Friday, October 31, 2014

യൌവനത്തിന്റെ മുറിവുകള്‍

പുസ്തകം : യൌവ്വനത്തിന്റെ മുറിവുകൾ
രചയിതാവ് : തസ്‌ലീമ നസ്രിൻ
പ്രസാധകര്‍ ഗ്രീൻ ബുക്ക്സ്
അവലോകനം : ശാന്ത കാവുമ്പായി



യൌവനത്തിന്റെ മുറിവുകളുടെ തീവ്രത വര്‍ഷങ്ങള്‍ക്കുശേഷം ‘ലജ്ജ’ വായിച്ചപ്പോഴാണ് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായത്. തസ്ലീമ നസ്രിൻ എന്ന എഴുത്തുകാരിയെക്കുറിച്ച് ഞാൻ ആദ്യമായി കേള്‍ക്കുന്നത് അവരുടെ ലജ്ജ എന്ന നോവലുയര്‍ത്തിയ വിവാദങ്ങൾ കത്തിപ്പടരുമ്പോഴാണ്. ബംഗ്ലാദേശിലെ മത മൌലികവാദികൾ അവര്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതും മരണശിക്ഷ വിധിച്ചതും, അവര്‍ക്ക് പിറന്ന നാട് ഉപേക്ഷിച്ചുപോകേണ്ടി വന്നതും മാധ്യമങ്ങളിലൂടെയറിഞ്ഞു. അവ രുടെ പുസ്തകങ്ങളൊന്നും വായിക്കാതെ തന്നെ ആ സമയത്ത് എന്റെ അനുഭാവം മുഴുവൻ തസ്ലീമ നസ്രിൻ എന്ന ഇരയ്ക്കൊപ്പമായിരുന്നു.

1992ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോൾ ബംഗ്ലാദേ ശിലെ ഹിന്ദു കുടുംബങ്ങള്‍ക്ക് എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോകേണ്ടി വന്നു എന്നറിഞ്ഞിരു ന്നെങ്കിലും കഴിഞ്ഞത്. എഴുത്തുകാരിയുടെ മതനിരപേക്ഷവും സാര്‍വലൌകികവുമായ കാഴ്ചപ്പാടും ഇരകള്‍ക്കുവേണ്ടി നിലകൊണ്ട് മതമൌലികവാദികളുടെയും ഭരണകൂടത്തി ന്റെയും അക്രമങ്ങളോടുള്ള സന്ധിയില്ലാ സമരവും ‘ലജ്ജ’യെ മഹത്തരമാക്കുന്നുണ്ടെങ്കിലും എന്നെ തസ്ലീമയോട് ഏറെ അടുപ്പിച്ചത് അവരുടെ ആത്മകഥയാണ്. ആത്മകഥയുടെ മൂന്നാം ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച് പറക്കാൻ കഴിയുന്ന അവ രുടെ സ്വാതന്ത്ര്യത്തിൽ അസൂയപ്പെട്ടു. കടുത്ത അനുഭവങ്ങൾ നീന്തിക്കടന്ന് അവർ നേടിയെടു ത്തതാണ് ആ സ്വാതന്ത്ര്യം എന്നറിഞ്ഞപ്പോൾ അസൂയയുടെ സ്ഥാനം ആരാധന കൈയടക്കി.

എന്നാൽ എന്റെ അനുഭവങ്ങളെ വായനയുമായി താദാത്മ്യം പ്രാപിക്കാൻ പ്രാപ്തമാക്കിയത് അവരുടെ ആത്മകഥയുടെ രണ്ടാംഭാഗമായ ‘യൌവനത്തിന്റെ മുറിവുകൾ’ ആണ്. അങ്ങ കലെ മറ്റൊരു രാജ്യത്ത് ജീവിക്കുന്ന,മറ്റൊരു ഭാഷ സംസാരിക്കുന്ന,മറ്റൊരു മതവിശ്വാസ ത്തിൽ വളര്‍ത്തപ്പെട്ട പെണ്‍കുട്ടിക്ക് എങ്ങനെയാണ് എന്റെ നേരനുഭവങ്ങളും വികാര വിചാരങ്ങളുമുണ്ടായതെന്ന അതിശയത്തോടെയാണ് ഞാനാ പുസ്തകം വായിച്ചുതീര്‍ത്തത്.

തസ്ലീമയുടെ ആത്മകഥ ലോകത്തെ മൊത്തം സ്ത്രീകളുടെ കഥയായി മാറുന്നത് സ്ത്രീ ഇന്നും നേരിടേണ്ടി വരുന്ന അവഗണനയും അപമാനവീകരണവും അതിൽ തുടിച്ചുനില്‍ക്കുന്നതു കൊണ്ടാണ്. പെണ്‍കുട്ടിയായി പിറക്കുക എന്നതുതന്നെ അപമാനകരമായി കണക്കാക്കുന്ന, വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് ലോകത്തിലെ ഓരോ പെണ്‍കുട്ടിയും പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരുടെ പിറവി ആഘോഷിക്കേണ്ട ഒന്നല്ലാതായിത്തീരുന്നു.

