Tuesday, August 30, 2011

പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റ് : വായനയുടെ പൂക്കാലത്തിലേക്ക് സ്വാഗതം.


മൃദ്ധിയുടെ, ഐശ്വര്യത്തിന്റെ പൊന്നില്‍ ചിങ്ങം വന്നുചേര്‍ന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എവിടെയും ഓണത്തിന്റെ തിരക്ക് മാത്രം. പുതുപുത്തന്‍ ഓഫറുകളും കൈനീട്ടങ്ങളുമായി എല്ലാവരും നമ്മെ മാടിവിളിക്കുകയാണ്. ചാനലുകളില്‍ ഓണപ്പരിപാടികളെ പറ്റിയുള്ള പ്രത്യേക അവലോകനങ്ങള്‍. ഓണം വിഭവങ്ങളില്‍ ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ എന്ന വെല്ലുവിളികളുമായി സൂപ്പര്‍ഹിറ്റ് ചലചിത്രങ്ങളും മുന്‍നിര താരങ്ങളുടെ സാന്നിദ്ധ്യവുമൊക്കെയായി ചാനലുകള്‍ പൊടിപൂരമാക്കുന്നു. സിനിമ വ്യവസായവും ഇതില്‍ നിന്നുമൊന്നും വ്യത്യസ്തമല്ല. സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മില്‍ ഓണക്കാലത്ത് പതിവുള്ള കിടമത്സരം തുടങ്ങിക്കഴിഞ്ഞു. പത്രങ്ങളും വാരിക-മാസികകളുമൊക്കെ തന്നെ ഓണപ്പതിപ്പുകളുടെ പരസ്യവുമായി വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇറങ്ങി കഴിഞ്ഞു. ഗൃഹോപകരണ വിപണി മുതല്‍ പച്ചക്കറി കടകള്‍ വരെ പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളുമായി പരസ്യങ്ങള്‍ ഇറക്കി കഴിഞ്ഞു. എങ്കില്‍ പിന്നെ എന്തുകൊണ്ട് കാലഘട്ടത്തിന്റെ മാദ്ധ്യമമെന്ന നിലയില്‍ ബ്ലോഗുകളില്‍ ഓണക്കാല പോസ്റ്റുകളെ കുറിച്ച് ഒരു മുന്‍‌ധാരണ വായനക്കാര്‍ക്ക് നല്‍കിക്കൂടാ.. ??


ഇവിടെ പുസ്തകവിചാരം ടീം ഇതാ ആദ്യമായി ബൂലോകത്ത് ഓണം വിഭവങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി മുന്‍‌കൂറായി അറിയിക്കുന്നു. ഒരിക്കലും ഇതൊരു മത്സരരംഗമല്ലാത്തതിനാല്‍ എല്ലാവരെയും വായിക്കുന്നതോടൊപ്പം ഓണത്തിന്റെ തിരക്കിനിടയില്‍ മിസ് ചെയ്ത് പോവാതെ വായിക്കുവാന്‍ ഓരോ പുസ്തകപ്രേമിയെയും ഒരു പക്ഷെ ഇത്തരം ഒരു മുന്‍ കുറിപ്പ് സഹായിച്ചേക്കും എന്ന്‍ കരുതി മാത്രം പുസ്തകവിചാരം ബ്ലോഗിന്റെ ഓണം ബുക്ക്ഫെസ്റ്റിലെ പോസ്റ്റുകള്‍ ഇവിടെ അറിയിക്കട്ടെ. പുസ്തകവിചാരം - ഓണം ബുക്ക്ഫെസ്റ്റിലേക്ക് എല്ലാ പുസ്തകപ്രേമികളുടെയും ശ്രദ്ധയും വായനയും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട് , എല്ലാവര്‍ക്കും നല്ല ഒരു ഓണക്കാലം ആശംസിക്കുന്നു



സെപ്തംബര്‍ 1 : തന്റെ മനോഹരങ്ങളായ ചെറുകഥകളിലൂടെ മലയാള സാഹിത്യത്തില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ , ഈയിടെ യാത്രകള്‍.കോം നടത്തിയ യാത്രാവിവരണ മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹനായ, ഓണ്‍ലൈന്‍ എഴുത്തിടങ്ങളിലും ഗൂഗില്‍ ബസ്സിലുമൊക്കെ സജീവസാന്നിദ്ധമായ ബിജു.സി.പി, കല്‍‌പറ്റ നാരായണന്റെ 'തല്‍‌സമയം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 5 : മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന, അനുഗ്രഹീതനായ വാഗ്മിയും എഴുത്തുകാരനുമായ സുകുമാര്‍ അഴീക്കോട്, അക്ഷരജാലകം എന്ന പംക്തിയിലൂടെ ശ്രദ്ധനേടിയ MK Harikumar News pages എന്ന ബ്ലോഗിന്റെ ഉടമയുമായ എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 11: ആടുജീവിതം എന്ന ഒറ്റ പുസ്തകത്തിലൂടെ മലയാളി പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ മലയാളികളുടെ സ്വന്തം ബെന്യാമിന്‍ , പ്രശസ്ത എഴുത്തുകാരനും മുന്‍ മന്ത്രിയും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ ശശി തരൂരിന്റെ 'ബാഗ്ദാദിലെ പുസ്തക തെരുവുകള്‍' എന്ന പ്രശസ്തമായ പുസ്തകത്തെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 16 : തന്റെ കഥകളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായി കഴിഞ്ഞ 'മാരണം‌ വെക്കല്‍' എന്ന ബ്ലോഗിലൂടെ ബൂലോകത്തോട് സംസാരിച്ച് കൊണ്ടിരിക്കുന്ന കഥാകൃത്ത് പി.വി.ഷാജികുമാര്‍, മുന്‍‌കാല കമ്യൂണിസ്റ്റ് നേതാവ് .വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ദേവയാനി രചിച്ച 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍' എന്ന ആത്മകഥയെ കുറിച്ച് വൈകാരികത ചോര്‍ന്ന് പോകാതെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 21 : മനോഹരമായ രചനാ വൈഭവം കൊണ്ട് ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ ഏറെ അറിയപ്പെടുന്ന, മഷിപാത്രം എന്ന ബ്ലോഗിന്റെ ഉടമ വിനീത് നായര്‍, കഥാകൃത്ത് / നോവലിസ്റ്റ് /ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുസ്മേഷ് ചന്ദ്രോത്തിന്റെ 'നായകനും നായികയും' എന്ന പുസ്തകത്തെ തന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നു.

സെപ്തംബര്‍ 26: കവി വാസുദേവന്‍ കോറോം തന്റെ ശക്തമായ ഭാഷയിലൂടെ , വ്യത്യസ്തതയാര്‍ന്ന അവതരണത്തിലൂടെ പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീകുമാര്‍ കരിയാടിന്റെ 'തത്തകളുടെ സ്കൂള്‍ - ഒന്നാം പാഠപുസ്തകം' എന്ന പുസ്തകത്തെ അവലോകനം ചെയ്യുന്നു.


സെപ്തംബര്‍ 30: കൈകേയി, വിധവകളുടെ വീട് എന്നീ പ്രശസ്തങ്ങളായ നോവലുകളുടെ രചയിതാവും കഥാകൃത്ത്/ നോവലിസ്റ്റ് / അദ്ധാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ടി.എന്‍ പ്രകാശിന്റെ തൂലികയില്‍ ബൂലോകത്തിന്റെ പ്രസാധകരായ സിയെല്ലസ്സ് ബുക്സിന്റെ അമരക്കാരി ലീല.എം.ചന്ദ്രന്റെ 'നെയ്ത്തിരികള്‍' എന്ന കഥാസമാഹാരത്തെ പരിചയപ്പെടുത്തുന്നു.

(മേല്‍‌സൂചിപ്പിച്ച എല്ലാ പോസ്റ്റുകളും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പബ്ലിഷ് ആവുന്നതായിരിക്കും.)


ഇത് വരെ പുസ്തകവിചാരത്തിന് നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനത്തിന് നന്ദി. പുസ്തകവിചാരവുമായി സഹകരിച്ച് ഇത് വരെ അവലോകനങ്ങള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങള്‍ കൃതഞ്ജത രേഖപ്പെടുത്തുന്നു. വായനയുടെ പുത്തന്‍ പൂക്കാലത്തേക്ക് നമുക്കൊരുമിച്ച് നീങ്ങാം.

എല്ലാവരെയും പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റിന്റെ വായനക്കായി ക്ഷണിക്കുന്നു.

റംസാന്‍ - ഓണാശംസകളോടെ,
എഡിറ്റോറിയല്‍ ടീം

Saturday, August 27, 2011

മഴക്കണ്ണാടി

പുസ്തകം : മഴക്കണ്ണാടി
എഴുതിയത് : ഇന്നസെന്റ്
പ്രസാധകര്‍ : ഒലിവ് പബ്ലിക്കേഷൻസ്
അവലോകനം : നിരക്ഷരൻ

















ല്‍പ്പം നര്‍മ്മം എന്തെങ്കിലും വായിക്കാം എന്നുകരുതിയാണ് മഴക്കണ്ണാടി കൈയ്യിലെടുത്തത്. 'ഇത്രയധികം കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ആളുകള്‍ എന്റെ പരിചയവലയത്തില്‍ അധികമില്ല' എന്നൊക്കെ ഇന്നസെന്റിനെപ്പറ്റി പറഞ്ഞ് അവതാരിക എഴുതിയിരിക്കുന്നത് സിനിമാനടന്‍ മോഹന്‍ലാല്‍ ആണ്. അതൊക്കെ ചുമ്മാ ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പുസ്തകത്തിന്റെ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യമായി. ചുരുക്കിപ്പറഞ്ഞാല്‍ നര്‍മ്മം വായിക്കാമെന്ന് കരുതി കൈയ്യിലെടുത്ത പുസ്തകത്തില്‍ നിന്ന് അനുഭവിക്കാനായത് ഏറെയും നൊമ്പരം തന്നെയായിരുന്നു.

'ഒറ്റഗിയറുള്ള വണ്ടി' എന്ന അനുഭവക്കുറിപ്പില്‍ കുട്ടമേനോന്‍ എന്ന ബാല്യകാല സുഹൃത്തിന്റെ പ്രവൃത്തികളിലൂടെ ചൊട്ടയിലെ ശീലം ചുടലവരെ എന്ന് എടുത്തുകാണിച്ചിരിക്കുന്നു. അയല്‍വാസിയായ കുട്ടമേനോന്റെ പേര് യഥാര്‍ത്ഥപേരുതന്നെ ആണെങ്കില്‍ ഇന്നസെന്റിനെ സമ്മതിച്ച് കൊടുക്കാതെ വയ്യ. പല ഓണക്കാലങ്ങളിലും ഓലക്കുടയും ചൂടി കുംഭയും കാണിച്ച് മാവേലിയായി കാസറ്റുകളുടെ പുറം ചട്ടയിലും, പത്രത്താളുകള്‍ അടക്കം മറ്റ് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന് ഓണമെന്നത് ഒരു തീരാവേദനയാണെന്നുള്ളത് 'തിരുവോണക്കണ്ണീര്‍' എന്ന കഥ അടിവരയിടുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറഞ്ഞാല്‍, 'തിരുവോണനാള്‍ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയം ചെയ്യുന്നത്. കൂട്ടുകാര്‍ക്കൊപ്പം ഉണ്ടാക്കിയ ഓണക്കളം, മഴ വന്ന് ഒലിച്ചുപോയതിന്റെ വിഷമത്തിലിരിക്കുന്ന മകന്‍ സോണറ്റിനോടാണ്, ഇന്നസെന്റ് തന്റെ ഓണസങ്കടത്തിന്റെ കഥ പറയുന്നത്. 'അപ്പന്റെ അയ്യപ്പനേക്കാള്‍ വലുതല്ലപ്പാ എന്റെ പൂക്കളം' എന്ന സോണറ്റിന്റെ സ്വാന്തനത്തോടെ കഥ അവസാനിക്കുമ്പോള്‍ ആരുടെയും കണ്ണുകളില്‍ നനവ് പടരും.

'കരിഞ്ഞ നക്ഷത്രം' എന്ന അനുഭവകഥ തുടങ്ങുന്നത് നര്‍മ്മസ്വഭാവത്തോടെയാണെങ്കിലും അവസാനിക്കുന്നത് ഉള്ളിലെവിടെയോ ഒരു കനം ബാക്കിനിര്‍ത്തിക്കൊണ്ടാണ്. ചെറുപ്പകാലത്ത് കാണിച്ച നിര്‍ദ്ദോഷമായ ചില വികൃതികള്‍, ചിലരുടെയെങ്കിലും ഉള്ളില്‍ അല്‍പ്പമെങ്കിലും വേദനയുണ്ടാക്കി ഇപ്പോളും ബാക്കിനില്‍ക്കുന്നു എന്നത് ഒരു നീറ്റല്‍ തന്നെയാണ്. പുസ്തകത്തിന്റെ പേര് തന്നെ കൊടുത്തിരിക്കുന്ന 'മഴക്കണ്ണാടി' എന്ന കഥയില്‍ യൗവ്വനകാലത്തെ ഇന്നസെന്റിന്റെ നാട്ടുകാരായ ടൈലര്‍ പ്രഭാകരനും, ശാരദയുമൊക്കെ കടന്നുവരുന്നുണ്ട്. റോഡിലൂടെ മഴ നനഞ്ഞ് പോകുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശാരദയെ പ്രഭാകരന്‍ കമന്റടിക്കുന്നത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഇന്നസെന്റ് അതൊക്കെ ആസ്വദിക്കുന്നത്, അതിന്റെ അനന്തരഫലങ്ങള്‍, വലിയ സിനിമാ നടനായതിനുശേഷം ഒരു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് വീണ്ടും ശാരദയെ കണ്ടുമുട്ടുമ്പോള്‍, ശാരദയുടെ 'കുട്ടാ' എന്നൊരു വിളിയില്‍ ഇന്നസെന്റ് പഴയ ആ കൗമാരക്കാരനായ ഇന്നസെന്റാകുന്നത്, അവിടെവെച്ച് പെട്ടെന്ന് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് നടന്നകലുന്ന ശാരദയെ നോക്കി, ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ 'ശാരദേ തണുക്കുന്നുണ്ടോ?' എന്ന കുഴപ്പം പിടിച്ച ആ കമന്റ് ഇന്നസെന്റ് പാസ്സാക്കുമ്പോള്‍ ശാദരയുടെ കണ്ണുകള്‍ ഈറനാകുന്നത് കനത്ത മഴയ്ക്കിടയിലൂടെ ഇന്നസെന്റ് കണ്ടതുപോലെ വരികളിലൂടെ വായനക്കാരും കാണുന്നുണ്ട്.

