Friday, June 22, 2012

കാടും ഫോട്ടോഗ്രാഫറും

പുസ്തകം : കാടും ഫോട്ടോഗ്രാഫറും
രചയിതാവ് : എന്‍.എ നസീര്‍

പ്രസാധകര്‍ : കേരള സാഹിത്യ അക്കാദമി

അവലോകനം : സുസ്മേഷ് ചന്ദ്രോത്ത്





വായനയെ ഞാന്‍ ഏറെക്കുറെ തിരിച്ചുപിടിച്ച വര്‍ഷമാണ് 2011. പണ്ട് വായിച്ച് മറന്നതും പുതിയതുമായ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ എന്നെ ഈ വര്‍ഷമുടനീളം കൈ പിടിച്ച് നടത്തി. അതിന്റെ പ്രകാശത്തില്‍ ലോകത്തിന്റെ മുഖം ഞാന്‍ കാണുകയും ചെയ്തു. ഇരുട്ടില്‍ നടക്കുന്നവന്റെ കാല്‍ച്ചുവട്ടിലെ വെളിച്ചമാണല്ലോ പുസ്തകങ്ങള്‍. ഞാന്‍ ജനിക്കുന്നതിനും മുന്പ് രാജന്‍ കാക്കനാടന്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രാവിവരണമാണ് ഈ വര്‍ഷമാദ്യം ഞാന്‍ വീണ്ടും വായിച്ച ഒരു പുസ്തകം.ഇതിനു മുന്പ് രണ്ടോ മൂന്നോ വട്ടം ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യം വായിക്കുന്നത് ഹൈസ്കൂള്‍ കാലത്താണ്. ആയിടയ്ക്കുതന്നെയാണ് അദ്ദേഹത്തിന്റെ നേരമല്ലാത്ത നേരത്തും (നോവല്‍) വായിച്ചത്. പക്ഷേ അതിന്റെ പ്രമേയവും മറ്റും ഇപ്പോള്‍ ഓര്‍മ്മയില്ല. 1975-ല്‍ രാജസ്ഥാന്റെ തെക്കുഭാഗത്തുള്ള ആംബു പര്‍വ്വതത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് രാജന്‍ കാക്കനാടന്‍ കാല്‍നടയായി നടത്തിയ അസാധാരണയാത്രയുടെ അനുഭവങ്ങളാണ് ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകം. ഇപ്പോള്‍ വായിക്കുമ്പോഴും ത്രില്ലടിപ്പിക്കുന്ന അനുഭവം. ജീവിതത്തില്‍ വല്ല പല്ലിയോ തേരട്ടയോ നേരെ വന്നാല്‍പ്പോലും വിരണ്ടുപോകുന്ന നമുക്ക് ദുനിയാവിലെ ഏത് ചെകുത്താന്‍ എതിരെ വന്നാല്‍പ്പോലും 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്നു സധൈര്യം വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന ജീവിതബോധവും സ്ഥൈര്യ ആ പുസ്തകം നമുക്ക് തരും.

പരിണാമവും ഒന്നുകൂടി വായിച്ചു. എം.പി.നാരായണപിള്ള മാജിക്. വായിച്ചു പകുതിയാക്കിയത് വി.ടിയുടെ സമ്പൂര്‍ണ്ണകൃതികള്‍. ആവര്‍ത്തിച്ചും ആസ്വദിച്ചും പഠിച്ചും വായിച്ച മറ്റൊരു പുസ്തകം അഷിതയുടെ കഥകളാണ്. ദൈവമേ,സ്ത്രീയുടെ കണ്ണുകളുടെയും മനസ്സിന്റെയും കരുത്തും മൂര്‍ച്ചയും ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ നമ്മള്‍ അഷിതയുടെ കഥകള്‍ വായിക്കണം. ഉദാഹരണത്തിന്,ഒരു സ്ത്രീയും പറയാത്തത്,കല്ലുവച്ച നുണകള്‍, ഗമകം,അമ്മ എന്നോട് പറഞ്ഞ നുണകള്‍, പത്മനാഭന് ഒരു കഥ, ചതുരംഗം... പെസഹാ തിരുനാള്‍ എന്ന കഥയില്‍ അഷിത എഴുതുന്നു. ''എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനായി ഞാന്‍ കഥ തുടരുകയായി. ഒരു കഥ പറയുക എത്രയോ എളുപ്പം.!''വെറുതെ വായിച്ചാല്‍ സാധാരണ വരികള്‍. ആലോചിച്ചുവായിച്ചാല്‍ ഹൃദയത്തില്‍ ചൂണ്ട മുറുക്കി വലിക്കുന്ന അനുഭവം.