ഒരു ക്രിസ്മസ് ദിനമാണ് ഔദ്യോഗികമായി എന്റെ പിറന്നാൾ. എന്നാൽ അതിനുമെത്രയോ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഞാനീ ഭൂമിയിലെത്തിയിരുന്നു. സ്കൂളിൽ ചേര്‍ക്കുമ്പോൾ അച്ഛന്റെ നാവിൽ വന്നൊരു ദിവസം ഞാൻ പിറന്ന നാളായി. ഇന്ന് ആ ദിനം അമ്മയുടെ ഓര്‍മ്മയി ലേക്ക് ചുരുങ്ങിപ്പോയിരിക്കുകയാണ്. ദിവസം ഓര്‍മ്മയുണ്ടെങ്കിലും ഇപ്പോൾ വര്‍ഷം ഓര്‍ക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇതേ അവസ്ഥയി ലൂടെ ബംഗ്ലാദേശിലെ തസ്ലീമ എന്ന പെണ്‍കുട്ടിയും കടന്നുപോകുന്നുണ്ട്. ‘ജനിച്ച വര്‍ഷം എന്ന ഒരു നിസ്സാര കാര്യത്തിൽ ഞാൻ പെട്ടിരിക്കുകയാണെന്നത് എല്ലാവര്‍ക്കും നിരാശയു ണ്ടാക്കി.’ ഒരു പെണ്‍കുട്ടി ജനിക്കുക എന്നത് നിസ്സാരമായി കാണുന്ന സമൂഹത്തിന്റെ പരിച്ഛേദമായ കുടുംബം അവൾ ജനിച്ച വര്‍ഷവും അവളുടെ വയസ്സും നിസ്സാരമായി കണ്ടതിൽ അത്ഭുതമില്ല. പിതാവ് അവളുടെ വയസ്സിന്റെ കണക്ക് സൂക്ഷിച്ചില്ല. സഹോദരന്മാരുടെ അടു ത്തായി തന്റെ ജനനത്തീയതി ഇല്ല എന്നതിന്റെ നിരാശ അവളെ എപ്പോഴും വലയംചെയ്യുന്ന ഒന്നാണ്. ‘എന്നുമെന്നും വാഴപോലെ വളരുമ്പോൾ’ അമ്മയുടെ കണക്കിൽ അവളുടെ പ്രായം ഏഴോ,പതിനൊന്നോ ആകാം. അമ്മയെ സംബന്ധിച്ചിടത്തോളം മകളുടെ പ്രായം ശരീര ത്തിന്റെ വളര്‍ച്ച മാത്രമാണ്. എന്റെ അമ്മയും അങ്ങനെയാണല്ലോ എന്നെ കണക്കാക്കിയിരു ന്നത്. എന്റെ ശരീരം പെട്ടെന്ന്‍ വളര്‍ന്നുപോയി എന്നത് അമ്മയെ അലട്ടിയിരുന്ന വലിയൊരു പ്രശ്നമായിരുന്നു. ശരീരം വലുതാകുമ്പോൾ അച്ഛന് ദേഷ്യം വരുമോ എന്ന്‍ തസ്ലീമ ഭയപ്പെട്ടതു പോലെ ചെറുപ്പകാലത്ത് ഞാനും ഭയപ്പെട്ടിരുന്നു. എന്നെ ഒളിപ്പിക്കാനാവാതെ ഞാനും കഷ്ട പ്പെട്ടിരുന്നു. മകളുടെ പിറവി, പ്രായം,വളര്‍ച്ച എന്നിവയെല്ലാം ദേശഭേദമെന്യേ മാതാപിതാ ക്കളെ അലട്ടുന്നവയാണെന്ന് ഈ പുസ്തകം എന്നെ ഓര്‍മ്മിപ്പിക്കുന്നു.

കര്‍ക്കശക്കാരനായ ഡോക്ടർ റജോബ് അലിയുടെ മകള്‍ക്ക് ഭാവനയും കവിതയും പ്രണ യവും കൂടിക്കുഴഞ്ഞു മത്സരിക്കുന്ന കൌമാരത്തിൽ ജീവിതം പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കാ നുള്ളതായിരുന്നു. പക്ഷെ, അവളുടെ നൈസര്‍ഗികമായ ചോദനകളെയൊന്നും പിതാവിന് ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ല. പിതാവ് എത്രമേൽ അടിച്ചമര്‍ത്താൻ ശ്രമിക്കുമ്പോഴും സര്‍വ സീമകളെയും ലംഘിച്ച് അത് അനന്തവിഹായസ്സിലേക്കുയരുകയാണ്.

രുദ്രനെന്ന പുരുഷന്റെ പ്രണയത്തിലലിഞ്ഞ് അവന്റെ കറുത്ത ഭൂതകാലമറിയാതെ ചതി യില്‍പ്പെട്ടിട്ടും അവന്റെ എത്ര വലിയ തെറ്റും,അവന്റെ വ്യഭിചാരം പോലും പൊറുക്കാൻ കഴിയു ന്നവൾ. ഒരു സാധാരണ പെണ്‍കുട്ടിയായി കമിതാവിനെ അന്ധമായി പ്രണയിക്കുന്നവൾ. അവളെ എനിക്ക് മനസ്സിലാകും. അവളിലൂടെ കടന്നുപോകുമ്പോൾ സര്‍വംസഹയായി പുരു ഷന്റെ ഏത് കൊള്ളരുതായ്മയെയും പൊറുക്കാനും മറക്കാനും കഴിയുന്ന ഒരു പെണ്ണ് ഏതൊ ക്കെയോ ഘട്ടങ്ങളിൽ എന്റെ ഉള്ളിലും ഉയിര്‍ക്കൊണ്ടിരുന്നല്ലോ എന്ന്‍ ദുസ്സഹമായ വേദന യോടെ, നാണക്കേടോടെ ഓര്‍ക്കാതിരിക്കാൻ കഴിയുന്നില്ല.

പുരുഷന്റെ പഞ്ചാരവാക്കുകളിൽ മയങ്ങി ഒരു മണ്ടിപ്പെണ്ണിനെപ്പോലെ പലവട്ടം അപകട ത്തില്‍നിന്നും അപകടത്തിലേക്ക് എടുത്തുചാടിയ അനുഭവങ്ങളെ ഒട്ടും മായം കലര്‍ത്താതെ, വായനക്കാർ എന്തുകരുതുമെന്നോര്‍ക്കാതെ തുറന്നെഴുതുമ്പോൾ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും സര്‍വോപരി ധീരതയും അനന്യസാധാരണമാണ്. ഈ ധീരത തന്നെയാണ് ബംഗ്ലാദേശില്‍നിന്നും അവരെ പലായനം ചെയ്യിച്ചതും. പലപ്പോഴും ഈ തുറന്നെഴുത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെയായിരുന്നു. അതിനു കാരണം സമൂഹം പെണ്ണിനുവേണ്ടി തയ്യാറാക്കിയ സദാചാരസംഹിതയെ അവർ അംഗീകരിക്കുന്നില്ല എന്നതാണ്. പെണ്ണിനു മാത്ര മായി അശ്ലീലമെന്നു വിധിച്ചവയൊന്നും അങ്ങനെയല്ലെന്നും അവ പെണ്ണിനും അവകാശപ്പെട്ട താണെന്നും തസ്ലീമ നസ്രിൻ അവരുടെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും തെളിയിച്ചു. സ്ത്രീ യോട് പുരുഷനും സമൂഹവും കാണിച്ചുകൊണ്ടിരിക്കുന്ന അപമര്യാദകളോട് സ്വന്തം ജീവിതം കൊണ്ട് അവർ കലഹിക്കുകയാണ്.

