Thursday, December 1, 2011

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ്

പ്രസാധനം : കൃതി പബ്ലിക്കേഷന്‍സ്
അവലോകനം :
ബിഗു



വിത മരിക്കുന്നു എന്ന് വിലപിക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ "കാ വാ രേഖ" എന്ന കവിതാ സമാഹാരം. മലയാള സാഹിത്യത്തിന്‌ നവമുഖം സമ്മാനിച്ച ബ്ലോഗിലെ എഴുത്തുകാരില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കവിതകള്‍ അടങ്ങിയതാണ്‌ ഈ സമാഹാരം. ഇരുപത്തിയഞ്ച് പുക്കള്‍ ചേര്‍ത്ത് വെച്ച് ഉണ്ടാക്കിയ പൂക്കുല പോലെ ആകര്‍ഷണവും നാനാത്വവും സമ്മാനിക്കുന്നു എന്നതാണ്‌ ഈ സമാഹരത്തിന്റെ സവിശേഷത. ഈ സമാഹരത്തിലെ ഓരോ കവിതയും ആധുനികലോകത്തെ പഴമയുടെ പിന്‍ബലത്തില്‍ നവീനമായി വിശകലനം ചെയ്യുന്നു.


എഴുപതുകളിലെയും എണ്‍പതുകളിലെയും ലറ്റില്‍ മാഗസിനുകള്‍ വായനക്കും സാഹിത്യത്തിനും പുതിയമുഖം സംഭാവന ചെയ്യതതിന്‌ സമാനമായ ഒരു പുതിയ വസന്തമാണ്‌ ബ്ലോഗിലൂടെ നമുക്ക് ലഭിക്കുന്നത്‌. ബ്ലോഗ് എന്ന നവ മാധ്യമത്തില്‍ എഴുതി തെളിഞ്ഞവരുടെയും പുതുമുഖങ്ങളുടെയും രചനകള്‍ ഒത്തുചേര്‍ന്ന ഈ കാവ്യസഞ്ചികയിലെ കവിതകളെ വായനക്കാരന്‌ ആധുനികം, കഴിഞ്ഞ തലമുറയിലെ കാവപാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നവ, ആധുനികവും പഴമയും ഒത്തുചേര്‍ന്നവ എന്നിങ്ങനെ മൂന്നായി തിരിക്കാനാവും. വിവിധ ജീവതസാഹചര്യങ്ങളിലൂടെ കടന്നുവന്ന പലപ്രായത്തിലുള്ള കവികളെ ഒത്തിങ്ങി നവ്യാനുഭവം പകര്‍ന്നു തരുന്നതില്‍ കൃതി പബ്ലിക്കേഷന്‍ വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ഈ സമാഹരത്തിലെ ഓരോ കവികളും തങ്ങളുടെ ആശയം ഭംഗിയോടെ വായനക്കാരനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. "കാ വാ രേഖ" ഓരോ രചനയിലൂടെയും നമുക്ക് കടന്നു പോകാം.


ശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍
വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!