പത്ത് കഥകളില്‍, 'നാടോടി' എന്ന ഒരു കഥ കുറേ നാള്‍ മുന്‍പ് 'ഇന്നസെന്റ് കഥകള്‍' എന്ന പേരില്‍ ടീവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. എന്തായാലും ഇന്നസെന്റ് ചതിച്ചു എന്നേ ഞാന്‍ പറയൂ. അല്‍പ്പം ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് കരുതി വായിക്കാനെടുത്ത പുസ്തകം, ചിരി തന്നില്ലെന്ന് പറയുന്നില്ല. പക്ഷെ, ചിരി എന്ന വികാരം, മുഖത്തുനിന്നും മനസ്സില്‍ നിന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോകും. നൊമ്പരത്തിന്റെ പാടുകള്‍ ഉള്ളിലും പുറത്തും ഒരുപാട് നേരം കനത്ത് കിടക്കുകയും ചെയ്യും. മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.

Sunday, August 21, 2011

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍

പുസ്തകം : ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
രചയിതാവ് : എന്‍. എസ്‌. മാധവന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : deepdowne




ബുക്കീക്കൂടി എന്‍. എസ്‌. മാദവന്‍ എന്ന വല്ലാണ്ട്‌ സന്തോശിപ്പിച്ച്‌! ഇത്‌ എന്റ നാടിന്റ കതേണ്‌. എന്റ കതതന്നെ. ഇതെറങ്ങിയട്ട്‌ കൊറച്ച്‌ വര്‍ഷോയെങ്കിലും ഇപ്പഴാണ്‌ വായിക്കണത്‌. കൊച്ചിട കതേണ്‌ ഇതെന്ന് ഞാനറിഞ്ഞിര്‌ന്നില്ല. ലന്തന്‍ബത്തേരീന്ന്‌ കേട്ടപ്പ തോന്ന്യത്‌ 'ലണ്ടന്‍' ബത്തേരീന്ന് ഭാവനേലാ ശെരിക്ക്വാ ഒര്‌ സലം കാണുവെന്നും അതിന ആള്‍ക്കാര്‌ 'ലന്തന്‍'ബത്തേരീന്ന് വിളിക്കണതുവായിരിക്കും എന്നാണ്‌. പക്ഷെ വായിച്ചപ്പഴല്ലെ മനസ്സിലായത്‌ ഈ ലന്തന്‍ബത്തേരീന്ന്‌ പറയണത്‌ ബോള്‍ഗാട്ടിനേണ്‌ന്ന്‌! മാദവനാണ്‌ ശരിക്കും കൊച്ചിക്കാരന്‍. ചെറ്‌പ്പം മൊതലേള്ള കൊച്ചിട ഓര്‍മ്മകള്‌ നഷ്ടപ്പെടാതെ മനസ്സീക്കൊണ്ട്‌നടന്ന്. കൊച്ചിന ഇത്രേം ഹൃദയത്തിന്റട്‌ത്ത്‌ വെച്ചേക്കണ വേറ എഴ്‌ത്ത്‌കാര്‌ണ്ടാ? എനിക്കറിയില്ല. കൊച്ചീല നസ്രാണികള്‌ട ബാഷ അതേപോല പകര്‍ത്തീട്ട്‌ണ്ട്‌. ഇതിന്‌മുമ്പ്‌ ഇങ്ങന കണ്ടട്ട്‌ള്ളത്‌ കാലിദിന്റ ഒരേ ദേശക്കാരായ ഞങ്ങളില്‍ മാത്രോണ്‌. പക്ഷെ അത്‌ കൊച്ചീല മട്ടാഞ്ചേരീലും ഫോര്‍ട്ട്‌കൊച്ചീലുവുള്ള കാക്കാമാര്‌ട ബാഷേണ്‌. രണ്ടും എന്റ ബാഷേണ്‌. ഫോര്‍ട്ട്‌കൊച്ചീല്‌ മട്ടാഞ്ചേരിട അതിരിനോടട്‌ത്തുള്ള കാക്കാമാര്‌ട പ്രദേശോയ കുന്നുമ്പ്രത്ത്‌ ജനിച്ച്‌ പിന്ന നസ്രാണികള്‌ട സലോയ പട്ടാളത്തേക്ക്‌ പറിച്ച്‌നടപ്പെട്ട എനിക്ക്‌ രണ്ട്‌ ബാഷേം കിട്ടി. അതവാ, രണ്ടും നേരേചൊവ്വേ കിട്ടീല. പകരം രണ്ടിന്റേം കൂടിക്കൊഴഞ്ഞ ഒര്‌ മൂന്നാം ബാഷ കിട്ടി. അല്ല, അതും ശരിയല്ല. ആ മൂന്നാം ബാഷ മാദവന്റെ തലമൊറട സമയത്താണ്‌. ഞാ ന്‍ അത്‌കഴിഞ്ഞ്‌ള്ള തലമൊറേല്ലെ? അപ്പ അതിന്റ മാറ്റോണ്ട്. അദായത്‌ ഒര്‌ നാലാം ബാഷേണ്‌ ഇപ്പ എന്റ കയ്യില്‌ള്ളത്‌.


എന്നെസ്സ്‌ മാദവന്‍ പറയണ കാലത്ത്‌ ഞാന്‍ ജീവിച്ചട്ടില്ല. എന്നട്ടും മാദവന്‍ ചെറ്‌പ്പത്തീ കണ്ടട്ട്‌ള്ള കാര്യങ്ങള്‌ം കാഴ്ചകളുവെക്ക ഞാനും കണ്ടട്ടുള്ളത്‌ പോലെ തോന്നിപ്പോണ്‌ വായിക്കുമ്പ. ഒര്‌ തലമൊറക്ക്‌ ശേഷോള്ള കാര്യങ്ങളാണ്‌ എനിക്കറിയണത്‌, എന്നട്ടും. പിന്ന, മെഹ്ബൂബിന ഞാനും കണ്ടട്ട്‌ണ്ട്‌. തറവാട്ടിലെപ്പഴും വരുവായിര്‌ന്ന്‌. എന്ന രസിപ്പിക്കാന്‍ വേണ്ടി തലയാട്ടിച്ചിരിച്ച്‌കൊണ്ട്‌ നയാപൈസയില്ലാ, കൈയ്യിലൊര്‌ നയാപൈസയില്ലാ എന്ന പാട്ട്‌ പാടിയ ആ രൂപം എനിക്കോര്‍മ്മ്‌ണ്ട്‌. എല്ല്‌ംതോലുവായ ഒരു ജുബ്ബാകാരന്റ രൂപോണ്‌ മനസ്സില്‌. പക്ഷെ അന്നൊന്നും എനിക്കറിയാമ്പാടില്ലായിര്‌ന്ന്‌ അത്‌ നാടറിയണ പാട്ട്‌കാരന്‍മെഹബൂബാണ്‌ന്ന്‌. മെഹ്ബൂബ്‌ മരിച്ച്‌ കൊറേ വര്‍ഷോം കഴിഞ്ഞട്ട്‌ ഉമ്മ പറഞ്ഞപ്പഴാണ്‌ ഞാനറിയണത്‌ അത്‌ മെഹ്ബൂബായിര്‌ന്ന്‌ന്ന്‌.


ഈ ബുക്കീക്കൂടി എനിക്കെന്റ ഒര്‌ സംശയത്തിന്റ മറ്‌വടി കിട്ടീന്നാണ്‌ തോന്നണത്‌. ഫോര്‍ട്ട്‌കൊച്ചീല ആംഗ്ലോ-ഇന്ത്യക്കാര്‌ പോര്‍ട്ട്‌ഗീസ്‌ പാരമ്പര്യക്കാരായട്ടും അവര ആംഗ്ലോ എന്ന് വിളികണതെന്ത്വൊണ്ടാണ്‌ന്നായിര്‌ന്ന്‌ എന്റ കൊറേക്കാലോയട്ടുള്ള സംശയം. പക്ഷെ മാദവന്‍ പറയണത്‌ സത്യോണെങ്കി ബ്രിട്ടീഷ്‌കാര്‌ട ഉത്തരവായിര്‌ന്ന് യൂറോപ്പ്‌ പാരമ്പര്യുള്ള എല്ലാരും-- അത്‌ പോര്‍ട്ട്‌ഗീസാകട്ടെ (ചൂച്ചി?), ഡച്ച്‌(ലന്തന്‍)ആകട്ടെ, ഫ്രഞ്ച്‌(പറങ്കി)ആകട്ടെ, ഇംഗ്ലീശാകട്ടെ-- ഇനിമുതല്‍ ആംഗ്ലോ ഇന്ത്യക്കാരെന്നേ അറിയപ്പെടൊള്ളൂന്ന്‌. പക്ഷെ ഈ ബുക്ക്‌ വായിച്ചട്ടും മാറാത്ത വേറൊര്‌ സംശ്യുണ്ട്‌: യൂറോപ്പ്‌കാര്‌ നമ്മട കുര്‌വൊളകും മറ്റ്വൊക്ക കൊറേ കൊണ്ടോയ്‌ന്ന്‌ കേട്ടട്ട്‌ണ്ട്‌. പക്ഷെ നമ്മള്‌തന്നെ ദിവസോം എല്ലാ ബക്ഷണത്തിലും കുര്‌വൊളകും കറയാമ്പുവൊന്നും ഉപയോഗിക്കണില്ല. പിന്ന ഇതുവായി ഒരു ബന്ദോമില്ലാത്ത ബക്ഷണോണ്ടാക്കണ യൂറോപ്പ്‌കാര്‍ക്ക്‌ എന്തിനായിര്‌ന്ന്‌ ഇവിടന്ന്‌ ഇത്രേം സുഗന്ദവ്യജ്ഞനങ്ങള്‌? ഈ ബുക്കിലിതേകാര്യം സൂജിപ്പിക്കണ്‌ണ്ട്‌. പക്ഷെ എന്തിനാണ്‌ന്നുള്ള ഉത്തരമില്ല. ആര്‍ക്കെങ്കിലും അറിയോ?


തീരെ ബന്ദമില്ലന്ന്‌ തോന്നണ കാര്യങ്ങള്‌ തമ്മില്‌ പരസ്പരം ബന്ദിപ്പിക്കേം അത്‌ മനോഹരോയ രീതിയിലവതരിപ്പിക്കേം ചെയ്യണത്‌ ഈ ബുക്കിലുടനീളം കാണ. അതൊര്‌ കഴിവ്‌തന്നേണ്‌. ഇതിത്രേം ഭംഗിയാട്ട്‌ റഷ്ദിയല്ലാതെ വേറാരെങ്കിലും ചെയ്തട്ട്‌ണ്ടാ? അറിയില്ല. ചെല factual ആയിട്ട്‌ള്ള പെശക്‌കള്‌ ഈ ബുക്കില്‌ണ്ട്‌ന്ന്‌ ചെലര്‌ കണ്ട്‌പിടിച്ചട്ട്‌ണ്ട്‌. ഒരുദാഹരണം ഗുരുകുലത്തില്‌. പക്ഷെ എന്തെക്കെയായാലും ബുക്ക്‌ ആസൊദിക്കാന്‍ അതൊന്നും ഒര്‌ തടസ്സമാകണില്ല. പഴേ കൊച്ചി മുഴ്വനും കൈപിടിച്ച്‌ കൂടനടന്ന്‌ കാണിച്ച്‌തന്ന മാദവനോട്‌ കൊറച്ചൊന്നും നന്ദിപറഞ്ഞാപ്പോര. ബുദ്ദിജീവികള്‌ം നോവലിസ്റ്റ്‌കളും ഗവേശകരും സിനിമാക്കാരും കാണിച്ച്‌ തന്ന കൊച്ചിയല്ല. സാദാരണക്കാരന്റ കണ്ണീക്കൂടീക്കാണണ കൊച്ചി.

Tuesday, August 16, 2011

ഒരു നഗരപ്രണയ കാവ്യം

പുസ്തകം : ഒരു നഗരപ്രണയ കാവ്യം
രചയിതാവ് : കുഴൂര്‍ വിത്സന്‍
പ്രസാധനം :പാപ്പിറസ് ബുക്സ്
അവലോകനം : ഡോ. എം. ബി. മനോ­ജ്‌