 ‘സ്വന്തം ജീവിതത്തെ അന്യന് ഊന്നുവടിയാകാൻ വേണ്ടി വിട്ടുകൊടുക്കാൻ എനിക്ക് കഴി യുകയില്ല. രുദ്രനോട് എനിക്ക് സ്നേഹവും സഹതാപവുമുണ്ട്. പക്ഷെ,അതിനേക്കാൾ സ്നേഹവും സഹതാപവും എനിക്ക് എന്നോടുണ്ട് ‘ എന്ന്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പുരുഷൻ തീര്‍ക്കുന്ന ചങ്ങലകളില്‍നിന്നും സ്വതന്ത്രയാകുന്നവളെ എങ്ങനെ ഞാൻ ബഹു മാനിക്കാതിരിക്കും! സ്വന്തം വ്യക്തിത്വവും അസ്തിത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹ ത്തോടെ വിവാഹമെന്ന ഫലിതത്തില്‍നിന്നും മോചനംനേടിയ തസ്ലീമ നസ്രിൻ പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെയും ആഗ്രഹത്തിന്റെയും പ്രതീകമായി എന്റെ ഹൃദയത്തെ കീഴടക്കിയിരി ക്കുന്നു. അതിനാൽ ‘യൌവനത്തിന്റെ മുറിവുകൾ’ എന്ന കൃതി നല്‍കുന്ന അനുഭൂതി എന്റെയു ള്ളിൽ വീണ്ടും വീണ്ടുമുയിര്‍ക്കുന്നു. പ്രൊഫ.എം.കെ.എൻ.പോറ്റി വിവര്‍ത്തനം ചെയ്ത് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കാൻ ഇഷ്ടപ്പെടുന്നതാണ്

Tuesday, October 28, 2014

ദല്‍ഹി ഗാഥകള്‍

പുസ്തകം : ദല്‍ഹി ഗാഥകള്‍
രചയിതാവ് : എം.മുകുന്ദന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി
 


എം.മുകുന്ദന്‍ തന്റെ ഏറ്റവും പുതിയ ദല്‍ഹി ഗാഥകള്‍ എന്ന നോവലില്‍ സഞ്ജയ്‌ ഗാന്ധി ഡല്‍ഹിയെ മോഡിപിടിപ്പിക്കുവാന്‍ വേണ്ടി തുര്‍ക്കുമാന്‍ ഗെയിറ്റില്‍ നടത്തിയ നരനായാട്ടിനെ കുറിച്ചു ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാന്‍ കഴിയില്ല!. ‍അടിയന്തിരാവസ്ഥയുടെ കൊടും ക്രൂരതകളെ കുറിച്ചു പറയാന്‍ മാത്രം നോവലിലെ ഇരിനൂറോളം പേജുകളാണ് മുകുന്ദന്‍ നീക്കി വെച്ചിരിക്കുന്നത്. വരികളിലൂടെ മുന്നോട്ട് പോയാല്‍ നാം വിറങ്ങലിച്ചു പോകും. കുറച്ചു വരികള്‍ ഇതാ ഇവിടെ!!...

"ജുമാമസ്ജിദിന്‍റെ പരിസരങ്ങളില്‍ ജീര്‍ണിച്ച എടുപ്പുകളില്‍ മാലിന്യങ്ങളും ദാരിദ്ര്യവുമാണ്.. അതൊക്കെ ശുദ്ധീകരിക്കണം. ജുമാ മസ്ജിദില്‍ നിന്നു നോക്കിയാല്‍ ദൂരെ ഇന്ത്യാ ഗെയിറ്റിന്റെ മനോഹരമായ കാഴ്ച കാണണം. അതിനു തടസ്സം നില്കുന്നത് തുര്‍ക്കുമാന്‍ഗെയിറ്റിലെ എടുപ്പുകളാണ്. തടസ്സങ്ങള്‍ നീക്കണം. അതിനു വേണ്ടി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തണം. തുര്‍ക്കുമാന്‍ ഗെയിറ്റ് ശുദ്ധീകരണത്തിന് സഞ്ജയിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ സൌന്ദര്യാരാധകനാണ്. മറ്റൊരു കാരണം കൂടിയുണ്ട്!..

"തുര്‍ക്കുമാന്‍ ഗെയിറ്റ് ഒരു മിനി പാക്കിസ്ഥാനാണ്..സഞ്ജയ്‌ ഗാന്ധി സുഹൃത്തുക്കളോട് പറയാറുണ്ട്‌. തലസ്ഥാന നഗരിയില്‍ ഒരു പാക്കിസ്ഥാന്‍ പാടില്ല..അതിനനുവദിക്കില്ല...."

നിങ്ങളുടെ നേതാവിന്റെ ഫിയര്‍ സൈക്കോ സൈസില്‍ നിന്നാണ് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എന്ന ഐഡിയ ജനിക്കുന്നത്. തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ ചാപ്പത്തിയോ കിടക്കാന്‍ ഇടാമോ ഇല്ല! അവര്‍ക്കാകെയുള്ളത് അഞ്ചു നേരം നിസ്കരിക്കാന്‍ ഒരു മസ്ജിദു മാത്രമാണ്.. പട്ടിണി പാവങ്ങളുടെ തലയില്‍ വിശപ്പിനെ കുറിച്ചുള്ള ചിന്തയല്ലാതെ ഒരു പാകിസ്ഥാനും ഇല്ലെന്നു ചെന്ന് പറയൂ നിങ്ങളുടെ നേതാവിനോട്''

തുര്‍ക്കുമാന്‍ ഗെയിറ്റില്‍ ശ്മശാന നിശബ്ദതയായിരുന്നു!. റോഡുകളിലും ഗലികളിലും ഇടിച്ചു വീഴ്തപ്പെട്ട ദുക്കാനുകളുടെയും കിടപ്പാടങ്ങളുടെയും കല്ലും കമ്പിയും സിമെന്‍റ്റും കൂമ്പാരമായിക്കിടന്നു,അതിനിടയില്‍ കാലൊടിഞ്ഞ കസാരകളും ബിരിയാണി ചെമ്പുകളും നിസ്കാര പായകളും പൊട്ടിയ മുഖക്കണ്ണാടികളും കമ്മീസുകളും ദുപ്പട്ടകളും ചെരുപ്പുകളും ചിതറിക്കിടക്കുന്നു .ചിലയിടത്ത് നിന്നും പുകയുയ്ര്‍ന്നു. സഹദേവന്‍റെ വി.പി. ഏജന്‍സീസ് അപ്രത്യക്ഷമായിരിക്കുന്നു..അതിന്‍റെ സ്ഥാനത്ത് വാ പൊളിച്ചു കിടക്കുന്ന ശൂന്യത മാത്രം. ഗലിയില്‍ അരിയും ഗോതമ്പും ബജ്രയും കൂമ്പാരമായി കിടന്നു. ഒരു പക്ഷിയും കൊത്തിക്കൊറിക്കാനായി എത്തിയില്ല. ഫാജറുദ്ധീന്‍റെ അത്തര്‍ ബണ്‍ഡാര്‍ കൊള്ളയടിക്കപ്പെട്ടിരുന്നു, റൂഹു അല്‍ ഊദിന്റെയും മജുവ യുടെയും അബ്ദുല്‍ ആഖീറിന്റെയും കുപ്പികള്‍ പൊട്ടിച്ചിതറിക്കിടക്കുന്നു, അത്തറിന്റെ ലഹരിപിടിപ്പിക്കുന്ന സൌരഭ്യം തലവേദന നല്‍കുന്ന രൂക്ഷഗന്ധമായി മാറിയിരിക്കുന്നു, യൂനാനി വൈദ്യന്‍ ഹകീമിന്റെ ഷെര്‍വാണി ധരിച്ച ശരീരം ഓടയില്‍ കമിഴ്ന്നു കിടന്നിരുന്നു.അയാളുടെ ഒരു കാല്‍ ബുള്‍ഡോസറിന്റെ ചക്രത്തിനടിയില്‍ പെട്ട് അരഞ്ഞുപോയിരുന്നു. അബ്ദുല്‍ അമീറിന്റെ കോട്ടിയുടെ പുറം മതിലുകള്‍ നിലംപറ്റിയിരുന്നു.. മതിലിനോട് ചേര്‍ന്ന് തെരുവ് പട്ടികള്‍ ഒരു കുഞ്ഞിന്റെ മൃതദേഹം മണത്തുനിന്നു. ഫിസേ ഇലാഹി മസ്ജിദിനുള്ളില്‍ ഫിര്‍ദൌസിന്റെ ബര്‍ക്കയിടാത്ത നഗ്ന ശരീരം മരവിച്ചു കിടന്നു..ബുള്‍ഡോസറുകളുടെ ചക്രപ്പാടുകള്‍ ക്കിടയിലെ ചോര കൊടും ചൂടിലും ഉണങ്ങാതെ കിടന്നു.."(പേജു 298 ,299)

