരലുകളുടെ, പരസ്പര സഹായത്തിന്റെ, സമഭാവനയുടെ ആഘോഷമായിരുന്നു പഴയ വീട്ടു കല്യാണങ്ങൾ. നാട്ടുകാരെ മുഴുവൻ ഹാളിന്റെ അണ്ടർ ഗ്രൗണ്ടിലിരുത്തി ക്ലോസഡ് സർക്യൂട്ട് ടിവിയിൽ കല്യാണം കാണിച്ച് ഭക്ഷണവും കൊടുത്തുവിട്ട പുതിയ കല്യാണഘോഷം അവർക്കു ദഹിക്കുന്നില്ല.  എന്നേം അവിടെ ഇരുത്തിയാ മതിയാരുന്നു, എത്ര കാലമായി നബീസയെയും നീലിയെയുമൊക്കെ കണ്ടിട്ട് എന്ന ഉമ്മയുടെ സങ്കടത്തെ "പെരുപ്പിച്ചു കാട്ടാനുള്ളത് പെരുപ്പിച്ചു കാട്ടി, അപ്രധാനമായതിനു ശ്രദ്ധ കൊടുക്കാതെ"യുള്ള പുതുകാല യുക്തി കൊണ്ട് മകൻ ആളിക്കത്തിക്കുമ്പോൾ കസവു തട്ടവും കാച്ചിയും ചിറ്റുമണിഞ്ഞ ആന്‍റിക് പീസായി കാഴ്ചവസ്തുവാകേണ്ടി വരുന്നു ഉമ്മയ്ക്ക്. 
ബന്ധത്തിന്റെ ഊഷ്മളതകൾ വറ്റിവരണ്ട കുടുംബത്തിനുള്ളിൽ മോഷണത്തിനു കടന്ന കള്ളൻ അബദ്ധത്തിൽ അവിടെ കുടുങ്ങിപ്പോവുന്ന കഥയാണ് കള്ളൻ. ഭൗതികസമ്പത്തുകൾ കൊണ്ടു നിറഞ്ഞ അവിടെ നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്നയാൾക്കു തോന്നുന്നില്ല." ഇവിടെ നിന്ന് എന്തെങ്കിലും എടുക്കാനുണ്ടെന്ന് അയാൾക്കു തോന്നിയില്ല. അല്ലെങ്കിൽ ഇവിടെ എന്താണ് എടുക്കാനുള്ളത്? ചൈതന്യമില്ലാത്ത, ആത്മാവില്ലാത്ത, സന്തോഷമില്ലാത്ത ഒരു വീട് ". പട്ടിണിയിലും ആഹ്ളാദവും പ്രസരിപ്പും നിറഞ്ഞ തന്റെ കൊച്ചുവീട്ടിലേക്ക് ഇവിടുത്തെ നിശ്ശബ്ദതയുടെ, നിരാശയുടെ തുരുത്തുകൾ കൊണ്ടുപോവുന്നത് അയാൾക്ക് ഓർക്കാൻ കൂടിവയ്യ.
കീഴാളന്റെ പ്രതിവായനയാണു കാളിയമർദ്ദനമെന്ന കഥ. കാടിന്റെ വന്യ ചാരുതകളുള്ളിലൊളിപ്പിച്ച കല്യാണി, നഗരവാസികളെ ഭയപ്പെടുന്നു, സംശയിക്കുന്നു. പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഒരിക്കലുമിണങ്ങാത്ത  ഇടഞ്ഞു നില്പ് ഈ കഥയുടെ അന്തർധാരയാണ്. അരുതെന്നാഗ്രഹിച്ചിട്ടും നവാർ അവളുടെ ഹൃദയത്തിനടുത്തുവന്നു നിൽക്കുന്നതും അവളെ ഭയപ്പെടുത്തുന്നു. മലയോരത്തെയോർമ്മിപ്പിക്കുന്ന കല്യാണിയുടെ മാറിടങ്ങൾക്ക് കാളിമയായിരിക്കുമെന്നു ഗൂഡമായാലോചിക്കുന്ന നവാറിന് പെൺമുലകൾ കിട്ടാതെപോയ മുലപ്പാലിന്റെ, വാൽസല്യത്തിന്റെ, കരുതലിന്റെ ഇടത്താവളമാണ്. ഇരുണ്ട വനവൃക്ഷങ്ങളുടെ ശീതളിമയുള്ള തണൽ തേടി, കാട്ടുതേനിന്റെ മധുരമുള്ള മുലപ്പാൽ തേടി കല്യാണിയുടെ മാറിടത്തിലമരുന്ന നവാറിന്റെ വിരലുകളെ   കാമം കൊണ്ടോ വാൽസല്യം കൊണ്ടോ ശമിപ്പിക്കാൻ അവളിലെ സന്ദേഹിയായ കാട്ടുവാസിക്കാവുന്നില്ല. കുന്നുകളെ തരിശാക്കുന്ന, വൻമരങ്ങൾ പിഴുതുമാറ്റുന്ന, അച്ഛന്റെ കുഴിമാടം പോലും തകർത്ത