Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts

Tuesday, December 23, 2014

അന്ത്യപ്രഭാഷണം / THE LAST LECTURE

പുസ്തകം : അന്ത്യപ്രഭാഷണം / THE LAST LECTURE
രചയിതാവ് : റാന്‍ഡി പോഷ് / വിവര്‍ത്തനം: എസ്. ഹരീഷ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി


ലയാളിയുടെ വായന ശീലങ്ങളില്‍ ഇന്ന് സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക് വലിയ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് റാന്‍ഡി പോഷ് എഴുതിയ അന്ത്യപ്രഭാഷണം. (പേജ് 212 വില : 125 രൂപ) കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ റാന്‍ഡി പോഷ് ചെയ്ത അന്ത്യ പ്രഭാഷണം നിരവധി ശ്രോദ്ധാക്കളെ സ്വാധീനിക്കുകയുണ്ടായി. പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. കൂടുതല്‍ കര്‍മോന്മുഖരാകാനും ജീവിതവിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍കും പുസ്തകം വളരെ പ്രയോജനപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു. കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രഗല്‍ഭരായ പല അധ്യാപകരും പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌. എന്നാല്‍ ‍അവിടുത്തെതന്നെ ആധ്യാപകനായിരുന്ന പ്രൊഫസര്‍ റാന്‍ഡി പോഷ് അന്ത്യപ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു അത് തന്റെ അന്ത്യപ്രഭാഷണമാണെന്ന്. അപ്പോള്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായ റാന്‍ഡിക്കു വൈദ്യ ശാസ്ത്രം എതാനും മാസത്തെ ജീവിതമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ പ്രഭാഷണം മരണത്തെ കുറിച്ചായിരുന്നില്ല, ജീവിതത്തിലെ പ്രധിസന്ധികളെ തരണംചെയ്യാനും സ്വപ്നങ്ങളെ സക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനം നല്കുന്നതിനുമായിരുന്നു അന്ത്യപ്രഭാഷണം. തന്റെ ജീവിതഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാന്‍ഡിയുടെ ചിത്രം നമ്മുടെ ജീവിത മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവകൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പുനരവലോകനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രൊഫ. റാന്‍ഡി പോഷ്(1960-210)

1960 -ല് ജനിച്ചു പ്രശസ്തമായ്‌ കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഹ്യൂമന്‍മന്‍- കമ്പ്യൂട്ടര്‍ സയന്‍സിലും ഇന്റ്രാകഷന്‍ ആന്റ് ഡിസൈനിങ്ങിലും അധ്യാപകനായി സേവനം അനുഷ്ടിച്ചു. ഗൂഗിള്‍, അഡോബ്, വാള്‍ട്ട് ഡിസ്നി ഇമാജീയറിംഗ്,എലെക്ട്രോണിക്സ് ആര്‍ട്സ്
എന്നീ പ്രമുഖ കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസ് സോഫ്ട് വെയറിന്റെ ഉപജ്ഞാതാവ്. രണ്ടായിരത്തി ആറില്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായി, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിച്ചേക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ നടത്തിയ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണം ലോകജനശ്രദ്ധപിടിച്ചു പറ്റി. ലോകമെമ്പാടും നിരവധി പേരെ സ്വാധീനിച്ച പ്രഭാഷണത്തിനു ശേഷം ജൂലൈ 25 - 2008 ല്‍ റാന്‍ഡിപോഷ് മരണത്തിനു കീഴടങ്ങി. ലോകത്തെ സ്വാധീനിച്ച ആറ് വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ 2008 ല്‍ അദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ജെഫ്രി സസ്ലോ എന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്‌റ്റായ അമേരിക്കന്‍ ജേര്‍ണലിസ്റ്റ്. പ്രൊഫ: റാന്‍ഡിപോഷി ന്‍റെ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണ വേളയില്‍ സന്നിഹിത നായിരുന്നു. "ലാസ്റ്റ്ലക്ചര്‍"പുസ്തക രൂപത്തിലാക്കിയത് ജെഫ്രിയാണ്.

വിവര്‍ത്തനം: എസ്. ഹരീഷ്
ഒരു മുഷിവും തോന്നാതെ സുഖമമായി ഒറ്റയിരിപ്പിനു വായിച്ചു പോകാന്‍ തക്കവിധം ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചതില്‍ എസ്. ഹരീഷ് അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കേരളാ സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്ടോവ്മെന്റ്റ് ലഭിച്ച 'രാസവിദ്യയുടെ ചരിത്രം' എന്ന കഥാ സമാഹാരത്തിന്റെ രചയിതാവ് കൂടിയാണ്.

Sunday, May 18, 2014

മരങ്ങള്‍ നട്ട മനുഷ്യന്‍


പുസ്തകം : മരങ്ങള്‍ നട്ട മനുഷ്യന്‍
രചയിതാവ് : ജീന്‍ ഗിയാനോ/ വിവര്‍ത്തനം : കെ.അരവിന്ദാക്ഷന്‍
അവലോകനം : ബുക്ക് മലയാളം

പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.

ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.

രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.

അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.

ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീ ഇടരുതെന്നും അത് ഈ സ്വാഭാവിക വനത്തെ അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക് കര്‍ശനമായ ഉപദേശം നല്‍കി. ഒരു കാട് സ്വയം വളര്‍ന്നുണ്ടാകുന്നത് അദ്യമായി കേള്‍ക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക് എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. പിന്നീട് സര്‍ക്കാര്‍ ഈ സ്വാഭാവിക വനം ഏറ്റെടുക്കുകയും കരിയുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം അവിടെ പരിശോധന നടത്തുമ്പോള്‍ പത്തു കിലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍ വിത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 1939ലെ യുദ്ധകാലത്ത് ഈ സംരക്ഷിത വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന് വിറകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചില്ല. അധവാ യുദ്ധത്തെ അയാള്‍ അവഗണിച്ചു.

1945ലാണ് എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക് എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ് വീശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ ആലസ്യമാര്‍ന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ ജീവന്‍ വച്ചിരുന്നു. മലകളില്‍നിന്ന് വെള്ളം ഒഴുകുന്നതുപോലൊരു ശബ്ദം. അത് കാട്ടിലെ കാറ്റായിരുന്നു. ജീര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍ മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചിരിന്നു. അവയിലെ വെള്ളം ചാലുകീറി കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക് കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വിയര്‍പ്പും സ്വപ്‌നങ്ങളും പ്രതീക്ഷയും പാകിമുളപ്പിച്ച ഒരു മനുഷ്യന്‍, നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും അപാരമായ കാടിന്റെ കാരുണ്യത്തെ വിളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ് ബോഫിയര്‍ 1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് ശാന്തമായി മരിച്ചു.

യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കിട്ടാത്ത കാടിന്റെ അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന് മറഞ്ഞുപോകുകയും ചെയ്യുന്നു. അങ്ങ് കിഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ''മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍...'' ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.

കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ''ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍...'' ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ''പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍... പാവങ്ങള്‍...'' കാട്ടുപോത്തുകള്‍ക്കുപോലും ഭയപ്പെടുത്താനാവാത്ത ശാന്തതയിð കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.

ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

ആ മുറിവിന്റെ നീറ്റലാണ് 'മരങ്ങള്‍ നട്ട മനുഷ്യന്‍' പിന്തുടരുന്ന വായനാനുഭവം. 1953ലാണ് ജീന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യന്‍ എഴുതുന്നത്. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ നോവലിന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും 1998ല്‍ ആദ്യ മലയാള വിവര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന ലഘു നോവലും ജീന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച് നോര്‍മ. എന്‍ ഗുഡ്‌റിച്ച് എഴുതിയ പിന്‍വാക്കും ചേര്‍ത്ത് നാല്‍പത് പുറങ്ങളിലായി പ്രപഞ്ചത്തിന്റെ ഈ പാഠപുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ അരവിന്ദാക്ഷനാണ്. സമാനതകളില്ലാത്തവിധം കുറ്റമറ്റതും ഹൃദ്യവുമാണ് പരിഭാഷ.

Sunday, April 13, 2014

ദി ഫിഫ്ത്ത് മൌണ്ടയ്ന്‍


പുസ്തകം : ദി ഫിഫ്ത്ത് മൌണ്ടയ്ന്‍
രചയിതാവ് : പൌലോ കൊയ്‌ലോ / വിവര്‍ത്തനം : രമാ മേനോന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ഷുക്കൂര്‍



ബൈബിളില്‍ പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ 'ദി ഫിഫ്ത്ത് മൌണ്ടയ്ന്‍' പൌലോ കൊയലോയുടെ മറ്റൊരു ബെസ്റ്റ്‌ സെല്ലറാണ്. മുവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ ഭരിച്ചിരുന്ന ഇസബെല്‍ രാജ്ഞിയുടെ വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട് പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത് വരെയുള്ള ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍. ഇസ്രയേല്‍ ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.

Saturday, October 26, 2013

ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍

പുസ്തകം : ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍
സമാഹരണം / വിവര്‍ത്തനം : കെ പി. പ്രേംകുമാര്‍
പ്രസാധകര്‍ : ഡി സി ബുക്സ്,കോട്ടയം
അവലോകനം : ഷീബ.ഇ.കെ




ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരമായി ഒരു പോലെത്തന്നെയാണ്. എങ്കില്‍ കൂടി,മതാധിഷ്ഠിതനിയമങ്ങള്‍ പാലിക്കപ്പെടുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ക്കുനേരെ മതവും ഭരണകൂടവും സമൂഹവും ചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകള്‍ കൂടുതല്‍ ശക്തമാണ്.പാക്കിസ്ഥാനില്‍ നിന്നുള്ള ഒന്‍പതു യുവ കഥാകാരികളുടെ രചനകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ് ശ്രീ.കെ .പി.പ്രേംകുമാര്‍ 'ജീന്‍സ്-പാക്കിസ്ഥാനി പുതുപെണ്‍കഥകളിലൂടെ.