നിര്‍ബന്ധ വന്ധ്യം കരണത്തിന് വിധേയമയവരുടെ കഥന കഥകള്‍ മുകുന്ദന്റെ ശക്തമായ തൂലികയിലൂടെ ഇതാ..ചില വരികള്‍ കൂടി...

"സമീപ പ്രദേശത്തെ പോലീസുകാരും മുന്‍സിപ്പല്‍ ജീവനക്കാരും ഇരകളെ ബലമായി കീഴ്പെടുത്തി സ്കൂള്‍ ടെന്റില്‍ കൊണ്ടുവന്നു ശസ്ത്രക്രിയ ചെയ്യിക്കുന്നുണ്ടായിരുന്നു.ഇരകളുടെ പേരും മേല്‍വിലാസവും വയസ്സും എഴുതി ഡോക്ടറെ ക്കൊണ്ട് ഒപ്പ് വെപ്പിച്ച കടലാസുമായി അവര്‍ പോകും. ഇരകളുടെ പ്രായം സൌകര്യമനുസരിച്ച് അവര്‍ കൂട്ടുകയോ കുറയ്ക്കുയോ ചെയ്തു. ഇടവേളകളില്‍ സ്കൂളുകളുടെ പുറത്ത് നിന്ന് എരിവും ചൂടുമുള്ള സമോസ വില്കുന്ന പതിനെട്ടുകാരന്‍ മോട്ടുവിനു വയസ്സ് ശസ്ത്രക്രിയക്കു ശേഷം ഇരുപത്തെട്ടാക്കി ഉയര്‍ത്തി. ചുമച്ചു കഫം തുപ്പി അവശനായി തണുപ്പത്ത് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന അറുപത്തി രണ്ടുകാരന്‍ കന്‍വാരിയേയും അവര്‍ വന്ധ്യം കരണത്തിന് വിധേയനാക്കി. അയാള്‍ പ്രതിഷേധിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. അതിനു അയാള്‍ക്ക് ശേഷിയില്ലായിരുന്നു. അവര്‍ കന്‍വാരിയുടെ വയസ്സ് നാല്പതെട്ടാക്കി വെട്ടിക്കുറച്ചു.. നാഭിയിലെ വേദനയും നെഞ്ചിലെ ചുമയുമായി കന്‍വാരി റോഡുവക്കില്‍ തളര്‍ന്നു കിടന്നു, ചുമയ്ക്കുമ്പോള്‍ അയാളുടെ കീറിയ ദോത്തിയിലേക്ക് കാലുകള്‍ക്കിടയിലൂടെ ചോര പരന്നു. അടിയന്തിരാവസ്ഥ ക്ഷയരോഗിയായ വൃദ്ധനു തീണ്ടാരി നല്‍കി..(പേജു 271).

അടിയന്തിരത്തിന്റെ തലേന്ന് രാത്രി മുകുന്ദന്റെ കഥാപാത്രം സ്വപ്നം കാണുകയാണ്! അയാളുടെ ശബ്ദംനഷ്ടപ്പെട്ടതായിട്ട് ,ഡല്‍ഹിയിഹില്‍ പി. സി. സര്‍ക്കാരിന്റെ മാജിക്ക്ഷോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആളുകളെ അപ്രത്യക്ഷമാക്കുന്നതു കാണിക്കുമ്പോള്‍ സഹദേവന്‍ ഓര്‍ക്കുകയാണ് അടിയന്തിരത്തില്‍ ആളുകള്‍ അപ്രത്യക്ഷമായതിനെ കുറിച്ച്!.. കാളരാത്രികളെ കുറിച്ചു, കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ ചോരക്കു പകരം വീട്ടാനായി സിഖു കാര്‍ക്ക് നേരെ ദെല്‍ഹിയില്‍ നടമാടിയ കലാപത്തെ കുറിച്ചു വിശദമായി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് നോവലിലൂടെ പഠിക്കാം... നാനൂറ്റി തൊണ്ണൂറു പേജുകളില്‍ എഴുതിയ നോവലില്‍ അടിയന്തിരാവസ്ഥയുടെ കാളരാത്രികളിലെ ക്രൂരതകളെ കുറിച്ചും ര്‍ക്ക്മാന്‍ ഗായിറ്റ് സംഭവങ്ങളില്‍, ബുള്‍ഡോസറുകളില്‍ ചതഞ്ഞു പോയ ആയിരക്കണക്കിനു മരണങ്ങളെ കുറിച്ച്, തകര്‍ത്ത വീടുകളെ കുറിച്ച്, കടകളെ കുറിച്ച്, സഹദേവന്‍ എന്ന നോവലിലെ നായകന്റെ ജീവിതം തകര്‍ന്നതിനെ കുറിച്ച് വിശദമായി പ്രതിപാതിച്ചിട്ടുണ്ട്... തീഹാര്‍ ജയിലില്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ച്.കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ രണ്ടു കയ്യും തല്ലിയോടിച്ചതു, ഇന്ദിരാഗാന്ധി ഒരു ഹെഡ് മിസ്ട്രെസ്സിനെപ്പോലെ കയ്യില്‍ ചൂരലുമായി ജനങ്ങളെ അച്ചടക്കം പടിപ്പിക്കുയാണ് എന്നാണു അടിയന്തരത്തെ കുറിച്ചു മുകുന്ദന്‍ എഴുതിയിരിക്കുന്നത്..

