Tuesday, April 16, 2013

നാലു പെണ്ണുങ്ങള്‍

പുസ്തകം : നാലു പെണ്ണുങ്ങള്‍ (തിരക്കഥ)
രചയിതാവ് : അടൂര്‍ ഗോപാലകൃഷ്ണന്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കെ.എ.ബീന



തിരക്കഥ പുസ്തകത്തിനെഴുതിയ അവതാരിക

ലയാള സിനിമയില്‍ നിന്ന് “സ്ത്രീകള്‍” പടിയിറങ്ങിപ്പോയിക്കൊണ്ടേയിരിക്കുന്ന കാലമാണ്. യഥാര്‍ത്ഥ സ്ത്രീ എന്തെന്നറിയാത്ത കുറെ പുരുഷന്മാര്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന കുറെ ആദര്‍ശവതികളും നിത്യക്കരച്ചില്‍ നായികമാരുമൊക്കെക്കൂടി സിനിമയെയും, സമൂഹത്തെയും സ്ത്രീയില്‍ നിന്ന് അകറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇവിടെയാണ് തനിമയോടെ, മൂടുപടങ്ങള്‍ അഴിച്ചുവച്ച് ‘നാലുപെണ്ണുങ്ങള്‍’ എത്തുന്നത് - ഈ പെണ്ണുങ്ങളാവട്ടെ ഇവിടെയെന്നല്ല, എവിടെയും ഉള്ളവരുമാണ്.


തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചമച്ചെടുത്ത ‘നാലുപെണ്ണുങ്ങള്‍’ നാളിതുവരെയുള്ള കാഴ്ചാനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ആ അതികായന്മാരുടെ പ്രതിഭാസ്പര്‍ശത്തിലൂടെ, സ്ത്രീയെ യഥാര്‍ത്ഥമായി അറിയുന്നു എന്നതുകൊണ്ട് കൂടിയാണ്. തകഴിയുടെ കഥകളിലെ പെണ്ണുങ്ങളുടെ ജീവിതാവസ്ഥകളെ ഓജസ്സോടെയും ആര്‍ജ്ജവത്തോടെയും അവതരിപ്പിച്ചതിന് മലയാള സിനിമ അടൂര്‍ ഗോപാലകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നു.

ഒരു ഭൂതക്കണ്ണാടിക്ക് കീഴിലെത്തുന്നതുപോലെ അതിസൂക്ഷ്മമായി സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ, സാമൂഹിക ചുറ്റുപാടുകള്‍ അവള്‍ക്കൂണ്ടാക്കുന്ന പരിമിതികളെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. നാല്പതോ അന്‍പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടനാട്ടിലെ കന്യകയ്ക്കും വേശ്യയ്ക്കും വീട്ടമ്മയ്ക്കുമൊക്കെ ഉണ്ടായ അനുഭവങ്ങളും മാനസികസംഘര്‍ഷങ്ങളും സാമൂഹികസമ്മര്‍ദ്ദങ്ങളും എല്ലാക്കാലത്തും എല്ലായിടത്തും സ്ത്രീക്ക് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്ന സത്യം ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

‘കാമമാം കുരങ്ങിന്‍മാറില്‍ വീണടിഞ്ഞ നിര്‍മ്മാല്യ’മെന്ന് വയലാറിന്റെ വരികളിലൂടെ തകഴിയുടെ ഒരു നായിക സ്വയം വിശേഷിപ്പിച്ചിട്ടുണ്ട് (ചുക്ക്). ‘നാലു പെണ്ണുങ്ങളി’ലെ ഓരോ കഥയിലും അദൃശ്യമായ ഒരു സാന്നിദ്ധ്യമായി ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു.

“ഒരു നിയമലംഘനത്തിന്റെ കഥ” എന്ന ഒന്നാം കഥ ചിന്തയിലേക്ക് പായിക്കുന്ന മിന്നല്‍പ്പിണരുകള്‍ ഏല്പിക്കുന്ന ആഘാതം കനത്തതാണ്. സ്‌നേഹിക്കുന്നവര്‍ക്ക് ഒരുമിച്ച് ജീവിക്കണമെങ്കില്‍ തെളിവുകള്‍ വേണമെന്നാവശ്യപ്പെടുന്ന സമൂഹം. ഒരു വേശ്യ (പത്മപ്രിയയുടെ കുഞ്ഞുപെണ്ണ്) യായിരിക്കുമ്പോള്‍ താല്പര്യത്തോടെ ഉപയോഗിച്ചിരുന്ന പുരുഷസമൂഹം, സ്‌നേഹത്തിന്റെ ബന്ധത്തെ അംഗീകരിക്കാതെ തടവിലിടുന്ന കഥയാണിത്.

