Tuesday, October 30, 2012

പച്ചചിരിയും കൂരമ്പുകളും

പുസ്തകം : പച്ചചിരിയും കൂരമ്പുകളും
രചയിതാവ് : രവി പുലിയന്നൂർ
പ്രസാധകര്‍ : പാലാസഹൃദയസമിതി / നാഷണൽ ബുക്ക്സ്റ്റാൾ
അവലോകനം : മീരാകൃഷ്ണ



"ചിരിക്കാൻ കഴിവുള്ളവനാതയാലും
അവൻ ലോകത്തിലെ ജേതാവാണ്‌"
(ഗിയോകോമോലിയോപാർഡി)

ഹാസ്യഭാവനയുള്ള സഹൃദയന്‌ വൈരുദ്ധ്യമായി തോന്നുന്നതെന്തും നർമ്മമായി രൂപാന്തരപ്പെടാം. ഇതിനു പ്രേരകമാകുന്നത്‌ അയാളുടെ ഉള്ളിലെ ആർദ്രതയും അനുകമ്പയുമാണ്‌. വൈരുദ്ധ്യങ്ങളെ അനുപമമായ ഭാഷയിലൂടെ പ്രത്യേക സന്ദർഭങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ്‌. "പച്ചച്ചിരിയും കൂരമ്പുകളും" എന്ന പുസ്തകത്തിൽ (വില 190/) രവി പുലിയന്നൂർ പച്ചച്ചിരിയും കൂരമ്പുകളും വായിക്കുമ്പോൾ നൈതികവും രാഷ്ട്രീയവും വംശീയവുമായ വിമർശനങ്ങളും ചിലഇടപെടലുകളും ദർശിക്കുന്നു. എഴുത്തുകാരന്‌ അനുഭവബോദ്ധ്യമുള്ള സംഭവങ്ങളും സ്ഥലങ്ങളും പശ്ചാത്തലമാക്കിയുള്ള രചനകളാണധികവും. മലയാളിയുടെ ഫലിതങ്ങൾ പൊതുവെ ആക്ഷേപഹാസ്യ ശൈലിയിലാണ്‌. രവി പുലിയന്നൂറിന്റെ ആക്ഷേപഹാസ്യശൈലിക്ക്‌ ശുദ്ധ ഫലിതം പ്രദാനം ചെയ്യാൻ കഴിയുന്നുഎന്നുള്ളതാണ്‌ രചനയുടെ മഹനീയത. വർത്തമാന യാഥാർത്ഥ്യങ്ങളെ
നിശിതമായ ആക്ഷേപഹാസ്യ സ്വരത്തിൽ അവതരിപ്പിക്കുന്നു. ലോകത്തിന്റെ ജീർണ്ണതയെ തകർക്കാനുള്ള ഒരു യജ്ഞംതന്നെയായി മാറുകയാണ്‌ പുലിയന്നൂറിന്റെ ഹാസ്യരചന. ഗതകാലത്തിന്റെയും സമകാലത്തിന്റെയും അടയാളപ്പെടുത്തലുകളായി മാറുന്ന രചനകളാണ്‌ ഇദ്ദേഹത്തിന്റെ "ചെമ്പകരാമൻപിള്ള ജന്മശതാബ്ദി" മോഹനചന്ദ്രൻ മിണ്ടുന്നില്ല." എന്നു സ്വന്തം മാവേലി" "പോപ്പി കമ്മ്യൂണിക്കേറ്റഡ്‌", "ദൂരദർശൻ കേന്ദ്രം കോതായിക്കുന്ന്‌" മുതലായവ.
ആക്ഷേപഹാസ്യ വിഭാഗത്തിനു ലഭിച്ച മികച്ച ശൈലിബദ്ധ രചനകളാണ്‌ ഇവ. വരമൊഴിയെക്കാൾ ശ്രദ്ധിക്കപ്പെടുന്ന വാമൊഴി പരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളും ഇദ്ദേഹം നടത്തുന്നുണ്ട്‌. പല കഥകളിലും ഹിയാ..ഹിയ..ദുർർ..ദുർർ...ഫുർർ.. .ഫുർർ... മുതലായ നിരർത്ഥക ശബ്ദങ്ങൾ അടയാളപ്പെടുത്തുന്നതിലൂടെ ബഷീറിയൻ ശൈലിയിലേക്കുള്ള പിൻതുടർച്ച അവകാശപ്പെടാം. കന്മഷമില്ലാത്ത ഹാസ്യമാണ്‌ ഇദ്ദേഹത്തിന്റേത്‌. ആത്മപരിഹാസവും സാമൂഹ്യപരിഹാസവും നിറയുന്നുണ്ട്‌ രചനകളിൽ. കോമളപുരത്തെ മുഖ്യമന്ത്രിക്ക്‌ മൂക്കിൽക്കടി "മൂക്കണോഗൊണോലോറിയ സിൻഡ്രി" എന്നതിനു പേരിട്ട്‌ അമേരിക്കയിലെ ഡാങ്കോ ഡാങ്കോയുടെ സ്പുട്ട്‌ ഹോസ്പിറ്റലിൽ മാത്രമേ ഇതിനു ചികിത്സയുള്ളൂ എന്നു പറയുന്ന രവിയുടെ ഫലിതസാഹിത്യസൃഷ്ടി പ്രശംസനീയം തന്നെ. പാരമ്പര്യ ആയൂർവേദവൈദ്യൻ കത്രിക ഉപയോഗിച്ച്‌ മൂക്കിലെ രോമം ഞറുക്കി. രോഗം പമ്പ കടന്നു. ബാഹ്യ മുഖത്തു കാണുന്ന സ്വഭാവമല്ല രവിയുടെ രചനയുടെ അന്തർഘടന പുലർത്തുന്നതെന്ന്‌ ഈ ഒരു
കഥമാത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്‌. 1986 ഒക്ടോബറിൽ ബർലിനിൽ നടന്ന ലോക മലയാള സമ്മേളനത്തിൽ മലയാളഭാഷയും സാഹിത്യവുമായി ഒട്ടും ബന്ധമില്ലാത്തവർ പങ്കെടുത്തതിനെപ്പറ്റിയുള്ള ഹാസ്യചിത്രീകരണമാണ്‌ ബർലിൻ മലയാളം. ഇട്ടൂപ്പു ചേട്ടനുമായുള്ള അഭിമുഖത്തിൽ ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടുവിനെ-കുണ്ടക്കിന്റെ നികണ്ടു എന്നും ദശരഥനെ ദശതരൻ എന്നും, വിദ്യാഭ്യാസത്തെ വിധ്യാബ്യാസമെന്നു വികൃതമായി ഉച്ചരിപ്പിച്ച്‌ ഹാസ്യം
സൃഷ്ടിച്ചിരിക്കുന്നു. വാച്യാർത്ഥത്തിനപ്പുറത്തെത്തി നിൽക്കുന്ന മറ്റൊരർത്ഥത്തിന്റെ ധ്വനി പരതയിലാണ്‌ ഒരു ഉൾനാടൻ കഥയും അന്തരമെന്ന കാർട്ടൂൺ കഥയും. 'ഒരു പശു കയറു പറിച്ചുകൊണ്ട്‌ അയൽക്കാരന്റെ പറമ്പിൽ കയറുന്നതുകണ്ട്‌ സഹായിക്കാൻ മുണ്ടുമടക്കിക്കുത്തി മുറ്റത്തേയ്ക്കിറങ്ങിയ ഇട്ടികുഞ്ഞിനോട്‌ മേരിക്കുട്ടിപറയുന്നു "ഹി...ഹി...ഹി... ഒരു തലയിണക്കപ്പുറത്ത്‌ നിന്ന്‌ ഇപ്പുറം കടക്കാൻ കഴിയാത്ത ആളാ വേലിചാടി പശുവിനെ പിടിച്ച്‌ കെട്ടുന്നത്‌. ഹി..ഹി..ഹി..." ആത്മജ്ഞാനത്തിൽ നിന്നുണർന്ന ധാർമികരോക്ഷം തന്നെയാണ്‌ ഇവിടെ മനുഷ്യരുണ്ടോ എന്ന
ആക്ഷേപഹാസ്യ കഥയിൽ. വെട്ടൂർ രാമൻനായരെപോലെ ,സാമുദായിക സംഘടനകളുടെ
പിൻതിരിപ്പൻ ആശയങ്ങളോടുള്ള കലഹം തന്നെയാണ്‌ പുലിയന്നൂറിന്റെ സമുദായചിന്ത എന്ന കഥയിലെ ഹാസ്യവിമർശനവും. 1897-ൽ മെരിഡിത്‌ പ്രസിദ്ധപ്പെടുത്തിയ എസ്സെഓൺ കോമഡി എന്ന ഉപന്യാസഗ്രന്ഥത്തിൽ കോമിക്സ്പരിറ്റ്‌ എന്നുപറയുന്നത്‌ ഹാസ്യചേതനയാണ്‌. സമുദായമാണ്‌ അതിനാധാരം. ഓരോ സമുദായത്തിന്റെയും അജ്ഞതമാറുവാൻ ഹാസ്യചേതന ജാഗരൂകമായിരുന്നു. സമുദായചിന്ത എന്ന്‌ രചനയിലൂടെ ഒരുസമുദായത്തിന്റെ മിഥ്യാഭിമാനവും സങ്കുചിതത്വവും വിഡ്ഢിത്തപരമ്പരകളും മാറ്റുകതന്നെയാണ്‌ രവി പുലിയന്നൂറും ചെയ്യുന്നത്‌. അതുകൊണ്ട്‌ ഈ കഥ
മികച്ച സാഹിത്യ പ്രവർത്തനം കൂടിയായി മാറുന്നു.

