Monday, February 18, 2013

ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു ദ മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ

പുസ്തകം : ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ
രചയിതാവ് : ബി.ജി.വര്‍ഗീസ്‌
പ്രസാധകര്‍ : ട്രാന്‍ക്വിബര്‍
അവലോകനം : ബിജു.സി.പി


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച്‌ അറിയാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ ഏറെയൊന്നുമില്ല നമുക്ക്‌. അത്‌ ഒരരര്‍ഥത്തില്‍ സമകാലിക ചരിത്രമാണ്‌. മഹാഭാരതത്തിലെ വിദൂരരെപ്പോലെ ചരിത്രത്തിനു ദൃക്‌സാക്ഷി വിവരണം നല്‍കുന്നവരാണ്‌ പത്രപ്രവര്‍ത്തകര്‍. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളും പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‌ കുലീനതയും ഗരിമയും പകര്‍ന്ന ആചാര്യനുമാണ്‌ മലയാളിയായ ബി.ജി.വര്‍ഗീസ്‌. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ എന്ന ബൃഹത്‌ ഗ്രന്ഥം. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന്റെ ചരിത്രം തന്നെയാണ്‌ ബി.ജി.വര്‍ഗീസിന്റെ ജീവചരിത്രം. പത്രപ്രവര്‍ത്തനം പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ ചരിത്രം ആണെന്ന്‌ അദ്ദേഹം പറയുന്നു. ഒരു കോളമിസ്‌റ്റിന്റെ അല്ലെങ്കില്‍ ലേഖകന്റെ മാത്രം കണ്ണിലൂടെയുള്ള കാഴ്‌ച. കാഴ്‌ച ബി.ജി. വര്‍ഗീസിനെപ്പോലൊരാളുടേതാകുമ്പോളാണ്‌ അത്‌ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുന്നത്‌.

കേംബ്രിജ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടി സിവില്‍ സര്‍വീസിലേക്കു പോകണോ അധ്യാപനത്തിലേക്കു തിരിയണോ എന്ന്‌ ആലോചിച്ചിരുന്ന ബി.ജി.വര്‍ഗീസ്‌ എത്തിപ്പെട്ടത്‌ ഡല്‍ഹിയില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ പത്രാധിപ സമിതിയിലാണ്‌. അവിടെ 17 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം. ചിട്ടയുള്ള പ്രവര്‍ത്തനവും ആദരണീയമായ നിലപാടുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിപ്രായപ്രകടനങ്ങളുമായി ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ വ്യത്യസ്‌തനായി നിന്ന വര്‍ഗീസിന്റെ കര്‍മശേഷി രാജ്യത്തിനാവശ്യമാണെന്ന്‌ തീരുമാനിച്ചത്‌ ഇന്ദിരാഗാന്ധിയായിരുന്നു. അങ്ങനെയാണ്‌ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചേര്‍ന്നത്‌. ആദ്യഘട്ടങ്ങളില്‍ വര്‍ഗീസിന്റെ കാഴ്‌ചപ്പാടുകള്‍ ഇന്ദിരാ ഗാന്ധിക്ക്‌ തുണയും കരുത്തുമായിരുന്നു. എന്നാല്‍ അധികാരം ഇന്ദിരാഗാന്ധിയുടെ കാഴ്‌ചപ്പാടുകളെ മാറ്റിമറിക്കുന്നതു കണ്ടറിഞ്ഞപ്പോള്‍ വര്‍ഗീസ്‌ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന്‌ ബഹിഷ്‌കൃതനായി. പ്രധാനമന്ത്രിയോട്‌ വ്യക്തിസൗഹൃദത്തോടെ പെരുമാറിയിരുന്ന ബിജി വര്‍ഗീസ്‌ അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയത്‌ സ്വാഭാവികമായിരുന്നു. അടിയന്താരാവസ്ഥയില്‍ പത്രപ്രവര്‍ത്തനത്തിനു വിലക്കു വന്നപ്പോള്‍ മുഖപ്രസംഗത്തിനുള്ള ഇടം ശൂന്യമാക്കി ഇട്ടുകൊണ്ടാണ്‌ ബി.ജി.വര്‍ഗീസ്‌ പത്രമിറക്കിയത്‌. എഴുതിയ വാക്കുകളെക്കാള്‍ എത്രയോ കരുത്തുറ്റതായിരുന്നു മുഴങ്ങുന്ന മൗനം.

