Thursday, January 31, 2013

സ്കൂള്‍ ഡയറി

പുസ്തകം : സ്കൂള്‍ ഡയറി
രചയിതാവ് : അക്‌ബര്‍ കക്കട്ടില്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : നിരക്ഷരന്‍


ഡീയോൻ, ഏയോൻ എന്നൊക്കെ കേട്ടാൽ ഇതെന്ത് കുന്തമാണെന്ന് വാ പൊളിക്കേണ്ടതില്ല. അൿബർ കക്കട്ടിൽ തന്റെസ്ക്കൂൾ ഡയറിഎന്ന പുസ്തകത്തിൽ വിദ്യാഭ്യാസ വകുപ്പിലെ AEO, DEO എന്നീ മേലുദ്യോഗസ്ഥരെ പരാമർശിക്കുന്നത് അങ്ങനെയാണ്. ‘വാർപ്പിന്റെ പണിക്കാർഎന്ന് വിശേഷിപ്പിക്കുന്നത് താനടക്കമുള്ള അദ്ധ്യാപകരെയാണ്. പുതുതലമുറയെ വാർത്തെടുക്കലാണല്ലോ അദ്ധ്യാപകരുടെ ജോലി.

അൿബർ കക്കട്ടിലിന്റെകക്കട്ടിൽ യാത്രയിലാണ്വായിച്ച് തീർന്ന ഉടനെ തന്നെ, മാതൃഭൂമി പബ്ലിക്കേഷൻ പുറത്തിറക്കിയസ്ക്കൂൾ ഡയറിവാങ്ങി വെച്ചിരുന്നെങ്കിലും വായിക്കാൻ അൽ‌പ്പം വൈകി. ഒന്നാന്തരം ഒരു ചിരിയ്ക്കുള്ള വകയാണ് സ്ക്കൂൾ ഡയറി നൽകുന്നത്. പത്താം തരം പരീക്ഷ കഴിയുമ്പോൾ, മാസികകളിലെ ഫലിതബിന്ദുക്കളെ വെല്ലുന്ന തരത്തിലുള്ള ചില ഉത്തരങ്ങൾ പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അൿബർ മാഷ് ഇതിപ്പോ തനിച്ചിരുന്ന് പരീക്ഷക്കടലാസിലെ മാത്രമല്ല, വിദ്യാലയങ്ങളിലെ മൊത്തം നർമ്മങ്ങൾ വാരിക്കൂട്ടി സ്ക്കൂൾ ഡയറിയിൽ നിറച്ചിരിക്കുകയാണ്.

കുട്ടികൾക്കിടയിലെ ലൌ ലെറ്റർ ഒരദ്ധ്യാപകൻ പിടികൂടി. അതിലെ വരികൾ ഇങ്ങനെ.

സൊപ്‌നങ്ങളെല്ലാം പങ്കുവയ്‌ക്കാം.
ദൊക്കബാരങ്ങളും പങ്കുവെക്കാം.
നൊമ്മളെ നൊമ്മൾക്കായ് പങ്കുവെക്കാം.

അവതാരിക എഴുതിയ സുകുമാർ അഴീക്കോടിന് വരികൾ അതേ പടി അക്ഷരത്തെറ്റോടെ പകർത്തി എഴുതാൻ പെടാപ്പാടായി എന്നത് ചിരിക്ക് മുകളിൽ ചിരി പടർത്തി.

ആരെയും ബാവകായകനാക്കും
ആൽമ സൌന്തര്യമാണു നീ.

എന്നിങ്ങനെ പ്രേമലേഖനം അല്ലാതെയുള്ള സിനിമാപ്പാട്ടുകളുമുണ്ട് ഡയറിയിൽ.