മണ്ണുമാന്തിയന്ത്രത്തിന്റെ കനത്ത കൈകളുടെ കടന്നുകയറ്റമായിട്ടേ അവൾക്കതിനെ കാണാനാവൂ. കാളിയായി അവൾ നവാറിന്റെ ശിരസ്സിൽ സംഹാര നൃത്തമാടുന്നു. നിസഹായരായ കാട്ടുമനുഷ്യരുടെ അവസാനത്തെ പ്രതിരോധം. ജൈവ ജനാധിപത്യത്തിന്റെ, വേറിട്ടൊരു സംസ്കാരത്തിന്റെ പ്രതിനിധികളായ അവർക്ക് ആർത്തിപെരുത്ത നാട്ടുമനുഷ്യരുടെ  ചൂഷണങ്ങളോടു അങ്ങനെയെങ്കിലും പ്രതികരിച്ചേ മതിയാവൂ.
ഇരുണ്ട, വിഷാദമഗ്നമായൊരനുഭവലോകത്തിന്റെ സാന്നിധ്യമാണ് കനലെഴുത്തിലെ കഥകൾക്കു പൊതുവേയുള്ള സമാനത. ഗൃഹാതുരതകളിൽ നിന്നു വിമുക്തമാവാനുള്ള വ്യഗ്രത കഥകൾ സ്വയം പ്രദർശിപ്പിക്കുന്നുണ്ട്. പുതിയ ലോകത്തിന്റെ വലക്കണ്ണികൾ പരസ്പരം കൂടിക്കുരുങ്ങി മോചന സാധ്യതകളേയില്ലാത്ത വിധം മനുഷ്യനെ ശ്വാസം മുട്ടിക്കുന്നതിന്റെ, ആനന്ദങ്ങളവസാനിക്കുന്നതിന്റെ വേദനകളും അസ്വസ്ഥതകളുമാണ് ഈ കഥകൾ പകരുന്നത്. ഒരിക്കലും കൃത്യമായി പൂരിപ്പിക്കാനാവാത്ത പദ പ്രശ്നം പോലെ അതു വായനക്കാരനെ അലട്ടിക്കൊണ്ടേയിരിക്കും. വായനക്കാരും ചെയ്യാത്ത രാജ്യദ്രോഹത്തിന്റെ പേരിൽ വിചാരണയില്ലാതെ  ജയിലിൽ കിടക്കുന്ന, ജീവിതം നിഷേധിക്കപ്പെട്ട കുത്തബ്ദീനെപ്പോലെ ജയിൽ സന്ദർശകയുടെ ഇളം ചുണ്ടിൽ നിന്ന് വൈരാഗ്യത്തോടെ പുറം ലോകം ഊറ്റിയെടുക്കാൻ തുടങ്ങും (ആന്ധി), പെങ്ങളില്ലാത്തതോർത്ത് ആൺകുട്ടികൾ വിഷാദിക്കുന്ന അവസ്ഥയിലേക്ക് എത്തിയ പെൺവാണിഭത്തിന്റെ വൻവിപണി സാധ്യതകൾ കണ്ടു ഭയപ്പെടും. (ഗോഡ്സ് ഓൺ കൺട്രി), പിഞ്ചുടലുകളുടെ സുഗന്ധവും, നേർത്ത പട്ടുപോലുള്ള പുതു ത്വക്കിന്റെ ഇളംചൂടും കാമാതുരനാക്കുന്ന വൃദ്ധനെ കൗശലത്തോടെ കെണിയിലാക്കുന്ന പെൺകിടാവിന്റെ തന്ത്രമൊന്നു പിഴച്ചെങ്കിലെന്നോർത്ത്‌ നടുങ്ങും (മൈത്രേയിയുടെ അച്ഛൻ ), രാത്രിയിലെ സുരക്ഷിതമായ പെൺനടത്തങ്ങൾക്ക് അവളെ ആണും പെണ്ണും കെട്ടവളാക്കുന്ന രക്ഷാകവചം കൂടിയേ തീരൂ എന്ന തിരിച്ചറിവിൽ വേദനിക്കും (അതിജീവനം), കുടുംബക്കലക്കങ്ങളുടെ, വിവാഹ മോചനത്തിന്റെ, രോഗത്തിന്റെ നൂറായിരം ആത്മസംഘർഷങ്ങളിൽ ഉലയുന്ന സഹപ്രവർത്തകയെക്കുറിച്ച് ഇല്ലാക്കഥകളുണ്ടാക്കുകയും ഒടുവിലവൾ ആത്മഹത്യ ചെയ്തപ്പോൾ കുറിപ്പൊന്നും എഴുതിവെച്ചിട്ടില്ലല്ലോ എന്നു സമാശ്വസിച്ച്  ഇനിയാരെക്കുറിച്ചു പറയുമെന്നു വിഷാദിക്കുന്ന ഹൃദയശൂന്യത കണ്ടു ഉള്ളുലയും (കഥാന്തരം). ഇങ്ങനെ വൈവിധ്യമാർന്ന അനുഭവലോകങ്ങളിലൂടെ ഈ കഥകൾ അതിന്റെ സൗമ്യമായ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. 
(തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

