Wednesday, January 30, 2013

സ്വയം

പുസ്തകം : സ്വയം
രചയിതാവ് : പി പദ്മരാജൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




ദ്മരാജന്റെ ‘സ്വയം’, ജീവിച്ചിരിക്കുമ്പോൾ ശവത്തിനു ലഭിക്കുന്ന പരിഗണനകൾ അനുഭവിക്കാനാഗ്രഹിച്ച ഒരു വൃദ്ധയുടെ കഥയുടെ തിരക്കഥാരൂപമാണ്. ശവത്തിനെ ചുമക്കാൻ ആളുകളുണ്ട്. അതുംകൊണ്ടു പോകുന്ന വഴിയിൽ പൂക്കൾ വിതറുന്നുണ്ട്. അതിനു കടന്നുപോകാനായി വാഹനങ്ങളും ആളുകളും വഴി മാറിക്കൊടുക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിനു് ആകാശം നോക്കി കിടക്കാം എന്നുള്ളതാണ് എന്ന് വൃദ്ധ പറയുന്നുണ്ട്. കാറിലോ മറ്റോ മലർന്നു കിടന്ന് സഞ്ചരിച്ചാലും ആ സൌകര്യമില്ല. ജീവിതപ്രാരാബ്ദങ്ങൾ നടുവൊടിച്ച ഒരു സ്ത്രീയുടെ ഭ്രാന്തമായ സങ്കൽ‌പ്പങ്ങൾക്കപ്പുറം ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള സമൂഹത്തിന്റെ പെരുമാറ്റരീതികൾ ഗൌരവമുള്ള നർമ്മത്തിൽ ചാലിക്കുകയായിരുന്നു പദ്മരാജൻ എന്ന ന്യായമായും സംശയിക്കാം. ശവഘോഷയാത്രകൾ അതുവരെ അപകൃഷ്ടമായ ജീവിതം നയിച്ച ഒരാളിനെയും ‘തണ്ടിലേറ്റു’കയാണ്. ശവത്തിന്മേലണഞ്ഞ പൂമാല കൊണ്ട് അതിനെന്തുപ്രയോജനമെന്ന ദാർശനിക പ്രശ്നത്തെയാണ് ഈ കൃതിയിലെ വൃദ്ധ പരിഹരിച്ചത്. രണ്ടാമത്തെ മകൻ സുകുമാരൻ അമ്മയുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കാൻ തയ്യാറായി. അയാൾ കലാകാരനും കൂടിയാണ്. മരണം വരെയും അതിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഭാവനകളുടെ മെയ്ക്കാട്ടു പണിയാണല്ലോ അയാളുടെ ദിനസരി. ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മരണാനന്തരച്ചടങ്ങുകൾ അരങ്ങേറി. “ഒള്ളൊള്ള കാലം കൂടീട്ടുണ്ടായ പൂതി’ നിറവേറിയ വൃദ്ധ ചാരിതാർത്ഥ്യത്തോടെ മരിച്ചു. ‘പട്ടു’കിടക്കയിൽ നിന്നവർ ജീവിതത്തിലേയ്ക്ക് എഴുന്നേറ്റില്ല എന്നർത്ഥം. ജീവിതം തന്നെയാണ് ഇവിടെ മരണം. മരണം തന്നെയാണ് ജീവിതം. ‘ജീവിതമെന്നാൽ ആശകൾ ചത്തൊരു ചാവടിയന്തിരമുണ്ടുനടക്കൽ’ എന്നാണ് വൈലോപ്പിള്ളി പാടിയത്. മരണവും ജീവിതവും ഒന്നാകുന്നതിനെപ്പറ്റിയാണ് വൃദ്ധ കിനാവു കണ്ടത്.

തെക്കൻ തിരുവിതാം കൂറിലെ ഭാഷ അതേപടി ആവിഷ്കരിച്ചിട്ടുള്ള രചനകൂടിയാകുന്നു ഇത്. പുസ്തകത്തിൽ ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ പദ്മരാജൻ എഴുതിയതെന്നാണെന്നുള്ള സൂചനയില്ല. സങ്കീർണ്ണമായ കഥാരീതിയോ സംഘർഷങ്ങളോ ഇല്ലാത്തതിനാൽ തന്നെ ചലച്ചിത്രം എന്ന നിലയിൽ ‘സ്വയ’ത്തിന്റെ നിലനിൽപ്പ് സംശയാസ്പദമാണ്. എന്നാൽ തിരക്കഥാകൃത്തെന്ന നിലയിൽ പിൽക്കാലത്തെ പദ്മരാജൻ നേടിയ കൈത്തഴക്കത്തിലേയ്ക്കുള്ള അഭ്യാസ മാതൃകകളിലൊന്നായി ഇതിനെ കാണുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. ‘പിറന്നാളുകുട്ടി’ എന്ന കഥ കൂടി ‘സ്വയ’ ത്തിന്റെ തിരക്കഥയോടൊപ്പം ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. മാധ്യമസംബന്ധിയായ അതിരു വഴക്കുകൾ അപ്രസക്തമാവുന്നത് ഇങ്ങനെയുള്ള ചില സ്ഥലങ്ങളിലാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ മിശ്രിതത്തിലുണ്ട്. പിറന്നാളുകുട്ടി ‘വൺ ലൈനാ’ണെന്നുള്ള കാര്യമാണത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം ‘മൈഡിയർ കുട്ടിച്ചാത്തന്റെ’യാവേണ്ടിയിരുന്നതാണാ കഥ. നവോദയ അപ്പച്ചനും ജിജോയും പദ്മരാജനെ കാണാൻ വന്നതും അവർ ചാത്തൻ മഠങ്ങൾ സന്ദർശിച്ചതും ആമുഖത്തിൽ പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയിട്ടുണ്ട്. കാട്ടുമാടം നാരായണൻ ഒരു അനുസ്മരണക്കുറിപ്പിൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. കുട്ടിച്ചാത്തന്റെ കഥയ്ക്ക് പദ്മരാജന്റെ ‘പിറന്നാളുകുട്ടിയുമായി’ അടുത്ത ചാർച്ച അവകാശപ്പെടാനില്ല. എങ്കിലും ചില ചിറകടിയൊച്ചകളെ കേൾക്കാതിരിക്കേണ്ട കാര്യവുമില്ല. തിരക്കഥയുടെയും കഥയുടെയും പിതൃത്വത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ അടുത്തകാലത്ത് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് അരങ്ങേറുകയുണ്ടായി. ഇതൊരു പുതിയ പ്രതിഭാസമല്ലെന്ന് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള വീണ്ടെടുപ്പുകളും പുനരാലോചനകളും സഹായിക്കും. (വില : 40 രൂപ )

2 comments:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?