ദല്‍ഹിഗാഥകള്‍ ഒരു ചരിത്ര നോവല്‍ മാത്രമല്ല ആയിരത്തിതൊള്ളായിരത്തി അമ്പത്തി ഒമ്പത് ജൂണ്‍ പതിമൂന്നു മുതല്‍ ഇന്നേ വരെയുള്ള ദല്‍ഹിയുടെ കഥകള്‍, അവിടത്തെ ഇരുളടഞ്ഞ വൃത്തിഹീനമായ ഗല്ലികള്‍.. മൂന്ന് യുദ്ധങ്ങളുടെ കാലത്ത് അവിടെ ജീവിച്ച സഹദേവന്‍ എന്ന എഴുത്തുകാരനിലൂടെ മുകുന്ദന്‍ ദാല്‍ഹില്‍ അനുഭവിച്ച അടുത്തറിഞ്ഞ ദല്‍ഹിയെ കുറിച്ചു വായിക്കുമ്പോള്‍ നാംവിസ്മയിച്ച് പോകും ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന അധികാര സിരാകേന്ദ്രമായ ദല്‍ഹിയുടെ സംഭവപരമ്പരകളെ പശ്ചാത്തലമാക്കി രചിച്ച നോവല്‍, ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല നായകാനായ സഹദേവനും, ശ്രീധരനുണ്ണിയും, ദേവിയും,സത്യനാഥനും വിദ്യയും കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകനും ഭാര്യ ലളിതയും, വാസുവും, റോസിലിയും ജാനകിക്കുട്ടിയും ഉത്തംസിഗും, ഗുഞ്ചന്‍ ബാബിയും,പിങ്കിയും ജസ് വീന്ദരും., ബാര്‍ബര്‍ ദാസപ്പനും.. മറിച്ച് ശരീരത്തില്‍ ചോരയോട്ടമുള്ള മനുഷ്യര്‍... ഡല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരാണ് ഇതിലെ കഥാ പത്രങ്ങള്‍!.. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്ര സംഭവങ്ങളും എങ്ങിനെയെല്ലാം ഇടപെടുന്നുവെന്നും അവരുടെ ജീവിതം എങ്ങിനെ എല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും ദെല്‍ഹി ഗാഥകള്‍ നമ്മോടു പറയുന്നു.. സങ്കീര്‍ണമായ ഇന്ത്യന്‍ അവസ്ഥകളുടെ മുഴവന്‍ നേര്‍കാഴ്ചകളും നാനൂറ്റി തൊണ്ണൂറ്റി രണ്ടു പേജുകളിലൂടെ മുകുന്ദന്‍ നമുക്ക് മുന്നില്‍ മുഖം മൂടിയില്ലാതെ തുറന്നിടുന്നു... വളരെ വേഗത്തില്‍ വായിച്ചു പോകാന്‍ കഴിയുന്ന മനോഹരമായ ശൈലിയില്‍ എഴുതപ്പെട്ട കനപ്പെട്ട പുസ്തകം വലുപ്പം കൊണ്ടു നമ്മെ ഒരിക്കലും വിഷമിപ്പിക്കുന്നില്ല.. ഇത് ഒരു പ്രവാസ ചരിത്രവും കൂടിയാണ്.. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള സുഖകരമായ ഒരു പ്രവസമല്ല മറിച്ച് ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടേയും പ്രവാസം... ഒരു പക്ഷെ ഗള്‍ഫു ജീവിതത്തിലുള്ളവര്‍ക്കും ഇത് നല്ലൊരു വായനാനുഭവമായിരിക്കും. നല്ല വായനക്കാര്‍ ഇത് നെഞ്ചിലേറ്റും.. നമ്മുടെ തലസ്ഥാന നഗരത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടി കൂടിയാണ് നോവല്‍!...

Tuesday, October 21, 2014

ഹരിത ഭുപടം

പുസ്തകം : ഹരിത ഭുപടം - കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും
രചയിതാവ് : ജോസഫ് ആന്റണി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : മൈന ഉമൈബാന്‍




ത്താംക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ച് ആദ്യമായി കേട്ടത്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചൊരു പുസ്തകം-ഡച്ചുകാരുടെ സംഭാവന എന്നതിലപ്പുറം പോയില്ല അറിവ്. ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന അധീശശക്തികളെക്കുറിച്ചും അവരുടെ ഭരണപരിഷ്‌ക്കരങ്ങളും പ്രഭുക്കന്മാരുടെ സംഭാവനകളും എത്ര പഠിച്ചാലും തിരിഞ്ഞും മറിഞ്ഞും പോകുന്നത് പതിവായിരുന്നതുകൊണ്ട് ചരിത്ര പാഠപുസ്തകത്തോടു തന്നെ വലിയ താത്പര്യം തോന്നിയില്ലെന്നാതാണ് നേര്. എങ്കിലും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന സംഭാവനകളിലൊന്നായി ഒരു പുസ്തകം കടന്നു വരണമെങ്കില്‍ അത് അത്ര നിസ്സാരമല്ല എന്നു മാത്രം തോന്നിയിരുന്നു.

പിന്നീടെപ്പോഴോ പി എസ് സി പരീക്ഷയ്ക്ക് ഹോര്‍ത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ് എന്ന ചോദ്യം കണ്ടു. പി എസ് സി ഗൈഡുകളില്‍ ചോദ്യം ആവര്‍ത്തിച്ചു കണ്ടു. അതിലപ്പുറം പുസ്തകത്തെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ഏതു ഭാഷയിലാണ് രചിക്കപ്പെട്ടതെന്നോ ഏതെങ്കിലും ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടോ എന്നോ പുസ്തകം കിട്ടാനുണ്ടോ എന്നുപോലും അറിയില്ലായിരുന്നു.