കോപ്പിയടിയുടെ സാങ്കേതിക വിദ്യകളൊക്കെ വളരെ പുരോഗമിച്ചിരിക്കുന്നു. 12 - MSJSTTG-S എന്നു കണ്ടാൽ ഉറപ്പിക്കാം അത് ശാർദ്ദൂലവിക്രീഡിതമാണ്. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂല വിക്രീഡിതം എന്നത് ഇങ്ങനൊരു കോഡാക്കി മാറ്റിയവനെപ്പറ്റി മാഷിന് പറയാനുള്ളത് പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും (പന്ത്രണ്ടാൽ മസജം) അവന്റെ തന്തയും (സതംത) മാഷും (ഗുരു) കൂടി പുലികളി (ശാർദ്ദൂലവിക്രീഡിതം) എന്നാണ്. നന്ദിനിക്കുട്ടിയുടെ നേർത്ത പാവാടക്കടിയിൽ നിന്ന് കോപ്പിക്കടലാസ് കൈയ്യിട്ടെടുത്താൽ വകുപ്പ് IPC 354. ഇതേ വകുപ്പ് പ്രകാരം 2 കൊല്ലം വരെ ജയിലിൽ കിടന്ന് ഉണ്ട തിന്നാൻ താൽ‌പ്പര്യമില്ലാത്തതുകൊണ്ടാണ് മറ്റൊരു മാഷ് സുമതിയുടെ ബ്രേസിയറിനുള്ളിൽ കൈയ്യിടാതിരുന്നത്.

ഈശ്വരാ ഒന്ന് വേഗം കഴിഞ്ഞ് കിട്ടണേഎന്ന അദ്ധ്യായം പ്രസംഗങ്ങളെപ്പറ്റിയുള്ളതാണ്. പ്രസംഗത്തിനും പ്രസവത്തിനും തമ്മിലുള്ള സാദൃശ്യത്തെപ്പറ്റിയുള്ള പരാമർശം ഇങ്ങനെ പോകുന്നു. പ്രസവത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു, പ്രസംഗത്തിൽ വാക്കുകളും. ഓരോ പ്രസവം കഴിയുമ്പോളും അടുത്ത പ്രസവം എളുപ്പമായിത്തീരുന്നു; പ്രസംഗത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നമ്മുടെ പ്രിയപ്പെട്ട ബന്ധു പ്രസവമുറിയിൽ കിടക്കുമ്പോൾഈശ്വരാ ബുദ്ധിമുട്ടില്ലാതെ ഇതൊന്ന് വേഗം കഴിഞ്ഞ് കിട്ടണേഎന്ന് നാം പ്രാർത്ഥിക്കുന്നു; പ്രസംഗം കേൾക്കുന്നവരുടേയും പ്രാർത്ഥന ഇതുതന്നെ.

കണക്കിലെ ഫലിതങ്ങളാണ് ഏറെ രസകരം. ഒരു പശുവിന് 750 രൂപയെങ്കിൽ 10 പശുവിന് എന്തുവില ? എന്ന ചോദ്യത്തിന്എല്ലാ പശുക്കളേയും കാണാതെ വില പറയാനാവില്ലഎന്ന് ഉത്തരം. ഇനിയുമുണ്ട് പശുക്കണക്കുകൾ. മകന്റെ പുസ്തകത്തിൽ രാമൻ മാഷ് നൽകിയിരിക്കുന്ന ഹോം വർക്ക് വായിച്ച് ശങ്കരേട്ടൻ രോഷാകുലനായി. ‘ഞാൻ 500 രൂപാ നിരക്കിൽ 5 പശുവിനെ വാങ്ങിയാൽ ഉടമസ്ഥന് മൊത്തം എത്ര രൂപ കൊടുക്കണം?’ 500 രൂപയ്ക്ക് പശുവിനെ എവിടന്ന് കിട്ടാനാ എന്ന മട്ടിൽ മകൻ ചിരിക്കുമ്പോൾ, തന്റെ ചായപ്പീടികയിൽ നിന്ന് ചായ കുടിച്ച വകയിൽ 46 രൂപ 80 പൈസ തരാതെ അഞ്ച് പശുവിന്റെ മാഷ് വാങ്ങിയതിലാണ് ശങ്കരേട്ടന് അമർഷം.