കെ.എ ബീനയുടെ ബ്രഹ്മപുത്രയിലെ വീട് ഈ കൊല്ലമാണ് ഞാന്‍ വായിച്ചത്.നല്ല പുസ്തകം.ഒഴുക്കുള്ള രചന.കഴിഞ്ഞ വര്‍ഷത്തെ എന്‍റെ നാമമാത്രമായ ഭാരതപര്യടനത്തിന്റെ ആവേശത്തിലാണ് കേട്ടോ ഹിമവാന്‍റെ മുകള്‍ത്തട്ടിലും ബ്രഹ്മപുത്രയുമൊക്കെ ഞാന്‍ ഈ കൊല്ലമാദ്യം തന്നെ വായിച്ചത്. ഇനിയും കുറേ പുസ്തകങ്ങള്‍ കൂടി പറയാനുണ്ട്. പക്ഷേ അതൊന്നുമല്ലല്ലോ ഞാന്‍ പറയാന്‍ വരുന്നത്
2011ലെ എന്‍റെ പുസ്തകമേതാണ്..?എന്നെ ചിന്തിപ്പിച്ച, രസിപ്പിച്ച, കണ്ണുനനയിപ്പിച്ച, ആവേശം കൊള്ളിച്ച, ഓര്‍മ്മകളെ തിരിച്ചുവരുത്തിയ, ലക്ഷ്യങ്ങളെ ഓര്‍മ്മിപ്പിച്ച, ഭാഷയെ വിരുന്നൂട്ടിയ, വായനാലഹരിയില്‍ മയക്കം കൊള്ളിച്ച ആ പുസ്തകമേതാണ്?

അത് വളരെ ചെറിയൊരു പുസ്തകമാണ്. എന്‍.എ നസീറിന്റെ കാടും ഫോട്ടോഗ്രാഫറും. കേരള സാഹിത്യ അക്കാദമി 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 136 പേജുകളേയുള്ളൂ. അതില്‍ത്തന്നെ അനവധി പേജുകളിലും വര്‍ണ്ണചിത്രങ്ങളാണ്. ആകെ 20 അധ്യായങ്ങള്‍. അനുബന്ധമായി ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയ ഒരു വനചാരിയുടെ ആത്മകഥ എന്ന നസീറിന്റെ ലഘുജീവചരിത്രവുമുണ്ട്.

ഹോ...അസാധ്യം. അതല്ലാതെ ഒരു വാക്ക്-സാധ്യമാണ് അത്തരം ജീവിതം എന്ന് നസീര്‍ വാക്കുകളാലും ചിത്രങ്ങളാലും തെളിയിച്ചിട്ടും-പറയാനാവുന്നില്ല ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍. ഓരോ അധ്യായവും വായിച്ചശേഷം ഞാന്‍ കുറേ നേരം അന്തം വിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും.
''ഒരുകൂട്ടം കാട്ടാനാകള്‍ നമ്മുടെ അരികിലൂടെ കടന്നുപോയാല്‍ നമ്മള്‍ തിരിച്ചറിയില്ല.പക്ഷേ,ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ എല്ലാ ജീവികളും അതറിയുന്നു.''ഈ വരികള്‍ വായിക്കുമ്പോള്‍ നാം കയറിച്ചെല്ലുന്ന അവസ്ഥയെപ്പറ്റി വിവരിക്കുവാന്‍ എളുപ്പമല്ല. ഒന്നറിയാം.. നമ്മളെത്രയോ നിസ്സാരനാണ് സുഹൃത്തേ..!

