Tuesday, January 27, 2015

ക്രിയാത്മക കഥാപാത്രങ്ങള്‍

പുസ്തകം : ക്രിയാത്മക കഥാപാത്രങ്ങള്‍
രചയിതാവ്
: സി.ഗണേഷ്
പ്രസാധകര്‍
: സാഹിത്യ പുസ്തക പ്രസാധനം, കോഴിക്കോട്
അവലോകനം
: ദേവദാസ്.കെ

ഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ മലയാളത്തില്‍ ചെറുകഥക്ക് ഭാഷാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള ഏതാനും കഥാകൃത്തുക്കളൂടെ അരങ്ങേറ്റത്തിന്റെ കാലമായിരുന്നു. സാഹിത്യത്തില്‍ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ഓരോന്നില്‍ നിന്നും അത് ആഖ്യാനഭാഷയോ ശൈലിയോ രൂപഘടനയോ എന്തായിരുന്നാലും അതില്‍ നിന്നെല്ലാം വിട്ടുമാറാനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങളാണ് പുതിയ ഭാവുകത്വങ്ങളെ സൃഷ്ടിക്കുന്നത്. ആധുനീകതയുടെ വൈയക്തികതാ നിലപാടുകളില്‍ നിന്ന് സാമൂഹികതാബോധത്തിലേക്കുള്ള പരിവര്‍ത്തനം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിന്റെ ഭാവുകത്വസവിശേഷതയായിരുന്നു. വ്യക്തിവാദനിലപാടുകളിലേക്കാണ്ടു പോകാതെ തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വ്യക്തിമനസ്സിന്റെ അനുഭവങ്ങളെ കണ്ടറിയുന്നതിനൊപ്പം സമൂഹത്തെ അകന്നുനിന്നു കണ്ടും അടുത്തുചെന്നറിഞ്ഞും ആവിഷ്കരിക്കാനുള്ള സര്‍ഗ്ഗശേഷി തെളിയിക്കുന്ന ഒരു പിടി കഥകള്‍ പുതിയ തലമുറയിലെ കഥാകാരന്മാര്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയനായ കഥാകൃത്താണ് സി.ഗണേഷ്. രണ്ടായിരത്തിനു ശേഷം വിവിധ ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്ന കഥകളാണ് ക്രിയാത്മക കഥാപാത്രങ്ങള്‍ എന്ന പേരില്‍ സാഹിത്യ പുസ്തകപ്രസാധനം കോഴിക്കോട് ഇപ്പോള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്. (വില62 രൂപ)

ഇത്തരമൊരു കൃതി അഞ്ചുവര്‍ഷത്തിനിപ്പുറം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ യുക്തിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകളും ലോകബോധവും മാധ്യമബോധവും ഭാഷയും എല്ലാമെല്ലാം അതിവേഗത്തില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓരോ എഴുത്തുകാരനും തന്റെ ഒരു കൃതി പുന:പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് നിശ്ചയമായും രണ്ടുവട്ടം ആലോചിക്കും. സമകാലത്തെയും ചരിത്രത്തെയും സൂക്ഷ്മമായി അറിയുന്ന ഒരു എഴുത്തുകാരന് മാത്രമാണ് തന്റെ സൃഷ്ടികള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയുണ്ടാവുക. കാലഹരണപ്പെടാതിരിക്കുക എന്ന ആഗ്രഹത്തിനേക്കാള്‍ പ്രധാനമാണ് താന്‍ കാലഹരണപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ്. ഗണേഷിന്റെ തിരിച്ചറിവ് ഏറെക്കുറെ സത്യമാണ് എന്ന് സമാഹാരം വീണ്ടും വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്.