പിന്നീടെപ്പോഴോ കേരള സര്‍വ്വകലാശാല പുസ്തകം പ്രസിദ്ധീകരിച്ചതായി കണ്ടു. സസ്യങ്ങളെക്കുറിച്ച് ഒന്നുരണ്ടു ലേഖനങ്ങള്‍ എഴുതിയപ്പോള്‍ സുഹൃത്തു പറഞ്ഞു 'നീ എന്തായാലും കണ്ടിരിക്കേണ്ട ഒരാള്‍ കോഴിക്കോടു തന്നെയുണ്ട്. അത് കെ എം മണിലാല്‍ സാറാണ്. അദ്ദേഹമാണ് ഹോര്‍ത്തൂസ് മലബാറിക്കസ് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പിന്നീട് മലയാളത്തിലേക്കും..' അന്നു മുതല്‍ മണിലാല്‍ സാര്‍ മുന്നിലുണ്ട്. പക്ഷേ, അദ്ദേഹത്തെ കാണാന്‍ പോകുവാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടും മാറിനിന്നു. ഒരു ശാസ്ത്രജ്ഞനെ കാണാന്‍, മഹാപ്രതിഭകളുടെ മുന്നില്‍ നില്ക്കാന്‍ എനിക്കെപ്പോഴും സങ്കോചമുണ്ട്. രണ്ടു തരത്തിലാണ് മാറി നില്പ്പ്. ചില അത്ഭുതങ്ങളെ കാണുമ്പോള്‍ ഒരക്ഷരം മിണ്ടാനാവാതെ കുഴങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു ഒന്ന്. മറ്റൊന്ന് കുഞ്ഞു കുഞ്ഞു അറിവുകള്‍ പലതും എന്നിലേക്ക് വന്നു ചേര്‍ന്നത് പ്രകൃതിയില്‍ നിന്നായിരുന്നു. അക്കാദമിക്ക് ആയി പഠിച്ചിട്ടല്ല. സ്‌കൂള്‍ പാഠവും പ്രകൃതിപാഠവും രണ്ടായതുകൊണ്ട് ചിലരെങ്കിലും സ്‌കൂള്‍ പാഠത്തിന്റെ മഹത്വത്തെപ്പറ്റി പറഞ്ഞ് പരോക്ഷമായി ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും മാറി നടക്കുവാന്‍ ശ്രമിച്ചു.

പക്ഷേ, പതുക്കെ പതുക്കെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്റെ ചിന്തകളിലേക്ക് കടന്നുവരാന്‍ തുടങ്ങി. 742 അധ്യായങ്ങളിലായി 679 സസ്യങ്ങളെക്കുറിച്ച് ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ടെന്ന അറിവ് അമ്പരപ്പിക്കുന്നതായിരുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ കൈയ്യിലുണ്ട്. ചില ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്ന ഔഷധങ്ങള്‍ എത്രയെന്ന് കണക്കെടുത്തിട്ടില്ല. എങ്കിലും അതിത്ര വരുമോ എന്ന് സംശയമുണ്ട്. ഏറി വന്നാല്‍ മുന്നൂറിനും നാന്നൂറിനും ഇടയില്‍. അതില്‍ തന്നെ പര്യായങ്ങളാണ് പലതും. മിക്ക ചികിത്സാപുസ്തകവും പദ്യരൂപത്തില്‍ രചിച്ചിരിക്കുന്നതുകൊണ്ട് താളത്തിനു ചേരും വിധം രൂപപ്പെടുത്തിയ പര്യായപദങ്ങള്‍... ഗുരുവും പിതാമഹനുമായിരുന്ന മുറുക്കുന്നത്ത പറഞ്ഞുതന്ന, കാണിച്ചു തന്ന ഔഷധങ്ങളില്‍ പലതും ഏതെങ്കിലുമൊരു പുസ്തകത്തില്‍ കണ്ടുപിടിക്കാനായിട്ടില്ല. സസ്യശാസ്ത്രജ്ഞര്‍ക്കോ മറ്റു നാട്ടുചികിത്സ വിദഗ്ധര്‍ക്കോ അവയെക്കുറിച്ച് അറിവില്ലായിരുന്നിരിക്കും എന്നാശ്വസിക്കുകയോ അല്ലെങ്കില്‍ അവയും പാഴ്‌ചെടികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുമെന്നുമാണ് കരുതിയത്. ഒരു പക്ഷേ, രഹസ്യച്ചെടികള്‍ ഹോര്‍ത്തൂസിലില്ലെന്ന് ആരുകണ്ടു? ആകാംഷ മാത്രമാണിപ്പോഴും.

ഇന്നേവരെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥം കണ്ണുകൊണ്ടുകാണാന്‍ പോലുമുള്ള അവസരമുണ്ടായിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു യാത്രയില്‍ കയറിയ പുസ്തകമേളയില്‍ വെച്ച് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ഒരു പുസ്തകം കണ്ടത്. ട്രെയിന്‍യാത്രയിലും മറ്റും കൊണ്ടുവരാറുള്ള പത്തുരൂപയുടെ 101 ഒറ്റമൂലികള്‍ എന്നൊക്കെയുള്ള പുസ്തകങ്ങളേക്കാള്‍ അല്പംകൂടി വലിപ്പമേയുണ്ടായിരുന്നുള്ളു പുസ്തകത്തിന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗ്രഹമാണ്. 50 രൂപയ്ക്കു കിട്ടിയ സംഗ്രഹമാണ് ഹോര്‍ത്തൂസിനെ കാണാനുള്ള നിരാശഭരിതമായ ഏകാശ്രയം.

തുടര്‍ന്നാണ് ഡോ. കെ എസ് മണിലാലുമായുള്ള അഭിമുഖവും ചില കത്തുകളും പ്രതികരണങ്ങളുമൊക്കെ കാണാനിടവന്നത്. ഇതിനിടെ അധികം വൈകാതെ ഹരിതഭൂപടം എന്ന പുസ്തകം കൈകളിലെത്തി. സ്വാഭാവികമായും ഒരു സസ്യശാസ്ത്രജ്ഞനെക്കുറിച്ച് എഴുതിയത് എന്നു കേള്‍ക്കുമ്പോള്‍ ഒരു അരസികന്‍ ജീവചരിത്രമാകുമോ ഇത് എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, എന്റെ അധ്യാപകനായ ജോസഫ് ആന്റണിയാണ് പുസ്തകമെഴുതിയത് എന്നു പറയുന്നതിനേക്കാള്‍ ഗുരു എഴുതിയ പുസ്തകം എന്നു പറയാന്‍ ഇഷ്ടപ്പെടുന്നു. കുറിഞ്ഞിഓണ്‍ലൈന്‍ എന്ന ബ്ലോഗിലെ രചനകളും അച്ചടിച്ച ചില ശാസ്ത്രലേഖനങ്ങളും വായിച്ചിരുന്നപ്പോഴൊക്കെ പുസ്തകത്തിന്റെ സാധ്യത അതില്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു പുസ്തകമെഴുതിയപ്പോള്‍ അതിലൊന്നും ഒരിക്കലും പറയാതെ പോയ ഒരു വിഷയത്തെക്കുറിച്ചായിരുന്നുവെന്നത് അമ്പരപ്പിക്കുന്നതായിരുന്നു.

