Showing posts with label മണിഷാരത്ത്. Show all posts
Showing posts with label മണിഷാരത്ത്. Show all posts

Sunday, August 26, 2012

ആമേന്‍

പുസ്തകം : ആമേന്‍
രചയിതാവ് : സിസ്റ്റര്‍ ജസ്മി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മണി ഷാരത്ത്




വിശുദ്ധചുംബനത്തില്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍,,,[1 കോറിന്തോര്‍ 16;20] വിശുദ്ധചുംബനം കൊണ്ട്‌ എല്ലാവരെയും അഭിവാദനം ചെയ്യുവിന്‍..[1 തെസലോണിയന്‍ 5;26] സ്നേഹ ചുംബനം കൊണ്ട്‌ നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍[1,പത്രോസ്‌;5;14] ധ്യാന ഗുരു നോവീസുകള്‍ക്ക്‌ യേശുവിനെ പ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ നല്‍കി.ഇനി നോവീസുകള്‍ക്കുള്ള കുമ്പസാരമാണ്‌.കുമ്പസാരത്തിനുവന്ന പെണ്‍കുട്ടികളെ ഫാദര്‍ ചുംബിച്ചു.അതിനു ബൈബിളിലെ മേല്‍ വാക്യങ്ങള്‍ ചൊല്ലി ഫാദര്‍ ന്യായീകരിച്ചു. സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയിലെ ഒരു സംഭവമാണ്‌ മുകളിലേത്‌.2008 ആഗസ്റ്റ്‌ 31 ന്‌ കന്യാസ്ത്രീപദം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയാണ്‌"ആമേന്‍""..സി.എം.സി കോണ്‍ ഗ്രിഗേഷനിലെ പീഢനങ്ങളിലും പോരുകളിലും മനം നൊന്താണ്‌ സിസ്റ്റര്‍ ജസ്മി കന്യാസ്ത്രീ പദം ഉപേക്ഷിച്ചത്‌. കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയും ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അനുപമേരിക്കും ആത്മകഥയെഴുതാനായില്ല.ധീരതയോടെ ഇതൊരു ചരിത്രദൗത്യമായി സിസ്റ്റര്‍ ജസ്മി ഏറ്റെടുത്തു.സഭയുമായി ഏറ്റുമുട്ടുന്നത്‌ കരിങ്കല്‍ ഭിത്തിയോട്‌ ഏറ്റുമുട്ടുന്നതുപോലെയാണന്ന് സിസ്റ്റര്‍ ജസ്മി സി.എം.സി വിടുമ്പോള്‍ പറഞ്ഞിരുന്നു.സി.എം.സി യില്‍ നിന്നുകോണ്ട്‌ കൊള്ളരുതായ്മക്കെതിരേ ഒന്നും ചെയ്യാനാകില്ലെന്ന് സിസ്റ്ററുടെ തിരിച്ചറിവാണ്‌ ഈ ആത്മകഥ. മലയാള സാഹിത്യത്തില്‍ ഏറെ ആത്മകഥ വന്നിട്ടുണ്ട്‌.ഒരു കന്യാസ്ത്രീയുടേത്‌ ആദ്യമാണ്‌.