Showing posts with label വല്ല്യമ്മായി. Show all posts
Showing posts with label വല്ല്യമ്മായി. Show all posts

Tuesday, June 26, 2012

മരുഭൂമിയുടെ ആത്മകഥ

പുസ്തകം : മരുഭൂമിയുടെ ആത്മകഥ
രചയിതാവ് : വി.മുസഫര്‍ അഹമ്മദ്
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : വല്ല്യമ്മായി



"ജീവിതം മരുഭൂമിയില്‍ ഒരു സമ്മാനമാണ്‌; ഒരു നിധിയാണ്; ഒരത്ഭുതമാണ്‌. ജീവിതം അതിന്റെ മഹിമയില്‍:അപൂര്‍‍വ്വതയുടെ മഹിമ, എല്ലായ്പ്പോഴും അത്ഭുതകരം. ഇവിടെയാണ്‌ അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതു പോലൊരു മണല്‍പ്പരപ്പില്‍, ഇതു പോലെ മാറി വരുന്ന മറ്റു ഭൂഭാഗങ്ങളിലും." (മക്കയിലേക്കൊരു പാത)


മനുഷ്യനെന്നും മറുനാടുകളുടെ കഥകളും കാഴ്ചകളും മറ്റു വിശേഷങ്ങളുമറിയാന്‍ കൊതിച്ചു. പലയിടങ്ങളെ കുറിച്ചും സഞ്ചാര സാഹിത്യ കൃതികളിലൂടെയും മറ്റു ഭാഷാ കൃതികളുടെ വിവര്‍ത്തനങ്ങളിലൂടെയും വായിച്ചറിഞ്ഞപ്പോഴും അറേബ്യയെ കുറിച്ചുള്ള അറിവ് മരുഭൂമി പോലെ വരണ്ടുണങ്ങി തന്നെയിരുന്നു. കാരണം ജീവിതമൊരു കര പറ്റിക്കാനായി കടലു കടന്നവരിലധികവും അത്തറു മണത്തോടൊപ്പം എഴുതി അയച്ചതൊക്കെയും വിരഹത്തിന്റെയും നൊമ്പരത്തിന്റേയും കഥകളായിരുന്നു. ബാബു ഭരദ്വാജിന്റെ "പ്രവാസിയുടെ കുറിപ്പുകളും" ബന്യാമിന്റെ "ആടുജീവിതവും" പ്രവാസത്തിന്റെ വേറിട്ട മുഖങ്ങള്‍ നമുക്കു കാണിച്ചു തന്നെങ്കിലും മരുഭൂമിയുടെ ആഴവും പരപ്പും നമുക്കന്യമായി തന്നെ തുടര്‍ന്നു.

ചെറുപ്പം മുതലേ തന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം യാത്രകളിഷ്ടപ്പെടുന്ന ശ്രീ മുസഫര്‍, തന്റെ മരുഭൂ കാഴ്ചകളിലൂടെ അറിഞ്ഞതും അനുഭവിച്ചതും വായനക്കാരുടെ കൂടെ അനുഭവമാക്കി തീര്‍ക്കുന്ന കൃതിയാണ് 2010 ലെ സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "മരുഭൂമിയുടെ ആത്മകഥ".

അറ്റമില്ലാതെ കിടക്കുന്ന മണല്‍ പരപ്പും അതിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുമാണ് മരുഭൂമിയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം. എന്നാല്‍ ഇതിനപ്പുറമുള്ള മരുഭൂ വിശേഷങ്ങളെ നമ്മുടെ മുന്നിലെത്തിക്കാന്‍ മുസഫറിന് ‍ കൂട്ടിനെത്തുന്നത് പലപ്പോഴും മരുഭൂമി തന്നെയാണ്. റജാലിലെ മൌനമുറഞ്ഞ ശിലകളും നിലാവ് കുടിച്ച കള്ളിമുള്‍ചെടികളും നീല പുടവ പുതച്ച് കിടക്കുന്ന അഖ്ബ കടലിടുക്കുമെല്ലാം അതില്‍ ചിലത് മാത്രം.‍ ഒരൊറ്റ മരത്തിന്റെ തണല്‍ കൊടുംകാട്ടിനെക്കാള്‍ കുളിരുണ്ടാക്കുന്നതും കിളികളും തടാകത്തിലെ ജലപരപ്പും ചേര്‍ന്നുള്ള സംഗീതവും തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആണ് ഓരോ രാത്രിയും പകലും മരുഭൂമി അതിഥിക്കായി പകര്‍ന്നു നല്‍കുന്നത്. ലൈല-മജ്നു പ്രണയ കഥ നടന്നെന്നു വിശ്വസിക്കുന്ന ലൈല അഫ്‌ലാജ് എന്ന സ്ഥലം പോലെ കാല പഴക്കത്തില്‍ രൂപാന്തരം പ്രാപിച്ച സ്ഥലങ്ങളെയും മരുഭൂ യാത്രകളില്‍ അങ്ങിങ്ങായി കണ്ട ചില അപൂര്‍വ്വ ജീവിതങ്ങളെയും മുസഫര്‍ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.

ജലയുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ നിന്നേ ചുറ്റുമുള്ള ജലപരപ്പിനെ അതിലെ വേലിയേറ്റ വേലിയിറക്കങ്ങളെ തൊട്ടറിഞ്ഞ ജെസീക്കയും (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ / എന്‍.എസ്.മാധവന്‍) ജലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി മാറിയ ആതിയിലെ ദിനകരനുമായിരുന്നു (ആതി / സാറാ ജോസഫ്) എന്റെ മനസ്സില്‍. വായിച്ചടയ്ക്കുന്ന പുസ്തകങ്ങളില്‍ നിന്നും പിന്നീടുള്ള ജീവിതത്തിലേക്ക് എന്നോടൊപ്പം ഇറങ്ങി വരുന്ന ഇത്തരം കഥാപാത്രങ്ങളാണ്‌ വായനയില്‍ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യവും.