കാ വാ രേഖയിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ 'ഋതുമാപിനി'യിലേതാണ്‌ തീക്ഷണവും ശക്തവുമായ ഈ നാലുവരികള്‍. കൂര്‍ത്ത കത്തിപോലെ മനസ്സിലേക്ക് ആഴനിറങ്ങുന്നതാണ്‌ ഈ കവിതയിലെ ഓരോ വരികളും. ആത്മാവിന്റെ മൊഴികളെ അന്യനായി നിന്ന് രേഖപ്പെടുത്തിയ ശശികുമാറിന്റെ 'മൊഴി'യെന്ന കവിതയും മികച്ച വായാനുഭവം പകര്‍ന്നു തരുന്നു. ട്രാഫിക് സിഗ്നലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു ടൈംടേബിളില്‍ എന്നപോലെ ചെയ്തു തീര്‍ക്കേണ്ടവരുന്ന പ്രവാസ ജീവിതത്തിന്റെ നിസഹായാവസ്ഥയെ "ജീവതം പ്രവാസത്തിലേക്ക് തര്‍ജ്ജമചെയുമ്പോള്‍" എന്ന കവിതയില്‍ പുതുമമണക്കുന്ന ആഖ്യാനത്തിലൂടെ രണ്‍ജിത് ചെമ്മാട് മനോഹരമായി ചാലിച്ചു വെച്ചിരിക്കുന്നു. പ്രഹസനമായി മാറികൊണ്ടിരിക്കുന്ന, പാവപ്പെട്ടവനെ പുച്ഛത്തോടെ നോക്കി കാണുന്ന പുതിയകാലത്തെ സേവനപ്രവര്‍ത്തനങ്ങളെ കണക്കിന്‌ പരിഹസിക്കുന്നതാണ്‌ പ്രസന്നാ ആര്യന്റെ 'ചാരിറ്റി' എന്ന കവിത. നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാം സംഭവങ്ങളും വെറും പഴങ്കഥമാത്രമാണെന്ന ഓര്‍മ്മപെടുത്തലാണ്‌ ദിലീപ് നായരുടെ 'പഴങ്കഥ'യെന്ന രചന. പേരിന്റെ സവിശേഷതകൊണ്ടും വത്യസ്തമായ ജീവിതവിശകലനം കൊണ്ടും ശ്രദ്ധേയമാണ്‌ 'ഉറുമ്പരിക്കുന്ന മഞ്ഞിന്റെ ഫോസില്‍' എന്ന ഗീതാരാജന്റെ കാവ്യം. നശ്വരമായ ജീവിതത്തിന്റെ അര്‍ഥമില്ലായ്മയാണ്‌ 'കടലാസുപൂക്കള്‍'ലൂടെ ഹന്‍ല്ലത്ത് പങ്കുവെയ്ക്കുന്നത്‌.

കടലോളം മഷിയും തികയാതെ വരും മനുഷ്യന്റെ ലോലഭാവമായ പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍. ആധുനിക ജീവിത്തിന്റെ സവിശേഷ തലങ്ങളിലൂടെ ഒഴുകി വരുന്ന പ്രണയ വിശകലനങ്ങള്‍ 'കാ വാ രേഖ'യുടെ മാറ്റു കൂടുന്നു. എതിര്‍ദിശയില്‍ നീങ്ങുന്ന ഗ്രാമഭംഗിയും സമകാലീന വികസനവും ഒത്തുചേര്‍ന്ന ഹൈടെക് പ്രണയത്തിന്റെ പൊരുത്തക്കേടുകളെയും മനംമടുപ്പിക്കുന്ന ക്രമീകരണത്തെ കുറിച്ചുമാണ്‌ 'ഹൈടെക് പച്ചപ്പിലെ സായാഹ്നചിത്രങ്ങള്‍' എന്ന വേറിട്ട ആഖ്യാനത്തിലൂടെ നീനശബരീഷ് സമൂഹത്തോട് പങ്കുവെയ്ക്കുന്നത്‌. അതിശെത്യം പോലെ വീശയടിക്കുന്ന ഓര്‍മ്മക്കളെ പറ്റിയാണ്‌ പേരുപോലെ അര്‍ത്ഥവത്തായ 'കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍' എന്ന കവിതയില്‍ ചാന്ദ്നി ഗാനന്‍ പ്രതിപാദിക്കുന്നത്‌. പ്രവസാത്തിന്റെ തീച്ചൂളയില്‍ എരിയുമ്പോഴും ആശ്വാസത്തിനായി മഴയായി എത്തുന്ന
നാട്ടിലെ ഓര്‍മ്മകളാണ്‌ മൈഡ്രീംസിന്റെ 'മഴ നനയുന്നു' വിന്റെ ആശയം. ദിവ്യപ്രണയത്തിനായി സര്‍വ്വും ത്യജിക്കാന്‍ തയ്യാറായി നില്‍ക്കൂന്ന യുവതിയുടെ ആകുലതകളാണ്‌ 'പുറപ്പാട്' ലൂടെ ഷൈന്‍കുമാര്‍ വിവരിക്കുന്നത്‌.കാലത്തിന്റെ കടിഞ്ഞാണിനു മുന്നില്‍ തകര്‍ന്നുപ്പോയ ഒരു പ്രണയത്തിന്റെ തിരുവശേഷിപ്പാണ്‌ സതീദേവിയുടെ 'ഒത്തുതീര്‍പ്പ്' എന്ന കാവ്യം. കുമിളയോളം ആയുസ്സ്മാത്രമുള്ള പുതുതലമുറയുടെ ആവേശവും നേരംകൊല്ലിയുമായ ചാറ്റിംഗ് പ്രണയമാണ്‌ ജയ്നി 'ഇ-പ്രണയം'തില്‍ വരച്ചുകാട്ടുന്നത്‌. ജയ്നിയുടെ ഈ വരികള്‍ ഇ-പ്രണയങ്ങളിലെ ഹ്രസ്വ ബന്‌ധങ്ങള്‍ക്ക് അടിവരയിടുന്നതാണ്‌.

മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്
ലാവായായൊഴുകുന്നു
എങ്കിലും സാരമില്ല
ലാപ്ടോപ്പ് നഷ്ടപ്പെട്ടില്ലല്ലോ.


ഒന്നിനും പ്രതികരിക്കതെ നില്‍ക്കുന്നത്
ഉള്ളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ
സന്തതികള്‍ മാത്രമല്ല
പത്തുമാസം ചുമന്നു നൊന്തു പെറ്റവയും
പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്
പല അവസരങ്ങളിലും

പ്രതികരണശേഷി നഷ്ടപ്പെട്ട് ഉറക്കം നടിച്ച് അരാജകരായി മാറികൊണ്ടിരിക്കുന്ന ഇക്കാലത്തെ പ്രതിപാദിക്കുന്നതാണ്‌ ഉമേഷ് പീലിക്കോടിന്റെ ആക്ഷേപം സ്ഫുരിക്കുന്ന ഈ ശക്തമായ വരികള്‍. കവല എന്ന കവിതയിലെ പ്രതിമ, കൊടിമരങ്ങള്‍, തട്ടുകട എന്നീ മൂന്ന് കാവ്യശകലങ്ങളിലൂടെ നിസംഗത നിറഞ്ഞ സമൂഹത്തെ ഉണര്‍ത്താനുള്ള ശ്രമമാണ്‌ ഉമേഷ് നടത്തുന്നത്‌. 'കാ വാ രേഖ' കൂട്ടത്തിലെ കുട്ടി കവിയത്രിയാണെങ്കിലും നീസാ വെള്ളൂരിന്റെ 'പ്രേതം' എന്ന കവിതയിലെ ആശയത്തിന്‌ സമകാലീന കേരള സമൂഹത്തില്‍ ഒരുപാട് പ്രസ്കതിയുണ്ട്. നീതിശാസ്ത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും നീതി അകന്നുപോയികൊണ്ടേയിരിക്കുന്നു, ഈ മൂല്യചുതിയോടുള്ള ധാര്‍മ്മിക രോഷമാണ്‌ അരുണ്‍ ശങ്കറിന്റെ 'ശാസത്രതൊടൊരു സംശയം' എന്ന രചന.