­ര്‌ ആദ്യം മരി­ച്ചു­വൊ, മരി­ക്കാ­ത്ത­യാ­ളെ ആര്‌ നോ­ക്കു­മെ­ന്ന്‌, അല്ല, ആരെ­ല്ലാം നോ­ക്കു­മെ­ന്ന്‌ സങ്ക­ട­പ്പെ­ടു­ന്നു­ണ്ട്‌ മറ്റെ ആള്‍. നോ­ക്കു­ക, എന്ന­തി­ന്‌ ജീ­വി­തം നല്‍­കുക എന്നൊ, സ്‌­നേ­ഹ­പൂര്‍­വ്വം നോ­ക്കുക എന്നൊ, നോ­ക്കി­ക്കോ, നി­ന്നെ­യെ­ടു­ത്തോ­ളാം എന്നോ വി­വ­ക്ഷ­യു­ണ്ടാ­കാം. ആത്മ­നി­ന്ദ തോ­ന്നാ­ത്ത അത്ര­യ്‌­ക്ക്‌ ജീര്‍­ണ്ണി­ച്ച വ്യ­വ­സ്ഥി­തി­യി­ലാ­ണ്‌ ഇന്ന്‌ ഒരു ഇന്ത്യ­ക്കാ­ര­ന്റെ ബോ­ധം ജീ­വി­ക്കു­ന്ന­ത്‌ എന്ന്‌ ഈ പു­സ്‌­ത­ക­ത്തി­ലെ പ്ര­ണ­യ­ചര്‍­ച്ച­യി­ലൊ­രി­ട­ത്ത്‌ ടി­.­പി. അനില്‍­കു­മാര്‍ വി­ല­യി­രു­ത്തു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചു­ളള ചില ചോ­ദ്യ­ങ്ങ­ളും ഉത്ത­ര­ങ്ങ­ളു­മാ­വു­ന്നു­ണ്ട്‌ ആ ചര്‍­ച്ച.
'­തീ­രെ ഭം­ഗി­യി­ല്ലാ­ത്ത ഒരു സത്യ­മാ­ണ്‌ എനി­ക്ക്‌ പ്ര­ണ­യം എന്ന്‌ കു­ഴൂര്‍ വി­ത്സന്‍.' ഒരാ­ളില്‍ ശരി­ക്കും എത്ര ഒരാ­ളു­ണ്ട്‌ എന്ന കു­ഴി­ഞ്ഞ/­തു­റ­ന്ന നോ­ട്ട­ത്തി­ലേ­ക്ക്‌ കൂ­ഴൂര്‍ പ്ര­വേ­ശി­ക്കു­ന്നു­ണ്ട്‌. പൊ­യ്‌­ത്തും കട­വി­ന്റെ രസ­ക­ര­മായ ഒരു ചോ­ദ്യം ഇങ്ങ­നെ­യാ­ണ്‌. എം­.­ബി­.­ബി­.എ­സ്‌ അവ­സാ­ന­വര്‍ഷ വി­ദ്യര്‍­ത്ഥി­യായ താ­ങ്ക­ളു­ടെ മകള്‍, തെ­രു­വില്‍ കഞ്ചാ­വ്‌ വി­റ്റു­ന­ട­ക്കു­ന്ന ഒരു­ത്ത­നോ­ട്‌ അവള്‍­ക്ക്‌ മു­ടി­ഞ്ഞ പ്രേ­മം. താ­ങ്ക­ളു­ടെ പ്ര­ണയ സങ്ക­ല്‌പ കവി­ത­കള്‍ അപ്പോള്‍ താ­ങ്കള്‍­ക്ക്‌ ഒരു ഭാ­ര­മൊ, ബാ­ധ്യ­ത­യൊ ആകു­മൊ­?
ആ­യേ­ക്കും എന്നാ­ണ്‌ ലോ­ക­ത്തി­ന്റെ പ്ര­ണ­യ­മാ­പി­നി­/­മാര്‍­ക്ക­റ്റ്‌ സം­സ­രി­ച്ചു­ട്ടു­ള­ള­ത്‌/­സം­വേ­ദി­ച്ചി­ട്ടു­ള­ള­ത്‌. അത്‌ ഉദാ­ത്ത പ്ര­ണ­യ­മാ­യി­രു­ന്നി­ല്ല എന്നൊ­ക്കെ വ്യാ­ഖ്യാ­ന­മു­ണ്ടാ­യേ­ക്കാം. പതി­നേ­ഴാം വയ­സ്സില്‍, പ്ര­ണ­യി­ച്ച്‌, കാ­മു­ക­നോ­ടൊ­പ്പം ഇറ­ങ്ങി­ത്തി­രി­ച്ച്‌ അതി­ലൂ­ടെ ലഭി­ച്ച ഫല­ത്തെ­/­കു­ഞ്ഞി­നെ, സം­ശ­യ­ത്തോ­ടെ നോ­ക്കു­ന്ന, കൊ­ല്ലാന്‍ ശ്ര­മി­ക്കു­ന്ന കാ­മു­കന്‍/­ഭര്‍­ത്താ­വ്‌/­പി­താ­വ്‌/­പു­രു­ഷന്‍, അവ­ന്റെ ബോ­ധ­ത്തെ തോ­ല്‌­പി­ക്കാ­നാ­വാ­തെ, അമ്മ­ത്തൊ­ട്ടി­ലില്‍ നി­ക്ഷേ­പി­ച്ച്‌, കാ­മു­കി­യില്‍ നി­ന്ന്‌ ഭാ­ര്യ­യില്‍ നി­ന്ന്‌, മാ­താ­വി­ലേ­ക്ക്‌ ഇറ­ങ്ങി സഞ്ച­രി­ക്കു­ന്ന മനു­ഷ്യ­ജീ­വി­ത­ങ്ങ­ളു­ടെ ലോ­ക­മാ­ണ്‌ നമു­ക്ക്‌ മു­ന്നി­ലു­ള­ള­ത്‌.
­വീ­ണ്ടും ചര്‍­ച്ച­യി­ലേ­ക്ക്‌ വരാം. പൊ­യ്‌­ത്തും­ക­ട­വ്‌ കാ­ണു­ന്ന­തു­പോ­ലെ പ്ര­ണ­യം ഒരേ­സ­മ­യം പ്ര­ണ­യ­മി­ല്ലാ­യ്‌­മ­കൂ­ടി­യാ­യി­ത്തീ­രു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തി­നു­വേ­ണ്ടി താ­ങ്കള്‍ ഏത­റ്റം­വ­രെ പോ­കും (സാ­രി­യു­ടെ അറ്റ­മ­ല്ല ഉദ്ദേ­ശി­ക്കു­ന്ന­ത്‌) എന്ന പരി­ഹാ­സം കൊ­ണ്ട്‌ ആദ്യ­ത്തെ ചോ­ദ്യ­ത്തെ ഖണ്‌­ഡി­ക്കു­ന്നു­ണ്ട്‌. പ്ര­ണ­യി­ക്ക­പ്പെ­ടു­ന്ന ആള്‍­ക്ക്‌ അത്‌ താ­ങ്ങാന്‍ കെ­ല്‌­പി­ല്ലാ­തെ­യാ­യാല്‍ എന്തു­ചെ­യ്യും? ഈ ചോ­ദ്യ­ങ്ങള്‍­ക്കു­ളള കൂ­ഴൂ­രി­ന്റെ ഉത്ത­രം മറ്റൊ­രു ചോ­ദ്യ­ത്തി­നു­ളള മറു­പ­ടി­യി­ലാ­ണ്‌ പ്ര­വ­ച­ന­പ്പെ­ടു­ന്ന­ത്‌. അതി­ങ്ങ­നെ­യാ­ണ്‌. 'പ­ട്ടു­പോ­യാ­ലും ഓര്‍­മ്മ­യു­ടെ വേ­രു­കള്‍ ആഴ­ത്തില്‍ സൂ­ക്ഷി­ക്കു­ന്ന മര­മോ, കഴു­ത്ത­റ­ക്കു­മ്പോ­ഴും കാ­രു­ണ്യ­ത്തോ­ടെ വെ­ട്ടു­കാ­ര­ന്റെ കണ്ണു­ക­ളി­ലേ­ക്ക്‌ നോ­ക്കു­ന്ന മൃ­ഗ­മോ ആണ­ല്ലൊ എന്റെ പ്ര­ണ­യം­.' ടി. പി അനില്‍­കു­മാര്‍ അതി­നെ ഇങ്ങ­നെ­പ­റ­യു­ന്നു. അപ്ര­തീ­ക്ഷി­ത­മായ കട­ലാ­ക്ര­മ­ണ­ങ്ങ­ളു­ടേ­താ­വു­ന്നു പ്ര­ണ­യം എന്ന­താ­ണ­ത്‌. അതു­കൊ­ണ്ടു തന്നെ അതി­ന്റെ തു­ടര്‍­ച്ച­യൊ, അറ്റ­മൊ, കെ­ല്‌­പൊ, കെ­ല്‌­പി­ല്ലാ­യ്‌­മ­യൊ, യാ­ദൃ­ശ്ചി­കത കൊ­ണ്ടും അപ്ര­ത്യ­ക്ഷ­ത­കള്‍­കൊ­ണ്ടും ചി­ത്ര­ത്തു­ന്ന­ലു­കള്‍ പൂര്‍­ത്തി­യാ­ക്കു­ന്ന അനു­നി­മി­ഷ­ങ്ങ­ളാ­യി­ത്തീ­രുക മാ­ത്ര­മാ­ണ്‌ ചെ­യ്യു­ന്ന­ത്‌.
­പ്ര­ണ­യം ഇങ്ങ­നെ ജീര്‍­ണ്ണ സമൂ­ഹ­ത്തി­ന്റെ മേല്‍ തി­രി­ച്ച­റി­വി­ന്റെ പരാ­ജ­യ­മാ­യും പരാ­ജ­യ­ങ്ങ­ളു­ടെ ദൈ­നം­ദിന ജീ­വി­ത­ങ്ങള്‍­ക്കു­മേല്‍ അപ്ര­തീ­ക്ഷി­ത­വും കാ­രു­ണ്യം നി­റ­ഞ്ഞ­തു­മായ മൃ­ഗ­ങ്ങ­ളാ­യി സ്വ­യം ഏറ്റു­വാ­ങ്ങു­ന്ന കഠാ­ര­ക­ളാ­യും അവ്യ­വ­സ്ഥി­ത­മാ­കു­ന്നു. ഇങ്ങ­നെ അസ്ഥി­ര­മാ­കു­ന്ന ചില സമ­യ­ങ്ങ­ളെ, ഇട­ങ്ങ­ളെ, കാ­ണു­ക­യൊ, കാ­ണാ­തി­രി­ക്കു­ക­യൊ, ഓര്‍­ക്കു­ക­യൊ, മറ­ക്കു­ക­യൊ, പകര്‍­ത്തു­ക­യൊ, മാ­യി­ക്കു­ക­യൊ ചെ­യ്യു­ന്നു കു­ഴൂ­രി­ന്റെ കവി­ത.
ഒ­ന്നോ രണ്ടോ മണി­ക്കൂ­റു­ക­ളേ­ക്കാള്‍ എത്ര­യോ ദീര്‍­ഘ­മാ­യി­രു­ന്നു ഒരു ജന്മ­ത്തി­ന്‌ അപ്പു­റ­ത്തു നി­ന്നു­ളള യാ­ത്ര അല്ലെ­ങ്കില്‍ മട­ക്കം. വളര്‍­ന്ന മരം­/­പ­ഴ­ങ്ങള്‍/­കാ­ക്ക­കള്‍/­തേ­നീ­ച്ച­കള്‍/ഉ­റു­മ്പു­കള്‍/­പ­ഴു­താ­ര/­കാ­റ്റ്‌/­മ­ഴ/­വെ­യില്‍/­പ­ഴ­ത്തി­ന്റെ രു­ചി­/­കൊ­മ്പ്‌/­കു­ട്ടി­കള്‍­ക്ക്‌ കയ്യെ­ത്താ­ത്ത ഉയ­രം­/­ക­രാ­റു­കാര്‍/­മ­രം­വെ­ട്ടു­കാര്‍/ഉ­ളി­/­കീ­റി­യെ­ടു­ത്ത തടി­കള്‍/­വെ­ല­ങ്ങ­നെ വച്ച്‌ നെ­ഞ്ച­ത്ത്‌ തറ­യ്‌­ക്കു­ന്ന ആണി­/­പ­തു­ക്കെ­/­പ­രി­വര്‍­ത്ത­ന­പ്പെ­ട്ട ഉട­ലു­കള്‍/­വാ­തി­ലാ­യി­/­ക­സേ­ര­യാ­യി­/­കി­ട­ക്ക­യാ­യി മു­ക­ളി­ലേ­യ്‌­ക്കു­വ­ളര്‍­ന്നു എന്നു കരു­തു­ന്ന ജീ­വി­ത­ത്തി­നു താ­ഴെ ഇത്തി­രി പ്ര­ണ­യ­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്ന/­കു­റ­ച്ചു മണി­ക്കൂ­റു­കള്‍, സ്വ­യം വള­ഞ്ഞ്‌/­വ­ലി­ഞ്ഞ്‌/­കു­നി­ഞ്ഞ്‌/­കാ­ത്തി­രി­ക്കു­ന്ന മണി­ക്കൂ­റു­കള്‍. 'ഒ­രു മര­ത്തി­നു­താ­ഴെ' എന്ന­തി­നെ ഒരു ജീ­വി­ത­ത്തി­നു താ­ഴെ എന്നു­വേ­ണ­മെ­ങ്കി­ലെ­ഴു­താം. കാ­ത്തി­രു­ന്നു എന്ന­തി­നെ ജീ­വി­ച്ചു­തീര്‍­ത്തു എന്നു വേ­ണ­മെ­ങ്കി­ലെ­ഴു­താം­.