'ഹരിതഭൂപട'ത്തിന്റെ പുറംചട്ടയില്‍ നിന്നു തുടങ്ങുന്നു എന്റെ വായന. പഠനം എന്ന പേരില്‍ വന്നൊരു പുസ്തകം ഇത്രവേഗത്തില്‍വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിനേക്കാളേറെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഇത് പെടുന്നത്. അടുത്തകാലത്ത് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളാണ് നിലത്തുവെയ്ക്കാതെ വായിച്ചു തീര്‍ത്ത പുസ്തകം. പുസ്തകം പക്ഷേ, ഒരു നോവലായിരുന്നു. ഇരുത്തി വായിപ്പിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ അതില്‍ ചേര്‍ന്നിരിക്കന്നു എന്നു പറയാം. പക്ഷേ, ഒരു പഠനപുസത്കം ആര്‍ത്തിയോടെ വായിക്കുക അസാധ്യമായിരുക്കും. പക്ഷേ, ഇവിടെയത് സംഭവിച്ചു എന്നു പറയാതെ വയ്യ. അത്രയേറെ ഉദ്വേഗജനകമായിരുന്നു അത്.

ഇട്ടിഅച്ചുതന്റെ കുര്യാലയില്‍ തുടങ്ങി, ഡച്ചു ചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്ക് സൈനികനായി കടന്നു വന്ന് പിന്നീട് കൊച്ചു ഗവര്‍ണറായി വളര്‍ന്ന ഹെന്‍ട്രിക് ആന്‍ഡ്രയാന്‍ വാന്‍ റീഡിന്റെ ജീവിതവും പിന്നീട് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയും അതില്‍ നേരിട്ട പ്രതിസന്ധികളും വാന്റീഡിന് അനുഭവിക്കേണ്ടി വന്ന മാനസീക സംഘര്‍ഷവും എല്ലാം ഒരു ഫിക്ഷനെ അനുസ്മരിപ്പിക്കും വിധം കോര്‍ത്തിണക്കിയിരിക്കുന്നു.

മലബാറാണ് ലോകത്തെ ഏറ്റവും ഫലഭുയിഷ്ഠമായ പ്രദേശമെന്നു , സ്ഥാപിക്കാന്‍ , ഇവിടെ കുരുമുളകുപോലുളള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയൊരുക്കുകയായിരുന്നു ഹോര്‍ത്തൂസിലൂടെ വാന്‍ റീഡ്. മാത്രമല്ല വന്‍ റീഡ് വെറുമൊരു സൈനികന്‍ മാത്രമല്ല മികച്ച പ്രകൃതി നിരീക്ഷകനായിരുന്നു എന്നതിന് തെളിവാണ് പുസ്തകം. മറ്റൊന്ന് കമ്പനിക്കു കീഴിലെ സൈനികര്‍ക്ക് അസുഖമോ പരിക്കുകളോ പറ്റിയാല്‍ മരുന്ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് വരണമായിരുന്നു. അതില്‍ പലതും കേരളത്തില്‍ നിന്ന് അറബികള്‍ ശേഖരിച്ച ഔഷധങ്ങളായിരുന്നു. അറബിക്കച്ചവടക്കാര്‍ മുഖേനയെത്തിയ മലബാര്‍ തീരത്തെ മരുന്നുകള്‍ക്ക് ഭീമമായ വിലയുമായിരുന്നു. ഇതില്‍ നിന്നൊരു മോചനം കൂടിയായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കൂസ്. ഒന്നുകൂടി പറഞ്ഞാല്‍, കമ്പനിയുടെ പ്രഥമ ദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേക്ഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കണ്ണ്..

പതിനേഴാം നൂറ്റാണ്ടിലെ കേരളചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ചരിത്രവുമറിയുന്നതിനൊപ്പമാണ് ഉദ്വേഗജനകമായ കെ എസ് മണിലാലിന്റെ ജീവിതവും ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രണ്ടാം പിറവിയും കടന്നു വരുന്നത്. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ ഒരു സസ്യശാസ്ത്രജ്ഞന്റെ യൗവ്വനവും വാര്‍ദ്ധക്യവും വേണ്ടി വന്നു എന്നോ അരനൂറ്റാണ്ടു വേണ്ടി വന്നു എന്നോ ഒരു മനുഷ്യായുസ്സു തന്നെ വേണ്ടി വന്നു എന്നോ പറയേണ്ടി വരും. മലയാളത്തില്‍ നിന്നു ഇട്ടി അച്യുതന്‍ വഴി കടന്നുപോയ മലയാളനാട്ടിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള വിശദമായ പുസ്തകം 325 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്. മലയാളത്തില്‍ നിന്നും പോര്‍ച്ചുഗീസിലേക്കും പിന്നീട് ഡച്ചിലേക്കും പകര്‍ത്തപ്പെട്ട പുസ്തകം 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ചത് ലാറ്റിനിലായിരുന്നു. ലാറ്റിനില്‍ നിന്ന് ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നതിനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അതുകൊണ്ടു തന്നെ ചില ഭാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നല്ലാതെ പൂര്‍ണ്ണമായ കുരുക്കഴിക്കാന്‍ മലയാളത്തില്‍ തന്നെ ഒരാള്‍ ജനിക്കേണ്ടി വന്നു.

ലാറ്റിനില്‍ നിന്ന് പുസ്തകം സമഗ്രമായി മനസ്സിലാക്കാന്‍ ചില സാമാന്യയോഗ്യതകള്‍ ആവശ്യമായിരുന്നു.
1. ലാറ്റിന്‍ഭാഷയില്‍ സാമാന്യ പരിജ്ഞാനം
2. സസ്യശാസ്ത്രത്തില്‍ വൈദഗ്ദ്യം
3. കേരളത്തിലെ സസ്യജാതികളെക്കുറിച്ച് ആഴത്തിലുളള അറിവ്
4. മലായാളാ ഭാഷാ പരിജ്ഞാനം
5. പതിറ്റാണ്ടുകളോളം ഒരേ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിക്കാനുളള സന്നദ്ധത.

ചെറുപ്പത്തില്‍ മണിലാലിനോട് അമ്മ പറഞ്ഞിരുന്നു എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസ് പോലുള്ള പുസ്തകം വേണം എഴുതാന്‍ എന്ന്. അമ്മയ്ക്ക് പുസ്തകത്തെക്കുറിച്ച് അത്ര പിടിയൊന്നുമില്ല. പക്ഷേ, അതൊരു വലിയ സംഗതിയാണെന്നറിയാം.... വീട്ടിലെ ലൈബ്രറിയില്‍ അച്ഛന്റെ പേപ്പര്‍ ക്ലിപ്പുങ്ങുകളില്‍ ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചു കണ്ടു. അച്ഛന്റെ ലൈബ്രറിയും അമ്മയുടെ വാക്കുകളുമാവണം പിന്നീട് ഹോര്‍ത്തൂസ് എന്ന ഒഴിയാബാധയ്ക്കു രൂപം നല്‍കിയതെന്ന് അദ്ദേഹമോര്‍ക്കുന്നു.

