Saturday, December 31, 2011

പട്ടം പറത്തുന്നവന്‍

പുസ്തകം : പട്ടം പറത്തുന്നവന്‍
രചയിതാവ് : ഖാലിദ് ഹൊസൈനി (വിവര്‍ത്തനം : രമാ മേനോന്‍)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല



ത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍ കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച് അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്. അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം. കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം. ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു. ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം. അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക. എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്, സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട് ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍ ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍ ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് ..

Sunday, December 25, 2011

ഏകാന്തം

പുസ്തകം :ഏകാന്തം
രചയിതാവ് :ആലങ്കോട്‌ ലീലാകൃഷ്‌ണന്‍
പ്രസാധകര്‍ : ഡിസി ബുക്‌സ്‌
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ്‌ സിനിമ. സൂക്ഷ്‌മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്‌പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത്‌ മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്‌ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴുമാണ്‌. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്‌പര്‍ശം വരദാനംപോലെയാണ്‌ വന്നുനിറയുന്നത്‌. ആ നിരയിലൊന്നാണ്‌ `ഏകാന്തം'. കാഴ്‌ചയില്‍ തങ്ങിനില്‍ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട്‌ സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്‌; കലോപാസനയാണ്‌.

ഒറ്റപ്പെടലിന്റെ പാഠപുസ്‌തകമാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ്‌ ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്‌. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്‌തമാണ്‌. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്‌. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്‌നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്‌. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്‌നേഹമാണ്‌ `ഏകാന്ത'ത്തിന്‌ അടിസ്ഥാനധാരയായി സ്വീകരിച്ചത്‌.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്‌''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന്‍ (തിലകന്‍) ചോദിക്കുന്നുണ്ട്‌. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ്‌ ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്‌. കെ. പി. എ. മേനോന്‌ നഷ്‌ടപ്പെടുന്നത്‌ ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്‌. രണ്ടുപേരും വിടവാങ്ങിയത്‌ മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന്‍ ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക്‌ നോക്കിനില്‍ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്‌. അവര്‍ സ്‌നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്‌പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത്‌ ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ്‌ തിരിച്ചറിയുന്നത്‌? അവരുടെ ഹൃദയവേപഥുകളിലേക്കാണ്‌ ഏകാന്തത്തിന്റെ തിരക്കഥാകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ്‌ തിരക്കഥയുടെ മേന്മകളിലൊന്ന്‌. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്‌പര്‍ശവും ഏകാന്തത്തിലുണ്ട്‌.

കോട്ടേപാടത്ത്‌ പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക്‌ മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന്‍ പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്‍ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത്‌ കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത്‌ ഈയൊരു യാഥാര്‍ത്ഥ്യമാണ്‌. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്‌. അത്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങളിലൊന്നാണ്‌. (വില- 55 രൂപ)

Thursday, December 22, 2011

തവിട്ടുനിറമുള്ള പ്രഭാതം

പുസ്തകം : തവിട്ടുനിറമുള്ള പ്രഭാതം
രചയിതാവ് : ഫ്രാങ്ക്‌ പാവ്‌ലോഫ്
പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ


വാക്കുകളുടെ എണ്ണവും പുസ്‌തകത്തിന്റെ വലുപ്പവുമാണ്‌ ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന്‌ അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച്‌ എഴുത്തുകാരന്‍ ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല്‌ പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്‌. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ്‌ എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക്‌ തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത്‌ വിവര്‍ത്തനം ചെയ്‌ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെ ലളിതമായ ഒരു കഥയാണ്‌ തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്‌: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച്‌ ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ്‌ വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച്‌ ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത്‌ ബൗണ്‍ ന്യൂസ്‌ എന്ന പത്രം ഒഴിച്ച്‌ ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഇറങ്ങിയത്‌. അടുത്തത്‌ ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള്‍ തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട്‌ അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ്‌ തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.

എന്താണ്‌ തവിട്ടു നിറത്തിന്‌ ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അത്‌ ഹിറ്റ്‌ലറുടെ എസ്‌.എസ്‌. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഈ കഥയ്ക്ക്‌ ഉന്നതമായ സമകാലിക പ്രസക്‌തി കൈവരുന്നത്‌. ഒന്നാന്തരം സോഷ്യലിസ്റ്റ്‌ പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ്‌ ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത്‌ സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്‌. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം.

മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്‌ ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത്‌ ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട്‌ കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്‌: ഞാന്‍ തവിട്ടനാണ്‌. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്‌. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ്‌ കഥാകൃത്ത്‌ പുറത്തുകൊണ്ടുവരുന്നത്‌.

മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്‌കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ്‌ അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്‌തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്‌തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം.

Monday, December 19, 2011

അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍

പുസ്തകം : അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍
രചയിതാവ് : ഷാഹിന.ഇ.കെ

പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്

അവലോകനം : റഹ്മാന്‍ കിടങ്ങയം



ലയാള കഥ അതിന്റെ സ്വത്വം നിലനിര്‍ത്തി പ്പോന്നത് സമകാലീന ജീവിതാവസ്ഥകളോട് ആഴത്തില്‍ പ്രതികരിച്ചു കൊണ്ടാണ്.ജീവിതമെഴുത്ത് ഒരേസമയം പ്രതിരോധവും പ്രതിബോധവുമായി മാറുമ്പോള്‍ സര്‍ഗാത്മകമായ ഉള്‍ക്കരുത്തിന്റെ കനം അതിനെ മികവുറ്റ കലാ സൃഷ്ടിയാക്കി മാറ്റുകയാണ് ചെയ്യുന്നത് .എഴുത്ത് അപ്പോള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ലകഷ്യ ബോധമുള്ള സാമൂഹ്യ പരിഷ്ക്കരണായുധമായി മാറുന്നുണ്ട് .എഴുതപ്പെടുന്ന ഇടങ്ങളുടെ പരിസര സവിശേഷതകള്‍ അതിനു തൂവലും തൊങ്ങലും വച്ച് കൊടുക്കുമ്പോള്‍ കഥയുടെ പരിപൂര്‍ണത കൂടി സാധ്യമാകുന്നു.

ഷാഹിന ഇ.കെ'' അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ ''എന്ന പ്രഥമ സമാഹാരത്തിലൂടെ അത്തരമൊരു പരിപൂര്‍ണ്ണത നേടാന്‍ ശ്രമിക്കുകയാണ് .ദുഷിച്ചു നാറിക്കൊണ്ടിരിക്കുന്ന ജൈവ സാമൂഹ്യ പരിസരങ്ങളെ വാക്കുകളുടെയും ബിംബങ്ങളുടെയും സാര്‍ഥകമായ ഊര്‍ജ്ജം കൊണ്ട് പ്രതിരോധിച്ചു കഥയെഴുത്ത്‌ തനിക്കു പേനയുന്തല്‍ അല്ല എന്നു ഈ പെണ്‍കുട്ടി തെളിയിക്കുന്നുണ്ട് .ഓരോ കഥയും ജീവിതത്തിന്റെ വിയര്‍പ്പു നീരിനാല്‍ കുതിര്‍ന്നു അസ്വസ്ഥതകളുടെ ,ആകുലതകളുടെ കനല്‍ വഴികളെ നമുക്ക് മുന്നിലേക്ക്‌ തുറന്നു തരുന്നുണ്ട്.ജീവിതത്തെ മാറി നിര്‍ത്തിക്കൊണ്ട് തനിക്കു കഥയെഴുത്തില്ല എന്നു കഥാകാരി തന്റെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാം .

'' മിസ്ഡ് കാള്‍ ''എന്ന ആദ്യ കഥയിലൂടെ പുതുകാലത്തിന്റെ മാധ്യമക്കഴുകന്മാരുടെ ആര്‍ത്തി പിടിച്ച ശവ ഭോഗങ്ങള്‍ക്ക് നേരെ പരിഹാസത്തിന്റെ കാറ്റഴിച്ചു വിടുന്നുണ്ട് കഥാകാരി.സെല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയടങ്ങിയ ആധുനിക കാലത്തിന്റെ വിനിമയ സാധ്യതകള്‍ ഉപയോഗിച്ച് പുതു യുവത്വത്തിന്റെ പ്രതിനിധികള്‍ തീര്‍ക്കുന്ന ചിലന്തി വലകളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ സാധാരണക്കാരനായ അച്ഛനെ കേന്ദ്രീകരിച്ച്‌ പറഞ്ഞു പോകുന്ന ഈ കഥ നമ്മുടെ പെണ്‍കുട്ടികള്‍ ലൈംഗിക ദൌര്‍ബല്യങ്ങളുടെ വാഴു വഴുപ്പിലേക്ക് എത്ര അനായാസമായാണ് വഴുതി ഇറങ്ങുന്നത് എന്നൊരു പേടിപ്പിക്കുന്ന ചിന്ത വായനക്കാര്‍ക്കായി ബാക്കി വക്കുന്നുണ്ട് .എല്ലാം ആഘോഷിക്കുന്ന മലയാളി ഇതും ആഘോഷിക്കുന്നു .'അങ്ങനെയാകുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്ക് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?എങ്ങനെയാണ് പ്രതികരിക്കാനുള്ളത്'' എന്ന വാര്‍ത്ത വായനക്കാരന്റെ ചോദ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ മറ്റുള്ളവന്റെ അളിഞ്ഞ സ്വകാര്യതകളെ എങ്ങനെയാണു വിഷ്വല്‍ മീഡിയ വിനിമയ സാധ്യത യുള്ള ചരക്കുകലാക്കി മാറ്റുന്നതെന്ന് പരിഹാസപൂര്‍വ്വം കാണിച്ചു തരുന്നു.