ഓ­രോ കവി­ത­യു­ടേ­യും ചു­വ­ട്ടില്‍ അതി­ന്റെ തല­ക്കെ­ട്ടു­കള്‍ വീ­ണു­കി­ട­ക്കു­ന്നു. ദീര്‍­ഘ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പു­തിയ തല­ക്കെ­ട്ടു­കള്‍ എഴു­തി­ത്തീര്‍­ത്ത ഓരോ കവി­ത­കള്‍­ക്കും മേല്‍ തി­രി­ഞ്ഞു­സം­സാ­രി­ക്കു­ന്ന കമ­ന്റു­ക­ളാ­യി­ത്തീ­രു­ന്നു­ണ്ട്‌. വി­പ­രീ­താ­ഖ്യാ­ന­ങ്ങള്‍, വി­പ­രീ­തോ­ക്തി­കള്‍, പൂര്‍­ത്തീ­ക­രി­ക്കു­മ്പോള്‍ എതിര്‍­ദ്രു­വ­ങ്ങ­ളു­മാ­യി കൂ­ട്ടി­യി­ടി­ക്കു­ന്ന ചെം­ക്ര­മ­ണം, സ്വ­യം പരി­ഹ­സി­ക്കു­ന്ന മറു­പ­ക്ഷം, മറു­പ­ക്ഷ­ത്തെ സ്വ­യം നി­രാ­ക­രി­ക്കു­ന്ന പരി­ഹാ­സം, വി­പ­രീ­ത­ത­യു­ക്തി എന്നി­ങ്ങ­നെ­യൊ­ക്കെ­വി­ളി­ക്കാ­വു­ന്ന രച­നാ­പ­ദ്ധ­തി­യു­ടെ തു­ടര്‍­ച്ച കവി­ത­ക­ളി­ലു­ട­നീ­ളം പര­സ്‌­പര ബന്ധി­ത­മാ­യി കൊ­ടു­ക്കല്‍ വാ­ങ്ങല്‍ നട­ത്തു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തില്‍ നി­ന്നു­ളള വി­ടു­ത­ലൊ, ഉത്ത­ര­മൊ, ന്യാ­യീ­ക­ര­ണ­മൊ, തി­രി­ച്ച­റി­വു­ക­ളൊ, സ്വ­യം താ­ക്കീ­തു­ക­ളൊ, മു­ന്ന­റി­യി­പ്പു­ക­ളൊ, ഭാ­ര­മി­റ­ക്കി­വ­യ്‌­ക്ക­ലു­ക­ളൊ ഒക്കെ­യാ­യി ഇത്‌ കവി­ത­യെ­/­പ്ര­ണ­യ­ത്തെ ബാ­ലന്‍­സു­ചെ­യ്യു­ന്നു­ണ്ടാ­വാം (പൊ­യ്‌­ത്തും കട­വി­ന്റെ ചോ­ദ്യ/­നി­രീ­ക്ഷ­ണം പോ­ലെ­).
­നി­മി­ഷം­പോ­ലും­
­നീ­ളാ­ത്ത ഒരു­മ്മ നല്‍­കി­
­കര എപ്പോ­ഴും തി­രി­ച്ച­യ­ക്കും (എ­ഴു­ത്ത്‌)
എ­ന്ന­തി­ന്റെ തു­ടര്‍­ച്ച­യാ­യി­ക്കൊ­ണ്ട്‌,
ഇ­തി­നെ­ല്ലാ­മി­ട­യില്‍
­മു­ള­ച്ച
­പ­ച്ച­പ്പു­കള്‍ കരി­യു­മോ (മൗ­ലി­ക­ത)
എ­ന്ന്‌ പ്ര­ണ­യം വ്യാ­കു­ല­മാ­കു­ന്നു­ണ്ട്‌. ഒരു വന്‍ തി­ര­മാ­ല­യാ­യി­ക്കൊ­ണ്ട്‌ കര­യെ ഏറെ­നേ­രം ചും­ബി­ക്കാന്‍, ചും­ബ­ന­ത്താല്‍, പി­ന്നെ ഒരി­ക്ക­ലും ഉയര്‍­ന്നെ­ണീ­ക്കാ­നാ­വാ­ത്ത­വി­ധം കര­യെ ചും­ബ­ന­ത്താല്‍ മു­ക്കി­വ­യ്‌­ക്കാന്‍ തി­ര­യ്‌­ക്ക്‌ കഴി­യു­മാ­യി­രി­ക്കും­/­ക­ഴി­യു­മാ­യി­രി­ക്കു­മൊ. നീ­രാ­വി­യെ­ന്ന കു­ഞ്ഞു­ങ്ങള്‍, സൂ­ര്യ­നെ­ന്ന പ്രാര്‍­ത്ഥ­നാ വസ്‌­തു­വി­നോ­ട്‌ നന­ഞ്ഞ മണ്ണി­ന്റെ ഗന്ധം അറി­ഞ്ഞ, ചാ­റ്റല്‍­മ­ഴ­യാ­യി പി­റ­ന്ന­ല്ലൊ ഞങ്ങള്‍ എന്ന്‌ ആകാം­ഷ­പ്പെ­ടു­ന്നു­ണ്ട്‌. ഇര­മ്പു­ന്ന കടല്‍, ഒരു ബോ­റ­ടി­യാ­യി­ത്തു­ട­രു­മെ­ന്ന്‌ കാ­ഴ്‌­ച­പ്പാ­ട്‌ കവി­ക്കു­ണ്ട്‌. ഇര­മ്പു­ന്ന പ്ര­ണ­യ­ത്തി­ന്റെ പെ­യ്‌­ത്താ­യി മറു­ബോ­ധം ചമ­യ്‌­ക്കു­ന്നു­ണ്ട്‌.
­പ്ര­ണ­യ­ത്തി­ന്‌ ഒരു ഇടം ആവ­ശ്യ­മാ­ണെ­ന്ന്‌ കവി ആലോ­ചി­ക്കു­ന്നു­ണ്ടാ­വ­ണം. ഈന്ത­പ്പ­ന­യു­ടെ ഇടം, വേ­പ്പു­മ­ര­ത്തി­ന്റെ ചു­വ­ട്‌, പന്ത്ര­ണ്ടു വര്‍­ഷം വീ­ടാ­യി­ട്ടു­പ­യോ­ഗി­ച്ച ലാന്‍­സര്‍ കാര്‍ തു­ട­ങ്ങി പല­തും അങ്ങ­നെ ഇട­വും ഇല്ലാ­യ്‌­മ­യു­മാ­യി­ത്തീ­രു­ന്നു­ണ്ട്‌. കീ­റി­മു­റി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ­യോ, ആരോ വേ­വി­ച്ച്‌ പാ­ക­മാ­ക്കു­ന്ന­തി­ന്റെ­യോ ഉരു­ക്കി പരു­വ­മാ­ക്കു­ന്ന­തി­ന്റെ­യോ, മരി­ക്കാന്‍ ആഗ്ര­ഹി­പ്പി­ക്കു­ന്ന­തി­ന്റെ­യൊ കാ­ര­ണ­ങ്ങ­ളും വഴി­ക­ളും ഇവി­ടെ ദൃ­ശ്യ­മാ­കു­ന്നു­.
­നെ­ഞ്ചി­ടി­പ്പാ­ദ്യ­മാ­യി­
­ചെ­ണ്ട­മേ­ളം പോ­ലെ­
­കേ­ട്ട­വ­ഴി­കള്‍
­വാ­ഹ­ന­മു­രള്‍­ച്ച­യില്‍
­കേള്‍­ക്കാ­തെ പോയ കര­ച്ചില്‍
­പാ­തി­രാ­ത്രി­യില്‍
­പോ­ലീ­സ്‌ വന്ന്‌ പൊ­ക്കി­യാല്‍ പാ­സ്‌­പോര്‍­ട്ട്‌
­കോ­പ്പി­യൊ­ന്ന്‌ കൊ­ടു­ത്ത്‌ തി­രി­ച്ചെ­ടു­ക്കേ­ണേ­
എ­ന്നെ­യ­റി­യു­ന്ന
­രീ­തി­യില്‍ പറ­ഞ്ഞു കൊ­ടു­ക്ക­ണേ (എ­ന്റെ നഗ­ര­മേ­)
എ­ന്നി­ങ്ങ­നെ നഗ­രം, അതി­ന്റെ കോ­ശ­ത്തി­ലെ ഒര­ണു­വി­നോ­ടെ­ന്ന­വ­ണ്ണം വി­ഘ­ടി­പ്പി­ക്കു­ക­യോ ജീ­വി­പ്പി­ക്കു­ക­യോ ചെ­യ്യേ­ണ­മെ­ന്ന്‌ കവി. സു­ബോ­ധ­വും അതി­ന്റെ പരി­സ­മാ­പ്‌­തി­യില്‍ തി­രി­ച്ചു­വ­ന്ന­ടി­ക്കു­ന്ന വി­രു­ദ്ധോ­ക്തി­യു­മാ­യി­ട്ടാ­ണ്‌ ഇവി­ടെ കവിത പ്ര­തി­വ­ചി­ക്കു­ന്ന­ത്‌. കു­ഴൂ­റി­ന്റെ കവ­തി­ക­ളില്‍ /പ്ര­ണ­യ­ത്തില്‍ ഇട­യ്‌­ക്കി­ട­യ്‌­ക്ക്‌ ഒരു ചു­വ­ന്ന ലാന്‍­സര്‍ കാര്‍ പ്ര­വേ­ശി­ക്കു­ന്നു­ണ്ട്‌.
­വാ­ഹ­നാ­പ­ക­ട­ത്തില്‍ മരി­ക്ക­ണ­മെ­ങ്കില്‍
ഇ­ഷ്‌­ട­മു­ള്ള ചു­വ­ന്ന ലാന്‍­സര്‍ കാര്‍ തന്നെ­
­വ­ര­ണ­മെ­ന്ന­ത്‌ അന്ത്യാ­ഭി­ലാ­ഷ­മാ­യാ­ലും­
ഏ­ത്‌ കോ­ട­തി കേള്‍­ക്കാ­നാ­ണ്‌ (മു­റി­ച്ച്‌ കട­ക്കല്‍)
12 വര്‍­ഷം പഴ­ക്ക­മു­ള്ള
ഒ­രു ലാന്‍­സര്‍ കാ­റാ­യി­രു­ന്നു­
­ഞ­ങ്ങ­ളു­ടെ വീ­ട്‌ (12 വര്‍­ഷം പഴ­ക്ക­മു­ള്ള ആകാ­ശം കടല്‍ കാ­ട്‌)
­പല കഷ­ണ­ങ്ങ­ളാ­യി വീ­തി­ച്ചെ­ടു­ക്കു­ന്ന റോ­ഡും, റോ­ഡി­ലൂ­ടെ കട­ന്നു­പോ­കു­ന്ന ട്രെ­യി­ലര്‍, ഹമ്മര്‍, പാ­ട്ട­വ­ണ്ടി തു­ട­ങ്ങി­യ­വ­യും മു­റി­ച്ചു കട­ക്കു­ന്ന­വ­രെ മു­റി­ച്ചു­ക­ട­ക്കു­ന്നു. കവി­ത­യും ഇതി­നെ മു­റി­ച്ചു കട­ക്കു­ന്നു. കോ­ഴി വേ­പ്പു­മ­രം, ശ്ര­മ­ക­ര­മായ പ്ര­ണ­യം വെ­ന്ത­ശ­രീ­രം, മയ­ങ്ങാ­തെ തീ­രാ­ത്ത നീ­റ്റല്‍, അല്ലെ­ങ്കില്‍ വേ­ണ്ട ബോ­റ­ടി­ക്കും എന്ന ഇട­യ്‌­ക്കു കയ­റി­യു­ള്ള പറ­ച്ചില്‍, ഇതു­വ­രെ­യു­ള്ള വരി­ക­ളെ / ഭാ­ര­ത­ത്തെ, തോ­ളു­മാ­റ്റു­ക­യൊ, കാ­ലി­ലെ ഭാ­ര­ത്തെ മറ്റൊ­ന്നി­ലേ­യ്‌­ക്കു മാ­റ്റു­ക­യോ ചെ­യ്യു­ന്നു കവി­/­ക­വി­ത.
ഉ­മ്മ എന്ന ക്വ­ട്ടേ­ഷന്‍ പര­സ്യ­ത്തി­ലേ­ക്ക്‌ ജീ­വി­ത­ത്തെ ഉരു­ക്കി­യൊ­ലി­പ്പി­ക്കു­ന്നു­ണ്ട്‌ ചില പ്ര­ണ­യ­ങ്ങള്‍.
ഒ­രു­മ്മ­യില്‍ ഉരു­കി­യൊ­ലി­ച്ചേ­പോ­യ്‌ ജീ­വി­തം­
ഒ­രു­മ്മ­യില്‍ ഒലി­ച്ച്‌ പോ­കാ­ത്ത കറ­കള്‍ (ഇ­തൊ­രു പര­സ്യ­വാ­ച­ക­മ­ല്ല). ഒലി­ച്ചു­പോ­കാ­ത്ത കറ, ഒലി­ച്ചു­പോ­കു­ന്ന കറ, ഉരു­കി­യൊ­ലി­ച്ചു­പോ­യ്‌ ജീ­വി­തം, ഒലി­ച്ചു പോ­വു­ക­യും കറ­യാ­യി അവ­ശേ­ഷി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു ഉമ്മ­കള്‍.
­ശ­രി­ക്കും എത്ര­യു­ണ്ട്‌ നീ­യെ­ന്ന്‌ / എത്ര നീ­യു­ണ്ടെ­ന്ന്‌/­നീ എത്ര­യു­ണ്ടെ­ന്ന്‌ പ്ര­ണ­യ­ബാ­ധി­ത­മായ / ബാ­ധ്യ­ത­യായ എതിര്‍­ധ്രു­വ­ത്തോ­ടു ചോ­ദി­ക്കു­ന്നു. (ത­ല­ക്കെ­ട്ടു­ണ്ട്‌). അതി­ലൊ­രു നീ കേ­ട്ട­ത്‌ ഇങ്ങ­നെ­യാ­ണെ­ന്നു തോ­ന്നു­ന്നു­.
­ക­ട­ലേ കട­ലേ­യെ­ന്നാ­ഴ­ത്തില്‍
­വി­ളി­ക്കു­മ്പോള്‍
­ക­ട­ല­യെ­ന്നാ­ണോ കേ­ട്ട­ത്‌ (നീ അതു കണ്ടു­വോ­)
­മ­റ്റൊ­രു നീ കേ­ട്ട­ത്‌ ഇങ്ങ­നെ­യാ­ണ്‌,