തന്റെ ജനനത്തെക്കുറിച്ചു പറയുമ്പോള്‍ പോലും പത്രപ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. ലഫ്‌റ്റ്‌നന്റ്‌ കേണല്‍ വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായി 1927 ജൂണ്‍ 21ന്‌ ബി.ജി.വര്‍ഗീസ്‌ ജനിച്ചു. അന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഒന്നാംപേജില്‍ നിറയെ വിവിധ പരസ്യങ്ങളായിരുന്നു എന്ന വിവരം കണ്ടെടുത്ത്‌ പത്രപ്രവര്‍ത്തനത്തിലെ അന്നത്തെ രീതികളെക്കുറിച്ചു വിവരിക്കുന്നു അദ്ദേഹം. വര്‍ഗീസിന്‌ 20 വയസ്സുള്ളപ്പോളാണ്‌ ഇന്ത്യ സ്വതന്ത്രയാകുന്നത്‌. അന്ന്‌ ബ്രിട്ടനില്‍ വിദ്യാര്‍ഥിയായിരുന്നു വര്‍ഗീസ്‌. 1949ല്‍ അദ്ദേഹം തിരികെയെത്തുമ്പോള്‍ അച്ഛനമ്മമാര്‍ തിരുവല്ലയിലെ കുടുംബവീടായ മുത്തൂര്‍ വില്ലയിലേക്ക്‌ എത്തിയിരുന്നു. വര്‍ഗീസാകട്ടെ കേരളത്തിലൊന്നു വന്നിട്ട്‌ നേരേ ബോംബെയിലേക്കു പോയി. അവിടെ നിന്ന്‌ 1951ല്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ന്യൂഡെല്‍ഹി ബ്യൂറോയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ആയി ചേര്‍ന്ന വര്‍ഗീസ്‌ പിന്നീടങ്ങോട്ട്‌ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനു ദൃക്‌സാക്ഷിയായി. 1951ലെ സെന്‍സസില്‍ ഇന്ത്യയുടെ ജനസംഖ്യ അപകകരമായ തോതിലേക്കു വളരുന്നതു കണ്ട്‌ നാം രണ്ട്‌ നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യവുമായി കുടുംബാസൂത്രണം നടപ്പിലായതും 1962ലെ ഇന്ത്യാ ചൈനാ യുദ്ധത്തിലേക്കു വളര്‍ന്ന സംഭവങ്ങളുടെ നാടകീയതയുമൊക്കെ വര്‍ഗീസ്‌ രസകരമായും ലളിതമായും വിവരിക്കുന്നു.

