Thursday, September 6, 2012

രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍

പുസ്തകം : രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍
രചയിതാവ്: ശോഭന രവീന്ദ്രന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി




സംഗീതസംവിധായകന്‍ രവീന്ദ്രനെക്കുറിച്ച്‌ ഭാര്യ ശോഭ രചിച്ച ഓര്‍മകളുടെ പുസ്‌തകം. മണ്ടത്തരങ്ങളുടെ ചിരിയും ജീവിതത്തിന്റെ നൊമ്പരവും തീവ്രസ്‌നേഹത്തിന്റെ പിടച്ചിലും നിറഞ്ഞ പച്ചയായ ജീവിതത്തിന്റെ ഹൃദ്യമായ വിവരണം (പേജ്‌ 176, വില 100 രൂപ)

തയ്‌ക്കാനറിയാമായിരുന്നു രവിയേട്ടന്‌. ഒരു തയ്യല്‍ മെഷീനമുണ്ടായിരുന്നു. ചെറിയ ചെറിയ ഐറ്റങ്ങളൊക്കെ തയ്‌ക്കും. ജനല്‍ കര്‍ട്ടന്‍ തയ്‌ക്കുന്നതുമായിരുന്നു മേജര്‍ പണി. ഒറ്റ കുഴപ്പമേയുള്ളൂ. അഞ്ചു മീറ്റര്‍ തുണി വേണ്ടുന്നിടത്ത്‌ 10 മീറ്റര്‍ വാങ്ങേണ്ടിവരും. അളവു നോക്കി, ലെവലു നോക്കി വെട്ടിക്കളയാന്‍ വേണ്ടിയാണ്‌... (ഫോണില്‍) എന്തെങ്കിലും ചെറിയ കര കര ശബ്ദം കേട്ടാല്‍ മതി. മക്കളേ ആ സ്‌ക്രൂ ഡ്രൈവറിങ്ങ്‌ എടുത്തു വാ. എന്നു വിളിച്ചു പറയും. അതു കേള്‍ക്കുമ്പൊഴേ ഞങ്ങള്‍ പറയും ഒരെണ്ണം കൂടി തട്ടിന്‍ പുറത്തു കയറാന്‍ പോകുന്നു.