ആ­കാ­ശം ആകാ­ശ­ത്തേ­ക്കാള്‍ നി­റ­ഞ്ഞു­
ഇ­പ്പോള്‍ താ­ഴേ­ക്കു ചാ­ടു­മോ­യെ­ന്ന്‌
­ന­ക്ഷ­ത്ര­ങ്ങള്‍ കു­ത­റി­
­ക­ടല്‍ കട­ലി­നേ­ക്കാള്‍ പര­ന്നു­
­കാ­ട്‌ കാ­ടി­നെ­ക്കാള്‍ കറു­ത്തു (12 വര്‍­ഷം പഴ­ക്ക­മു­ള്ള ആകാ­ശം കടല്‍ കാ­ട്‌)
എ­ന്നാല്‍ ഈ കവി­ത­യു­ടെ തല­ക്കെ­ട്ട്‌ / മറു­പു­റം/ കമ­ന്റ്‌, ഇങ്ങ­നെ­യാ­ണ്‌ 'ഒ­രു­മ്മ­യൊ അച്ഛാ­യെ­ന്നു വി­ളി­യോ കി­ട്ടാ­തെ പോ­കേ­ണ്ടി­വ­രു­മെ­ന്ന അയ്യ­പ്പന്‍ വരി പകര്‍­ത്തു­മ്പോള്‍ വാ­യി­ച്ച­വ­രു­ടെ കൂ­ട്ട­ത്തില്‍ നെ­ഞ്ച്‌ പി­ട­ഞ്ഞ ഒരാ­ളേ­യു­ള്ളൂ' അതി­നു­മ­പ്പു­റ­ത്ത്‌ / ഇപ്പു­റ­ത്ത്‌ നി­ന്നു­കൊ­ണ്ടൊ­രു നീ ആര്‍­ക്കും ആരു­മി­ല്ലെ­ന്ന്‌ അല­റു­ന്നു­.
­നീ­/­ഞാന്‍ എന്ന­ത്‌ തമാ­ശ­യാ­യി ചി­ത­റു­ന്നു.
എ­നി­ക്ക്‌ ഞാ­നെ­ങ്കി­ലു­മു­ണ്ട്‌
­നി­ന­ക്കോ­
­നി­ന­ക്ക്‌ ഞാ­നെ­ങ്കി­ലു­മു­ണ്ട്‌
എ­നി­ക്കോ­
എ­നി­ക്കോ എന്റെ നി­ന്നെ മാ­ത്രം (ആര്‍­ക്കും ആരു­മി­ല്ലെ­ന്ന്‌ നീ­യ­ല­റു­മ്പോ­ഴും­)എ­നി­ക്ക്‌ എന്റേ­തായ രീ­തി­യി­ലായ / എനി­ക്കാ­വ­ശ്യ­മു­ളള രീ­തി­യി­ലായ നി­ന്നെ മാ­ത്രം­.
ഈ രണ്ടു­ക­വി­ത­ക­ളും വാ­യി­ക്കു­മ്പോള്‍ ഒരു സി­നിമ ഓര്‍­ക്കു­ന്നു. കിം കി ഡു­ക്കി­ന്റെ 'ബാ­ഡ്‌ ഗൈ' എന്ന സി­നി­മ. ഒരു­പാ­ടു ഞാ­നു­കള്‍, ഒരു­പാ­ടു നീ­യു­കള്‍, പു­രു­ഷ­പ്ര­ണ­യം, അതി­ന്റെ മൃ­ഗീ­യ­ത, സഞ്ച­രി­ക്കു­ന്ന ലൈം­ഗി­ക­ത്തൊ­ഴി­ലി­നാ­യു­ളള ശയ്യാ­ഗ്ര­ഹ­വും കൊ­ണ്ട്‌ (പ­ടു­ത­യി­ട്ടു മൂ­ടിയ ഒരു പാ­ട്ട­ലോ­റി) നഗ­ര­ത്തി­ലെ­വി­ടെ­യൊ­ക്കെ­യൊ പ്ര­ത്യ­ക്ഷ­മാ­വു­ന്ന / അപ്ര­ത്യ­ക്ഷ­മാ­വു­ന്ന നീ­യും നീ­യും ഞാ­നും ഞാ­നും എന്ന മി­ത്ത്‌.
­ശ­വ­കു­ടീ­രം കൊ­ണ്ട്‌ ഒരു പ്ര­ണ­യ­സ്‌­മാ­ര­ക­മാ­കാ­മെ­ങ്കില്‍ ജീ­വ­നു­ളള ശവം കൊ­ണ്ടി­താ­... നി­ന­ക്കൊ­രു പ്ര­ണ­യ­സ്‌­മാ­ര­കം എന്ന്‌ മറ്റൊ­രു നീ/ ഞാന്‍. എന്നാല്‍ അതി­ന്മേല്‍ പര­ക്കു­ന്നു അടു­ത്ത­പ­രി­ഹാ­സം. അതി­ങ്ങ­നെ­യാ­ണ­ല്ലൊ­.
­പ­ഞ്ചാ­ര­യി­ട്ട്‌
­ക­രി­ച്ചു­ക­ള­യും
­പ­ന്നീ
അ­വ­ന്റെ­യൊ­രു കൈ­വി­രല്‍ (ഉ­പ­മ­കള്‍ നി­രോ­ധി­ച്ച ഒരി­ട­ത്തെ താ­ജ്‌­മ­ഹല്‍)
­കൊ­ന്ന്‌ തള­ളി­യ­ശേ­ഷം, തെ­ളി­വി­ല്ലാ­താ­ക്കു­ന്ന ഒരു വി­ദ്യ­യാ­ണ്‌ പഞ്ചാ­ര­യി­ട്ട്‌ തൂ­ളി­യി­ട്ട്‌ കത്തി­ച്ചു­ക­ള­യു­ന്ന രീ­തി­യെ­ന്ന്‌ പറ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ട്‌. ലോ­ക­ത്തി­ലെ ദുര്‍­ബ­ല­വ­സ്‌­തു­ക്ക­ളി­ലൊ­ന്നായ ശരീ­ര­ത്തെ ഉരു­ക്കി­ക്ക­ള­യാന്‍, തെ­ളി­വു­കള്‍ ഉട­ച്ചു­ക­ള­യാന്‍ മധു­ര­ത്തി­നാ­വു­ന്നു. മധു­രം അങ്ങ­നെ അതി­ന്റെ വി­പ­രീത ചം­ക്ര­മ­ണ­ത്തില്‍ കൂ­ട്ടി­യി­ടി­ക്ക­ന്നു. ഇങ്ങ­നെ സ്വ­ന്തം പാ­ത­യില്‍­ത്ത­ന്നെ കൂ­ട്ടി­യി­ടി­ച്ച്‌ തകര്‍­ന്നു­പോയ ഒരു മനു­ഷ്യ­നെ കവി കണ്ടെ­ത്തു­ന്നു­ണ്ട്‌.
ഒ­രു വശ­ത്ത്‌ ചങ്കു­പൊ­ട്ടി­പ്പോ­കും വി­ധം ആഹ്‌­ളാ­ദം. ആഹ്‌­ളാ­ദം ചങ്കു­പൊ­ട്ടി­പ്പോ­കും വി­ധ­മാ­കു­ന്നു. മറു­വ­ശ­മാ­ക­ട്ടെ അതേ ആഹ്‌­ളാ­ദ­ത്തെ അമി­ത­ഭാ­ര­മെ­ന്ന­വ­ണ്ണം മി­ഴി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന തെ­രു­വു­മ­നു­ഷ്യന്‍. ആ മനു­ഷ്യന്‍ ചി­ല­കാ­ര്യ­ങ്ങള്‍ ആഗ്ര­ഹി­ച്ചി­ട്ടു­ണ്ടാ­വ­ണം. അവ­യെ ഇങ്ങ­നെ ചു­രു­ക്കി­യെ­ഴു­താം­.
ഇ­ന്ന്‌ ആരോ­ടും മരി­ക്ക­രു­തെ­ന്നും
ആ­രു­ടെ­യും പാ­സ്സ്‌­പോര്‍­ട്ട്‌
­ന­ഷ്‌­ട­പ്പെ­ട­രു­തെ­ന്നും
­വീ­ട്ടി­ലു­ള­ള­യാള്‍­ക്ക്‌
­ശ്വാ­സം­മു­ട്ടല്‍ വര­രു­തെ­ന്നും. (ഒ­രു ദി­വ­സം­)
അ­യാള്‍ കണ്ടി­ട്ടു­ള­ള­ത്‌,
ഈ­ന്ത­പ്പ­ന­ക­ളു­ടെ­യും
ഒ­ട്ട­ക­ങ്ങ­ളു­ടെ­യും­
­മ­ണ്ണു­വീ­ടു­ക­ളു­ടെ­യും ലോ­ക­മാ­യി­രി­ക്കാം­.
­ക­ടല്‍­ത്തി­ര­യു­ടെ­
­മു­രള്‍­ച്ച­കേ­ട്ട്‌
­ചെ­വി­മു­റി­ഞ്ഞു­പോയ / മു­റി­ച്ചു­കൊ­ടു­ത്ത / മു­റി­ച്ചെ­ടു­ത്ത, കമു­ക­നെ­യാ­യി­രി­ക്കാം­.
­നി­മി­ഷം­പോ­ലും
­നീ­ളാ­ത്ത ഒരു­മ്മ നല്‍­കി­
­കര എപ്പോ­ഴും തി­രി­ച്ച­യ­ച്ച, കര­യെ­യാ­കാം­.
­പ്ര­ണ­യം അതി­ന്റെ ശൃം­ഗാ­ര­ലാ­സ്യ­ങ്ങള്‍­ക്ക­പ്പു­റ­ത്ത്‌, അയു­ക്തി­യു­ടെ­യും ഹിം­സ­യു­ടെ­യും ചടു­ല­ലോ­ക­ത്തില്‍ പ്ര­വേ­ശി­ക്കു­ന്നു. കട­ന്നു­പോയ ഏതോ­കാ­ല­ത്ത്‌ പര­സ്‌­പ­രം യു­ദ്ധം ചെ­യ്‌ത രാ­ജ്യ­ങ്ങ­ളി­ലെ സന്ത­തി­കള്‍ പ്ര­ണ­യി­താ­ക്ക­ളാ­യ­തി­ന്റെ സൂ­ച­ന­കള്‍ (ന­ട­ന്നു പോ­കു­ന്ന ടീ­ഷര്‍­ട്ട്‌ ) പ്ര­വേ­ശി­ക്കു­ന്നു നി­റ­യൊ­ഴി­ച്ചി­ട്ടും നി­റ­യൊ­ഴി­ച്ചി­ട്ടും ബാ­ക്കി­യാ­വു­ന്ന രോ­ഷം പക നി­റ­ച്ച മനു­ഷ്യ­ബ­ന്ധ­ങ്ങ­ളില്‍ അവ­ശേ­ഷി­ക്കു­ന്നു എന്ന്‌ തി­രി­ച്ച­റി­യു­ന്നു. ജീ­വന്‍ പോയ ശരീ­ര­ത്തി­ലേ­ക്ക്‌ വീ­ണ്ടും വീ­ണ്ടും ആയു­ധം താ­ഴ്‌­ത്തി ആഘോ­ഷി­ക്കു­ന്ന­തി­ലേ­ക്ക്‌ പ്ര­വേ­ശി­ക്കു­ന്നു പ്ര­ണ­യം ഹിം­സ­യില്‍ പ്ര­വേ­ശി­ക്കു­ന്നു­.
­കു­ഴൂ­റി­ന്റെ കവി­ത­യില്‍ പ്ര­ണ­യം പ്ര­വേ­ശി­ക്കു­ന്ന­ത്‌ ഇതേ ഹിം­സ­യു­ടെ ആന്ത­രി­ക­ഘ­ട­ക­ങ്ങ­ളി­ലെ­വി­ടെ­യൊ­ക്കെ­യൊ സ്‌­ഫോ­ടാ­ത്മ­ക­മാ­കു­ന്ന പരി­ഹാ­സ­ത്തി­ന്റെ നിര്‍­വ­ച­ന­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌. അപ­ക­ട­ത്തില്‍­പ്പെ­ടു­ന്ന­ത്‌ ഭാ­ര്യ­യൊ, കാ­മു­കി­യൊ ഒന്നി­ച്ചാ­യാല്‍ ആരെ ആദ്യം രക്ഷി­ക്കും എന്ന ചോ­യ്‌­സി­നു മു­ന്നില്‍, ആദ്യം കാ­മു­കി­യെ ആയി­രി­ക്കും എന്ന ബാ­ഹ്യ­മായ പരി­ഹാ­സ­ത്തി­ന്റേ­തും ആന്ത­രി­ക­മായ യാ­ഥാര്‍­ത്ഥ്യ­ത്തി­ന്റേ­തു­മായ മനു­ഷ്യ­ജീ­വീ­തം­.
ഈ പരി­ഹാ­സ­ത്തി­ന്‌ മു­ന്നില്‍ ഒരു പക്ഷെ പ്ര­ണ­യം തന്നെ ചി­രി­ച്ചു ചി­രി­ച്ച്‌ വാ­ളു­വെ­ച്ചേ­ക്കാം­
അ­നു­വാ­ദം ചോ­ദി­ക്കാ­തെ
അ­പ്പി­യി­ടാന്‍ പോ­യ­തി­ന്‌
എ­ത്ര പാ­റ­യില്‍ പണി­ഞ്ഞാ­ലും
­ദൈ­വം ഭൂ­മി­കു­ലു­ക്കം കൊ­ണ്ടെ­ങ്കി­ലും അട്ടി­മ­റി­ക്കും­
ഈ ദൈ­വ­ത്തി­ന്റെ ഒരു കാ­ര്യം (ഈ ദൈ­വ­ത്തി­ന്റെ ഒരു കാ­ര്യം­)
ഇ­ന്നി­പ്പോള്‍ ഒരു നേ­ര­ത്തു­
­ചെ­ല്ലു­മ്പോള്‍ അതാ അവി­ടെ
­സി­ഗ­ര­റ്റു­മാ­യി വേ­റൊ­രാള്‍ (ഇ­ടം­)
ഒ­രു കു­ഞ്ഞി­നെ വളര്‍­ത്തി വലു­താ­ക്കു­ന്ന­തി­നെ­ക്കാള്‍,
­ബ­ഹി­രാ­കാ­ശ­ത്തി­ലേ­ക്ക്‌ പോ­കു­ന്ന­തി­ന­നെ­ക്കാള്‍, എത്ര­യോ­ശ്ര­മ­ക­രം,
­പ്ര­ണ­യ­മേ നി­ന്നെ ഒരു ദി­വ­സം പോ­ലും കാ­ത്തു സൂ­ക്ഷി­ക്കു­ന്ന­ത്‌ (ഒ­രു കോ­ഴി­ക്ക­വി­ത)
അ­പ്പോ­ഴെ­ല്ലാം സി­ഗ­ര­റ്റു­വ­ലി­യ്‌­ക്കാ­നെ­ന്ന വ്യാ­ജേന പു­റ­ത്തേ­ക്ക്‌ പോ­യി (12 വര്‍­ഷം പഴ­ക്ക­മു­ളള ആകാ­ശം കടല്‍ കാ­ട്‌)
­ഞാ­നാ­രാ­ണെ­ന്ന്‌ വൈ­കു­ന്നേ­രം
­ര­ണ്ടെ­ണ്ണം അടി­ക്കു­മ്പോള്‍
എ­ന്നോ­ടു ചോ­ദി­ച്ച്‌ മന­സ്സി­ലാ­ക്ക­ണം (ഒ­രു ദി­വ­സം­)
എ­ന്നി­ങ്ങ­നെ നീ­ളു­ന്നു­ണ്ട്‌ പ്ര­ണ­യ­ത്തി­നു­മേ­ലു­ളള പരി­ഹാ­സ­ങ്ങള്‍. കവി­ത­യെ­യും പ്ര­ണ­യ­ത്തെ­യും മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കു­ന്ന­തില്‍ പ്ര­ധാ­ന­പ­ങ്കു­വ­ഹി­ക്കു­ന്ന­ത്‌ ഈ ഐറ­ണി­യും അതി­ന്റെ ചു­റ്റു­പാ­ടു­ക­ളും അവ­ബോ­ധ­വും, അവ കു­ഴൂ­റി­ന്റെ കവി­ത­കള്‍­ക്ക്‌ ശക്ത­മായ പിന്‍­ബ­ല­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്നു­മു­ണ്ട്‌.
­പ്ര­ണ­യ­ത്തി­ന്റെ ആക­സ്‌­മി­ക­ത­യെ­ക്കു­റി­ച്ച്‌ ടി­.­പി അനില്‍ കു­മാര്‍ സം­സാ­രി­ക്കു­ന്നു. 'പ­റ­മ്പി­ലെ കാ­ട്ടു­പ­യ­റി­ന്റെ ചെ­ടി­പോ­ലെ, മു­റി­ച്ചു കള­ഞ്ഞാ­ലും, മു­റ്റി­ത്ത­ഴ­ച്ച്‌ എന്റെ മേ­ലി­ങ്ങ­നെ ചു­റ്റി­പ്പ­ട­ര­ല്ലെ എന്ന്‌, എന്നില്‍ നി­ന്നും യാ­ചി­ക്കു­ന്ന ഒന്ന്‌' അത്‌ പ്ര­ണ­യ­ത്തി­ന്റെ ആക­സ്‌­മി­ക­ത­യാ­കു­ന്നു. അതി­ന്റെ ആക­സ്‌­മി­ക­ത/­ധാ­രാ­ളി­ത്തം പല­നി­ല­ക­ളില്‍ രൂ­പ­ങ്ങ­ളില്‍ അട­യാ­ള­ങ്ങ­ളാ­യി­ത്തീര്‍­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു എക്കാ­ല­വും­.
­പ്ര­ണ­യം­/­പ്ര­തീ­ക്ഷ,
­പ്ര­ണ­യം­/­നി­രാ­ശ,
­പ്ര­ണ­യം­/­ജീ­വി­തം,
­പ്ര­ണ­യം­/­മ­ര­ണം,
­പ്ര­ണ­യം­/­ജ­ന്മാ­ന്ത­രം,
­പ്ര­ണ­യം­/­രോ­ഗം,
­പ്ര­ണ­യം­/­കാ­മം,
­പ്ര­ണ­യം­/­സ­മ­രം,
­പ്ര­ണ­യം­/­ഭ്രാ­ന്ത്‌,
­പ്ര­ണ­യം­/ഒ­ളി­ച്ചോ­ട്ടം,
­പ്ര­ണ­യം­/­ഭ­ക്തി,
­പ്ര­ണ­യം­/­വ­രി­യു­ട­ച്ച ശരീ­ര­ങ്ങള്‍,
­പ്ര­ണ­യം­/­ഗ്യാ­സ്‌ ചേ­മ്പ­റി­ലേ­ക്ക്‌ പോ­യ­വര്‍,
­പ്ര­ണ­യം­/­ര­ണ്ടു­പേര്‍ ചും­ബി­ച്ച്‌ മാ­റ്റി­ത്തീര്‍­ക്കു­ന്ന ലോ­കം,
­പ്ര­ണ­യം­/­ത­ന്ത­യി­ല്ലാ­ത്ത മക്കള്‍,
­പ്ര­ണ­യം­/­മാ­വേ­ലി­സ്റ്റോ­റ്‌,
­പ്ര­ണ­യം­/­ഹൈ­ഹീല്‍­ഡ്‌ ചെ­രു­പ്പ്‌,
­പ്ര­ണ­യം­/­പ്ര­ണ­യി­ക്കാന്‍ ഭയ­ന്നോ­ടിയ ലൈം­ഗീ­ക­ത്തൊ­ഴി­ലാ­ളി­യു­ടെ ആത്മ­ക­ഥ­യി­ലെ തൊ­ഴി­ലാ­ളി,
­പ്ര­ണ­യം­/ഐ­സ്‌­ക്രീം കപ്പ്‌,
­പ്ര­ണ­യം­/­സി­സ്റ്റര്‍ ജസ്‌­മി­യില്‍ സാ­മീ­പ്യ­മാ­കു­ന്ന ക്രി­സ്‌­തു,
­പ്ര­ണ­യം­/­മോ­നേ മന­സ്സില്‍ മറ്റൊ­രു ലഡ്ഡു­പൊ­ട്ടി,
­പ്ര­ണ­യം­/­സു­ബ്ര­മ­ണ്യ­പു­രം,
­പ്ര­ണ­യം/ മി­സ്സി­ഡ്‌­കോ­ളു­ക­ള­ടി­ച്ച്‌ കോ­ളു­ക­ളു­ണ്ടാ­ക്കു­ന്ന­വര്‍ ,
­പ്ര­ണ­യം­/ആ­ടു­മാ­യി രമി­ക്കു­ന്ന നജീ­ബ്‌,
­പ്ര­ണ­യം/ നാ­രാ­യ­ണ­ഗു­രു കൈ­വി­ട്ട കാ­ളി­യ­മ്മ,
­പ്ര­ണ­യം­/­ന­ര­കം എഴു­തു­ന്ന കവി­ത,
­പ്ര­ണ­യം­/­പ­രി­മി­തി­കള്‍ (ത­ട­സ്സ­ങ്ങള്‍)എ­ന്ന്‌ സി­ദ്ധാര്‍­ത്ഥന്‍ യശോ­ദ­ര­യില്‍ കണ്ട രാ­ഹു­ലന്‍,
­പ്ര­ണ­യം­/­പെ­ലയ പൂ­... മോ­നെ­യോ നി­ന­ക്കു കി­ട്ടി­യു­ള്ളൊ,
­പ്ര­ണ­യം­/­ക്വ­ട്ടേ­ഷന്‍ സം­ഘ­ത്തി­ന്റെ ടൂള്‍­സ്‌,
­പ്ര­ണ­യം/ രാ­ജ്യ­ങ്ങള്‍ വലി­ച്ചു കെ­ട്ടിയ അതിര്‍­ത്തി കമ്പി­വേ­ലി­ക­ളില്‍ പു­ണര്‍­ന്നു പട­രു­ന്ന പ്ര­ണ­യി­നി­ക­ളു­ടെ രക്തം­.