കുഞ്ഞുപെണ്ണ് വേശ്യയായിരിക്കുമ്പോള്‍ അവളുടെ സ്വരത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന കാര്‍ക്കശ്യം, സ്‌നേഹത്തിലകപ്പെടുമ്പോള്‍ തരളവും മൃദുവുമായി മാറുന്നത് എത്ര സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌നേഹത്തിനടിപ്പെട്ട സ്ത്രീക്ക് സമര്‍പ്പണത്തിന്റെ ഭാവമാണ്. വളരെ തുച്ഛമായ കൂലിക്ക് കഠിനമായ കല്ലുപണി ചെയ്യാന്‍പോലും കുഞ്ഞുപെണ്ണ് തയ്യാറാവുന്നത് അവളിലെ പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ ശക്തികൊണ്ടാണ്. എന്നാല്‍ ഒരിക്കലും ഇതൊന്നുമറിയാനുള്ള പാകത സമൂഹത്തിനില്ല, അവിടെ നിയമവും, തെളിവുകളുമൊക്കെയാണ് പ്രധാനം. മനുഷ്യബന്ധങ്ങളെ രജിസ്റ്റര്‍പുസ്തകത്തിലെ വിരലടയാളങ്ങളാക്കുന്ന നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ ആരോരുമില്ലാത്ത, ഊരുംപേരുമില്ലാത്ത കുഞ്ഞുപെണ്ണിന്റെയും പാപ്പുട്ടിയുടെയും സ്‌നേഹമെങ്ങനെയാണ് വിജയിക്കുക?

‘ഞങ്ങള്‍ അവരാതിക്കുകയായിരുന്നില്ല, ഏമാനെ, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാ’ എന്ന് നിഷ്‌ക്കളങ്കതയോടെ കോടതിയോട് ആവര്‍ത്തിച്ചുപറയുന്ന കുഞ്ഞുപെണ്ണിന് അവള്‍ സ്വപ്നം കണ്ട കുടുംബജീവിതമാണ് നിഷേധിക്കപ്പെടുന്നത്. വേശ്യയായി ജീവിക്കാന്‍ അവള്‍ക്ക് ആരുടെയും തെളിവും അനുവാദവും ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുമ്പോള്‍ വിവാഹത്തിന് തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുന്നത് കാഴ്ചക്കാരുടെ ഉള്ളില്‍ പരിഹാസച്ചിരിയോടൊപ്പം നൊമ്പരവുമുണര്‍ത്തുന്നു.

സ്‌നേഹത്തിന്റെ സൗന്ദര്യം നഷ്ടമാക്കുന്ന, സമൂഹത്തിന്റെ നിയമാവലികള്‍ സൃഷ്ടിക്കുന്ന പാരതന്ത്ര്യത്തിനൊപ്പം ദാരിദ്ര്യത്തിന്റെ, അധ:സ്ഥിതജീവിതത്തിന്റെ നിസ്സഹായത ഒരു കൊളുത്തിവലിയായി മനസ്സിനെ നീറ്റുന്ന അനുഭവമായി അടൂര്‍ ഈ കഥയെ പരുവപ്പെടുത്തിയിരിക്കുന്നു.