പെണ്‍കുട്ടി പിറക്കുന്നത് അത്യന്തം നീചമെന്നു കരുതുന്ന ഒരുസമൂഹത്തില്‍ ഒരു പെണ്‍കുട്ടി ജീവിച്ചിരിക്കണമെങ്കില്‍ ഒന്നുകില്‍ അതിന് ഒരു ഇരട്ട സഹോദരന്‍ ഉണ്ടായിരിക്കണം.അല്ലെങ്കില്‍ സമീപത്തെവിടെയെങ്കിലും അതേസമയത്ത് ഒരാണ്‍കുട്ടി ജനിച്ചിരിക്കണം.അതല്ലെങ്കില്‍ ജനിച്ചയുടനെ പെണ്‍കുഞ്ഞിനെ കുഴിവെട്ടി മൂടണമെന്നാണ് ട്രിബ്യൂണലിന്റെ കല്പന. സ്വന്തം മകളെ കുഴിവെട്ടിമൂടുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന നിസ്സഹായയായഅമ്മയുടെ കഥയാണ് സോണിയ നഹീദ് കമാല്‍ എഴുതിയ 'മുല'.

മുലയൂട്ടാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടുമാത്രം,തെറ്റാണെന്നറിഞ്ഞിട്ടും അയല്‍പക്കത്തെ കുഞ്ഞിനെ ആരും കാണാതെ മുലയൂട്ടാന്‍ ശ്രമിക്കുന്ന അവളെ സ്വന്തം അമ്മ തന്നെ ട്രിബ്യൂണലിന് ഒറ്റിക്കൊടുക്കുകയും മാതൃത്വത്തിന്റേതായ ആ അവയവം തന്നെ ചെത്തിമാറ്റപ്പെടുക എന്ന ക്രൂരശിക്ഷക്ക് വിധേയമാക്കുകയുമാണ്.മാതൃത്വത്തിനു നേരെ സമുദായവും ഭരണനേതൃത്വവും അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ നിസ്സഹായയാക്കുന്ന സ്ത്രീകളുടെ മനസ്സ് പിന്നെ അതിനോടു സമരസപ്പെടുമെന്നും ഭാവിയില്‍ താനും സ്വന്തം അമ്മയെപ്പോലെ പെരുമാറിയേക്കാമെന്നും അന്ന് ഒരു പക്ഷേ മരണത്തെയാവും തനിക്ക് അതിനേക്കാള്‍ ഇഷ്ടമാവുക എന്നും ശിക്ഷ കാത്തു കിടക്കവേ അവള്‍ ഓര്‍ക്കുന്നുണ്ട്.

ബീന ഷായുടെ 'സുന്ദരിയുടെ കല്യാണം' ബാല്യ വിവാഹത്തിന്റെ ദയനീയ ചിത്രമാണ് വരച്ചിടുന്നത്.പന്ത്രണ്ടുകാരി സുന്ദരിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലും അസ്വസ്ഥയും നിസ്സഹായയുമായി നില്‍ക്കുകയാണ് അവളുടെ ഉമ്മ സേഭാംഗി,സമൂഹത്തിന്റെ തീര്‍പ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കെല്‍പ്പില്ലാതെ.വരന്റെ കൂടെ പറഞ്ഞയച്ച മകളുടെ മരണവാര്‍ത്തയാണ് പിന്നെയവര്‍ കേള്‍ക്കുന്നത്.അഞ്ചു പെണ്‍മക്കളുള്ള ഒരു വിധവ തന്റെ മകളുടെ വിവാഹം നടക്കുന്നതിനു വേണ്ടി സുന്ദരിയെക്കുറിച്ചു പറഞ്ഞ അപവാദം വിശ്വസിച്ച ഭര്‍തൃവീട്ടുകാര്‍ അവളെ അവിശുദ്ധയായി പ്രഖ്യാപിച്ച് കൊലപ്പടുത്തി.സ്വന്തം പെണ്മക്കളുടെ വിവാഹം എന്ന കടമ്പ കടക്കാന്‍എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹം സ്വന്തമായ ഒരു ഖബറിടം പോലും നിഷേധിച്ച് സുന്ദരിയെ വഴിയരികില്‍ തള്ളിക്കളയുകയാണ്.

'മണല്‍ക്കല്ലുകള്‍ക്കപ്പുറം 'എന്ന സേഭാ സര്‍വറുടെ കഥ മതങ്ങള്‍ക്കതീതമായി സ്നേഹവും സൗഹൃദവും സ്വപ്നം കാണുന്നു. ഇരുകുടുംബങ്ങളുടെയും എതിര്‍പ്പു കണക്കിലെടുക്കാതെ വിവാഹിതരാവാന്‍ തീരുമാനിച്ച ഹമീദിന്റെയും സരിതയുടെയും വിവാഹദിവസം ഹമീദിന്റെ ബന്ധുക്കള്‍ സരിതയെ കൊലപ്പെടുത്തി.വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രേതം ഗതികിട്ടാതെ അലയുന്നത് അവിടെ വിരുന്നിനെത്തിയ പെണ്‍കുട്ടി കാണുന്നു.പെണ്‍കുട്ടിയുടെ ഹിന്ദുവായ കൂട്ടുകാരിയുടെ മുന്‍തലമുറക്കാരിയാണ് സരിതയെന്നു മനസ്സിലാക്കുന്ന പെണ്‍കുട്ടി ,ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു മുങ്ങിക്കുളിക്കുന്ന ഇന്ത്യയിലെ ജലാശയങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നുണ്ട്.മകളുടെ ദുരന്തത്തോടെ ഇന്ത്യയിലേക്കുപോയ സരിതയുടെ കുടുംബം തിരിച്ച് പാക്കിസ്ഥാനിലേക്കുതന്നെ വരണമെന്നും അങ്ങനെ ആ ആത്മാവിന് ശാന്തി കിട്ടണമെന്നും അവള്‍ ആഗ്രഹിക്കുന്നു.

'അങ്ങനെ..ലോകമങ്ങു മാറിപ്പോയി 'എന്ന സാബിന്‍ ജാവേരി ജില്ലാനിയുടെ കഥയില്‍ വാര്‍ത്തകള്‍ കേള്‍ക്കാനായി ഹിന്ദുവും മുസ്ലിമുമൊക്കെ ഒത്തു കൂടിയിരുന്ന കാര്‍റേ‍ഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ലഹളയുടെ വാര്‍ത്തകള്‍ തന്നെ അവര്‍ക്കിടയില്‍ ഭിന്നിപ്പു സൃഷ്ടിക്കുന്നു.പരസ്പരം അവര്‍ ആസ്വദിച്ചിരുന്ന ആ കൂട്ടായ്മകള്‍ക്കിടയില്‍ വല്ലാത്തൊരു ഘനം വന്നു ചേരുന്നതും അയല്‍ക്കാര്‍ അകന്നു പോകുന്നതും കൂട്ടുകാര്‍ കളിക്കാന്‍ വരാതായതും മുന്ന എന്ന കൊച്ചുബാലനില്‍ അന്യതാബോധം വളര്‍ത്തി.ആഹ്ലാദത്തോടെ അവരെല്ലാം കഴി‍ഞ്ഞിരുന്ന കടല്‍ത്തീരത്തെ പഴയ മഹല്ല് തന്നില്‍ ഏറെ നഷ്ടബോധമുണ്ടാക്കുമെന്ന് ഒടുവില്‍ അവന്‍ മനസ്സിലാക്കുന്നുണ്ട്.വാര്‍ത്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണിതില്‍.

പിറന്നു വീഴുമ്പോള്‍ തന്നെ നാവുകള്‍ ഛേദിക്കപ്പെടുന്ന ഒരു സമൂഹത്തില്‍,പിഴുതുമാറ്റിയിട്ടും മുളച്ചുവരുന്ന നാവുകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം തന്നെയാവുന്നു നിഖത് ഹസന്റെ 'നാവ് 'എന്ന കഥ.

ഖ്വൈസ്റോ ഷഹ്റാസിന്റെ 'ജീന്‍സ് 'യാഥാസ്ഥിതികത്വം വരച്ചു കാട്ടുന്ന രസകരമായ കഥയാണ്.മിറിയത്തിന്റെ അടക്കവും ഒതുക്കവും കണ്ട് അവളെ മകനു വധുവായി കണ്ടെത്തിയ ഫറൂഖിന്റെ മാതാപിതാക്കള്‍ പെട്ടൊന്നൊരുനാള്‍ അവളെ ജീന്‍സിലും ഇറക്കം കുറഞ്ഞ ടോപ്പിലും കാണുന്നതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെ വേണ്ടന്നുവെയ്ക്കുന്നു.വസ്ത്രങ്ങളിലൂടെ പുതിയൊരു പറ്റം മൂല്യങ്ങളേയും വ്യക്തിത്വത്തേയും ആശ്ലേഷിക്കുന്നതോടെ മിറിയത്തിനു കൈവിട്ടു പോകുന്നത് അവളുടെ ജീവിതം തന്നെയാണ്.പാശ്ചാത്യവേഷം ധരിക്കുന്ന, കൂട്ടുകാര്‍ക്കൊപ്പം ഔട്ടിംഗിനുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല പുത്രവധുമാകാന്‍ കഴിയില്ല എന്നും അത്തരം പെണ്‍കുട്ടി തങ്ങളുടെ മകനെ ചൊല്‍പ്പടിക്കു നിര്‍ത്തുമെന്നും ഭയക്കുന്ന മാതാപിതാക്കള്‍ രണ്ടു വര്‍ഷത്തോളം അവള്‍ മനസ്സിലോമനിച്ച സ്വപ്നങ്ങളെ ജീന്‍സിന്റെ പേരില്‍ നിര്‍ദ്ദയം ചവിട്ടിയരക്കുന്നു.ഇവിടെ ,പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുടെ പ്രതീകമാകുന്നു ജീന്‍സ്.സ്വാതന്ത്ര്യം സ്വായത്തമാവുമ്പോള്‍ സാധാരണജീവിതം അവള്‍ക്കന്യമായിത്തീരുന്നുവെന്നും കഥാകാരി പറയുന്നു.

