Sunday, August 26, 2012

ആമേന്‍

പുസ്തകം : ആമേന്‍
രചയിതാവ് : സിസ്റ്റര്‍ ജസ്മി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മണി ഷാരത്ത്




വിശുദ്ധചുംബനത്തില്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍,,,[1 കോറിന്തോര്‍ 16;20] വിശുദ്ധചുംബനം കൊണ്ട്‌ എല്ലാവരെയും അഭിവാദനം ചെയ്യുവിന്‍..[1 തെസലോണിയന്‍ 5;26] സ്നേഹ ചുംബനം കൊണ്ട്‌ നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍[1,പത്രോസ്‌;5;14] ധ്യാന ഗുരു നോവീസുകള്‍ക്ക്‌ യേശുവിനെ പ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ നല്‍കി.ഇനി നോവീസുകള്‍ക്കുള്ള കുമ്പസാരമാണ്‌.കുമ്പസാരത്തിനുവന്ന പെണ്‍കുട്ടികളെ ഫാദര്‍ ചുംബിച്ചു.അതിനു ബൈബിളിലെ മേല്‍ വാക്യങ്ങള്‍ ചൊല്ലി ഫാദര്‍ ന്യായീകരിച്ചു. സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയിലെ ഒരു സംഭവമാണ്‌ മുകളിലേത്‌.2008 ആഗസ്റ്റ്‌ 31 ന്‌ കന്യാസ്ത്രീപദം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയാണ്‌"ആമേന്‍""..സി.എം.സി കോണ്‍ ഗ്രിഗേഷനിലെ പീഢനങ്ങളിലും പോരുകളിലും മനം നൊന്താണ്‌ സിസ്റ്റര്‍ ജസ്മി കന്യാസ്ത്രീ പദം ഉപേക്ഷിച്ചത്‌. കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയും ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അനുപമേരിക്കും ആത്മകഥയെഴുതാനായില്ല.ധീരതയോടെ ഇതൊരു ചരിത്രദൗത്യമായി സിസ്റ്റര്‍ ജസ്മി ഏറ്റെടുത്തു.സഭയുമായി ഏറ്റുമുട്ടുന്നത്‌ കരിങ്കല്‍ ഭിത്തിയോട്‌ ഏറ്റുമുട്ടുന്നതുപോലെയാണന്ന് സിസ്റ്റര്‍ ജസ്മി സി.എം.സി വിടുമ്പോള്‍ പറഞ്ഞിരുന്നു.സി.എം.സി യില്‍ നിന്നുകോണ്ട്‌ കൊള്ളരുതായ്മക്കെതിരേ ഒന്നും ചെയ്യാനാകില്ലെന്ന് സിസ്റ്ററുടെ തിരിച്ചറിവാണ്‌ ഈ ആത്മകഥ. മലയാള സാഹിത്യത്തില്‍ ഏറെ ആത്മകഥ വന്നിട്ടുണ്ട്‌.ഒരു കന്യാസ്ത്രീയുടേത്‌ ആദ്യമാണ്‌.അതുകൊണ്ടുതന്നെ എന്തെല്ലാം പോരായ്മകള്‍ പറഞ്ഞാലും ഇതൊരു നീണ്ട യുദ്ധത്തിലെ പരാജയപ്പെടാത്ത ആയുധമാണ്‌. കന്യാസ്ത്രീകളുടെ നിഗൂഢമായ ജീവിതം എന്തെന്നറിയാണുള്ള ജിജ്ഞാസ തന്നെയാണ്‌ ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിച്ചത്‌.ആശുപത്രികളിലും വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കരുണയുടേയും ത്യാഗത്തിന്റേയും പ്രതിരൂപമായാണ്‌ ഇവരെ കണാറ്‌.സ്വന്തം കുടുംബം ഉപേക്ഷിച്ച്‌ ഉറ്റവരെ ഉപേക്ഷിച്ച്‌ സന്യാസിനിയാകുന്നവരോട്‌ ബഹുമാനം തോന്നിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാത്തോലിക്കാ അച്ചന്മാരെപ്പറ്റിയും കന്യാസ്ത്രീകളെപറ്റിയും രുചിക്കാത്തവാര്‍ത്തകള്‍ ധാരാളം വന്നു.കേരളത്തിലും അവിടവിടങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ കൃസ്റ്റ്യന്‍ മേല്‍ക്കോയ്മയുള്ള്ല വാര്‍ത്താമാധ്യമങ്ങള്‍ ചരമക്കോളങ്ങള്‍ക്കിടയില്‍ ഒതുക്കി കശാപ്പുചെയ്തു. ഏതായാലും ഇതെല്ലാം കരിങ്കല്‍ ഭിത്തിക്കു പുറത്തുവരുവാന്‍ ലോകം ഏറെ മാറുന്നതുവരെ കാക്കേണ്ടിവന്നു.