അതുകൊണ്ടുതന്നെ എന്തെല്ലാം പോരായ്മകള്‍ പറഞ്ഞാലും ഇതൊരു നീണ്ട യുദ്ധത്തിലെ പരാജയപ്പെടാത്ത ആയുധമാണ്‌. കന്യാസ്ത്രീകളുടെ നിഗൂഢമായ ജീവിതം എന്തെന്നറിയാണുള്ള ജിജ്ഞാസ തന്നെയാണ്‌ ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിച്ചത്‌.ആശുപത്രികളിലും വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കരുണയുടേയും ത്യാഗത്തിന്റേയും പ്രതിരൂപമായാണ്‌ ഇവരെ കണാറ്‌.സ്വന്തം കുടുംബം ഉപേക്ഷിച്ച്‌ ഉറ്റവരെ ഉപേക്ഷിച്ച്‌ സന്യാസിനിയാകുന്നവരോട്‌ ബഹുമാനം തോന്നിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാത്തോലിക്കാ അച്ചന്മാരെപ്പറ്റിയും കന്യാസ്ത്രീകളെപറ്റിയും രുചിക്കാത്തവാര്‍ത്തകള്‍ ധാരാളം വന്നു.കേരളത്തിലും അവിടവിടങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ കൃസ്റ്റ്യന്‍ മേല്‍ക്കോയ്മയുള്ള്ല വാര്‍ത്താമാധ്യമങ്ങള്‍ ചരമക്കോളങ്ങള്‍ക്കിടയില്‍ ഒതുക്കി കശാപ്പുചെയ്തു. ഏതായാലും ഇതെല്ലാം കരിങ്കല്‍ ഭിത്തിക്കു പുറത്തുവരുവാന്‍ ലോകം ഏറെ മാറുന്നതുവരെ കാക്കേണ്ടിവന്നു.ഇന്ന് എവിടെയായാലും അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുംഭീഷണികള്‍ക്കും എതിരേ ശബ്ദമുയര്‍ത്തുവാന്‍ സിസ്റ്റര്‍ ജസ്മിമാര്‍ ഉയര്‍ന്നുവരും. ജസ്മിക്ക്‌ ഈശോയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും അന്നത്തേപോലെ ഇന്നും ഉണ്ട്‌.എതിര്‍പ്പ്‌ വിശ്വാസത്തിനോടല്ല.സഭയുടെ തെറ്റായപോക്കിനും കന്യാസ്ത്രീ മഠങ്ങളിലെ സഭക്കുനിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ്‌.ഈശോയുടെ മണവാട്ടിയാകാന്‍ കന്യാസ്ത്രീയാകേണ്ടന്ന തിരിച്ചറിവില്‍ നിന്നാണ്‌. പഠനത്തില്‍ മിടുക്കിയയിരുന്നു ജസ്മി.ഉന്നതനിലയില്‍ ബി.എ,എം.എ,എം.ഫില്‍,പി.എച്ച്ഡി, ബിരുദങ്ങള്‍ നേടി.തൃശ്ശൂര്‍ വിമലാ കോളേജില്‍ വൈസ്‌ പ്രിന്‍സിപ്പളായും സെന്റ്‌ മേരീസ്‌ കോളേജില്‍ പ്രിന്‍സിപ്പളായും സേവനം ചെയ്തു. കന്യാസ്ത്രീയായിരുന്ന കാലത്തെ അനുഭവങ്ങള്‍ 183 പേജിലേക്ക്‌ ചുരുക്കിയപ്പോള്‍ അതിന്റേതായ അഭംഗിയും വിസ്താരക്കുറവും ഉണ്ടായെങ്കില്‍ കുറ്റം പറയാനാകില്ല.