ഫാത്തിമ നഖ് വിയുടെ 'നല്ല ഭാര്യ ' വിവാഹമെന്ന ചട്ടക്കൂടിലേക്ക് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങുന്ന ഡോക്ടര്‍ സുലൈമാന്‍ അലിമിന്റെ കഥയാണ്.വിവാഹശേഷവും തന്റെ ദിനചര്യകള്‍ക്കുമാത്രം പ്രാധാന്യം നല്‍കി,ഭാര്യയുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ക്കോ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ യാതൊരു പരിഗണനയും കൊടുക്കാതിരുന്ന അയാള്‍ക്ക് ,രതി വല്ലപ്പോഴും അനുഷ്ഠിക്കുന്ന ഒരു ചടങ്ങുമാത്രമായിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു നാള്‍ പെട്ടെന്ന്, തന്റെ ഭാര്യ എത്ര സുന്ദരിയും യുവതിയും ആകര്‍ഷണീയത ഉള്ളവളുമാണെന്ന് ഡോക്ടര്‍ കണ്ടെത്തുകയാണ്.അന്നേരം തന്നിലേക്കവളെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന അയാളില്‍ നിന്നവള്‍ വഴുതിമാറുകയാണ്.ഇക്കാലമത്രയും അവള്‍ അനുഭവിച്ചു പോന്ന പ്രണയനഷ്ടങ്ങളെ അയാള്‍ക്ക് അയവിറക്കാന്‍ വിട്ടു കൊണ്ട് സ്വാതന്ത്ര്യം സ്വയം കണ്ടെത്തുകയാണ്.

'ആയിയുടെ പെണ്മക്കള്‍ 'ഫാമിദാ റിയാസിന്റെ രചനയാണ്.ബുദ്ധിമാന്ദ്യമുള്ള ഫാത്തിമക്കു നേരെ കാമാന്ധരായ പരിസരവാസികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ക്കൊടുവില്‍ അവള്‍ ഗര്‍ഭിണിയാവുന്നു.അവിഹിത ഗര്‍ഭം ഗ്രാമത്തില്‍ ലഹളയുണ്ടാക്കുമെന്നു ഭയന്ന ആയി മകളുടെ കുഞ്ഞിനെ ആയിടെ ഭര്‍ത്താവു മരിച്ച സ്ത്രീക്കു നല്‍കി അവര്‍ക്കു ഭര്‍ത്താവിന്റെ സ്വത്തില്‍ അര്‍ഹത നേടാന്‍ അവസരം കൊടുത്ത് മകളെ ഗ്രാമത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരുന്നു.ഫാത്തിമക്ക് ജിന്ന് കൂടിയതാണെന്നു പറഞ്ഞ നാട്ടുകാര്‍ ഒരാല്‍ത്തറ പണിത് അവളെ വിശുദ്ധയായി പ്രഖ്യാപിച്ച് ആരാധിക്കാന്‍ തുടങ്ങി.അങ്ങനെ പുതുലോകത്തിന്‍ ലഭിക്കാത്ത സുരക്ഷിതത്വത്തോടെ അന്ധവിശ്വാസങ്ങളുടെ പഴയലോകത്തില്‍ മന്ദബുദ്ധിയായ ആ യുവതിക്കൊരിടം കിട്ടുന്നു.

നയ്യാര റഹ്മാന്റെ 'ജോലിക്കുള്ള അപേക്ഷ',മെച്ചപ്പെട്ട ഒരു ജോലിക്കു വേണ്ടി നെട്ടോട്ടമോടുന്ന ഫര്‍സാന അന്‍സാരിയെന്ന യുവ വിധവയുടെ കഥയാണ്.ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ ടൈപ്പിസ്റ്റ് ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വരുന്ന അവള്‍ക്ക് അധികയോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും വിധവയും ഒരു കുട്ടിയുടെ അമ്മയുമായതിനാല്‍ വേണ്ട വിധത്തില്‍ ജോലിചെയ്യാന്‍ കഴിയില്ല എന്നു പറയുന്ന ഉദ്യോഗസ്ഥ സ്വന്തം ചാര്‍ച്ചക്കാരിക്ക് ജോലികൊടുക്കാനായി അവളെ ഒഴിവാക്കുമ്പോള്‍ ഫര്‍സാന അതുവരേക്കു പടുത്തുയര്‍ത്തിയ പ്രതീക്ഷകള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു പോകുന്നു.

Sunday, October 6, 2013

ടൈഫൂണ്‍


പുസ്തകം : ടൈഫൂണ്‍
രചയിതാവ് : ഖ്വൈസ്റ ഷഹറാസ് / വിവര്‍ത്തനം : ഷീബ ഇ കെ

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല





“ കതക് തുറക്കുകയായ് ,
എന്റെ വിഷാദത്തിനു മീതെ,
അതിലൂടെ അവര്‍ വന്നു,
എന്റെ അതിഥികള്‍.
അവിടെ ,അവള്‍ സന്ധ്യ
നിരാശയുടെ ഒരു
കമ്പളം വിരിക്കാനെത്തി.
അതിലൂടെ രാത്രി കടന്ന് പോയി,
വേദനയെക്കുറിച്ച്
നക്ഷത്രങ്ങളോട് പറയാന്‍
ഇതാ പ്രഭാതം വരികയായ്,
തിളങ്ങുന്ന ഒരു വാള്‍തലയുമായ്
ഓര്‍മ്മകളുടെ മുറിവ് തുറക്കാന്‍....“
( ഫൈസ് അഹമ്മദ് ഫൈസ്)

ഞാനീ കതക് തുറക്കുകയാണു...ആ തുറന്ന കതകിലൂടെ കാറ്റ് ആഞ്ഞടിക്കും.തന്റെ വഴിയിലുള്ളതിനെയൊക്കെ തട്ടിമാറ്റി ദൂരേക്ക് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റ് ; ടൈഫൂണ്‍ ... , സംഹാരതാണ്ഢവമാടികഴിഞ്ഞ് കാറ്റ് തളര്‍ന്നുറങ്ങുമ്പോള്‍ , നഷ്ടപ്പെട്ടതൊക്കെ സ്വരുക്കൂട്ടാന്‍ വെമ്പുന്നവര്‍,എത്ര വാരിപ്പൊത്തി നെഞ്ചോടമര്‍ത്തിയാലും എവിടെയൊക്കെയോ ഏതൊക്കെയോ ഭാഗങ്ങള്‍ എന്നെന്നേക്കുമായ് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ ,ഇനിയൊരിക്കലും ജീവിതം പഴയപോലാവില്ല എന്ന തിരിച്ചറിവിലേക്ക് അമ്പരപ്പോടേ നമ്മള്‍ കണ്മിഴിക്കും...

വിധി നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കാറ്റുകളെ കുറിച്ചാണു ഖ്വൈസ്റ ഷഹറാസ് തന്റെ ടൈഫൂണ്‍ എന്ന നോവലില്‍ പറയുന്നത്. മനുഷ്യമനസ്സുകള്‍ക്ക് മേല്‍ ആഞ്ഞടിച്ച് സ്നേഹം, പ്രണയം, സ്വാസ്ഥ്യം എന്നീ മാനുഷിക ഭാവങ്ങളെ നമ്മില്‍ നിന്നും അടിച്ച് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റുകള്‍...

മലയാളികള്‍ക്ക് അത്രയൊന്നും പരിചിതയല്ല ഖ്വൈസ്റ ഷഹറാസ്.( Qaisra Shahras) പാകിസ്ഥാനില്‍ ജനിച്ചു; തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ലണ്ടനിലേക്ക് കുടിയേറി.നിരവധി അംഗീകാരങ്ങളും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ മികച്ച നോവലിസ്റ്റും തിരക്കഥാകൃത്തുമാണു ഖ്വൈസ്റ ഷഹറാസ്. അവരുടെ ഹോളി വുമന്‍, ടൈഫൂണ്‍ എന്നീ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് ,ഡച്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ടൈഫൂണ്‍ മലയാളത്തിലേക്കും.
മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയും പ്രമുഖ ബ്ലോഗറുമായ ഷീബ ഇ കെ യാണു. വൈ ടു കെ, ഋതുമര്‍മ്മരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ഷീബയുടേതായിട്ടുണ്ട്.


മൂലകൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണു ഷീബ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഒരോ ദൃശ്യവും കഥാപാത്രങ്ങളും നമുക്ക് പരിചിതരാ‍യവര്‍ തന്നെ എന്ന തോന്നലുളവാക്കും വിധം.

കറാച്ചിയുടെ പ്രാന്തപ്രദേശത്തെ ചിരാഗ് പൂര്‍ എന്ന ഗ്രാമത്തിലേക്ക് ഒഴിവ്കാലം ചിലവഴിക്കാന്‍ എത്തുന്ന നജ് മാന ഒരിക്കലും വിചാരിച്ചിരുന്നില്ല ,തന്റെ ജീവിതം കീഴ്മേല്‍ മറിക്കുന്ന സംഭവങ്ങളുടെ തുടക്കമാവും അതെന്ന്. അവിടെ വെച്ച് അവള്‍ തന്റെ മുന്‍ ഭര്‍ത്താവ് ഹാരൂണിനെ യാദൃശ്ചികമായ് കണ്ടുമുട്ടുന്നു. തീവ്രമായ ഒരു പ്രണയത്തിന്റേയും ഹ്രസ്വമായ ഒരു ദാമ്പത്യത്തിന്റേയും ഓര്‍മ്മകള്‍, അവരിരുവരേയും പിടിച്ച് കുലുക്കുകയാണു. പ്രണയം,അതിപ്പോഴും അവരുടെ മനസ്സുകളില്‍ ഉണ്ട്,
അവരറിയാതെ തന്നെ.

ഇതോടേ ഗുല്‍ഷന്റെ ; ഹാരൂണിന്റെ ഭാര്യ, സ്വാസ്ഥ്യം നശിക്കുകയാണു. എത്ര ചേര്‍ത്തു വെച്ചിട്ടും കൂടി യോജിക്കാത്ത ഒരു ചിത്രം പോലെയായ് പിന്നീടവരുടെ ജീവിതം. നീണ്ട ഇരുപത് കൊല്ലം വേണ്ടി വന്നു അവര്‍ക്കതൊന്ന് തുന്നി ചേര്‍ക്കണമെന്ന് തോന്നാന്‍..!!

സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് അങ്ങേയറ്റം നിഷ്കര്‍ഷയോടെയാണു ഖുര്‍ ആനില്‍ വിവാഹമോചനത്തെ കുറിച്ച് പറയുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ അനുവര്‍ത്താക്കള്‍ നിയമം തങ്ങളുടെ ഇഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചു. അതു പോലെ പാകിസ്ഥാനിലെ പല ഗ്രാമങ്ങളിലും നിലനിന്നു പോരുന്ന അനാചാരങ്ങളിലേക്ക്
നോവലിസ്റ്റ് നമ്മെ കൊണ്ട് പോകുന്നുണ്ട്. ഖുര്‍ആനെ വരിച്ച് ഒരു പെണ്ണിനെ പുണ്യവതിയാക്കി വാഴിക്കുന്നത് അതിലൊന്നാണു. കേട്ടുകേള്‍വി പോലുമില്ലാത്ത എന്തെല്ലാം അനാചാരങ്ങളാണു
ലോകത്ത് പലയിടത്തും നടക്കുന്നത്.

കച്ചേരി വിളിച്ച് കൂട്ടി ഗ്രാമമുഖ്യന്‍ ബാബാ സിറാജ്ദീന്‍ ,ഹാറൂണിനെ കൊണ്ട് നിര്‍ബന്ധിച്ച് നജ് മാനയെ മൊഴി ചൊല്ലിക്കുകയാണു, അതും മൂന്നു തവണ ,ഒരുമിച്ച്, മുത്തലാഖ് , ചെയ്യാന്‍ പാടില്ലാത്ത നീചവൃത്തി. അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് ഗ്രാമം വിട്ട നജ് മാനയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുഴലിക്കാറ്റ് വീണ്ടുമെത്തുകയാണു. ഇത്തവണ അത് അടിച്ച് പറത്തിക്കൊണ്ട് പോകുന്നത് പ്രൊ. ജഹാംഗീറുമൊത്തുള്ള അവളുടെ ദാമ്പത്യ ജീവിതത്തെ തന്നെയാണു.

ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു, ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും അവിടെ മാനദണ്ഢങ്ങളേയല്ല. അതു കൊണ്ടാണല്ലോ ഗ്രാമത്തിലെ അതിസമ്പന്നയും അതീവ സുന്ദരിയും വിധവയുമായ കനീസിനു തന്റെ ജീവിതം നിസ്സംഗതയുടെ ഇരുമ്പ് മറക്കുള്ളില്‍ ഇട്ടുമൂടേണ്ടി വന്നത്..!! നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്, തന്റെ ശരീരത്തില്‍ ദംഷ്ട്രങ്ങള്‍ ആഴ്ത്തിയ ഇരുണ്ട ഭൂതകാലത്തെ മറക്കാന്‍. ഇരുള്‍ മൂടിയ ആ കാലത്തെ മറികടക്കാന്‍. അതീവ ക്ഷമയോടും സ്നേഹാവായ്പോടേയും
അവളുടെ കൈ പിടിക്കാന്‍ തയ്യാറായ യൂനുസ് റയീസ് എന്ന പുരുഷന്‍, മാര്‍ക്കേസിന്റെ കോളറാകാലത്തെ പ്രണയത്തിലെ ഫ്ലൊറന്റിനോ അരീസയെ പോലെ നമുക്ക്
പ്രിയപ്പെട്ടവനാകുന്നത് അചഞ്ചലമായ തന്റെ പ്രണയം ഒന്നു കൊണ്ട് മാത്രമാണു.

പാകിസ്ഥാനിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും
അതിമനോഹരമായി സമഞ്ജസിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. (വില 130 ക.)

Friday, September 6, 2013

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

പുസ്തകം : തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
രചയിതാവ് : ഇസ്മായില്‍ കാദറെ

പ്രസാധനം : റെയിന്‍ബോ പബ്ലിഷേഴ്സ്
അവലോകനം : ബന്യാമിൻ


പേടിപ്പെടുത്തും വിധം അവിശ്വസനീയമായ അല്‍ബേനിയയിലെ കുടിപ്പകകളുടെയും രക്‌തരൂക്ഷിതമായ ഗോത്രനിയമങ്ങളുടെയും കഥയാണ്‌ ഇസ്‌മായില്‍ കാദറെയുടെ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ എന്ന നോവല്‍. രക്‌തത്തിനു രക്‌തം കൊണ്ട്‌ പകവീട്ടുക എന്നതാണ്‌ അവിടുത്തെ അലംഘനീയമായ രക്‌തനിയമം. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ പരമ്പരകള്‍ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകിയെ മുപ്പതു ദിവസത്തിനുള്ളില്‍ കൊല്ലുക എന്നത്‌ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശിയുടെ ചുമതലയാകുന്നു. അവന്‍ കൊല നടത്തിയാല്‍ പിന്നെ അടുത്ത മുപ്പതുദിവസം മരണത്തെ കാത്തിരിക്കുക എന്നതാണ്‌ അവന്റെ നിയോഗം. ജോര്‍ജ്‌ ബെറീഷ എന്ന ഇരുപത്തിയാറുകാരന്‍ തന്റെ കുടുംബത്തിനുവേണ്ടി നടത്തുന്ന കൊലപാതകവും പിന്നത്തെ അവന്റെ മരണത്തിനുവേണ്ടിയുള്ള മുപ്പതുദിവസത്തെ ഭീതിതമായ കത്തിരിപ്പുമാണ്‌ നോവല്‍. മരണം മാത്രം കണ്മുന്നിലുള്ളവന്റെ മാനസിക ചിന്തകളെയും ഭീതിയെയും ഞെട്ടിപ്പിക്കുന്ന വാക്കുകളില്‍ ചിത്രീകരിക്കുന്ന നോവല്‍ നടുക്കുന്ന ഒരു വായനാനുഭവം നല്‌കും എന്നതില്‍ സംശയമില്ല.

Monday, April 8, 2013

ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ


പുസ്തകം : ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ
രചയിതാവ് : ഫെഡറിക് ഡഗ്ലസ് / പരിഭാഷ : പത്മരാജ് ആർ
പ്രസാധകര്‍ : ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
അവലോകനം : വെള്ളെഴുത്ത്



1845 ലാണ് ഫെഡറിക് ഡഗ്ലസ്സിന്റെ ജീവിതകഥ പുറത്തു വരുന്നത്. ‘ഫെഡറിക് ഡഗ്ലസിന്റെ ജീവിതവും കാലവും’ എന്ന പേരിൽ. അമേരിക്കയിലെന്നല്ല, ലോകത്തെവിടെയുമുള്ള വർണ്ണവെറിയുടെ മേലാളത്തമൂല്യങ്ങളെ കടയോടെ പിച്ചിച്ചീന്താനുള്ള വക സ്വരുകൂട്ടിയ ഒരു പുസ്തകമായിരുന്നു അത്. ഇര, തന്റെയും വർഗത്തിന്റെയും വേദനകളെക്കുറിച്ച് സംസാരിക്കുന്നു, സ്വന്തം ഭാഷയിൽ. അടിമയ്ക്ക് ആഹാരം പോലും വിലക്കിയിരുന്ന കാലത്തിലിരുന്നാണ് ഡഗ്ലസ് അക്ഷരങ്ങളുടെ തീ പാറ്റിയത്. അടിമവിരുദ്ധപോരാട്ടത്തിന് ആ പുസ്തകം നൽകിയ ആവേശം ചെറുതല്ല. ഡഗ്ലസ് പിന്നീട് മികച്ച പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായുയർന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയും അദ്ദേഹം ശബ്ദം ഉയർത്തി. ‘കറുത്തയെഴുത്തിന്റെ’ ചരിത്രത്തിൽ വിളക്കുമരമായെഴുന്നു നിൽക്കുന്ന പ്രസ്തുത കൃതിയുടെ മലയാളഭാഷാന്തരമാണ് പത്മരാജ് വിവർത്തനം ചെയ്ത് പുറത്തിറക്കിയ ‘ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ’.

മേരിലാന്റിനടുത്തുള്ള ടക്കോഹവിയിലാണ് ഫെഡറിക് ജനിച്ചത്. വർഷം പിന്നീട് ഊഹിച്ചെടുത്താണ് 1818 എന്ന് നിജപ്പെടുത്തിയത്. അടിമകൾക്ക് ജനിച്ച വർഷമോ ജന്മദിനമോ വയസ്സോ ഒന്നും ഇല്ല. അവരങ്ങനെ യജമാനന്മാരുടെയോ യജമാനത്തികളുടെയോ കാരുണ്യത്തിൽ ജീവിച്ചു പോവുകയായിരുന്നു. അമ്മയുടെ പേര് ആരിയറ്റ് ബെയ്‌ലി എന്നായിരുന്നു എന്നറിയാം. പിതാവ് വെള്ളക്കാരനായിരുന്നെന്ന് കേട്ടു കേഴ്വിയുണ്ട്. അതും അക്കാലത്തെ പതിവാണ്. പലപ്പോഴും വെള്ളക്കാരനായതുകൊണ്ട് സ്വന്തം അച്ഛനും സഹോദരനും തന്നെയായിരിക്കും അടിമകളുടെ ഏറ്റവും വലിയ പീഡകർ. കുട്ടിക്കാലത്തേ അമ്മയിൽ നിന്ന് അകറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന ഫെഡറിക് താൻ അടിമത്തത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതുവരെയുള്ള കാലത്തെ നിരവധി യജമാനമാരുടെയും അവരുടെ കങ്കാണിമാരുടെയും നേർ ചിത്രങ്ങൾ പുസ്തകത്തിൽ വരച്ചിട്ടിട്ടുണ്ട്. ക്രൂരത കാലഘട്ടത്തിന്റെ മുഖമുദ്രയായിരിക്കുന്നതിന്റെ ചിത്രങ്ങളും കൂടിയാണവ. വെള്ളക്കാരാണെങ്കിൽ പോലും സ്ത്രീകളും അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചു കൂടി പുസ്തകം വിവരം നൽകുന്നുണ്ട്.