''ചിത്രകാരി ''എന്ന കഥ കുടുംബത്തിന്റെ ദൈനം ദിന ബന്ധങ്ങള്‍ക്കിടെ സ്വന്തം സ്വത്തബോധം സ്ഥാപിക്കാനാവാതെ നിസ്സഹായപ്പെട്ടു പോകുന്ന സര്‍ഗാത്മക മനസ്സുള്ള പെണ്ജന്മങ്ങള്‍ക്കുള്ള ശ്രദ്ധാഞ്ജലി യാണ് .വിവാഹിതയാകുന്നതോടെ പെണ്‍കുട്ടി അവളുടെ ഉള്ളിലുള്ള എല്ലാ സര്‍ഗാത്മകചോദനകളെയും മനസ്സിലൊരു ശവക്കുഴി തീര്‍ത്തു മൂടെണ്ടി വരുന്നത് 'ഫിസാ 'എന്ന എന്ന പെണ്‍കുട്ടിയുടെ മാത്രം വിധിയാകുന്നില്ല .'ദൈവം തൊട്ട കൈവിരലുകള്‍'എന്നു മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെട്ട അവളുടെ കൈ വിരലുകളെ ഭയപ്പാടോടെ ഭാര്‍ഹാവ് നോക്കുന്നത് അയാളുടെ അപകര്‍ഷം കൊണ്ട് തന്നെയാവണം.മൌനം കൊണ്ട് പ്രതിരോധിക്കുന്ന ഈ കഥയിലെ പെണ്‍കുട്ടിയെ കുടുംബത്തിന്റെ കേട്ടുപാടുകളില്പെട്ടു സര്‍ഗാത്മക നഷ്ടം സംഭവിച്ച എല്ലാ കുടുംബിനികളുടെയും പ്രതീകമായി വായിച്ചെടുക്കാവുന്നതാണ്.'ദശാ സന്ധി'എന്ന കഥ യും ചര്‍ച്ച ചെയ്യുന്നത് കുടുംബിനികള്‍ക്ക് നഷ്ടമാവുന്ന സര്‍ഗാത്മക വിനിമയസാധ്യതകളെ കുറിച്ചാണ് .''ചിത്ര കാരി''യില്‍ നിന്നു വ്യത്യസ്തമായി ഇവിടെ നായിക ശിവ ശങ്കരിക്ക് പക്ഷെ കുടുംബത്തിന്റെ എല്ലാ അനുകൂലനങ്ങളും ഉണ്ട്. എന്നിട്ടും ഒറ്റവാക്കും പുറത്തു വരാത്ത ഊഷര ഭൂമിയായി അവളുടെ മനസ്സ് മാറിപ്പോവുകയാണ് .''അനന്ത പത്മനാഭന്റെ മരക്കുതിരകള്‍ ''എന്ന ടൈറ്റില്‍ കഥ പ്രണയ നഷ്ടത്തില്‍ സ്വന്തം മനസ്സിന്റെ കടിഞ്ഞാന്‍ നഷ്ട്ടപ്പെട്ടു പോയ അനന്തന്റെ കഥ പറയുന്നു.ചില മുറിവുകള്‍ തീര്‍ക്കുന്ന നിണപ്പാടുകള്‍ ഒരു ഔഷധം കൊണ്ടും ഉണക്കാവതല്ല എന്നൊരു അശുഭ സന്ദേ ശം ഈ കഥയിലുണ്ട് .ഭാഷാപരമായി ഏറ്റവും മികച്ചു നില്‍ക്കുന്ന ഈ കഥ യില്‍ കുതിരയെ നാനാര്‍ഥങ്ങള്‍ ഉള്ള ഒരു ഇമെജേരി ആയി അവതരിപ്പിക്കുന്നു കഥാകാരി .പുതിയ കാലത്തിന്റെ പേടി സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന പുകമറക്കുള്ളില്‍ ചുരുങ്ങിയ നേരത്തേക്കെങ്കിലും കാഴ്ച നഷ്ട്ടപ്പെട്ടു പോകുന്ന ഒരമ്മയുടെ കഥയാണ്‌''കാണാതാകുന്ന പെണ്‍കുട്ടികള്‍''തനിച്ചാക്കി കളയേണ്ട വളല്ല അമ്മ എന്നു സ്വന്തം അച്ഛനെ ബോധ്യപ്പെടുത്തുന്ന മകനെ ''തനിയെ' എന്ന കഥ യില്‍ കാണാം. ശരീര കാമനകള്‍ക്കപ്പുറത്തും ചില സ്നേഹബന്ധങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ''പുനര്‍ജനീ '' എന്ന കഥ ശ്രമിക്കുന്നത്.

ഷാഹിന ഇ കെ യുടെ കഥകളുടെ പൊതു സ്വഭാവം അവ സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന അന്വേഷണമാണ് എന്നതാണ് .ആസുരമായ കാലത്തിന്റെ ചോര ക്കണ്ണുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഒരു പെണ്‍ മനസ്സ് ഈ കഥകളിലെല്ലാമുണ്ട് .വളരെ സാധാരണമായ ഒരു സംഭവത്തില്‍ നിന്നു പോലും ഈ കഥാകാരി ഒരു കഥയെ കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ് .അതിനപ്പുറം എഴുത്തിന്റെ വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങള്‍ ക്കൊന്നും തലവച്ചു കൊടുക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നില്ല.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇത് പുതിയ കാലത്തിന്റെ പെണ്‍ വ്യാകുലതകളുടെ പുസ്തകമാണ്.

Friday, December 16, 2011

ചോമന ദുഡി

പുസ്തകം : ചോമന ദുഡി
രചയിതാവ് : ശിവരാമകാറന്ത്

അവലോകനം : മുരളീകൃഷ്ണ മാലോത്ത്




(ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് ഓര്‍മിപ്പിച്ചു എന്നതല്ലാതെ നിയതമായ കാരണങ്ങള്‍ ഒന്നുമില്ല ഇപ്പോള്‍ ചോമന ദുഡിയെ (ചോമന്റെ തുടി) കുറിച്ച് പറയുന്നതിന് പിന്നില്‍. സത്യത്തില്‍ ഇത്രയും സംഭ്രമിപ്പിച്ച വേറൊരു നോവലില്ല. പന്ത്രണ്ട് കൊല്ലം മുന്‍പാണ് വായിച്ചതെന്നും സംഭ്രമത്തിന് കാരണമായിട്ടുണ്ടാകണം. ഓഷോ പറഞ്ഞതുപോലെ കൂടുതല്‍ പഠിക്കുന്തോറും അത്ഭുതങ്ങളും സംഭ്രമങ്ങളും നമ്മളെ വിട്ടൊഴിഞ്ഞുപോകുകയാണല്ലോ)



ജാതിവ്യവസ്ഥയും ജന്മി-കുടിയാന്‍ ബന്ധവും മതപരിവര്‍ത്തനവും ഏറ്റവും കടുത്തുനിന്ന ഒരു കാലഘട്ടത്തിലാണ് കന്നഡയില്‍ ശിവരാമകാറന്ത് ചോമന ദുഡി (മലയാളത്തില്‍ ചോമന്റെ തുടി) എഴുതുന്നത്. ''കരയാതെ മക്കളേ കല്‍പ്പിച്ചുതമ്പുരാന്‍ ഒരു വാഴ വേറെ.... ഞാന്‍ കൊണ്ടുപോട്ടെ'' എന്ന് പാടിയ വന്ന ചങ്ങമ്പുഴയുടെ മലയപ്പുലയന്റെ വേദന നമുക്ക് ചോമനെ എളുപ്പത്തില്‍ പരിചിതനാക്കിയേക്കും. അധസ്ഥിതനായ ചോമന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരുതുണ്ട് കൃഷിഭൂമി. സ്വന്തം നിലത്ത് പൂട്ടാന്‍ ഒരു ജോടി കാളകളെയും മറ്റാര്‍ക്കും തൊടാന്‍ കൊടുക്കാതെ അയാള്‍ വളര്‍ത്തിവന്നു. എന്നാല്‍ എന്നോ വാങ്ങിയ 20 രൂപയുടെ കടം വീട്ടാന്‍ കാലങ്ങളായി ജന്മിക്ക് വേണ്ടി പണിയെടുക്കുകയാണ് ചോമന്‍. പുലയനായ ചോമന് ഈ ജന്മത്തില്‍ സ്വന്തമായി ഭൂമി കിട്ടില്ല. കൃസ്ത്യാനിയായാല്‍ ഭൂമി തരാമെന്ന് പാതിരിമാര്‍. തന്റെ വിശ്വാസങ്ങളെയും ദൈവങ്ങളെയും മുറുകെ പിടിക്കുന്ന ചോമന്‍ ഈ വാഗ്ദാനം നിരസിക്കുന്നു. തന്റെ തുടികൊട്ടി ചോമന്‍ വിധിയോട് പരിഭവിക്കുന്നു.

ചോമന്റെ ഇളയമകന്‍ കണ്‍മുമ്പില്‍വച്ചാണ് പുഴയില്‍ മുങ്ങിമരിച്ചത്. ഒരുപാടാളുകള്‍ കണ്ടുനില്‍ക്കേ. ആരും സഹായിച്ചില്ല. മുങ്ങിച്ചാകാന്‍ പോകുന്ന ആരു പുലയനെ തൊട്ട് തങ്ങളുടെ ബ്രാഹ്മണ്യം കളയാന്‍ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായിരുന്നില്ല. ഒരു പട്ടിയോ പൂച്ചയോ ആയിരുന്നെങ്കില്‍ ഒരു ജീവന്‍ അത്രയും ആളുകളുടെ മുന്നില്‍ വച്ച് പൊലിഞ്ഞുപോകുമായിരുന്നില്ല. തന്റെ ജാതിയില്‍ ചോമന് വേദന തോന്നി. തന്റെ തുടിയിലാണ് അന്ന് രാത്രി ചോമന്‍, കുഞ്ഞിന്റെ മരണത്തിന്റെ കണക്ക് തീര്‍ത്തത്. മൂന്ന് ആണ്‍മക്കളായിരുന്നു ചോമന്. ഒരു മോളും, ബെളളി. രണ്ടാണ്‍മക്കള്‍ക്ക് കാപ്പിത്തോട്ടത്തിലായിരുന്നു ജോലി. അതിലൊരാള്‍ കോളറ വന്ന് മരിച്ചുപോകുകയാണ്. മറ്റേയാള്‍ മതം മാറി കൃസ്ത്യാനിയായി. ഒരു കൃസ്ത്യാനിപ്പെണ്ണിനെ വിവാഹം ചെയ്തു. ഇതറിഞ്ഞ ചോമന്‍ തളര്‍ന്നുപോകുന്നു, വീണ്ടും തുടികൊട്ടുന്നു ചോമന്‍.

ചോമന്റെ ഏക ആശ്വാസവും പ്രതീക്ഷയും പിന്നെ മകള്‍ ബെള്ളിയാണ്. എന്നാല്‍ പണിയെടുക്കുന്ന തോട്ടത്തിലെ കണക്കെഴുത്തുകാരന്‍ അവളെ വശീകരിക്കുന്നു. കടം വീട്ടാനും വയറിന്റെ വിശപ്പുമാറ്റാനും അവള്‍ക്ക് അയാളെ അനുസരിക്കാതെ തരമില്ല. ഒരിക്കല്‍ അയാളുടെ മുതലാളി ബെള്ളിയെ ഭോഗിക്കുകയും അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. എന്നാല്‍ കണക്കെഴുത്തുകാരന്‍ മന്വേലന്‍ ബെള്ളിയെ കാണാന്‍ വീണ്ടും എത്തുന്നു. പൊടുന്നനെ വീട്ടിലേക്ക് കടന്നുവന്ന ചോമന്‍ കാണുന്നത് മകള്‍ ബെള്ളി മന്വേലനുമായി ഭോഗത്തിലേര്‍പ്പെടുന്നതാണ്. അതേ, ആ പെണ്‍കുട്ടി ചോമന്റെ അവശേഷിച്ച സ്വപ്നങ്ങളിലും കരിപടര്‍ത്തി.

സമചിത്തത നഷ്ടപ്പെട്ട് ചോമന്‍ ബെള്ളിയെ ക്രൂരമായി തല്ലിച്ചതക്കുമ്പോള്‍ മന്വേലന്‍ വാതില്‍ തുറന്ന് ഓടിരക്ഷപ്പെടുകയാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ അടി അയാള്‍ക്കും കൊള്ളുന്നുണ്ട്. ബെളളിയെ വീട്ടില്‍ നിന്നും പുറത്താക്കിയ ചോമന്‍ തനിക്കിങ്ങനെയൊരു മകളില്ലെന്ന് തീര്‍ത്തുപറയുന്നു. വിധിയോട് കലാപം കൊണ്ട അയാള്‍ പൊടുന്നനെ ഒരാവേശത്താല്‍ കാളകളെ പൂട്ടുകയും മുറ്റത്തൊരുഭാഗം ഭ്രാന്തമായി ഉഴുതുമറിക്കുകയും ചെയ്തു. ശേഷം കാളകളെ കാട്ടിലേക്ക് തുറന്നുവിട്ട് വീടിനകത്ത് കയറി തുടികൊട്ടുന്നു........... വീണ്ടും തുടി കൊട്ടുന്നു.......... മരണം വരെ.

