Tuesday, December 25, 2012

സ്വാമിരാമതീര്‍ത്ഥന്‍ - വിദേശ പ്രസംഗങ്ങള്‍

പുസ്തകം : സ്വാമിരാമതീര്‍ത്ഥന്‍ - വിദേശ പ്രസംഗങ്ങള്‍
രചയിതാവ് : സ്വാമിരാമതീര്‍ത്ഥന്‍
പ്രസാധനം :
അവലോകനം : കെ.എ.ബീന


''എവിടെയും രാജാവിനെപ്പോലെ കടന്നുചെല്ലുക. എല്ലാവരും നിങ്ങളെ ബഹുമാനിക്കും. ഒരു മഹാനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച് പോകണം. ഈശ്വരന്റെ മുന്നില്‍ ഒരിക്കലും ഭിക്ഷാംദേഹിയാകരുത്. പ്രാര്‍ത്ഥനകള്‍ ഒരിക്കലും യാചനയോ ഭിക്ഷതെണ്ടലോ ആകരുത്. ഈശ്വരന്‍ എല്ലാത്തിനും മുകളിലാണ്. ഉന്നതരില്‍ ഉന്നതനും, സകല മോഹങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും അതീതമായ സ്ഥാനത്ത് നില്‍ക്കുന്നവനും ആണ്. അദ്ദേഹത്തിനടുത്ത് ചെല്ലുമ്പോള്‍ അനുരൂപമായ വേഷം ധരിച്ച് വേണം ചെല്ലാന്‍. ഭിക്ഷാക്കാരന്റെ വേഷമോ കച്ചവടക്കാരന്റെ വേഷമോ അവിടെ ശരിയാവില്ല. ആര്‍ക്കും തെണ്ടികളെ ഇഷ്ടമല്ല, ഭിക്ഷക്കാരനെ ആരും എതിര്‍ക്കും. അവന്റെ സാന്നിധ്യത്തില്‍ നിന്ന് ഒഴിഞ്ഞുകളയും. ഈശ്വരനെ സമീപിക്കുമ്പോള്‍ ഈശ്വരന്റെ വസ്ത്രങ്ങള്‍ ധരിച്ച് ചെല്ലുക. എന്താണ് ഈശ്വരന്റെ വേഷം? യാചകന്റെ (ആവശ്യങ്ങളും, ദാരിദ്ര്യവും, ബുദ്ധിമുട്ടും ഉള്ളവന്റെ) ലക്ഷണം തീരെയില്ലാത്ത വസ്ത്രമാണ്. നിങ്ങള്‍ സ്വയം ആവശ്യങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, അപേക്ഷള്‍ക്കും അതീതനാണെന്ന ചിന്തയും വിശ്വാസവും മനസ്സില്‍ നിറച്ച്, ആ ലക്ഷ്യത്തോടെ, ആ വസ്ത്രമണിഞ്ഞ് വേണം ഈശ്വരനെ സമീപിക്കാന്‍. അപ്പോള്‍ ഈശ്വരന്‍ നിങ്ങളെ സ്വാഗതം ചെയ്യും. ആഗ്രഹിച്ചും മോഹിച്ചും യാചിച്ചുംകൊണ്ട് സദാ അസുഖത്തില്‍ ഇരിക്കുന്ന, ആവശ്യവും അസ്വാസ്ഥവും നിറഞ്ഞ നിലയില്‍ കഴിയുന്ന ഒരാള്‍ക്ക് സംതൃപ്തി ഉണ്ടാകുകയില്ല. ആഗ്രഹങ്ങളെ മറികടക്കുന്ന നിമിഷം ആഗ്രഹിച്ച വസ്തു നിങ്ങളെ തേടിയെത്തും. നിങ്ങള്‍ യാചകനല്ല, രാജാവാകുമ്പോള്‍ മാത്രം!''.

പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്റെ നോട്ട് ബുക്കിലാണ് ഈ വരികള്‍ ഞാനാദ്യം കാണുന്നത്. ദൈവത്തിനു മുന്നില്‍ യാചനാഭാവത്തില്‍ നില്‍ക്കാനാണ് അന്ന് വരെ പഠിച്ചിട്ടുള്ളത് പഠിപ്പിച്ചിട്ടുള്ളതും. ദൈവത്തിനു മുന്നില്‍ രാജാവിനെപ്പോലെ കടന്നുചെല്ലണമെന്ന്, സര്‍വ്വ ആഗ്രഹങ്ങള്‍ക്കും അതീതനായി ദൈവത്തിനെപ്പോലെ നില്‍ക്കണമെന്ന് പറയുന്ന വരികള്‍. അന്ന് രാത്രി ഉറങ്ങാതെ ഈ വരികളില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ആലോചിക്കുന്തോറും ആ വരികള്‍ അര്‍ത്ഥപുഷ്ടിയാര്‍ന്ന് മനസ്സില്‍ തെളിയാന്‍ തുടങ്ങി. ശരിയാണ്, എവിടെയും സ്വീകാര്യമാകുന്നത് നമ്മള്‍ എങ്ങനെയാണ്, ഏതു നിലയിലാണ് എന്നത് നോക്കിത്തനെയാണ്. യാചകവേഷം(അത് പുറത്തായാലും, അകത്തായാലും, വേഷത്തിലായാലും, മനസ്സിലായാലും) അനഭിമതം തന്നെ. ഈശ്വരന് മുന്നിലും നിറവോടെ, തൃപ്തിയോടെ തന്നെയാണ് കടന്നു ചെല്ലേണ്ടതെന്നോ അത്ഭുതമായിരുന്നു. പിറ്റേന്ന് സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഈ വരികളുടെ പുസ്തകം തപ്പിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. ആ വായനയിലൂടെയാണ് സ്വാമി രാമതീര്‍ത്ഥനെ അറിഞ്ഞത്. വേദാന്തത്തിന്റെ വഴികളിലേക്ക് രാമതീര്‍ത്ഥനൊപ്പം നടക്കാന്‍ എത്ര എളുപ്പമാണെന്ന് പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.

''സ്വാമിരാമതീര്‍ത്ഥന്‍-വിദേശ പ്രസംഗങ്ങള്‍'' എന്ന ആ പുസ്തകം വീണ്ടും വീണ്ടും പറഞ്ഞു തന്നു.
''നിങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് മുകളില്‍ കയറുകയും അവയെ പുച്ഛിക്കുകയും ചെയ്യുന്ന നിമിഷത്തില്‍ നിങ്ങള്‍ ഈശ്വരനായിത്തീരുന്നു. ഈശ്വരന്മാര്‍ക്കേ പ്രഭാവം- മാഹാത്മ്യം ലഭിക്കുന്നുള്ളൂ. '' ഇത് ഉറപ്പിക്കാനായി സ്വാമി രാമതീര്‍ത്ഥന്‍ നിരവധി കഥകളും പറഞ്ഞിരിക്കുന്നു.

