Tuesday, September 10, 2013

ചുവന്ന അടയാളങ്ങള്‍

പുസ്തകം : ചുവന്ന അടയാളങ്ങള്‍
രചയിതാവ് : കെ.എം.ഷാജഹാന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി


താണ്ട്‌ 15 വര്‍ഷത്തിലധികമായി കേരള രാഷ്ട്രീയത്തിലെ അതികായനാണ്‌ വി.എസ്‌. അച്യുതാനന്ദന്‍. വയലാറിലെ സമര കാലം മുതല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കിലും .എം.എസ്‌, നായനാര്‍ തുടങ്ങിയ അതികായന്മാരുടെ മരണാനന്തരം കേരളത്തിലെ രാഷ്ട്രീയം പൂര്‍ണമായും അച്യുതാനന്ദനെ ചുറ്റി കറങ്ങുക തന്നെയാണ്‌. അച്യുതാനന്ദനോടുള്ള എതിര്‍പ്പോ അച്യുതാനന്ദന്റെ നിലപാടുകളോടുള്ള അനുഭാവമോ എന്തായാലും കേരള രാഷ്ട്രീയത്തിന്റെ കേന്ദം എന്തായാലും അച്യുതാനന്ദന്‍ തന്നെ. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്‌ അച്യുതാനന്ദന്‍ നടത്തിയ ജനകീയ സമരങ്ങള്‍ കേരള ചരിത്രത്തില്‍ അതിനു മുമ്പ്‌ ഒരു രാഷ്ട്രീയ നേതാവു നടത്തിയിട്ടില്ലാത്തത്ര വ്യാപകവും ശക്തവുമായിരുന്നു. അതിനു ലഭിച്ച ജനസമ്മതിയും മുമ്പൊരു നേതാവിനും കിട്ടിയിട്ടില്ലാത്തതു തന്നെ. 2006 ലെ തിരഞ്ഞെടുപ്പായപ്പൊഴേക്ക്‌ കേരളമാകെ അലയടിച്ച അച്യുതാനന്ദന്‍ തരംഗം കുറഞ്ഞ തോതിലാണെങ്കിലും ഒരളവോളം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.
പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ അച്യുതാനന്ദന്‍ നടത്തിയ സമരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയാളായിരുന്ന അഡീഷനല്‍ പ്രൈവറ്റ്‌ കെ.എം.ഷാജഹാന്‍ പഴയ സമരങ്ങളെക്കുറിച്ച്‌ ഓര്‍മിക്കുകയും മുഖ്യമന്ത്രി എന്ന നിലയിലുള്ള അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന പുസ്‌തകമാണ്‌ ചുവന്ന അടയാളങ്ങള്‍. അച്യുതാന്ദന്റെ സമരങ്ങളെന്ന പോലെ ഇത്തരമൊരു പുസ്‌തകവും മലയാളത്തില്‍ അപൂരവമാണ്‌. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം..മത്തായി രചിച്ച നെഹ്രുയുഗസ്‌മരണകള്‍ എന്ന പുസ്‌തകം പോലൊന്ന്‌ എന്നു വേണമെങ്കില്‍ പറയാം. വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തിയ എണ്ണമറ്റ വീറുറ്റ പോരാട്ടങ്ങള്‍ ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലുള്ള വി.എസിന്റെ പ്രവര്‍ത്തനങ്ങളും വസ്‌തുനിഷ്‌ഠമായി വിലയിരുത്തപ്പെട്ടിട്ടില്ല. ..വി.എസ്‌.എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ പക്ഷപാതരഹിതമായി നോക്കിക്കാണാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശക്തിയും ദൗര്‍ബല്യങ്ങളും വസ്‌തുനിഷ്‌ഛമായി വിലയിരുത്താനുമാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ ഷാജഹാന്‍ പറയുന്നു.

