Thursday, February 17, 2011

അതുല്യം

പുസ്തകം : അതുല്യം
രചയിതാവ് : മാലതി കെ ഹൊള്ള
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : റാണിപ്രിയ



ന്താരാഷ്ട്ര വീല്‍ ചയെര്‍ അത്‌ലറ്റായ മാലതി കെ ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവകഥയാണ്‌ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അതുല്യം. ആലപ്പുഴ ജില്ലയിലെ കുട്ടം പേരൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എം ആണ്‌ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'A different Spirit ' എന്ന തലക്കെട്ടോടു കൂടി Inspired Indian Foundation എന്നാ കൂട്ടായ്മയില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ ഇതിനെ അതുല്യമാക്കി പരിഭാഷപ്പെടുത്തിയത് കെ എം സുധീര്‍.


മാലതി കെ ഹൊള്ള, ലോകപ്രശസ്തയായ പാരാലിംപ്യന്‍.അന്താരാഷ്ട്ര വീല്‍ചെയര്‍ കായികതാരം.അത്രമാത്രമേ പുറംലോകത്തിനു അറിയൂ. അതിനപ്പുറമുള്ള മാലതിയെ തുറന്നു കാട്ടുന്നു ഈ 'അതുല്യം'. ആ ജീവിതത്തില്‍ അവരുടെ യാതനകളുടെ,പോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്കുള്ള പ്രശസ്തിയോ പ്രചാരമോ മാലതി ഹൊള്ളക്കില്ല. എങ്കിലും മാലതി കൃഷ്ണമൂര്‍ത്തി ഒരു താരമാണ്. നേട്ടങ്ങള്‍ക്കൊക്കെ രത്നതിളക്കമുള്ള ഒരു അപൂര്‍വ്വ താരം.അന്‍പത്തി രണ്ടാം വയസ്സിലും ഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ വീല്‍ചെയര്‍ അത്‌ലറ്റ് ആണ് മാലതി.ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത റെക്കോര്‍ഡുകളുടെ ഉടമ. ഏകലവ്യ,അര്‍ജുന,പദ്മശ്രീ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍.
ദേശീയവും അന്തര്‍ദേശീയവുമായ മുന്നൂറിലേറെ മെഡലുകള്‍. അതില്‍ ഭൂരിഭാഗവും കടം വാങ്ങിയ വീല്‍ചെയറില്‍ ഇരുന്നു കൊണ്ട്!! അവരുടെ ജീവിതത്തോടുള്ള അഭിനിവേശം നമുക്കൊന്നും ചിന്തിക്കാനോ എത്തിപ്പിടിക്കാനോ സാധിക്കാത്തത്ര ഉയരത്തില്‍ ആണ് എന്നത് അതുല്യം തുറന്ന് കാട്ടുന്നു.

മുറി മുഴുവന്‍ മുഴങ്ങുന്ന പൊട്ടിച്ചിരിയില്‍ ഒളിച്ചുവക്കപ്പെടുന്ന വേദനകള്‍ ആരും അറിയാറില്ല. കാലുകളിലേക്കുള്ള ചോരയോട്ടം നിലക്കാതിരിക്കാനായി വലതുകാല്‍ കുടയുമ്പോള്‍ തുടയെല്ലിനുള്ളില്‍ ഇനിയും കൂടിചേരാത്ത എല്ലിലെ മുറിവ് നല്‍കുന്ന വേദന. വേദനയില്ലാതെ എന്ത് മാലതി?