''രക്തത്തിലും മാംസത്തിലും ധനദേവതയെ(മഹാലക്ഷ്മിയെ)പ്രത്യക്ഷപ്പെടുത്താന്‍ തപസ്സ് ചെയ്തിരുന്ന ഒരു രാജമന്ത്രിയുണ്ടായിരുന്നു- പല മന്ത്രോപാസനകളും, ജപങ്ങളും, തപസ്സുകളും ചെയ്തു നോക്കി. ലക്ഷ്മി ഭഗവതിയെ തൃപ്തിപ്പെടുത്താന്‍ പരിശുദ്ധമന്ത്രങ്ങള്‍ ലക്ഷക്കണക്കിന് ഉരുവിട്ടു നോക്കി, ഭഗവതി പ്രത്യക്ഷപ്പെട്ടില്ല. മുപ്പതുലക്ഷം പ്രാവശ്യം വീണ്ടും മന്ത്രം ഉരുവിട്ടു. എന്നിട്ടും ഭഗവതി പ്രത്യക്ഷപ്പെട്ടില്ല. അയാള്‍ക്ക് അതിലൊക്കെ വിശ്വാസം നഷ്ടപ്പെട്ടു. അയാള്‍ക്ക് മടുത്തു. അയാള്‍ സര്‍വ്വും ത്യജിച്ച് സന്ന്യാസം സ്വീകരിച്ച് യതിശ്രേഷ്ഠനായിത്തീര്‍ന്നു. കൊട്ടാരം ഉപേക്ഷിച്ച ഉടന്‍, കാട്ടിനുള്ളില്‍ പ്രവേശിച്ച നിമിഷത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ലക്ഷ്മി ഭഗവതി വന്നു. അയാള്‍ പറഞ്ഞു.''ദൂരെപ്പോകൂ ഭഗവതി, ഇവിടെ ഇനി എന്തിന് വരുന്നു? എനിക്കിനി നിന്നെ ആവശ്യമില്ല, ഞാനൊരു സന്യാസിയാണ്. ഒരു സന്യാസിക്ക് ആഢംബരവും സ്വത്തുക്കളും ധനവും ലൗകികഭോഗങ്ങളും എന്തിന്? ഞാന്‍ നിന്നെ ആവശ്യപ്പെട്ട് പ്രതീക്ഷിച്ച് കൊണ്ടിരുന്നപ്പോള്‍ നീ വന്നില്ല. ഇപ്പോള്‍ ഞാന്‍ നിന്നെ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ നീയെന്തിന് എന്റെ മുന്നില്‍ വരുന്നു?'' ഭഗവതി ഉത്തരം പറഞ്ഞു.'' നിങ്ങള്‍ തന്നെയാണ് തടസ്സം നിന്നത്. നിങ്ങള്‍ എന്നെ കഠിനമായി ആഗ്രഹിച്ചിരുന്ന കാലത്ത് നിങ്ങള്‍ ദൈ്വതാവസ്ഥയിലായിരുന്നു. സ്വയം നിങ്ങള്‍ ഒരു ഭിക്ഷക്കാരനായി മാറി. ഒരു ഭിക്ഷക്കാരന് പിച്ചക്കാശ് മാത്രമെ ലഭിക്കൂ. അതിലേറെ ആരും തരില്ല. നിങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് മുകളില്‍ കയറുകയും അവയെ പുച്ഛിക്കുകയും ചെയ്യുന്ന നിമിഷത്തില്‍ നിങ്ങള്‍ ഈശ്വരനായിത്തീരുന്നു. ഈശ്വരന്മാര്‍ക്കേ പ്രഭാവം (മാഹാത്മ്യം)ലഭിക്കുകയുള്ളൂ.''
സ്വാമിരാമതീര്‍ത്ഥന്‍ ഒരു സര്‍വ്വകലാശാലപോലെ വിലപ്പെട്ട അറിവുകളേകി വഴികാട്ടി അന്ന്‌തൊട്ട് കൂട്ടിനെത്തി. ജീവിതത്തിന്റെ ഗൗരവത്തെ മറികടന്ന് ലീലാവിനോദമായി ക്കണ്ട് രസിക്കാന്‍ പല വഴികളിലൂടെ രാമതീര്‍ത്ഥന്‍ സഹായിക്കുന്നു.