ഒറ്റവായനയില്‍ സംഭവങ്ങളുടെ ഒഴുക്ക്‌ പലപ്പോഴും കിട്ടുന്നില്ല. മഠത്തിലെ സ്വവര്‍ഗ്ഗരതിയും കോളേജുനടത്തിപ്പിലെ വെട്ടിപ്പും തട്ടിപ്പും കുശുമ്പും പ്രതികാരവും അച്ചന്മാരുടെ ലൈംഗികാസക്തിയും ചേര്‍ന്ന് ഒരു മസാലപ്പടത്തിന്റെ ചേരുവകളെല്ലമുണ്ട്‌. മഠത്തില്‍ എല്ലായ്പ്പോ ഴും രണ്ടു കന്യാസ്ത്രീകള്‍ ഒന്നിച്ചേ നടക്കൂ..ഒരാള്‍ക്ക്‌ എപ്പോഴും മറ്റേയാള്‍ തുണയായിരിക്കും.ഇവരില്‍ സ്വവര്‍ഗ്ഗപ്രേമവും ബന്ധവും പുതുമയല്ലപോലും.സിസ്റ്റര്‍ ജസ്മിക്കും മറ്റൊരു സിസ്റ്ററുടെ പങ്കാളിയാകേണ്ടതായി വന്നിട്ടുണ്ട്‌. സിസ്റ്റര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന മറ്റൊരു സംഭവം ,ബാഗ്ലൂരില്‍ വച്ച്‌ ഒരു ഫാദറിന്‌ തന്റെ മേനി കാണിച്ചുകൊടുക്കേണ്ടിവന്നതാണ്‌.പുരുഷമേനികാണാത്ത സിസ്റ്ററിന്‌ ഫാദര്‍ തന്റെ ശരീരം കാണിച്ചുകൊടുത്തു.ഫാദറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിസ്റ്റര്‍ വിവസ്ത്രയകേണ്ടിവന്നു. സത്യം പറയുകയെന്നത്‌ ബിഷപ്പുമുതല്‍ കന്യാസ്ത്രീക്കുവരെയുള്ള യോഗ്യതയല്ല.ചെറിയ കാര്യങ്ങളില്‍ പോലും നുണ പറയുന്നതിന്‌ യാതൊരു മടിയുമില്ല. ഇല്ലത്ത നമ്പറിന്‌ പട്ടികജാതി സീറ്റു നല്‍കുന്നതും അതുപ്രകാരം കോളേജില്‍ അഡ്മിഷന്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നതും പുത്തനറിവാണ്‌.2000 നമ്പര്‍ വരെ അപേക്ഷാഫാറം നല്‍കി.പട്ടികജാതിക്കാര്‍ക്ക്‌ 2000 ത്തിനുമുകളിലുള്ള നമ്പര്‍ കാണിച്ച്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു.ആരും വരില്ലല്ലോ?ആ സീറ്റുകൂടി സഭ തലവരി വാങ്ങി അഡ്മിഷന്‍ നടത്തുന്നു. സിസ്റ്ററിനെ മനോരോഗിയാക്കി ചികിത്സിക്കാന്‍ നടത്തിയ ശ്രമവും പ്രിന്‍സിപ്പാള്‍ പദവിയില്‍ നിന്നും മാറ്റുവാന്‍ നടത്തിയ തന്ത്രങ്ങളും എല്ലാം വായിക്കേണ്ടതുതന്നെ. ഏറെ വിസ്തരിക്കുന്നില്ല.ഒരു നിരൂപണത്തിനു ഞാന്‍ യോഗ്യനുമല്ല.പക്ഷേ വാക്കുകള്‍ ആയുധവും അക്ഷരങ്ങള്‍ തീയുമാകുമ്പോള്‍ യുദ്ധത്തിനു പുതിയമാനങ്ങള്‍ വരുന്നു. "എന്നെ ശക്തിപ്പെടുത്തുന്നതിലൂടെ എനിക്കെല്ലാം ചെയ്യുവാന്‍ കഴിയും."[ഫിലി.4;13] നിശ്ചയമായും. അടിച്ചമര്‍ത്തപ്പെട്ടവരും പീഢിതരും ദു;ഖിതരും ആര്‍ത്തന്മാരും ആ കൈകള്‍ക്ക്‌ ശക്തിപകരുമെന്ന് പ്രത്യാശിക്കാം.