“പുതപ്പുകളേക്കാൾ ദുർലഭമായിരുന്നു ഉറക്കം തന്നെ. പണികഴിഞ്ഞുകയറിയാൽ അലക്കും പാചകവും പിറ്റേന്നത്തെ പണിക്കുള്ള ഒരുക്കുപടിയും എല്ലാം കഴിയുമ്പോൾ ഉറങ്ങാൻ അധികം സമയം കിട്ടിയിരുന്നില്ല. എല്ലാം കഴിഞ്ഞ് ആണും പെണ്ണും കുട്ടികളും ഈർപ്പമുള്ള നിലത്ത് കീറപ്പുതപ്പിനുള്ളിൽ ഉറക്കമാവുമ്പോഴേയ്ക്ക് ഡ്രൈവറുടെ ഹോൺ അവരെ ഉണർത്തിയിരിക്കും.” അടിമകളുടെ ചാളയിലെ രാത്രിയെക്കുറിച്ചുള്ള വർണ്ണനയാണിത്. പലയജമാനന്മാർക്കും ആയിരത്തിലധികം അടിമകളുണ്ടാവും പലരും യജമാനന്മാരെ കണ്ടിട്ടുപോലും ഉണ്ടാവില്ല. തങ്ങളുടെ അനുഭവത്തെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ല. ‘യജമാനൻ നിന്നോട് നന്നായി പെരുമാറുന്നുണ്ടോ’ എന്ന ചോദ്യത്തിന്, ചോദിക്കുന്നത് യജമാനൻ തന്നെയാണെന്ന് അറിയാതെ ‘ഇല്ല’ എന്ന് പറഞ്ഞുപോയ അടിമപ്പയ്യനെ ദൂരെ ഒരിടത്തേയ്ക്ക് വിറ്റുകൊണ്ടാണ് വെള്ളക്കാരൻ പക തീർത്തത്. അടി സഹിക്കാൻ വയ്യാതെ നദിയിൽ ചാടി നിലയുറപ്പിച്ച ഒരടിമയുടെ തല വെടി വച്ച് ചിതറിച്ച് പുഴവെള്ളത്തിൽ കലക്കി അനുസരണക്കേടിനുള്ള ശിക്ഷ എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുത്ത ഒവർസിയറുടെ കഥയും ഫെഡറിക് പറയുന്നുണ്ട്. അടിമയുടെ കാര്യം വരുമ്പോൾ വെള്ളക്കാരികളായ സ്ത്രീകളും ക്രൂരതയുടെ കാര്യത്തിൽ മോശമായിരുന്നില്ലത്രേ. പതിനാറുകാരിയായ കറുത്തപെണ്ണിനെ വാരിയെല്ലൊടിച്ചു കൊന്ന യജമാനത്തിയുടെ വിവരം നടുക്കുന്നതാണ്. അടിമയുടെ ജീവിതവും മരണവും മേലാളന്റെ കയ്യിലായിരിക്കുമ്പോൾ ആരു ചോദിക്കാനാണ്? ‘നീഗ്രോയെകൊല്ലാൻ അരയണ, കുഴിച്ചിടാൻ അരയണകൂടി’ എന്നായിരുന്നു അന്നത്തെ ചൊല്ല്.

തോമസ് ഓൾഡ് എന്ന പുതിയ യജമാനന്റെ അടുത്തേയ്ക്കുള്ള യാത്രയാണ് ഫെഡറിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഓൾഡിന്റെ ഭാര്യയാണ് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ആദ്യം അവർ കാണിച്ച ദയയും സഹാനുഭൂതിയും പിന്നീട് ഇല്ലാതാവുന്നുണ്ടെങ്കിലും അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള കാൽ‌വെയ്പ്പ് അനുഗ്രഹമായ കഥയാണ് പിന്നീട് ചരിത്രമാവുന്നത്. ബാൾട്ടിമോറിലെ അന്തരീക്ഷവും ഉൾനാടുകളിലേതിനേക്കാൾ കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. തുടങ്ങി വച്ച അക്ഷരങ്ങളുടെ പഠിത്തം കപ്പൽശാലയിലെ തൊഴിലാളികളുടെ സഹായത്തോടെ ഫെഡറിക് പൂർത്തിയാക്കി. നേരായ വഴിയിലൂടെയല്ല, ചില തന്ത്രങ്ങളിലൂടെ. ചുമരും നിലവുമായിരുന്നു പുസ്തകങ്ങൾ. പേന, ഒരു ചോക്കുക്കഷ്ണവും. വർഷങ്ങളുടെ നിരന്തരാഭ്യാസമാണ് ഡഗ്ലസിനെ പുസ്തകം വായിക്കാവുന്ന അവസ്ഥയിലെത്തിച്ചത്. തട്ടിയും മുട്ടിയും വായിച്ച പുസ്തകവും പത്രവാർത്തകളും ജീവിതം മാറ്റി. ആജീവനാന്ത അടിമയാണെന്നും ഒരിക്കലും മോചനമില്ലെന്നുമുള്ള ചിന്തകൾ ഒഴിഞ്ഞ് രക്ഷപ്പെടാനുള്ള ആത്മവിശ്വാസം അതു നൽകി. പത്തു പതിനഞ്ച് വയസ്സിനിടയ്ക്ക് ജീവിതദുരന്തങ്ങൾ മുഴുവൻ അനുഭവിച്ചു തീർത്ത പയ്യൻ അങ്ങനെ ബാൾട്ടിമോറിൽ നിന്ന് അമന്റാ എന്ന കപ്പലിൽ സെന്റ് മൈക്കിൾസിലേയ്ക്ക് രക്ഷപ്പെട്ടു. ഒരർത്ഥത്തിൽ ജീവിതത്തിലേയ്ക്ക്.

അതത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ലെന്ന് ഫെഡറിക് പറയുന്നുണ്ട്. അടിമത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ വിശദാംശങ്ങൾ മുഴുവൻ ഓർമ്മയുണ്ടെങ്കിലും അവ വിവരിച്ചാൽ തന്നെ സഹായിച്ച പലരെയും അത് അപകടപ്പെടുത്തുമെന്ന്, കാലത്തിന്റെ ഭയാനതകളെ നിർമമത്വത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം എഴുതി. ന്യൂയോർക്കിൽ ജീവിതം വ്യത്യസ്തമായിരുന്നു. എങ്കിലും ഭീതി അവിടെയും കനം വച്ച് നിന്നിരുന്നു. ഒരു കപ്പൽ ജോലിക്കാരനായി പുതു ജീവിതം തുടങ്ങി. അന്ന മേരിയെ വിവാഹം ചെയ്തു. സഹജീവികൾക്കായി സമൂഹത്തിലിറങ്ങി. അടിമത്തത്തെ അമേരിക്കൻ മനസ്സാക്ഷിയുടെ മുന്നിൽ വിചാരണയ്ക്കു വച്ചു. എടുത്തത് സ്വന്തം ജീവിതാനുഭവങ്ങളുടെ വക്കാലത്ത് ആയതുകൊണ്ട് അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിരവധി ഔദ്യോഗിക പദവികൾ വഹിച്ചശേഷം 1895- ഫെഡറിക് മരിച്ചു.

‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥയും’ ‘അടിമയുടെ ജീവിതവും’ ഇതിനു മുൻപ് മലയാളത്തിനു വിവർത്തനം വഴി ലഭിച്ച പുസ്തകങ്ങളാണ്. ഭീതിദവും ദാരുണവുമായ അനുഭവാഖ്യാനങ്ങൾക്ക്, എത്ര അരിഞ്ഞെറിഞ്ഞാലും മണ്ണിട്ടു മൂടിയാലും മുളയ്ക്കുന്ന നാവുണ്ടാകും എന്ന വാസ്തവത്തെയാണ് ‘അടിമയുടെ ആത്മകഥയും’ അടയാളപ്പെടുത്തുന്നത്. (വില : 40 രൂപ)

Tuesday, December 11, 2012

ചുവപ്പാണെന്റെ പേര് (My name is Red)

പുസ്തകം : ചുവപ്പാണെന്റെ പേര് (My name is Red)
രചയിതാവ് : ഓര്‍ഹന്‍ പാമൂക്

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ

നിങ്ങള്‍ ഒരു ഗൗരവ വായനക്കാരനാണോ..? ആശയങ്ങളുടെ ആഴങ്ങള്‍ നിറഞ്ഞ പുസ്‌തകം നിങ്ങള്‍ക്ക്‌ ഇഷ്‌ടമാണോ..? കഥകള്‍ക്കിടയിലെ സമ്പുഷ്‌ടമായ കഥേതര ചര്‍ച്ചകള്‍ നിങ്ങളെ ഹരം പിടിപ്പിക്കാറുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ്‌ പുസ്‌തകം.

ജെയിംസ്‌ ജോയിസിന്റെ യുളീസസ്‌ പോലെ ക്ലിഷ്ടമായ സഞ്ചാരംകൊണ്ടല്ല പുസ്‌തകം അതിന്റെ ഗരിമ തെളിയുക്കുന്നത്‌. ആശയങ്ങളിലേക്ക്‌ കടന്നു ചെല്ലുകയും അതിനെ കഥയാക്കി മാറ്റുകയും ചെയ്യുന്ന പ്രതിഭാവിലാസം കൊണ്ടാണ്‌. അഞ്ഞൂറോളം പേജുകള്‍. കഥകള്‍ ഉപകഥകള്‍, ചരിത്രം കല ഇവയെക്കുറിച്ച്‌ ആധികാരികമായ നിരീക്ഷണങ്ങള്‍. ഗഹനമായ ഭാഷ. എന്നുപറഞ്ഞാല്‍ മലയാളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇന്‍സ്റ്റന്റ്‌ വായനയ്ക്ക്‌ ഉപയോഗിക്കാവുന്ന പുസ്‌തകമല്ല ഇതെന്നര്‍ത്ഥം! പ്രശസ്‌ത തുര്‍ക്കി സാഹിത്യകാരന്‍ ഓര്‍ഹന്‍ പാമൂകിന്റെ 'ചുവപ്പാണെന്റെ പേര്‌' എന്ന നോവലിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌.