ഇന്ന് എവിടെയായാലും അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുംഭീഷണികള്‍ക്കും എതിരേ ശബ്ദമുയര്‍ത്തുവാന്‍ സിസ്റ്റര്‍ ജസ്മിമാര്‍ ഉയര്‍ന്നുവരും. ജസ്മിക്ക്‌ ഈശോയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും അന്നത്തേപോലെ ഇന്നും ഉണ്ട്‌.എതിര്‍പ്പ്‌ വിശ്വാസത്തിനോടല്ല.സഭയുടെ തെറ്റായപോക്കിനും കന്യാസ്ത്രീ മഠങ്ങളിലെ സഭക്കുനിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ്‌.ഈശോയുടെ മണവാട്ടിയാകാന്‍ കന്യാസ്ത്രീയാകേണ്ടന്ന തിരിച്ചറിവില്‍ നിന്നാണ്‌. പഠനത്തില്‍ മിടുക്കിയയിരുന്നു ജസ്മി.ഉന്നതനിലയില്‍ ബി.എ,എം.എ,എം.ഫില്‍,പി.എച്ച്ഡി, ബിരുദങ്ങള്‍ നേടി.തൃശ്ശൂര്‍ വിമലാ കോളേജില്‍ വൈസ്‌ പ്രിന്‍സിപ്പളായും സെന്റ്‌ മേരീസ്‌ കോളേജില്‍ പ്രിന്‍സിപ്പളായും സേവനം ചെയ്തു. കന്യാസ്ത്രീയായിരുന്ന കാലത്തെ അനുഭവങ്ങള്‍ 183 പേജിലേക്ക്‌ ചുരുക്കിയപ്പോള്‍ അതിന്റേതായ അഭംഗിയും വിസ്താരക്കുറവും ഉണ്ടായെങ്കില്‍ കുറ്റം പറയാനാകില്ല.ഒറ്റവായനയില്‍ സംഭവങ്ങളുടെ ഒഴുക്ക്‌ പലപ്പോഴും കിട്ടുന്നില്ല. മഠത്തിലെ സ്വവര്‍ഗ്ഗരതിയും കോളേജുനടത്തിപ്പിലെ വെട്ടിപ്പും തട്ടിപ്പും കുശുമ്പും പ്രതികാരവും അച്ചന്മാരുടെ ലൈംഗികാസക്തിയും ചേര്‍ന്ന് ഒരു മസാലപ്പടത്തിന്റെ ചേരുവകളെല്ലമുണ്ട്‌. മഠത്തില്‍ എല്ലായ്പ്പോ ഴും രണ്ടു കന്യാസ്ത്രീകള്‍ ഒന്നിച്ചേ നടക്കൂ..ഒരാള്‍ക്ക്‌ എപ്പോഴും മറ്റേയാള്‍ തുണയായിരിക്കും.ഇവരില്‍ സ്വവര്‍ഗ്ഗപ്രേമവും ബന്ധവും പുതുമയല്ലപോലും.സിസ്റ്റര്‍ ജസ്മിക്കും മറ്റൊരു സിസ്റ്ററുടെ പങ്കാളിയാകേണ്ടതായി വന്നിട്ടുണ്ട്‌. സിസ്റ്റര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന മറ്റൊരു സംഭവം ,ബാഗ്ലൂരില്‍ വച്ച്‌ ഒരു ഫാദറിന്‌ തന്റെ മേനി കാണിച്ചുകൊടുക്കേണ്ടിവന്നതാണ്‌.പുരുഷമേനികാണാത്ത സിസ്റ്ററിന്‌ ഫാദര്‍ തന്റെ ശരീരം കാണിച്ചുകൊടുത്തു.ഫാദറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിസ്റ്റര്‍ വിവസ്ത്രയകേണ്ടിവന്നു. സത്യം പറയുകയെന്നത്‌ ബിഷപ്പുമുതല്‍ കന്യാസ്ത്രീക്കുവരെയുള്ള യോഗ്യതയല്ല.ചെറിയ കാര്യങ്ങളില്‍ പോലും നുണ പറയുന്നതിന്‌ യാതൊരു മടിയുമില്ല. ഇല്ലത്ത നമ്പറിന്‌ പട്ടികജാതി സീറ്റു നല്‍കുന്നതും അതുപ്രകാരം കോളേജില്‍ അഡ്മിഷന്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നതും പുത്തനറിവാണ്‌.2000 നമ്പര്‍ വരെ അപേക്ഷാഫാറം നല്‍കി.പട്ടികജാതിക്കാര്‍ക്ക്‌ 2000 ത്തിനുമുകളിലുള്ള നമ്പര്‍ കാണിച്ച്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു.ആരും വരില്ലല്ലോ?ആ സീറ്റുകൂടി സഭ തലവരി വാങ്ങി അഡ്മിഷന്‍ നടത്തുന്നു. സിസ്റ്ററിനെ മനോരോഗിയാക്കി ചികിത്സിക്കാന്‍ നടത്തിയ ശ്രമവും പ്രിന്‍സിപ്പാള്‍ പദവിയില്‍ നിന്നും മാറ്റുവാന്‍ നടത്തിയ തന്ത്രങ്ങളും എല്ലാം വായിക്കേണ്ടതുതന്നെ. ഏറെ വിസ്തരിക്കുന്നില്ല.ഒരു നിരൂപണത്തിനു ഞാന്‍ യോഗ്യനുമല്ല.പക്ഷേ വാക്കുകള്‍ ആയുധവും അക്ഷരങ്ങള്‍ തീയുമാകുമ്പോള്‍ യുദ്ധത്തിനു പുതിയമാനങ്ങള്‍ വരുന്നു. "എന്നെ ശക്തിപ്പെടുത്തുന്നതിലൂടെ എനിക്കെല്ലാം ചെയ്യുവാന്‍ കഴിയും."[ഫിലി.4;13] നിശ്ചയമായും. അടിച്ചമര്‍ത്തപ്പെട്ടവരും പീഢിതരും ദു;ഖിതരും ആര്‍ത്തന്മാരും ആ കൈകള്‍ക്ക്‌ ശക്തിപകരുമെന്ന് പ്രത്യാശിക്കാം.