Sunday, May 8, 2011

ഇറങ്ങിനടപ്പ്

പുസ്തകം : ഇറങ്ങിനടപ്പ്
രചയിതാവ് : റ്റിസി മറിയം തോമസ്.

പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : മണിഷാരത്ത്



സ്ത്രീ സഞ്ചാരങ്ങളെ തൊട്ടശുദ്ധമാക്കിയ പകല്‍ മാന്യരായ സാമൂഹ്യവിരുദ്ധരുടെ വൃത്തികേടുകള്‍ക്കുമുന്‍പില്‍ പകച്ചും കരഞ്ഞും ടെന്‍ഷനടിച്ചും നിമിഷംതോറും അപമാനിതരാവുന്ന എല്ലാപെണ്ണുങ്ങളുടേയും ഏകാന്തതക്ക്‌ കൂട്ടായി സമര്‍പ്പിച്ച റ്റിസി മറിയം തോമസ്സിന്റെ 138 പേജും 70 രൂപ വിലയുമുള്ള പുസ്തകമാണ്‌"ഇറങ്ങിനടപ്പ്‌".ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജിലെ മന:ശ്ശാസ്ത്ര വിഭാഗം അധ്യാപികയാണ്‌ ലേഖിക.

യാത്രയില്‍ വെളിവാക്കപ്പെടുന്ന മലയാളി പൗരുഷത്തിന്റെ മുഖം മൂടി പിച്ചിക്കീറി 26 യാത്രാസ്മരണകള്‍ ഉള്‍ക്കൊള്ളുന്നതും വായനക്കാരുടെ അഭിപ്രായങ്ങള്‍ ഉല്‍ക്കൊള്ളുന്ന 2 അനുബന്ധങ്ങളും ചേര്‍ന്ന ഈ പുസ്തകം ബസ്സിനുള്ളിലെ അക്രമികള്‍ക്കും അതുകണ്ടുനില്‍ക്കുന്ന മാന്യരായനോക്കുകുത്തികള്‍ക്കും ഓരോകോപ്പി കൊടുക്കേണ്ടതാണന്ന് ലേഖിക. കേരളത്തിലെ ബസ്സ്‌ യാത്രയില്‍ തനിക്ക്‌ അനുഭവപ്പെട്ട അനുഭവങ്ങളാണ്‌ ആരേയും ദഹിപ്പിക്കുന്ന കനല്‍ക്കട്ടകളായ അക്ഷരങ്ങളിലൂടെ വിവരിക്കുന്നത്‌.സത്യത്തില്‍ ഒരു വട്ടം വായിച്ചുതീര്‍ന്നപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.ഒരു പക്ഷേ പുരുഷവര്‍ഗത്തിന്റെ പ്രതിനിധി എന്നനിലയില്‍ അഭിപ്രായം എഴുതുന്നതിനുപോലും ഭയം തോന്നി. 2003-04 കാലഘട്ടത്തില്‍ വര്‍ത്തമാനം ദിനപ്പത്രത്തിലും പിന്നീട്‌ പച്ചക്കുതിരയിലും പ്രസിദ്ധീകരിച്ചവയും ചേര്‍ത്താണ്‌ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്‌. ബസ്സില്‍ കയറിയിറങ്ങുന്ന ഏതൊരു സ്ത്രീയും ആണ്‍ശല്യത്തിന്‌ ഇരയാകുന്നുവെന്ന് റ്റിസ്സി മറിയം പറയുന്നു.ഇത്‌ ഒറ്റപ്പെട്ടസംഭവമല്ലന്നും ഒരു വലിയ കൂട്ടം ജനത എതിര്‍ലിംഗത്തിലെ വലിയ സംഘം ജനതയെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തുന്നു. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം വീടുകളില്‍നിന്നുതന്നെ ആരംഭിക്കുന്നു.