ഭോഗതൃഷ്ണയ്ക്ക് പകരം മൃഷ്ടാന്നഭക്ഷണത്തില്‍ സായൂജ്യം കണ്ടെത്തുന്ന നവവരന്‍ - ‘കന്യക’ എന്ന ചിത്രമൊരു കനലായി മനസ്സില്‍ ബാക്കിയാക്കുന്നത് ഒരുപാട് ‘കുമാരി’മാരുടെ കഥയാണിതെന്ന തിരിച്ചറിവാണ്. കുമാരിക്ക് ഒരു കുറവുമില്ല, സൗന്ദര്യത്തിനൊപ്പം അദ്ധ്വാനിച്ച് കുടുംബം പോറ്റാനുള്ള പ്രാപ്തിയുമുള്ളവളാണ് അവള്‍. സ്വന്തമായി ഉണ്ടാക്കിയ അഞ്ഞൂറുരുപ തന്നെ സ്ത്രീധനമായി അവള്‍ കല്യാണം കഴിക്കാന്‍ വന്ന നാരായണന് നല്‍കിയിട്ടുമുണ്ട്. പക്ഷെ, ജീവിതത്തെ അപ്പാടെ അവള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കുകയാണ് നാരായണന്‍. വിവാഹിതയായിട്ടും കന്യകയായി ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവന്ന അവള്‍ക്ക് ഒടുവില്‍ ‘വഴിപിഴച്ചവള്‍’ എന്ന അപവാദവും ഏറ്റുവാങ്ങേണ്ടിവരുന്നു. എന്നും എവിടെയും സമൂഹം സ്ത്രീയുടെ മേല്‍ കടന്നുകയറ്റത്തിന് ഉപയോഗിച്ചിരുന്ന പഴുത് ഇതുതന്നെയാണല്ലോ. ഒടുവില്‍ പാഴായിപ്പോയ തന്റെ വിവാഹജീവിതത്തെ അതുവരെ നിശ്ശബ്ദയായിരുന്ന കുമാരി ഒറ്റ വാചകത്തില്‍ ഒതുക്കുകയാണ്.

‘ഇല്ലച്ഛാ, എന്റെ കല്യാണം നടന്നിട്ടില്ല, പിന്നെന്തിനാണ് അത് ഒഴിയുന്നത്?’ ഇത്ര കാര്യമാത്രപ്രസക്തമായ കുറിക്കുകൊള്ളുന്ന സംഭാഷണം അടൂര്‍ച്ചിത്രങ്ങളുടെ പ്രത്യേകതയാണല്ലോ. ഇത് ഒരു കുമാരിയുടെ മാത്രം ചോദ്യമല്ലെന്നും, നമ്മുടെ നാട്ടിലെ വിവാഹബന്ധങ്ങളുടെ ഉള്ളിലും പുറത്തും കഴിയുന്ന ഒരായിരം സ്ത്രീകളുടെ ചോദ്യമാണെന്നും നാം തിരിച്ചറിയുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ അവന്റെ വൈകാരിക തൃഷ്ണകളെ ഭക്ഷണത്തിലും, സിനിമകാണലിലും കച്ചവടത്തിരക്കിലുമൊക്കെയായി അവന് മാറ്റിപ്പായിക്കാം. പക്ഷെ, ആശാഭിലാഷങ്ങളുടെ കൊടുമുടികളില്‍ ഒറ്റയ്ക്കലയുന്ന പെണ്ണ്, വീട്ടിന്റെ അകത്തളങ്ങളില്‍ ജീവിതം തളച്ചിട്ട പെണ്ണ്, അവളെങ്ങനെയാണ് സ്വന്തം ശരീരം ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ളോട് പ്രതികരിക്കുക?

‘കന്യക’യില്‍ അവഗണിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും നോവുകള്‍ മുഴുവന്‍ വെളിവാക്കുന്ന ഒരു രംഗമുണ്ട്. തൊട്ടടുത്ത് കിടക്കുന്ന നാരായണന്റെ ശരീരത്തിലേക്ക് നീളുന്ന കുമാരിയുടെ കൈ, നിസ്സംഗതയോടെ നാരായണന്‍ എടുത്തു മാറ്റുമ്പോള്‍ കുമാരിയില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകള്‍. ഒരു സ്ത്രീയുടെ മനസ്സിനുള്ളില്‍ നിന്നുകൊണ്ട് സംവിധായകന്‍ പകര്‍ത്തിക്കാട്ടുന്ന ഒരു രംഗമാണത്. കുഞ്ഞുപെണ്ണിന്റെയും കുമാരിയുടെയും ധര്‍മ്മസങ്കടങ്ങളല്ല, ‘ചിന്നുവമ്മ’യ്ക്ക്. സ്ത്രീയുടെ മനസ്സിന്റെ ആഗ്രഹതീവ്രതയെ, വിവാഹിതയുടെ സദാചാര സംഹിതയ്ക്ക് നിരക്കാത്തതിനാല്‍ ഉള്ളില്‍ അടക്കി ഒതുക്കി നിര്‍ത്തി ജീവിച്ചവളാണ് ചിന്നുവമ്മ.