Tuesday, May 17, 2016

മൂകവിഹ്വലതകള്‍ക്ക് പറയാനുള്ളത്

പുസ്തകം :മരണ വിദ്യാലയം 

രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത് 

പ്രസാധകര്‍ : മാതൃഭൂമി 
അവലോകനം :ഡോ. സുജയ 


നിമൃതികള്‍ക്കിടയിലെ ഒരു നൂല്പാലമാണ്  ജീവിതം. ബാഹ്യാന്തരസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു യാത്രയാണ് നമുക്കിവിടെ  പൂര്‍ത്തീകരിയ്ക്കാനുള്ളത്. പ്രശ്നങ്ങള്‍...അവ വൈയക്തികമോ സാമൂഹികമോ ആകാം, ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. നിമിഷങ്ങള്‍ സംഭവബഹുലമാകുമ്പോള്‍ ,കാലം സങ്കീര്‍ണ്ണമാകു മ്പോള്‍ ,പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ നേരിട്ടും അല്ലാതെയും നമുക്കനുഭവവേദ്യമാകുന്ന സമൂഹം നല്‍കുന്ന ത് ഉള്ളുപൊള്ളിയ്ക്കുന്ന കാര്യങ്ങളാണ്. കാലത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും കണ്ണും കാതും തുറന്നു വെയ്ക്കുന്ന സാഹിത്യകാരന് ലഭിയ്ക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്. അഥവാ ഓരോ കാര്യവും വിഷയ മായി മാറുന്നു. ഇങ്ങനെ വിവിധമായ ആശയങ്ങള്‍ ഉള്ളൊതുങ്ങുന്ന കഥകളാണ്  സുസ്മേഷ്  ചന്ത്രോത്തിന്റെ ‘ മരണവിദ്യാലയം ’ എന്ന കൃതിയില്‍ കാണുന്നത്.  