കേരളം ഒരുപാട് പുരോഗമിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും സ്ത്രീ ഒരു ലൈംഗിക വസ്തുമാത്രമാണ്‌. ഈ ദുരവസ്ഥയോട് ചേര്‍ത്ത് വായിക്കേണ്ടതാണ്‌ സുജീഷിന്റെ 'കലാസ്നേഹി' എന്ന കവിത. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് അലയടങ്ങിയ സൌമ്യയെന്ന പെണ്‍കുട്ടിയുടെ ദുര്‍വിധിയാണ്‌ ജയിംസ് സണ്ണി പാറ്റൂരിന്റെ 'രാജകുമാരനു കൊട്ടാരം തീര്‍ത്തവള്‍' എന്ന കവിതയുടെ ഇതിവൃത്തം. ഒരു പെണ്‍കാടിവിന്റെ കുരുന്നു മനസ്സിനെ ലാളിത്യത്തോടെ അവതരിപ്പിക്കുന്നതാണ്‌ കലേഷിന്റെ 'പണ്ടൊരു പെണ്ണൂകുട്ടി'യെന്ന സൃഷ്ടി. സമാധാനം ​തേടി മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് സഹസ്രബ്ദങ്ങളായി, എന്നിടും നമ്മള്‍ യഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നുകൊണ്ടേയിരിക്കുന്നു. ആത്മനിഷ്ഠയുടെ അനിവാര്യതയാണ്‌ ഖാദര്‍ പട്ടേപ്പാടത്തിന്റെ 'നാവ്' എന്ന രചനയുടെ
അടിസ്ഥാനം. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സംവാദമാണ്‌ 'സങ്കീര്‍ത്തനം' ത്തിലൂടെ മുജീബ് പ്രതിപാദിക്കുന്നത്‌. രംഗബോധമില്ലാത്ത കോമാളിയെന്നു പുകള്‍പെറ്റ മരണത്തെ വേടനായി ഉപമിക്കുകയാണ്‌ 'വേട്ടക്കാരന്‍' നില്‍ യുസഫ്‌പ. വെരുദ്ധ്യങ്ങളുടെ ഘോഷയാത്രയായ ജീവിതത്തെ ആധുനിക ദിനചര്യകളുടെ അകമ്പടിയോടെ പുനരാഖ്യാനം ചെയുന്നതാണ്‌ രാജീവിന്റെ 'വൈരുദ്ധ്യം'എന്ന കവിത. എല്ലാം വിട്ടുകൊടുക്കേണ്ടിവന്നാലും ജീവന്റെ ജീവനായ സ്വപ്നങ്ങളെ നെഞ്ചോട് ചേര്‍ത്തി വെയ്ക്കുക എന്ന പ്രഖ്യാപനമാണ്‌ വീണ സിജീഷിന്റെ 'മയില്‍പ്പീലികള്‍'. യാത്രക്കളുടെ തുടര്‍ചങ്ങലയായ ജീവിതത്തിലെ ഒരു കൊച്ചു യാത്രയെ രസകരമായി അവതരിപ്പിക്കുകായാണ്‌ 'യാത്രപുകിലുകള്‍' എന്ന കവിതയിലൂടെ ഉസ്മാന്‍ പള്ളിക്കരയില്‍.


ന്യൂനതകള്‍ക്കായി ചികഞ്ഞു നോക്കുന്നവര്‍ക്ക് പോരായ്മകള്‍ കണ്ടെതാമെങ്കിലും കാ വാ രേഖയിലെ ഓരോ കവിതകളും സമൂഹമനസാക്ഷിയോട് സംവദിക്കുന്നവ തന്നെയാണ്. എന്നും ഇത്തരം വേറിട്ട പരീക്ഷണങ്ങളിലൂടെയാണല്ലോ കവിതസാഹിത്യം വളര്‍ന്ന് പടര്‍ന്നു പന്തലിച്ചത്. 'കാ വാ രേഖ' എന്ന അതിമനോഹരമായ പേരും അതിനു പിന്നിലെ കാളിദാസ ചരിത്രവും ഈ കാവ്യസഞ്ചികക്ക് മാറ്റു കൂട്ടുന്നു. തിളക്കമേറിയ ഈ പ്രയത്നത്തിനു പിന്നില്‍ നിരവധി പേരുടെ അധ്വാനവും ആശക്കളും ഒത്തിരിയൊത്തിരി നന്മക്കളും ഒളിച്ചിരിപ്പുണ്ട്. നല്ല കവികളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് നല്ല കവിതകളാണ്‌ എന്ന സന്ദേശവുമായി "കാ വാ രേഖ" പുറത്തിറക്കിയ കൃതി പബ്ലിക്കേഷനും സമാഹരത്തിലെ ഇരുപത്തിയഞ്ച് കവികള്‍ക്കും സര്‍വ്വമംഗളങ്ങളും നേരുന്നു.

3 comments:

  1. का त्वम् बाले?
    कान्चनमाला

    कस्या पुत्री ?
    कनकलताय

    किं ते हस्थे ?
    तालीपत्र

    का वा रेखा ?
    क ख ग घ ....
    Great!!!!!!

    ReplyDelete
  2. നല്ലൊരു പരിചയപ്പെടുത്തല്‍ ബിഗു

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?