Monday, December 3, 2012

എന്‍‌മകജെ

പുസ്തകം : എന്‍‌മകജെ
രചയിതാവ് : അംബികാസുതന്‍ മങ്ങാട്
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്



അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രുപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു.

സ്വന്തം ഭര്‍ത്താവിനാല്‍ കൂട്ടിക്കൊടുക്കപ്പെട്ട് , പിന്നീട് പണം ധാരളമായപ്പോള്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനോടുള്ള പ്രതികാരം പോലെ ജീവിക്കാനായി അഭിമാനത്തോടെ വേശ്യാവൃത്തി തിരഞ്ഞെടുത്ത ദേവയാനി! വലിയ ഒരു ഇല്ലത്തില്‍ ജനിച്ച് പ്രകൃതിയെയും ജീവജാലങ്ങളെയും പ്രണയിച്ച് നടന്ന്‍ മുഴുവട്ടന്‍ എന്ന് പറഞ്ഞ ഇല്ലത്ത് നിന്ന് ഓടിപോരുകയും മറ്റുള്ളവരെ വേദനയില്‍ ശുശ്രൂഷിക്കുകയും ചെയ്ത് ജീവിച്ചിരുന്ന നീലകണഠ്ന്‍!! ഒരു ഒരു പ്രത്യേക സാഹചര്യത്തില്‍ - പലരാല്‍ കൃരവും പൈശാചികവുമായി പീഡിപ്പിക്കപ്പെട്ട ഒരു സാഹചര്യത്തില്‍- അവളെ രക്ഷിച്ച് അവളെയും കൂട്ടി ഒരു ജീവിതം ആരംഭിക്കുകയും പിന്നീട് സമൂഹത്തിന്റെ ഇടപെടലുകളില്‍ മനം നൊന്ത് സ്വന്തം വ്യക്തിത്വങ്ങള്‍ ഉപേക്ഷിച്ച് ജഡാധാരി കുന്നുകളില്‍ അഭയം തേടുകയും ചെയ്ത മനുഷ്യനും സ്ത്രീയും. അവര്‍ക്കിടയിലേക്കാണ്‌ ഒരു നിമിത്തം പോലെ ഏലന്റെ കുഞ്ഞ് കടന്ന് വരുന്നത്. ദേഹം മുഴുവന്‍ വൃണങ്ങളുമായി ഒരു കുഞ്ഞ്! അതോടുകൂടെ അവര്‍ തമ്മിലുള്ള കരാറിന്റെ ലംഘനമായെന്ന പേരില്‍ നീലകണഠന്‍ കാടുകയറുകയും അവിടെവെച്ച് ഗുഹയുടെ ഉപദേശത്താല്‍ മനസ്സ് മാറി തിരികെയെത്തുനിടത്ത് വരെ സത്യത്തില്‍ എന്‍‌മകജെ തികച്ചും ഒരു ഫാന്റസി തന്നെ.