ഇന്റര്‍മീഡിയറ്റു കഴിഞ്ഞ് അദ്ദേഹം മഹാരാജാസില്‍ ബി എസ്സിക്കു ചേര്‍ന്നു. സുവോളജിക്കാണ് താല്‍പര്യം തോന്നിയതെങ്കിലും സുവോളജിക്കും ബോട്ടണിക്കും അപേക്ഷ അയച്ചിട്ട് ആദ്യം വന്നത് ബോട്ടണിക്കുള്ള കാര്‍ഡായിരുന്നു. അതുകൊണ്ട് ബോട്ടണിയിലേക്ക് വഴി മാറിപോവുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ സസ്യശാസ്ത്രത്തിലേക്കുള്ള ആദ്യ ചുവടവെയ്പ്.. അല്ലെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഒട്ടേറെ വഴിത്തിരുവുകളില്‍ ആദ്യത്തേത്...

പൂവന്‍പെട എന്ന അധ്യായം വായിച്ചിട്ട് ഞാന്‍ അമ്പരന്നുപോയി. മതിലിനുമുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂവന്‍പെട എന്ന പേരിലറിയപ്പെടുന്ന മോസ് വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യത്തിന് എന്തെങ്കിലും ഔഷധഗുണമുണ്ടെന്ന് അറിയില്ലായിരുന്നു. കുട്ടിക്കാലത്ത്, ഇതിന്റെ നാരുപോലെ നീണ്ട് അറ്റം വളഞ്ഞ പൂവെടുത്ത് പരസ്പരം കോര്‍ത്ത് വലിച്ചു നോക്കും. അതൊരുതരം കളിയാണ്..കോര്‍ത്തു വലിക്കുമ്പോള്‍ ഒന്നിന്റെ തല അടര്‍ന്നു വീഴും. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് അടര്‍ന്നു പോകാത്ത അറ്റത്തെ നോക്കിയാണ്. മോസിനെക്കുറിച്ചൊരു പ്രബന്ധത്തില്‍ പൂവന്‍പെടയുടെ ഹോര്‍ത്തൂസിലെ റഫറന്‍സ് കൊടുക്കാനാണ് മണിലാല്‍ ശ്രമിക്കുന്നത്. അപ്പോഴാണ് ഒരക്ഷരം മനസ്സിലാക്കാനാകാത്ത ലാറ്റിന്‍ ഭാഷയിലാണ് ഹോര്‍ത്തൂസ് രചിച്ചിരിക്കുന്നത് എന്നറിയുന്നത്.


പിന്നീട് പതിറ്റാണ്ടുകളുടെ പ്രയത്‌നത്തില്‍... ഹോര്‍ത്തൂസിലെ മുഴുവന്‍ സസ്യങ്ങളേയും കണ്ടെത്താനും അവയെ വര്‍ഗ്ഗീകരിക്കാനുമായി. ഒപ്പം ലാറ്റിന്‍ ഭാഷയില്‍ സാമാന്യ ജ്ഞാനം നേടി മൊഴിമാറ്റവും. ഇതോടൊപ്പം സഹായത്തിനുണ്ടായിരുന്ന സുകുമാര്‍ അഴീക്കോട് അടക്കമുള്ള സുഹൃത്തുക്കളേയും ശിഷ്യരേയും കാണാം. പിന്നീട് കേരള സര്‍വ്വകലാശാല പ്രസിദ്ധികരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതും അതു പിന്നീട് എന്തായി തീര്‍ന്നുവെന്നുമുള്ളതിന്റെ ചരിത്രവും. പുസ്തകം രചിക്കാന്‍ തയ്യാറായ വാന്‍ റീഡിന് മൂന്നുനൂറ്റാണ്ടു മുമ്പുണ്ടായ പ്രതിസന്ധികള്‍ക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഡോ. കെ എസ് മണിലാലും നേരിട്ടത്. കാലം മാറുന്നു, ദേശം മാറുന്നു, ചുറ്റുമുള്ളവര്‍ മാറുന്നു എന്നു മാത്രം.

ഹരിതഭൂപടത്തിന്റെ കവറില്‍ ഹോര്‍ത്തൂസിലെ ഒട്ടേറെ ചിത്രങ്ങളുണ്ട്. കൂട്ടത്തില്‍ അവയ്ക്കു മുകളില്‍ വീണുകിടക്കുന്ന വിശറിപോലൊരു പച്ചില. പച്ചിലയെ എത്രനേരം നോക്കിയിരുന്നുവെന്നറിയില്ല. കുടങ്ങലിന്റെ ഇലയോട് സാമ്യമുള്ള ഇല.. എന്നാല്‍ അതിലെ നേരിയ കറുത്ത വരകള്‍ ചിത്രകാരന്റെ ഭാവനയാവാമെന്ന് കരുതുകയായിരുന്നു. പക്ഷേ, അത് രണ്ടാം പിറവിയുടെ കഥ പറയുന്ന ഇലയാണെന്നറിഞ്ഞു. ജിന്‍കോ ബിലോബ (Ginkgo bilobo). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വ്വതും നശിച്ചു. സര്‍വ്വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചു വന്നത് മരമായിരുന്നു. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിട്ടുണ്ട്. "ഹരിത ഭുപടം കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും" എന്ന പുസ്തകത്തിന് ചിത്രം ഏന്തുകൊണ്ടും അര്‍ത്ഥവത്താണെന്ന് അത്ഭുതത്തോടെ അറിയുന്നു.


സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാളഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണസങ്കേതങ്ങളുടേയും വികാസപരിണാമ തേടിപ്പോകുന്നവര്‍-ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്നു പറയാനാകില്ല.

ഹരിതഭുപടം വായിച്ചു തീരുമ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് സ്വന്തമായിട്ട് വേണമെന്നും അത് ഇംഗ്ലീഷിലൂടെ മലയാളിത്തിലെത്തിക്കുകയും എല്ലാസസ്യങ്ങളെയും തിരിച്ചറിഞ്ഞ് വര്‍ഗ്ഗീകരിക്കുകയും ചെയത ഡോ. കെ എസ് മണിലാലിനെ കാണണമെന്നും തോന്നുന്നത് സ്വാഭാവികം മാത്രം.