കഥയുടെ രൂപഘടനയിലും ആഖ്യാന സങ്കേതത്തിലും ധൈര്യപൂര്‍വ്വം പരീക്ഷണത്തിനു തയ്യാറാകുന്ന ഒരു ക്രിയാത്മക സര്‍ഗ്ഗബോധം കഥാകൃത്തിനുണ്ട് എന്നതിനു തെളിവാണ് സമാഹാരത്തിലെ മിക്ക കഥകളും. കഥാപാത്രവും ക്രിയാത്മകതയും ചേര്‍ന്നുണ്ടാകുന്ന സവിശേഷമായ അര്‍ഥം പോലും എഴുത്തും വായനയും തമ്മിലുള്ളതും കഥയും ജീവിതവും തമ്മിലുള്ളതും ആയ വൈരുധ്യങ്ങളെ വലിയൊരളവില്‍ പരിഹരിക്കുന്ന പുതിയ സൂചകക്രമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ചങ്ങമ്പുഴയെ അറിയുക എന്ന കഥ കാല്പനീക വസന്തകാലത്തിന്റെ പ്രണയാനുഭവങ്ങള്‍ക്കു നേരെ സമകാല യുവത്വത്തിന്റെ പ്രണയസങ്കല്പങ്ങളിലൂടെയുള്ള ഒരു ഒളിഞ്ഞുനോട്ടമാണ്. കവിതക്ലാസിന്റെ ബോറടിയില്‍ നിന്ന് കമിതാക്കളുടെ രക്ഷപ്പെടല്‍ പാര്‍ക്കിലേക്കോ, ലൈബ്രറിയിലേക്കോ , സിനിമാതീയറ്ററിലേക്കോ എവിടേക്കായാലും കവിതയിലൂടെ പങ്കുവെയ്ക്കപ്പെട്ട ചങ്ങമ്പുഴക്കാലത്തിന്റെ ഗൃഹാതുരത്വത്തിലേക്കുള്ളതാണെന്ന ബോധം കഥ പങ്കുവെക്കുന്നുണ്ട്. ഓരോ കാലത്തെയും മനുഷ്യബന്ധങ്ങള്‍ അതാതുകാലത്തിന്റെ ചിഹ്നങ്ങളായാണ് ആഖ്യാനങ്ങളില്‍ കടന്നുവരിക. സ്ത്രീപുരുഷ ബന്ധങ്ങള്‍ ചരിത്രനിരപേക്ഷമല്ല എന്നല്ല ചങ്ങമ്പുഴയിലേക്കു തിരിയുന്ന കഥ പറഞ്ഞുവെക്കുന്നത്. ആന്തരികതലത്തില്‍ ചങ്ങമ്പുഴക്കാലത്തോട് വൈരുധ്യാത്മകമായ ഒരു ബന്ധം സ്ഥാപിച്ചുകൊണ്ടാണ് കഥ സമകാലത്തിന്റെ ആഖ്യാനമാകുന്നത്. അതേസമയം അക്ഷരങ്ങള്‍ക്ക് പുറത്തെ ജീവിതമായി കവിതയെ അറിയുന്ന പുതിയ തലമുറയുടെ സാന്നിധ്യം കഥാകൃത്ത് ഇവിടെ കാണുന്നുണ്ട്. സമകാലീകമായ അനുഭവങ്ങളെ സ്വാംശീകരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതിലല്ല അത് യുവമനസ്സുകളുടെ വിചാരമാതൃകകളിലൂടെയും ഭാഷാശൈലികളിലൂടെയും തികച്ചും തന്റെ കാലത്തിന്റെതായ ഒരാഖ്യാന സങ്കേതമാക്കി വികസിപ്പിക്കുന്നിടത്താണ് കഥാകൃത്ത് വിജയിച്ചത്.