ഒരു നോവലും വായനക്കാരനും തമ്മിലെന്ത് എന്ന ചോദ്യത്തിന് തികഞ്ഞ ഉത്തരമാണ് ശിവരാമ കാറന്തിന്റെ ഈ നോവല്‍. കുറഞ്ഞത് പന്ത്രണ്ടുവര്‍ഷം കഴിഞ്ഞുകാണണം ചോമന ദുഡി യിലൂടെ കടന്നുപോയിട്ട്. ആത്മനിന്ദയോടെ ചുണ്ടുകോട്ടാതെയും ഹൃദയത്തില്‍ കത്തിമുന താഴ്ത്തുന്ന വേദനയറിയാതെയും നിങ്ങള്‍ക്ക് ഈ നോവലിലൂടെ നടന്നുപോകാനാവില്ല. ഈ നോവല്‍ എഴുതിത്തീര്‍ന്ന കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ വിശേഷിച്ചും. ചോമന്റെ തുടി 1975 ല്‍ സനിമയാകുകയും മികച്ച ചിത്രത്തിനുള്ള പ്രസിഡണ്ടിന്റെ സുവര്‍ണകമലം നേടുകയും ചെയ്തു.

കാറന്തിനെക്കുറിച്ച്:
കന്നഡയിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരില്‍ ഒരാള്‍. സാമൂഹ്യപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍, യക്ഷഗാന ആര്‍ടിസ്റ്റും ചിന്തകനും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റായും ആധുനിക ടാഗോറായും വിശേഷിക്കപ്പെടുന്നു. രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം നേടിയ എട്ട് കന്നഡ എഴുത്തുകാരില്‍ മൂന്നാമന്‍. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട് കന്നഡിഗരുടെ ഈ പ്രിയ ജ്ഞാനപീഠ ജേതാവ്. ശേഷ കാറന്തയുടെയും ലക്ഷ്മമ്മയുടെയും അഞ്ചാമത്തെ മകനായി 1902 ഒക്‌ടോബര്‍ പത്തിന് ഉടുപ്പിയില്‍ ജനിച്ചു. മരണം 1997 ഡിസംബര്‍ ഒന്‍പത്.

Tuesday, December 13, 2011

കാമുകി

പുസ്തകം : കാമുകി
രചയിതാവ്
: ബി. മുരളി
പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : വെള്ളെഴുത്ത്





വിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ , ചോദനകള്‍ക്ക് മേല്‍ കയറ്റിവച്ച വേവലാതികളെ കൂടി ഭാഗഭാക്കാനുള്ള വെമ്പല്‍ മുരളിയുടെ കഥകള്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്, അവയുടെ ആരംഭകാലം മുതല്ക്ക്‍. അവയുടെ സൂക്ഷ്മതരമാവുന്ന വിടര്‍ച്ചകളുടെ സാക്ഷ്യമാണ് ‘കാമുകി’ മുന്നില്‍ വയ്ക്കുന്ന നേര്.

ഖജുരാ-ഹോ എന്ന കഥയിലെ കുണ്ടങ്കുഴി രാമകൃഷ്ണന്റെ ജീവന്‍ വയ്ക്കുന്ന പ്രതിമകള്‍ ഈ വേവലാതിയുടെ രൂപകങ്ങളാണ്. സ്വന്തം ജീവിതപ്രശനങ്ങള്‍ നട്ടം തിരിയുന്ന ആഖ്യാതാവ് നാട്ടുകാരനായ കൂട്ടുകാരനോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ അനാവശ്യമായി കുറ്റബോധം അനുഭവിക്കുന്ന ആളാണ്. അതോടൊപ്പം ആ കഥ കലാകാരന്റെ ഹതാശമായ ഗ്രാഫിനെക്കൂടി കാണിച്ചു തരുന്നുണ്ട്. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്ന അലച്ചിലുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു സംഗതി കലാകാരനോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതോ തിരിച്ചോ? തിരിച്ചാവാനാണ് സാദ്ധ്യത. ‘കഥാസരിത്സാഗര’മെന്ന കഥയില്‍ തന്നെ തന്നെ അബോധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമുണ്ട്. അയാളുടെ കഥകള്‍ ഒരേ കാര്യമാണ് വീണ്ടും വീണ്ടും എഴുതുന്നത്. അവിടെ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പത്രാധിപര്‍ മാന്യനാണ്. നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത അയാള്‍ എപ്പോഴും കരുതിയിരിക്കുന്നുണ്ട്. ‘പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ എന്ന കഥയിലും ‘ലാവണ്യ നിരൂപണം’ എന്ന കഥയിലും നടത്തിയിരിക്കുന്ന രൂപപരമായ വ്യതിയാനങ്ങള്‍ തന്നെ, അവയുടെ സ്വരം പരിഹാസമായിരിക്കുമ്പോള്‍ പോലും, ആഖ്യാനത്തെ സംബന്ധിച്ച വേവലാതികളുടെ ഒപ്പുകടലാസു കൂടിയാണ്. അടിമയും യജമാനത്തിയും തമ്മിലുള്ള ബന്ധത്തെ പ്രശ്നസങ്കുലമാക്കുന്ന ‘രംഗനായകിയുടെ കൊട്ടാരം’ കുള്ളന്റെ പൊക്കക്കുറവ് അധമബോധത്തിന്റെ പ്രകടിതരൂപമാണ്. ബന്ധങ്ങളില്‍ നിഹിതമാവുന്ന വേവലാതികള്‍ രൂപകങ്ങളായി പരിണമിച്ച പരിണതിയെയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം സാമൂഹികബോധത്തിന്റെ പ്രകടനപത്രികയാണെന്നതു കൊണ്ട് പ്രമേയങ്ങള്‍ക്കു പുറത്തും എഴുത്തുകാരന്‍ -സമൂഹം എന്ന ദ്വന്ദ്വത്തിന്റെ വിഹ്വലതകള്‍ നൂതനമായൊരു സ്ഥായിയില്‍ ആവിഷ്കാരം നേടുകയാണെന്ന് നാം തിരിച്ചറിയുന്നു, ഈ കഥകളില്‍ .

മുരളിയുടെ ‘പൂവമ്പഴം’ എന്ന കഥ കാരൂരിന്റെയോ ബഷീറിന്റെയോ അതേ പേരുള്ള കഥകളില്‍ നിന്ന് കാലോചിതമായ വിടുതല്‍ നേടിയിട്ടുണ്ട്. അതേ സമയം അവയിലെ ലൈംഗികവിവക്ഷകളെ കൂറേകൂടി ധ്വന്യാത്മകമായി ഉള്ളടക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയുടെ അഭാവം അല്ലെങ്കില്‍ അതിന്റെ തിരസ്കാരം, ശരീരത്തെ സംബന്ധിച്ച് സമൂഹം കെട്ടി ഏല്‍പ്പിച്ച മിഥ്യാധാരണകളെ പോറ്റാന്‍ വിധിക്കപ്പെട്ടതിന്റെ അസ്വസ്ഥതകളാണ്. ഇരുട്ടത്ത് ജീവന്‍ വയ്ക്കുന്ന കോമാളി രൂപങ്ങളായി, കട്ടിലിനു നേരെ ഇഴയുന്ന പ്രതിമകളായി ഖജുരാ-ഹോ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത് ചതഞ്ഞ കാമനകളുടെ രൂപകങ്ങളാണ് എന്നാണ് വിചാരിക്കേണ്ടത്. ശാരീരികമായ ഒത്തിരിപ്പിനായുള്ള അടക്കാനാവാത്ത ആഗ്രഹങ്ങളെ കൊന്നു തിന്നുന്നത് വിജനതതന്നെയാണെന്ന് ‘കാമുകി’ എന്ന കഥയിലെ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. കടുത്ത വൈരുദ്ധ്യമാണതിലുള്ളത്. ഏകാന്തമായ പ്രണയസ്ഥലം, അന്വേഷിച്ചു തുടങ്ങുന്നതു പെണ്‍കുട്ടിയാണെങ്കിലും അതിന്റെ സുരക്ഷിതത്വം ആണിനാണ്. ഏകാന്തത സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ ഓടി പോകുന്നത്. സമൂഹം നിര്‍ദ്ദേശിച്ച സദാചാരപാഠങ്ങളുടെ നിഴല്‍ എന്തായാലും കോട്ടമതിലുകളില്‍ വീണു കിടപ്പുണ്ട്. ആ നിഴലുകളാണ് അവളെ ഭയപ്പെടുത്തി ഓടിക്കുന്നത്. എസ്. കെ. ശ്രീലതയ്ക്ക് കണ്ണന്‍ കൊഴിയാളയുമായി മഴയ്ക്കു മുന്‍പേ വീട് പറ്റണം( പ്രണയത്തെക്കുറിച്ച് വേറൊരു കഥ) കാപ്പി കുടിച്ചിരിക്കാന്‍ സമയമില്ല. പ്രണയമില്ലായ്മകൊണ്ട് മുഖരമാവുന്ന സന്ദര്‍ശനസ്ഥലമാണ് ‘വെളിച്ചത്തിന്റെ നിറം’ എന്ന കഥയിലുമുള്ളത്. അവിടെയുമുണ്ട് ചുഴിഞ്ഞു നോട്ടങ്ങളുമായി ഒരു കാവല്‍ക്കാരന് പിന്നെ ഒരു വെയിറ്റര്‍‍! ആ നിലയ്ക്ക് ഭാര്യയുടെ ഇംഗിതസാധ്യത്തിനായി പുറപ്പെടുന്ന ഭര്‍ത്താവിനോടൊപ്പം കൂടുന്ന കൂട്ടുകാരന്‍ (പൂവമ്പഴം) വിജനമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഏകാന്തസ്ഥലത്തിന്റെ പ്രതീകം കൂടിയല്ലേ എന്നു സംശയിക്കണം. ‘രംഗനായകിയുടെ കൊട്ടാര’ത്തിലെ കുള്ളന്‍ കൊന്നിടുന്നത് സ്വന്തം കാമത്തെയും.

പ്രതിമകളാവാന്‍ വിധിക്കപ്പെട്ടവരുടെ കാലം ഇങ്ങനെയൊക്കെ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

Saturday, December 10, 2011

ചിരിച്ചോടും മത്സ്യങ്ങളേ..

