Wednesday, October 5, 2011

ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ

പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ
രചയിതാവ് : രാജേഷ് ചിത്തിര

പ്രസാധകര്‍ : സൈകതം ബുക്സ്

അവലോകനം : എച്മുകുട്ടി


സൂക്ഷ്മദർശിനി എന്ന ബ്ലോഗിൽ വന്ന കവിതകളുടെ ഒരു സമാഹാരമാണ് ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ എന്ന ചെറിയ പുസ്തകം. രാജേഷ് ചിത്തിരയുടെ ഈ കവിതകൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് സൈകതം ബുക്സ് ആണ്.

ഉള്ളുലയ്ക്കുന്ന, ചിന്തകളെ ആകെ ഉഴുതു മറിയ്ക്കുന്ന കവിത എഴുതുവാൻ, മനസ്സിനെ സ്പർശിയ്ക്കുന്ന വശ്യമായ സംഗീതം കൊടുക്കുവാൻ, സാങ്കേതികത്തികവോടെ ശ്രുതി മധുരമായി ആലപിയ്ക്കുവാൻ എല്ലാം അസാധാരണമായ പ്രതിഭ ആവശ്യമാണ്. പക്ഷെ, ഇതെല്ലാം ആസ്വദിയ്ക്കുന്നവരിൽ മഹാഭൂരിപക്ഷവും പ്രതിഭയുടെ അക്ഷയ സൂര്യകാന്തി പ്രദർശിപ്പിയ്ക്കുന്നവരൊന്നുമാവാറില്ല. വെറും സാധാരണക്കാരായ അവർ പിടിച്ച വരികൾ മന:പ്പാഠമാക്കും, ആരെഴുതിയെന്നോർമ്മിയ്ക്കും, ഏതു പുസ്തകമെന്നും സംഗീതമാരുടെയെന്നും ആലാപനമാരുടെയെന്നും ഓർത്തു വെയ്ക്കും. എനിയ്ക്കും അത്രമാത്രമേ സാധിയ്ക്കാറുള്ളൂ.

മൂന്നു വയസ്സു മുതൽ കുട്ടിക്കവിതകൾ ശീലിച്ചു... പിന്നെ അക്ഷരങ്ങൾ എന്റെ കൂടെ നടക്കുവാൻ തുടങ്ങി. കണ്ണിൽ വെള്ളം നിറയ്ക്കുന്ന തൊണ്ട അടയ്ക്കുന്ന വരികൾ, തലയിൽ തീച്ചക്രം തിരിയ്ക്കുന്ന വരികൾ, കൈ ചുരുട്ടി ചുവരിലിടിയ്ക്കാൻ തോന്നുന്ന വീറും വാശിയുമേകുന്ന വരികൾ, മഞ്ഞു തുള്ളിയുടെ തണുപ്പും പൂക്കളുടെ സൌരഭ്യവും തരുന്ന വരികൾ.. അങ്ങനെ എന്തൊക്കെയോ........ അവയെ എല്ലാം കവിത എന്നു വിളിയ്ക്കാനാണ് എനിയ്ക്കിഷ്ടം.

ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകളിൽ കുറേയേറെ വരികൾ ആദ്യവായനയിൽ എന്നെ കബളിപ്പിച്ചു അകലെ മാറി നിന്നു. രണ്ടാം വായനയും മൂന്നാം വായനയും എനിയ്ക്ക് കൂടുതൽ വല്ലതും പറഞ്ഞു തരുമായിരിയ്ക്കുമെന്ന് ഞാൻ കരുതി.കാരണം കവിത എന്നെ അങ്ങനെ നോക്കാതെ പോവുകയില്ലെന്ന വിശ്വാസം..... വല്ലതും പറയും.... പറയാതിരിയ്ക്കില്ല. ആ ഒരു പാവം വിശ്വാസത്തിന്റെ പ്രേരണ മാത്രമാണീ കുറിപ്പ്.