ഒരു വ്യത്യസ്തമായ അദ്ധ്യാപകകഥയെന്നു തന്നെ വിശേഷിപ്പിയ്ക്കാം ഇതിലെ ആദ്യ കഥയായ ‘മരണവി ദ്യാലയ’ത്തെ . നേത്രി  എന്ന കുട്ടിയുടെ മരണമാണ് വിഷയം. അന്വേഷണോദ്യോഗസ്ഥന്റേയും അദ്ധ്യാപി കയുടേയും നേത്രിയുടേയും ചിന്തകളിലൂടെ കഥ ചുരുളഴിയുന്നു. നേത്രിയുടെ കൌമാരപ്രായം പോലീസുദ്യോ ഗസ്ഥന്റെ മനസ്സില്‍ വ്യത്യസ്തമായ സന്ദേഹങ്ങളുണ്ടാക്കുന്നു . അവ അവളുടെ അച്ഛന്റേയും സ്കൂള്‍ ഡയ റക്ടറുടേയും നേര്‍ക്കു വരെ ചെന്നെത്തുന്നു. ജസ്ന ടീച്ചര്‍  പോലീസിനോട് പറയാതെ മറച്ചു വെച്ച സത്യം  നേത്രി  ഉത്തരക്കടലാസിലെ തെറ്റുകള്‍  വൈറ്റ്നര്‍ ഉപയോഗിച്ച് തിരുത്തിയത് താന്‍ കണ്ടെത്തി, അതുകൊ ണ്ടവള്‍ക്ക്  സ്കൂള്‍ അസംബ്ലിയില്‍  പരസ്യമായി മാപ്പ് പറയേണ്ടി വന്നു എന്നതാണ്  . ആര്‍ക്കും ഉത്തരം കണ്ടെത്താനാകാത്ത തന്റെ മരണത്തിന്റെ സത്യം നേത്രി തന്നെ പറഞ്ഞു തരുന്നു.  ക്ലാസ് ടീച്ചര്‍  അദിതിയാ ണവളെ അതിനു പ്രേരിപ്പിച്ചത്. മനസ്സില്ലാമനസ്സോടെ താന്‍  ചെയ്ത ആ തെറ്റ്  ഇക്കാര്യമറിയാത്ത ജസ്ന ടീച്ചര്‍ കണ്ടെത്തി. അണ്‍  എയ്‌ഡഡ്‌  സ്കൂളിലെ അദ്ധ്യാപകരുടെ ദുരിതങ്ങളാണിവിടെ യഥാര്‍ത്ഥ ചര്‍ച്ചാ വിഷയം.കുട്ടിയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അത് ടീച്ചറുടെ കഴിവുകേടായി പരിഗണിയ്ക്കപ്പെടും.ജോലിസ്ഥിരത ഒരു പ്രശ്നമാകുന്നതുകൊണ്ട്  കുട്ടികളുടെ കരുണ അദ്ധ്യാപകര്‍ക്കത്യാവശ്യമാണെന്ന അവസ്ഥ വന്നു ചേരുക യാണ്. ജാതീയ ചിന്താഗതി പുലര്‍ത്തുന്ന ഒരു മാനേജ്മെന്റിന് കീഴില്‍ ജോലി ചെയ്യുന്ന ഇതര മതവിഭാഗ ത്തില്‍ പെട്ട അദ്ധ്യാപകര്‍ക്കു കൂടുതല്‍  ഭയക്കേണ്ടതുണ്ട് . വിദ്യാഭ്യാസം കച്ചവടവല്‍കൃതമാകുമ്പോള്‍ അദ്ധ്യാ പകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യങ്ങളുപേക്ഷിച്ച്  പ്രവര്‍ത്തിയ്ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ കഥാകൃത്ത്  പരാമര്‍ശിയ്ക്കുന്നത് .

സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലും സ്വന്തമായിത്തിരി സ്ഥലവും അവിടെ ധാരാളം ചെടികളും മരങ്ങളും ഒരു കൊച്ചുവീടും സ്വപ്നം കാണുന്നവനാണ്  അരവിന്ദാക്ഷന്‍. ഒരു ഇലഞ്ഞിത്തയ്യ്‌  രഹസ്യമായി കൊണ്ടുവന്നു ഫ്ലാറ്റിന്റെ ടെറസ്സില്‍ വെച്ചപ്പോള്‍ ഭാര്യയും മക്കളും ആ ചെടിയേയും അയാളുടെ ആവേശത്തേയും വിസ്മയ ത്തോടെ നോക്കിക്കണ്ടു. പിറകെയെത്തി ചെമ്പകവും , വയലറ്റ്  മന്ദാരവും , നാഗലിംഗമരവും , നീര്‍മാതളവു മൊക്കെ . ഫ്ലാറ്റിലേയ്ക്കു മണ്ണ് കൊണ്ടുവന്നതിനെക്കുറിച്ചും , രാത്രി ഫ്ലാറ്റിനു ചുറ്റും നടക്കുന്നതിനെച്ചൊല്ലി പരാതിയുണ്ടായതിനെക്കുറിച്ചും ചോദിയ്ക്കാന്‍ വന്ന ഫ്ലാറ്റ് നോക്കിനടത്തിപ്പുകാരന്‍  ടെറസ്സിലെ മരക്കൂട്ടം കണ്ട്  അമ്പരന്നു. അല്പം സന്മനസ്സുള്ള അയാള്‍ക്ക്‌ അരവിന്ദാക്ഷ ന്റെ മനസ്സറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് തന്നെ അയാള്‍ താനന്വേഷിച്ചു  കണ്ടെത്തിയ, നഗരത്തില്‍ നിന്നിത്തിരി അകലെയുള്ള വിലയൊതുക്കമുള്ള സ്ഥലത്തെക്കുറിച്ച് അരവിന്ദാക്ഷനു വിവരം നല്‍കി. ഫ്ലാറ്റ് ജീവിതം മലയാളിയുടെ മനസ്സിലുണ്ടാക്കുന്ന ഗൃഹാ തുരതയ്ക്ക് സമാന്തരമായി  ഒരു പ്രൈവറ്റ്  കമ്പനിയുദ്യോഗസ്ഥന്റെ ദുരിതങ്ങളും കമ്പ്യൂട്ടര്‍ നിരക്ഷരന് ഉദ്യോ ഗലബ്ദ്ധിയ്ക്കുള്ള പ്രയാസങ്ങളും ഇവിടെ കടന്നുവരുന്നുണ്ട്. നഗരം ഒരിടത്തരക്കാരന്  സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ ‘ ഹരിതമോഹനം ’ എന്ന ഈ കഥ ആശയം കൊണ്ടും ക്രാഫ്റ്റ്  കൊണ്ടും പ്രഥമസ്ഥാനവും ശീര്‍ഷകസ്ഥാനവും അര്‍ഹിയ്ക്കുന്നുണ്ട്.