പുസ്തകം : ചിരിച്ചോടും മത്സ്യങ്ങളേ..
രചയിതാവ് : ടി.എ.ശശി
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : പി. എ. നാസി
മുദ്ദീന്‍



ലയാളകവിതയില്‍തൊണ്ണൂറുകളില്‍പിറവിയെടുത്ത ആധുനികാന്തര ഭാവുകത്വത്തിലെ ഏറ്റവും നവീനമായ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു ടി.എ. ശശിയുടെ കവിതകള്‍. അതിനാല്‍തന്നെ അത് സമീപകാല ജീവിതത്തിന്റെയും പുതിയ ഭാഷാപരീക്ഷണത്തിന്റെയും തുടിപ്പുകള്‍ഏറ്റുവാങ്ങുന്നു. അറുപതുകളില്‍ഭാഷാകേന്ദ്രീകൃതവും വ്യക്തിനിഷ്ഠവുമായിരുന്ന ആധുനിക കവിത എഴുപതുകളില്‍സാമൂഹ്യബോധത്തിന്റെയും നൈതിക ജാഗ്രതയുടെയും തലത്തിലേക്ക് സഞ്ചരിക്കുകയും തൊണ്ണൂറുകളോടെ ഭാവുകത്വപരമായ തകര്‍ച്ച നേരിട്ട് ഒട്ടേറെ അധുനികാന്തര പ്രവണതകളിലേക്ക് പരിണമിക്കുകയും ചെയ്തു.

സമഗ്രവും ദീര്‍ഘവുമായ രചനകള്‍ക്ക് പകരം ലഘുവും ശകലിതവുമായ രചനകള്‍. ആദര്‍ശവും കാല്പനികമോഹങ്ങളും കൈവെടിഞ്ഞ് ദൈനംദിനവ്യവഹാരങ്ങളെ അതേ പടി പകര്‍ത്തിയിടുന്ന പ്രതിപാദനരീതി. ദര്‍ശനങ്ങളുടെയും കേവലാനേ്വഷണങ്ങളുടെയും വീക്ഷണകോണ്‍വെടിഞ്ഞ് താല്‍ക്കാലികവും സാന്ദര്‍ഭികവും പ്രാദേശികവുമായ വിഷയ സ്വീകാര്യം. ഭൂതത്തോടുള്ള പ്രതിഷേധത്തേക്കാള്‍ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠ ദൃശ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യകളും കാവ്യഭാഷയിലേക്ക് തുറന്നിട്ട പുതിയ രൂപനിര്‍മ്മിതികള്‍. ആധുനികതയുടെ 'മാനവികതായുക്തി'ക്കു കീഴില്‍ഞെരിഞ്ഞുകിടന്നിരുന്ന ദളിതരുടെയും സ്ത്രീകളുടെയും പ്രകൃതിയുടെയും ശബ്ദങ്ങള്‍. ഇവയൊക്കെ കവിതയിലെ ആധുനികാന്തരതയെ അടയാളപ്പെടുത്തുന്നതായിരുന്നു.

അനാര്‍ഭാടതയും, അനായാസതയും, ക്ഷിപ്രസാധ്യമായ ലാളിത്യവും ഈ പുതുഭാവുകത്വത്തിന്റെ മറ്റൊരു സവിശേഷതയായ് വിലയിരുത്തപ്പെടുന്നു. അച്ചടിമാധ്യമങ്ങളില്‍നിന്നകന്ന് ഇന്റര്‍നെറ്റ്, ബ്ലോഗ് കവിതകളും ഈ സവിശേഷഘട്ടത്തിന്റെ മറ്റൊരു വ്യതിയാനത്തെക്കുറിക്കുന്നു. തികച്ചും വികേന്ദ്രീകൃതവും ക്രിസ്റ്റലൈസ് ചെയ്യപ്പെടാനൊക്കാത്തതുമായ ഈ കാവ്യാന്തരീക്ഷത്തിലാണ് ടി.എ. ശശിയുടെ കവിതകളും സ്ഥാനപ്പെടുന്നത്. എങ്കിലും അതിന്റെ ഒട്ടേറെ മൗലികതകള്‍കൊണ്ട് ഈ പൊതുഗുണത്തില്‍നിന്ന് അവ മാറിനില്‍ക്കുന്നുമുണ്ട്.

പാരമ്പര്യത്തില്‍നിന്നും നിലനില്‍ക്കുന്ന കാവ്യശീലങ്ങളില്‍നിന്നും വിടുതല്‍തേടി അപരിചിതമായ സൗന്ദര്യഭൂമികകളിലേക്ക് സഞ്ചരിക്കാന്‍ഇഷ്ടപ്പെടുന്നവയാണ് ടി. എ. ശശിയുടെ കവിതകള്‍. താരള്യവും പേലവുമായ വികാരങ്ങള്‍ക്ക് പകരം ഒരുതരം നിസ്സംഗമായ പ്രബുദ്ധതയും, അലസവും അനായാസവുമായ ലാളിത്യത്തിനുപകരം സങ്കീര്‍ണ്ണതയും ശബ്ദായമാനമായ പ്രകടനപരതകള്‍ക്കു പകരം ഉള്‍വലിഞ്ഞു നില്ക്കുന്ന മൗനവും ഈ കവിതകള്‍പ്രകടിപ്പിക്കുന്നു. ആഗോളവല്‍ക്കരണവും ആസുരമായ സാങ്കേതികവിദ്യയും അധികാരരൂപികളായ ഭരണകൂടങ്ങളുമൊക്കെ ജഡികരൂപത്തിലേക്ക് മാറ്റിതീര്‍ത്ത വര്‍ത്തമാനകാല മനുഷ്യനാണ് ഈ കവിതകളുടെ മുഖ്യപ്രമേയം. തന്റെ സ്വത്വത്തിന്റെ സ്വച്ഛന്ദവും സ്വതന്ത്രവുമായ ആവിഷ്ക്കാരം സാധ്യമാകാതെ നിശ്ശബ്ദതകളിലേക്കും ഓര്‍മ്മകളുടെ ഭഗ്നമായ അടരുകളിലക്കും പിന്‍വലിയുന്ന അവന്റെ വിറയാര്‍ന്ന പാദമുദ്രകളായ് ഈ കവിതകളെ നോക്കിക്കാണാം. നിശ്ശബ്ദത, ഓര്‍മ്മ, ജഢം, സര്‍വ്വനാശത്തിന്റെ ഉദേ്വഗം എന്നിങ്ങനെ തന്റെ കാവ്യലോകത്തിന്റെ ആവര്‍ത്തിച്ചുവരുന്ന നാല് അടിസ്ഥാന ചിഹ്നങ്ങളിലൂടെ സമകാലീന ജീവിതത്തിന്റെ രുഗ്ണമായ ഭീഷണാവസ്ഥ കവി വരച്ചിടുന്നു.

ആഴം കഴിഞ്ഞും/പോകും വാക്കേ/ അതിലുമാഴത്തില്‍/വെട്ടിയൊരു പാടുകണ്ടോ/ എന്ന കവിയുടെ വരികള്‍ഒരേനേരം ഇയാളുടെ കാവ്യഭാവുകത്വത്തിന്റെയും ജീവിതാവിഷ്ക്കാരങ്ങളുടെയും അടിസ്ഥാനശിലയായ് തീരുന്നുണ്ട്. വാചാടോപങ്ങളും ആക്രോന്ദനങ്ങളും ഇല്ലാതെ സൂക്ഷമവും മന്ദ്രവുമായ് നീങ്ങുന്ന തന്റെ വ്യതിരിക്തതയാണ് കവിഭാവുകത്വത്തില്‍ഇത് പ്രതിഫലിപ്പിക്കുന്നതെങ്കില്‍പ്രതിഷേധമോ പ്രതികരണങ്ങളോ ഇല്ലാതെ ആസുരമായ സാമൂഹ്യാവസ്ഥകളിലേക്ക് കീഴടങ്ങുന്ന ആധുനികാന്തരമനുഷ്യരുടെ 'കറുത്ത മൗനത്തെ' അതിജീവിതാവിഷ്ക്കാരത്തില്‍ധ്വനിപ്പിക്കുന്നു. ജഢങ്ങളും മരണനേരങ്ങളും, ആത്മഹത്യയും, അപകടമരണവും കൊലപാതകവും തൂക്കുമരണങ്ങളുമൊക്കെയായി വിമാനുഷികവും ക്രൂരവുമായ ഈ കാലം ശശിയുടെ കവിതകളില്‍നിറുത്താതെ പുനരവതരിപ്പിക്കുന്നു.

കപ്പലില്‍നിന്നൊരാള്‍/കാണാതെയന്നറിഞ്ഞിട്ടും/നാഴികകള്‍ക്കപ്പുറം/ നിഴലുപോലെയെന്തോ/ കടലില്‍വീഴുന്നത് / കണ്ടുവെന്നൊരാള്‍… ലൈഫ് ബോട്ട്/കോരിയെടുത്തടുക്കുന്നുണ്ട്/നടുകടലിനും വേണ്ടാത്ത ജന്മത്തെ; ചാട്ടം എന്ന കവിതയില്‍കവി പറയുന്നു. ഒരാള്‍ജീവിതത്തില്‍നിന്നും തന്റെ ബന്ധങ്ങളില്‍നിന്നും പടിയിറങ്ങിപോകുന്നത്, ഒരു കല്ല് വീഴുന്നത് പോലെയെങ്കിലും സഹജീവികളില്‍പ്രതികരണമുണ്ടാക്കുന്നില്ല എന്നതാണ് ഇക്കാലത്തിന്റെ ദുരന്തം. മനുഷ്യന്റെ വിലയില്ലായ്മയും നിശ്ചേതനത്വവും 'പ്രതിഷ്ഠ' എന്ന കവിതയില്‍കുറെക്കൂടി രൂക്ഷമാകുന്നു. ആത്മബോധം വീണ്ടെടുക്കാനുള്ള ചിഹ്നമായി കേരളീയ നവേത്ഥാന ശ്രമത്തില്‍നാരായണഗുരു സ്ഥാപിച്ച കണ്ണാടി പ്രതിഷ്ഠയില്‍പുതിയകാലമനുഷ്യന്‍നോക്കുമ്പോള്‍ഉടലും തലയും വേര്‍പ്പെട്ടിട്ടില്ല/ വസ്ത്രങ്ങളെല്ലാം നല്ലപോലെ/ ഒരു തുള്ളി ചോരയും പൊടിയാത്തൊരു മൃതദേഹ പ്രതിഷ്ഠ/ കാണ്മൂ കണ്ണാടിയില്‍എത്ര സത്യം/ നാരായണഗുരുവിന്റെ സത്യം. ഗുരുവിന്‍മൊഴി.

മൃത്യുവിലേക്കും ജഢരൂപങ്ങളിലേക്കും മാത്രമല്ല ഈ കാവ്യലോകത്തില്‍മനുഷ്യരൂപങ്ങള്‍സഞ്ചരിക്കുന്നത്. മരണാനന്തരവും അവ പുതിയ അസ്തിത്വരൂപങ്ങള്‍കൈകൊള്ളുന്നു. 'പാളകണ്ണാടി' എന്ന കവിതയില്‍തീവണ്ടികള്‍ചവച്ചോടി, ചവച്ചോടി കിട്ടിയ പാളതിളക്കത്തില്‍ഛേദിക്കപ്പെട്ട ശിരസ്സുകള്‍കണ്ണാടി നോക്കുന്നു. 'തിങ്ങിതിങ്ങി' എന്ന അപൂര്‍വ്വ സുന്ദര കവിതയില്‍ജലം തിങ്ങി, തിങ്ങി വരുമ്പോള്‍അത് പുറത്തേക്കൊഴുക്കുന്ന പുഴപോലെ വികാരങ്ങള്‍തിങ്ങി തിങ്ങി ഇടമില്ലാതെ ഉടലില്‍പൂമാലയിട്ട് ഇടപ്പിള്ളി കയറില്‍തൂങ്ങികിടക്കുന്നു.