“മലങ്കോട്ടയം“ വായിച്ച് കഴിഞ്ഞിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാടും കണ്ണൂരും എല്ലാം യാത്ര പോയത്. മലയെല്ലാം നാടു വിട്ടു പോകുന്നതു കണ്ടു. ചോരച്ചാലുകൾ കറുത്ത റോഡിലൂടെ ഒലിപ്പിച്ച് ഓരോ മലയും ....... നാടു വിട്ടു പോയ മലകളെത്തേടി നെഞ്ചത്തടിച്ചു ചത്തു വീണ ബാക്കി മലകൾക്കിടയിൽ പെട്ട് കുഞ്ഞുങ്ങൾ…അതെ, കുഞ്ഞുങ്ങളും പൊതുവേ ചില മനുഷ്യരും ഇങ്ങനെയാണ് മലയിടിച്ചിലുണ്ടാകുന്നേടത്തു നിന്ന് മാറി നിൽക്കില്ല.

“അല്ലെങ്കിൽ
ഇടത്തെക്കോണിൽ
എന്റെ ഹൃദയം മിടിയ്ക്കുന്നത്
വലത്തേ കയ്യിലെ വാക്കുകളായി
നിന്നെത്തേടി വരില്ലല്ലോ“ ( കാഴ്ച )

പലവുരു നിരത്തി വെട്ടിമാറ്റിയിട്ടും വരുതിയിലാക്കിയെന്ന് കരുതിയിട്ടും ഒടുവിൽ പാകമായ ഒരു കാഴ്ച തന്നെയായി അവസാനവരികളിൽ കവിത. മറ്റു വരികളൊന്നും ഓർമ്മിയ്ക്കാനായില്ലെങ്കിൽക്കൂടിയും ഈ വരികൾ മറക്കുവാൻ സാധിയ്ക്കുകയില്ല.

“ഓരോ നിമിഷവും ആഘോഷിക്കാനാണെന്ന് പഠിപ്പിയ്ക്കുന്നത് ഉറപ്പുകളെ ഒഴിവാക്കാനാണ്.“ (അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ) ഇതെങ്ങനെ മനസ്സിലായി എന്ന് മനസ്സിന്റെ അൽഭുതം. അങ്ങനെയുള്ള ആഘോഷങ്ങളിൽ പെട്ട് ഒരു ജീവിതമാകെ ഒലിച്ചു പോകുന്നു. അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോഴും ഒരു പ്രതിജ്ഞയും പാലിയ്ക്കാനാവാതെ….

ചില കവിതകളിലെ ചില വരികൾ എഴുതിയ കവിയോട് എനിയ്ക്ക് അഗാധമായ അടുപ്പമുണ്ടായി. സാധാരണ വായനക്കാർ എഴുത്തുകാരെ തിരിച്ചറിയുന്നത് ഈയൊരു രാസവിദ്യയാലാണെന്ന് ഞാൻ കരുതുന്നു. ഞാനാലോചിയ്ക്കുന്നത്, ഞാൻ കാണുന്നത്, ഞാനറിയുന്നത് ഞാനനുഭവിയ്ക്കുന്നത് എന്നെക്കാണാതെ മനസ്സിലാക്കാനാവുന്ന ഒരാളോടുള്ള ആ‍ദരം…

“നമ്മൾ നമ്മളെന്നില്ലെന്ന് ആരോ……“( ആരോ…ആരോടെന്ന് )

“ഇത്രയധികം എഴുതാൻ പ്രണയത്തിന്റെ എത്ര കടൽ പേറുന്നുണ്ടാകും ആകാശമനസ്സെന്ന് ഞാൻ“ (ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ നമ്മൾ )

“ഒരു വണ്ടിയുടെ വരവിൽ
പറയാനാവാത്തെന്തോ
പറയുമ്പോൾ വിറയ്ക്കുന്നതു
കണ്ടിട്ടുണ്ടോ ഒരു തീവണ്ടിയാപ്പീസ്“ ( സ്റ്റേഷനതിർത്തികൾ )

“വെടിക്കോപ്പ് തീർന്നു പോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ നിസ്സംഗമുഖങ്ങൾ“ (പനിക്കാഴ്ചകൾ)

“ഉപേക്ഷിയ്ക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേയ്ക്ക്
ഞാൻ തിരിച്ചു നടക്കുന്നു“ (കാലത്തിന്റെ സ്റ്റാച്യൂ പറച്ചിൽ)