കൂടിക്കുഴഞ്ഞ അനുഭവങ്ങളുടെ ക്രമം തെറ്റിയ ആഖ്യാനത്തിന്റെ അഴിഞ്ഞ ഘടന സമാഹാരത്തിലെ പല കഥകള്‍ക്കുമുണ്ട്. ബസ് ഒര്‍ ക്രിയാത്മക്ക കഥാപാത്രം എന്ന കഥ അത്തരമൊന്നാണ്. ബസ് ഒരു ക്രിയാത്മക കഥാപാത്രം എന്ന വാക്യം ബസ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് അതില്‍നിന്നിറങ്ങിപ്പോയ അജ്ഞാതന്റെ നാവില്‍ നിന്നാണ് സുധാകരന്‍ എന്ന പോക്കടടിക്കാരന്‍ കേട്ടത്. അനുഭവത്തിനും അതെക്കുറിച്ചുള്ള ആശയവിനിമയത്തിനുമിടയില്‍ ഭാഷയെന്ന മാധ്യമത്തിന്റെ അഭാവം ഊമയായ സുധാകരന്റെ സന്ദിഗ്ധതയായി മാറുന്നു. അയാളുടെയെന്നതുപോലെ ബസിനുള്ളിലെ ഭിന്നസ്വഭാവികളായ മനുഷ്യരുടെ ജീവിതത്തിനു മേലുള്ള ഇടപെടലാകുന്നു ബസ് എന്ന കഥാപാത്രത്തിന്റെ പ്രവചിക്കപ്പെട്ട ക്രിയാത്മകത.

ക്രിയാതന്ത്രങ്ങള്‍ എന്ന കഥയില്‍ ചരിത്രത്തെയും സമകാലജീവിതത്തെയും ഉപഹാസഭാഷയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അധിനിവേശത്തില്‍ നിന്നുള്ള വിമോചനം എന്ന രാഷ്ട്രീയ അനുഭവത്തെ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയപ്രസ്ഥാനങ്ങളുടെയും വിമോചനസമരങ്ങളുടേയും ഫലം എന്ന നിലയില്‍ നിന്നു വേര്‍പെടുത്തി, ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും ചിലവില്‍ ആധികാരികമാക്കുന്നതില്‍ ഒരു മൌലികമായ ഹാസ്യമുണ്ട്. ചരിത്രനിര്‍മ്മാണത്തിനു പിന്നിലുള്ള അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ക്ക് നേരെയുള്ള മുനയുള്ള പരിഹാസമായിത്തീരുകയും ചെയ്യുന്നുണ്ട് കഥ. അതോടൊപ്പംതന്നെ, മൂല്യബോധവും ചരിത്രബോധവും തമ്മില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന സമകാല ലോകത്തിന്റെ വൈരുധ്യങ്ങളെയും കഥ പ്രതിനിധാനം ചെയ്യുന്നു. മൂല്യബോധത്തില്‍ തനിപ്രാകൃതനും കാലബോധത്തില്‍ സമകാലീകനുമായ മനുഷ്യന്റെ ചരിത്രബോധത്തെ പരിഹസിക്കാനുള്ള ഏറ്റവും മുനയുള്ള മാധ്യമം ഭാഷതന്നെയാണ് എന്ന് കഥാകൃത്ത് തിരിച്ചറിയുന്നുണ്ട്.

സാതന്ത്ര്യ സമരക്കരനായിരുന്നെങ്കിലും മുത്തച്ഛന്‍ ഇംഗ്ലീഷുകാരെ നേരിട്ടത് സമരം കൊണ്ടല്ല. മൂന്നാം മുറകള്‍ മുത്തച്ഛന്റെ കൈവശം അനവധി ഉണ്ടായിരുന്നു. അഥര്‍വ്വമന്ത്രങ്ങള്‍ ഉരുവിട്ടും അടിമക്കാവിന് പുറത്തുള്ള അരളിക്ക് ചുവട്ടിലെ വിഗ്രഹത്തിന്‍ മുളകു പുരട്ടിയും ഞാവള്‍ മഷി തേച്ചും കോഴിരക്തം കുടിപ്പിച്ചുമാണ് വളരെ ബുദ്ധിമുട്ടി മുത്തച്ഛന്‍ നമുക്ക് സ്വാതന്ത്ര്യം മേടിച്ചുതന്നത്.