കുട്ടികളുടെ പേരുകളെപ്പറ്റിയുള്ള തമാശകൾ നിറഞ്ഞതാണ്പൊന്നുമോനെ നിന്നെ എങ്ങനെ കാട്ടാളൻ എന്ന് വിളിക്കും?’ എന്ന അദ്ധ്യായം. പുതിയ അഡ്‌മിഷൻ കാലമാണ് ; നല്ല ഓമനത്തമുള്ള മുഖവുമായി ചെന്നിരിക്കുന്ന കുട്ടിയുടെ പേര് നിഷാദൻ. കുട്ടിയുടെ അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥനാണ്. നിഷാദന്റെ അച്ഛനാണെന്നുള്ള അഭിമാനവും അദ്ദേഹത്തിന്റെ മുഖത്തുണ്ടത്രേ! പേരിന്റെ അർത്ഥം പക്ഷേ അങ്ങേർക്കറിയില്ല. ഇവന്റെ ചേട്ടന്റെ പേര് വിഷാദൻ എന്നാണ്. അതുകൊണ്ട് ഇവന് നിഷാദൻ എന്ന് പേരിട്ടു എന്ന് ന്യായീകരണം. ‘പൊന്നുമോനെ നിന്റെ മുഖത്ത് നോക്കി എങ്ങനെയാടാ കാട്ടാളൻ എന്ന് വിളിക്കുക?’ എന്നതാണ് മാഷിന്റെ സങ്കടം. സജ്‌ന എന്ന പേരിന്റെ അർത്ഥം സ്ത്രീത്തടവുകാരി എന്നാണെന്ന് മാതാപിതാക്കൾക്ക് അറിയാത്തതുകൊണ്ട് സ്വന്തം ക്ലാസ്സിൽ മാഷിന്, ഒന്നിലധികം പെൺകുട്ടികളെമോളേ ജയിൽ‌പ്പുള്ളീഎന്ന് വിളിക്കേണ്ടി വരുന്നുണ്ട്. മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് കുട്ടികൾക്ക് പേരിടുന്നതിലെ അപകടം, ലേഖകന്റെ ഭാവനയെ കാടുകയറ്റുമ്പോൾ വായനക്കാരന് ഒന്നൊന്നര ചിരിക്കുള്ള വകയുണ്ടാകുന്നു. കൃഷ്ണന്റേയും മിനിയുടേയും കുട്ടികൃമി’. വേലായുധന്റേയും ശ്യാമളയുടേയും കുട്ടിയാണ് വേശ്യ. നാരായണന്റേയും റീനയുടെയും കുട്ടി നാറി ആയെന്നും വരും. ഇങ്ങനെയുള്ള ഒരു പേരുകാരനേയോ പേരുകാരിയേയോ വായനക്കാർക്ക് ഓരോരുത്തർക്കും നേരിട്ട് പരിചയമുണ്ടാകും. അത്തരത്തിൽ എനിക്ക് പരിചയമുള്ള ഒരു പേരാണ്മദാലസ’. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ആദ്യമായി പേര് വിളിച്ചവന്റേയും, പിന്നീട് വിളിച്ചവരുടേയും, സ്കൂൾ രജിസ്റ്ററിൽ അത് എഴുതിച്ചേർത്ത് ഔദ്യോഗിക നാമമാക്കിയ അദ്ധ്യാപകന്റേയുമൊക്കെ മനഃശാസ്ത്രം എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.

ഉച്ചക്കളി നീലക്കഷണംഎന്ന അദ്ധ്യായം ക്ലാസ്സ് കട്ട് ചെയ്ത് ഉച്ചപ്പടം കാണാൻ പോകുന്ന കുട്ടികളേയും, കുട്ടിക്കമിതാക്കളേയും പറ്റിയുള്ളതാണ്. നഷ്ടപ്പെടാനുള്ളത് ബോറൻ ക്ലാസ്സുകളാണെങ്കിൽ കിട്ടാനുള്ളത് സ്വർഗ്ഗരാജ്യമാണെന്ന് പറയുമ്പോൾ ഉച്ചപ്പടപ്രേക്ഷകർക്കിട്ട് താങ്ങുകയാണ് ലേഖകൻ.

ഗുരുവായൂർ ഡാഡി, കൊടുങ്ങലൂർ മമ്മി, പറശ്ശിനിക്കടവ് ഗ്രാൻഡ് ഫാദർ എന്നിങ്ങനെ ലേഖകന്റേതായ സംഭാവനകൾ ഒരുപാടുണ്ട് ഡയറിയിൽ. ‘ബെഡ്ഡ് കോഴ്സ് കഴിഞ്ഞ് ഒരു കുട്ടിയുമായിഎന്ന് അദ്ദേഹം പറയുമ്പോൾ മോശം രീതിയിൽ ചിന്തിക്കരുത്. അദ്ദേഹം B-ed കോഴ്‌സിനെപ്പറ്റിയാണ് പറഞ്ഞത്.