യുഡിഎഫ്‌ കൊണ്ടു വന്ന സ്‌മാര്‍ട്ട്‌ സിറ്റി കരാറിനെതിരായ സമരങ്ങള്‍,കോവളത്തെ ഹോട്ടല്‍ വില്‌പനയുമായി ബന്ധപ്പെട്ട സമരങ്ങള്‍, സ്‌ത്രീ പീഡനക്കേസില്‍ നിന്ന്‌ കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ട സംഭവങ്ങള്‍, മണിച്ചന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മതികെട്ടാന്‍ സമരം. കഞ്ചാവു കൃഷിക്കെതിരായ സമരം, മേക്കരയിലെ തമിഴ്‌നാട്‌ ഡാമിനെതിരായ സമരം, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ നിലപാടുകള്‍, മുത്തങ്ങാ സമരത്തിലെടുത്ത നിലപാട്‌ ഓണ്‍ ലൈന്‍ ലോട്ടറി വിവാദം, .ടി.അറ്റ്‌ സ്‌കൂള്‍ എന്ന വലിയ പദ്ധതി ഇന്ന്‌ ലോകത്തിലെ തന്നെ മികച്ച പൊതുസോഫ്‌റ്റ്‌വെയര്‍ പരിശീലന പദ്ധതിയിലൊന്നായി നിലനില്‍ക്കാനനിടയാക്കിയ ഇടപെടല്‍, മൂന്നാറിലെ പോരാട്ടങ്ങള്‍,വാഗമണ്‍ കൈയേറ്റങ്ങള്‍ക്കും ചന്ദനമാഫിയയ്‌ക്കും എതിരായ സമരങ്ങള്‍,കുഞ്ഞാലിക്കുട്ടി പ്രശ്‌നം, കിളിരൂര്‍ ദുരന്തം,കൊട്ടിയത്തെ പീഡനം തുടങ്ങി വിവിധ സ്‌ത്രീപീഡനക്കേസുകളില്‍ വി.എസ്‌.സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവയെല്ലാം കാര്യമായി വിശദീകരിക്കുന്നുണ്ട്‌ പുസ്‌തകം. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളായ സംഭവങ്ങളെക്കുറിച്ചൊക്കെയുള്ള മികച്ച വിശദീകരണങ്ങളാണ്‌ ഷാജഹാന്‍ നല്‍കുന്നത്‌. എന്നാല്‍ അതിനെക്കാളധികം പുസ്‌തകം പ്രധാനമാകുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കകത്തെ ചേരിതിരിവുകളുടെ ആഴം എത്ര വലുതാണെന്നും അതില്‍ ഓരോ ഭാഗത്തിന്റെയു നിലപാട്‌ എങ്ങനെയൊക്കെയായിരുന്നു എന്നുമുള്ള വിശദീകരണങ്ങളെ പ്രതിയാണ്‌. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഒരു വിശദ ചരിത്രം ഇതില്‍ നിന്നു വായിച്ചെടുക്കാന്‍ നമുക്കു കഴിയും. മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ടത്‌ വിഎസ്‌ ഉയര്‍ത്തിക്കാട്ടിയ മൂല്യവത്തായ നിലപാടുകളായിരുന്നു എന്ന്‌ വ്യക്തമായും പറയുന്നുണ്ട്‌ പുസ്‌തകം.(പേജ്‌ 222 വില 125രൂപ) പാര്‍ട്ടിയില്‍ നിന്ന്‌ താന്‍ പുറത്താക്കപ്പട്ടതിന്റെ വിശദാംശങ്ങളും നല്‍കുന്നു ഷാജഹാന്‍.
പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പല സമരങ്ങളിലെയും നിലപാടുകള്‍ തുടര്‍ന്നു കൊണ്ടുപോകാനും അതനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും വിഎസിനു കഴിഞ്ഞു. സ്‌മാര്‍ട്ട്‌ സിറ്റി പ്രശ്‌നം, ഇടയ്‌ക്കു നിന്നു പോയെങ്കിലും മൂന്നാര്‍ സംഭവം തുടങ്ങിയവ ഉദാഹരണം. അതേ സമയം ഏറെ അലകളുണര്‍ത്തിയ സ്‌ത്രീപീഡനക്കേസുകളില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. വി.എസിന്റെ വീഴ്‌ചകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്‌ പുസ്‌തകം. ഒരു രാഷ്ട്രീയ നേതാവിന്റെ പോരാട്ടങ്ങളും നിലപാടുകളും വിജയങ്ങളും പരാജയങ്ങളും നേതാവിനൊപ്പം നിന്ന ഒരുദ്യോഗസ്ഥന്‍ വിലയിരുത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു എന്നതും ഒരു സംഭവമാണ്‌ കേരളത്തില്‍. കേരളത്തിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കുമൊപ്പമുള്ളത്‌ വിശ്വസ്‌ത ഭൃത്യന്മാര്‍ മാത്രമാണല്ലോ. പലപ്പോഴും ഇത്തരമൊരു പുസ്‌തകമെഴുതുന്നതിന്റെ ലക്ഷ്യം അതെല്ലാം ചെയ്‌തത്‌ ഞമ്മളായിരുന്നു എന്ന്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദമുന്നയിക്കലാകാറുണ്ട്‌. എന്നാല്‍ ഷാജഹാന്‍ അത്തരമൊരു അവകാശവാദം കാര്യമായി ഉന്നയിക്കുന്നില്ല. നമുക്ക്‌ അറിയാവുന്ന പല കാര്യങ്ങളുടെയും വിശദീകരണങ്ങളുണ്ട്‌ എന്നതിനപ്പുറം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോ അവകാശ വാദങ്ങളോ രൂക്ഷമായ കുറ്റപ്പെടുത്തലുകളോ ഇതിലില്ല. വി.എസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനുള്ളവര്‍ക്ക്‌ വേണ്ടത്ര വിവരങ്ങള്‍ ഇതില്‍ നിന്നു കണ്ടെടുക്കാനാവും. വി.എസിനു വേണ്ടി വാദിക്കുന്നവര്‍ക്കും വേണ്ട വിഭവങ്ങള്‍ ഇതിലുണ്ട്‌. എതിര്‍പ്പിനു സാധ്യതകളേറെയുള്ളത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കാണ്‌. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ഒരാളുടെ വാദങ്ങള്‍ എന്ന്‌ പാര്‍ട്ടിക്ക്‌ അവയെ അവഗണിക്കാനാവും. പുസ്‌തകം വായിച്ചവസാനിക്കുമ്പോള്‍ പക്ഷേ, തെളിയുന്നത്‌ ഒട്ടേറെ പരിമിതികളുടെയും ചില ചില സ്വാര്‍ഥതകളുടെയും ഒക്കെയിടയിലും ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടുന്ന വി.എസ്‌.കേരളത്തിന്റെ കാരണവരായി നില്‍ക്കുന്ന ദൃശ്യം തന്നെയാണ്‌. പലരും പറഞ്ഞിട്ടുള്ളതുപോലെ ഇരുട്ടുമുറിയിലെ മിന്നാമിനുങ്ങിനെപ്പോലെ തെളിയുന്ന വി.എസിന്റെ നേര്‍ത്ത പ്രകാശം തന്നെയാണ്‌.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?