മനുഷ്യന് നേരെ തിരിഞ്ഞ് മറഞ്ഞിരിക്കുന്ന ഒരു ക്യാമറ ജീവിതത്തിനു മേല്‍ ഇടപെടുന്ന ഒരു രാഷ്ട്രീയമാണ്. സമകാലത്തിന്റെ മൂന്നാം കണ്ണ് മുന്‍പറഞ്ഞ അധികാര രാഷ്ടീയത്തിന്റെ സൂക്ഷദൃഷ്ടിയായി സമന്വയിക്കുമ്പോള്‍ കഥ ദേശീയതയുടെ അന്യാപദേശമായി വികസിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നു.

അടുത്ത നിമിഷത്തില്‍ അവളുടെ ക്യാമറകള്‍ ഓണക്കുവാനായി അവളെഴുന്നേറ്റു. അപ്പോള്‍ മുന്നില്‍ തെളിഞ്ഞുകണ്ട ക്യാമറയുടെ ചുവന്ന വെളിച്ചങ്ങളിലൊന്ന് മുത്തച്ഛന്റെ ചെമന്ന ഉണ്ടക്കണ്ണാണെന്നറിഞ്ഞ് അവള്‍ ആഴത്തില്‍ നിന്ന്‍ ഒരു നിലവിളി പറിച്ചെടുത്തു രക്ഷനേടി.

മാധ്യമങ്ങളില്‍ നിന്ന്, മറഞ്ഞിരിക്കുന്ന ഒരു ക്യാമറയില്‍ നിന്നും സ്വന്തം യാഥാര്‍ത്ഥ്യത്തെ സംരക്ഷിക്കുന്നതെങ്ങനെ എന്ന സമകാലീകമായ പ്രതിസന്ധി ഭയപ്പെടുത്തുനന്‍ ചരിത്രത്തോടുള്ള ഭയം തന്നെയായി കഥയില്‍ മാറുന്നു.

എഴുതപ്പെട്ട കൃതിയിലെ അനുഭവസത്തയും ഒരു വായനക്കാരന്റെ , അതും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്റെ ജീവിതാനുഭവങ്ങളും തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്ന ഒരനുഭവത്തിന്റെ കൌതുകമാണ് ബി.മുരളിയും സിത്താരയും എന്നെ മോഷ്ടിക്കുന്നു എന്ന കഥയിലുള്ളത്. വായനയുടെ സമകാലം എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം ഗണ്യമായിക്കുറച്ചിരിക്കുന്നു എന്നത് യുവതലമുറയുടെ എഴുത്തിന്റെ സവിശേഷത കൂടിയാണ്.

പ്രാന്തുള്ളവരും ഇല്ലാത്തവരും എന്ന കഥയിലെ ചെല്ലപ്രാന്തിയും ഭ്രാന്തന്‍ ചാമിയും വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ്. ഭ്രാന്തന്റെയും ഭ്രാന്തിയുടേയും ആശയവിനിമയത്തിന്റെ മാധ്യമം തന്നെ ഭ്രാന്താകുന്നു. ഒരു അഞ്ചു പൈസാ നാണയം കൊണ്ട് തനിക്കാവശ്യമുള്ള ഏതു വിനിമയവും സാധിക്കുന്ന ചാമി വിനിമയ മൂല്യങ്ങള്‍ക്കുള്ളില്‍ വികസിച്ചു വളര്‍ന്ന ലോകബോധത്തെയും സമൂഹസങ്കല്‍പ്പത്തെയും പരിഹസിക്കുന്ന കഥാപാത്രമായി മാറുന്നു. തനിക്ക് ഭ്രാന്താണ് എന്ന തിരിച്ചറിവ് ഭ്രാന്തിന്റെ ലക്ഷണമല്ല. അത് ഭ്രാന്തിനെക്കുറിച്ചുള്ള ബോധത്തിന്റെ ലക്ഷണമാണ്. ഭ്രാന്തിന്റെ പങ്കിടല്‍ ഒറ്റപ്പെട്ടവരുടെ കൂട്ടുചേരലായി മാറുന്നു. അതിന്റെ മൂര്‍ദ്ധന്യതയില്‍ ചെല്ലപ്രാന്തിയെ വകവരുത്തിക്കഴിയുമ്പോഴാണ് താന്‍ ഭ്രാന്തനാണെന്ന ബോധത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നത്. അങ്ങനെ പോലീസിന്റെ പിടിയിലാകുന്ന ചാമി കഥയുടെ പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഭ്രാന്തിന്റെയും ഭ്രാന്തില്ലായ്മയുടെയും തിരിച്ചറിവുകളെ നിര്‍ണ്ണയിക്കുന്ന സമൂഹത്തിനു നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്.