Saturday, August 13, 2011

പാല്‍‌പ്പായസം

പുസ്തകം : പാല്‍‌പ്പായസം
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
അവലോകനം : മനോരാജ്

സാഹിത്യത്തില്‍ ഒട്ടേറെ വകഭേദങ്ങളുണ്ട്. കഥ, കവിത, നോവല്‍, നിരൂപണം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ലേഖനം, ബാലസാഹിത്യം അങ്ങിനെ അങ്ങിനെ.. ഇതില്‍ അധികമാളുകള്‍ കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയാണ്‌ ബാലസാഹിത്യം. ഒരു പക്ഷെ ഏറ്റവും എളുപ്പമെന്ന് നമുക്ക് തോന്നാമെങ്കിലും ഏറ്റവും പ്രയാസകരമാണ്‌ ബാലസാഹിത്യരചനയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു കഥ അല്ലെങ്കില്‍ കവിത അതുമല്ലെങ്കില്‍ യാത്രാവിവരണം എഴുതുമ്പോള്‍ നമുക്ക് സം‌വേദിക്കാന്‍ കിട്ടുന്ന ചുറ്റുപാടുകളും പ്ലാറ്റ് ഫോമും ഒരിക്കലും ഒരു ബാലസാഹിത്യകാരന്‌ ലഭിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു കഥയില്‍ നമുക്കുണ്ടാകുന്ന ചോദ്യത്തെ കഥയില്‍ ചോദ്യമില്ല എന്നൊരു മറുപടിയുടെ മുഖംമൂടിയിട്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ബാലസാഹിത്യം എന്നത് നിഷ്കളങ്കരായ ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കായുള്ളതാകയാല്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിട്ടാവണം അത് എഴുത്തുകാരന്‌ നിര്‍‌വഹിക്കേണ്ടി വരിക. ഒരു പരിധിവരെ കഥക്കോ കവിതക്കോ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹോം വര്‍ക്ക് ബാലസാഹിത്യത്തിന്‌ വേണ്ടിവരുന്നത് കൊണ്ടാവും കൂടുതല്‍ പേര്‍ ഒരു മേഖലയില്‍ ഒരു ശ്രമം നടത്താന്‍ തുനിയാത്തത് എന്ന് തോന്നുന്നു. പറഞ്ഞു വന്നത് ഈയിടെ വായിച്ച ബ്ലോഗര്‍ കൂടിയായ ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍‌പ്പായസം എന്ന കുറുങ്കവിതകളേ കുറിച്ചാണ്‌.

കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍‌പ്പായസത്തിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്.

"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.

ഇതുപോലെതന്നെയാണ്‌ ഇവിടെ പാല്‍‌പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.

"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.

അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.

"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള്‍ നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുമുണ്ട്.

ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്‌. ശരിക്കും ഒരു പാല്‍‌പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍‌പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ്‌ അതെന്ന്‍ പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍‌പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍‌പ്പായസം തന്നെ. ഖാദര്‍ മാമന്‍ നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്‌. പുസ്തകത്തിന്‌ വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്‍. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.

നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്‌. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍‌പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍‌പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍ക്കാന്‍ കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍‌പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.

Sunday, August 7, 2011

കലാപം

പുസ്തകം : കലാപം
രചയിതാവ് : ശശി തരൂര്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കാട്ടിപ്പരുത്തി



2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ കലാപമെന്ന നോവലിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല. മറിച്ച്, ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തരൂരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

Monday, August 1, 2011

നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി

പുസ്തകം : നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
രചയിതാവ് : നിര്‍മ്മല
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : കരുണാകരന്‍




'പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ'
(നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ കരുണാകരന്‍ എഴുതിയ അവതാരിക.)

ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനുള്ള ഭാഷയായി തന്നെ കഥ ഉരുതിരിഞ്ഞു കിട്ടുമ്പോള്‍, ഒരാള്‍ക്ക്‌, കഥ തന്നെ, ഓര്‍ക്കാനും ഉപേക്ഷിക്കാനും വീണ്ടും വരാനുള്ള ഒരിടം കൂടിയാകുന്നു- അയാള്‍ നിര്‍മ്മിക്കുന്ന സ്ഥലം. ജീവിതത്തെ കാംഷിക്കുന്ന, ഭൂമിയും, ആകാശവും, വായുവുമുള്ള ഒരാവാസവ്യവസ്ഥ; കഥകള്‍ അങ്ങനെയാണ്‌ ഒരാള്‍ക്ക്‌ സാദ്ധ്യമാവുന്നത്‌. ഓര്‍മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഭാവിയെ വീണ്ടെടുത്തുകൊണ്ട്‌ എല്ലാ പ്രവചനസാദ്ധ്യതകളെയും കഥ ആദ്യമേ വേണ്ടെന്നു വെക്കുന്നു. അലൗകികങ്ങളായ എല്ലാ കല്‍പനകളെയും ഉപേക്ഷിച്ച്‌, ഒരാള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക്‌ എവിടെ നിന്നോ പറന്നുവീണ വസ്ത്രം പോലെ,കഥ അതിന്റെ ശരീരത്തെക്കുറിച്ച്‌ ഊഹിക്കാന്‍ ഒരാളെ അനുവദിക്കുന്നു. അങ്ങനെ ഭാവി മാത്രമല്ല, ഭൂതവും വര്‍ത്തമാനവും പ്രവചിക്കപ്പെടുന്നു. പഴയൊരു ഗുഹാമുഖത്ത്‌ നിന്ന് പുതിയൊരു മെട്രോവിലേക്കും തിരിച്ചുമുള്ള ആ 'പറച്ചിലി'ന്റെ സഞ്ചാരപഥങ്ങള്‍, ആവാസകേന്ദ്രങ്ങള്‍, നിങ്ങളെ ആശ്ചര്യപ്പെടുത്തുമെങ്കിലും കഥയ്ക്ക്‌ വലിയ ഊഴങ്ങളൊന്നുമില്ല. അതു പാര്‍ക്കുന്ന സമൂഹത്തെപ്പോലെ, അതു പാര്‍ക്കുന്ന ഭാഷപോലെ,അല്‍ഭുതപ്രവൃത്തികള്‍ക്ക്‌ കഥയും കാതോര്‍ക്കുന്നുവെങ്കിലും അത്രയും സാധാരണമായ ജീവിതത്തെപ്പറ്റി തന്നെ കഥ 'കഥയുണ്ടാക്കി പറയുന്നു'.

നിര്‍മ്മലയുടെ കഥകള്‍, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങള്‍ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങള്‍ ഈ കഥകളിലുണ്ട്‌. ജീവിതത്തില്‍ കഥയെ തിരയുന്ന എക്കാലത്തെയും അലയല്‍ എല്ലാ കഥാകൃത്തുക്കളുടെയും തലവര പോലെ ഈ കഥകളിലുമുണ്ട്‌. കഥയില്‍ ജീവിതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ്‌ ഈ കഥകളെയും അര്‍ഥവത്താക്കുന്നത്‌. അതേസമയം കഥകളില്‍ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീര്‍ച്ചകളില്‍ നാം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറൊരു തലത്തില്‍ കണ്ടുമുട്ടുന്നുമുണ്ട്‌.അതില്‍ പ്രധാനമായും മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍ (മുന്‍കരുതലുകള്‍) ഒരു പാശ്ചാത്യസമൂഹത്തിന്റെ (ഉത്തര അമേരിക്കന്‍)സാംസ്കാരിക സംജ്ഞകളുമായി നേര്‍ക്കുനേര്‍ നിര്‍ത്തുന്നതാണ്‌. അങ്ങനെയൊരു നീക്കം എന്തായാലും നിര്‍മ്മലയുടെ കഥകളില്‍ പലതിലുമുണ്ട്‌. ഈ കഥകള്‍, അങ്ങനെ അവ നേരിടുന്ന ജീവിതവ്യവസ്ഥകള്‍ക്കകത്ത്‌ തന്നെ കുറേക്കൂടി സഹ്യമായ മൂല്യങ്ങളിലേക്കും ജീവിതത്തിലേക്കും തിരിയുന്നു. ജീവിതത്തെ സഹ്യമാക്കുക എന്നതിനപ്പുറം ആ പരീക്ഷണങ്ങളുടെ സാധുതയെ ഈ കഥകള്‍ മറ്റെന്തെങ്കിലുമായി അവതരിപ്പിക്കാന്‍ വിസമ്മതിക്കുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ചില പരിഷ്കരണ ശ്രമങ്ങളോടെ ബന്ധങ്ങളെ പരിശോധിക്കുകയോ വീണ്ടും സന്ദര്‍ശിക്കുകയോ ചെയ്യുന്നു.

ഈ നിരീക്ഷണത്തോട്‌ അനുഭാവം തോന്നുന്ന, വളരെ പ്രാതിനിദ്ധ്യമുള്ള രണ്ടു കഥകളിലൂടെയും, ഒപ്പം ഇതേ ഭാവനയ്ക്കു പുറത്ത്‌ നിര്‍മ്മിച്ച ലോകം കഥയില്‍ എങ്ങനെ കടന്നുവന്നു എന്നു നിരീക്ഷിക്കുന്ന മൂന്നാമത്തെ കഥയിലൂടെയും കുറച്ചുകൂടി സഞ്ചരിക്കുക മാത്രമേ ഈ കുറിപ്പു ചെയ്യുന്നുള്ളൂ. മറ്റു കഥകളുടെ സൂക്ഷ്മ ജീവിതങ്ങള്‍ സ്പര്‍ശിച്ചില്ലെന്ന ക്ഷമാപണത്തോടെ.

'നഷ്‌ടപ്പെടുവാന്‍' എന്ന കഥയില്‍ ലീന പ്രവേശിക്കുന്നത്‌ അച്ചനോട്‌ ചില കാര്യങ്ങള്‍ പറയാനും ഉപദേശം വാങ്ങാനുമാണ്‌. അവളുടെ ഭര്‍ത്താവ്‌, പ്രതാപ്‌ അവളേയും കുഞ്ഞുങ്ങളേയും അയാളുടെ ഹിംസ കൊണ്ടും, വഴിവിട്ട ജീവിതം കൊണ്ടും ഭയപ്പെടുത്തുന്നു. ഭയമാണ്‌ ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നത്‌. വടക്കെ അമേരിക്കയില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും മര്‍ദ്ദിക്കുന്നവന്‌ ജയില്‍ ശിക്ഷവരെ കിട്ടും. നിയമത്തിലേക്ക്‌ അയാളെ ചേര്‍ത്തു നിര്‍ത്തുകയേ വേണ്ടൂ. അയാള്‍ക്കു കിട്ടുന്ന ശിക്ഷ ചിലപ്പോള്‍ മാസങ്ങള്‍ മാത്രമായിരിക്കും. വീണ്ടും അയാള്‍ മടങ്ങിവന്നുവെന്നു വരാം. എങ്കിലും അവള്‍ പാര്‍ക്കുന്ന സമൂഹം ക്രൂരമായ ശിക്ഷയായിരിക്കും അവള്‍ക്ക്‌ വിധിക്കുക. ലീന ആ നിയമക്കോട്ടയിലേക്ക്‌ പോകുന്നതിനുപകരം പള്ളിയില്‍ വന്നു. ലീന അച്ചനോടും ഇതൊക്കെ പറയാന്‍ തന്നെയാണു വന്നത്‌.അവളുടെ ഒരു തീരുമാനത്തില്‍ അച്ചനോട്‌ ഉപദേശം ചോദിക്കാന്‍. പക്ഷെ ലീന എത്തുമ്പോള്‍ അച്ചന്‍ വലിയൊരു കുടുക്കിലാണ്‌. വിശ്വാസികളുടെ തര്‍ക്കത്തില്‍ പള്ളി പിളരുമെന്ന അവസ്ഥയില്‍. ആ കലഹത്തില്‍, അയാള്‍ക്ക്‌ അവളെ കേള്‍ക്കാനേ സമയമില്ല. അല്ലെങ്കിലും ലീന എന്തിനാണ്‌ വന്നിരിക്കുന്നതെന്ന് അച്ചനറിയാം. അതിനാല്‍, 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതെന്നല്ലേ മോളേ വിശുദ്ധ പുസ്തകത്തില്‍ പറയുന്നത്‌' എന്നു ചോദിച്ച്‌ അവളെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയേ വേണ്ടൂ. എന്നാല്‍, ഇന്ന് അങ്ങനെ പറയാനോ അവളെ കേള്‍ക്കാനോ അച്ചനു സമയമില്ല.