കഥാസംഗ്രഹം ഏതാണ്ട്‌ ഇങ്ങനെയാണ്‌: പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്റെ ചുമതല ഏല്‌പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്റെ ലോകസുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റെ കൊല്ലപ്പെടുന്നു. ഏറെ താമസിക്കാതെ ഉസ്‌താദ്‌ എനിഷ്‌ത്തെ എഫിന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്‍ക്കിടയിലെ വൈര്യവും മത്സരവും അസൂയയും കാരണം അവരില്‍ ഒരാളണ്‌ രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് മനസ്സിലാകുന്നു. ഒലിവ്‌, സ്റ്റോര്‍ക്‌, ബട്ടര്‍ഫ്ലൈ എന്നിങ്ങനെയാണ്‌ അവശേഷിക്കുന്ന മൂന്നു സൂക്ഷ്‌മചിത്രകാരന്മാര്‍ വിളിക്കപ്പെടുന്നത്‌. ഇവരില്‍ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ചിത്രകാരന്മാരുടെ ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു. അവരുടെ കയ്യില്‍ തെളിവായി കിട്ടിയിരിക്കുന്നത്‌ കൊല്ലപ്പെട്ട എലഗന്റ്‌ എഫിന്റിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ഒരു കുതിരയുടെ ചിത്രം മാത്രമാണ്‌. ഓരോ ചിത്രകാരന്മാരുടെയും ശൈലി പരിശോധിച്ച്‌ അവസാനം കുറ്റവാളിയായ ചിത്രകാരനെ കണ്ടെത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ്‌ ചുവപ്പാണെന്റെ പേര്‌.

പുസ്‌തകം ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പ്രധാനപ്പെട്ട വിഷയം ഇതാണ്‌. കിഴക്കിന്റെ മഹത്തായ അറബിക്‌ ചിത്രകലയും പേര്‍ഷ്യന്‍ ചിത്രകലയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയെ അനുകരിക്കേണ്ടതുണ്ടോ..? ഒരാള്‍ക്ക്‌ സ്വന്തമായ ഒരു ചിത്രരചനാശൈലി വേണമോ..? ഒരു ചിത്രകാരന്‌ വിഭിന്നമായ രചനാസ്വഭാവം വേണോ..? യൂറോപ്യന്‍ ചിത്രരചനാശൈലിപോലെ ചിത്രത്തില്‍ എവിടെയെങ്കിലും തന്റെ കയ്യൊപ്പ്‌ ചാര്‍ത്തിക്കൊണ്ട്‌ തന്റെ ശൈലി പരസ്യപ്പെടുത്താന്‍ ഒരു ചിത്രകാരന്‍ ശ്രമിക്കുന്നത്‌ ശരിയാണോ..? അതോ അറേബ്യയിലെ പൂര്‍വ്വ ഉസ്‌താദന്മാരെപ്പോലെയും സൂക്ഷ്‌മചിത്രകാരന്മാരെപ്പോലെയും ഒരു ചിത്രം മഹത്തായ ചിത്രകലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി എണ്ണപ്പെടുകയും അതാരാണ്‌ വരച്ചതെന്ന് വെളിപ്പെടുത്താതിരിക്കുകയും വേണമോ..? പ്രതിഭാരാഹിത്യമുള്ളവരും പൂര്‍ണ്ണരല്ലാത്തവരുമായ ചിത്രകാരന്മാരാണോ ചിത്രത്തില്‍ രഹസ്യകൈയ്യൊപ്പ്‌ പതിക്കുന്നത്‌..? ശൈലി കാലത്തെ മറികടക്കാനും അനശ്വരതയില്‍ നിറയാനുമുള്ള ഒരു ചിത്രകാരന്റെ ആഗ്രഹത്തില്‍ നിന്നാണോ ജനിക്കുന്നത്‌..?

ബഹുമാനപ്പെട്ട എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍, ഇതരാരാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കു മുന്നില്‍ മലയാളകൃതികള്‍ തീരെ ശുഷ്കമാണെന്ന് കളിയാക്കിയിരുന്നത്‌ ശരിയായിരുന്നു എന്ന് ഇതുപോലെയുള്ള മഹത്താരരചനകള്‍ വായിക്കുമ്പോള്‍ അറിയാതെ സമ്മതിച്ചുപോകും. മലയാളത്തിലെ ഏതൊരു എഴുത്തുകാരന്റെ രചനയും വെള്ളത്തിലെ പൊങ്ങുതടിപോലെ തോന്നുമ്പോള്‍ പുസ്‌തകത്തെ എനിക്കുപമിക്കാന്‍ തോന്നുന്നത്‌ കിഴക്കന്‍ മഴവെള്ളത്തില്‍ കടപുഴകിവരുന്ന ഒരു പടുകൂറ്റന്‍ വടവൃക്ഷത്തിനോടാണ്‌.

സമയമെടുത്ത്‌ ആധികാരികതയോടെ വായിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം 2006-ലെ നോബല്‍ പ്രൈസ്‌ ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ കൃതി വായിക്കാന്‍ ശ്രമിച്ചാല്‍ മതിയാവും എന്നാണെന്റെ അഭിപ്രായം.

Tuesday, November 27, 2012

മോബിഡിക്

പുസ്തകം : മോബിഡിക്
രചയിതാവ് : ഹെർമെൻ മെൽവിൽ/ വിവര്‍ത്തനം : ഡോ. മുരളി കൃഷ്ണ
പ്രസാധകര്‍ : ഡി.സി. ബുക്സ്
അവലോകനം : നിതിന്‍ താലിബ്




നോവലിസ്റ്റിനെക്കുറിച്ച്

പത്തൊമ്പതാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ഹെർമെൻ മെൽവിൽ. 1819 ആഗസ്റ്റ് ഒന്നിനു ന്യൂയോർക്കിൽ ജനിച്ചു. പത്തൊമ്പതാം വയസ്സിൽ കപ്പൽ ജോലിക്കാരനായി. തുടർന്ന് ഇരുപത്തിയൊന്ന് വർഷത്തോളം കച്ചവടക്കപ്പലുകളിലും തിമിംഗല വേട്ടക്കപ്പലുകളിലും കഴിഞ്ഞു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സാഹിത്യ രചനയാരംഭിച്ചു. ആദ്യ രചനയായ "ടൈപ്പി" നൽകിയ ക്ഷിപ്രപ്രശസ്തിയുടെ തണലിൽ വിവാഹിതനായി. എന്നാൽ തുടർന്നു നടത്തിയ സാഹിത്യ സംരംഭങ്ങളെല്ലാം തികഞ്ഞ പരാജയമായിരുന്നു. അത് ദാമ്പത്യ തകർച്ചയിലേയ്ക്ക് നയിച്ചു. തുടർച്ചയായ പരാജയങ്ങൾ അദ്ദേഹത്തെ സാഹിത്യരചനയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.

1891 സെപ്തംബർ 28നു ന്യൂയോർക്കിൽ അന്തരിച്ചു. അപ്രശസ്തനായി അന്ത്യം. 'പേരുകൊണ്ടു പോലും അറിയപ്പെടാത്ത വ്യക്തി' എന്നാണ് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു. ലോക സാഹിത്യത്തിൽ സ്വർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നാമമാണ് ഹെർമന്റേത്. 'ഒറ്റക്കാലുള്ള സിംഹാസനത്തിൽ ഇരിക്കുന്ന മഹാൻ' എന്നാണ് ഇന്നു ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

നോവലിലേയ്ക്ക്

മേൽ സൂചിപ്പിച്ച വിശേഷണത്തിനു ഹെർമനെ പ്രാപ്തനാക്കിയത് 'മോബിഡിക്' എന്ന അദ്ദേഹത്തിന്റെ നോവലാണ്. തന്റെ 32ആം വയസ്സിലാണ് ഹെർമൻ മോബി ഡിക്കിന്റെ രചനയാരംഭിച്ചത്. 1851 നോവൽ പ്രസിദ്ധീകരിച്ചു. മറ്റു രചനകളെപ്പോലെ പ്രസിദ്ധീകരിച്ച സമയത്ത് ഒരു തികഞ്ഞ പരാജയമായിരുന്നു മോബി ഡിക്. ഭ്രാന്തം, അതിവാചാലം, അതിഭാവുകത്വം തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിച്ചാണ് വിമർശകർ നോവലിനെ സ്വീകരിച്ചത്. അങ്ങനെയത് അവഗണനയുടെ പടുകുഴിയിലേയ്ക്ക് എറിയപ്പെട്ടു. 72 വർഷത്തോളം അവഗണിക്കപ്പെട്ടു കിടന്ന പുസ്തകം 1921 ഉയിർത്തെഴുന്നേൽക്കപ്പെട്ടു. പിന്നീട് മോബി ഡിക്കിനെ ലോകം ഏറ്റെടുത്തു. അമേരിക്കൻ സാഹിത്യത്തിലെയും അതിലുപരി ലോകസാഹിത്യത്തിലെയും മഹനീയ സൃഷ്ടികളിൽ ഒന്നായി മോബി ഡിക്ക് ഇന്ന് വിലയിരുത്തപ്പെടുന്നു. അത്യന്തം ദാർശനിക തലങ്ങളുള്ള ഒരു രചനയായി ഇന്ന് മോബി ഡിക് വാഴ്ത്തപ്പെടുന്നു. അതിനെയധികരിച്ച് അനേകം പഠനഗ്രന്ഥങ്ങൾ പുറത്തുവന്നു, ഇനിയുമെത്രെയോ വരാനിരിക്കുന്നു.