ക്രിയാഗപേഷണം എന്ന കഥയിൽ അധ്യാപകന്റെ ഉച്ചാരണപ്രകാരം വിധ്യാബ്യാസമാണോ വിദ്യാഭ്യാസമാണോ ശരി എന്നുള്ള വിദ്യാർത്ഥികളുടെ സംശയത്തിന്‌ ശ്രവണത്തിന്റെ പ്രശ്നമാണെന്നു പറയുന്ന അധ്യാപകൻ അതുകൊണ്ട്‌ ഉത്തരം കണ്ടുപിടിക്കാൻ ക്രിയാഗവേഷണം നടത്താൻ നീക്കിവച്ചതുകയിൽ ബാക്കിയുള്ളതുകൊണ്ട്‌ ഉടനെ ഗവേഷണം ആരംഭിക്കാം എന്നുള്ള തീരുമാനം
എടുക്കുന്നു. ഡിസ്ട്രിക്‌ പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാമിനോടുള്ള (ഡി.പി.ഇ.പി) വൈകാരികമായ വിരക്തി പ്രകടനം ആണിത്‌. പ്രശംസിക്കുന്നതുപോലെ തോന്നിച്ച്‌ എതിരാളിയെ അവഹേളിക്കുവാൻ നല്ല ഒരു മാർഗ്ഗംതന്നെയാണ്‌ ഐറണി. ജനുവരി 17 കരിദിനം എന്ന കഥയിൽ ശോകത്തേയും ഹാസ്യം കൊണ്ടുനേരിടുന്നു. കരയാനുള്ള പേടികൊണ്ട്‌ ഞാനെല്ലാത്തിനും ചിരിയുണ്ടാക്കുന്നു" എന്ന പിറെ അഗസ്റ്റിന്റെ വരികളാണ്‌ ഓർത്തുപോകുന്നത്‌. വിദ്യാഭ്യാസവകുപ്പിലെ ഗുമസ്തനും ഹാസ്യ സാഹിത്യകാരനും അംഗീകാരമില്ല എന്ന വസ്തുത എടുത്തു പറയുന്നു. മലയാറ്റൂർ രാമകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ 'ഫലിതത്തോട്‌ നാം കാണിക്കുന്നത്‌ ഒരു ചിറ്റമ്മനയമാണ്‌.'