ഇങ്ങനെ കുറെ വരികൾ. അതൊക്കെ പകർത്തിയെഴുതേണ്ടതില്ലെങ്കിലും……

“ഉറക്കം“ എനിയ്ക്കൊരു പുഞ്ചിരി തന്നു.
“ഓർമ്മ“ ഒരുപാട് ഓർമ്മക്കാറ്റുകളുടെ ചുഴലികളിൽ എന്നെയും വീശിയെറിഞ്ഞു.
“കുന്നിൻ ചരുവിലെ മരം, ഇലകളിൽ നിന്നു മഴത്തുള്ളിയെ കൈവിടും പോലെ… “ എത്ര വാസ്തവമെന്ന് നിനച്ചു ഞാൻ. ചുഴലികളിൽ പെട്ട് വാടിപ്പോവുമ്പോഴും കുടഞ്ഞു കളയാനാവാത്ത എണ്ണമറ്റ ഓർമ്മകൾ.

“അധിനിവേശം“ വല്ലാതെ അസ്വസ്ഥമാക്കുന്ന വരികളാൽ കുത്തിത്തുളയ്ക്കുന്നു. ഉത്തരേന്ത്യയിൽ എന്നോടൊപ്പം ജോലി ചെയ്ത പരമദരിദ്രരും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരെയും, മുൻപിലിരുന്നു ദീനദീനം പൊട്ടിക്കരഞ്ഞവരെയും, നഷ്ടപ്പെടുവാൻ സ്വന്തം ജീവൻ പോലും സ്വന്തമായി ഇല്ലാത്തവരെയും……. ഓർമ്മിപ്പിച്ചു. എപ്പോഴും വിങ്ങുന്ന വേട്ടയാടുന്ന വേദനകളുടെ കൂടിളക്കുവാൻ ആ വരികൾക്ക് കഴിയുന്നു.

ഇസ്മെയിൽ ശരിയ്ക്കും ഒരു ഇസ്മെയിൽ തന്നെ. മലബാർ ഭാഷയുടെ താളം ഒരു പക്ഷെ, ഇക്കവിതയിൽ മാത്രമാണുള്ളത്. സ്നേഹവും വാത്സല്യവും തോന്നിപ്പിയ്ക്കുന്ന ചങ്ങാത്തത്തിന്റെ ഇമെയിൽ കിട്ടുമ്പോലെ കുറച്ചു വരികൾ.

ഞാൻ നടന്നു ശീലിച്ച ഇരുണ്ട് പച്ചച്ച ഗുഹ പോലുള്ള നാട്ടിടവഴിയുടെ ഒരു ഫീലുണ്ടായിരുന്നു വരികളിൽ പലതിനും. പരിചയമുള്ള ചില മണങ്ങൾ, ചില രുചികൾ, ചില തോന്നലുകൾ…പ്രത്യേകിച്ച് “ഓർമ്മകൾ ചൂളം കുത്തിയ്ക്കുന്ന പുകത്തീവണ്ടികൾ“ എന്ന കവിതയിലെ പഴയ കാല കാർഷിക സംസ്കാരത്തെ വായിയ്യ്ക്കുമ്പോൾ. വളരെ സജീവമായ ഒരു ഗ്രാമ ചിത്രം മനസ്സിലുയർന്നു.

“കൈത്തോട്” എന്ന കവിത കുട്ടിക്കാലത്തെ ഒരു കളിയെ ഓർമ്മിപ്പിയ്ക്കുന്ന മാതിരിയാണു വിന്യസിച്ചിരിയ്ക്കുന്നത്. മഞ്ചാ‍ടിക്കുരുക്കൾ വാരിയിട്ട് മുകളിൽ നിന്ന് താഴേയ്ക്ക് ഒഴുക്കുണ്ടാക്കുന്ന ഒരു പാവം കളിയുണ്ടായിരുന്നു. പാവമെങ്കിലും ഇടയിൽ ചില്ലറ കുരുക്കുകളുണ്ടായിരുന്നു ആ കളിയിൽ. ഇവിടെയാവട്ടെ കുരുക്കിനു പകരം പരന്ന് പടർന്ന് പുകയുകയാണ് കൈത്തോട് .

“പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങൾ“ കവിതയുടെ പേരാണ്.ഒരു പ്രത്യേക തരം ഹാസ്യമുണ്ട് ഈ വരികളിലെന്ന് തോന്നി. നമുക്കൊക്കെ പരിചയമുള്ള ചില നാടൻ പ്രയോഗങ്ങളുണ്ടല്ലോ, വാലു വെന്ത നായ, നായക്കിരിയ്ക്കാൻ നേരമില്ല, കുറ്റിയ്ക്കു ചുറ്റും പയ്യ്……അവയെക്കൊണ്ട് ഒരു കവിത. ആ തലക്കെട്ട് കൂടിയാവുമ്പോഴാണു ശരിയ്ക്കും ആ പ്രത്യേക തരം ഹാസ്യമുണ്ടാകുന്നത്.

“ഉളിപ്പേച്ച്“ എന്ന കവിതയെ കാണാതെ പോകുവാൻ കഴിയില്ല. ഒരുത്തനും വേണ്ടിപ്പോ ബാലനാശാരിയെ എന്ന് വായിയ്ക്കുമ്പോഴേക്കും ഒരുപാട് മാറ്റങ്ങൾ നാം കണ്ടു കഴിയുന്നു. ശോഷീച്ച വരമ്പും, ഒറ്റ രാത്രിയിൽ വറ്റിപ്പോകുന്ന മൂന്നു പറക്കണ്ടവും, അയ്യാറെട്ടിനും പുഞ്ചയ്ക്കും പകരം എത്തിയ റബറുമെല്ലാം സ്വാഭാവികമായും ആർക്കും വേണ്ടാത്ത ബാലനാശാരിയിലേയ്ക്കും എറക്കുമതി വെള്ളത്തടിയിലേയ്ക്കുമാണ് പരക്കുന്നത്.

ഒരു പ്രവാസിയുടെ ഏകാന്തമായ ആധികളും അകലത്തിന്റെ ആഘാതവും വിദൂരമായ പ്രണയവുമെല്ലാം കവിതകളായി വന്നു തൊടുന്നുണ്ട്. തുറമുഖവും ഓർമ്മക്കിണറും പ്രണയം പൂത്തൊരു കാട്ടിൽ നമ്മളും എല്ലാം പ്രവാസിയായ ഒരു കവിയെ കാണിച്ച് തരുന്നു.

സാധാരണ വായനക്കാരി എന്ന നിലയിൽ കവിതകൾ ഇത്തിരി ദുർഗ്രഹമാകുന്നുവെന്ന് പറയാതിരിയ്ക്കാൻ വയ്യ. കവിയ്ക്ക് എഴുതുവാനും വായനക്കാരന് മനസ്സിലാക്കുവാനും കഴിവുണ്ടാകണമെന്ന് പറയുമ്പോൾ പോലും ആദ്യ വായനയിൽ അകന്ന് മാറി നിൽക്കുന്ന വരികളെ വശപ്പെടുത്തുവാൻ പ്രത്യേകമായ ഒരു മനസ്സൊരുക്കം ആവശ്യപ്പെടുന്ന രചനകളും ഇതിലുണ്ട്. ഒരുപക്ഷെ, വരികളെ നിർദ്ദയം വെട്ടിച്ചുരുക്കി കൊണ്ടുവരുന്നതുകൊണ്ടാകാം.

തന്റെ രചനാലോകത്തിലെ ചക്രവർത്തിയാകുന്നു ബ്ലോഗറെന്നും ആരും എഡിറ്റ് ചെയ്യാത്ത ബ്ലോഗിലെ രചനകൾക്ക് അതിരില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് ബ്ലോഗ് രചനകൾ വെറും ഉപരിപ്ലവമാണെന്നും പറഞ്ഞു കേൾക്കാറുണ്ട്. ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകൾ തീർച്ചയായും ഈ പറഞ്ഞു കേൾക്കുന്നതിൽ നിന്നും വിഭിന്നമായ ഒരു പുസ്തകമാണ്. കൈയടക്കമുള്ള കാമ്പുറ്റ വരികൾ രചിയ്ക്കാനായി എന്ന് കവിയ്ക്കും പുസ്തകമായി കാണും മുൻപേ സൂക്ഷമദർശിനി എന്ന ബ്ലോഗിൽ കവിതകളെ പരിചയപ്പെടുവാനായി എന്ന് വായനക്കാരനും പുതിയ കാലത്തിന്റെ, പാരസ്പര്യമുണ്ടായത് കവിതകൾ ആദ്യം ബ്ലോഗിൽ വന്നതുകൊണ്ടുമാത്രമാണല്ലോ.