നസീറിനൊപ്പം കാട് കയറിയവര്‍ പറഞ്ഞുപോരുന്ന ഒരു ഫലിതത്തെപ്പറ്റി ഗിരീഷ് ഇതിലെഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്. ''കാട് അയാള്‍ക്ക് ഒരു സ്റ്റുഡിയോ ഫ്ലോര്‍ പോലെയാണത്രേ. അവിടെ മൃഗങ്ങള്‍ മനുഷ്യരെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.!'' എന്തുരസമുള്ള പ്രയോഗം.ആലോചിച്ചാലോ നമ്മളെപ്പോലെയുള്ള സാധാരണക്കാരനില്‍ നടുക്കം മാത്രം അവശേഷിപ്പിക്കുന്നതും.

ഈ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കാട്ടില്‍പ്പോണോ,ഫോട്ടോയെടുപ്പ് തുടരണോ, പെയിന്‍റിംഗ് തുടരണോ,യോഗ പഠിക്കണോ,കരാട്ടേ പഠിക്കണോ,വാങ്ങിയ സ്ഥലത്ത് കാട് പിടിപ്പിക്കണോ, സഞ്ചാരിയാവണോ എന്നൊന്നുമല്ല മനസ്സില്‍ വന്നത്. സത്യമായും മനസ്സിലപ്പോള്‍ വന്നത് ഒരിക്കലെങ്കിലും ഒരു മയില്‍ പീലി വിരിക്കുന്നത് കാണാനായെങ്കില്‍, അല്ലെങ്കില്‍ കാട്ടാനക്കൂട്ടം നിറനിലാവില്‍ ആറാടിമദിക്കുന്നത് പരിസരത്തുനിന്ന് കാണാനായെങ്കില്‍, അതുമല്ലെങ്കില്‍ ആകാശസ്പര്‍ശിയായ ഒരു മലമുടിയുടെ മേലെ മഞ്ഞ് അതിന്‍റെ മുഖപടം വലിച്ചിടുന്നത് കാണാനായെങ്കില്‍ എന്നൊക്കെയാണ്.!