ഹാസ്യ സാഹിത്യത്തിന്റെ പിതൃസ്ഥാനീയനായ തോലൻമുതൽ കുഞ്ചൻനമ്പ്യാർ സഞ്ജയൻ മുതലായവരിലൂടെ കടന്നു പോകുമ്പോൾ മൂർച്ചയേറിയ പരിഹാസത്തിന്റെ ചിരിയാണ്‌ നാം ദർശിക്കുന്നത്‌. ഹാസ്യം ആശ്രയിക്കുന്നത്‌ ബുദ്ധിയെയാണ്‌. ഹാസ്യത്തിന്റെ രീതിയും അതിന്റെ സംചാരണ വിധവുമനുസരിച്ച്‌ ചിരിയുടെ നിയന്ത്രണകേന്ദ്രം തലച്ചോറിന്റെ മുകളിലെ പോൺസാണ്‌. സെറിബല്ലവും കോർട്ടക്സിന്റെ വിവിധഭാഗങ്ങളും ഇതിലുൾപ്പെടുന്നു. ഫ്രോയിഡിയൻ നിരീക്ഷണപ്രകാരം ഫലിതത്തെ സോദ്ദേശമെന്നും നിർദോഷമെന്നും രണ്ടായിതരം തിരിച്ചിരിക്കുന്നു. സോദ്ദേശഫലിതത്തിൽ നിന്ന്‌ പൊട്ടിച്ചിരിയും, നിർദോഷഫലിതത്തിൽ നിന്ന്‌ സന്തോഷവും ഉടലെടുക്കുന്നു. പുലിയന്നൂറിന്റെ ആക്ഷേപഹാസ്യകഥകൾ സോദ്ദേശഫലിതങ്ങളും, വെറും ഹാസ്യകഥകളും കാർട്ടൂൺ കഥകളും നിർദോഷഫലിതങ്ങളുമാണ്‌. ഈസ്റ്റുമാന്റെ നിരീക്ഷണപ്രകാരം
ക്രോധവും ദേഷ്യവും കഠിനവികാരങ്ങളുമുണ്ടായാൽ ഹാസ്യം അകന്നുപോകും. ഹാസ്യം കാരുണ്യം കലർന്നതായിരിക്കണം. അതുകൊണ്ടായിരിക്കാം രവിജനവിരുദ്ധവികസനത്തിന്റെ മുഖംമാത്രമണിയുന്ന രാഷ്ട്രീയസ്വഭാവത്തെ രാഷ്ട്രീയക്കാരുടെ വാക്കും നോക്കുമായി കഥകളിൽ ചിത്രീകരിച്ച്‌ മർമ്മത്തിൽ തറയ്ക്കുന്നവിധം നർമ്മമാക്കി മാറ്റുന്നത്‌. "ഇട്ടൂപ്പുചേട്ടനും പി.എസ്സ്‌.സിയും" എന്നുള്ള കഥയ്ക്കു പിന്നിൽ സൂക്ഷ്മമായ അന്തർധാരകളുണ്ട്‌. പരുഷയാഥാർത്ഥ്യത്തിൽ നിന്നുള്ള കയ്പുള്ള ചിരിയാണ്‌ കടന്നുവരുന്നത്‌. ഭരതമുനി നാട്യശാസ്ത്രത്തിൽ പറയുന്നതുപോലെത്തന്നെ വികളമായ ഭാഷയും വികളമായ വാക്കും,വികൃതമായ വേഷവും, രവി പുലിയന്നൂർ ഫലിതത്തിനു വിധേയമാകുന്നുണ്ട്‌. ഹാസ്യ രചയിതാവിനെപ്പറ്റി ജീൻപോൾ പറയുന്നു. "മാനസിക സ്വാതന്ത്ര്യം ഫലിതത്തെ ജനിപ്പിക്കുന്നു" ഫലിതം മാനസീക സ്വാതന്ത്ര്യത്തേയും രവി പുലിയന്നൂറിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്‌. പല കഥകളിലും പൂന്താനത്തിന്റെ സാമൂഹ്യവിമർശനപരമായ ആത്മീയഹാസ്യവും നമ്പ്യാരുടെ പച്ചമലയാളത്തിലുള്ള ഫലിതവും കേസരിയുടെ പരിഹാസ ലേഖനങ്ങളും സി.വി.കുഞ്ഞുരാമന്റെ സമുദായത്തെ നോക്കിയുള്ള നർമ്മവും ഇ.വി.കൃഷ്ണപിള്ളയുടെ ഫലിതം കലർന്ന ജീവിതവും സഞ്ജയന്റെ വേദനയിൽ കുതിർന്ന ചിരിയും കൈരളിക്കു കിട്ടിയ മഹാസമ്പത്താണ്‌. ബഷീറിന്റെ ജന്മസിദ്ധമായ ഹാസ്യബോധവും മലയാറ്റൂരിന്റെയും, വി.കെ.എന്റേയും, ഡി.സി.കിഴക്കേമുറിയുടേയും, വേളൂർ കൃഷ്ണൻകുട്ടിയുടെയും ഒക്കെ പിൻതുടർച്ചക്കാരനാകാൻ രവി പുലിയന്നൂറിന്‌ ഈ പുസ്തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്‌. രവിയുടെ രചനകൾ ഓരോ വീക്ഷണകോണിലൂടെയും ദർശിക്കുമ്പോൾ അർത്ഥയുക്തങ്ങളോ വൈരുദ്ധ്യാത്മകങ്ങളോ ആയിതോന്നാം. കാരണം ഹാസ്യം ഉത്ഭവിക്കുന്നത്‌ പൊരുത്തക്കേടുകളിൽ നിന്നാണ്‌ എന്നുള്ളതാണുസത്യം. ഹാസ്യ സാഹിത്യം ശാസ്ത്രാധിഷ്ഠിതവും ആരോഗ്യദായകവും സന്തോഷകാരണവുമാകുന്നു. മുല്ലമൊട്ടുകൾപ്പോലെ കാണപ്പെടുന്ന പല്ലിന്റെ നിറമായ തൂവെള്ള നിറമാണ്‌ ഭരതമുനി ഹാസ്യത്തിനു നൽകിയ നിറം. സ്മിതം, ഹസിതം, വികസിതം, ഉപഹസിതം,
അപഹസിതം, അതിഹസിതം, എന്നിങ്ങനെയുള്ള ആറുതരം ഹാസ്യവിഭാഗങ്ങളിൽകൂടെയും രവിപുലിയന്നൂർ സഞ്ചരിച്ചിരിക്കുന്നു. അദ്ദേഹം സ്വതസിദ്ധമായ പദസമ്പത്തിനുടമയാണ്‌. വൈഖരിയെ അറിയുന്നവനുമാണ്‌. അസ്ഥിത്വത്തിന്റെ വൈരുദ്ധ്യങ്ങൾ ദർശിക്കുന്നതിൽ നിന്നുണ്ടാകുന്ന നർമ്മമാണ്‌ ഈ പുസ്തകത്തിലധികവും. കാർട്ടൂണിസ്റ്റിന്റെ കണ്ണും ദാർശനീകന്റെ അകക്കണ്ണും രവി പുലിയന്നൂറിൽ ഒന്നിച്ചു കാണുന്നുണ്ട്‌. അവതാരികയിൽ സോമനാഥൻനായർ
പറയുന്നു. "ഒരു വലിയ പ്രസിദ്ധീകരണശാലയിൽ റിവ്യൂവിനുപോയപ്പോൾ അവിടെ ഹാസ്യ
സാഹിത്യകൃതികൾ ഒന്നും തന്നെ കണ്ടില്ല" എന്ന്‌. "പച്ചച്ചിരിയും കൂരമ്പുകളും" പോലെയുള്ള രചനകളും രവിപുലിയന്നൂറിനെപ്പോലുള്ള ഹാസ്യസാഹിത്യകാരന്മാരുമുള്ളപ്പോൾ മലയാള ഹാസ്യ സാഹിത്യശാഖ
ദുർബ്ബലമാകുന്നതെന്തുകൊണ്ടാണ്‌. മഹാകവി ടാഗോർ പറഞ്ഞതുപോലെ 'നർമ്മബോധം'
നമുക്കില്ലെങ്കിൽ ശരിയായ ബോധം നമുക്കില്ല എന്നാണതിനർത്ഥം". പടർന്നു പന്തലിച്ചു കിടക്കുന്ന ആംഗലേയസാഹിത്യത്തിലെ വിത്യൂമർസറ്റയർ സർക്കാസം ഇൻവെക്ടീവ്‌ പാരഡി പാരഡോക്സ്‌ എപ്പിഗ്രാം ഐറണി എന്നീ ഹാസ്യവിഭാഗങ്ങളും രവിയുടെ രചനയിൽ കലരുന്നുണ്ട്‌. ഹാസ്യത്തിലൂടെ സത്യത്തെ വെളിപ്പെടുത്തുകയും മാനവീകതയുടെ വികാസത്തെ തടയുന്ന ശക്തികളോട്‌
പ്രതികരിക്കുകയും ചെയ്യുന്ന സുഭഗമായ ആഖ്യാന കൗശവം "പച്ചച്ചിരിയും കൂരമ്പുകളും" പകർന്നു തരുമ്പോൾ സംശയലേശമെന്യെ പറയുവാൻ സാധിക്കുന്നു രവിപുലിയന്നൂർ വായനക്കാർക്കു നൽകിയിരിക്കുന്നത്‌ ചിരിയുടെ മികച്ച വിമർശന സാഹിത്യകൂരമ്പുകൾ തന്നെയാണ്‌.

Saturday, October 27, 2012

ചെവികള്‍ ചെമ്പരത്തികള്‍

പുസ്തകം : ചെവികള്‍ ചെമ്പരത്തികള്‍
രചയിതാവ് : ലതീഷ് മോഹന്‍
പ്രസാധകര്‍ :
അവലോകനം : എം.ആര്‍.വിഷ്ണുപ്രസാദ്

