Friday, December 27, 2013

കഥകള്‍

പുസ്തകം : കഥകള്‍
രചയിതാവ് : സിത്താര.എസ്.
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഉഷാകുമാരി.ജി.


ശരീരത്തെക്കുറിച്ചുള്ള പെണ്ണെഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കഥകളില്‍ ആവിഷ്‌കാരത്തേക്കാള്‍ പ്രബലമായ ഘടകം പ്രതിരോധമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണേ്ട ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ ആഗ്രഹവസ്തുവായി സ്ത്രീയെ രൂപപ്പെടുത്തുന്ന എഴുത്തുകളും ഇല്ലെന്നല്ല.  എന്നാല്‍, പൊതുവെ പെണ്‍കഥകളിലെ ശരീരം ഒരു പടയോട്ടഭൂമിയാണ്.
ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല, വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന കഥകള്‍ മാധവിക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട്. പെണ്ണെഴുത്തിന്റെ പരികല്‍പ്പനകള്‍ മേല്‍ക്കൈ നേടിയ കാലത്ത് അവ പിന്തിരിപ്പന്‍ കഥകളായി വായിക്കപ്പെട്ടിരുന്നു. എന്നാല്‍, മാറിയ കാഴ്ചപ്പാടില്‍ ഈ കഥകള്‍ക്കു വേറൊരു മാനം കൈവരുന്നുണ്ട്. പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. കെ.ആര്‍. മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ കഥാകാരികള്‍ കഥാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
സിതാരയുടെ കഥകള്‍ എന്ന ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ'അഗ്നി' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിലയെ അട്ടിമറിക്കുന്നുണ്ട്. 'ഓഫിസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞ്ജീവ്, ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നു പേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്ത രോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാല്‍സംഗത്തിന്റെ യുക്തിയെന്ന് ''ആണിയിളകിയ മരസാമാനംപോലെ' കിടന്നുകൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്, തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'ഈ ശൈഥില്യം മൂര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാല്‍സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്നു. സഞ്ജീവിനോട് ''നീ ഒട്ടും പോരായിരുന്നെ'ന്നു പറയുമ്പോള്‍ അയാള്‍ തകര്‍ന്നുപോവുകയാണ്. പുരുഷാധിപത്യം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം- അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി- പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്.  ബലാല്‍സംഗം ചെയ്യപ്പെട്ട  സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍നിന്ന് വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്.
പ്രണയവൈറസ് എന്ന കഥയില്‍ നാം കാണുന്നത് ലൈംഗികതയുടെ അപരിചിതമായ വേറിട്ടൊരു ലോകമാണ്. അവിടെ ലൈംഗികഅധിനിവേശത്തിന്റെ ഇരയായ ഹരി, ഒരു ആണ്‍വേശ്യയാണ്. ശരീരവില്‍പ്പനക്കാരനായ ഹരിയുടെ നനഞ്ഞു നഗ്നമായ പുരുഷശരീരം ഇസബെല്ലിന് ഒരു ആഗ്രഹവസ്തുവാണ്. അവളുമായി ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന എയ്ഡ്‌സ് തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു പെണ്‍കുട്ടിക്കു ഹരി കൈമാറുന്നതോടെയാണ് കഥ         തീരുന്നത്. ഇവിടെ ലൈംഗികതയുടെ ആധികാരികതയും കര്‍തൃത്വവും സ്ത്രീയിലാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ, ഇരയുടെ നില്‍പ്പിടങ്ങളെ, മറിച്ചിടുകയാണിവിടെ. പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ക്കു പകരം ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ.  ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട് മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണെ്ടത്തുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്.  അതുകൊണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മെഹബൂബായിലും ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ.
സിതാരയുടെ പല കഥകളിലും സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത കര്‍തൃത്വങ്ങളായി
തിരിച്ചറിയേണ്ടതുണെ്ടന്ന് ഈ കഥകള്‍ പറയുന്നു.  സ്ത്രീകള്‍ ഏകശിലാത്മകമായ സത്തയല്ല,  മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ  എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ, ലിംഗ സ്വത്വങ്ങളാണിവിടെ. നമുക്കു പരിചിതമായ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാനാവില്ല.
  ചതിയില്‍ രണ്ടു ഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു.  ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുകൊണ്ട്  കടന്നുവരുന്ന പ്രാന്തവല്‍കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷരാഷ്ട്രീയത്തിലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹിക-രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച  സിതാരയുടെ'കറുത്ത കുപ്പായക്കാരി' പോലെയുള്ള മറ്റു കഥകളിലും കാണാം.  ഇത്തരം നിരവധി കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരമെഴുത്തിന്റെ ഈ ബഹുലതയാണ് സിതാരയുടെ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?