ഉച്ചക്കഞ്ഞി പരിപാടി നോക്കി നടത്തുന്ന അദ്ധ്യാപകൻ അതിൽ നിന്ന് കിട്ടുന്ന എൿട്രാ വരുമാനം നഷ്ടപ്പെടാതിരിക്കാനായി പ്രമോഷൻ പോലും വേണ്ടാന്ന് വെക്കുന്നതിന്റെ കണക്കുകളും ഡയറിയിൽ കാണാം.
21 അദ്ധ്യായമുള്ള ഡയറിയുടെ പിന്നിൽ ഉപപാഠമായി 10 കുറിപ്പുകൾ വേറെയുമുണ്ട്. ഒരു ഉണങ്ങിയ പൂവായി എന്നേയും ഓർക്കുക എന്ന ഉപപാഠം ഓട്ടോഗ്രാഫ് വരികളിലെ ഫലിതങ്ങൾ നിറഞ്ഞതാണ്.

ഒരുവേള സ്കൂൾ അദ്ധ്യയനകാലത്തെ മറക്കാനാവാത്ത ഏതെങ്കിലും ഒരു സന്ദർഭത്തിലേക്ക്, ഒരു നർമ്മ മുഹൂർത്തത്തിലേക്ക്, അതുമല്ലെങ്കിൽ ആരുടെയെങ്കിലും ഓട്ടോഗ്രാഫിൽ കുറിച്ചിട്ടതോ വായിച്ചതോ ആയ ഏതെങ്കിലും വരികളിലേക്ക്, വായനക്കാരനും നേരിട്ട് ചെന്നെത്തുന്നു സ്ക്കൂൾ ഡയറിയുടെ താളുകൾ മറിയുമ്പോൾ.

Wednesday, January 30, 2013

സ്വയം

പുസ്തകം : സ്വയം
രചയിതാവ് : പി പദ്മരാജൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




ദ്മരാജന്റെ ‘സ്വയം’, ജീവിച്ചിരിക്കുമ്പോൾ ശവത്തിനു ലഭിക്കുന്ന പരിഗണനകൾ അനുഭവിക്കാനാഗ്രഹിച്ച ഒരു വൃദ്ധയുടെ കഥയുടെ തിരക്കഥാരൂപമാണ്. ശവത്തിനെ ചുമക്കാൻ ആളുകളുണ്ട്. അതുംകൊണ്ടു പോകുന്ന വഴിയിൽ പൂക്കൾ വിതറുന്നുണ്ട്. അതിനു കടന്നുപോകാനായി വാഹനങ്ങളും ആളുകളും വഴി മാറിക്കൊടുക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിനു് ആകാശം നോക്കി കിടക്കാം എന്നുള്ളതാണ് എന്ന് വൃദ്ധ പറയുന്നുണ്ട്. കാറിലോ മറ്റോ മലർന്നു കിടന്ന് സഞ്ചരിച്ചാലും ആ സൌകര്യമില്ല. ജീവിതപ്രാരാബ്ദങ്ങൾ നടുവൊടിച്ച ഒരു സ്ത്രീയുടെ ഭ്രാന്തമായ സങ്കൽ‌പ്പങ്ങൾക്കപ്പുറം ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള സമൂഹത്തിന്റെ പെരുമാറ്റരീതികൾ ഗൌരവമുള്ള നർമ്മത്തിൽ ചാലിക്കുകയായിരുന്നു പദ്മരാജൻ എന്ന ന്യായമായും സംശയിക്കാം. ശവഘോഷയാത്രകൾ അതുവരെ അപകൃഷ്ടമായ ജീവിതം നയിച്ച ഒരാളിനെയും ‘തണ്ടിലേറ്റു’കയാണ്. ശവത്തിന്മേലണഞ്ഞ പൂമാല കൊണ്ട് അതിനെന്തുപ്രയോജനമെന്ന ദാർശനിക പ്രശ്നത്തെയാണ് ഈ കൃതിയിലെ വൃദ്ധ പരിഹരിച്ചത്. രണ്ടാമത്തെ മകൻ സുകുമാരൻ അമ്മയുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കാൻ തയ്യാറായി. അയാൾ കലാകാരനും കൂടിയാണ്. മരണം വരെയും അതിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഭാവനകളുടെ മെയ്ക്കാട്ടു പണിയാണല്ലോ അയാളുടെ ദിനസരി. ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മരണാനന്തരച്ചടങ്ങുകൾ അരങ്ങേറി. “ഒള്ളൊള്ള കാലം കൂടീട്ടുണ്ടായ പൂതി’ നിറവേറിയ വൃദ്ധ ചാരിതാർത്ഥ്യത്തോടെ മരിച്ചു. ‘പട്ടു’കിടക്കയിൽ നിന്നവർ ജീവിതത്തിലേയ്ക്ക് എഴുന്നേറ്റില്ല എന്നർത്ഥം. ജീവിതം തന്നെയാണ് ഇവിടെ മരണം. മരണം തന്നെയാണ് ജീവിതം. ‘ജീവിതമെന്നാൽ ആശകൾ ചത്തൊരു ചാവടിയന്തിരമുണ്ടുനടക്കൽ’ എന്നാണ് വൈലോപ്പിള്ളി പാടിയത്. മരണവും ജീവിതവും ഒന്നാകുന്നതിനെപ്പറ്റിയാണ് വൃദ്ധ കിനാവു കണ്ടത്.