'ഒന്നിനെത്തന്നെ എന്ന കവിതയില്‍ഇരയെ കൊന്നും പുനര്‍ജീവിപ്പിച്ചും നിറുത്താതെ കളി തുടരുന്ന പുതിയ രാഷ്ട്രതന്ത്രങ്ങളുടെ 'സാഡിസ്റ്റ് തമാശ' മറനീക്കുന്നു. മൃത്യുവിന്റെ ലീലാവിലാസങ്ങള്‍കഴിഞ്ഞാല്‍ശശിയുടെ കാവ്യലോകത്തില്‍പിന്നെ ആവര്‍ത്തിക്കപ്പെടുന്ന മറ്റൊരു ചിഹ്നമാണ് നിശ്ശബ്ദത. ചോദ്യം എന്ന കവിതയില്‍ഇരുമ്പ് മുറിയുന്ന വലിയ നിശ്ശബ്ദതകള്‍ജലത്തിലും മണ്ണിലുമൊക്കെ ആഴ്ന്നുപോകുന്നത് കവി അറിയുന്നു. കൊമ്പുകള്‍എന്ന കവിതയില്‍തണലായും വെയിലായും ഓര്‍മതന്‍പിന്നാമ്പുറമായും കൊമ്പുകുഴല്‍മേളമായും കൊമ്പില്‍കോര്‍ത്ത ചെമ്പുടലായും നിശ്ശബ്ദതയുടെ അനേകം പരിണാമങ്ങളെ കവി കാണുന്നു. നമ്മുടെ കാലം അതിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍നടത്തുന്നത് പ്രകടമായ ഇടങ്ങളിലല്ല. നിശ്ശബ്ദമായ സൂക്ഷകോശങ്ങളിലാണെന്ന് ഈ വരികളെല്ലാം ധ്വനിപ്പിക്കുന്നു.

ഉപേക്ഷിക്കൽ എന്ന കവിതയിൽ ഓര്‍മ്മയാണ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വിഘ്‌നമില്ലാത്ത മറവിയാണ് മരണമെന്നും ഉപേക്ഷിക്കല്‍ഒരു ചെറുതരം മരണമാണെന്നും സൂചിപ്പിക്കുന്നു. രൂക്ഷ ബിംബങ്ങള്‍കൊണ്ട് മെനഞ്ഞെടുത്ത 'ജാക്‌സണ്‍കടല്‍' എന്ന കവിതയില്‍പ്രളയകാലത്തിന്റെ ദുശ്ശകുനങ്ങള്‍ജാക്‌സണ്‍ന്റെ സൈക്കഡലിക് നൃത്തത്തിന്റെ ബിംബാവലികള്‍ക്കൊപ്പം കോര്‍ത്തിണക്കിയിരിക്കുന്നു. ഈ കവിതയില്‍പ്രകടമാകുന്ന ഭീതിയും സര്‍വ്വനാശത്തിന്റെ ഉദ്വേഗവും തന്നെയാണ് ശശിയുടെ മൊത്തം കവിതകളുടെ ആന്തരികശ്രുതിയായ് വര്‍ത്തിക്കുന്നത്.

പ്രമേയങ്ങളിലുള്ള ഈ പുതുമകള്‍പോലെ കവിതാഘടനയിലും ഒട്ടേറെ പരീക്ഷണങ്ങള്‍കാണാം. ഇതിവൃത്തത്തിന്റെ രേഖീയമായ അനുക്രമണത്തിനുപകരം നൈരന്തര്യ ഭഗ്നങ്ങളും വ്യാകരണരീതികളുമാണ് പലയിടത്തും കാവ്യശൈലിയെ നിര്‍ണ്ണയിക്കുന്നത്. ഒരര്‍ത്ഥത്തില്‍നിന്നു തെറ്റി പുതിയ അര്‍ത്ഥത്തിലേക്ക് വഴിമാറുന്ന സൂചകങ്ങളായിട്ടാണ് വാക്കുകള്‍കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്നത്. അതിനാല്‍സംവേദനത്തെ ബഹുസ്വരവും ബഹുലവുമാക്കി മാറ്റാന്‍ഇത്തരം കാവ്യഘടനക്ക് സാധ്യമാകുന്നു. കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്ന കാവ്യകര്‍ത്തൃത്വവും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. അഖണ്ഡവും നിശ്ചവുമായ വ്യക്തിസത്തയ്ക്ക് പകരം നിരന്തരം പരണമിക്കുന്ന, ചഞ്ചലിതവും നന്നിഗ്ദവുമായ വ്യക്തിസത്ത കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക് എത്ര ജഢങ്ങളണ് എന്ന കവിതയില്‍ഒരൊറ്റ വ്യക്തിയുടെ അനേകം വ്യക്തിത്വങ്ങള്‍പ്രകാശിതമാകുന്നത് നോക്കുക. ഒരു മരത്തില്‍നിന്ന്/ അനേകം ഇലകള്‍പോലെ/ ഒരു മനുഷ്യനില്‍നിന്ന് / എത്ര നാക്കുകളാണ് / അച്ചടക്കമില്ലായമയെക്കുറിച്ച് കോപിക്കുമ്പോള്‍/ അടിയന്തരാവസ്ഥയെ സ്തുതിച്ച് / രാജ്യം സേഛാധിപത്യത്തിലേക്കെന്ന് / സംശയം വരുമ്പോള്‍/ … … അയാളിനി മരിക്കുമ്പോള്‍/ നാക്കിനൊരു ജഢം എന്ന കണക്കില്‍/ എത്ര ജഢങ്ങളായിരിക്കും / ഏതേതിടങ്ങില്‍സംസ്ക്കരിക്കും / ഇതത്രയും.

തീഷ്ണമായ ബിംബങ്ങളുടെ ഭാഷയാണ് ശശിയുടേത്. ബിംബങ്ങള്‍ക്ക് നമ്മുടെ അബോധമനസ്സിലേക്ക് സഞ്ചരിക്കാന്‍കഴിവുള്ളതിനാല്‍ശശിയുണ്ടാക്കുന്ന ഭാവപ്രപഞ്ചം അസാധാരണ ദ്യുതിയോടെ വായനക്കാരില്‍പ്രതിവര്‍ത്തിക്കുന്നു. അസാധാരണമായ ഭാവനയേയും അസാധാരണമായ രചനാരീതിയേയും അര്‍ത്ഥിച്ചുകൊണ്ടാണ് കവി ഒരോ കവിതയേയും അഭിമുഖീകരിക്കുന്നത്. തീവ്രമായ ഈയത്‌നത്തില്‍പരാജയപ്പെട്ടുപോയ ഒട്ടേറെ കവിതകളും ഈ സമാഹാരത്തില്‍കാണാം.

ഉന്മാദത്തിന്റെയും സ്വപ്നത്തിന്റെയും വിചിത്രരീതികള്‍കൊണ്ട് സത്യത്തെ കണ്ടെത്താനുള്ള മാന്ത്രികവിദ്യയാണ് കവിത. ഒരു കവിക്ക് ജഢീകൃതവും അന്യവല്‍ക്കരണപ്പെട്ടതുമായ തന്റെ മാനുഷിക സത്തയെ സ്വാതന്ത്ര്യത്തിന്റെയും മൗലികതയുടെയും യഥാര്‍ത്ഥമണ്ഡലത്തിലേക്ക് കൊണ്ടുവരാനുള്ള അബോധത്തിന്റെ അസാധാരണ പ്രവര്‍ത്തിയാണിത്. താന്‍അനുഭവിക്കുന്ന ബന്ധനങ്ങളെയും അന്യവല്‍ക്കണങ്ങളെയും കുറിച്ച് അയാള്‍വിളിച്ചു പറയുമ്പോൾ ഭൂമിയില്‍ താൻ ജീവിക്കേണ്ട സര്‍ഗ്ഗാത്മകമായ ജീവിതത്തെ തന്നെയാണ്, തനിക്ക് ലഭിക്കേണ്ട അര്‍ഹതയെ തന്നെയാണ് അയാള്‍വെളിവാക്കുന്നത്. താന്‍ആവിഷ്ക്കരിക്കുന്ന കാവ്യലോകത്തില്‍അതിന്റെ അപാരമായ അയാളുടെ സ്വതന്ത്രലോകവും കുടികൊള്ളുന്നു. ശശിയുടെ കവിതകള്‍ഒരേനേരം അയാളുടെ സ്വത്വപ്രഖ്യാപനമായിരിക്കേതന്നെ, കലയുടെ സാര്‍വ്വജനീന സ്വഭാവത്താല്‍ഈ കാലത്തെ മുഴുവന്‍ജനതികളുടെയും സ്വത്വപ്രഖ്യാപനം കൂടിയാകുന്നു. പ്രതീക്ഷ നല്‍കുന്ന ഈ കാവ്യസരണി പുതിയ വഴിത്താരകളിലേക്ക് സംക്രമിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Wednesday, December 7, 2011

രേഖകള്‍/മൊഴികള്‍

പുസ്തകം : രേഖകള്‍ / മൊഴികള്‍
രചയിതാവ് : സോമന്‍ കടലൂര്‍

പ്രസാധകര്‍ :