തലച്ചോറില്‍ നിറയെ സൂര്യകാന്തികളുള്ള ഒരു സംഗീത ബാന്‍ഡാണ് പിങ്ക് ഫ്ലോയ്ഡ്. ലതീഷ് മോഹന്റെ കവിതയിലുമുണ്ട് സൂര്യനെ അഭിമുഖീകരിക്കുന്ന മഞ്ഞത്തലകളുടെ നിര. ഒളിഞ്ഞു നില്‍ക്കുന്ന സൂര്യനെ പാതി രാത്രിയിലും കടിക്കാന്‍ വെമ്പുന്ന നാഡി വ്യൂഹതിനുടമയാണ് ചെവിയില്‍ ചെമ്ബരതിയുള്ള ഇക്കവി. വിശദാംശങ്ങളില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധയെ ആട്ടി അകറ്റാനാണ് ഇവിടെ ശ്രമം. പണ്ടുള്ള തെല്ലാം തനി പണ്ടങ്ങ ളെന്ന് എഴുതി വെയ്ക്കുമ്പോള്‍ പിന്നണി സംഗീതമെന്തെന്നരിയെണ്ടേ?? ടിം ടിഡിം ടിഡിംഡിം ഡിം.....കവിതയില്‍ നിയമങ്ങള്‍ കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ് പലരും. ചുരുക്കി എഴുതണം..നീട്ടരുത്..പരത്തരുത്....വളയ്ക്കരുത്..തുണി അഴിക്കരുത്..അങ്ങനെ അങ്ങനെയുള്ള കവിതാ നിര്‍മാണ വര്‍ക്ക് ഷോപ്പ് നിയമങ്ങള്‍ ചീന്തി കൊണ്ടാണ് ഈ സംഗീതം പുരോഗമിക്കുന്നത്....ടിം ടിഡിം ടിഡിംഡിം ഡിം......എല്ലാം മനസിലാകുന്നില്ലേ....പിറകെ പോരുകയല്ലേ...വാ....വാ...
ഈ സമാഹാരത്തിലെ കുറ്റകൃത്യങ്ങള്‍ അതിന്‍റെ ഉള്ളടക്കത്തിലെ ശരീര ശാസ്ത്രം കോണ്ട് വേറിട്ടതാകുന്നു. പുതിയൊരു ദേശ-കാല- ശരീര ബോധത്തിലേക്ക്‌ അത് നമ്മെ കോണ്ട് ചെല്ലുന്നു. തികച്ചും സ്മാര്‍ട്ട്‌ ആയ ദൃശ്യ ബിംബ വിന്യാസത്തിലൂടെ തോന്നലുകളുടെ മേച്ചില്‍ പുറങ്ങളില്‍ ചെമ്പരത്തി ചൂടി നടക്കാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നിരോധിക്കപെട്ട ചെടികളും മനുഷ്യരും ഉറക്കെ പാടുന്ന ഉദ്യാനമായി ഇക്കവിതകള്‍ മാറുബോള്‍ കുന്നിന്‍ പുറങ്ങള്‍ അവരുടെ യാത്രാവിവരണം സ്വയം എഴുതാന്‍ തുടങ്ങും. പൊട്ടിയ കണ്ണാടിയുടെ ചിത്ര സംയോജനം തന്നെയാണിത്. അടുക്കി വെയ്ക്കുമ്പോള്‍ കൈ മുറിയുന്നതിന്റെ നിറപ്പാടുകള്‍ നക്കി തുടച്ചോ, കുടഞ്ഞു കളഞ്ഞോ അടുത്ത പേജിലേക്ക് പോകുമ്പോള്‍ അതാ ആലീസ്! ആലീസിന്റെ കഴുത്തിലെ ബോര്‍ഡില്‍ വരച്ചിട്ട അമ്പൂരിയെടുത്ത് ഹൃദയത്തിനു കുറുകെ ആഴ്തുന്നു. സ്വയം ഒരു പ്രണയചിഹ്നമാകാന്‍ തോന്നുന്നു ഇത്‌ വായിക്കുമ്പോള്‍. അതുപോലെ ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന കുന്നിന്‍ ചെരിവില്‍ വെച്ച് സാറയെ കാണുന്നു. എങ്ങനെയുണ്ട് പെണ്ണേ ഇക്കവിത എന്ന് ചോദിക്കുമ്പോള്‍ അവള്‍ ആംഗ്യത്തിലൂടെ മേഘങ്ങളേ അഴിച്ചുകെട്ടുന്നു. കാറ്റു വീശുന്നുണ്ടായിരുന്നു. ഉണക്കാനിട്ട ഉപമകള്‍ പറന്ന് പറന്ന് പോയി. ഇപ്പോള്‍ സാറ എന്നാല്‍ സാറ/ മേഘം എന്നാല്‍ മേഘം /പുല്ല് എന്നാല്‍ പുല്ല്/ മുല എന്നാല്‍ മുല.
കഴിഞ്ഞ തലമുറയ്ക്ക് കടം കൊടുക്കനുള്ളവരായിരുന്നു മിക്കവരും. തിരികെ കൊടുക്കാത്തതിന്റെ ജാള്യതയില്‍ കാലം കഴിക്കേ അവരില്‍ നിരാശയും വാര്‍ദ്ധക്യവും പൊട്ടുന്നു. നര പറിച്ചോണ്ടിരിക്ക്. അല്ലെങ്കില്‍ എല്ലാം മറച്ചുവെച്ചു ഡൈ (die) ചെയ്യ്. കടം കൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍ ഇക്കവിയെ ഹരം കൊള്ളിക്കാറില്ല.
നഗരമുഖമുള്ള ഒരു മനുഷ്യന്റെ സ്വാതന്ത്ര്യ ഗീതങ്ങളാണ് ഇക്കവിതകള്‍. പബ്ബുകള്‍ അടിച്ചു തകര്‍ക്കുന്നത് സംസ്ക്കാരതോടുള്ള സ്നേഹം കൊണ്ടല്ല. മതവും ജാതിയും മറന്ന് ആണും പെണ്ണും കേട്ടിപിടിക്കുമെന്ന ഭയത്തില്‍ നിന്നാണ് ശിവസേനയുണ്ടാകുന്നത്. ഇണ ചേരുന്നതിന് കാരണങ്ങള്‍ ബോധിപ്പിക്കെണ്ടാത്ത ഒരിടത്ത് നിന്നേ തുറന്ന രചനകള്‍ സാധ്യമാകൂ. നീല നിറമുള്ള ഒരു പബ്ബിലേക്ക് കടന്നുചെല്ലും പോലെ സുഖദമാകുന്നു ഈ പുസ്തകതിലെക്കുള്ള യാത്ര. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കാവ്യ രചനാ വൈവിധ്യങ്ങളില്‍ ഏറെ ശ്രേധേയമാകുന്നു വാക്കുകള്‍ കൊണ്ടുള്ള ഈ വാതുവെയ്പ്പ്.

Wednesday, October 24, 2012

പഴനീരാണ്ടി

പുസ്തകം : പഴനീരാണ്ടി
രചയിതാവ് : ശിവകുമാര്‍ അമ്പലപ്പുഴ

പ്രസാധകര്‍ : ഡിസി ബുക്സ്

അവലോകനം : ജ്യോതിബായ് പരിയാടത്ത്





വായനയുടെ രസാനുഭൂതി അർത്ഥത്തിനും മുൻപേ ഉള്ളിലെത്തുകയും അതുവഴി ആവർത്തിച്ചുള്ള വായനയിലേയ്ക്കും ആഴത്തിലുള്ള ആസ്വാദനത്തിലേയ്ക്കും വായനക്കാരനെ കൊണ്ടുപോവുകയും ചെയ്യുന്നുവെങ്കിൽ ആ എഴുത്തിനെ കലർപ്പില്ലാത്ത ഒന്നായി വ്യാഖ്യാനിക്കാം.

ഇത്തരത്തിൽ ഒറ്റവായനയ്ക്കു വഴങ്ങിത്തരുന്ന ഒന്നായിരിക്കെത്തന്നെ വാക്കുകളുടെ ശബ്ദാർത്ഥങ്ങൾക്കുമപ്പുറത്തുള്ള , അല്ലെങ്കിൽ ആശയപരമായി അതിലും കവിഞ്ഞ ഒരു സംവേദനാനുഭവം പകരുന്ന തരത്തിലുള്ള കവിതകളാണ്‌ ശിവകുമാർ അമ്പലപ്പുഴയുടേത്‌.
സ്ഥൂലമായ വർണ്ണനകളും ആവർത്തനങ്ങളൂം കൊണ്ട്‌ വായനക്കാരനെ ഒട്ടും ചെടിപ്പിക്കാതെ കൃത്യമായ പദസന്നിവേശങ്ങളാൽ അങ്ങേയറ്റം സൂക്ഷ്മതയോടെ മെനഞ്ഞെടുക്കുന്ന ശിവകുമാറിന്റെ കവിതകൾ മിക്കവയും സാങ്കേതികമായും ലാവണ്യപരമായും മികച്ച രൂപശിൽപ്പങ്ങൾതന്നെയാണ്‌. സമൂഹത്തോടും പ്രകൃതിയോടും സ്വന്തം ജീവിതാനുഭവങ്ങളിലൂന്നിയുള്ള സർഗ്ഗാത്മകപ്രതികരണമാണ്‌ ശിവകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'പഴനീരാണ്ടി'.

പുതിയ കാലത്തിനനുഗുണമാവും വിധം കവിതയിൽ പുതിയസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ പഴമയുടെ ലാവണ്യദർശനത്തേയും വാങ്മയങ്ങളെയും കൈവിട്ടുകളയാതെ സന്ദർഭാനുസാരിയായി ഇണക്കിച്ചേർക്കുകയും ചെയ്തുകൊണ്ടുള്ള കാവ്യനിർമ്മാണശൈലിയാണ്‌ ശിവകുമാർ ഈ സമാഹാരത്തിൽ അവലംബിച്ചിരിക്കുന്നത്‌. ആദ്യവായനയിൽത്തന്നെ ശ്രവണസംബന്ധിയായ ഒരു സംവേദനം പകരുന്ന രചനകൾ എന്നു വ്യാഖ്യാനിക്കാവുന്ന വായനാനുഭവമാണ്‌ പഴനീരാണ്ടിയിലെ ഭൂരിഭാഗം കവിതകളിൽ നിന്നും ലഭിക്കുന്നത്‌.

കർമ്മമോ കർത്തവ്യമോ അല്ലെങ്കിൽപോലും കവിതയെ ലാളിച്ച്‌ കൂടെ നടത്തുകയും കവിതയില്ലാത്ത ലോകം കലുഷവും മനസ്സ്‌ പ്രക്ഷുബ്ധവും ആണെന്നു തിരിച്ചറിയുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ജീർണ്ണതയുടെ ചിതൽമണ്ണ്‌ നിശ്ശബ്ദം അടരുന്നതിന്റെ അനുഭൂതിപ്പകർച്ചയാണ്‌ കവിതയെഴുത്തെന്ന്‌ ശിവകുമാർ 'വാഴപ്പൂത്തുമ്പത്തെ തേൻതുള്ളി ' എന്ന മുഖക്കുറിപ്പിൽ സ്വയം പരിചയപ്പെടുത്തുന്നു.