സന്ധ്യക്കുമുന്‍പേ വരണം ,അനിയനെകൂട്ടിക്കോ എന്നുള്ള നിര്‍ദേശങ്ങള്‍ ബോധപൂര്‍വ്വം സുരക്ഷിതമല്ലെന്നെചിന്ത പെണ്‍കുട്ടികളില്‍ വളര്‍ത്തുന്നു. പൊതുസ്ഥലത്ത്‌ പുരുഷന്‌ കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം, ചീട്ടുകളിക്കാം, മൂത്രമൊഴിക്കാം, വീട്ടിലെ വസ്ത്രത്തില്‍ പുറത്തുപോകാം,അര്‍ദ്ധനഗ്നനായി നടക്കാം, കള്ളുഷാപ്പുകളില്‍ കയറി കള്ളുകുടിക്കാം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിശാലതയുള്ളപ്പോള്‍ സ്ത്രീയ്ക്ക്‌ ഇതൊന്നുമില്ല.അവള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കൂലിയില്ലാത്ത പണികള്‍ ചെയ്യണം.സ്ത്രീക്കെതിരെയുള്ള എല്ലാ പീഢനങ്ങളും സ്ത്രീ തന്റെ അടിമായണെന്നു സ്ഥാപിക്കാനുള്ളതും അധീശത്വം ഊട്ടിയുറപ്പിക്കാനുള്ളതുമാണ്‌.ചുരുക്കത്തില്‍ പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിതശ്രമത്തിന്റെ ഭാഗമാണ്‌ ബസ്സിലെ പീഢനങ്ങള്‍ എന്ന് ലേഖിക സ്ഥാപിക്കുന്നു. ഹോസ്റ്റലിലെ ആള്‍സഞ്ചാരം കുറഞ്ഞ വഴിയിലെ യാത്രയില്‍ പാന്റിന്റെ സിപ്പ്‌ ഊരി പ്രദര്‍ശിപ്പിച്ചതും,ഉപയോഗിച്ച സോക്സിന്റെ മണമുള്ള വായയുള്ള 50 കാരന്റെ പ്രവൃത്തിയും ബാങ്കുദ്യോഗസ്ഥന്റെ പെരുമാറ്റവും, മാരാമണ്‍ കണ്‍ വെന്‍ഷനിലേക്കുള്ള യാത്രയിലെ അനുഭവങ്ങളും ഒട്ടും അതിശയോക്തിപരമായിരിക്കില്ല. മറിച്ച്‌ സത്യം തന്നെയായിരിക്കും. ബസ്സുയാത്രയില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ അത്‌ ഒരു സ്ഥിരം ശീലമാക്കിയവരാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.ഏതുവിഭാഗത്തിലുമുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്‌.തിരക്കിനിടയില്‍ ആരും കാണാതെ കാര്യം നടത്താനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌.പിടിക്കപ്പെട്ടാല്‍ ആ നിമിഷം ഇവര്‍ മുങ്ങും.സ്ത്രീകളുടെ ഇറങ്ങിനടപ്പിനുള്ള സ്വാതന്ത്ര്യവുമായി ഇത്‌ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു.?ഇത്‌ പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിത ശ്രമത്തിന്റെ ഭാഗമാണോ? സ്ത്രീകളുടെ നടപ്പുസ്വാതന്ത്ര്യം ഒരു കാലത്ത്‌ പല വിഭാഗങ്ങളുടേയും നടപ്പുസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായിരുന്നു.കേരളത്തില്‍ യാത്രാബസ്സുകള്‍ സുലഭമായിട്ട്‌ 50 വര്‍ഷത്തെ ചരിത്രം പോലുമില്ല.സ്ത്രീകള്‍ സുലഭമായി യാത്രചെയ്യാനാരംഭിച്ചതുതന്നെ ഏറെകാലങ്ങളായോ?