കീഴടക്കാനാവാത്ത പ്രപഞ്ച ശക്തികൾക്കുമേൽ തന്റെ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ദാർശനിക വ്യഥയുടെ മഹാഗാഥയാണീ നോവൽ. അപ്രാപ്യമായതിനെയൊക്കെ തന്റെ വശത്താക്കാൻ മനുഷ്യൻ നടത്തുന്ന മഹാസാധനയാണ് ഇതിന്റെ അന്തർധാര. 'പ്രപഞ്ച മേൽക്കൂരയിൽ കയറി നിന്ന് വിണ്ണിന്റെ മായൂര പിഞ്ഛിക കാറ്റിൽപ്പറത്താൻ' മാത്രമല്ല അതി വിശാലവും അതി ഗഹനവുമായ സമുദ്രത്തിന്റെ അനന്ത വിശാലതയിലേയ്ക്ക് നിർഭയം കടന്നു ചെന്ന് തന്റെ ശക്തി വിളംബരം ചെയ്യാനും തനിക്ക് സാധിക്കും എന്ന മനുഷ്യന്റെ ഓർമ്മപ്പെടുത്തലിന്റെ ഇതിഹാസ ഗാഥയാണീ നോവൽ. പ്രകൃതിയെ പൈശാചികമായ വെറിയോടെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ ആത്യന്തിക നാശമാവും ഫലം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മോബി ഡിക്.

മിത്തും ബൈബിളും ഇടകലർന്ന രചനാരീതിയാണ് മോബി ഡിക്കിൽ ഹെർമൻ സ്വീകരിച്ചിരിക്കുന്നത്. ശൈലീബദ്ധമാണ് നോവലിന്റെ ഭാഷ. അതിസങ്കീണ്ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ ബിംബ-രൂപക കല്പനകൾ ധാരാളമായി നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും നന്മ-തിന്മകളെക്കുറിച്ചും ദൈവത്തിന്റെ സാന്നിധ്യം എന്ന സങ്കൽപ്പത്തെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ നോവലിൽ നടക്കുന്നുണ്ട്. തിമിംഗല വേട്ടയെ പറ്റിയുള്ള ഒരു സർവ്വവിജ്ഞാന കോശം കൂടിയാണ് മോബിഡിക്.

കഥാസാരം

ആംഗലേയ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരംഭ വാക്യങ്ങളിൽ ഒന്നാണ് മോബി ഡിക്കിന്റെ ആരംഭ വാക്യമായ " എന്നെ ഇഷ്മേൽ (ഇസ്മേൽ) എന്നു വിളിൽക്കൂ....."എന്നത്. മോബിഡിക് എന്ന സ്പേം തിമിംഗല വേട്ടയാണ് നോവലിന്റെ ഇതിവൃത്തം. ഇഷ്മേൽ എന്ന ചെറുപ്പക്കാരന്റെ വിവരണം എന്ന നിലയിലാണ് നോവലിന്റെ രൂപഘടന. കച്ചവടക്കപ്പലുകളിലെ നീണ്ട കാലത്തെ പരിചയത്തിനു ശേഷം മറ്റൊന്നിലും ഉറച്ച് നിൽക്കാൻ സാധിക്കാതിരുന്ന അയാൾ ഒടുവിൽ തിമിംഗല വേട്ടയ്ക്ക് പോകുന്ന കപ്പലിലെ ജോലിക്കാരനാകാൻ തീരുമാനിക്കിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. വഴിയിൽ, രാത്രി സത്രത്തിൽ വച്ച് പരിചയപ്പെട്ട കീക്വഗ് എന്ന ഗോത്രവർഗ്ഗ യുവാവും അയാളോടൊപ്പം ചേരുന്നു. പോളിനേഷ്യൻ ദ്വീപുകളിലൊന്നായ കോക്കോവോക്കോ ദ്വീപിലെ ഗോത്രത്തലവന്റെ മകനാണയാൾ. ചെറുപ്പം മുതൽ കീക്വഗ്ഗിന്റെ ആശയും ആവേശവുമായിരുന്നു കടൽ. വളരെ സമർത്ഥനായ ചാട്ടുളിക്കാരൻ കൂടിയാണ് കീക്വഗ്. വളരെ ആഴത്തിൽ വേരോടിയ മനുഷ്യസ്നേഹമാണ് കീക്വഗ്ഗിന്റെ മറ്റൊരു സവിശേഷത. നാന്റക്കെറ്റിൽ നിന്നും യാത്ര തിരിക്കുന്ന പെക്വേഡ് എന്ന തിമിംഗല വേട്ടക്കപ്പലിന്റെ ചീഫ് മേറ്റായ സ്റ്റാർബക്കിനെ കണ്ട് അവർ കരാറൊപ്പിടുന്നു. ഏനാബ് (അഹാബ്) എന്ന മനുഷ്യനാണ് അതിന്റെ ക്യാപ്റ്റൻ എന്ന് അവർ സ്റ്റാർബക്കിൽ നിന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും അയാളെ അപ്പോൾ കാണുന്നില്ല.അയാളെപറ്റി ധാരാളം കേൾക്കുന്നുണ്ട്, അയാൾ ഒറ്റക്കാലനാണെന്നകാര്യവും അതിൽപ്പെടും.

അങ്ങനെ ഒരു ക്രിസ്തുമസ് ദിനത്തിൽ പെക്വേഡ് നാന്റക്കെറ്റിൽ നിന്നും യാത്രതിരിക്കുന്നു. കഴിയുന്നിടത്തോളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് അവയുടെ തലയിലുള്ള ശുദ്ധവും സുതാര്യവും സുഗന്ധപൂരിതവും അമൂല്യവുമായ മെഴുക് കഴിയുന്നിടത്തോളം ശേഖരിക്കുക എന്നതാണ് തിമിംഗല വേട്ടക്കപ്പലുകളുടെ ലക്ഷ്യം. കപ്പൽ പുറപ്പെട്ട് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇഷ്മേൽ ഏനാബിനെ കാണുന്നത്. ഏതാണ്ടൊരു ഭൂതാവിഷ്ടഭാവമായിരുന്നു ഒറ്റക്കാലന്. തിമിംഗലവേട്ടയല്ല ഏനാബിന്റെ ലക്ഷ്യമെന്ന് പിന്നീടാണ് കപ്പലിലുള്ളവർക്ക് മനസ്സിലാകുന്നത്. തന്റെ കാൽ അപഹരിച്ച മോബി ഡിക് എന്ന സ്പേം തിമിംഗലത്തെ വകവരുത്തുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. തീവ്രമായ തന്റെ പ്രതികാരത്തിനു മുന്നിൽ മറ്റെല്ലാം ഹോമിക്കൻ, സ്വന്തം ജീവൻപോലും, തയ്യാറായ ഏതാണ്ട് ഭ്രാന്തമായ ഒരു മാനസിക നിലയിലായിരുന്നു അയാൾ. മോബിഡിക്കിനോടുള്ള തന്റെ വെറുപ്പ് മറ്റെല്ലാ സ്പേം തിമിംഗലങ്ങളോടും അയാൾ കാട്ടിയിരുന്നു. ഒരു വെറിയിൽ കഴിയുന്നിടത്തോളം സ്പേം തിമിംഗലങ്ങളെ കൊല്ലുന്നത് ഒരു രാക്ഷസീയ ആനന്ദമായി അയാൽ കരുതി. അത്തരത്തിൽ വഴിയിൽ തിമിംഗല വേട്ടയിൽ ഏർപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും ഏനാബ് തൃപ്തനായിരുന്നുല്ല. അയാളൂടെ ലക്ഷ്യം മോബി ഡിക് മാത്രമായിരുന്നു. ഇടയ്ക്ക് വഴിയിൽ കാണുന്ന കപ്പലുകളോടെല്ലാം അയാൾക്ക് ചോദിക്കൻ ഒന്നു മാത്രമേയുള്ളൂ 'വഴിയിലെങ്ങാനും മോബി ഡിക്കിനെ കണ്ടോ?' മോബി ഡിക്കുമായി സന്ധിച്ചിട്ടും അതിനെ ഒഴിവാക്കി വന്നു എന്നു പറയുന്ന ക്യാപ്റ്റനെ അയാൾ പരിഹസിക്കുന്നുമുണ്ട്.


ഒടുവിൽ ദിവസങ്ങൾക്ക് ശേഷം അവർ മോബി ഡിക്കിന്റെ സഞ്ചാര പഥത്തിലെത്തിച്ചേരുന്നു. അപ്പോഴേയ്ക്കും ഏനാബ് ഏതാണ്ട് ഭ്രാന്തിന്റെ വക്കോളം എത്തിയിട്ടുണ്ടായിരുന്നു. രണ്ടു ദിവസം തുടർച്ചയായി ഏറ്റുമുട്ടിയിട്ടും അവർക്ക് മോബി ഡിക്കിനെ കീഴ്പ്പെടുത്താനായില്ലെന്നു മാത്രമല്ല അവൻ ധാരാളം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. 'തന്റെ തിരോധാനത്തിനു ശേഷം ഏനാബിന്റെ മരണം പ്രവചിച്ച പാർസിയുടെ അപ്രത്യക്ഷമാകലായിരുന്നു അതിൽ ശ്രദ്ധേയമായ ഒന്ന്. (താൻ അപ്രത്യക്ഷനായിക്കഴിഞ്ഞേ ഏനാബ് മരിക്കൂവെന്നും മരണത്തിനുമുൻപ് അയാൾ തന്നെ ഒരിക്കൽക്കൂടിക്കാണുമെന്നും പാർസി പ്രവചിച്ചിരുന്നു) തിമിംഗലവേട്ടയ്ക്കുപയോഗിക്കുന്ന നൗകകൾ താറുമാറായി. ഇതെല്ലാം വരാൻ പോകുന്ന അപായത്തിന്റെ സൂചനയാണെന്നും ഇതിൽ നിന്നു പിന്മാറണമെന്നും സ്റ്റാർബക് അപേക്ഷിച്ചെങ്കിലും ഏനാബ് അതൊന്നും ചെവിക്കൊള്ളുന്നില്ല. ഒടുവിൽ മോബി ഡിക്കിനായി ഏനാബ് പ്രത്യേകം തീർപ്പിച്ച ചാട്ടുളി അയാൾ അതിന്റെ നേരെ പ്രയോഗിക്കുന്നു. ചാട്ടുളിയുടെ കയർ അയാളുടെ കഴുത്തിൽ കുരുങ്ങി അയാൾ മോബി ഡിക്കിനോടൊപ്പം കടലിന്റെ ആഴത്തിലേയ്ക്ക് ആണ്ടു പോകുന്നു. അതിനു മുന്നേ തലേ ദിവസം അപ്രത്യക്ഷനായ പാർസിയുടെ മൃതശരീരം മോബിഡിക്കിനോട് ചേർത്തു ബന്ധിച്ച നിലയിൽ അയാൾ കാണുന്നു. മരണവക്ത്രത്തിൽ അകപ്പെടുംമുൻപ് തിമിംഗലം പെക്വേഡിനെയും അതിലെ ഏതാണ്ട് എല്ലാ നാവികരെയും ഇല്ലായ്മ ചെയ്യുന്നു. കഥ നമ്മോട് വിവരിക്കാൻ മാത്രം ഇഷ്മേൽ ശേഷിക്കുന്നു.