`രാവുണ്ണി`മുതൽ `പുല്ലിംഗം` വരെ (9 ക്യാപ്സൂൾ- കവിതകൾ കൊള്ളിച്ച മൈക്രോക്കൂടടക്കം) ഇരുപത്താറു കവിതകളാണ്‌ പഴനീരാണ്ടിയിൽ ഉള്ളത്‌. സ്വാനുഭവച്ചേരുവകൾ ഏകദേശം എല്ലാ കവിതകളേയും സമ്പുഷ്ടമാക്കുന്നുവെങ്കിലും രാവുണ്ണി, അധോലോകം, പഴനീരാണ്ടി, പുനർജ്ജനി, കണ്ണുകൾ എന്നിവയുടെ ആഖ്യാനത്തിൽ ഈ അനുഭവച്ചേർച്ച കവിതയുടെ കരുത്തായി മാറുന്നത്‌ കാണാം. , പ്രവാസജീവിതത്തിന്റെ ചര്യകൾക്കു തികച്ചും യോജിക്കുന്ന ലളിതമായ ഉപമകളിലൂടെ ഉരുത്തിരിയുന്ന ,ഒരുപ്രവാസിയുടെ ജീവിതത്തിലെ ആവർത്തനവിരസതയും അയാൾ അനുഭവിക്കുന്ന ഗൃഹാതുരതയും, നഷ്ടബോധവും നാട്ടിൽ ബാക്കിവെച്ചുപോകുന്ന സൗഹൃദവും ഒക്കെ വരച്ചുകാട്ടുന്ന രാവുണ്ണി എന്ന ഒറ്റകവിതയുടെ വായനയിൽനിന്നുതന്നെ ആശയത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങളുടെ ആവിഷ്കാരത്തിലും പദങ്ങളുടേ സന്നിവേശത്തിലും കവി പ്രകടിപ്പിക്കുന്ന അസാമാന്യമായ കൈയ്യടക്കം മനസ്സിലാക്കാൻ സാധിക്കും. അധികമായിപ്പറയുന്ന ഒറ്റ വാക്കുമില്ലെങ്കില്ക്കൂടിയും വിവരണാത്മകമായി അനുഭവപ്പെടുന്ന കവിതയാണിത്. പുഴയുടെ മണൽപ്പരപ്പിൽ പതിഞ്ഞുകിടന്ന കൂർമുനയുള്ള അസ്ഥിത്തുണ്ടൂകളിൽ അനാഥപിതൃത്വങ്ങളെ കാണിച്ചുതരുന്ന 'നിമജ്ജനം' എന്ന കവിതയിൽ കുത്തിമുറിവേല്പ്പിച്ചിട്ടും , വലിച്ചെറിഞ്ഞിട്ടാണെങ്കിൽപ്പോലും മോക്ഷവഴിയിലേയ്ക്ക്‌ എത്തിയ്ക്കപ്പെട്ട സഫലപിതൃത്വവും , മാതൃവാത്സല്യത്തിന്റെ കരുതലും ,പുത്രസ്നേഹത്തിന്റെ കരുത്തും തികച്ചും സ്വാഭാവികമായിത്തന്നെ വെളിപ്പെടുന്നുണ്ട്‌. ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഇടമുറിഞ്ഞ നാനാർത്ഥങ്ങൾ തേടുന്ന മഴനീര്‍സംഭരണി , മകൾക്കയച്ച ഇ-മെയിൽ, അധോലോകം, കേഴളം, മുല്ലപ്പെരിയാർ, റോയൽട്ടി, പിഴ എന്നീ കവിതകളീൽ ആദ്യന്തം ഒരു കറുത്ത ചിരിയുടെ അടിയൊഴുക്കുകൾ കാണാം. ഈ ചിരി അതിന്റെ ആവിഷ്കാരസാകല്യത്തിലെത്തുന്നകവിതയാണ്‌ അധോലോകം.

ചിലപ്പോൾ പുഷ്പിതാഗ്ര
ചിലപ്പോൾ ഇന്ദ്രവജ്രയുടെ കാഠിന്യം
നിത്യയാതനയുടേ അനുഷ്ഠിപ്പ്‌
എന്റെയാണെന്റെയാണീ കടുനൊമ്പരം

എന്നു തന്റെ അന്തർലോകനൊമ്പരങ്ങളെ തന്നിൽത്തന്നെ പടരാനനുവദിക്കുകയും ജീവിതചര്യയുടെ ഭാഗമായ പ്രതിവിധിയില്ലാത ആത്മപീഡനാനുഭവതിന്റെ പരിസമാപ്തി തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം തന്നെ സമകാലീന സാഹിത്യാന്തരീക്ഷത്തിന്റെ അധോലോക മാലിന്യപ്പടർച്ചകളുടെ മൂക്കുചുളിപ്പിക്കുന്ന ചീഞ്ഞഗന്ധം വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്‌ ഈ കവിത . ഇരട്ടത്തലച്ചി, വെട്ടുംതോറും ,സാങ്ങ്ഗായി എന്നീ കവിതകൾ പെണ്ണിനേയും പ്രകൃതിയേയും ചേർത്തുവായിക്കാവുന്നവയാണ്‌. മുത്ത്ശ്ശിച്ചൊല്ലിലെ ജീവിതസ്പന്ദങ്ങളെ വർത്തമാനകാലത്തിന്റെ പെൺപരിസ്ഥിതിയുമായി സമന്വയിപ്പിക്കുന്ന കവിതയാണ്‌ ഇരട്ടത്തലച്ചി. പ്രണയാനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയങ്ങളാണ്‌ കണ്ണുകൾ,പുനർജ്ജനി, പ്രണയത്തോറ്റം, പേരില്ലാക്കവിത,തേറ്റ എന്നീ കവിതകൾ. ഉറങ്ങുവാനാണെന്നാല്പ്പോലും കാമുകിയുടേ കണ്ണുകൾ ഒരിക്കലും അടയാതിരിയക്കട്ടെ എന്നു ചിന്തിക്കുന്ന കാമുകനും(കണ്ണുകൾ), ,നുണകൾ കൊണ്ടു തീർത്ത കാട്ടിൽ നേരിന്റെ തീപ്പൊരിപടർന്ന്‌ പ്രണയം വെണ്ണീറായിട്ടും പ്രതികാരത്തിന്റെ തേറ്റമുന രാകി കാത്തിരിക്കുന്ന കാമുകിയും (തേറ്റ)തീവ്രപ്രണയത്തിന്റെ രണ്ടു വിരുദ്ധമുഖങ്ങളാണ്‌ കാണിച്ചുതരുന്നത്‌. തികച്ചും ഗ്രാമീണമായ പദശൈലീപ്രയോഗങ്ങൾ കൊണ്ടു പ്രണയത്തിന്റെ ഒരു ആവഹനക്കളം തീർക്കുന്ന പ്രണയത്തോറ്റം വ്യതസ്തമായ വായനാനുഭവം നൽകുന്ന കവിതയാണ്‌ ‌. പുനർജ്ജനി എന്നകവിത ആശയപരമായും ഘടനാപരമായും തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്‌. ന്യൂസ്‌ റിപ്പോർട്ടിംഗിന്റെ ശൈലിയിൽ എഴുതപ്പെട്ട പുനർജനിയിലെ അന്ത:സ്പന്ദിതതാളമായി വർത്തിക്കുന്നത്‌ അതിലെ പ്രകടമായ വൈരുദ്ധ്യാത്മകതയാണ്‌ പ്രണയവും നിരാസവും, ശാപവും മോക്ഷവും , നാമജപവും പുലയാട്ടും പുനർജ്ജനിനൂഴലും തിരികെയുള്ളയാത്രയും ,അവസാനത്തെ ചൊറിച്ചുമല്ലലിന്റെ സൂചനയിൽ വരെ ഈ വൈരുദ്ധ്യം പ്രകടമാണ്‌.

സൂര്യശുദ്ധി രാകിയ
കൽച്ചീള്‍ മുനകളിൽ
രക്തബലിയാകണോ
ഉപേക്ഷിച്ച വിഴുപ്പുചുറ്റി
തുടക്കത്തിലേയ്ക്കു മടങ്ങണോ..

എന്ന മട്ടിൽ സന്ദേഹിയായ ഒരു മനസ്സിന്റെ വിരുദ്ധാത്മകദ്വന്ദഭാവം ഈകവിതയിലുടനീളം പ്രതിഫലിക്കുന്നു.