പക്ഷെ പിന്നീടങ്ങോട്ട് പഞ്ചി എന്ന വൈദ്യന്റെ ഒപ്പം (ആദിവാസി മൂപ്പന്‍) ജഡാധാരി കുന്നുകള്‍ക്ക് അപ്പുറത്തേക്ക് -എന്‍‌മകജെയിലേക്ക് - കടന്ന നീലകണ്ഠന്‍ കണ്ട വേദനിപ്പിക്കുന്ന കാഴ്ചകള്‍ അയാളെ വീണ്ടും സന്ന്യാസത്തില്‍ നിന്നും മനുഷ്യനാക്കി മാറ്റുകയും ചെയ്തു. എന്‍‌മകജെ ഗ്രാമത്തില്‍ പഞ്ചിയോടൊപ്പം സഞ്ചരിച്ചപ്പോള്‍ നീലകണ്ഠന്‍ പരിചയപ്പെട്ട അല്ലെങ്കില്‍ ചെന്നുകയറിയ എല്ലാ വീട്ടിലും (ഓരോ ജാതിക്കാര്‍ താമസിക്കുന്ന ജാഗക്കും ഓരോ പേരായിരുന്നു. പൊര, ഗുത്തു, കൊട്ട്യാ, ദട്ടിഗെ, കൊപ്പ, മാട, ചേറ, ബസതി, മനെ... ഇങ്ങിനെ നീളുന്നു അവ) രോഗികളായിരുന്നു! രോഗികളെന്നാല്‍ വിചിത്രരോഗികള്‍!! വലിയ ചുവന്ന് തുടുത്ത നാവ് പുറത്തേക്ക് തുറുപ്പിച്ച് - കീഴ്താടിയും കഴിഞ്ഞ് അത് താഴേക്ക് തൂങ്ങി നില്‍ക്കുന്നു - ശെവപ്പനായ്കിന്റെ പൊരയില്‍ മകള്‍ ഭാഗ്യലക്ഷ്മി എന്ന പതിനാലുകാരി!!! തൊട്ടടുത്ത് നാരയണഷെട്ടിയുടെ ഗുത്തുവില്‍ നിലത്ത് കീറിയ പുല്പ്പായയില്‍ വിചിത്രമായ ഉടലോടെ... ശരീരത്തേക്കാള്‍ വലിയ തലയും വളരെ ചെറിയ കൈകാലുകളുമായി ഷെട്ടിയുടെ മകള്‍!! ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ തൂമണ്ണഷെട്ടിയുടെ രണ്ട് മക്കള്‍!!! എന്തിനേറെ സ്വന്തം വീട്ടില്‍ ദേവയാനിയാല്‍ എടുത്തുവളര്‍ത്തപ്പെടുന്ന ദേഹം മുഴുവന്‍ വ്രണങ്ങളുള്ള, ചെറുപ്രായത്തിലേ തലമുടി നരച്ച ഏലന്റെ കുഞ്ഞ്!!! ഒറ്റനോട്ടത്തില്‍ കുരങ്ങാണോ എന്ന് സംശയിച്ചു പോകുന്ന, മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ടുന്തിയ മുഖവും ഉള്വലിഞ്ഞ ചെറിയ കണ്ണുകളും, ചെമ്പിച്ച രോമങ്ങള്‍ പൊതിഞ്ഞ, നന്നേ മെലിഞ്ഞ കൈകാലുകളുള്ള അഭിലാഷ്!!! ഇതെല്ലാം ജഡാധാരി ദൈവത്തിന്റെ ക്രൂരതയെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ടുനില്‍ക്കാനാവാതെ നീലകണ്ഠന്‍ വീണ്ടും മനുഷ്യനായി. അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്ക് ഹേതുവെന്ത് എന്ന് കണ്ടെത്തുവാനുള്ള അന്വേഷണത്തിലേക്ക് നീലകണ്ഠന്‍ തിരിയുകയും അതിലൂടെ എന്‍‌മകജെയിലെ ഒരേയൊരു ഡോക്ടറായ കെ.എസ്. അരുണ്‍കുമാറിനെയും നാട്ടിലെ പൊതുകാര്യപ്രസക്തരായ സുബ്ബനായിക്ക്, ശ്രീരാമ , പ്രകാശ എന്നിവരെയും പരിസ്ഥിതി പ്രവര്‍ത്തകനായ ജയരാജിനെയും ഒക്കെ പരിചയപ്പെടുകയും ചെയ്യുന്നു. എന്‍‌മകജെയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കശുമാവിന്‍ തോപ്പുകളില്‍ കശുമാവുകള്‍ പുക്കുന്ന കാലമാവുമ്പോള്‍ വരുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഫെലികോപ്റ്ററില്‍ കൊണ്ട് വന്ന് ആകാശത്തിലൂടെ സ്പ്രേ ചെയ്യുന്ന എന്‍ഡോസള്‍ഫാനാണ്‌ ഇത്തരം ഒരു വിനാശത്തിന്‌ കാരണമെന്ന് അവര്‍ മനസ്സിലാക്കുകയും എസ്പാക്ക് എന്ന പേരില്‍ 'എന്‍ഡോസള്‍ഫാന്‍ സ്പ്രേ പ്രൊട്ടസ്റ്റ് ആക്ഷന്‍ കമ്മിറ്റി' രൂപികരിക്കുകയും വ്യാപാകമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

എന്‍ഡോസള്‍ഫാനെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം നാട്ടുകാരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികള്‍ തട്ടിയെടുക്കുന്ന നേതാവും കൃഷിമന്ത്രിയും അടക്കമുള്ളവരുടെ കറുത്ത രാഷ്ട്രീയവും നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. ഒടുവില്‍ നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും അവസാനം മനുഷ്യര്‍ തോല്‍ക്കുന്ന സമരത്തിന്‌ പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍ ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന ജീര്‍ണ്ണത വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! 'എന്‍ഡോസള്‍ഫാന്‍ വിഷമല്ല; മരുന്നാണ്‌. രോഗമുണ്ടെങ്കില്‍ നല്ല ഡോക്ടര്‍മാരെ കൊണ്ടുവന്ന് ചികത്സിപ്പിക്കുകയാണ്‌ വേണ്ടത് " എന്ന് വകുപ്പുമന്ത്രിയെ കൊണ്ട് നോവലിസ്റ്റ് പറയിക്കുമ്പോള്‍ സത്യത്തില്‍ 2009 ഏപ്രിലില്‍ തന്നെയാണോ പുസ്തകം ആദ്യ പതിപ്പായി ഇറങ്ങിയതെന്ന് ചെറിയ ഒരു സംശയം തോന്നി.


ജാഗ്രതക്ക് വേണ്ടി ഒരു നിലവിളി എന്ന തലക്കെട്ടില്‍ പുസ്തകത്തെ പറ്റി സാറാ തോമസ് എഴുതിയ അനുബന്ധവും നന്നായിട്ടുണ്ട്. ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു. തികച്ചും മനുഷ്യത്വം മരവിക്കാത്തവര്‍ വായിച്ചിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു പുസ്തകം തന്നെ എന്‍‌മകജെ.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?