1873ല്‍ പടിഞ്ഞാറെ പഞ്ചാബിലെ ഗുജറന്‍വാല ജില്ലയിലെ മുരളീവാല എന്ന ഗ്രാമത്തിലാണ് രാമതീര്‍ത്ഥന്‍ ജനിച്ചത്. (ഇപ്പോള്‍ ഈ സ്ഥലം പാക്കിസ്ഥാനിലാണ്). ഗണിതശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദമെടുത്ത രാമതീര്‍ത്ഥനെ ജയിക്കാന്‍ ലോകത്തിലന്ന് മറ്റാരുമുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്: സ്വദേശത്തും വിദേശത്തും ഇത് സമര്‍ത്ഥിക്കുന്ന നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. രസതന്ത്രം, ഊര്‍ജതന്ത്രം തുടങ്ങിയ വിഷയങ്ങളിലും അസാധാരണ പണ്ഡിതനായിരുന്നു രാമതീര്‍ത്ഥന്‍. 1896ല്‍ ലാഹോര്‍ ഫോര്‍മന്‍ ക്രിസ്ത്യന്‍ കോളേജില്‍ കണക്ക് അദ്ധ്യാപകനായി ജോലിയില്‍ ചേര്‍ന്നു. 1897ല്‍ ലാഹോറില്‍ വച്ച് വിവേകാനന്ദസ്വാമിയുടെ പ്രസംഗം കേട്ട രാമതീര്‍ത്ഥന്‍ വേദാന്തത്തിലേക്ക് തിരിഞ്ഞു. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മജ്ഞാനിയായി തീര്‍ന്ന് സന്യാസം സ്വീകരിച്ച രാമതീര്‍ത്ഥന്‍, അറിഞ്ഞ സത്യത്തെ ലോകത്തെ അറിയിക്കാനായി വിദേശത്തേക്ക് പോയി. അമേരിക്കയിലും ജപ്പാനിലുമൊക്കെ വേദാന്തപ്രസംഗങ്ങള്‍ നടത്തി.
''ഞാനനുഭവിച്ച സത്യം ലോകത്തെ അറിയിക്കാന്‍ എനിക്ക് പ്രസംഗിക്കാതെ വയ്യ''. എന്നദ്ദേഹം പറഞ്ഞു. സാര്‍വജനീനമായ സിദ്ധാന്തങ്ങളാണ് സ്വാമി രാമതീര്‍ത്ഥന്റെ പ്രസംഗങ്ങളുടെ കാതല്‍. മതാതീതമായ ചിന്തകളാണ് അദ്ദേഹത്തിന്റേത്. ശാസ്ത്രീയമായ പശ്ചാത്തലവും പരിപൂര്‍ണ്ണമായ ചിന്താസ്വാതന്ത്ര്യവും നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദര്‍ശനം. സ്വാര്‍ത്ഥത തീരെ ഇല്ലാത്ത, പ്രശംസയോ, കീര്‍ത്തിയോ, സമ്പത്തോ ലക്ഷ്യമാക്കാത്ത അദ്ദേഹത്തിന്റെ വേദാന്ത ദര്‍ശനം , യുക്തിയിലും അനുഭവത്തിലും അധിഷ്ഠിതമായ ശാസ്ത്രീയ സത്യം ലോകത്തിന് വെളിവാക്കിക്കൊടുക്കുകയാണ്.

ആദ്ധ്യാത്മിക ജീവിതത്തിന് മാത്രമല്ല ലൗകിക ജീവിതത്തിനും നല്ലൊരു വഴികാട്ടിയാണ് രാമതീര്‍ത്ഥന്റെ പ്രസംഗങ്ങള്‍ എന്നത് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള കാര്യാമാണ്. ആദ്ധ്യാത്മിക- ലൗകിക ജീവിതങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള രീതിയാണിത്. സത്യത്തെ കണ്ടെത്താനുള്ള തോന്നല്‍ ഉണ്ടാക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ.

