Tuesday, April 3, 2012

മനുഷ്യന് ഒരു ആമുഖം

പുസ്തകം : മനുഷ്യന് ഒരു ആമുഖം
രചയിതാവ് : സുഭാഷ്‌ ചന്ദ്രന്‍

പ്രസാധകര്‍ : ഡി.സി. ബുക്സ്

അവലോകനം : അബ്ദുള്ള മുക്കണ്ണി




"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ടു ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധി ക്കുവേണ്ടിമാത്രം ചെലവിട്ടു ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍,പ്രിയപ്പെട്ടവളേ ,മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല" "പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍" മലയാള നോവല്‍ ചരിത്രത്തില്‍ ഒരു സംഭവമാകാന്‍ പോകുന്ന സുഭാഷ്‌ ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന നോവലിന്‍റെ തുടക്കം ഇങ്ങിനെയാണ്‌! ,ഈ നോവലിലൂടെ മലയാള സഹിത്യത്തിന്‍റെ പുതിയൊരു മുഖം തുറന്നിട്ട്‌കൊണ്ട് മലയാള വായനക്കാര്‍ക് ഒരു നവ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് സുഭാഷ് ചന്ദ്രന്‍. ഭാഷയിലും നോവല്‍ ‍ഘടനയിലും ഇത്ര ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു നോവല്‍ മലയാള സാഹിത്യത്തില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്!! ഇതിനു ഒരപവാദം ടി ഡി. രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ മാത്രമായിരിക്കും,നോവലിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ആമുഖമായി ജനനവും മരണവും കലാപര മായി സമുന്വയി പ്പിച്ചുകൊണ്ട് ഇരട്ട പുറംചട്ട(കവര്‍ )കൊണ്ട് പുസ്തകത്തിനു അത്യപൂര്‍വമായ പുതുമ സൃഷ്ടിച്ച സൈനുല്‍ ആബിദീന്‍ പ്രശംസ അര്‍ഹിക്കുന്നു! പുസ്തകത്തിന്‍റെ ആദ്യ പുറം ചട്ട കണ്ടു മുഖം ചുളിച്ചു പോകുന്ന വായനക്കാരന്‍ അടുത്ത കവര്‍ തുറക്കുന്നതോടെ അനുഭവിക്കുന്ന ഞെട്ടല്‍ കുറച്ചൊന്നുമല്ല! നോവലിന്‍റെ കവര്‍ പേജില്‍ നിന്നു തുടങ്ങുന്നവിസ്മയമയ കരമായ ആ ഞെട്ടല്‍ വായനയുടെ അന്ത്യം വരെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്!അതാണ് ഈ നോവലിന്‍റെ വിജയം ! തീര്‍ച്ചയായും ഈ കൃതി മറ്റൊരു ഇതിഹാസമാണ്!!എറേ ചര്‍ച്ചചെയ്യപ്പെടാന്‍ സാധ്യതയുള്ള ഈ നോവലിന് മലയാള സാഹിത്യ വിമര്‍ശകരുടെസമഗ്രമായ പഠനങ്ങള്‍ തന്നെ വേണ്ടിവരും!മാറ്റൊരു മലയാള നോവലിലും മുന്‍പെങ്ങും കണ്ടു പരിചയമില്ലാത്ത കവിതയൂറുന്ന ഇതിലെ ഭാഷ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു രണ്ടു നൂറ്റാണ്ടുകളുടെ കഥ, ഇരുപതാം നൂറ്റാണ്ടില്‍ നിന്നു തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുപത്താറു സെപ്തംബറില്‍ മാസത്തിലെ ഒരുനനഞ്ഞ വൈകുന്നേര മായിരുന്നു, മുഖ്യ കഥാ പത്രമായ ജിതേന്ദ്ര ന്‌ .അന്ന് അമ്പത്തിനാലാം വയസ്സ്!.( കഥയെ കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല കാരണം മുന്‍ വിധിയില്ലാതെ ഈ പുസ്തകം വായനക്കാരുടെ കൈകളിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു ) പറവെച്ചു പണമളന്നിരുന്ന അയ്യാട്ടുമ്പിള്ളി വീട്ടിലെ നാറാപിള്ളയില്‍ തുടങ്ങുന്നു ഒരുനൂറ്റാണ്ടി ന്‍റെ കഥ ഒപ്പം കേരളത്തിന്‍റെ സാമൂഹ്യ പരിവര്‍ത്തനങ്ങളും പെരിയാറി ന്‍റെ കരയിലെ തച്ചനക്കര എന്ന ഒരു ഗ്രാമത്തി ന്റെയും അയ്യാട്ടുമ്പിള്ളി എന്ന തറവാട്ടിന്‍റെയും ഒപ്പം അവിടത്തെ പച്ച മനുഷ്യരുടേയും കഥ അതിന്‍റെ തനിമയോടെ നമുക്കിതില്‍ വായിക്കാം!!ജിതന്‍ കാമുകിയായ ആന്‍ മേരിക്കയച്ച കത്തുകളിലൂടെ പുനര്‍ ജനിക്കുന്ന മുന്നൂറ്റിഎഴുപത്തിരണ്ട് പേജുള്ള ഈ കൃതി മലയാള നാടിന്‍റെ സാംസ്കാരിക ചരിത്രമാണ്‌!ഒരു ജനതയുടെ നേര്‍ ചിത്രമാണ്‌! ഇതിന്റെ പുറം കവറില്‍ എഴുതിയത് ഞാന്‍ കുറിക്കുകയാണ്!!അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി ജീവിതമെന്ന വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരാമുഖം! മുന്നൂറ്റി നാല്പത്തിയാറാം പേജിലെ ഒരു വാക്ക് കൂടി ചേര്‍കട്ടെ."പറമ്പില്‍ മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി ഗോവിന്ദന്‍മാഷ്‌ കുനിഞ്ഞെടുത്തു.പോയ രാത്രിയുടെ ഇരുട്ടില്‍ പ്രകശം വിതറിയ അതിലെ മണ്ണൂതി ക്കൊണ്ട് അദ്ദേഹം അത് ജിതിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു "എപ്പൊഴും ഓര്‍മവേണം ഇത്രയേ ഉള്ളൂ ജീവിതം " കത്തിയമര്‍ന്ന പൂത്തിരിയുടെ കബന്ധവും പേറി കുറേ നേരം ജിതന്‍ പറമ്പില്‍ ഒറ്റയ്ക്ക് നിന്നു. മറ്റൊരു പേജില്‍ സുഭാഷ്‌ ഇങ്ങിനെ കുറിക്കുന്നു

"ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതി ഭയങ്കരമായ നിമിഷത്തെ കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. "ഒരു തെളിവ് കാണിച്ചു തരൂ" അദ്ദേഹം നിര്‍ ദയനായി ചോദിക്കും:
"ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണി ക്കൂറുകള്‍കിടയില്‍ ,സ്വന്തം ശരീരത്തിന്‍റെ യുംമനസിന്‍റെയും സുഖങ്ങള്‍ക്കായല്ലാതെ,വരും തലമുറകള്‍ക്കായി നീ കൊളുത്തി വെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് " അതെ ഈ നോവല്‍ മലയാളത്തിലെ മറ്റൊരു ഇതിഹാസമാണ്. സുഭാഷ്‌ ചന്ദ്രന്‍റെ സുവര്‍ണ തൂലികക്ക് മുന്നില്‍ എന്‍റെ ആദരാഞ്ജലികള്‍!! (ക്ഷമിക്കണം ജീവിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പിക്കുകയോ? ഈ വാക്കിനെ കുറിച്ച് നോവലിസ്റ്റു തന്നെ നമ്മോടു പറയുന്നുന്നത് ഇങ്ങിനെ വായിക്കാം! ആദരാഞ്ജലി എന്ന വാക്കിന് ആദരവോടെയുള്ള കൈകൂപ്പല്‍ എന്നാണ് അര്‍ത്ഥം. നമുക്കത് ജീവിച്ചിരിക്കുന്ന ഒരാള്കും അര്‍പിക്കാവുന്നതെയുള്ളൂ!! രസമിതാണ്:മലയാളികള്‍ക്കിടയില്‍ ആ വാക്കിനു മരണാനന്തരത്തിന്‍റെ മണം പുരണ്ടിരിക്കുന്നു, ആദരാഞ്ജലി എന്ന വാക്കിനപ്പുറം എല്ലാ എപ്പോഴും ഒരുജഡം കിടക്കുന്നത് നാം കാണുന്നു.മരിച്ചവനെ മാത്രമേ മലയാളി കൈകൂപ്പൂ എന്നായിരികുന്നൂ!

തല്പം, പറുദീസാ നഷ്ടം ,ഘടികാരങ്ങള്‍ നിലക്കുന്ന സമയം തുടങ്ങിയ ചെറു കഥകളി ലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സുഭാഷ്‌ തന്‍റെ ആദ്യ നോവലിലൂടെ മലയാള സാഹിത്യത്തിന്‍റെ ഉന്നതങ്ങള്‍ കീഴടക്കിയിരിക്കുന്നു. (വില 195രൂപ)