മാറുമറയ്കാനുള്ള സ്വാതന്ത്ര്യത്തിനും, വിധവാവിവാഹത്തിനും, പൊതുവഴിനടക്കാനും, ക്ഷേത്രപ്രവേശനത്തിനും നടന്ന സമരങ്ങള്‍ സ്ത്രീസ്വതന്ത്ര്യത്തിനുള്ള സമരങ്ങള്‍ തന്നെയായിരുന്നു. അതും പുരുഷന്മാരാല്‍ നയിക്കപ്പെട്ട്‌. പുലാപ്പേടി, മണ്ണാപ്പേടി എന്ന ദുരാചാരങ്ങളും നടന്ന നാടായിരുന്നു കേരളം. ഈ ദുരവസ്ഥയില്‍ നിന്നും സ്ത്രീകള്‍ എത്രത്തോളം സ്വാതന്ത്ര്യം നേടിയിരിക്കുന്നു.നാലുകെട്ടിലെ അന്തര്‍ജ്ജനങ്ങള്‍ക്ക്‌ ഇറങ്ങിനടപ്പ്‌ എന്ന സങ്കല്‍പ്പം തന്നെ ഒരുകാലത്ത്‌ അവരുടെ അവകാശങ്ങളുടെ ഭാഗം പോലുമായിരുന്നില്ല. വി.ടി,എം.ആർ.ബി,ഈ.എം.എസ്സ്‌ തുടങ്ങിയ പുരുഷപ്രതിനിധികളായിരുന്നു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതുപോലും. ട്രാഫിക്‌ നിയന്ത്രിക്കുന്ന പോലീസുകാരിയും, റിക്ഷയോടിക്കുന്ന സ്ത്രീയും പമ്പില്‍ പെട്രൊളടിക്കുന്ന സ്ത്രീയും വാഹനമോടിക്കുന്ന സ്ത്രീയുമിന്ന് പുതുമയുള്ള കാഴ്ചയല്ല.