1966 മുതല്‍ രണ്ടു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ബി.ജി.വര്‍ഗീസ്‌ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കിച്ചന്‍ കാബിനറ്റ്‌ രൂപപ്പെടുത്തി കളികള്‍ നടത്തുന്നതിനല്ല, മറിച്ച്‌ പരമാവധി ശേഷി ഉപയോഗിച്ച്‌ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ്‌ ബി.ജി.വര്‍ഗീസ്‌ ശ്രമിച്ചത്‌. പിന്നീടങ്ങോട്ടുള്ള രാഷ്ട്രീയമാറ്റങ്ങളിലും ദേശീയസംഭവങ്ങളിലും അദ്ദേഹം കുറേക്കൂടി അടുത്തു നിന്നു പങ്കാളിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വിട്ടശേഷം 1969 ജനവരി ഒന്നിന്‌ വര്‍ഗീസ്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേര്‍ന്നു. പ്രധആനമന്ത്രി സ്‌തുതിപാഠകരുടെയും കോക്കസ്സിന്റെയും പിടിയില്‍ പെടുകയും ഇന്ത്യന്‍ രാഷ്ട്രീം അടിയന്തരാവസ്ഥയുടെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മല്‍സരിച്ചു അദ്ദേഹം. ഇഎംഎസ്‌ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തില്‍ അടിയന്തരാസ്ഥയ്‌ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കേരളമൊന്നടങ്കം ഇന്ദിരയെയും കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കുകയായിരുന്നു. എന്നാല്‍ അന്ന്‌ തിരുവല്ലയില്‍ താന്‍ തോറ്റില്ലെന്ന്‌ അടുത്തിടെയും ബി.ജി.വര്‍ഗീസ്‌ പറഞ്ഞിരുന്നു. ഒരു നിലപാടിന്റെ പേരിലാണ്‌ അന്ന്‌ സ്ഥാനാര്‍ഥിയായത്‌. നിലപാട്‌ ശരിയായിരുന്നു എന്ന്‌ കാലം തെളിയിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ ഡവലപ്‌മെന്റ്‌ ജേണലിസത്തിനു തുടക്കം കുറിച്ചതും ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്‌ വാര്‍ത്തയുടെ അക്ഷയഖനികളുള്ളത്‌ എന്നു തിരിച്ചറിയുകയും ചെയ്‌തത്‌ കേംബ്രിജില്‍ പഠിച്ച പക്കാ നാഗരികനായിരുന്നു. ഹരിയാനയിലെ റോത്തേക്കിലുള്ള ഛത്തേര ഗ്രാമത്തെക്കുറിച്ച്‌ നമ്മുടെ ഗ്രാമം ഛത്തേര എന്ന പേരില്‍ തുടങ്ങി. ഗ്രാമജീവിത ചിത്രീകരണങ്ങള്‍ ആഗോള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ യഥാര്‍ഥ മുഖങ്ങളെക്കുറിച്ച്‌, ഇന്ത്യയിലെ നദീ ജലസമ്പത്തിനെക്കുറിച്ച്‌ ഇന്ത്യയില്‍ നയങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ച്‌ ഒക്കെ സമഗ്രജ്ഞാനമുള്ള ബി.ജി.വര്‍ഗീസ്‌ വടക്കു കിഴക്കേ ഇന്ത്യയുടെ പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായി പഠിച്ചിട്ടുണ്ട്‌. രാജകുമാരനെപ്പോലെ ജനിച്ച്‌ രാജാവിനെപ്പോലെ ജീവിക്കാന്‍ കഴിയുമായിരുന്ന വര്‍ഗീസ്‌ ഏറ്റവും സാധാരണക്കാരനായാണ്‌ ജീവിച്ചത്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ മുറി എയര്‍കണ്ടീഷന്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ച മേലധികാരിയോട്‌ എനിക്കു വേണ്ടത്‌ എസിയല്ല ഒരു ടൈപ്പ്‌ റൈറ്ററാണ്‌ എന്നു പറയാനുള്ള ആര്‍ജവം വര്‍ഗീസിനുണ്ടായിരുന്നു.

വര്‍ഗീസിനെപ്പോലുള്ള വലിയ മനുഷ്യര്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ആര്‍ജവമാണ്‌ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‌ അന്തസ്സും ആഭിജാത്യവും പകര്‍ന്നത്‌. അതേ ആഭിജാത്യവും കുലീനതയും ലാളിത്യവുമാണ്‌ ആത്മകഥയിലുമുള്ളത്‌. ആരെക്കുറിച്ചെങ്കിലുമുള്ള പകയോ വിദ്വേഷമോ പ്രസരിപ്പിക്കുന്നില്ല ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ എന്ന പുസ്‌തകം. സ്‌കൂള്‍ കുട്ടികള്‍ക്കു കൂടി വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതവും തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കും വിധം സുന്ദരവുമാണ്‌ ഭാഷ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയ വിശദാംശങ്ങളും അറിയാനാഗ്രഹിക്കുന്നവര്‍ക്ക്‌ വലിയൊരനുഗ്രഹമാണ്‌ പുസ്‌തകം.(പേജ്‌ :573,വില :695)

2 comments:

  1. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട്‌.
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?