ആവിഷ്കാരഭംഗിയും സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതയാണ്‌ പഴനീരാണ്ടി

കാലമടർന്നമുള്ളിലവിൽ
നാളേയ്ക്കുനീണ്ട നടുക്കൊമ്പിൽ
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ
എന്ന്‌ കവിയുടേ സ്വത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രഖ്യാപനമാണ്‌ ഈ കവിത .

അനുഭവങ്ങൾ മനസ്സിന്റെ ബോധാബോധതലങ്ങളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ എപ്പോഴും സമാനമാവണമെന്നില്ല. സ്വാനുഭവങ്ങളെ കാവ്യഭാഷയിലേയ്ക്ക്‌ വിവർത്തനം ചെയ്യുമ്പോൾ സൃഷ്ടാവിന്റെ ഭൗതികസ്വത്വം മിക്കപ്പോഴും സൃഷ്ടിയിൽ പ്രകടമാവാനുള്ള സാധ്യത ഏറെയുണ്ട്‌ എന്നത്‌ എല്ലാക്കാലത്തും എല്ലാദേശത്തും എല്ലാ ഭാഷയിലേയും എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയാണ്‌. ഈ വെല്ലുവിളിയെ മറികടക്കാനുള്ള കാര്യമായ ശ്രമം ഒന്നും 'പഴനീരാണ്ടി' യുടെ കവിയിൽനിന്നും ഉണ്ടായതായി കാണുന്നില്ല. മറിച്ച്‌ കവിയെസംബന്ധിച്ച്‌ പഥ്യമെന്നുറപ്പുള്ള സുരക്ഷിതമായ ഒളിയിടത്തേക്കാൾ വായനയ്ക്കു ഹിതകരമായി വെളിപ്പെടുന്നതിന്റെ സത്യസന്ധവും അരക്ഷിതവുമായ തുറസ്സിടങ്ങളിൽ വിഹരിക്കാനിഷ്ടപ്പെടുന്നയാളാണു താൻ എന്നു പഴനീരാണ്ടിയിലെ കവിതകളിലൂടേ ശിവകുമാർ പറഞ്ഞുവെയ്ക്കുന്നുണ്ട്‌. കവിയുടെ സത്യസന്ധതയായി അതിനെ വ്യാഖ്യാനിക്കുന്നു . കവിതയുടേയും.

Sunday, October 21, 2012

അജ്ഞാതന്റെ വിളികള്‍

പുസ്തകം : അജ്ഞാതന്റെ വിളികള്‍
രചയിതാവ് : റസാഖ്‌ കുറ്റിക്കകം
പ്രസാധകര്‍ : ലിഖിതം ബുക്‌സ്‌, കണ്ണൂര്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍




കാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ കഥാപുസ്‌തകം (വില-40രൂപ )
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ്‌ റസാഖ്‌ കുറ്റിക്കകം എഴുതിയത്‌. സാധാരണവും അസാധാരണവുമായ ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ്‌ ഈ കഥാകാരന്‍. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട്‌ മലയാളകഥയെ വായനക്കാരിലേക്ക്‌ തിരിച്ചുപിടിക്കുകയാണ്‌ ഈ പുസ്‌തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന്‍ ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ്‌ 'പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്‌തകത്തിലെ അവസാനകഥ 'റോജാ മിസ്സി'ല്‍ വസ്‌ത്രധാരവും പെരുമാറ്റവും കൊണ്ട്‌ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്‌ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ്‌ പറയുന്നത്‌. കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കുടുംബമാണ്‌ 'നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ്‌ വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്‌ ഈ കഥയിലൂടെ റസാഖ്‌. കഥയും കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റും ജീവിക്കുന്നവരാണ്‌. അവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത്‌ തിരിച്ചറിയുന്നില്ല. കഥാകൃത്തിന്‌ അത്‌ കാണാതിരിക്കാനാവുന്നില്ല. 'അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്‌. മൊബൈലില്‍ ഇടയ്‌ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ്‌ ഈ കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്‌. കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ 'ദൃക്‌സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്‌ചയാണ്‌ ഈ കഥ അനുഭവിപ്പിക്കുന്നത്‌. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്‌ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ 'അജ്ഞാതന്റെ വിളികള്‍' എന്ന പുസ്‌തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്‌. മറുകാഴ്‌ചയിലേക്കുള്ള ഉണര്‍ത്തലും.

Thursday, October 18, 2012

സര്‍വേ ഓഫ് കേരള ഹിസ്റ്ററി

പുസ്തകം : സര്‍വേ ഓഫ് കേരള ഹിസ്റ്ററി
രചയിതാവ് : എ. ശ്രീധരമേനോന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍‌വ



ചരിത്രപഠനങ്ങളുടെ മൂര്‍ത്തത എന്നും സംശയത്തില്‍ തന്നെ ആയിരിക്കും. ഏകമാനമായ സമകാലം തന്നെ അസാധ്യമെന്നിരിക്കെ ചരിത്രത്തിന്റെ ഋജുരേഖ അതിനെക്കാള്‍ ഏറെ വിഷമംപിടിച്ചതാവാതെ വഴിയില്ല. എന്നാല്‍ പൂര്‍ണ്ണകല്പ്പിതമായ ഒന്നല്ല ചരിത്രമെന്നും നമ്മള്‍ അറിയുന്നു. ഭാവനാതീതമായി ചില വാസ്തവീകതകളെ അത് അടിസ്ഥാനപ്പെടുത്തുന്നുണ്ട്. വിവിധങ്ങളായ കണ്ടെത്തലുകളുടെയും വെളിപ്പെടുത്തലുകളുടെയും യുക്ത്യാധിഷ്ഠിതമായ വിന്യാസമായി 'നല്ല' ചരിത്രപഠനങ്ങളെ കാണാം. നല്ലത് എന്ന് എടുത്തുപറയാന്‍ കാരണം ഉണ്ട്. ചരിത്രത്തിന് സമകാലത്തിലും ഭാവിയിലും ഇടപെടാന്‍ അസാമാന്യമായ കരുത്തുണ്ട്. അതിനാല്‍ ലക് ഷ്യഭംഗം വന്ന നല്ലതല്ലാത്ത ചരിത്രനിര്‍മ്മിതികള്‍ ഏറെ സംഭവിക്കുന്നു. അധികാരപ്രമത്തമായ ഭരണങ്ങള്‍ ആദ്യം കൈവയ്ക്കുക ചരിത്രത്തിലാണ്. തങ്ങളുടെ വ്യാജഅസ്തിത്വത്തെ സാധൂകരിക്കാന്‍ അവര്‍ വ്യാജചരിത്രം നിര്‍മ്മിക്കുന്നു. കോളനിവത്കരണത്തിന്റെ കാലത്താണ് ഇന്ത്യയിലേക്കുള്ള പൌരാണിക ആര്യസഞ്ചാരത്തെകുറിച്ച് യൂറോപ്പില്‍ നിന്നും ചരിത്രങ്ങള്‍ ഉണ്ടാവുന്നത്. കോളനിവത്കരണത്തെ സാധൂകരിക്കാന്‍ ആ ചരിത്രം ആവശ്യമായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ആ ചരിത്രപഠനങ്ങളുടെ ആധികാരികതയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. ബി. ജെ. പി സര്‍ക്കാര്‍ ഐ. സി. എച്ച്. ആര്‍ നെ ഉപയോഗിച്ച് ഇന്ത്യന്‍ ചരിത്രത്തെ തങ്ങള്‍ക്ക് ഉപയുക്തമാകുംവിധം മാറ്റിയെഴുതാന്‍ ശ്രമിച്ചതായി അക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ പഴയൊരു കൊമ്മ്യൂണിസ്റ്റു ഭരണത്തിനെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിരുന്നുവല്ലോ.