അവലോകനം ; എന്‍.പ്രഭാകരന്‍



സോമന്‍ കടലൂരിന്റെ വരകള്‍ അവയുടെ ജന്മഗൃഹത്തിലെന്ന പോലെ സ്വാതന്ത്യ്രവും സ്വാച്ഛന്ദ്യവും അനുഭവിക്കുന്നത് തെയ്യമോ നാട്ടുവഴക്കങ്ങളോ പ്രധാനപ്രതിപാദ്യമായി വരുന്ന പ്രസിദ്ധീകരണങ്ങളിലെ രചനകളോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ്.ഒരു പെരുങ്കളിയാട്ടസോവനീറിലോ തെയ്യംകഥകളുടെ സമാഹാരത്തിലോ സോമന്റെ ചിത്രങ്ങളോളം അനുയോജ്യത അവകാശപ്പെടാനാവുന്ന മറ്റു വരകള്‍ ഇന്നത്തെ നിലയില്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല.ആ ചിത്രങ്ങളില്‍ നിന്നു പ്രസരിക്കുന്ന പ്രാക്തനതയുടെ ഊര്‍ജവും അവയുടെ രൂപത്തിന്റെ സര്‍വതലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തവും അത്രമേല്‍ പ്രത്യക്ഷവും ശക്തവുമാണ്.
രേഖകളും മൊഴികളും തമ്മില്‍ കലാത്മക പാരസ്പര്യം പുലര്‍ത്തുന്ന സവിശേഷ രചനകളാണ് സോമന്‍ ഈ സമാഹാരത്തിലൂടെ മലയാളത്തിലെ വായനാസമൂഹത്തിനും കലാസ്വാദകര്ക്കും മുന്നില്‍ അവതരിപ്പിക്കുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സൌന്ദര്യാത്മകസന്തുലിതത്വം പുലര്‍ത്തുന്നുണ്ടെങ്കിലും വേറിട്ടെടുത്ത് വിശകലനം ചെയ്യുന്നതിന് തടസ്സമാവാത്ത വിധത്തില്‍ സ്വതന്ത്രമാണ് ഈ രചനകളിലെ വാക്കുകളും വരകളും. ഇതാ ഒരുദാഹരണം:
ഓണപ്പൂക്കളം:
കുട്ടികളോടായാലും
മുതിര്‍ന്നവരോടായാലും
തമിഴിലങ്ങനെ ചറപറ സംസാരിക്കും
ഓണസദ്യ
തെലുങ്ക് കന്നട തുടങ്ങി
ഹിന്ദിവരെ മൊഴിയും
മലയാളം മാത്രമറിയില്ല
ഓണപ്പൊട്ടന്‍
ഒന്നും മിണ്ടില്ല,തന്നോട് പോലും
മലയാളി തന്നെ.
ഈ കവിതയോടൊപ്പമുള്ള ചിത്രം നോക്കുക.അത് തരുന്ന ദൃശ്യാനുഭവം അതില്‍ തന്നെ പൂര്‍ണമാണ്.കവിതയുടെ നിലനില്‍പാണെങ്കില്‍ ആ ചിത്രത്തിന്റെ വാക്കുകളിലേക്കുള്ള വിവര്‍ത്തനമായിട്ടല്ല താനും.ഈ സമാഹാരത്തിലെ എല്ലാ രചനകളെ കുറിച്ചും ഇതു തന്നെ പറയാം.
പ്രകൃതിയിലെ ഏറ്റവും പ്രാഥമികമായ സാന്നിധ്യങ്ങളില്‍ ചിലതിനെ ഏതെങ്കിലും തലത്തില്‍ മനുഷ്യരൂപവുമായി ബന്ധിപ്പിച്ച്,അവയുടെ പാരസ്പര്യത്തില്‍ നിന്നുളവാകുന്ന ശക്തിസൌന്ദര്യങ്ങളെ ഭാവതീവ്രതയോടെ ആവാഹിക്കുന്നവയാണ് സോമന്റെ പല ചിത്രങ്ങളും. ചെടിയുടെകാണ്ഡമായി കറുപ്പാല്‍ മണ്ണില്‍ അദൃശ്യത കൈവരിക്കുന്ന മനുഷ്യശരീരം,പക്ഷിച്ചിറകുകളില്‍ ഉയരുന്ന നഗ്നമായ സ്ത്രീരൂപം,ചെടിത്തണ്ടായി വളരുന്ന നട്ടെല്ല്,മയില്‍ കൊത്തുന്ന മണ്ണില്‍ പുല്ലുകളാല്‍ മുക്കാലും മറയ്ക്കപ്പെട്ട കുഞ്ഞുമുഖമുള്ള ശരീരം,കാടിനെ മുടിയിലേക്കു മീനുകളെ കണ്ണുകളിലേക്കും ആവാഹിച്ച മനുഷ്യസ്ത്രീ എന്നിങ്ങനെ ഉദാഹരണങ്ങള്‍ നീണ്ടുപോകും. എത്രയോ തലമുറകളായി പരമ്പരാഗതമായി തുടരുന്ന പ്രത്യേകരീതിയിലുടെയാണ് വാര്‍ളികളെപ്പോലുള്ള ആദിവാസവിഭാഗങ്ങളുടെ രചനകള്‍ക്കും കലംകാരിചിത്രങ്ങള്‍ക്കും മറ്റും അത്ഭുതകരമായ അനന്യത കൈവന്നത്.ഇത്തരം ആദിവാസിചിത്രങ്ങളിലേതിനോട് ആത്മബന്ധമുള്ള രൂപങ്ങളും ഡിസൈനുകളും സോമന്റെ വരകളില്‍ യഥേഷ്ടം കടന്നുവരുന്നുണ്ട്. ഗോത്രജീവിതപരിസരങ്ങളിലെ മനുഷ്യേതരജന്തു സാന്നിധ്യങ്ങളും(മയില്‍,കുറുക്കന്‍,പാമ്പ്)ഈ ചിത്രകാരന്റെ ഇഷ്ടരൂപങ്ങള്‍ തന്നെ.തലമുടിയിലും മുഖവടിവിലും ഉടല്‍വടിവിലും അലങ്കരണങ്ങളിലു മെല്ലാം സോമന്റെ മനുഷ്യരൂപങ്ങള്‍ക്ക് തികഞ്ഞ ആദിവാസിത്വമുണ്ട്. ആദിവാസി ചിത്രരചനാശൈലിയുടെ അന്ത:സത്ത തന്നെ സവിശേഷമായ ഒരവകാശബോധത്തോടെ സോമന്‍ കടം കൊണ്ടിട്ടുണ്ടെന്നുപറയാം.
മീന്‍,പാമ്പ്,പക്ഷി,കാള എന്നിങ്ങനെ ജീവിതരതിയെ പ്രതിനിധാനം ചെയ്യുന്നവയായി സ്വപ്നങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും മനുഷ്യവംശത്തിന് ചിരപരിചിതമായ മോട്ടീഫുകളാണ് സോമന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെട്ടുകാണുന്നത്.കൈപ്പത്തികളും വിരലുകളുമാണ് മനുഷ്യാവയവങ്ങളില്‍ സോമനിലെ ചിത്രകാരന്റെ പ്രത്യേപരിഗണന നേടുന്നത്.വിരലുകളില്‍ വിരിയുന്ന ഇലകള്‍,വിരലുകളില്‍ നിന്ന് പറന്നുയരുന്ന ഈയാംപാറ്റകള്‍,മറ്റു വിരലുകളില്‍ നിന്ന് മനുഷ്യമുഖമായിമാറി വേര്‍പിരിയുന്ന തള്ളവിരല്‍,വിരലുകളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന മരത്തിന്റെ മധ്യഭാഗം,നാലുവിരലുകളിലും അറ്റുപോയ വിരലിലുമായി നിറയുന്നപക്ഷികളും മലകളുംപുഴയും മീനും പൂവും വേരിന്റെ പൊടിപ്പുകളും,അഞ്ചുവിരലിലും ഉള്ളികയ്യിലും തറഞ്ഞ ആണികളുമായി ഒരു കൈപ്പത്തി ഇങ്ങനെ സോമന്റെ ചിത്രങ്ങളില്‍ കൈവിരലുകള്‍ പല കാഴ്ചകള്‍ക്കും കടന്നുവന്നൊന്നുചേരാനുള്ള ഇടമായിത്തീരുന്നു.ഈ മോട്ടീഫിനോടുള്ള തന്റെ ആസക്തിക്ക് ഒരുവിരല്‍ചിത്രത്തോടൊപ്പമുള്ള മൊഴിയില്‍ സോമന്‍ ഇങ്ങനെ വിശദീകരണം കുറിക്കുന്നു:
വീണടിയുന്നു വിരലുകള്‍
എങ്കിലും
വീണയില്‍ സംഗീതമുണരുന്നു
പൊട്ടിവീഴുന്നു വിരലുകള്‍
എങ്കിലും
തെറ്റിന്റെ കണ്ണിലേക്കിപ്പൊഴും ചൂണ്ടുന്നു
അറ്റുപോകുന്നു വിരലുകള്‍
എങ്കിലും ചിത്രങ്ങളെഴുതുന്നു
കറുകറുപ്പിന്റെ കര്‍ക്കടച്ചോരയില്‍
ബാക്കിനില്‍ക്കുന്നൊരീ
പെരുവിരല്‍ അടര്‍ത്തുന്നു
മിത്രമേ
നിനക്കെന്റെ
രക്തോപഹാരം!
നാഗരികജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആവിഷ്ക്കരിക്കുമ്പോഴും സോമന്‍ വരക്കുന്ന മനുഷ്യരൂപങ്ങള്‍ക്ക് പ്രാകൃതത്വത്തിന്റെയും നാടോടിത്തത്തിന്റെയും ഭാവമാണുള്ളത്.യഥാതഥമായിരിക്കുമ്പോഴും അല്പമായി വക്രീകരിച്ച അവസ്ഥയിലായിരിക്കുമ്പോഴും കേവല ഭ്രമാത്മകരൂപമായിരിക്കുമ്പോഴുമെല്ലാം അവ ഈ സ്വഭാവം തന്നെ നിലനിര്‍ത്തുന്നു.നഗരദൃശ്യങ്ങളും നാഗരികമനുഷ്യരും സോമന്റെ ചിത്രങ്ങളില്‍ ഇല്ലെന്നു തന്നെ പറയാം.പുതിയകാലത്തിന്റെ പ്രശ്നങ്ങളോട് മൊഴികളിലൂടെ അതിശക്തമായി പ്രതികരിക്കുമ്പോഴും വരകളില്‍ സോമന്‍ ആദിവാസിയുടെയും നാടോടിയുടെയും വംശക്കാരനായി സ്വയം പരിവര്‍ത്തിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങളിലൂടെ പരിണമിച്ച് പൂര്‍ണത കൈവരിച്ച പ്രത്യേകമായ ഒരു ചിത്രണരീതി അതിന്റെ സാധ്യതകള്‍ കൃത്യമായി പരിഗണിച്ച ശേഷം സ്വീകരിച്ചതിന്റെ ഫലമായി സംഭവിച്ചതല്ല ഇത്.സോമന്റെ കാഴ്ചയുടെ സഹജസ്വഭാവം തന്നെ അതാണെന്ന് ഈ ചിത്രങ്ങള്‍ അവയുടെ ജൈവോര്‍ജ്ജത്തിന്റെ പ്രസരണം വഴി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നുണ്ട്.പ്രളയജലം പോലെ ഇരമ്പിയെത്തുന്ന സാംസ്കാരികാധിനിവേശത്തിന്റെ പുതുശീലങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ ഒരു ചിത്രകാരന്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചുനിന്നുകൊണ്ട് നിര്‍വഹിക്കുന്ന പ്രതിരോധത്തിന്റെ തികവുറ്റ ചിഹ്നമായിത്തന്നെ ഈ ചിത്രണരീതിയെ മനസ്സിലാക്കേണ്ടതുണ്ട്.
സോമന്റെ വരകള്‍ക്കൊപ്പമുള്ള മൊഴികള്‍ ചിത്രങ്ങളുടെ ആസ്വാദനത്തിന് ആവശ്യമായതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാവുകത്വമാണ് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.സമകാലികകേരളീയ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചൂഴ്ന്നുള്ള സൂക്ഷ്മവും വ്യത്യസ്തവുമായ സാമൂഹ്യസാംസ്കാരികനിരീക്ഷണങ്ങള്‍ തന്നെയാണ് ആ മൊഴികള്‍.കവിത എന്ന അവകാശവാദത്തോടെയല്ലാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൊഴികളില്‍ പലതും സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച കവിതകള്‍ തന്നെയാണ്.അവയില്‍ നിറഞ്ഞുനില്‍ക്കുന്ന നര്‍മവും പരിഹാസവും വിമര്‍ശനവുമെല്ലാം നിശിതജാഗ്രതയുള്ള ഒരു മനസ്സിനെയാണ് അടയാളപ്പെടുത്തുന്നത്.ഒരുദാഹരണം മാത്രം നോക്കുക:
വീട്ടിലില്ല
നാട്ടിലോ റോട്ടിലോ
നാലാള്‍ കൂടുന്നിടത്തോ
നിലവിലില്ല
കല്ലാണവീട്ടില്‍
മഹനീയസാന്നിധ്യമില്ല
മരണവീട്ടിന്റെ മൌനത്തിലില്ല
അമ്മയ്ക്കൊപ്പം ആശുപത്രിയിലില്ല
ജാഥയിലില്ല
സമരത്തിലില്ല
പാര്‍ട്ടിയിലൊട്ടുമില്ല
വെയിലിലോ
വയലിലോ
വായനശാലയിലോ പൊടിപോലുമില്ല
യുവാവേ
നീയെവിടെയാണ് ഒളിച്ചത്?
കൊതിയാവുന്നു
നിന്നെയൊന്നു കാണാന്‍
സത്യമായും "ക ാശ ൌ റമ''
കടങ്കഥയുടെ ഭാഷയില്‍ നിന്നാരംഭിച്ച് മൊബൈല്‍ മെസ്സേജിന്റെ ഭാഷയില്‍ അവസാനിക്കുന്ന ഈ കവിത സമകാലികകേരളീയ ജീവിതത്തിന്റെ പൊതുസ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള യുവാക്കളുടെ തിരോധാനമെന്ന അത്യന്തം അസ്വാസ്ഥ്യജനകമായ വിപര്യയത്തെ എത്ര അനായാസമായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു.ചിന്തയും നിരീക്ഷണങ്ങളും മൌലികവും സത്യസന്ധവുമാവുമ്പോള്‍ കാവ്യഭാഷയ്ക്ക് അതിന്റെ പാരമ്പര്യത്തോടും വര്‍ത്തമാനത്തോടും എത്രമേല്‍ ഊര്‍ജ്ജസ്വലമായ ജൈവബന്ധം സാധ്യമാവുന്നു എന്നുകൂടി ഈ കവിത തെളിയിച്ചുകാണിക്കുന്നു.
ഇത്തരത്തില്‍ തീര്‍ത്തും സാമൂഹ്യമായ ഉള്ളടക്കംകൊണ്ട് ത്രസിക്കുന്നകവിതകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമാണ്
കടുത്ത വേനലിലും
വറ്റാത്ത കിണറായിരുന്നു
എത്രവേഗമാണ്
ഒരു ചായക്കപ്പിനോളം
അത് ചെറുതായത്
ചുണ്ടിനും കപ്പിനുമിടയ്ക്ക് വെച്ച്
പൊടുന്നനെ അപ്രത്യക്ഷമായ
ജീവിതത്തെക്കുറിച്ചുള്ള വിലാപം
അയാളെ കവിയാക്കി
എന്നതു പോലുള്ള വൈയക്തികവിഷാദത്തിന്റെ സാന്ദ്രാവിഷ്ക്കാരങ്ങള്‍ കടന്നുവരുന്നത്.
പപ്പുവിന്റെ ഒറ്റയടിയില്‍
കേശവദേവ്
ഓടയില്‍ വീണുരുണ്ടു
കോരന്റെ വാരിക്കുന്തം കൊണ്ടുള്ള
ഒറ്റക്കുത്ത്
തകഴിയെ തകര്‍ത്തു
ഭരതന്റെ ഒറ്റച്ചവിട്ട് മതിയായിരുന്നു
കോവിലനെ വീഴ്ത്താന്‍
മുഷ്ടിയാല്‍ മുഖമടച്ചുള്ള
ഒറ്റത്തൊഴിയില്‍
എം.ടി ഗോവിന്ദന്‍കുട്ടിക്കുമുന്നില്‍
നിലംപരിശായി
രവിയുടെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തിലാണ്
വിജയന്‍ പരാജയപ്പെട്ടത്
മുകുന്ദനെ
കഴുത്തിന് പിടിച്ച് മുക്കി
വെള്ളിയാങ്കല്ല് കാട്ടിക്കൊടുത്തു,ദാസന്‍
ഇരുട്ടില്‍ ആളൊഴിഞ്ഞ പള്ളിപ്പറമ്പില്‍ വെച്ച്
മജീദ്
വൈക്കം മുഹമ്മദ്ബഷീറിനെ നേരിട്ടു
ബഹളം കേട്ട് ഓടിക്കൂടിയവര്‍ അന്തംവിട്ടു
ബഷീര്‍ എന്നു തെറ്റിദ്ധരിച്ച്
മജീദ്
തന്നെത്തന്നെ ആഞ്ഞുവെട്ടുകയായിരുന്നു.
എന്നെഴുതിയ ഒരാളുടെ സാഹിത്യഭാവുകത്വത്തിന്റെ സമഗ്രശേഷിക്ക് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല.
പ്രതീതികള്‍ അനുഭവങ്ങളെ അല്ലെങ്കില്‍ പ്രതിബിംബങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കീഴടക്കിയ ഒരു കാലത്തെ കുറിച്ചുള്ള വെറുപ്പും വേദനയും ചിരിയും പരിഹാസവും കലര്‍ന്നുള്ള നിശിതമായ പ്രസ്താവങ്ങളാണ് സോമന്റെ മൊഴികള്‍.അവയെ കവിതയുടെ ഗണത്തില്‍ പെടുത്താന്‍ ആരെങ്കിലും മടിക്കുന്നുവെങ്കില്‍ അവരുടെ കവിതാസങ്കല്പം കാലത്തെ അടയാളപ്പെടുത്തുന്ന കവിതയില്‍ നിന്ന് അനേകകാതം പുറകിലാണെന്നു തന്നെയാണ് അര്‍ത്ഥം.സോമന്റെ വരകളുടെ മൌലികതയെയും ആ മൌലികതയെ സാധ്യമാക്കുന്ന വ്യത്യസ്തമായ സാംസ്കാരികരാഷ്ട്രീയ നിലപാടുകളെയും കുറിച്ച് ഉദാസീനത പുലര്‍ത്തുന്നതിലുമുണ്ട് ഇതുപോലൊരു പിന്‍നില.രേഖകളുടെയും മൊഴികളുടെയും പുസ്തകരൂപത്തിലുള്ള ഈ അവതരണം ആ പിന്‍നിലയില്‍ നിന്ന് മുന്നേറാനുള്ള ശക്തമായൊരു പ്രേരണയായിത്തീരുക തന്നെ ചെയ്യും.ഈ അസാധാരണസമാഹാരത്തിന് അവതാരിക കുറിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനം തോന്നുന്നുണ്ടെനിക്ക്.
(സോമന്‍ കടലൂരിന്റെ 'രേഖകള്‍/മൊഴികള്‍' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക.)

