Tuesday, November 11, 2014

ജനിതകഭക്ഷണം ആശങ്കകളും പ്രതീക്ഷകളും

പുസ്തകം : ജനികഭക്ഷണം ആശങ്കകളും പ്രതീക്ഷകളും
രചയിതാവ് : എന്‍.എസ്‌. അരുണ്‍കുമാര്‍

പ്രസാധകര്‍ : ഡിസി ബുക്‌സ്‌

അവലോകനം : ബിജു.സി.പി


ബിടി വഴുതനയെക്കുറിച്ചും ബിടി പരുത്തിയെക്കുറിച്ചും മൊണ്‍സാന്റോയെക്കുറിച്ചും അന്തക വിത്തുകളെ ക്കുറിച്ചുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ നിത്യവും നമ്മെത്തേടിയെത്തുന്നുണ്ട്‌. എന്നാല്‍, എന്താണീ ബിടി? അതു കൊണ്ടെന്താണ്‌ കുഴപ്പം? എന്തിനാണ്‌ അവ കൃഷി ചെയ്യണം എന്നു പറയുന്നത്‌?.. ജനിതക ഭക്ഷണത്തെക്കുറിച്ചും മറ്റു ജനിതക വിളകളെക്കുറിച്ചും ജനിതക ശാസ്‌ത്രത്തെക്കുറിച്ചും ഈ മേഖലയില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ഒട്ടൊക്കെ വസ്‌തുതാപരമായ വിവരങ്ങള്‍ നല്‍കുന്ന മികച്ച പുസ്‌തകമാണ്‌ ജനിതക ഭക്ഷണം ആശങ്കകളും പ്രതീക്ഷകളും. (പേജ്‌ 138, വില 80 രൂപ). മലയാളത്തിലെ മികച്ച സയന്‍സ്‌ ജേണലിസ്റ്റുകളിലൊരാളായ എന്‍.എസ്‌.അരുണ്‍കുമാറാണ്‌ രചയിതാവ്‌.

ജനിതക മാറ്റത്തെക്കുറിച്ചുള്ള ശാസ്‌ത്രീയ വിവരങ്ങള്‍, ജനിതകശാസ്‌ത്രത്തിന്റെ ചരിത്രം തുടങ്ങിയ കാര്യങ്ങളാണ്‌ ആദ്യ അധ്യായത്തില്‍ വിവരിക്കുന്നത്‌. ജനിതകവിളകളുടെ കാര്‍ഷിക നേട്ടങ്ങളെക്കുറിച്ചുള്ള അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു. കളകളില്‍ നിന്നു രക്ഷ നേടാനാവുമെന്നതും മികച്ച വിള ലഭിക്കുമെന്നതുമാണ്‌. ബാസിലസ്‌ തുറന്‍ജിയോസിസ്‌ എന്ന ബാക്ടീരിയത്തില്‍ നിന്നുളള ഡിഎന്‍എ സസ്യങ്ങളില്‍ തുന്നിച്ചേര്‍ത്താണ്‌ ബിടി വിളകള്‍ ഉണ്ടാക്കുന്നത്‌. ഇങ്ങനെ ഡിഎന്‍എ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നതു കൊണ്ട്‌ ഉണ്ടാകാവുന്ന ആരോഗ്യ പരവും ജനിതകവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭയമാണ്‌ ബിടി വിളകള്‍ക്കെതിരായ എതിര്‍പ്പുകളുടെ മുഖ്യ കാരണം.