തെക്കൻ തിരുവിതാം കൂറിലെ ഭാഷ അതേപടി ആവിഷ്കരിച്ചിട്ടുള്ള രചനകൂടിയാകുന്നു ഇത്. പുസ്തകത്തിൽ ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ പദ്മരാജൻ എഴുതിയതെന്നാണെന്നുള്ള സൂചനയില്ല. സങ്കീർണ്ണമായ കഥാരീതിയോ സംഘർഷങ്ങളോ ഇല്ലാത്തതിനാൽ തന്നെ ചലച്ചിത്രം എന്ന നിലയിൽ ‘സ്വയ’ത്തിന്റെ നിലനിൽപ്പ് സംശയാസ്പദമാണ്. എന്നാൽ തിരക്കഥാകൃത്തെന്ന നിലയിൽ പിൽക്കാലത്തെ പദ്മരാജൻ നേടിയ കൈത്തഴക്കത്തിലേയ്ക്കുള്ള അഭ്യാസ മാതൃകകളിലൊന്നായി ഇതിനെ കാണുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. ‘പിറന്നാളുകുട്ടി’ എന്ന കഥ കൂടി ‘സ്വയ’ ത്തിന്റെ തിരക്കഥയോടൊപ്പം ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. മാധ്യമസംബന്ധിയായ അതിരു വഴക്കുകൾ അപ്രസക്തമാവുന്നത് ഇങ്ങനെയുള്ള ചില സ്ഥലങ്ങളിലാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ മിശ്രിതത്തിലുണ്ട്. പിറന്നാളുകുട്ടി ‘വൺ ലൈനാ’ണെന്നുള്ള കാര്യമാണത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം ‘മൈഡിയർ കുട്ടിച്ചാത്തന്റെ’യാവേണ്ടിയിരുന്നതാണാ കഥ. നവോദയ അപ്പച്ചനും ജിജോയും പദ്മരാജനെ കാണാൻ വന്നതും അവർ ചാത്തൻ മഠങ്ങൾ സന്ദർശിച്ചതും ആമുഖത്തിൽ പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയിട്ടുണ്ട്. കാട്ടുമാടം നാരായണൻ ഒരു അനുസ്മരണക്കുറിപ്പിൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. കുട്ടിച്ചാത്തന്റെ കഥയ്ക്ക് പദ്മരാജന്റെ ‘പിറന്നാളുകുട്ടിയുമായി’ അടുത്ത ചാർച്ച അവകാശപ്പെടാനില്ല. എങ്കിലും ചില ചിറകടിയൊച്ചകളെ കേൾക്കാതിരിക്കേണ്ട കാര്യവുമില്ല. തിരക്കഥയുടെയും കഥയുടെയും പിതൃത്വത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ അടുത്തകാലത്ത് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് അരങ്ങേറുകയുണ്ടായി. ഇതൊരു പുതിയ പ്രതിഭാസമല്ലെന്ന് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള വീണ്ടെടുപ്പുകളും പുനരാലോചനകളും സഹായിക്കും. (വില : 40 രൂപ )