കുഞ്ഞുങ്ങളില്ലാത്ത ദു:ഖമാണവരുടെ ജീവിതത്തിന്റെ ആകെത്തുക. ചികിത്സകള്‍ക്കും പൂജകള്‍ക്കും അമ്പലദര്‍ശനങ്ങള്‍ക്കുമൊക്കെയിടയില്‍ ജീവിതത്തെ ഒരുവിധം മുന്നോട്ടുതന്നെ തള്ളിനീക്കുമ്പോഴാണ് പ്രലോഭനങ്ങളുമായി പണ്ട് ഒപ്പം പഠിച്ചിരുന്ന നാറാപിള്ള എത്തുന്നത്. ഒരിക്കല്‍ ഒന്നു പതറിപ്പോയെങ്കിലും ചിന്നുവമ്മ പെട്ടെന്നുതന്നെ സ്വയം നിയന്ത്രണമേറ്റെടുത്ത് പ്രലോഭനത്തെ അതിജീവിക്കുന്നു. ഒടുവില്‍ വാര്‍ദ്ധക്യകാലത്ത് സഫലീകരിക്കാത്ത മാതൃത്വമോഹവുമായി കഴിയുമ്പോഴും ചിന്നുവമ്മ ആശ്വസിക്കുന്നു.

‘ഒരു പക്ഷേല് ഈ വയസ്സ് കാലത്ത് എന്നെ നോക്കാന്‍ ആരെങ്കിലുമുണ്ടായേനെ. എന്നാലും അന്നത് ചെയ്യാത്തത് നന്നായി. നെറീം മൊറേമെങ്കിലും മിച്ചമുണ്ടല്ലോ.’

സമൂഹനിയമങ്ങളും സദാചാരസങ്കല്പങ്ങളും വ്യക്തിയുടെ മോഹങ്ങള്‍ക്കും തൃഷ്ണകള്‍ക്കും മേല്‍ വിജയം കൈവരിക്കുന്നത് അതിവിദഗ്ധമായി അടൂര്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

‘നിത്യകന്യക’യിലെ കാമാക്ഷിയിലൂടെ സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന ഓരോ സ്ത്രീയും നേരിടുന്ന അവസ്ഥാവിശേഷമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വിധവയാകാം, വിവാഹമോചിതയാകാം, അവിവാഹിതയാകാം, നമ്മുടെ സമൂഹത്തില്‍ സ്ത്രീ ഒറ്റയ്ക്ക് കഴിയുമ്പോള്‍ അവള്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ് എന്ന്, ചിലരെങ്കിലും കരുതുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ ലൈംഗികദാഹത്താല്‍ ആര്‍ത്തരാണ് എന്നും അത് ശമിപ്പിച്ചുകൊടുക്കേണ്ട കടമ തങ്ങള്‍ക്കുണ്ട് എന്നും കരുതി പെരുമാറുന്ന പുരുഷന്മാര്‍ ധാരാളമാണ്. ഏകയായ സ്ത്രീ സ്വന്തം സഹോദരിയാണെങ്കില്‍പ്പോലും സ്വന്തം ദാമ്പത്യത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ നിഷ്‌ക്കരുണം അതിനെ നേരിടുന്ന അനുജത്തിയെ അടൂര്‍ അവതരിപ്പിക്കുന്നുണ്ട്. വിവാഹമെന്ന കണക്കുപുസ്തകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കാന്‍ കാമാക്ഷിക്ക് കഴിയാതെ പോയതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. പക്ഷെ, അതവളുടെ ജീവിതത്തെ അവസാനിക്കാത്ത തേങ്ങലായി മാറ്റിയെന്നതാണ് സത്യം. സ്ത്രീത്വത്തിന്റെ ആശകള്‍, അഭിലാഷങ്ങള്‍, വിങ്ങലുകള്‍, വിഹ്വലതകള്‍ ഇവയെല്ലാം അടക്കിപ്പിടിച്ച, ഉയര്‍ന്നുകേള്‍ക്കാത്ത കരച്ചിലായി അവളെ ഇട്ടു പിടയിയ്ക്കുന്നുണ്ട്. അവളിലെ സ്ത്രീത്വത്തിന്റെ നിരവധി ഭാവങ്ങളാണ് സാര്‍ത്ഥകമാകാതെബാക്കി നില്‍ക്കുന്നത്. അതില്‍ അംഗീകരിക്കപ്പെടാനുള്ള ആഗ്രഹമുണ്ട്, ലൈംഗികചോദനകളുണ്ട്, മാതൃത്വഭാവങ്ങളുണ്ട്. വിവാഹം കഴിക്കാനാവാത്തതിനാല്‍ അവളുടെ ജീവിതത്തില്‍ നിന്നു നഷ്ടമായ നിറങ്ങള്‍, (അനിയത്തിയുടെ നിറമുള്ള സാരികളിലൂടെ കാമാക്ഷിയുടെ വിരലുകള്‍ കടന്നുപോകുമ്പോള്‍ അവളുടെ ജീവിതത്തിലെ നഷ്ടപ്പെട്ട നിറങ്ങള്‍ നാം ഓര്‍ക്കുന്നുമുണ്ട്.) വെളിപ്പെടുത്തുന്നത് ഒരുപാടൊരുപാട് കാര്യങ്ങളാണ്. ഒടുവില്‍ ഒരു പുരുഷനില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ സ്ത്രീയ്ക്ക് കഴിയുമെന്ന്, കഴിയണമെന്ന് കാമാക്ഷി തീരുമാനിക്കുമ്പോള്‍ ജീവിതത്തിന്റെ നിറങ്ങള്‍ അവളിലേക്ക് മടങ്ങി വരുന്നതായി അനുഭവപ്പെടുന്നു. പ്രലോഭനങ്ങളില്‍പ്പെടാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ തീരുമാനിച്ച് രാത്രി തന്നെത്തേടിയെത്തുന്ന പുരുഷനോട് ‘കടന്നുപോകാന്‍’ ആവശ്യപ്പെടുമ്പോള്‍ കാമാക്ഷിയുടെ ശബ്ദത്തില്‍നിന്ന് അതുവരെയുണ്ടായിരുന്ന കരുത്തില്ലായ്മ നഷ്ടമാവുന്നു. സ്വന്തം ശരീരത്തോടും മനസ്സിനോടും പൊരുതുന്നതിനോടൊപ്പം സമൂഹത്തിന്റെ കടന്നുകയറ്റങ്ങള്‍ക്ക് എതിരെയും ഒറ്റയ്ക്കുള്ള സ്ത്രീക്ക് പടവെട്ടേണ്ടിവരുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള അദൃശ്യമായ ഏറ്റുമുട്ടല്‍ തീവ്രതയോടെ എന്നാല്‍ അതിസൂക്ഷ്മമായി അടൂര്‍ ഈ ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