24 comments:

  1. അവലോകനം പുസ്തകത്തോട് പ്രണയം തോന്നും വിധം എഴുതി എച്ച്മുക്കുട്ടീ ..:)
    രാജേഷ് ചിത്തിരയ്ക്കും ഭാവുകങ്ങള്‍ ,,:)

    ReplyDelete
  2. തിളങ്ങുന്ന അവതരണം..ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഗ്രാഫിക്സ് ചിത്രങ്ങളുടെ മനോഹാരിത പോലെ, മണ്ണിന്റെ മണവും, പ്രവാസത്തിന്റെ നൊമ്പരവും, പ്രണയത്തിന്റെ മാസ്മരികതയും, പ്രകൃതിയെ കുറിച്ച് ആകുലതകളും നിറഞ്ഞ കവിതകള്‍. ഓരോ കവിതകളും ഭാവനയുടെ ഉന്മാദം മണക്കുന്നവയാണ്. അവ നമ്മളിലേക്ക് ക്രാഷ് ലാന്ഡ് ചെയ്യപെടുക തന്നെ ചെയ്യും. അല്ല്ലാതെ വേറൊരു വഴിയില്ല. കാരണം അവ അതിന്നായി നിര്മിക്കപെട്ടവയാണ്.

    "നിന്റെ മൌനം നിറച്ച മിഴി ദൂരങ്ങള്‍ക്കിരുവശവും
    വാക്കുകളുടെ കടത്തു വഞ്ചി കാത്തിരിക്കുമ്പോള്‍
    പ്രണയം നിശബ്ദതയുടെ ഒരാഘോഷമാണെന്ന്
    ജീവിതം നെഞ്ചില്‍തൊട്ടു സാക്ഷ്യപെടുത്തുന്നുണ്ട്"

    രാജേഷിനും, നിരൂപണം എഴുതിയ എച്ച്മുവിനും അഭിനന്ദനങ്ങള്‍

    ReplyDelete
  4. പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല അവലോകനം.. എച്ച്മുകുട്ടിക്ക് അഭിനന്ദനങ്ങള്‍.. രാജേഷ് ചിത്തിര,,ആശംസകള്‍..

    ReplyDelete
  5. വായനാനുഭവം കൊതിക്കുന്നവര്‍ക്ക് നല്ലൊരു തുണ !ആശംസകള്‍

    ReplyDelete
  6. നല്ലത്.

    രാജേഷിനും എച്ച്‌മുവിനും മംഗളങ്ങൾ!

    ReplyDelete
  7. രാജേഷിനും എച്ച്മുവിനും ആശംസകള്‍....

    ReplyDelete
  8. പുസ്തകം കയ്യില്‍ കിട്ടിയിട്ടില്ല.
    പക്ഷേ "വാക്കില്‍" വായിച്ചിട്ടുള്ളതാകണം അതിലെ കവിതകള്‍.
    ഏറ്റവും മനോഹരമായിത്തോന്നിയത് തലക്കെട്ടാണ്‌ "ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകള്‍".
    എന്നെ വല്ലാതെ വശീകരിച്ച തലക്കെട്ടാണ്‌ അത്. ആ കവിതയും മനോഹരമാണ്‌.
    എച്ച്മുക്കുട്ടി എഴുതിക്കഴിഞ്ഞപ്പോള്‍ ആ പുസ്തകം കൂടുതല്‍ വശീകരിക്കുന്നുണ്ട്.