ആരാണ്‌ ഈ രവിയേട്ടന്‍ എന്നല്ലേ.. രവീന്ദ്രന്‍ തന്നെ. മലയാളത്തിന്റെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളായ സാക്ഷാല്‍ രവീന്ദ്രന്‍! മലയാളത്തിന്റെ പ്രീയപ്പെട്ട സംഗീത സംവിധായകന്‍ എന്ന പച്ച മനുഷ്യനെ തികച്ചും പച്ചയായി നമുക്കു കാണിച്ചു തരുന്നത്‌ മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യ ശോഭാ രവീന്ദ്രന്‍ തന്നെയാണ്‌. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌, പലവിധ ദുരിതങ്ങളുടെ നടുവില്‍ നിന്ന്‌ പ്രണയത്തിന്റെ ഒരു ചുഴലിക്കാറ്റായി വന്ന്‌ ശോഭയെ സ്വന്തം ജീവിതത്തിലേക്കു കൂട്ടുകായിരുന്നു കുളത്തൂപ്പുഴ രവി. ദുരിതങ്ങളുടെ നടുവില്‍ നിന്ന്‌ ഇല്ലായ്‌മകളുടെ നടുവിലൂടെ മലയാള സംഗീതലോകത്തെ ചക്രവര്‍ത്തി പദത്തിലേക്കാണ്‌ രവീന്ദ്രന്‍ നടന്നു കയറിയത്‌. അപ്പൊഴൊക്കെയും രവീന്ദ്രന്‍ കുളത്തൂപ്പുഴക്കാരനായ തനി നാടന്‍ മനുഷ്യനായിരുന്നു. കലയില്‍ പെര്‍ഫക്‌്‌ഷനിസ്റ്റായിരുന്ന രവീന്ദ്രന്‍ ജീവിതത്തില്‍ കണക്കുകൂട്ടലുകളോ കരുതിവെപ്പുകളോ നാട്യങ്ങളോ ഒന്നുമില്ലാത്ത വെറും സാധാരണക്കാരനായിരുന്നു. ഒത്തിരി സ്‌നേഹവും ചില ദുശ്ശാഠ്യങ്ങളും കുറുമ്പുകളും പിണക്കവും ചില നേരങ്ങളില്‍ നിലവിട്ടു പോയ മണ്ടത്തരങ്ങളുമുള്ള തനി നാടന്‍. ദുരിത കാലങ്ങളിലൊന്നും ദൈവങ്ങളെ തേടി പരക്കം പായാതിരുന്ന രവീന്ദ്രന്‍ പിന്നീട്‌ ആള്‍ദൈവങ്ങളുടെയും ജ്യോതിഷക്കാരുടെയുമൊക്കെ വലയിലായിപ്പോകുന്നതും മക്കളോടു പിണങ്ങിയാല്‍ വാശി പിടിച്ച്‌ അവരോടു തല്ലു കൂടുന്നതും ഒരിക്കല്‍ മദ്യസല്‍ക്കാരം കഴിഞ്ഞ്‌ നാലു കാലില്‍ വന്നു കയറിയതും ഒക്കെ സ്‌നേഹഭരിതമായ നര്‍മത്തോടെയാണ്‌ വിവരിക്കുന്നത്‌. 31 വര്‍ഷത്തെ മദ്രാസ്‌ ജീവിതത്തിനിടെ 31 തവണയിലധികം വാടക വീടു മാറിയിട്ടുണ്ട്‌ രവീന്ദ്രനും കുടുംബവും. വാടകവീടുകള്‍ മാറുന്നതിനെക്കുറിച്ച്‌ ശോഭ എഴുതുന്നു- വീടു മാറാനും രണ്ടു ലോറി സാധനങ്ങള്‍ ഒരു വീട്ടില്‍ നിന്നു പായ്‌ക്കു ചെയ്‌ത്‌ മറ്റൊരു വീട്ടിലെത്തിക്കാനുമൊന്നും ഒരു വിഷമവും പറയാറില്ല. ..ഒരു പൂച്ചട്ടി എവിടെ വെക്കണമെന്നതു പോലും രവിയേട്ടന്റെ തീരുമാനമായിരിക്കും. ഒരു വീട്ടില്‍ വന്നാല്‍ അവിടെ നിന്നു മാറുന്നതു വരെ അറേഞ്ചുമെന്റുകള്‍ മാറിക്കൊണ്ടേയിരിക്കും. വാങ്ങലും വില്‍ക്കലും രവിയേട്ടന്റെ ഒരു തമാശയാണ്‌. എല്ലാവരും വാങ്ങുന്നത്‌ ഉപയോഗിക്കാന്‍ വേണ്ടിയാണെങ്കില്‍ രവിയേട്ടന്‍ വാങ്ങുന്നത്‌ വില്‍ക്കാന്‍ വേണ്ടിയാവും. എന്തു വാങ്ങുമ്പൊഴും പറയും .. ഇതു നമുക്ക്‌ പിന്നെ വില്‍ക്കാം. നഷ്ടക്കച്ചവടം നടത്തുന്നതില്‍ അതി വിഗദ്ധനുമാണ്‌.