Sunday, December 4, 2011

നരകവാതില്‍ക്കലെ രക്ഷകന്‍

പുസ്തകം : നരകവാതില്‍ക്കലെ രക്ഷകന്‍
രചയിതാവ് : ഹസ്സന്‍ നാസിര്‍
പ്രസാധകര്‍ : ഒലിവ് ബുക്സ്
അവലോകനം : മൈന ഉമൈബാന്‍




അടുത്ത കാലത്തെങ്ങും ഒരു പുസ്‌തകം വായിച്ചിട്ട്‌ എനിക്ക്‌ ഇത്രയേറെ അസ്വസ്ഥത തോന്നിയിട്ടില്ല.. ഒരു പക്ഷേ അസ്വസ്ഥത ഉളവാക്കുന്ന പുസ്‌തകങ്ങളൊന്നും കിട്ടാഞ്ഞിട്ടാവണം. നാലഞ്ചു കൊല്ലം മുമ്പ്‌ വി.ജെ.ജെയിംസിന്റെ പുറപ്പാടിന്റെ പുസ്‌തകം വായിച്ചപ്പോഴാണ്‌ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നിപ്പോയത്‌. അത്‌ പുറപ്പാടിന്റെ പുസ്‌തകത്തില്‍ എല്ലാവരും പുറപ്പെട്ടു പോകുന്നതുകൊണ്ടായിരുന്നു. വായിച്ചുകഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പുറംചട്ടപോലും പേടിപ്പെടുത്തി. (ഡ്രാക്കുളയോ, രക്തദാഹിയായ പിശാചുക്കളോ അല്ല കഥാപാത്രങ്ങള്‍). ഒരു തുരുത്തിന്റെ കഥ പറഞ്ഞ പുറപ്പാടിന്റെ പുസ്‌തകം നിരന്തരം അലോസരപ്പെടുത്തി. പിന്നീട്‌ വി.ജെ. ജെയിംസിന്റെ ചോരശാസ്‌ത്രം വായിച്ചപ്പോഴാണ്‌ നോവലിസ്റ്റിന്‌ വിഷമിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന്‌ അറിഞ്ഞത്‌.

പിന്നീട്‌ ഇപ്പോള്‍ ഹസ്സന്‍ നാസിര്‍ എഴുതിയ നരക വാതില്‌ക്കലെ രക്ഷകന്‍ വായിച്ചപ്പോള്‍ വീണ്ടും അസ്വസ്ഥത. ഭയങ്കരമായ സങ്കടം. സമൂഹമനസ്സാക്ഷിക്കു മുമ്പില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു ഈ നോവല്‍. എടുത്തു പറയേണ്ടത്‌ എഴുത്തിന്റെ ശൈലിയും ഭാഷയുമാണ്‌. രണ്ടും അതിമനോഹരം. ഒറ്റയിരുപ്പിന്‌ വായിക്കാന്‍ പ്രേരപ്പിക്കും.

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍. മൂന്നു പെണ്‍മക്കളുടെ അമ്മയും വിധവയുമായ നബീസക്ക്‌ മൂത്ത മകള്‍ വയസ്സറിയിച്ചപ്പോള്‍ മുതല്‍ ആധിയാണ്‌. ചുമടെടുക്കുന്നോര്‍ക്കും കൊടുക്കണം മുപ്പതു പവനും ഒരു ലക്ഷവും. തനിക്കുള്ളത്‌ ഒരോരോ വയസ്സിന്റെ ഇളപ്പത്തില്‍ മൂന്നു പെണ്‍കുട്ടികളും ദാരിദ്ര്യവും മാത്രം. നാട്ടില്‍ എരന്നു നടന്നുണ്ടാക്കിയ മുപ്പതിനായിരം രൂപയുമായാണ്‌ അവള്‍ ഈപ്പന്‍ തോമസ്‌ എന്ന ഏജന്റിനും ദാക്ഷയണിക്കുമൊപ്പം മൂംബൈയിലെത്തുന്നത്‌. അവിടെ നിന്ന്‌ മൊല്ലാക്ക പഠിപ്പിച്ച കുട്ടി (മൊല്ലാക്കയ്‌ക്ക്‌‌ സുഖമില്ലാതിരുന്നപ്പോള്‍ അവളും പഠിപ്പിച്ച) കുഞ്ഞിമൂസ നബീസ്‌താത്താനെ ഈപ്പനില്‍ നിന്നും രക്ഷിച്ച്‌ തന്റെ ലോഡ്‌ജിലെത്തിക്കുകയും പതിനാലു ദിവസംകൊണ്ട്‌ അവളെ മാറ്റിയെടുക്കുകയും ചെയ്യുന്നു. നബീസ താത്തായ്‌ക്ക്‌ ഒറ്റ വിചാരമാണുള്ളത്‌ മൂന്നുമക്കളെയും കെട്ടിക്കണം. അറബിയുടെ വീട്ടില്‍ വീട്ടു പണിക്കാണ്‌ അവള്‍ പോകാനൊരുങ്ങിയിരിക്കുന്നത്‌. ആദ്യത്തെ പത്തുദിവസം കൊണ്ട്‌ അവളുടെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കുഞ്ഞിമൂസ തീര്‍ത്തു. ഒന്നും കുഞ്ഞിമൂസക്ക്‌ വേണ്ടിയായിരുന്നില്ല. നബീസ്‌താത്തായക്ക്‌ നല്ല വസ്‌ത്രം വാങ്ങിയും നല്ല നല്ല റസ്റ്റോറണ്ടുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും മൂംബൈ കാണിച്ചുകൊടുത്തും. മൂംബൈയിലെ ചുവന്ന തെരുവുകളും അതിനേക്കാള്‍ നാറിയ കഥകള്‍ അടുത്തമുറികളിലുള്ളവര്‍ പറഞ്ഞും നബീസ അറിയുന്നു. ഒപ്പം ബദാം പാലില്‍ കഞ്ചാവു ചേര്‍ത്ത്‌ മയക്കി കുഞ്ഞിമൂസ തന്റെ ഗുരുവിന്റെ ഭാര്യയെ വ്യഭിചരിക്കുന്നു. ഉറക്കത്തില്‍ പഴയ കാമുകനാണെന്നു കരുതി തന്നെ വശത്താക്കിയെന്നാണ്‌ നബീസ്‌താത്തായെ കുഞ്ഞമൂസ വിശ്വസിപ്പിക്കുന്നത്‌. ചുരുക്കത്തില്‍ അവരുടെ മധുവിധുകാലമാവുകയാണ്‌ തുടര്‍ന്നുള്ള ദിവസങ്ങള്‍.