അച്ചനോട്‌ ഒന്നും ചോദിക്കാനാകാതെ, ആ കലഹങ്ങളിലൊന്നും ചെന്നു പെടാതെ, തന്റെ ഭയത്തെ തന്നെ വീണ്ടും ചെന്നു നോക്കാന്‍ ലീന അവിടെത്തന്നെ ഇരുന്നു. മുപ്പതു വര്‍ഷത്തെ തന്റെ ശീലമനുസരിച്ച്‌ 'ദൈവമേ നീ എന്നോട്‌ സംസാരിക്കുക' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അവള്‍ വേദപുസ്തകം തുറന്നു. 'നിന്റെ കൈയ്യോ കാലോ നിനക്ക്‌ ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞു കളക; രണ്ടു കൈയ്യും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനേക്കാള്‍ അംഗവിഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നത്‌ നിനക്കു നന്ന്' എന്ന സുവിശേഷ വരികള്‍ അവള്‍ക്കു തെളിയുന്നു. ലീന ആഗ്രഹിക്കുന്നത്‌ ഭയമില്ലാതെ ജീവിക്കുക എന്നാണ്‌. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത്‌ ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്‌. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത്‌ അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്‌. അത്‌, വേദനയില്‍ നിന്നകന്നുപോയ ഒരു സ്ഥാപനമാണ്‌ എന്ന് മനസ്സിലാക്കുന്നത്‌ ഓരോ സന്ദര്‍ശനത്തിലും എരിഞ്ഞു തീര്‍ന്നുകൊണ്ടാണ്‌. വിശുദ്ധപുസ്തകം അടച്ചുവെച്ച്‌ അവള്‍ പള്ളിയില്‍ നിന്നും പുറത്തുകടന്നിരിക്കുക എങ്ങനെ എന്നു കഥ പറയുന്നില്ല. എന്നാല്‍ ജീവിതത്തില്‍ കഥ കണ്ടെത്തുന്ന ഇടം സ്വഛവും ശാന്തവുമായ ഒരു ജീവിതത്തെ ആഗ്രഹിക്കുക എന്നാല്‍ ആന്തരികമായ ചില തിരുത്തലുകളിലേക്ക്‌ (തീരുമാനങ്ങളിലേക്കും) എത്തുക എന്നതാണെന്ന് നാം മനസ്സിലാക്കുന്നു.

ലീന പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ നിയമങ്ങള്‍ അവളുടെ ഭര്‍ത്താവിന്റെ ഹിംസയില്‍നിന്നും അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും അത്‌, ആധുനികമായ ഒരു മൂല്യസംഹിതയുടെ ഭാഗം പോലുമാണ്‌.ആ നിയമത്തിന്റെ അര്‍ത്ഥം ജീവിതത്തെ സഹ്യമാക്കുക എന്നാണ്‌. എന്നാല്‍, പള്ളിയും ദൈവവുമായുള്ള തന്റെ ജീവിതത്തെ, ദൈവവുമായി തന്നെ അഭിമുഖീകരിക്കാന്‍, ലീന അടുപ്പിച്ചു നിര്‍ത്തുന്നു. അവള്‍ ദൈവത്തോട്‌ വേറെ വഴിയില്ലേ എന്നു ചോദിക്കുന്നു. ദൈവം അവളോട്‌ മോളേ ഞാനിങ്ങനെ പറഞ്ഞതല്ലേ എന്ന് അവളുടെ വിരലുകള്‍ പിടിച്ച്‌ വേദപുസ്തകത്തിലെ തന്റെ നിയമങ്ങള്‍ കാണിച്ചു കൊടുക്കുന്നു.

വേറൊരു കഥയില്‍ ( ചില തീരുമാനങ്ങള്‍) മറ്റൊരു ബന്ധം, ഏതു ബന്ധങ്ങളിലെയും പോലെ വൈകാരികമായ ഒരാവശ്യത്തിലേക്കുകൂടി നീങ്ങുമ്പോള്‍, ഒരാളുടെ ജീവിതം മറ്റു പല ജീവിതങ്ങളും സ്വസ്ഥമാവാന്‍ ആഗ്രഹിക്കുന്ന സ്ഥലമായും തീരുന്നു.

എല്ലാ വര്‍ഷവും തണുപ്പു തുടങ്ങുമ്പോള്‍ കാനഡയില്‍ ഫ്ലൂ പടരും, കഠിനമായ ആസ്തമയുമായി. യൗവ്വനത്തിലൂടെ ര്‍ദ്ധക്യത്തിലേക്കെത്തിയ അമ്മയ്ക്ക്‌ ഫ്ലൂ വന്നതോടെ ശ്വാസം വിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായി. ഫ്ലൂ തളര്‍ത്തി കളഞ്ഞ ശ്വാസകോശങ്ങള്‍ക്ക്‌ കൃത്രിമ ഓക്സിജനും വലിച്ചെടുക്കാന്‍ വയ്യാതായപ്പോള്‍ ആശുപത്രിയില്‍ അമ്മയെ വെന്റിലേറ്ററിലേക്ക്‌ മാറ്റുന്നതോടെ മകന്‍ ജോയിക്ക്‌ തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം എടുക്കേണ്ടി വരുന്നു. ആശുപത്രി അധികൃതര്‍ അയാളോട്‌ അമ്മയുടെ ശവസംസ്കാരത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നു. അടുത്തുള്ള ഫ്യൂണറല്‍ ഹോമുകളെയും സിമിത്തേരികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അയാള്‍ക്ക്‌ നല്‍കുന്നു. ഐ.സി.യു.വില്‍ കിടക്കകള്‍ കുറവായതുകൊണ്ട്‌ അതിലൊന്ന് എഴുപതു കഴിഞ്ഞ രോഗം ബാധിച്ച ഒരു ശരീരത്തിനായി മാറ്റിവെക്കുന്നത്‌ പ്രായോഗികമല്ല എന്ന് അവര്‍ കരുതുന്നു.അതിനാല്‍ അമ്മയെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്ന ആശുപത്രി അധികൃതര്‍ അവരുടെ നാട്ടുനടപ്പു പോലെ കരുതുന്നു.

അപ്പച്ചന്‍ മരിച്ചതിനു ശേഷം അമ്മ ഒറ്റയ്ക്കാണ്‌ അയാളേയും അനുജനെയും വളര്‍ത്തിയതും വലുതാക്കിയതുമെന്ന് ജോയി ഓര്‍ക്കുന്നു.ആദ്യമായി ജോയി സാധനങ്ങള്‍ വാങ്ങാന്‍, അന്ന് അയാള്‍ക്ക്‌ പന്ത്രണ്ട്‌ വയസ്സാണ്‌, കടയില്‍ പോയപ്പോള്‍ അമ്മ കൂട്ടിനു പോയിരുന്നു. വഴിയരികില്‍ ഇടയ്ക്കൊക്കെയിരുന്ന് ശ്വാസം വലിക്കുമ്പോള്‍ അമ്മയുടെ തൊണ്ട വിസിലൂതുന്നതുപോലെ ശബ്ദിക്കുന്നത്‌ അയാള്‍ കേട്ടിട്ടുണ്ട്‌. വീട്ടിലെത്തുമ്പോള്‍ അകത്തു കയറാന്‍ ശക്തിയില്ലാതെ നടക്കല്ലിലിരുന്ന് വെള്ളം വേണമെന്ന് ആംഗ്യത്തില്‍ കാണിച്ചത്‌ ഓര്‍മ്മ വരുന്നുണ്ട്‌. അതുവരെയുള്ള ജീവിതസന്ധിയില്‍ അയാളും അമ്മയും ഒരുമിച്ചാണ്‌ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്‌.ഇപ്പോള്‍ ജോയി ഒറ്റയ്ക്ക്‌ തീരുമാനിക്കണം. അമ്മയുടെ തൊണ്ട കീറി ഒരു കുഴലിട്ട്‌ നേരെ ശ്വസകോശത്തില്‍ ഘടിപ്പിച്ച്‌ അമ്മയെ ഐ.സി.യു.വില്‍ നിന്നും മാറ്റാം. അങ്ങനെ ആശുപത്രിയുടെ ഏതെങ്കിലും കോണില്‍ എത്ര കാലം വേണമെങ്കിലും കിടക്കാം. അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റുക.

ജോയി തീരുമാനമെടുക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ ഒരു കരച്ചിലിലേക്ക്‌ പൊട്ടാനായി ഷവറിലെ വെള്ളപ്പാച്ചിലിനിടയില്‍ നില്‍ക്കുന്നു. അയാള്‍ അമ്മയോടു തന്നെ ഒരു വഴി കാണിച്ചു തരാന്‍ പറയുന്നു. കുളി കഴിഞ്ഞ്‌ പുറത്തു വരുമ്പോള്‍ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നുവെന്നും അമ്മ മരിച്ചുവെന്നും അയാളുടെ ഭാര്യ ജോയിയെ അറിയിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം രണ്ടുപേരുടെയും ജീവിതങ്ങള്‍ പൂരിപ്പിച്ച ജീവിതത്തെ സംബന്ധിച്ച ഒരു വൈകാരിക സമസ്യയായിരുന്നുവെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. അപരിഹാര്യമായ ഒരു വേര്‍പാടിന്റെ ഹൃദയപൂര്‍വ്വമായ ആഖ്യാനം ഈ കഥയില്‍ അതിന്റെ വൈകാരിക വിക്ഷുബ്ദത ഉപേക്ഷിച്ചുകൊണ്ടാണ്‌ നിര്‍വ്വഹിച്ചിരിക്കുനത്‌. അതേ സമയം തങ്ങളുടെ ബന്ധത്തിന്റെ കാതലായ അര്‍ത്ഥം അമ്മയായിരിക്കുന്നതിലേയും മകനായിരിക്കുന്നതിലേയും വൈകാരികലോകം തന്നെയാണെന്ന് തെരഞ്ഞെടുക്കുന്നുമുണ്ട്‌. മരണം കൊണ്ട്‌ ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള തന്റെ എളിയ ശ്രമം, അതുവരെയും ജീവിച്ച ഏകാന്തവും വേദനാഭരിതവുമായ ശരീരവീഴ്ചകളെയും കടന്ന്, ഈ കഥയിലെ അമ്മയെ ഒരു വൈകാരികാവശ്യത്തിലേക്ക്‌ വീണ്ടും കൊണ്ടു വരികയും ചെയ്യുന്നു.

ഈ കഥയിലും നിര്‍മ്മല തന്റെ പ്രമേയ പരിചരണത്തിലെ വിശ്വസംഹിത പരിചയപ്പെടുത്തുന്നു. 'നഷ്ടപ്പെടുവാന്‍' എന്ന കഥയിലെന്നപോലെ ഒരു 'തീരുമാന'ത്തിലേക്ക്‌ തന്റെ ആഖ്യാനത്തെ കൊണ്ടു പോകുന്നു. അത്‌ താന്‍ പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഈ കഥയും വിശ്വസിക്കുന്നു. 'മരിക്കാന്‍ അനുവദിക്കുക' എന്ന ആധുനിക മൂല്യത്തിനു പകരം, പൗരസ്ത്യ ശിക്ഷണമുള്ള ഭാവനയ്ക്ക്‌ പരിചയമുള്ള വേറൊരു അന്ത്യത്തിലേക്ക്‌ കഥയെ കൊണ്ടു നിര്‍ത്തുന്നു. മകനു വേണ്ടി അമ്മ സ്വയം മരണത്തിലേക്ക്‌ പോകുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ നിഷ്ക്രിയമാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ഈ കഥകളുടെ വായനയോടൊപ്പം, കഥാകൃത്തിന്റെ ഭാവന സഞ്ചരിക്കുന ഭൂതലം കാംക്ഷിക്കുന്ന മൂല്യവ്യവസ്ഥ നമുക്ക്‌ പരിചയമുള്ള മലയാളി സമൂഹത്തിന്റേതാണ്‌. എന്തുകൊണ്ടാണ്‌ ഈ കഥയിലെ സന്ദര്‍ഭങ്ങള്‍ നിര്‍മ്മല തനിക്കു നന്നായി പരിചയമുള്ള പാശ്ചാത്യസമൂഹത്തിന്റെ 'ആധുനിക മൂല്യ'ങ്ങളിലേക്ക്‌ നടത്തിക്കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നത്‌? അങ്ങനെയായിരുന്നെങ്കില്‍ ഈ കഥകളുടെ സാദ്ധ്യതകള്‍ നമ്മുടെ തന്നെ ബന്ധനിര്‍വ്വചനങ്ങളെ എങ്ങനെയെല്ലാം എതിരിടും? തീര്‍ച്ചയായും, മലയാളി സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക്‌ പുറത്തുള്ള ഇത്തരം അഭിമുഖീകരണങ്ങള്‍ ഇന്നു നമുക്ക്‌ പരിചയമില്ലാത്തതല്ല.

നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്‌. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ്‌ അടയാളപ്പെടുത്തുന്നത്‌. ഏതൊരു ചെറുസമൂഹവും അതിന്റെ ജീവിത പാരമ്പര്യത്തിലെ ചില മൂല്യങ്ങള്‍ കുറേക്കാലമെങ്കിലും സൂക്ഷിക്കുമെന്നത്‌ ഈ കഥകള്‍ വേറൊരു തരത്തില്‍ പറഞ്ഞതാണെന്നും വരാം. ഒരു പക്ഷെ, ആ മൂല്യങ്ങളിലൂടെയാവണം ആ സമൂഹത്തിന്റെ അതിജീവനം എന്നുവരെ തോന്നത്തക്ക വിധത്തില്‍ ആ പരിസരം ഭാവനയിലും അപ്പോള്‍ കടന്നുവരുന്നു. തന്റെ സമൂഹത്തിന്റെ വൈകാരികജീവിതത്തെ ഒരു ഭൗതികശക്തിപോലെ അപ്പോള്‍ ഭാഷയ്ക്കും ഭാവനയ്ക്കും നേരിടേണ്ടി വരുന്നു. അഥവാ അത്തരം സന്ദര്‍ഭങ്ങള്‍ ആ കഥകള്‍ ഭാവന ചെയ്യുന്ന സമൂഹത്തിന്റെ തന്നെ ശരിതെറ്റുകളെ അനുസരിക്കുന്നു. എന്നാല്‍, ഇങ്ങനെയൊരു ഭാവതലത്തിലല്ലാതെ വ്യത്യസ്തമായ ഒരു കഥയും ഈ സമാഹാരത്തിലുണ്ട്‌. കഥയില്‍ ലോകം എങ്ങനെ വന്നുവീഴുന്നു എന്നു ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്കുകൂടി 'അബുഗ്രാഇബ്‌' എന്ന കഥ മുമ്പേ ഞാന്‍ വായിച്ചിരുന്നു. ആധുനിക മനുഷ്യസമൂഹത്തില്‍ കുപ്രസിദ്ധമായ പേരോടെ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം ഈ കഥയിലേക്കും കടന്നുവന്നിരുന്നു. അബു ഗ്രാഇബിലെ തടവറ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ്‌ എങ്ങനെയാകുമെന്ന് ലോകത്തെ അതിനും മുമ്പേ അറിയിച്ചിരുന്നു. അമേരിക്കന്‍-ബ്രിട്ടീഷ്‌ സൈനികര്‍ ഇറാഖിലെ യുദ്ധത്തടവുകാരോട്‌ എങ്ങനെ പെരുമാറി എന്നു കാണിച്ച അബു ഗ്രാഇബ്‌ ഫോട്ടോകള്‍ യുദ്ധം ക്രൂരമായ പ്രവൃത്തിയാണെന്നു മാത്രമല്ല , അത്‌ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ്‌ കെടുത്തുമെന്നും ലോകത്തോടു പറഞ്ഞു.

നിര്‍മലയുടേ കഥ, ആ 'ലോക'ത്തെ, കാനഡയിലെ ഒരു വീട്ടിലേക്ക്‌ കൊണ്ടു വരുന്നു. പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഒരാളെയും, അയാളുടെ ഭാര്യയെയും അവതരിപ്പിക്കുന്നു. തൊഴില്‍രഹിതനായ അയാള്‍, വിനോദ്‌, ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ അടുക്കള ജനലിലൂടേ പുറത്തേക്ക്‌ നോക്കി. എന്നും കാണാറുള്ള ശാന്തമായ ഒരു തടാകത്തെ ഉള്ളിലേക്ക്‌ എടുത്തുകൊണ്ടാണ്‌ കഥയാരംഭിക്കുന്നത്‌, അതിരവിലെ വെള്ളം നിശ്ചലമായിരുന്നു എന്നു പറഞ്ഞുകൊണ്ട്‌. എന്നാല്‍, ടെലിവിഷനില്‍ ആദ്യം വാര്‍ത്തയും പിന്നീട്‌ ചരിത്രവുമായ 'അബു ഗ്രാഇബ്‌' വിവരങ്ങള്‍ കാണാന്‍ വിനോദ്‌ ശ്രദ്ധിക്കുന്നതോടെ കഥയിലെ (വീട്ടിലെ) നിശ്ചലത തകരാറിലാവാന്‍ തുടങ്ങുന്നു.

അയാള്‍ ജോലിക്കു ശ്രമിക്കാതെ വെള്ളം നോക്കി ഇരിക്കുന്നതില്‍, ടെലിവിഷനിലെ മനുഷ്യരുടെ ക്രൂരതകള്‍ നോക്കി സമയം കളയുന്നതില്‍ അയാളുടെ ഭാര്യ, താര, പരിഭവിക്കുന്നുണ്ട്‌. അവള്‍ കാനഡയില്‍ ഇപ്പോള്‍ കിട്ടാന്‍ തുടങ്ങിയ മലയാളം ടേലിവിഷന്‍ ചാനലുകളിലെ സീരിയലിലെ കണ്ണീര്‍ ചാലിലൂടെ എത്ര ദൂരം പോകുമെങ്കിലും ഈ പട്ടാളഹിംസ കണ്ടിരിക്കുക വയ്യ. യുദ്ധവും കൊലയും ചരിത്രമാണെന്നു പറഞ്ഞ വിനോദിനോട്‌ അമേരിക്കന്‍ പട്ടാളം നാളെ എറണാകുളത്ത്‌ ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് താര ചോദിക്കുന്നു. അവള്‍ അതിനൊരു കാരണവും വാര്‍ത്തകളില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു- ഇന്ത്യ മിസൈല്‍ ഉണ്ടാക്കുന്നു. വിനോദിന്റെ 'ഉദാസീനത'യിലേക്ക്‌ താര കടത്തിവിടുന്ന യുദ്ധപ്പട സ്വപ്നത്തിലൂടെയും തനിച്ചിരിപ്പിലൂടെയും അയാളെ പിന്തുടരുന്നു. അയാള്‍ ജോലിക്കു വേണ്ടി ശ്രമിക്കാന്‍ തയ്യാറാക്കുന്ന 'റസ്യൂമേ'യുമായാണ്‌ ആ ലോകത്തില്‍ പ്രവേശിക്കുന്നതും. ഒരു ജോലിക്ക്‌ അയാള്‍ ശ്രമിക്കുന്നുമുണ്ട്‌. മൂന്നു ദശകങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും എടുത്ത ബിരുദം അയാളെ ഇനി അത്രയധികമൊന്നും സഹായിക്കില്ല. മാത്രമല്ല കമ്പ്യൂട്ടറിന്റെ കാലത്ത്‌ അയാള്‍ കൂടുതല്‍ കൂടുതല്‍ അയോഗ്യനുമാകുന്നു- ഒരു കുഞ്ഞെലി വിറപ്പിക്കുകയാണ്‌ ഈ അമ്പതുകാരനെ....

അബു ഗ്രാഇബ്‌ മറ്റൊരു ചിത്രത്തിലൂടെ ഇതിനകം അയാളെ പിടികൂടുന്നു.അയാളുടെ അമ്മയുടെ പിറകെ പട്ടികള്‍ പായുകയാണ്‌. ആ ദു:സ്വപ്നത്തിന്റെ ഓര്‍മ്മയില്‍ അയാള്‍ വീണ്ടും അടുക്കളയിലെത്തുന്നു. ജനാലക്കപ്പുറത്തെ തടാകത്തിലെ വെള്ളമപ്പോഴും നിശ്ചലമായി തന്നെ കാണുന്നു. ഇരിപ്പുമുറിയിലേക്ക്‌ തിരിച്ചെത്തുന്ന വിനോദ്‌ വീണ്ടും ദുസ്വപ്നങ്ങളുടെ പിടിയിലാകുന്നു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങിയിരിക്കുന്നു. നഗ്നനാക്കപ്പെട്ട ഒരു വാഴക്കുലക്കാരനെ ഉയരം കുറഞ്ഞ ഒരു പട്ടാളക്കാരി ചങ്ങലയില്‍ കെട്ടി ചന്തക്കുളത്തില്‍ ഇറക്കിയിരിക്കുന്നു. NH 47 ലൂടെ ടാങ്കുകള്‍ നീങ്ങിയിരുന്നു. തെക്കെ കളമശ്ശേരിയിലെ മസ്ജിദും സോഷ്യലു പള്ളിയും പട്ടാളം നശിപ്പിച്ചിരുന്നു... താര തിരിച്ചെത്തുമ്പോള്‍ വിനോദ്‌ അതിശക്തമായ പനിയുടെ പിടിയിലാണ്‌. അയാള്‍ അവളോട്‌ രാവിലെ കണ്ട വെള്ളത്തിന്റെ തിരയിളക്കം, കായലിന്റെ ഗൗരവം, ഒച്ചയോടെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.

ഇറാഖില്‍ അമേരിക്കന്‍ സേനയോടൊപ്പം ക്ഷുരകനായി എത്തുന്ന ഒരു കഥാപാത്രത്തെ, പപ്പുവിനെ, എന്‍. എസ്‌. മാധവന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. യുദ്ധത്തിന്റെ വളര്‍ച്ചക്കൊപ്പം, പപ്പു, പതുക്കെ സമനില തെറ്റുന്ന തന്റെ സഹപ്രവര്‍ത്തകനെയും ഓര്‍ത്ത്‌ നീങ്ങുന്ന ആ കഥയില്‍ ഭ്രാന്ത്‌, ബോധത്തെ ചിതറിച്ച, സ്വസ്ഥമാവാന്‍ ആവശ്യപ്പെടുന്ന ഒരു സ്ഥലം പോലെയാണ്‌. ഒരിടത്തുവച്ച്‌ പപ്പുവിന്റെയും ബോധം കെടുന്നു. അതിനു തൊട്ടു മുമ്പ്‌ പപ്പുവിന്റെ തല യുദ്ധത്തിന്റെ ഒരു പ്രക്ഷേപണമുറി തന്നെ ആവുകയായിരുന്നു. ഈ കഥയിലെ വിനോദിനും, പപ്പുവിന്റെ സുഹൃത്തിനെന്നപോലെ, യുദ്ധത്തില്‍ വച്ച്‌ സമനില തെറ്റുന്നു. യുദ്ധത്തില്‍ ഇല്ലാതിരുന്നിട്ടും ഇങ്ങനെ എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാം എന്ന കൃത്യമായ ഒരു പ്രസ്താവത്തിന്റെ രാഷ്ട്രീയമൂല്യം ' അബുഗ്രാഇബ്‌' പുറത്തുവിട്ട ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അത്‌ ഹിംസാത്മകമായ ഒരു ശക്തിക്കു മുന്നില്‍ ദുര്‍ബ്ബലമാവുന്ന പൗരബോധത്തിന്റേതു കൂടിയായിരുന്നു. ഭയം ഒരു ജീവിതവ്യവസ്ഥ ആവുകയായിരുന്നു. വിനോദിനു സമനില തെറ്റുന്നത്‌ യുദ്ധത്തെ കടന്നു പോവാനാണ്‌. കഥയില്‍ പെട്ടെന്ന് ഒരു ചുഴലി പോലെ ലോകം പൊടി പടര്‍ത്തി ഉയരുന്നു. നമ്മുടെ ജീവചരിത്രത്തിനു പുറത്തെ സംഭവങ്ങള്‍ നമ്മുടെ തന്നെ സാമൂഹ്യാസ്തിത്വത്തെ സ്പര്‍ശിക്കുന്ന സന്ദര്‍ഭങ്ങളായി കഥയിലും കടന്നു വരുന്നു. ലോകത്തിലേക്ക്‌ മലയാളിയും വേര്‍പെടുന്നു. 'അബു ഗ്രാഇബി'ല്‍ ഇല്ലാതിരിക്കുമ്പോഴും, പെരിയാറിലെ വെള്ളവും കാനഡയിലെ തടാകപ്പരപ്പും അയാളുടെ കണ്ണാടിബിംബത്തെ ചിതറിക്കുന്നു. കഥ, ഒരാളില്‍ എന്നല്ല മറ്റൊരാളില്‍ മാത്രമല്ല, ലോകത്തിലും അതിന്റെ ജീവിതം തപ്പുന്നു.

മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍, പശ്ചാത്യസമൂഹത്തിന്റെ മൂല്യവ്യവസ്ഥാ പശ്ചാത്തലങ്ങള്‍, വേറിട്ടു പാര്‍ക്കുന്നതിന്റെ ആന്തരിക കഥാഗതികള്‍, ഈ പുസ്തകത്തിലെ കഥകളുടെ പ്രമേയവും സൂചകങ്ങളുമായി എപ്പോഴും കടന്നു വരുന്നു. പാരമ്പര്യം എന്നത്‌ ഒരാള്‍ സ്വീകരിക്കുന്ന സാംസ്കാരിക വാഗ്ദാനം എന്നതിനപ്പുറം അയാളുടെ ജീവിതനീക്കത്തിന്റെ ഓരോ കാല്‍വെപ്പും ഉറപ്പാക്കുന്ന മൂല്യവ്യവസ്ഥ കൂടിയാകുന്നുവെന്നാണ്‌ ഈ കഥകളില്‍ പലതും, നമ്മളെല്ലാം കരുതുന്നതുപോലെ, വിശ്വസിക്കുന്നത്‌. അതുകൊണ്ടു തന്നെ ആ മൂല്യവ്യവസ്ഥയുടെ പ്രതിലോമകങ്ങളായ ആവശ്യങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍ അത്തരം അഭിമുഖീകരണങ്ങള്‍ പോലും വളരെ ശാന്തവും സൗമ്യവുമായി നേരിടാന്‍ ആഗ്രഹിക്കുന്നു ഈ കഥകളും കഥാപാത്രങ്ങളുമെന്നത്‌ നമ്മുടെ ശ്രദ്ധ നേടുന്നു. ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി, ഒരു കുടുംബം, ഒരു സമൂഹം, എന്ന കല്‍പനയിലേക്ക്ക്‌ അത്‌ കരുണയോടേ നോക്കുന്നു. ലളിതവും, നേര്‍ രൂപനീക്കങ്ങളുമായി ജീവിതത്തിന്റെ പത്ത്‌ കഥാ ഖണ്ഡങ്ങള്‍ അങ്ങനെയൊരു സ്ഥലം നമ്മുടെ ഭാവനയില്‍ നിര്‍മ്മിക്കുന്നു.

അടിക്കുറിപ്പ്‌:ശ്രീരമകൃഷ്ണപരമഹംസര്‍ തന്റെ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട്‌ പറഞ്ഞ ഒരു വരിയാണിത്‌. പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ. മോക്ഷത്തെക്കുറിച്ചോ ഈശ്വരസന്നിധിയിലെത്തേണ്ടുന്ന ഒരാളുടെ മനസ്സിനെക്കുറിച്ചോ പറഞ്ഞു തുടങ്ങിയതാവാം അദ്ദേഹം, അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സമാധിയിലേക്കും (അബോധത്തിലേക്കും) പോകുമായിരുന്നത്രേ. കഥകള്‍ എഴുതുമ്പോള്‍, തീരുമ്പോള്‍,തനിക്ക്‌ ആശ്വാസം തോന്നാറുണ്ട്‌ എന്ന് നിര്‍മ്മല ഒരു കത്തില്‍ എനിക്കെഴുതിയപ്പോള്‍ ഞാന്‍ പരമഹംസരുടെ വരികള്‍ ഓര്‍ത്തു. നിര്‍മ്മലയും പുണ്യനദിയിലേക്ക്‌ എത്തിയവളെപ്പോലെയായിരുന്നു. ഒരു തരം ആശ്വാസത്തിലേക്ക്‌, മുക്തിയിലേക്ക്‌ കഥകളുമായി വന്ന ആള്‍, എനാല്‍ ആ യാത്രകളിലൊക്കെയും അവര്‍ ജീവിതത്തെ ഓര്‍ത്തു. വേദനയും സന്തോഷവും നല്‍കിയ ഓര്‍മ്മകളില്‍, ആ നദിക്കരയിലെന്ന പോലെ, തങ്ങി നിന്നു. മോക്ഷമില്ലാത്ത ജീവിതമത്രേ, കഥയുടേതും.