ചെറിയൊരു ഹോട്ടല്‍ നടത്തിപ്പുകാരന്റെ മകളായി 1958 -ല്‍ ജനിച്ച മാലതിയുടെ ജീവിതത്തില്‍ ചെറിയൊരു പനിയുടെ രൂപത്തില്‍ വന്ന ദുരന്തങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്ന് വയസ്സ് ഒന്നോ ഒന്നരയോ മാത്രം! പലതരം ചികിത്സകള്‍. ഇതിനിടയില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. പഠനവും ചികിത്സയും ഒക്കെ മദ്രാസ്സില്‍. ഒരു പരമ്പരയായ് ശരീരത്തില്‍ വെട്ടിക്കീറലുകളും തുന്നിചേര്‍ക്കലുകളും. ഇതിനിടയിലാണ് സ്പോര്‍ട്സ് ഒരു ലഹരിയായ് പടര്‍ന്നു കയറിയത്. ഒരു ഉള്‍വിളിപോലെ ജീവിതത്തില്‍ വന്ന സ്പോര്‍ട്സ്..പിന്നീട് എല്ലാമെല്ലാമായ് വേദനക്കുള്ള മരുന്നും ജീവിതം കോര്‍ത്തെടുക്കുന്നതിനുള്ള മുത്തും.. എല്ലാം സ്പോര്‍ട്സ് തന്നെ. മറ്റുള്ളവര്‍ക്കൊക്കെ ഒരു മാതൃകയും പ്രചോദനവുമൊക്കെയായി ആ ജീവിതം വളന്നു വലുതായിയെങ്കില്‍ സ്പോര്‍ട്ട്സ് അതിനൊരു കാരണമായിട്ടുണ്ട്.

എന്നും പോരാട്ടമാണ് മാലതിയെ മുന്നോട്ട് നയിച്ചത്.വൈകല്യങ്ങളോട്,വേദനകളോട്,സാമൂഹിക അസമത്വങ്ങളോട് അങ്ങനെ എക്കാലവും യുദ്ധം തന്നെയായിരുന്നു.വികലാംഗര്‍ക്ക് അര്‍ഹപ്പെട്ട പുരസ്കാരങ്ങള്‍ക്കായി ഭരണകൂടത്തോടുപോലും അവര്‍ യുദ്ധം ചെയ്തു.ആകെ 32 സര്‍ജറി വരെ കഴിഞ്ഞു. ജീവിതത്തോട് പടപൊരുതുന്ന ഒരപൂര്‍വ്വ വ്യക്തിത്വം!! ദക്ഷിണ കൊറിയയിലും ബാഴ്സിലോണയിലും എതന്‍സിലും ബെയ്ജിങ്ങിലും(പാരാലിമ്പിക്സ്) ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിനിടയില്‍ ജീവിതത്തില്‍ അനുഭവിച്ച ക്ലേശങ്ങളും നേട്ടങ്ങളും അതുല്യത്തിലൂടെ മാലതി പങ്കുവെക്കുന്നുണ്ട്. സഹോദരങ്ങള്‍ മഞ്ജുനാഥ്,ജഗന്നാഥ്,ലീല. അച്ഛന്‍ കൃഷ്ണമൂര്‍ത്തി. അമ്മ പദ്മാവതി. ജീവിതത്തില്‍ കടപ്പെട്ടത്‌ അച്ഛനോട് ആണ്. ചിലപ്പോള്‍ സുഹൃത്ത്,വഴികാട്ടി അങ്ങനെ നിരവധി റോളുകള്‍ ... പഠനത്തിലെ വിഷമതകളെകുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും വളരെ ഭംഗിയായി പുസ്തകത്തില്‍ പ്രദിപാതിചിരിക്കുന്നു. പഠിപ്പിച്ച അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഗുരുത്വം നിറഞ്ഞ വാക്കുകള്‍ നമുക്ക് ദര്‍ശിക്കാം.പിന്നീടുണ്ടായ സുഹൃത്ത് ബന്ധങ്ങള്‍ ഒട്ടേറെ ശക്തങ്ങള്‍ ആയിരുന്നു. അതുല്യത്തിലെ ഓരോ പേജിലൂടെയും കടന്ന് പോകുമ്പൊള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓരോ അനുഭവങ്ങളിലൂടെ നമുക്ക് യാത്ര ചെയ്യുന്നപോലെ തോന്നാം.

പതിനാറു കുട്ടികളുള്ള ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ്‌ മാതൃ ഫൌണ്ടേഷന്‍ .ഗ്രാമാന്തരങ്ങളിലുള്ള പോളിയോ ബാധിതരാണ് ഇവരെല്ലാം.അവര്‍ക്ക് പഠിക്കാനും ജീവിക്കാനും ചികിത്സിക്കാനും ഉള്ള സൌകര്യങ്ങള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു .........