രവീന്ദ്രന്‍ എന്ന സംഗീതജ്ഞനെ വിലയിരുത്തുകയോ മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച്‌ സ്‌തുതികളെഴുതുകയോ അല്ല ഈ പുസ്‌തകത്തില്‍ ചെയ്‌തിട്ടുള്ളത്‌. പുതിയ ഗാനങ്ങള്‍ കമ്പോസു ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെ- വീട്ടില്‍ കമ്പോസിങ്‌ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ തന്നെ അസിസ്‌റ്റന്റും തബല പ്ലെയറും എത്തും. അവര്‍ കമ്പോസിങ്ങിനു വേണ്ടി രവിയേട്ടന്റെ മുറിയില്‍ കാത്തിരിക്കും. രവിയേട്ടന്‍ രാവിലെ തന്നെ എന്തെങ്കിലും മരാമത്തു പണിയിലേര്‍പ്പെട്ടിരിക്കും. അവര്‍ കാത്തിരിക്കുന്നുവെന്നു കരുതി പണി നിര്‍ത്തി വെക്കുകയൊന്നുമില്ല. ഇട.്‌ക്ക വിളിച്ചു പറയും പ്രദീപേ( തബലിസ്റ്റ്‌) താളത്തില്‍ വായിച്ചോളൂ. ഏറെ നേരം കഴിഞ്ഞാലും ഏട്ടനെ കാണാഞ്ഞ്‌ തബലിസ്റ്റ്‌ വായന നിര്‍ത്തും. ഉടനേ വിളിച്ചു പറയും, നിര്‍ത്തണ്ട വായിച്ചോളൂ. പാവം പ്രദീപ്‌ വായന തുടരും. പണിയൊക്കെ പൂര്‍ത്തിയാക്കി ..കമ്പോസിങ്‌ റൂമില്‍ ചെല്ലും. ചിലപ്പോള്‍ ഇതു വൈകുന്നേരമോ രാത്രിയോ ആകാം. ഹര്‍മോണിയം മുന്നില്‍ വെച്ച്‌ വിരലുകള്‍ ചലിപ്പിക്കുന്നതിനൊപ്പം ചുണ്ടില്‍ അതി മനോഹരമായ ഒരു ഈണവുമുണ്ടാകും. അഞ്ചു നിമിഷത്തിനുള്ളില്‍ പാട്ട്‌ റെഡി. ...അഞ്ചു നിമിഷം വേണ്ട ഒരു ഈണമുണ്ടാക്കാന്‍. പക്ഷേ, അതിന്‌ അന്‍പതു നിമിഷം പാഴാക്കിക്കളയും എന്നു ചിലര്‍ പറയാറുണ്ട്‌.

രവീന്ദ്രന്‍ എന്ന മഹാനായ സംഗീതജ്ഞനെക്കുറിച്ച്‌ അറിയാത്തവര്‍ക്കും ഈ പുസ്‌തകം രസകരമായി വായിക്കാം. മണ്ടത്തരങ്ങളെക്കുറിച്ചും പെരുമാറ്റത്തിലെ ചില പ്രത്യേകതകളെക്കുറിച്ചുമൊക്കെ വായിച്ച്‌ നിറയെ ചിരിക്കാം. അടുത്ത നിമിഷത്തില്‍ പക്ഷേ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ ചൂടേറ്റ്‌ അറിയാതെ കണ്ണു നിറഞ്ഞു പോകും. തീവ്രപ്രണയത്തിന്റെ ഹൃദയസ്‌തോഭം അനുഭവിക്കാം. നമ്മളെത്തന്നെ, നമ്മുടെ തന്നെ ജീവിതത്തെ പുതിയൊരു പക്വതയോടെ നോക്കിക്കാണാന്‍ സഹായിക്കുന്ന ആത്മബലം നേടാം.

ഭര്‍ത്താവിനെക്കുറിച്ച്‌ ഭാര്യ എഴുതിയ മികച്ച പുസ്‌തകങ്ങളുടെ ഒരു നിരതന്നെയുണ്ട്‌ മലയാളത്തില്‍. ബി കല്യാണിയമ്മയുടെ വ്യാഴവട്ട സ്‌മരണകള്‍, റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സി.ജെ., രാധാലക്ഷ്‌മിയുടെ പദ്‌മരാജന്‍ എന്റെഗന്ധര്‍വന്‍ തുടങ്ങിയവ. അക്കൂട്ടത്തിലേക്ക്‌ ഒരു മികച്ച പുസ്‌തകം കൂടി കൈവന്നിരിക്കുന്നു ഇപ്പോള്‍.

1 comment:

  1. \അവലോകനം നന്നായി.
    പുസ്തകം വേഗം വാങ്ങി വായിക്കാന്‍ തോന്നും.
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?