    ReplyDelete
  9. ശരിയാണ് രാജേഷും,എച്മുവുമൊക്കെ ബൂലോകത്തിലെ കാമ്പുള്ള എഴുത്തുകാർ തന്നെയാണ്...
    എഴുത്തിലൂടെ സമൂഹത്തെയൊക്കെ പരിവർത്തനം നടത്തുവാൻ കഴിവുള്ളവർ...
    രാജേഷിനും ,പുസ്തകത്തെ പരിചയപ്പെടുത്തിയ എച്ച്മുവിനും എല്ലാവിധ ആശംസകളും നേരുന്നൂ

    ReplyDelete
  10. രാജേഷ്‌ ചിതിരയുടെ വരികള്‍ നെഞ്ചിന്‍ കൂട് തകര്‍ത്ത് ഹൃദയത്തിലേക്ക് നേരെ പതിക്കുവാന്‍ കെല്‍പ്പുള്ളതാണ്. അത്രത്തോളം തന്നെ ശക്തയാണ് എച്മുവും..അപ്പോള്‍ പിന്നെ ഞാന്‍ എന്ത് പറയാന്‍??ഭാവുകങ്ങള്‍..രണ്ടുപേര്‍ക്കും..

    ReplyDelete
  11. എച്ചുമുക്കുട്ടിക്കും,,,,രാജേഷ് ചിത്തിരക്കും ഭാവുകങ്ങൾ.... തന്റെ രചനാലോകത്തിലെ ചക്രവർത്തിയാകുന്നു ബ്ലോഗറെന്നും ആരും എഡിറ്റ് ചെയ്യാത്ത ബ്ലോഗിലെ രചനകൾക്ക് അതിരില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് ബ്ലോഗ് രചനകൾ വെറും ഉപരിപ്ലവമാണെന്നും പറഞ്ഞു കേൾക്കാറുണ്ട്. ഇതിനോട് മാത്രം വിയോജിപ്പുണ്ട്....നമ്മുടെ പല ബ്ലോഗെഴുത്തുകാർക്കും...‘ശരി‘ പറഞ്ഞ് കൊടുക്കുന്നത് ഇഷ്ടമല്ലാ...എഡിറ്റിംഗ് എന്ന് പറയുമ്പോൾ തന്നെ ചാടിവീഴും ഖഡ്ഗവുമായി...അതുകൊണ്ട് തന്നെ പലരും ‘കൊള്ളാം’ “നല്ലത്” എന്നീ വക്കുകളിൽ കമന്റൊതുക്കും.... പിന്നെ പല നല്ല രചനകൾ പല ബ്ലോഗുകളിലും വായിച്ചു. നല്ല അഭിപ്രായം പറഞ്ഞതിനും ദുർവ്യാഖ്യാനവുമായി ചിലർ എത്തി...ഇതൊക്കെ ബ്ലോഗിനെ നശിപ്പിക്കും...അച്ചടി മഷി പുരണ്ടാൽ രചനകൾ കെങ്ക്ങ്കേക മാകണമെന്നില്ലാ..... അത് പൊലെ ബ്ലോഗിലെഴുതിയെന്ന് വച്ച് രചനകൾ മോശമാകണമെന്നുമില്ലാ... ഒരിക്കൽക്കൂടി ഇരുവർക്കും ഭാവുകങ്ങൾ

    ReplyDelete
  12. ഭാവനയുടെ ഉന്മാദവുമായി നമ്മിലേക്ക് ക്രാഷ് ലാന്റ് ചെയ്യുന്ന കവിതകള്‍..നന്നായിരിക്കുന്നു ഈ വായനയും.

    ReplyDelete
  13. പരിചയപ്പെടുതലിനു നന്ദി എച്മു..

    ReplyDelete
  14. നല്ല അവലോകനമാണു എച്മുക്കുട്ടി. രാജേഷിന്റെ പുസ്തകം അടുത്തയിടെ കിട്ടി. വായിച്ചു ആസ്വ്ദിച്ചിരുന്നു.

    ReplyDelete
  15. എച്ച്മുവിന്റെ അവലോകനം നന്നായിട്ടുണ്ട്. കവിതകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല
    എന്നത് നിരാശയും.

    ReplyDelete
  16. രാജേഷിന്റെ കവിതകള്‍ ബ്ലോഗിലും പുസ്തകമായും വായിച്ചിരുന്നു, എച്മുവിന്റെ ആസ്വാദനം കാവ്യാത്മകമായി. നന്ദി, കവിയ്ക്ക് അഭിനന്ദനങ്ങളും.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?