യഥാര്‍ത്ഥ രാഷ്ട്രീയബോധമെന്തെന്നും , രാഷ്ട്രീയം എന്തായിരിയ്ക്കണമെന്നും വിവരിയ്ക്കുന്ന സാര്‍വ്വ കാലികപ്രസക്തിയുള്ള ഒരു കഥയാ ണ്‌  ‘ ഉപജീവിതകലോത്സവം ’ഇടതുപക്ഷആദര്‍ശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് അതിനനുസരിച്ച് ജീവിയ്ക്കാന്‍ പാടുപെടുകയാണ്  ഖയസ്  എന്ന അദ്ധ്യാപകന്‍. മകള്‍ക്ക് കൊഞ്ചി എന്ന് വിളിപ്പേരിട്ടു തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിപ്പിയ്ക്കുന്ന അയാള്‍ അവളേയും കൊണ്ട്  ഉപജില്ലാകലോത്സവത്തിനെത്തിയതാണ്. വിദേശവിദ്യാഭ്യാസവും വമ്പിച്ച സ്വത്തുമുള്ള ഭാര്യയ്ക്ക്  അയാളുടെ ആദര്‍ശങ്ങളോടിണങ്ങാന്‍  കഴിഞ്ഞിരുന്നില്ല. ഇരുവരും സ്വന്തം ആദര്‍ശങ്ങള്‍ക്കൊത്ത്  മകളെ വളര്‍ത്തണമെന്ന്  വാശി പിടിച്ചപ്പോള്‍ ഒരു ‘ തര്‍ക്കസ്ഥലത്തിന്റെ ’  അവസ്ഥയായി അവള്‍ക്ക്. അധികാര മോഹികളുടെ  കുത്തകയായി  പാര്‍ട്ടി മാറിയപ്പോള്‍ ഖയസ് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞ് , 
ആദര്‍ശങ്ങളില്‍  നിന്ന് വ്യതിചലിയ്ക്കാതെ ജീവിച്ചു. ഭാര്യയുടെ എതിര്‍പ്പുകള്‍ക്കിടയിലും മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അവളില്‍  സ്വാശ്രയശീലവും തന്റേടവുമുണ്ടാക്കി. കലോത്സവത്തിന്  ചെന്നെത്തിയ  ആ ഗ്രാമം, ചായക്കട, മകള്‍ക്ക് പേരക്കിടാവിനെന്ന പോലെ പാല്‍ ചൂടാറ്റി ക്കൊടുക്കുന്ന ചായക്കടക്കാ രന്‍,പരസ്പരം സ്നേഹം പങ്കിടുന്ന നാട്ടുകാര്‍ - എല്ലാം ഖയസ്സില്‍ പഴയ സ്മരണകളും ആവേശവുമുണര്‍ ത്തി . മകളും  ഇതെല്ലാം മനസ്സിലാക്കട്ടെയെന്നും, തീവ്രരാഷ്ട്രീയബോധം എങ്ങനെ പ്രാദേശികതലങ്ങളി ലൂടെ മനുഷ്യരിലേയ്ക്ക്  പകരുന്നു വെന്നു  കണ്ടറിയട്ടെയെന്നും അയാള്‍ കരുതി. തന്റെ മകള്‍  ദേശഭക്തി ഗാനം തന്നെ മത്സരയിനമായി തെരഞ്ഞെടുത്തത് തന്റെ പാരമ്പര്യമാ ണെന്നു ചിന്തിച്ചുകൊണ്ട് , ഗാനമാല പിയ്ക്കുന്ന മകളെ നോക്കിനിന്നപ്പോള്‍  അയാള്‍ക്ക് രക്തം രക്തത്തെ അഭിവാദ്യം ചെയ്യുന്ന അനുഭൂതിയു ണ്ടായി. ആ സന്തോഷത്തോടെ, അഭിമാനത്തോടെ, ആവേശത്തോടെ അയാള്‍ മകളെ ‘ സഖാവേ ’ എന്ന് വിളിച്ചു.

വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ്  'നീര്‍നായ' എന്ന കഥയില്‍  കടന്നു വരുന്നത്. കടല്‍ക്ക രയില്‍ ആവര്‍ത്തനവിരസമായ കാഴ്ച്ചകള്‍ക്കിടെ , കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജയശീലന് അവളെ കാവൂട്ടീ എന്നു വിളിയ്ക്കാന്‍ തോന്നി. മിതഭാഷി യും ,മൌനവ്രതക്കാരനുമായ തന്നെ മടുത്തുതുടങ്ങിയ സോഫിയ്‌ക്ക്  തന്റെ സുഹൃത്ത്  പോളുമായുണ്ടായിരുന്ന ബന്ധം , തങ്ങളുടെ വിവാഹമോ ചനം , പോളും തന്റെ സഹപ്രവര്‍ത്തക രാധികയും തമ്മില്‍ താന്‍ നിര്‍ദ്ദേശിച്ച വിവാഹം , പ്രസവാനന്തരം രാധികയുടെ മരണം – തുടങ്ങി അനേകം കാര്യങ്ങള്‍  ജയശീലന്റെ മനസ്സിലൂടെ കടന്നു പോയി. പിന്നീട്  പോളിന്റെ മകള്‍ കാവൂട്ടിയാണ്  ഇരുവരുടെയും ബന്ധം നിലനിര്‍ ത്തിയത്. പോളുമായുള്ള ബന്ധത്തില്‍ സോഫിയ്ക്കൊരു കുഞ്ഞുണ്ടാകുമായിരുന്നുവെന്നും തന്റെ അഭിമാനത്തിനു വേണ്ടി ആ കുഞ്ഞിനെ വേണ്ടെ ന്നു വെച്ചതാണെന്നുമുള്ള അറിവ് കാവൂട്ടിയുമായുള്ള ജയശീലന്റെ ബന്ധം ശക്തമാക്കി. അക്കാര്യം പറഞ്ഞു താന്‍ രാധികയെ വഞ്ചിച്ചതോര്‍ത്ത്  കുറ്റബോധത്തോടെ കരയുന്ന പോളിനെ അയാള്‍ സമാധാനിപ്പിയ്ക്കു കയാണ്  ചെയ്തത് ! പോള്‍ സമ്മാനിച്ച വാച്ച് , പ്രവര്‍ത്തനരഹിതമായിട്ടും അയാള്‍ അതെപ്പോഴും കൈത്തണ്ടയില്‍ കെട്ടിയിരുന്നു. മുന്നോട്ടൊഴുകാത്ത കാലവും , നശിച്ചു  കഴിഞ്ഞിട്ടും അറുത്തെറിയാന്‍ കഴി യാത്ത ബന്ധങ്ങളുമൊക്കെയാണ് ആ വാച്ച്.

മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് 'ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ജന്തുക്കള്‍ ക്കും കപ്പച്ചെടികള്‍ക്കും കടലിലെ മീനുകള്‍ക്കും ഒരേ പോലത്തെ വീട് , മനുഷ്യര്‍ക്ക്‌ മാത്രം പല രൂപത്തിലുള്ള , പല ഉദ്ദേശ്യത്തിലുള്ള വീടുകള്‍ ’  എന്ന വാക്യങ്ങള്‍  മനുഷ്യന്റെ സ്വാര്‍ത്ഥത നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്നു. പന്നികളേയും പൂച്ചകളേയുമൊക്കെ അടിച്ചുകൊന്നിരുന്ന കുഞ്ഞപ്പന് അവയുടെ ശാപമായി കിട്ടിയ രോഗമായിരുന്നു കൈ വിറയല്‍. നാട്ടിലെ നായ്ക്കളെയൊക്കെ ഷണ്ഡന്മാരാക്കിയ അയാള്‍ക്ക് അവസാന നാളുകളില്‍ കാലന്‍ നായ്ക്കള്‍  തന്റെയരികിലിരുന്നു ഓളിയിടു ന്നതായി തോന്നി. കനത്ത ബൂട്ടുകളിട്ട്  നായ്ക്കള്‍  മാര്‍ച്ച്  ചെയ്ത് വരുന്നു, പന്നികള്‍ വക്കീലിനെപ്പോലെകോട്ടണിഞ്ഞിരിയ്ക്കുന്നു, തലയില്‍ തോര്‍ത്ത് കെട്ടി മരം ചാരി നിന്ന് പുകവലിയ്ക്കുന്നു. ഭയപ്പെടുത്തിയും , വിധിച്ചും അവ പ്രതികാരം നിര്‍വ്വഹിയ്ക്കുകയാണ്.

മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍  ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌  ' മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’ . ഒരു വൃദ്ധയെ ഒന്നേമുക്കാല്‍ പവന്റെ മാലയ്ക്കു വേണ്ടി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപന്റെ മുമ്പില്‍ വെച്ചാണ് ഒരു വാഹനാപകടമുണ്ടായത്. ഒരു സമ്പന്നനാ യ ചെറുപ്പക്കാരന്‍. അയാളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെടുത്ത് പോകാനൊരുങ്ങു മ്പോള്‍ എന്തുകൊണ്ടോ അയാളെ ആശുപത്രിയിലേയ്ക്കെത്തിയ്ക്കാന്‍ തോന്നി. ആശുപത്രിയിലെ ബില്ലട യ്ക്കുകയും ചെയ്തു. യുവാവിന്റെ പേര് ജോയി എന്നാണെന്നറിഞ്ഞപ്പോള്‍  താന്‍ കൊന്ന വൃദ്ധയുടെ മാല യിലെ കുരിശ് പ്രതാപന്റെ ഓര്‍മ്മയില്‍ വന്നു. വീണ്ടും അയാള്‍ കൈവ\ശമുള്ള പണം കൊണ്ട് എന്ത് ചെയ്യ ണമെന്ന ഭാവിപദ്ധതികള്‍  ക്രൂരമായി തയ്യാറാക്കുകയായിരുന്നു. രോഗിയായ ഭര്‍ത്താവിനെ പരിചരിയ്ക്കാന്‍ കൂടെ നിന്ന, ക്ഷീണം കൊണ്ടുറങ്ങിപ്പോയ ഒരു സ്ത്രീ  പ്രതാപന്റെ ശ്രദ്ധയാകര്‍ഷിച്ചു . അവരുടെ മാലയും, പാദസരവും മാത്രമല്ല ഒരു പീഡനശ്രമം കൂടി അയാളുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ആ സ്ത്രീയുടെ ഭര്‍ത്താവിനു വേണ്ടിയുള്ള വിലാപവും , പ്രാര്‍ത്ഥനയും അയാളുടെ മനസ്സുലച്ചു. ജോയിയുടെ നന്ദിപൂര്‍വ്വമുള്ള ചിരിയും വാക്കുകളും കൂടിയായപ്പോള്‍  പ്രതാപന്  തന്റെ കൈവശമുള്ള  മുഴുവന്‍ പണവും , സ്വര്‍ണ്ണവും , വൃദ്ധയുടെ മാലയടക്കം ജോയിയുടെ തലയണക്കീഴില്‍  വെച്ച് ഒന്നും പറയാതെ യാത്രയായി. ജീവിതത്തെ ക്കുറിച്ചും മരണത്തെ ക്കുറിച്ചും ഏറെ ചിന്തിപ്പിയ്ക്കുന്ന ഒരു സാഹചര്യമാണ്  ആശുപത്രി. ഒരു കുറ്റവാളിയുടെ മനസ്സിലും നന്മയുടെ വിത്തുകള്‍ പാകാന്‍ കഴിയുന്ന ഒരിടം. ലാഭങ്ങളെക്കുറിച്ച്  മാത്രം ക്രൂരമായി ചിന്തിയ്ക്കു ന്ന ഒരാളുടെ മനസ്സില്‍  നന്മയുടെയും ക്ഷമയുടെയും , ത്യാഗത്തിന്റെയും മനോഭാവം ജനിപ്പിയ്ക്കുന്ന ആ മുഹൂര്‍ത്തമാണിവിടെ കാണുന്നത്.