ജനിതക വിളകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തികച്ചും ശാസ്‌ത്രീയ വസ്‌തുതകളാണെന്നും ശാസ്‌ത്രജ്ഞരാണ്‌ അതിനെക്കുറിച്ച്‌ അഭിപ്രായം പറയേണ്ടത്‌ എന്നുമുള്ള വാദം ശക്തമാണ്‌. എന്നാല്‍, ആര്‌ എന്താവശ്യത്തിനാണോ പരീക്ഷണം നടത്തുന്നത്‌, അവരുടെ ലക്ഷ്യത്തിനിണങ്ങും വിധമുള്ള ഫലമാണ്‌ മിക്കപ്പോഴും കിട്ടുക. ബിടി വിളകള്‍ക്കു വേണ്ടി വാദിക്കുന്ന മൊണ്‍സാന്റോ, ബയെര്‍, അഡ്വന്റ, കര്‍ഗില്‍, ഡ്യുപോണ്ട്‌ തുടങ്ങിയ പല കമ്പനികളും പൊതുസമൂഹത്തെ വഞ്ചിക്കുകയും ലാഭത്തിനു വേണ്ടി മനുഷ്യത്വ രഹിതമായ നിലപാടുകളെടുക്കുകയും ചെയ്‌തിട്ടുള്ള ചരിത്രങ്ങള്‍ പുസ്‌തകത്തില്‍ അവിടവിടെയായി പറയുന്നുണ്ട്‌. ആദ്യമായി വിപണിയിലെത്തിയ ജനിതക ഭക്ഷ്യ ഇനമായ ഫ്‌ളേവര്‍ സെവര്‍ എന്ന ബിടി തക്കാളിയുടെ ദുരവസ്ഥ പുസ്‌തകത്തില്‍ വിവരിക്കുന്നു. മഹാരാഷ്ട്രയിലെ ചിലയിടങ്ങളില്‍ ബിടി പരുത്തി കൃഷി ചെയ്‌തപ്പോള്‍ കര്‍ഷകര്‍ കടക്കെണിയിലായി ആത്മഹത്യയിലേക്കു പതിച്ചത്‌ വിളനാശം കൊണ്ടായിരുന്നില്ല, കമ്പനികളുടെ കൊള്ളയടികള്‍ക്ക്‌ ഇരയാകേണ്ടി വന്നതു കൊണ്ടായിരുന്നു.

അന്തകവിത്തുകള്‍ എന്താണെന്നും എന്തിനാണെന്നും പുസ്‌തകത്തില്‍ ലളിതമായി വിവരിക്കുന്നുണ്ട്‌. ജനിതക ഗവേഷണത്തിലൂടെ ഭക്ഷണം തന്നെ മരുന്നായി മാറുന്ന പുതിയ കാലമാണ്‌ വരാനിരിക്കുന്നത്‌ എന്ന്‌ പുസ്‌തകം സമര്‍ഥിക്കുന്നു. വിശദമായ സാങ്കേതിക പദാവലി, ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളെക്കുറിച്ചും കമ്പനികളെക്കുറിച്ചുമുള്ള വിവരങ്ങള്‍, ചുരുക്കെഴുത്തുകളുടെ വിപുലനം, ഗ്രന്ഥസൂചി, പദസൂചി എന്നിങ്ങെ മികച്ച ഒരു അക്കാദമിക ഗ്രന്ഥത്തിനാവശ്യമായ അനുബന്ധ വിവരങ്ങളും പുസ്‌തകത്തിലുണ്ട്‌. മലയാളത്തില്‍ പതിവില്ലാത്തതാണ്‌ ഈ ശാസ്‌ത്രീയ രീതികള്‍. ജനിതക ഭക്ഷണത്തെക്കുറിച്ചും കൃഷിരൂതികളെക്കുറിച്ചുമൊക്കെയുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ രംഗത്തെ സംഭവവികാസങ്ങളെക്കുറിച്ച്‌ മികച്ച ധാരണയുണ്ടാക്കാനും സഹായിക്കുന്നതാണ്‌ പുസ്‌തകം. ജനിതകവിളകളെക്കുറിച്ചുള്ള ഭീതിയും സംശയങ്ങളും ഇല്ലാതാക്കി അതിനു വേണ്ടി നില്‍ക്കുകയാണ്‌ പുസ്‌തകം എന്ന്‌ ആമുഖക്കുറിപ്പില്‍ നിന്നു വ്യക്തമാണെങ്കിലും അതിനെതിരായ ശക്തമായ വാദമുഖങ്ങളും പുസ്‌തകത്തില്‍ വേണ്ടത്രയുണ്ട്‌.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?