ബാല്യകാലത്ത് അതിരുകളില്ലാതെ ഓടണം എന്ന ചിന്തയേ അന്ന് മാലതിക്കുണ്ടായിരുന്നുള്ളൂ.കൊടുങ്കാറ്റിന്റെ വേഗതയില്‍ ഓടണം.മോഹങ്ങളുടെ ബാല്യം കഴിഞ്ഞപ്പോളാണ് സത്യങ്ങളെ കുറേശെ ഗ്രഹിക്കാന്‍തുടങ്ങിയത്. നടക്കാന്‍ കാലു വേണമത്രേ !! പറക്കാന്‍ ചിറകുകളും!! നിരാശയുണ്ടായില്ല ...പക്ഷെ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു സ്വപ്നം പോലെ വീണ്ടും...

"ഓടും...എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഓടും.....മനസ്സിന്റെ വേഗങ്ങള്‍ക്കൊപ്പമല്ലായിരിക്കാം എങ്കിലും ഓടുക തന്നെ ചെയ്യും ...ഒരു നാള്‍ ...." ഇതായിരുന്നു മാലതിയുടെ ബാല്യകാലത്തെ വാക്കുകള്‍ . മാതൃ ഫൌണ്ടേഷന്‍ എന്ന സ്ഥാപനത്തിലുള്ള ഓരോ കുഞ്ഞുങ്ങളും ഇതേ വാക്യങ്ങള്‍ തങ്ങളുടെ ആത്മാവിനോട് പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളും പരിമിതികളും അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒറ്റമൂലിയാണ് പ്രോത്സാഹനം . തന്റെ പിതാവും ഗുരുജനങ്ങളും സുഹൃത്തുക്കളും പകര്‍ന്നു നല്‍കിയ പ്രോത്സാഹനമാണ് മാലതി എന്ന അപൂര്‍വ്വ വ്യക്തിത്വം . അതേ പ്രോത്സാഹനങ്ങളും ആത്മവിശ്വാസവും ഒരു അണു ചോരാതെ തന്റെ കുട്ടികള്‍ക്ക് മാലതി ചൊരിയുന്നു. പരാജയഭീതിയിലും നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് ആവശ്യം പ്രത്യാശയുടെയും പ്രോത്സാഹനതിതിന്റെയും വാക്കുകളും സമീപനങ്ങളുമാണ് മാലതി കെ ഹൊള്ളയുടെ കഥ പറയപ്പെടെണ്ടത് തന്നെയാണ് ... ഏവരും അതിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് വായിക്കപ്പെടെണ്ടതും ആണ് . അതുല്യത്തിലൂടെ മാലതി എന്ന അതുല്യപ്രതിഭയുടെ ജീവിതവും വീക്ഷണവും നമുക്ക് ദര്‍ശിക്കാം . കൂടാതെ പലതരത്തിലും നിരാശയില്‍ കഴിയുന്നവരെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന പ്രചോദനാത്മകമായ അതുല്യ ആത്മകഥ ആണ് "അതുല്യം"

9 comments:

  1. നന്ദി ഈ പരിചയപ്പെടുത്തലിനു...

    ReplyDelete
  2. താങ്ക്സ് ദേവൂട്ടി ...വളരെ നല്ല ഒരു പരിചയപ്പെടുത്തല്‍ ...വായിക്കേണ്ടത് തന്നെ .....

    ReplyDelete
  3. മാലതി എന്ന മഹതിയെ പരിചയപ്പെടുത്തിയതിനു നന്ദി ..

    ReplyDelete
  4. നന്നായി പരിചയപ്പെടുത്തല്‍

    ReplyDelete
  5. എല്ലാര്‍ക്കും നന്ദി... ഈ പുസ്തകം കിട്ടിയാല്‍ വായിക്കാന്‍ ശ്രമിക്കുമല്ലോ...

    ReplyDelete
  6. ഹ്യദ്യ മായ പരിചയപ്പെടുത്തല്‍..!
    പുസ്തകത്തെപ്പറ്റിയുള്ള വിവരണം തന്നെ ആകാംഷയൂളവാക്കി..!
    ആശംസകളോടെ...പുലരി

    ReplyDelete
  7. ഈ പുസ്തക കുറിപ്പ് ചിറക് മാഗസിനിൽ പ്രസിദ്ധീകരിക്കുവാൻ താല്പര്യ പെടുന്നു. ഈ നമ്പറിൽ ബന്ധപ്പെടുക. 9895470486

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?