ഇരുള്‍ മുറിച്ചു കടക്കുമ്പോള്‍ എന്ന കഥയിലെ സീതാരാമന്‍ ..എസിന്റെ അനുഭവങ്ങള്‍ മാനസികവിഭ്രാന്തിയുടേത് എന്നതില്‍ നിന്ന് സമൂഹത്തിന്റെ ഗുരുതരമായ രോഗാവസ്ഥയെക്കുറിച്ചുള്ള സൂക്ഷജ്ഞാനത്തിന്റെത് എന്ന ബോധത്തിലേക്ക് പരിണമിച്ച് രാഷ്ട്രീയമായി മാറുന്നു.

ജീന്‍സ് ചോദിച്ചു.
അല്ലാ, ആശ്രമസ്വാമിജിയുടെ വസ്ത്രം എവിടെയാണ്? കാണുന്നില്ലല്ലോ?
പീതവസ്ത്രങ്ങള്‍ ഇങ്ങണെ നാവനക്കി.
സ്വാമിജി ഒരിക്കലുപയോഗിച്ച വസ്ത്രം പിന്നീടുപയോഗിക്കാറില്ല, മുന്‍സിപ്പാലിറ്റിയുടെ ചവറ്റുകൂനയിലെറിയും.

ഇത്തരം രാഷ്ട്രീയം സമാഹാരത്തിലെ മറ്റു പല കഥകളിലുമുണ്ട്. കോണ്‍‌വെന്റ് സ്കൂളിന്റെ ബാത്‌റൂമില്‍ അബദ്ധത്തില്‍ ബന്ധിതയായിപ്പോയ ബാലികയുടെ ദുരന്തം ചിത്രീകരിക്കുന്ന തിരോധാനം എന്ന കഥയും അത്തരമൊന്നാണ്. സ്ഥാപനവല്‍ക്കരിക്കപ്പെടുകയും വ്യാവസായ വല്‍ക്കരിക്കരണത്തിലേക്ക് പരിണമിക്കുകയും ചെയ്ത ഇന്നത്തെ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഒരു മൂര്‍ത്ത ബിംബമാണ് തദോരിയോസ് കോണ്‍‌വെന്റ്. വൃത്തിയായി പണിത കെട്ടിടസമുച്ചയം, വെളുത്ത പല്ലിളിക്കുന്ന മേലൊട്ടാത്ത കുമ്മായം തേച്ച ഭിത്തികള്‍, ചട്ടികളില്‍ വളരുന്ന അലങ്കാരസസ്യങ്ങള്‍, വെള്ളം ചീറ്റുന്നതുപോലെ തൂങ്ങിയാടുന്ന ഭംഗിവള്ളികള്‍, അയ്യായിരത്തിലധികം വരുന്ന പഠിതാക്കളുടെ ഉച്ഛാസനിശ്വാസങ്ങള്‍ നിറഞ്ഞ പ്രവൃത്തിദിവസങ്ങളുടെ അസാമാന്യമായ നിശബ്ദത, പുറത്തെ ആള്‍ക്കൂട്ടത്തിന് കോട്ടയുടെ ദുരൂഹത. ശ്വാസം മുട്ടിക്കുന്ന ഇത്തരം അനുഭവങ്ങള്‍ ആവിഷ്കാരം തേടിയപ്പോഴാണ് ഗണേഷിന്റെ കഥകള്‍ സമകാലത്തിന്റെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളായത്.