ആസ്വാദനം

തൃതീയപുരുഷാഖ്യാനമായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. രൂപക-ബിംബ കല്പനകൾ നോവലിൽ ധാരാളമുണ്ട്. അത് കഥാപാത്രങ്ങളുടെ പേരുകളിലും ദൃശ്യമാണ്. അവയ്ക്കെല്ലാം തന്നെ ഒരു പ്രതീകാത്മക സ്വഭാവമുണ്ട്. നമ്മോട് കഥപറയുന്ന 'ഇഷ്മേൽ' ബൈബിളിലെ കഥാപാത്രമാണ്. ഉൽപ്പത്തിപ്പുസ്തകത്തിൽ അബ്രഹാമിന്റെ പുത്രൻ, ഹാജർ എന്ന അടിമസ്ത്രീയിൽ ഉണ്ടായ പുത്രൻ. ഭാര്യയായ സാറയിൽ ഇസഹാക് എന്ന പുത്രൻ ജനിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടവൻ. സ്വതന്ത്രനാക്കപ്പെട്ടവൻ. അവഗണനയുടെയും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്രവാസത്തിന്റെയും ഒക്കെ പ്രതീകമാണ് ഇഷ്മേൽ.

ഏനാബ് എന്ന നാമവും ബൈബിളിൽ നിന്നു തന്നെയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സ്വേഛാദിപതിയായ ഒരു രാജാവായിരുന്നു ഏനാബ്. ഇടയിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു കഥാപാത്രമുണ്ട്, ഏലിയാവ്. ഇഷ്മേലും കീക്വഗും കപ്പലിൽ കരാറുറപ്പിച്ചു വരുമ്പോൾ 'നിങ്ങളുടെ ആത്മാക്കളെക്കുറിച്ച് അവിടെ എന്തെങ്കിലും സംഭാഷണമുണ്ടായോ?' എന്നു ചോദിക്കുന്ന ഏലിയാവ് ബൈബിളിലെ പ്രവാചകനായ ഏലിയാവാണ്, ഏകാധിപതിയായിരുന്ന ഏനാബിന്റെ എതിരാളി. ഇങ്ങനെ ആഴത്തിൽ പരിശോധിച്ചാൽ കഥാപാത്രങ്ങളിലും സംഭാഷണങ്ങളിലും ഒക്കെ മിത്തും ബൈബിളൂം മറ്റും ഒളിപ്പിച്ചുവച്ച ധാരാളം ബിംബകല്പനകൾ നമുക്ക് ദർശിക്കാനാകും. പ്രകൃതിയുടെ വന്യതയുടെയും ഭീതിയുടെയും സൗന്ദര്യത്തിന്റെയും ശാശ്വത പ്രതീകമാണ് മോബി ഡിക്.

പല തലങ്ങളിൽ നിന്ന് വായിക്കാവുന്ന പുസ്തകമാണിത്. ഒരു ത്രില്ലർ വായിക്കുന്ന ആവേശത്തോടെ, തികച്ചും ഉപരിപ്ലവമായി നമുക്കിത് വായിച്ചു തീർക്കാം. ഇനി തിമിംഗല വേട്ടയുമായി ബന്ധപ്പെട്ടാണെങ്കിൽ അങ്ങനെ.തിമിംഗല വേട്ടയിലെ ആവേശവും ഭയാനകമായ അപകട സാധ്യതകളും വളരെ തന്മയത്വത്തോടെ നോവലിൽ മെൽവിൽ വരച്ചിടുന്നു. അല്ലെങ്കിൽ ജീവിതത്തിന്റെ നേരെ തുറന്നുവച്ച ഒരു കണ്ണാടിപോലെ നമുക്കിതിൽ നോക്കിയിരിക്കാം. അത്യധികം ഗഹനമായ ദാർശനിക-ദൈവിക സമസ്യകൾ ഹെമൻ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ദൈവത്തിനും പ്രകൃതിശക്തികൾക്കും മീതെ മനുഷ്യന്റെ ശക്തി വിളംബരം ചെയ്യാൻ ശ്രമിക്കുന്ന ഏനാബ്, മനുഷ്യമനസ്സിലെ ഭയം എന്ന വികാരത്തെ ഞെരിച്ചമത്തി അന്വേഷണമെന്ന മഹാസരണിയിലേയ്ക്ക് ഇറങ്ങാൻ വെമ്പി നിൽക്കുന്ന മാനവ ചേതനയുടെ നിത്യപ്രതീകമായി ഏനാബിനെ നിരൂപകർ വിലയിരുത്തുന്നു. മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിന്റെ മൂർത്തീകരണമാണ് ഏനാബ്. തിമിംഗലം കൂത്തടിക്കളിക്കുന്ന ഏകാന്തവും ഗഹനവും വിജനവുമായ കടൽപ്പരപ്പുകൾ മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതീകമാണ്. പൂർണ്ണാരോഗ്യമുള്ളതും തിമിംഗലാസ്ഥിയിൽ തീർത്തതുമായ രണ്ടു കാലുകളിൽ കപ്പലിനെ നിയന്ത്രിച്ചുകൊണ്ട് കപ്പൽത്തട്ടിൽ ഓടി നടക്കുന്ന ഏനാബ് ജീവിതത്തിനും മരണത്തിനുമിടയിൽ ഉഴറി നീങ്ങുന്ന മനുഷ്യകാമനകൾ തന്നെയാണ്. ഓരോ തവണ തകരുമ്പോഴും വീണ്ടും ഏനാബ് പുതിയ കാലുകൾ തിമിംഗല അസ്ഥികൾ കൊണ്ട് തീർക്കുന്നതു പോലെ നമ്മളും ഓരോ ആഗ്രഹത്തിലും ഇടറി വീഴുമ്പോഴും പുതിയ ആഗ്രഹങ്ങളുമായി ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നു. ഏതൊരു പ്രതിബന്ധത്തിനുമപ്പുറം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മനുഷ്യൻ എന്ന ജീവിയുടെ ഉത്തമ പ്രതീകമാണ് ഏനാബ്.

അനാദികാലം മുതൽ ചോരയ്ക്ക് വേണ്ടിയുള്ള മനുഷന്റെ അടങ്ങാത്ത ദാഹവും വേട്ടയിലെ വന്യമായ ആവേശവും നമുക്ക് മോബി ഡിക്കിന്റെ വരികൾക്കിടയിൽ വായിച്ചെടുക്കാം. മനുഷ്യന്റെ സ്വാർത്ഥത, ആർത്തി, വന്യമായ പ്രതികാര ദാഹം, പ്രകൃതിശക്തികളൂടെ മേൽ തന്റെ അപ്രമാദിത്വവും അധീശത്വവും സ്ഥാപിക്കാനുള്ള ത്വര എന്നിവയെല്ലാം മോബി ഡിക്കിന് ഊടും പാവും നെയ്യുന്നു.

മനുഷ്യന്റെ എല്ലാ കണക്കുകൾക്കും മേലെയാണ് പ്രകൃതിയുടെ കണക്കുകൾ എന്ന ശക്തമായ ഓർമ്മപ്പെടുത്തലോടെയാണ് നോവൽ അവസാനിക്കുന്നത്. പ്രകൃതിയുടെ മേൽ മനുഷ്യന്റെ അത്യാർത്തിയോടെയുള്ള കടന്നുകയറ്റം ഒരു സർവ്വനാശത്തിലാവും ചെന്നെത്തുക എന്ന ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് മോബി ഡിക്.

ഷേക്സ്പീരിയൻ ദുരന്തനാടകങ്ങളുടെ ഓർമ്മകളൂണർത്തുന്ന ദുരന്ത പര്യവസായിയായ നോവലാണ് മോബി ഡിക്. ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ എന്താണ് നേടിയത്, എന്തിനു വേണ്ടിയായിരുന്നു കാട്ടിക്കൂട്ടലുകളെല്ലാം എന്ന ചിന്ത നമ്മിലുണർത്താൻ പുസ്തകം പ്രാപ്തമാണ്.

കോടാനുകോടി വർഷങ്ങൾക്കുമപ്പുറം പ്രപഞ്ചം പോലും ഉണ്ടാകുന്നതിനുമുൻപ് നിശ്ചയിക്കപ്പെട്ട കർമ്മബന്ധിതമായ പാതയിലൂടെ യാത്രചെയ്യാൻ വിധിക്കപ്പെട്ട മനുഷ്യൻ, ഒരു പക്ഷേ അത് നമ്മുടെ അന്ത്യത്തിലാവാം ചെന്നു നിൽക്കുന്നത്, എന്നിരുന്നാലും അത് നാം തന്നെ നിറവേറ്റണം അതാണ് നമ്മുടെ ജന്മലക്ഷ്യ എന്ന ആദർശവാദ തത്വശാസ്ത്രത്തെ വിളംബരം ചെയ്യുകയാണ് മോബി ഡിക്കിൽ ഹെർമൻ മെൽവിൽ, ഏനാബിലൂടെ.

വാൽക്കഷണം: ഡോ. മുരളീ കൃഷ്ണയുടേത് ഒരു സംഗൃഹീത പുനരാഖ്യാനമാണ്. അതുകൊണ്ടു തന്നെ അത് നമുക്ക് നൽകുന്ന വായനാനുഭവത്തിന് ചില പരിമിതികളൂണ്ട്.

--------------------------------------------------------
(സഹായക സാമഗ്രികൾ: മോബി ഡിക്കിന് ഡോ. മുരളീ കൃഷ്ണ എഴുതിയ ആമുഖം, വിക്കീ പീഡിയ )