Saturday, December 22, 2012

അടിയിടറാതെ

പുസ്തകം : അടിയിടറാതെ (ആത്മകഥ)
രചയിതാവ് : കലാമണ്ഡലം കേശവന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ബുക്ക് മലയാളം




ത്മകഥകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ആത്മകഥകള്‍. 1930കളുടെ രണ്ടാം പകുതിയില്‍ ആരംഭിച്ച് ദശകത്തില്‍ അവസാനിക്കുന്ന ദീര്‍ഘമായൊരു കാലഘട്ടമാണ് കലാമണ്ഡലം കേശവന്റെ ആത്മകഥയായ അടിയിടറാതെയില്‍ തെളിഞ്ഞു കിട്ടുന്നത്. രാഷ്ട്രീയമായത് നവോത്ഥാനത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളീയ ജീവിതത്തിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങിയ കാലം. കര്‍ഷക സമരങ്ങളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ കാലം. അങ്ങനെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലാണ് കലാമണ്ഡലം കേശവന്‍ ജനിച്ചത്. എന്നാല്‍ ചരിത്ര വിശകലനത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് അടിയിടറാതെ. അക്കാദമിക ചരിത്രപണ്ഡിതന്റെയോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെയോ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ടല്ല, ഒരു സാധാരണ മനുഷ്യന്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും കലകളും ഉല്‍സവങ്ങളും ജാതി വ്യവസ്തയും ഉച്ച നീചത്വങ്ങളും ഐത്താചാരവും കാര്‍ഷിക സ്മൃതിയുമെല്ലാം ഇഴപാകി നില്‍ക്കുന്ന ഗ്രാമ ജീവിതമാണ് കേശവന്റെ സ്മൃതികളില്‍ തെളിയുന്നത്. സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. വ്യക്തികളെക്കുറിച്ച് അവര്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്, ചരിത്രം പറയാന്‍ വിസമ്മതിക്കുന്ന സ്മരണകളാണ് ആത്മകഥകള്‍ അനാവരണം ചെയ്യുന്നത്. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് കലാമണ്ഡലം കേശവന്‍.

പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയകത്ത് വീട്ടില്‍ ജാനകി അമ്മയുടെയും കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി കലാമണ്ഡലം കേവന്‍ ജനിച്ചു. കേശവന്റെ ബാല്യകാലത്ത്, കേവലം മുപ്പത്തിയാഞ്ചാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാഭ്യാസനം ആരംഭിച്ചു. ചെണ്ടയില്‍. ഗുരു അമ്മാവന്‍ നീട്ടിയകത്ത് ഗോവിന്ദന്‍ നായര്‍. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച മേളവാദ്യക്കാരന്‍. തായമ്പകയിലും പാണ്ടി പഞ്ചാരി മേളങ്ങളിലും മാത്രമല്ല, ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള എല്ലാ അനുഷ്ട്ാന വാദ്യമേളങ്ങളിലും നിഷ്ണാതനായിരുന്നു നീട്ടിയകത്ത് ഗോവിന്ദന്‍. അയാള്‍ ജന്‍മനാ ബധിരനും മൂകനുമായിരുന്നു. അയാല്‍ കൊട്ടക്കയറി ഗിരിശൃംഗങ്ങളൊന്നും അയാളുടെ കാതുകള്‍ അറിഞ്ഞില്ല. അകക്കാതില്‍ കണക്കു തെറ്റാതെ ഗോവിന്ദന്‍ കാലത്തെ വിസ്മയിപ്പിച്ചു. മാധ്യമങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്തായതുകൊണ്ട് ഗോവിന്ദനെ ചരിത്രം എവിടെവച്ചും കണ്ടുമുട്ടിയില്ല. നീട്ടിയകത്ത് ഗോവിന്ദന്റെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന നിലയ്ക്കാണ് ആത്മകഥ അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്. ബധിരനായ ബിഥോവന്റെ സംഗാത മധുരം ലോകമറിഞ്ഞപ്പോള്‍. ബധിരനും മൂകനുമായ ഗോവിന്ദന്റെ വാദ്യവിസ്മയം വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു പക്ഷെ, ലോകം ആദരിക്കേണ്ട മഹാവ്യക്തികളില്‍ ഒരാളായിരുന്നു ഗോവിന്ദനെന്ന് ആത്മകഥ പറഞ്ഞുതരുന്നു. ജാതി ഉച്ച നീചത്വങ്ങള്‍ സമൂഹത്തെ അടിമുടി ഗ്രസിച്ചുനിന്നിരുന്ന കാലത്ത് ജാതിഭേദം േോക്കാതെ തന്റെ കളരിയില്‍ എല്ലാവര്‍ക്കും പ്രവേശനം കൊടുത്ത ആളായിരുന്നു ഗോവിന്ദന്‍. ചെണ്ടയില്‍ നിന്നും ജാതിയെ കൊട്ടിപ്പുറത്താക്കിയ മനുഷ്യന്‍. തമസ്‌കരിക്കപ്പെട്ട ഇത്തരം ഒരുപാട് വ്യക്തികളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നുണ്ട് ആത്മകഥ. അതാണ് ഇതിന്റെ പ്രസക്തിയും.

ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്. ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ആത്മകഥകള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

കലാമണ്ഡലത്തില്‍ കഥകളിക്കൊട്ടും വേഷവും പഠിച്ചിറങ്ങിയ ഒരു നാട്ടുമ്പുറത്തുകാരന്‍, കഥകളി അധ്യാപകനായി ഫാക്ട് സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. ഏറെ കഥകളി വേ്ഷങ്ങള്‍ ചെയ്തു. നാടകത്തിലും സിനിമയിലും അഭിനയിച്ചു. 2009ല്‍ അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

1 comment:

  1. ജീവിതം കൊണ്ട് ചരിത്രവും സംസ്കാരവും സൃഷ്ടിച്ചവരുടെ ആത്മകഥകള്‍ ഇനിയും സമൂഹത്തോട് സംവദിക്കട്ടെ ...നല്ല അവലോകനം.
    ഞാന്‍ പലപ്പോഴും അക്ഷര തെറ്റിന്റെ ആള്‍രൂപമാണ്.പക്ഷേ പുസ്തകാവലോകനത്തില്‍ ഇതുവരെ അക്ഷരത്തെറ്റ് കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു...രചനയുടെ ആകര്‍ഷണത്തില്‍ അത് വിഘ്നം ആകുന്നില്ല എങ്കിലും എഡിറ്റിംഗ് ആകാമായിരുന്നു.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?