ഒന്‍പതാം ദിവസം ബ്രീഫ്‌ കേസില്‍ അവശേഷിക്കുന്നത്‌ മുപ്പതിനായിരത്തിലെ അവസാനത്തെ കുറച്ചു നോട്ടുകള്‍ മാത്രം. അന്ന്‌ ചൗപ്പാത്തി കടപ്പുറത്തു വെച്ച്‌ കൂഞ്ഞിമൂസ അവളോട്‌ ചോദിക്കുന്നു. 5000 രൂപയാണ്‌ അറബിയുടെ അടിമപ്പണിയെടുക്കാന്‍ പോയാല്‍ കിട്ടുന്നത്‌. മക്കള്‍ക്കു ചെലവിനും തന്റെ അത്യാവശ്യങ്ങള്‍ക്കും എടുത്തു കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാലും മക്കളെ കെട്ടിച്ചുവിടാനൊക്കില്ല. ഇവിടെയാണ്‌ ചില ചോദ്യങ്ങള്‍ സമൂഹത്തോട്‌ കുഞ്ഞിമൂസയും നബീസയും ചോദിക്കുന്നതും. ശരിക്കും കുഞ്ഞിമൂസ ബ്രെയില്‍വാഷ്‌ ചെയ്യുകയാണ്‌.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ഒരു പഞ്ചനക്ഷത്ര വേശ്യയാവാന്‍ തീരുമാനമെടുക്കുന്നു. തീരുമാനമെടുക്കുകയല്ല തീരുമാനമെടുപ്പിക്കുകയാണ്‌ കുഞ്ഞിമൂസ. എല്ലാം വിശ്വസിക്കാന്‍ പറ്റിയില്ലെങ്കിലും ചിലതെങ്കിലും ശരിയാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു.
ശരീരത്തിലൂടെ മാത്രമേ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രയാവാന്‍ കഴിയൂ എന്ന്‌ നോവല്‍ നമ്മോട്‌ പറയുന്നു.
അങ്ങേയറ്റം ദൈവവിശ്വാസിയും നിഷ്‌ക്കളങ്കയുമായ നബീസ കുഞ്ഞിമൂസയുടെ ചതിക്കുഴിയില്‍ വീണെന്നല്ല മറിച്ച്‌ സമൂഹത്തിനു മുന്നില്‍ ഇതു തന്നെയാണ്‌ ആവശ്യം എന്നു പറയുകയാണ്‌ നോവലിസ്റ്റ്‌.

മതവും സമൂഹവും ദരിദ്രയായ സ്‌ത്രീക്കും മക്കള്‍ക്കും ഒന്നും നല്‌കുന്നില്ലെന്നും സ്‌ത്രീധനം വാങ്ങുന്നത്‌ തെറ്റായ മതത്തില്‍ ഒരു മഹല്ലും അതു തെറ്റാണെന്ന്‌ വിലക്കുന്നില്ല. മാറി നില്‍ക്കുന്നില്ല. കൂട്ടു നില്‌ക്കുയാണ്‌ - അപ്പോള്‍ ആ സ്‌ത്രീധനം നല്‌കാന്‍ 'പെയച്ച വയി' തെരഞ്ഞെടുക്കുന്നതിന്‌ എന്ത്‌ തെറ്റ്‌. പള്ളി കമ്മറ്റിക്കാര്‍ മിനാരത്തിന്‌ ഉയരം കൂട്ടാന്‍ ഗള്‍ഫില്‍ നിന്ന്‌ പിരിവു നടത്താന്‍ പോകൂന്നുണ്ട്‌...പക്ഷേ സ്‌ത്രീധനത്തിനെ എതിര്‍ക്കാനോ, ഇവരെ രക്ഷിക്കാനോ തയ്യാറല്ല താനും.
'എന്നാലും പെയച്ച വയി' എന്ന്‌ നബീസ്‌താത്ത പറയുമ്പോള്‍ താത്ത പെഴച്ച വഴി സ്വീകരിക്കുന്നില്ലെങ്കില്‍ കാലം കൊണ്ട്‌ മൂന്നു പെണ്‍മക്കളും പെയച്ച വഴിയിലേക്കു തന്നെയെത്തുമെന്നും കുഞ്ഞിമൂസ പറയുന്നു. പോരാത്തതിന്‌ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചുകഴിഞ്ഞ്‌ പടച്ചോനോട്‌ തൗബാ ചെയ്‌ത്‌ മടങ്ങാമെന്നും.

പറ്റിയാല്‍ വിശൂദ്ധ മക്കയില്‍ തന്നെ തനിക്ക്‌ അടുക്കളപ്പണി കിട്ടണം എന്നാഗ്രഹിച്ച നബീസയോടാണ്‌ ഇതൊക്കെ പറഞ്ഞ്‌ മയക്കി മാസം ഒരു ലക്ഷത്തിനടുത്ത്‌ കിട്ടുന്ന വേശ്യാപ്പണിക്ക്‌ പ്രേരിപ്പിക്കുന്നത്‌ (ലൈംഗിക തൊഴിലാളി) പുരുഷ സ്‌പര്‍ശം സ്വപ്‌നത്തില്‍കൂടി ചിന്തിക്കാനാവാതിരുന്ന അതികുലീനയായിരുന്ന ഗ്രാമീണ വീട്ടമ്മ താന്‍ പ്രസവിച്ചത്‌ പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ ഈ വഴി തെരെഞ്ഞെടുക്കുകയാണ്‌.

കുഞ്ഞിമൂസ ഹോട്ടല്‍ നടത്തിപ്പുകാരി ക്ലാരയോട്‌ പറയുന്നുണ്ട്‌.
'എന്റെ നാട്ടില്‌ മെയിനായിട്ടുണ്ടാക്കണത്‌ രണ്ടു സാധനങ്ങാ. പള്ളിമിനാരങ്ങളും ഉമ്മ-വേശ്യകളും.'

ഗള്‍ഫില്‍ പോകാന്‍ എരന്നു നടന്നപ്പോള്‍ പലരും മൊല്ലാക്കന്റെ ഭാര്യ തെണ്ടി നടക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ മൂത്ത മകള്‍ ആമിന പറഞ്ഞത്‌ ഞങ്ങളു മൂന്നാളും തൂങ്ങി മരച്ചോളാം എന്നാണ്‌.
ഗള്‍ഫിലെ ഹോട്ടലില്‍ നക്ഷത്രവേശ്യയാവാന്‍ കുഞ്‌ഞിമൂസ പ്രേരിപ്പിക്കുമ്പോള്‍ ഞാനും മക്കളും തൂങ്ങിമരിച്ചോളാം എന്നോ അല്ലെങ്കില്‍ മക്കള്‍ കെട്ടിച്ചുവിടാതെ വീട്ടില്‍ നില്‌ക്കട്ടെ എന്നോ, അവരെ എങ്ങനെയെങ്കിലും പഠിപ്പിപ്പിക്കാമെന്നോ (യത്തീംഖാനയിലെങ്കിലുമാക്കിയിട്ട്‌) അവള്‍ ചിന്തിക്കുന്നേ ഇല്ല. സ്‌ത്രീധനം വാങ്ങുന്ന പുരുഷനെ തന്റെ മക്കള്‍ക്കാവാശ്യമില്ലെന്നു പറയാനവള്‍ക്കാവുന്നില്ല.

ഗള്‍ഫുമാത്രമാണ്‌ രക്ഷ എന്ന തോന്നല്‍ അവളിലുണ്ടാക്കിയതാരാണ്‌? ഗള്‍ഫില്‍ പോയാല്‍ കുഞ്‌ഞിമൂസ പറഞ്ഞ കാര്യങ്ങളാണ്‌ സംഭവിക്കുക എന്ന്‌ എരന്നു കാശുണ്ടാക്കിയപ്പോള്‍ ആരും പറഞ്ഞില്ലെന്നോ?
നബീസ ഒരിടത്തും ഒരു ചോദ്യവും ചോദിക്കുന്നില്ല ..കുഞ്ഞിമൂസ പറയുന്നതൊക്കെ ശരിയാണെന്ന്‌ നിഷ്‌ക്കളങ്കയായ ആ സ്‌ത്രീ വിശ്വസിക്കുകയാണ്‌.
എത്രയൊക്കെ മാറിയിട്ടും അവസാനനിമിഷവും ദൈവവിശ്വാസിയും തന്റെ വഴി പെഴച്ച വഴിയും തന്നെയെന്നാണ്‌ നബീസ്‌താത്ത വിശ്വസിക്കുന്നത്‌. മക്കളുടെ ഭാവിയോര്‍ത്ത്‌ ആ വഴിയിലേക്കു തന്നെ പോകുന്നു.

നബീസയെപോലെ പെണ്‍മക്കളുള്ള അമ്മമാര്‍ ഈ പുസ്‌തകം വായിച്ചാല്‍ മതിയാവും ആ വഴി തെരെഞ്ഞെടുക്കാന്‍.... യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമാണീ നോവല്‍. ഒരു പിമ്പ്‌ കാണിച്ച വഴിയെ നിശബ്‌ദം അവള്‍ പോവുകയാണ്‌. അവള്‍ക്ക് പ്രതികരിക്കാനേ കഴിയുന്നില്ല. സ്ത്രീധനം കൊടുക്കാനുള്ള വഴി ഇതാണെന്ന് വരുത്തി തീര്‍ക്കുന്നു. മറ്റൊരു വഴി ഒരിടത്തും അവളെകൊണ്ട് ചിന്തിപ്പിക്കുന്നില്ല. ഉമ്മ-വേശ്യകളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്ന് നോവലിസ്റ്റ് ഒരിടത്തും പറയുന്നില്ല. എല്ലാത്തരം കൊള്ളതരുതായ്മകളുമുള്ള ഒരു പിന്പ് ലൈംഗീക തൊഴിലില്‍ അവളെ കൊണ്ടെത്തിക്കുന്നതോടെ രക്ഷകനാവുകയാണത്രേ! നോവലിന്റെ പേരാണ്‌ അതിവിശേഷം. നരക വാതില്‌ക്കലെ രക്ഷകന്‍.!!!