അതുകൊണ്ടൊക്കെത്തന്നെ വിസ്മയമാണ് എന്‍.എ നസീര്‍ എഴുതിയ/ ജീവിക്കുന്ന ഈ പുസ്തകം.
രാജവെമ്പാല, കരടി, കടുവ, കലമാന്‍, കാട്ടുപോത്ത്, പുള്ളിപ്പുലി, ആന, മൂങ്ങ, കാട്ടുനായ്ക്കള്‍, സിംഹവാലന്‍ കുരങ്ങ്, തീക്കാക്ക... ഒരു തിരശ്ശീലയിലെന്നപോലെ കഥാപാത്രങ്ങള്‍ അണിനിരക്കുകയാണ്. ലോകത്തിലെ എല്ലാ ഭാഷയിലെയും മികച്ച വാണിജ്യസിനിമാ തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നിരുന്ന് എഴുതിയ പോലത്തെ ത്രില്ലര്‍ സീനുകളാണ് ഓരോ അധ്യായത്തിലും. ചിലപ്പോള്‍ വായനക്കിടയില്‍ രോമം കുത്തനെ നില്‍ക്കും, നമ്മള്‍ ശ്വാസമെടുക്കാന്‍ മറക്കും, ഒരു പുസ്തകവും വായിക്കുമ്പോള്‍ കിട്ടാത്തത്ര തികഞ്ഞ ഏകാന്തതയിലുമാവും. അതാണ് വായനാനുഭവമെങ്കില്‍ അത്തരം യാത്രാനുഭവങ്ങള്‍ എത്രമേല്‍ തീവ്രമായിരിക്കും എന്നാലോചിക്കൂ.
പശുത്തൊഴുത്തില്‍ ചെന്നുനില്‍ക്കുമ്പോള്‍ പശുക്കള്‍ ഉറക്കെ ഉച്ഛ്വസിക്കുന്നത് ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.(അതുപോലും അറിയണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വല്ല ദിക്കിലുമെത്തണം. പിന്നേയ്..,പശുവിന്‍റെ കഴുത്തേല്‍ പിടിക്കാന്‍ ഇപ്പോ നാട്ടിലേക്ക് പോകുവല്ലേ, എന്നാണ് നമ്മളുടെ ചിന്ത.!) പശുക്കളുടെ മൂക്കിലെ നനവിലും നാവിന്‍റെ അരത്തിലും കാതുകളുടെ തരളഭംഗിയിലും താടഞൊറിവുകളുടെ വിലോലതയിലും കണ്ണുകളുടെ ആര്‍ദ്രതയിലും ഞാനങ്ങിനെ
മയങ്ങി നിന്നിട്ടുണ്ട്. പശുവോ പൂച്ചയോ നായയോ എരുമയോ താറാവോ നാട്ടാനയോ-വളര്‍ത്തുമൃഗങ്ങള്‍- ഏതുമാകട്ടെ..എനിക്ക് ഇങ്ങനെയാണ് അനുഭവം. എങ്കില്‍ ഒരു കാട്ടില്‍ പുള്ളിമാനുകളുടെ കൂട്ടത്തെയോ ശലഭങ്ങളെയോ ആനത്താരയിലെ യാത്രക്കാരെയോ നിലാവില്‍ മേയുന്ന കാട്ടുപോത്തുകളുടെ സംഘത്തെയോ അടുത്തറിയുന്ന അനുഭവം എത്ര ആനന്ദകരമായിരിക്കും. അത് എഴുതാന്‍ ഏതു ഭാഷയെ ഉപാസിക്കണം..? ചാര അണ്ണാനെയും കുറിക്കണ്ണന്‍ പുള്ളിനെയും നീലഗിരി മാര്‍ട്ടനെയും കണ്ടെത്താന്‍ കഴിഞ്ഞ അനുഭവങ്ങള് ഈ പുസ്തകത്തില്‍ ‍വിവരിക്കുന്നത് അസാധാരണമായിട്ടാണ്. അതുകൊണ്ടൊക്കെ ഞാനുറപ്പിച്ചു പറയും,ഇതൊരു സര്‍വ്വകാലാശാലയാണ്. കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമാണ്. പരിസ്ഥിതി എന്നാലെന്തെന്ന് നമ്മളെ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ്.

ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി,എന്‍.എ.നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന പുസ്തകം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠപുസ്തകമാക്കണം. അല്ലെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം സൌജന്യമായോ ന്യായവിലയ്ക്കോ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ഉത്തരവിടണം. കാരണം കുട്ടികളാണ് ഈ പുസ്തകം ഗ്രഹിക്കേണ്ടത്. അവരാണ് ഇനി പരിസ്ഥിതി സംരക്ഷകരായി വരും നാളെകള്‍ക്ക് തിരിച്ചറിവുകള്‍ പകരേണ്ടത്. ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല. അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി. ആത്മാവും. നമ്മുടെ മന്ത്രിമാരോട് പറയാമെന്നേയുള്ളു.. നടപ്പാക്കാന്‍ നമുക്ക് അധികാരമില്ലല്ലോ. അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന. കേരള സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 400 രൂപയാണ്. മക്കളിലൊരാള്‍ക്ക് ഒരു ജോഡി ഉടുപ്പ് വാങ്ങുന്ന പണമേ ആവൂ. ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും. ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല, അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്റെ പേരിലായിരിക്കും. അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.