ഒരു മണല്‍ക്കാറ്റിനു ശേഷമെന്നോണം മനസ്സിലെ വരണ്ടയൊരു മരുഭൂ ചിത്രത്തെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു മരുപ്പച്ചയായി മാറ്റുന്നുണ്ട് ഈ വായന. ഓരോ കാഴ്ചയും ഉണര്‍ത്തിയ അനുഭൂതിയും കവിത തുളുമ്പും ഭാഷയിലൂടെ ഗ്രന്ഥ കര്‍ത്താവ് നമുക്ക് പകര്‍ന്ന് തരുന്നു. മറ്റ് യാത്രാ വിവരണങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും അത് തന്നെയാണ്

Wednesday, June 8, 2011

റൂമിയുടെ 100 കവിതകള്‍

പുസ്തകം : റൂമിയുടെ 100 കവിതകള്‍
രചയിതാവ് : റൂമി (മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി) / വിവ:കെ.ജയകുമാര്‍‌
പ്രസാധനം : ഡി.സി.ബുക്സ് (വില: 90 രൂപ)
അവലോകനം : വല്ല്യമ്മായി


തൈരില്‍ വെണ്ണയെന്ന പോലെ നമ്മിലൊളിഞ്ഞിരിക്കുന്ന ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള ആഹ്വാനമാണ് റൂമി കവിതകൾ.

മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി പോലെ നശ്വരമായ ശരീരത്തില്‍ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം വെളിവാക്കുന്ന വരികൾ.

പക്ഷെ നല്ല രീതിയില്‍ പരിപാലിക്കപ്പെടാത്ത വിത്തില്‍ നിന്നും നല്ല ചെടി ഉണ്ടാകാത്ത പോലെ ശരിയായ രീതിയില്‍ കടയാത്ത തൈരില്‍ നിന്നും മുഴുവന്‍ വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ പാകപ്പെടുത്തലിലൂടെ മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്‍ വിളയാടാന്‍ കഴിയൂ.

" മാനത്തു നിന്നടരുന്ന മഴ മുഴുവന്‍ കടലില്‍ പതിച്ചെന്നിരിക്കാം,അതിലൊരു കണിക പോലും മുത്തായി മാറുകയില്ല,പ്രണയമില്ലെങ്കിൽ “

റൂമി കവിതകളിലുടനീളം പ്രണയം സാര്‍‌വ്വലൗകികവും കാലാതീതവുമായ ദൈവസ്നേഹത്തേയാണ് സൂചിപ്പിക്കുന്നത്.

ലോക ജീവിതത്തിലൂടെ സത്യാന്വേഷണത്തിന് ആത്മാവിനെ പാകപ്പെടുത്തേണ്ടത് എങ്ങനെയെന്നും റൂമി തന്റെ കവിതകളിലൂടെ വിവരിക്കുന്നുണ്ട്.

" ജല‍ം നിറഞ്ഞിരുന്നിട്ടും ചുണ്ടു വരളുന്ന ഭരണിയാകാതിരിക്കുവിന്‍ " നമ്മുടെ ആത്മാവില്‍ വസിക്കുന്ന ദൈവത്തെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

“ ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്‍ ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല.“ ആ തിരിച്ചറിവാണ് ഈ അന്വേഷണത്തില്‍ ഏറ്റവും മുഖ്യം.

സന്തോഷവും സങ്കടവും മറ്റ് വിചാരങ്ങളും മനുഷ്യാവസ്ഥയിലെ താത്ക്കാലിക അതിഥികള്‍ മാത്രമാണെന്ന് പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ വികാരങ്ങളുടെ പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്‍ ദൈവത്തിന്റെ പ്രതിഫലനം തെളിഞ്ഞുകാണാത്തത്.

സ്വന്തം പ്രതിബിംബം കണ്ട് കിണറ്റിലേക്കെടുത്ത് ചാടിയ സിംഹത്തെ കുറിച്ചുള്ള പഴങ്കഥയിലൂടെ പുറത്തേക്ക് നോക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കി തരുന്നു.

ഇങ്ങനെ" ബുദ്ധിമാന്മാര്‍ക്ക് ഈ പ്രപഞ്ചത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്‍ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ കണികകളിലും ഒളിഞ്ഞിരിക്കുന്ന നമ്മെ തന്നെ കാണിച്ചു തരികയാണ് കവി. ഒരു പാട് തിരശീലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സത്യം പോലെ ഓരോ വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും.

" ദൈവ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും വിളംബരം ചെയ്യുന്ന റൂമിയുടെ വരികൾ,വിദ്വേഷത്തിന്റേയും ഹിംസയുടേയും ഭീകരതയുടേയും കറുത്ത പുകച്ചുരുളുകളുയരുന്ന ലോകത്തിന് പ്രിയങ്കരമായതില്‍ അതിശയമില്ല. ഇരുട്ട് മൂടുമ്പോള്‍ വെളിച്ചവും ദാഹിക്കുമ്പോള്‍ ജലവും കൊതിച്ച് പോവുകയെന്നത് സ്വാഭാവികം" കെ.ജയകുമാര്‍ ആമുഖത്തില്‍ പറയുന്ന ഈ വരികള്‍ പതിമൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട ഈ കവിതകളുടെ കാലിക പ്രസക്തി വിളിച്ചോതുന്നു.

ദൈവാനുഭൂതിയുടെ ചാരുത തേടുന്ന ഏതൊരാത്മാവിനും ഈ കവിതകള്‍ നല്ലൊരു വിരുന്നാവുമെന്നതില്‍ സംശയമില്ല.