അടൂരിന്റെ, തകഴിയുടെ ഈ സ്ത്രീകഥാപാത്രങ്ങള്‍ വിജയികളോ പരാജിതരോ? വ്യക്തി എന്ന നിലയില്‍ അവരോരോരുത്തരും സമൂഹ നിയമങ്ങളിലൂടെ പരാജയം ഏറ്റുവാങ്ങുന്നവരാണ്. സമൂഹനിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് പോംവഴിയെന്നറിയുമ്പോള്‍ വ്യക്തി പരാജയപ്പെടാന്‍ തയ്യാറാകുന്നതാണ് സാധാരണ ജീവിതം. സ്ത്രീയുടെ ഉള്ളിനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു വ്യവസ്ഥിതിക്കുള്ളില്‍, അതിനോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ഒരു സ്ത്രീയെന്ന നിലയില്‍ ഈ സിനിമ എന്റെ ഉള്ളിലുണ്ടാക്കുന്ന അനുരണനങ്ങളില്‍ അവകൂടിയുണ്ട്. അല്ലെങ്കില്‍ത്തന്നെ എല്ലാത്തരത്തിലും മികവ് പുലര്‍ത്തുന്ന ഈ ചിത്രത്തെ എനിക്ക് പൂര്‍ണ്ണമായും അനുഭവവേദ്യമാക്കുന്നത് ഇതിലെ സ്ത്രീകള്‍ പറയാതെ പറയുന്ന ഒരുപാട് സ്വകാര്യങ്ങളാണ്. ഏതു കലാസൃഷ്ടിയെയും മഹത്തരമാക്കുന്നത് അതിനുള്ളില്‍ ഉറഞ്ഞുകൂടിയിട്ടുള്ള മൗനങ്ങളാണ്. പൊരുത്തപ്പെടലുകളില്‍ക്കൂടി ‘നാലുപെണ്ണുങ്ങളി’ലെ പെണ്ണുങ്ങള്‍ മൗനത്തിലൂടെ എന്നിലേക്ക് സന്നിവേശിപ്പിക്കുന്നത്, പാരതന്ത്ര്യത്തിന്റെ പെരുമ്പറഘോഷങ്ങളല്ല. സ്ത്രീലൈംഗികതയും സ്ത്രീസ്വത്വവും സാഹിത്യത്തിലും സിനിമയിലും വിഷയമാകുന്ന ഇക്കാലത്ത്, അതെല്ലാം വായിച്ചും കണ്ടും കേട്ടും കഴിഞ്ഞുപോകുന്ന നമുക്ക് ‘നാലുപെണ്ണുങ്ങള്‍’ കാണിച്ചുതരുന്ന സ്ത്രീയുടെ അനുഭവലോകം വെറും വ്യത്യസ്തമെന്ന് പറഞ്ഞാല്‍ മാത്രം പോരാ. രണ്ടു പ്രതിഭകളുടെ കൂടിച്ചേരല്‍ അതിശയമല്ലാതെ മറ്റെന്താണ് തരിക?