ഞാന്‍ പറയുന്നത് അവിശ്വസനീയമായി തോന്നുവര്‍ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതുവര്‍ഷപ്പതിപ്പ് (2012) വാങ്ങിക്കാം. വായിക്കാം. നസീറിന്‍റെയും ശശി ഗായത്രിയുടെയും ഡോ.അബ്ദുള്ള പാലേരിയുടെയും ചിത്രങ്ങളും എഴുത്തും വായിക്കാം. ചിത്രകാരന്‍ ഷെരീഫിന്‍റെ കാട് കാണാം.
(ഒന്നുകൂടി പറയട്ടെ ഈ മൂവരെയും ഞാന്‍ ഇതുവരെ പരിചയപ്പെടുകയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല. സദാ സംശയാലുക്കളായ മലയാളികള്‍ക്ക് ഞാന്‍ എന്തെങ്കിലും കാര്യലാഭത്തിനായി ഈ പ്രകൃതീസ്നേഹികളുടെയും ആഴ്ചപ്പതിപ്പിന്‍റെയും വക്കാലത്തെടുക്കുകയാണെന്ന് തോന്നിയേക്കാം. അതാണിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത്.) 2011ലെ എന്‍റെ പുസ്തകം ഇതാണ്. ഇതുമാത്രമാണ്.

3 comments:

  1. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2012 പുതുവർഷപ്പതിപ്പ് (ജനുവരി-1)ആകർഷകമാകുന്നത് ശ്രീ എൻ.ഏ നസീറിനെ പറ്റി മനില.സി. മോഹൻ എഴുതിയ ലേഖനത്തിന്റെ ബലത്തിൽ കൂടിയാണ്. കാട് വിളിക്കുന്നു, ഞാൻ കൂടെ പോകുന്നു എന്ന പേരിലുള്ള ആ ലേഖനം കൂടി ഒന്ന് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
    ശ്രീ നസീറിന് അർഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും ലഭിച്ചോ എന്നത് ആലോചനാ വിഷയമാക്കേണ്ടതുണ്ടെന്ന്, ഈ പുസ്തക വിചാരത്തെയും, ലേഖകനേയും അഭിനന്ദിക്കുന്നതോടൊപ്പം പറഞ്ഞു കൊള്ളട്ടെ.വംശനാശം സംഭവിച്ചു എന്ന് കരുതിപ്പോന്നിരുന്ന നീലഗിരി മാർട്ടൻ എന്ന ജന്തുവിന്റെ ചിത്രമാണ്, നസീറിന്റെ ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
    ഇനിയുമുണ്ടാവട്ടെ എൻ.ഏ. നസീറിനെ പോലെയുള്ള പ്രകൃതി സ്നേഹികൾ. അവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിൽ അംഗീകാരവും, പുതുതലമുറയിൽ നിന്ന് ശ്രദ്ധയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
    ഈ പുസ്തകത്തെ ശ്രദ്ധയിൽ പെടുത്തിയതിനു ലേഖകനു നന്ദി.

    ReplyDelete
  2. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി..എന്നും ഭയഭക്തിബഹുമാനങ്ങളോടെയാണ് മാതൃഭൂമിയില്‍ , എന്‍.എ. നസീറിനെ വായിക്കാറ്. അതിലുപരി, ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പിടിച്ചുപറി മകനുമായി നടത്തണം. ഈ പുസ്തകം ഒന്നല്ല, രണ്ടു കോപ്പിയെങ്കിലും വാങ്ങേണ്ടിവരും അച്ഛനമ്മമാര്‍ക്ക് സമാധാനത്തോടെ വായിക്കാന്‍.

    ReplyDelete
  3. മറ്റു പുസ്തകങ്ങളെകൂടി സ്പര്‍ശിച്ചുകൊണ്ടുള്ള അവലോകനം നന്നായി.
    കുറച്ചു പുസ്തകങ്ങള്‍ വാങ്ങി,വായനാവാരത്തില്‍ കുട്ടികള്‍ക്ക്
    വായിക്കാന്‍ കൊടുക്കുന്നതിനായി.പുസ്തകം പരിചയപ്പെടുത്തിയതിന്
    നന്ദി.
    ആശംസകളോടെ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?