സത്യം അറിഞ്ഞ് അനുഭവിച്ച് ആനന്ദം കൊണ്ട് നിറഞ്ഞ രാമതീര്‍ത്ഥന്‍ സകല ചരാചരങ്ങളിലും ഈശ്വരന്‍ (താന്‍തന്നെ) നിറഞ്ഞുനില്‍ക്കുന്നതായി ദര്‍ശിച്ചു. അവനവനില്‍ കുടികൊള്ളുന്ന ഈശ്വര തത്ത്വത്തെ മാറിനിന്ന് കാണാന്‍ ശ്രമിക്കുന്നത് വ്യഥാ പ്രയത്‌നമാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
സൂര്യനായി പ്രകാശിക്കുന്നത് രാമനാണ്, നക്ഷത്രങ്ങളായി തിളങ്ങുന്നത് രാമനാണ് എന്ന് ലോകം മുഴുവന്‍ നടന്ന് പ്രഖ്യാപിച്ച രാമതീര്‍ത്ഥന്‍ 33 - ആം വയസ്സില്‍ ഒരു പാമ്പ് ചട്ട ഊരുന്നത് പോലെ ദേഹമുപേക്ഷിച്ച് പോയി, എന്നാണ് ചരിത്രം. ബോധഘനമായ ബ്രഹ്മമിത്രമാണ് വസ്തുവായി നിലകൊള്ളുന്നതെന്നും അതിലുണ്ടെന്ന് തോന്നുന്ന നാഹിത്വം വെറും ഭ്രമം മാത്രമാണെന്നും രാമതീര്‍ത്ഥന്‍ പ്രഖ്യാപിച്ചു.ആദ്ധ്യാത്മികവും ലൗകികവുമായ നിരവധി വിഷയങ്ങളെക്കുറിച്ച് സ്വാമിരാമതീര്‍ത്ഥന്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇവയില്‍ ഏറ്റവും താല്പര്യമുണര്‍ത്തുന്ന ഒന്നാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ''ഭാര്യ ഭര്‍ത്താവിനെ അടിമപ്പെടുത്തുകയോ ഭര്‍ത്താവ് ഭാര്യയെ ആശ്രിതയാക്കുകയോ ചെയ്യേണ്ടതില്ല. സകലതിനെയും നിങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കി വിടുക. നിങ്ങള്‍ അപ്പോള്‍ സ്വതന്ത്രനായി തീരും ഇതാണ് നിയമം. ആഘാതവും പ്രത്യാഘാതവും തുല്യബലവും പരസ്പരവിരുദ്ധവും ആണ്. അയാളെ നിങ്ങളുടെ അടിമയാക്കുക, അവളെ നിങ്ങളുടെ ആശ്രിതയാക്കുക- ഉടന്‍ നിങ്ങളും അടിമയായിത്തീരും''
മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്ര്യം മറ്റേയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിലൂടെയേ കൈവരൂ എന്ന് സമര്‍ത്ഥിക്കുന്നതിന് രാമതീര്‍ത്ഥന്‍ പറയുന്ന ഒരു കഥയുണ്ട്.

'' ഒരു മനുഷ്യന്‍ ഒരു കയറിന്റെ അറ്റം ഒരു കാളയുടെ കഴുത്തിലും കൊമ്പുകളിലും ആയി കെട്ടി മറ്റേ അറ്റം തന്റെ കയ്യില്‍ പിടിക്കുന്നു. കാള തന്റെ അടിമയും സേവകനും ആണെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ കാള അയാളുടെ അടിമയായിരിക്കുന്നിടത്തോളം അയാള്‍ കാളയുടെ അടിമയുമാണെന്ന് അറിയുന്നില്ല. കാളയെ അയാള്‍ വിടുകയില്ല എന്നത് മാത്രമാണ് അവകാശത്തിന് കാരണമെങ്കില്‍, അയാള്‍ക്ക് കാളയെ വിട്ടിട്ട് പോകാനും ആവില്ലെന്ന് പറയുന്നു. കാള അയാളെ വിടാത്തത് അയാള്‍ കാളയെ വിടാത്തത്‌കൊണ്ടാണ്. കാളയെ വിട്ടാല്‍ അയാളും കാളയും സ്വതന്ത്രമാകും'' സ്വാമിരാമതീര്‍ത്ഥന്റെ കൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ദര്‍ശനങ്ങളും ചിന്തകളും വഴികാട്ടികളായി എത്തുന്നു. ജീവിതപ്പെരുവഴിയിലെ കല്ലും മുള്ളും കാലിന് മെത്തയായി കരുതി മുന്നോട്ട് പോകാന്‍ അവ തുണയ്ക്കുകയും ചെയ്യും.. .

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?