3 comments:

  1. നാലുപെണ്ണുങ്ങള്‍ , തിരക്കഥ വായിച്ചിട്ടില്ല . പക്ഷെ കഥകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വായിച്ചിടുണ്ട് . സിനിമയും കണ്ടിടുണ്ട് . നിത്യകന്യക എന്ന കഥ ഏറെ പ്രിയം . കഥയോട് നീതി പുലര്‍ത്തിയ നല്ല അവലോകനം . അഭിനന്ദനങ്ങള്‍ ബീന .

    ReplyDelete
  2. നന്ദി ഈ പരിചയപ്പെടുത്തലിന്

    ReplyDelete
  3. നാല് പെണ്ണുങ്ങൾ സിനിമ ഞാൻ കാണാൻ ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു .. ഇത് വരെ എനിക്ക് ആ പടത്തിന്റെ ഒരു പൊട്ടും വക്കും കയ്യിൽ കിട്ടിയില്ല. ഈ ആസ്വാദന കുറിപ്പ് വായിച്ചപോൾ ആ ആഗ്രഹം മനസ്സിൽ കിടന്നങ്ങ് കത്തുകയാണ്‌ . ആളിയാളി കത്തുന്ന ഒരു തീ..

    എത്ര മനോഹരമായാണ് ഈ അവലോകനം എഴുതിയിരിക്കുന്നത് .. വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത പോലെ . ഓരോ വട്ടം വായിക്കുമ്പോഴും പദസമ്പത്തുകളുടെ എണ്ണം കൊണ്ടും പ്രയോഗം കൊണ്ടും വായനയിൽ പുതുമ മാത്രം തോന്നിക്കുന്നു . വായന ശീലം കുറവുള്ളവർ പോലും ഈ അവലോകനം വായിച്ചാൽ ലയിച്ചു പോകും എന്നെനിക്കു പറയാനാകും . കാരണം ഞാൻ അങ്ങിനെ ഒരാളാണ് .

    സിനിമയായാലും , തിരക്കഥയായാലും അത് വായിക്കേണ്ടതും കാണേണ്ടതും ബാഹ്യമായ കണ്ണുകൾ കൊണ്ട് മാത്രമാകരുത് എന്ന അഭിപ്രായക്കാരനാണ് ഞാൻ . ഇവിടെ എഴുത്തുകാരിക്ക് ഇത്ര മനോഹരമായി ഇത് എഴുതാൻ സാധിച്ചത് ഉൾക്കാഴ്ച കൊണ്ടാണ് എന്ന് പറയാം . ഇത്തരം വിഷയങ്ങളെ ഗൌരവകരമായി വായിക്കാനും വിലയിരുത്താനും പൊതുവെ താൽപ്പര്യ കുറവ് കാണിക്കുന്ന ആളുകൾക്കിടയിൽ ആ താൽപ്പര്യത്തെ ഊർജ്ജിതപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമാണ് പുസ്തകവിചാരം പോലെയുള്ള ബ്ലോഗുകൾ . സൈബർ സ്പേസിൽ മാത്രം തട്ടിക്കളിക്കണ്ട ഒരു ലേഖനമോ , അവലോകനമോ അല്ല പുസ്തക വിചാരത്തിൽ പങ്കു വക്കപ്പെടുന്നത് എന്ന് കൂടി പറയട്ടെ . ഉന്നത നിലവാരമുള്ള ഇത്തരം ലേഖനങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ വായനക്കായി എത്തിപ്പെടട്ടെ എന്നാശംസിക്കുന്നു .. ആഗ്രഹിക്കുന്നു .. പ്രാർഥിക്കുന്നു ..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?