1 comment:

  1. അവലോകനം നന്നായി
    ചില അക്ഷരപ്പിശകുകള്‍ ഒഴിച്ചാല്‍
    വിശേഷിച്ചും വേദപുസ്തകത്തിലെ
    അദ്ധ്യായങ്ങളുടെ പേരുകള്‍ ചേര്‍ത്തിരിക്കുന്നത് ശരിയല്ല
    സിസ്റ്റര്‍ ജെസ്മിയെപ്പോലുള്ളവര്‍
    ഇനിയും ഇവിടെ ജനിക്കട്ടെ ! ഉയരട്ടെ!
    അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ പ്പെട്ടുഴലുന്ന
    പാവം വിശ്വാസികളെ തരാം പരത് മുതലെടുക്കുന്ന
    ഇത്തരക്കാരെ സമൂഹം വെറുതെ വിടാന്‍ പാടില്ല
    ഇത്തരം അന്തെര്‍ നാടകങ്ങള്‍ക്ക് കുറെയെങ്കിലും
    അറുതി വരും ഇത്തരം പുസ്തകങ്ങള്കൊണ്ട്/
    പുസ്തക അവലോകനം ചേര്‍ക്കുമ്പോള്‍
    അതിന്റെ വിലയും ലഭിക്കുന്ന വിലാസവും
    ഒപ്പം ചേര്‍ത്താല്‍ നന്നായിരിക്കും
    ആശംസകള്‍
    ഫിലിപ്പ് ഏരിയല്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?