പൂര്‍ണ്ണമായും നിക്ഷ്പക്ഷമായ ചരിത്രം എന്നതും ഏറെക്കൂറെ അസംഭവ്യമായ ഒന്ന് തന്നെയാണ്. ചരിത്രം പുനര്‍സൃഷ്ടിക്കുന്ന ആളുടെ/ആള്‍ക്കാരുടെ വിചാര, ഭാവ ലോകത്തിന്റെ ശേഷിപ്പുകളെ കൂടി അതിന് പേറേണ്ടി വരുക എന്നത് ഒഴിവാക്കാനാവുന്നതല്ല. ഏതൊരു പുനര്‍നിര്‍മ്മാണവും അത്തരമൊരു പരാധീനത ഉള്‍ക്കൊള്ളുകയാല്‍, അതിനുള്ള മാര്‍ജിന്‍ കൊടുത്തേ, പ്രത്യേകിച്ച് ഒരു ചരിത്രപുസ്തകത്തിലേക്ക് കടക്കാനാവു. എന്നാല്‍ ആ മാര്‍ജിന്‍ തുലോം കുറഞ്ഞിരിക്കും ശ്രീധരമേനോനെ വായിക്കുമ്പോള്‍. ഇടതുപക്ഷത്തോടുള്ള കൂറ് വ്യക്തമായും പ്രകടമാക്കികൊണ്ട് പൊതുസമൂഹത്തില്‍ പ്രത്യക്ഷപെടുന്ന കെ. എം. പണിക്കരെയോ രാജന്‍ കുരുക്കളെയോ പോലുള്ളവരില്‍ നിന്നും ഇടതുപക്ഷത്തോടുള്ള വെറുപ്പ്‌ ഭര്‍സനത്തോളം ലളിതവത്കരിച്ച് ഇടപെടുന്ന എം. ജി. എസ്സിനെ പോലുള്ളവരില്‍ നിന്നും ഐതീഹ്യങ്ങള്‍ ചരിത്രമായി തെറ്റിദ്ധരിച്ചിരിക്കുന്ന ശശിഭൂഷനെ പോലുള്ളവരില്‍ നിന്നും എന്തായാലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ചരിത്രകാരനാണ് ശ്രീധരമേനോന്‍ എന്ന് മലയാളിയുടെ പൊതുബോധം മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച, കൊമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച manipulated ചരിത്രനിര്‍മ്മിതിയില്‍ ഭാഗഭാക്കാവാന്‍ തയ്യാറാവാതെ ഒഴിവായിപോന്ന സംഭവം പൊതുവെ അദ്ദേഹം നിലനിര്‍ത്തുന്ന നിഷ്പക്ഷതയുടെ പ്രകാശനമായി കാണാം എന്ന് കരുതുന്നു.

മാനദണ്‍ഡങ്ങളും ഗുണകാംക്ഷകളും വ്യത്യസ്തമായിരിക്കാം എങ്കിലും പുനര്‍നിര്‍മ്മാണം കലയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു - കവിതയിലായാലും ചരിത്രത്തിലായാലും. ഏത് കലയുടെയും പ്രാഥമികമായ ചോദന സത്യാന്വേഷണമാണ്. ആ നിലയ്ക്ക് ചരിത്രനിര്‍മ്മിതികള്‍, മറ്റു കലകളെ അപേക്ഷിച്ച്, രണ്ട് തരം സത്യാന്വേഷണങ്ങളാല്‍ പ്രചോദിതമാണ്. ഏത് കലയും ആവശ്യപ്പെടുന്ന സ്വത്വ/ലാവണ്യ സംബന്ധിയായ നിലപാടുകളുടെ ആഴത്തിലുള്ള ധര്‍മ്മവിചാരമാണ് ഒന്ന്. ചരിത്രം എഴുതുന്നതിന്റെ സൌന്ദര്യതലം ഭ്രമകല്‍പ്പനകളുടെ ഭാവനാഭൂമികയല്ല, ലാളിത്യത്തിന്റെ സുതാര്യമായ ഋജുരേഖയാണ്. കാലം ബാക്കിയാക്കിയ ചരിത്രവാസ്തവീകതകളിലേക്കുള്ള സത്യസന്ധമായ അന്വേഷണങ്ങളുടെ നീളിച്ചയാണ് മറ്റൊന്ന്. ഇതിനോട് നീതിപുലര്‍ത്തുന്നു ഈ ചരിത്ര പുസ്തകം.

ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടം എടുത്ത് കൂലംകക്ഷമായ അന്വേഷണത്തിനു വിധേയമാക്കുകയല്ല ഇവിടെ. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെയും ആമുഖത്തില്‍ ചരിത്രകാരന്‍ തന്നെ പറയുന്നത് പോലെയും കേരളത്തിന്റെ സമഗ്രമായ ചരിത്രത്തില്‍ കൌതുകമുള്ളവര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഒരു കൈപുസ്തകമായി കരുതാന്‍ ഉതകുന്ന നിലയ്ക്ക് ചരിത്രാരംഭം മുതല്‍ കേരളം ആധുനികസമൂഹമായി പരിണമിക്കുന്നിടംവരെയുള്ള നൂറ്റാണ്ടുകള്‍ നീളമുള്ള കാലയളവിലൂടെ മുഴുവന്‍ സഞ്ചരിക്കുന്നു ഈ പുസ്തകം. 1967-ല്‍, ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ച കാലത്തില്‍ നിന്നും ചരിത്രപഠനത്തിന്റെ രൂപഭാവങ്ങള്‍ ഇന്ന് ഏറെ മാറിയിട്ടുണ്ട്. എങ്കിലും കേരളത്തിന്റെ അടിസ്ഥാനചരിത്രത്തെ കുറിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഒരുപാട് കാലം തുടരാനുള്ള ഊര്‍ജം ഈ പുസ്തകത്തിനുണ്ട്.

Sunday, October 14, 2012

ആതി

പുസ്തകം : ആതി
രചയിതാവ് : സാറാ ജോസഫ്
പ്രസാധകര്‍ : കറന്റ് ബുക്സ്‌
അവലോകനം : P.R



സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു. ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി. അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...

വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്! ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-

കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .

‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍ വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്‍, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങൾ

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ സംഗീതമായൊഴുകുന്നു.

ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.

ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യ പരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ കഥയിലൂടെ...

വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം. അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ? അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. എന്താണീ മനസ്സിന്റെ വികസനം? അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍ കൈവരുന്ന പ്രസക്തി എന്ത്? അഥവാ അത്തരത്തിലുള്ള തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍ വിലപോവില്ലെന്നാണോ?

പ്രകൃതിയുടെ സന്തുലനം തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്. പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

എഴുത്തുകാരി പറയുന്നതു ഇത്രമാത്രം 

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”

Wednesday, October 10, 2012

മറുപിറവി

പുസ്തകം : മറുപിറവി
രചയിതാവ് : സേതു

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല





ലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി. നമ്മളത്
കണ്ടില്ലെങ്കില്‍; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും. ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്. ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാതന്ത്രം.

"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍, എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ് പരുവപ്പെടുത്തിയെടുക്കുന്നത്. പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി, മലയാള സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്. 1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.

അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,ആത്മ ബന്ധങ്ങള്‍, ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം "കിളിമൊഴികള്‍ക്കപ്പുറത്ത്" എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം. ഇത്രേം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും. പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.

സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍ അത് മുഴുവനാകില്ലല്ലോ...

സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി ( വില Rs 200). കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍ സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍, അവരുടെ ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച് മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ.., കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍, അക്കൂട്ടത്തില്‍ യവനരുണ്ട്, റോമാക്കാരുണ്ട്,അറബികളുണ്ട്.... കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍.... ഒരു കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും... നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന് വരുന്ന പോലെ...!!!!

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം (മുസിരിസ്). പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത് നക്ഷത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍ മിടുക്കന്മാര്‍.. സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന് ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്, അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച് അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്. ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.

പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍ ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ മുത്ത്, കുരുമുളക്!!!

ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും, ആ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം എത്രയെന്നും സേതു നമ്മെ ഈ നോവലിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട് .

വലിയൊരു കാന്‍വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്. നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ, അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണ്. എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍ നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ, മുചിരിക്കാരനാണയാള്‍, അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല, അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു...എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍ പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....

അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി, ജൂലിയസ് സീസറില്‍ തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍ നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ്‌രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും കച്ചവട ചരക്കുകളെപറ്റിയും, ജനങ്ങളെപറ്റിയും അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ വിശദമായി അവരെഴുതിയ കുറിപ്പുകളാണു പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ എവിടെയോ ഉണ്ട് ഇപ്പോഴും...

അത് പോലെ, നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം. അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.

ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍ ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍ ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും , കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍ രാജാവിന് ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ. കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന് കൊണ്ട് പോയ ചന്ദനമരത്തില്‍ പണിതതാണെത്രെ..!!!!

പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല, തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948 മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍ കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും പറവൂരുമൊക്കെ ഒരുപാട് ആളുകള്‍, ജൂതന്മാര്‍ ഉണ്ടായിരുന്നു എന്നത് കൌതുകകരമല്ലേ. ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.

അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും, ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍ സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം, അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട് തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും... വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍ താമസിക്കാന്‍.... ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും നമ്മുടെതും കൂടിയാവുകയാണു ... അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...

Saturday, October 6, 2012

മഞ്ഞ്

പുസ്തകം : മഞ്ഞ്
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍

പ്രസാധകര്‍ : കറന്റ് ബുക്സ് , തൃശൂര്‍

അവലോകനം : റാണിപ്രിയ



ളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്. നിശബ്ദതയുടെ നീക്കിയിരിപ്പ്. വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം. സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്രയെ അനീതി, വഞ്ചന,ചതി എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍ ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല... സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ? കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ... നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ... "ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..

Wednesday, October 3, 2012

Nemesis

പുസ്തകം : Nemesis
രചയിതാവ് : ഫിലിപ്പ് റോത്ത്

പ്രസാധകര്‍ : വിന്റേജ് ബുക്സ്

അവലോകനം : വി.എം.ദേവദാസ്




മേരിക്കന്‍ ജൂതന്റെ ജീവിതം എന്നത് ഫിലിപ്പ് റോത്തിന്റെ നോവലുകളില്‍ പുതുമയല്ല. തന്റെ പുതിയ നോവലിലും അത്തരം ഒരു പരിസരമാണ് എഴുത്തുകാരന്‍ ഒരുക്കുന്നത്. എന്നാല്‍ പശ്ചാത്തലമാകട്ടേ പോളിയോയും, ലോകമഹായുദ്ധവും പടര്‍ന്നു പിടിച്ച കാലഘട്ടം. 1944ല്‍ Newark-ല്‍ പോളിയോ പടര്‍ന്നു പിടിച്ച കാലത്തില്‍ നിന്നാണ് റോത്ത് കഥ തുടങ്ങുന്നത്. സ്കൂള്‍ മൈതാന നിയന്ത്രകനും, കായികാദ്ധ്യാപകനുമായ Bucky Cantor എന്ന അമേരിക്കന്‍ ജൂതന്റെ ജീവിതാകുലതകളും, ബന്ധങ്ങളും, രോഗ ദുര്യോഗങ്ങളുമാണ് നോവലില്‍ വിഷയമാക്കിയിരിക്കുന്നത്. അമ്മയുടെ മരണം, മോഷണക്കുറ്റത്തിന് ജയിലാകുന്ന അച്ഛന്‍ എന്നീ കാരണങ്ങളാല്‍ തന്റെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെയാണ് Bucky വളരുന്നത്. ജീവിതത്തെ ആസക്തിയോടെ സമീപിക്കുകയും, ആരോഗ്യവും പേശീബലവുമുള്ള ശരീരം നിലനിര്‍ത്തുകയും ചെയ്യുന്ന ചെറുപ്പക്കാരനായി അയാളെ വളര്‍ത്തുന്നത് അവരാണ്. കാഴ്‌ചശക്തിയ്ക്ക് ചെറിയ പ്രശ്നമുള്ളതുകൊണ്ട് താല്‍പ്പര്യമുണ്ടായിട്ടു പോലും ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. പക്ഷേ, സ്കൂളില്‍ കുട്ടികളുടെ ആരാധ്യപുരുഷനും കായിക മാതൃകയുമാണ് അയാള്‍. എന്നാല്‍ Newarkല്‍ പടര്‍ന്നു പിടിച്ച പോളിയോ അയാളുടെ ജീവിതത്തിലും കരിനിഴലുകള്‍ വീഴ്ത്തുന്നു. നഗരത്തില്‍ അങ്ങിങ്ങു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോളിയോ കേസുകള്‍ സ്കൂളിലേയ്ക്കും വ്യാപിക്കുന്നതോടെ നിവാരണോപായം എന്ന നിലയ്ക്ക് ആളുകള്‍ - പ്രത്യേകിച്ച് കുട്ടികള്‍- കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനം വരുന്നതോടെ കായിക പരിശീലനത്തിനും തടസ്സം നേരിടുന്നു. രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റും ഒരുപോലെ പരിഭ്രാന്തരാകുന്നു. എന്നാല്‍ നഗരാദ്ധ്യക്ഷന്‍ സമ്പൂര്‍ണ്ണ നിവാരണ വിലക്ക് കൊണ്ടു വരുന്നതിന് എതാനും ദിവസം മുമ്പു തന്നെ Bucky -തന്റെ എതിര്‍പ്പുകളെ മാറ്റിവച്ച്- കാമുകിയുടെ അഭ്യര്‍ത്ഥന പ്രകാരം അവള്‍ താമസിക്കുന്ന Indian Hill-ലേയ്ക്ക് ജോലി മാറുന്നു. രോഗ ബാധിതമല്ലാത്ത പുതിയ ഇടത്ത് ജോലിയും, പ്രണയവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ Newarkല്‍ നിന്ന് മുത്തശ്ശിയുടെ ഫോണ്‍കോളുകള്‍ വഴി എത്തുന്ന രോഗ-യുദ്ധ-വാര്‍ത്തകള്‍ അയാളുടെ ജീവിതത്തെ പിന്നെയും പിടിച്ചുലയ്ക്കുന്നു. താന്‍ പരിശീലിപ്പിച്ച മിടുക്കരായ കുട്ടികള്‍ പോളിയോ ബാധിച്ച് മരണപ്പെടുകയോ, തളര്‍ന്നു കിടക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍... ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന തന്റെ ഉറ്റ സുഹൃത്തുക്കളുടെ മരണവാര്‍ത്തകള്‍... ഇതെല്ലാം ചേര്‍ന്ന് താന്‍ ഒരു സുരക്ഷിത ഇടത്തില്‍ ഒളിച്ചിരിക്കുന്ന ഭീരുവാണെന്ന കുറ്റബോധം അയാളില്‍ സൃഷ്ടിക്കപ്പെടുന്നു. ആകുലതകളില്‍ നിന്നു രക്ഷപ്പെടാന്‍ കാമുകിയുമായുള്ള ബന്ധം വിവാഹത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെ Indian Hill-ലും പോളിയോ റി‌‌പ്പോര്‍ട്ട് ചെയ്യപ്പെടുന്നു. താന്‍ പോളിയോ വാഹകന്‍ ആയിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുക കൂടി ചെയ്തതോടെ Bucky Cantor മാനസികമായും, ശാരീരികമായും തളരുന്നു... സ്വയം ആരാധിക്കുന്ന ആരോഗ്യദൃഢമായ അയാളുടെ ശരീരത്തെ പോളിയോ കീഴ്പ്പെടുത്തുന്നു. കായിക പരിശീലകന്‍-കാമുകന്‍-കുടുംബജീവി-സാമൂഹ്യജീവി-ജൂതന്‍-വികലാംഗന്‍ എന്നീ നിലകളില്‍ Bucky Cantor പേറൂന്ന ആകുലതകളുടെ, ദുര്യോഗത്തിന്റെ വിശകലനങ്ങളാണ് നോവലിന്റെ 3 ഭാഗങ്ങളിലായി അവതരിപ്പിക്കപ്പെടുന്നത്. ലോകമഹായുദ്ധങ്ങളും, പകര്‍ച്ച വ്യാധികളും ദുരിതപൂര്‍ണ്ണമാക്കിയ തൊള്ളായിരത്തി നാല്‍പ്പതുകളില്‍ ലോകാവസ്ഥ എങ്ങനെയായിരുന്നോ അതിന്റെ പ്രത്യക്ഷ രൂപകമായി അയാളുടെ ശരീരം നോവലില്‍ അടയാളപ്പെടുത്തുന്നു. 2011ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ വിജയിയായ ഫിലിപ്പ് റോത്ത് ഇത്തവണയും വാനയയില്‍ നിരാശപ്പെടുത്തിയില്ല എന്നു തന്നെ വേണം പറയാന്‍. (പുസ്തകവില : 300രൂപ)