ഭ്രാന്തമനസ്സിന്റെ വിഹ്വലതകള്‍  ചിത്രീകരിയ്ക്കുന്ന ചില കഥകളും ഈ കൃതിയിലുണ്ട്. സമനില തെറ്റിയ മനസ്സ് സൃഷ്ടിയ്ക്കുന്ന സാങ്കല്പിക ലോകവും അതിന്റെ ക്രൂരതയും ഇവിടെ കാണുന്നു. താളപ്പിഴകള്‍ പറ്റിയ മനസ്സിന്റെ സന്ത്രാസങ്ങളും സാന്ത്വനത്തിനായുള്ള മോഹവും ഈ കഥകളില്‍  വിവരിയ്ക്കപ്പെടുന്നു.

പത്ത് കഥകളാണീ  സമാഹാരത്തിലുള്ളത്.  ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍. കഥാപാത്രങ്ങ ളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര്  തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്. അച്ഛന്‍ കൊണ്ടുവന്ന ഇലഞ്ഞിത്തയ്യുടെ അടുത്ത്  കൈ രണ്ടും ചേര്‍ത്തുപിടിച്ച് കുന്തിച്ചിരുന്നു അതിനെ ഒരു ചത്ത ജന്തുവിനെയെന്നോണം നിരീക്ഷി യ്ക്കുന്ന അഞ്ചു വയസ്സുകാരി പീലി, ഏകലോകസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന അരവിന്ദാക്ഷന്‍,  എന്നും താന്‍ അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന അമ്മയുടെ ഒരു അസ്ഥി സ്വന്തം മന:ശാന്തിയ്ക്ക്  വേണ്ടി തേടി നടക്കുന്ന നന്നാറി, ഒരു കരിമ്പുലിയെ ഓര്‍മ്മിപ്പിയ്ക്കുന്ന പുരുഷവിദ്വേഷിയായ ശ്രേയാറാവു – എന്നിവരൊക്കെ കൌതുകവും, സന്തോഷവും, അവജ്ഞയും, ഭയവുമൊക്കെ ജനിപ്പിച്ചു കൊണ്ട് നമ്മെ പിന്തു ടരുന്ന കഥാപാത്രങ്ങളാണ്.

‘ ഇറച്ചിയ്ക്ക് വേണ്ടി ജീവനെടുത്ത ജന്തുവിന്റെ ചോരയേക്കാള്‍  അറപ്പിയ്ക്കുന്നതും നികൃഷ്ടവുമാണോ  മണ്ണ് ? ’, ‘ അമ്മയുടെ  അസ്ഥികളുടെ മരണാനന്തരപ്രസക്തിയെപ്പറ്റി ചിന്തിയ്ക്കാത്ത മകന്റെ വിവേക മെവിടെയാണ് ? ’ , ‘ ഭര്‍ത്താവിനോടോപ്പമുളള ജീവിതം ഏതു സ്ത്രീയെയും ആദ്യം പഠിപ്പിയ്ക്കുന്നത് അതുവരെ അവള്‍ പഠിച്ചിട്ടില്ലാത്ത പുതിയൊരു ഭാഷയായിരിയ്ക്കും’ , ‘ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീയും മറ്റൊരു ഫൂലനാവാന്‍ മനസാ ആഗ്രഹിയ്ക്കുന്നവരാണ് ’  എന്നിങ്ങനെ അനുവാചകമനസ്സിനെ ചിന്തയുടെ ആഴങ്ങളിലേയ്ക്കാഴ്ത്തുന്ന പല ആശയങ്ങളും കഥാകൃത്ത് മുന്നോട്ടു വെയ്ക്കുന്നുണ്ട്.  ചെറുകഥകളാണെങ്കി ലും പ്രമേയമോ, കഥാന്തരീക്ഷമോ , വായനക്കാരുടെ മനസ്സില്‍  സൃഷ്ടിയ്ക്കാനുദ്ദേശിയ്ക്കുന്ന സംവാദങ്ങ ളോ ചെറുതല്ല. നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനു പിന്തുണയായുണ്ട് .