ബസ്സുയാത്രയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സത്യം തന്നെയാണ്‌. ബോംബെപോലുള്ള നഗരത്തില്‍ അര്‍ദ്ധരാത്രിക്കുപോലും ജോലികഴിഞ്ഞ്‌ ട്രെയിനില്‍ വരുന്ന എത്രയോ സ്ത്രീകളുണ്ട്‌. സ്ത്രീ വളരെ സുരക്ഷിതയാണിവിടെ. കേരളത്തിലേതുപോലുള്ള ഒരു സംഭവമുണ്ടായാല്‍ അവന്‌ ജീവനുംകൊണ്ട്‌ പോരാന്‍ പറ്റില്ല. എന്താണ്‌ ഈ വ്യത്യാസങ്ങള്‍ക്കുകാരണം? ഒരു പഠനം നടന്നിട്ടുണ്ടോ? ലേഖിക പറയുന്ന കാറല്‍ ഗിന്റ്‌, ഹെന്‍ലി എന്നീ മന:ശ്ശാസ്ത്രന്മാരുടെ പഠനം കേരളത്തിന്റെ സാഹചര്യത്തിലോ സാമൂഹവ്യവസ്ഥിതിയുമായി ഇണങ്ങുന്നതാണോ?അത്‌ അപ്പാടെ പകര്‍ത്തി കേരളത്തിലെ പുരുഷവര്‍ഗ്ഗത്തെ വിശകലനം ചെയ്താല്‍ എത്രത്തോളം ശരിയാകും? സ്വിറ്റ്‌ സര്‍ലന്റില്‍ നിന്നും വന്ന ഒരു റ്റീച്ചര്‍ കേരളത്തിലെ ബസ്സുകളിലെ തിരക്കുകണ്ട്‌ ഞെട്ടിപ്പോയതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറയുകയുണ്ടായി.ലോകത്ത്‌ ഒരിടത്തും പലചരക്കുപോലെ ആളെ കൊണ്ടുപോകുന്ന ശകടങ്ങളുണ്ടോ? പോക്കറ്റടിയും സ്ത്രീകളെ ശല്യപ്പെടുത്തുന്നതും ഈ തിരക്കുള്ള ബസ്സുകളിലാണ്‌. തിരക്കുകുറഞ്ഞവാഹനങ്ങള്‍ സ്ത്രീകളുടെ യാത്രക്ക്‌ സുരക്ഷിതമാണ്‌. എത്ര പരിഷ്കൃതമെന്നുപറഞ്ഞാലും ഈ നാട്ടില്‍ കൊലപാതകവും ബലാല്‍സംഗവും കള്ളവാറ്റും കള്ളനോട്ടടിയും തട്ടിപ്പും വെട്ടിപ്പും നടക്കുന്നില്ലേ?അതും പുരുഷന്മാരുടെ തന്നെ കുത്തകയാണ്‌ കേരളത്തിലെ പുരുഷവര്‍ഗ്ഗം മുഴുവനും ദിവസവും യാത്രചെയ്യുന്നവരാണന്ന് സങ്കല്‍പ്പിക്കാനാകില്ല. ബസ്സുകളിലെ യാത്രക്കാരില്‍ നല്ലോരു ശതമാനവും സ്ഥിരം യാത്രക്കാരാണ്‌. അവരില്‍ തന്നെ വിരലില്‍ എണ്ണാവുന്നവരേ ശല്യക്കാരുള്ളു.വര്‍ഷത്തില്‍ ഒരു യാത്രപോലും ചെയ്യാതെ വീട്ടിലിരിക്കുന്ന എത്രയോ പുരുഷന്മാരുണ്ട്‌.ഹൈറേഞ്ചിലെ പല പ്രദേശങ്ങളിലും ഇപ്പൊഴും ബസ്സ്‌ എത്തിയിട്ടുപോലുമില്ല. പുരുഷവര്‍ഗ്ഗത്തിന്റെ കണക്കില്‍ ഇവര്‍കൂടി വരുമോ ആവോ? ഇന്ന് ബസ്സുകളില്‍ സ്ത്രീയും പുരുഷനും ഒരേ സീറ്റില്‍ യാത്രചെയ്യുന്നുണ്ട്‌. സഹയാത്രക്കാരനെപറ്റി പരാതികള്‍ കുറവാണുതാനും.കോളേജുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് വളരെ സൗഹാര്‍ദ്ദത്തിലും നല്ല ചങ്ങാതിമാരുമാണ്‌. ഒരു പെണ്‍കുട്ടിക്കെതിരെ പുറത്തുനിന്നുള്ള ഏതു ആക്രമണവും ഇവര്‍ ഒറ്റക്കെട്ടായി നേരിടും.പെണ്‍കുട്ടികള്‍ക്ക്‌ ഇവര്‍ സുഹൃത്തും സഹോദരനും സംരക്ഷകനുമാണ്‌. 70 കളിലേയോ 80 കളിലേയോ ക്യാമ്പസ്സില്‍ ഇതു സങ്കല്‍പ്പിക്കാനാകുമോ?

'ഇറങ്ങിനടപ്പ്‌" നിശ്ചയമായും ആണ്‍പെണ്‍ വ്യത്യാസമില്ലതെ എല്ലാവരും വായിക്കട്ടെ.പ്രത്യേകിച്ചും സ്ത്രീകള്‍ ചര്‍ച്ചചെയ്യട്ടെ.മന:ശ്ശാസ്ത്രജ്ഞന്‍ മന;ശ്ശാസ്ത്ര പ്രശ്നമെന്നനിലയിലോ സാമൂഹ്യപ്രവര്‍ത്തകന്‍ സാമൂഹ്യപ്രശ്നമെന്നനിലയിലോ ജീവശാസ്ത്രകാരന്‍ ജൈവീകപ്രശ്നമെന്നനിലയിലോ പഠിക്കുകയോ നിരീക്ഷിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ആകട്ടെ. പരസ്യമായി ഷാപ്പില്‍ കയറികള്ളുകുടിക്കാനും പൊതുനിരത്തില്‍ മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യങ്ങള്‍ക്കും മുന്‍പ്‌ ലഭിക്കേണ്ടതായ സ്വാതന്ത്ര്യങ്ങളോന്നും ഇനിയില്ലേ?