Wednesday, January 23, 2013

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

പുസ്തകം : ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
രചയിതാവ്: എം എന്‍ കാരശ്ശേരി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : ബുക്ക് മലയാളം




സാമുദായിക വൈവിധ്യങ്ങള്‍ കലര്‍ന്നുകാണപ്പെടുന്ന ഒരു ജനാധിപത്യ മതേതര സാമൂഹ്യ ഘടനയ്ക്കുള്ളില്‍ നിന്നും മതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പൗരോഹിത്യത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും പ്രത്യയശാസ്ത്രത്തെ ഇഴപിരിച്ചെടുക്കുക എന്നത് രീതിശാസ്ത്രപരമായി നിര്‍ണ്ണായകമാണ്. കാരണം, മത ജീവിതം എന്നത് പലപ്പോഴും പൗരോഹിത്യത്തിനു വിധേയപ്പെട്ടോ, സ്ഥാപനങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ നിലനില്‍ക്കുന്നു. സവിശേഷ സാമൂഹ്യ സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന ന്യൂനപക്ഷ/കീഴാള വിഭാഗങ്ങളോടുള്ള സാമൂഹ്യമായ ഐക്യദാര്‍ഢ്യത്തിന്റെ ദിശ പലപ്പോഴും പൗരോഹിത്യത്തെയും സ്ഥാപനങ്ങളെയും ദൃഢപ്പെടുത്തുന്നതിലേക്ക് തെറ്റിനല്‍ക്കുന്നു. അതുകൊണ്ടുതന്നെ മതരാഷ്ട്രവാദത്തിനുപിന്നില്‍ പൗരോഹിത്യത്തിന്റെ ഫാസിസ്റ്റ് മുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരച്ചറിവ് നിര്‍ണ്ണായകമാണ്. എം എന്‍ കാരശ്ശേരിയുടെ ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖന സമാഹാരം മത രാഷ്ട്രവാദത്തിന്റെ സൂക്ഷ്മപ്രത്യയശാസ്ത്രത്തെ നിര്‍ദ്ധാരണംചെയ്യുന്ന സാമൂഹിക ജാഗ്രതയാണ് മുന്നോട്ടുവയ്ക്കുന്നത്.
വിവിധ ജാതി, മത, മതേതര വിഭാഗങ്ങളും വര്‍ഗ്ഗവൈവിധ്യങ്ങളും ഭിന്നവും പലപ്പോഴും പസ്പരവിരുദ്ധവുമായിരിക്കെത്തന്നെ പരസ്പരം ഇടകര്‍ന്ന് പുലര്‍ന്നുപോരുന്നതിന്റെ വിശാലവും മാനുഷികവുമായ സാമൂഹ്യാര്‍ത്ഥളെ തിരികെ പിടിക്കുക എന്ന ഉത്തരവാദിത്തമാണ് എം എന്‍ കാരശ്ശേരിയുടെ എഴുത്ത് ലക്ഷ്യംവയ്ക്കുന്നത്. ആശങ്ങയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും വികാരങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷമായ വര്‍ത്തമാന സാമൂഹ്യാന്തരീക്ഷത്തില്‍ മുസ്ലിം എന്ന അനുഭവത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവാരങ്ങളെയും സംവാദപ്പെടുത്തുകയാണ് പുസ്തകം. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികി രാഷ്ട്രീയവും രണ്ടാണ്, എന്ന മൗലികമായ ഭിന്നതയെ ചര്‍ച്ചക്കുവയ്ക്കുകയാണ് മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും എന്ന ആദ്യ ലേഖനം. 'മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്ലിം രാഷ്ട്രീയം. ഇസ്ലാമിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്ലാമിക രാഷ്ട്രീയം.' ആശയത്തെ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യത്തെ നിരാകരിക്കുന്നു. അത് പൗരോഹിത്യത്തിലേക്കും സംഘടിതമായ സ്ഥാപനവല്‍ക്കരണത്തിലേക്കും ആഞ്ഞുനില്‍ക്കുന്ന വംശീയാധിപത്യത്തെ ജനാധിപത്യത്തിനുമേല്‍ സങ്കല്‍പ്പിക്കുന്നു. മതമൗലികതയിലേക്കും വര്‍ഗ്ഗീയതയിലേക്കും മതഭീകരതയിലേക്കും സമുദായത്തെ വൈകാരികമായി കൂട്ടിക്കെട്ടുന്ന ആശയലോകത്തെയാണ് അത് നിര്‍മ്മിച്ചെടുക്കുന്നത്.
മതേതര ജനാധിപത്യത്തിന്റെ സാധ്യതകളിലാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനങ്ങള്‍ പ്രധാനമായും ഊന്നുന്നത്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മതേതര/ജനാധിപത്യ വിരുദ്ധ നിലപാടുകളെ നിശിതമായി പരിശോധിക്കുകയാണിവിടെ. ജാതി/സമുദായ ബോധങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ജാതിയെയും മതത്തെയും തള്ളിപ്പറയുമ്പോഴും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ആന്തരവല്‍ക്കരിക്കപ്പെട്ട ജാതി-മത ബോധത്തിന്റെ യുക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ അങ്ങനെയൊന്ന് 'ഇല്ല' എന്ന വിചാരമാണ് ആധുനികതയും കമ്യൂണിസ്റ്റ് ചിന്തയും മുന്നോട്ട് വച്ചത്. 'ജാതി', 'സമുദായം' എന്നിവയിലധിഷ്ഠിതമായ പരിഷ്‌കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ്റ് ചിന്ത 'വര്‍ഗ്ഗം' എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി. അതായത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും 'വര്‍ഗ്ഗം' എന്നത് കേരളത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരേയൊരു രാഷ്ട്രീയ പ്രശ്‌നമായി ചുരുങ്ങുകയും ചെയ്തു. അപ്പോഴും മതവും ജാതി ചിന്തയും സാമൂഹ്യാന്തര്‍ഭാഗത്തും ഉപരിതലത്തിലും നിലനില്‍ക്കുകയും വര്‍ത്തമാന കാലത്ത് കമ്യൂണിസത്തെപ്പോലും വിഴുങ്ങുകയോ വരുതിയിലാക്കുകയോ ചെയ്യുന്നതരത്തില്‍ സംഘടിത രൂപമായി അത് മാറുകയും ചെയ്തിരിക്കുന്നു. ഒഴിഞ്ഞുമാറുക എന്ന തന്ത്രത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് എം എന്‍ കാരശ്ശേരി. നേരിടുക, അഭിസംബോധന ചെയ്യുക, സമൂഹ മധ്യത്തില്‍ വിചരണചെയ്യപ്പെടുക എന്നതാണ് അതിന്റെ രീതീശാസ്ത്രം. സംഘടിത മതങ്ങള്‍ അപഹരിക്കുന്ന വ്യക്തിയുടെ വൈകാരിക മണ്ഡലത്തെ വസ്തുതാപരമായ സംവാദങ്ങളിലേക്ക് തിരികെവിളിക്കുകയാണിവിടെ. സാമുദായിക സദാചാര നിഷ്ഠകള്‍ക്ക് വഴങ്ങിനില്‍ക്കുന്ന കേവലം പ്രജകളായി ക്രമീകരിക്കപ്പെടുന്ന ശരീരങ്ങള്‍ ആത്യന്തികമായി മത രാഷ്ട്രവാദത്തിന്റെ ഉപകരണങ്ങളായിത്തീരുകയാണ്. മരിക്കാനും കൊല്ലാനും ഭരിക്കപ്പെടാനും പാകപ്പെട്ട വിധേയത്വത്തെ, ആശയങ്ങള്‍കൊണ്ടും ചരിത്രബോധംകൊണ്ടും നേരിടുകയാണ് കാരശ്ശേരിയുടെ എഴുത്ത്. സാമുദായികവ്യവസ്ഥയുടെ അടഞ്ഞ ഇടങ്ങളെ അപായപ്പെടുത്തുകയാണ് പുസ്തകം. (വില: 100 രൂപ പേജ്: 168)