ഇങ്ങിനെ പ്രണയം , മനുഷ്യബന്ധങ്ങള്‍ , ജിവിതം, ചരിത്രം , മാധ്യമം, ഭ്രാന്ത്, ബോധം, വിനിമയമൂല്യം, സ്ഥാപനങ്ങള്‍, പ്രത്യയശാസ്ത്രം, എന്നിങ്ങനെ അനന്തമായി നീണ്ടുപോകുന്ന, തൊട്ടുമുമ്പത്തെ തലമുറ മറ്റൊരു വഴിക്ക് ചര്‍ച്ചചെയ്തും പുതിയ തലമുറ വ്യത്യസ്തമായ പലവഴികളില്‍ അടയാളപ്പെടുത്തിയതുമായ വിഷയങ്ങളുടെ മൌലീകമായ ഒരു സാധ്യത ഗണേഷിന്റെ കഥകളിലുണ്ട് . സമൂഹത്തിലേക്ക് ചുഴിഞ്ഞുനോക്കുന്ന ഒരു എഴുത്തുകാരനും ഇന്ന് വിഷയത്തിനു പഞ്ഞമുണ്ടാവില്ല. പ്രശ്നങ്ങളുണ്ട് എന്നു മനസ്സിലാക്കുന്ന ഒരാള്‍ക്കുമാത്രമേ അവയെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. അവശേഷിക്കുന്നത് എങ്ങനെ ആവിഷ്കരിക്കണം എന്ന പ്രശ്നം മാത്രം. അത് എഴുത്തുകാരന്റെ പരീക്ഷണശാലയില്‍ രൂപപ്പെടുകയും ചെയ്യും. ഗണേഷിന്റെ പരീക്ഷണശാലയില്‍ നിന്നും വിലപ്പെട്ട ഇനിയും പ്രതീക്ഷിക്കാനുള്ള പ്രേരണ സമാഹാരം നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഗണേഷിന് സ്വന്തമെന്നവകാശപ്പെടാവുന്ന ഭാഷയും ശൈലിയുമുണ്ട്. നിര്‍മ്മമതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നര്‍മ്മബോധത്തിന്റെതായ ഭാഷയും അനന്യവും സംവേദനക്ഷമവുമായ ശൈലിയും, സ്വന്തം കാലത്തെ പകരിത്തിഴെതുന്നതില്‍ ഒട്ടൊക്കെ ഗണേഷിനെ പ്രാപ്തനാക്കിയുണ്ട് എന്നതാണ് എടുത്തു പറയാവുന്ന ഒരു വിജയം. ഭാഷയിലുംആഖ്യാനത്തിലുമുള്ള രൂപകാത്മക ശൈലിയുടെ ഏകതാനത പക്ഷേ ഭാവിയില്‍ ഗണേഷിന് ഏറെ ഗുണം ചെയ്യാനിടയില്ല. നോവലിന്റെ മാധ്യമബോധം കൂടി കൈവശമുള്ള ഗണേഷിന് പഴയതിനേക്കാള്‍ മികച്ച പുതിയതിലേക്കു വളരാതെ, പഴയതിന്റെ സമകാലീക സാധ്യതകളില്‍ മാത്രം ഊന്നിക്കൊണ്ടുള്ള തുടര്‍ച്ചയും എളുപ്പമാവില്ല എന്ന മുന്നറിയിപ്പുകൂടി പുന:പ്രകാശിതകൃതി നല്‍കുന്നുണ്ട്.

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?