Showing posts with label ബുക്ക് മലയാളം. Show all posts
Showing posts with label ബുക്ക് മലയാളം. Show all posts

Tuesday, March 31, 2015

കാണുന്ന നേരത്ത്‌


പുസ്തകം : കാണുന്ന നേരത്ത്‌
രചയിതാവ്: സുഭാഷ്‌ചന്ദ്രന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബുക്ക് മലയാളം



ര്‍മ്മക്കുറിപ്പുകള്‍ ചരിത്രമല്ല; ചരിത്രനിരപേക്ഷവുമല്ല. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്‌തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. അത്‌ വ്യക്തിയെക്കുറിച്ച്‌ അയാള്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്‌ രേഖപ്പെടുത്തുകയാണ്‌. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്‌.

ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ സ്‌മരണകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്‌. വ്യക്തിയുടെ സ്‌മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ രാഷ്‌ട്രീയ ഭരിതമാകുന്നു. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ്‌ ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ രാഷ്‌ട്രീയ നിര്‍വഹണം സാധ്യമാക്കുന്നത്‌.

ഈ നിര്‍വഹണ ഘട്ടത്തിലൂടെ എല്ലാ ഓര്‍മ്മകള്‍ക്കും സഞ്ചരിക്കാനാകുന്നുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ ചോദ്യത്തെ മുന്‍ നിര്‍ത്തിയാണ്‌ കഥാകാരനായ സുഭാഷ്‌ ചന്ദ്രന്റെ `കാണുന്ന നേരത്ത്‌' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നത്‌. കേവലമായ അര്‍ത്ഥത്തില്‍ ഭൂതകാല വഴികളെ വര്‍ത്തമാനപ്പെടുത്തുന്നു എന്ന ധര്‍മ്മം ഈ രചനയും നിര്‍വ്വഹിക്കുന്നുണ്ട്‌. അതിലപ്പുറം? ഒന്നുമില്ല. ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്‌നഭരിതമായ സാമൂഹ്യ സ്‌മരണകളേക്കാള്‍; പ്രശസ്‌തിയുടെ നടുവില്‍ നില്‍ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്‌ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത്‌ വിപണിയാണ്‌. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്‌. മികച്ചത്‌ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) അവസരം നല്‍കുന്ന സ്ഥലം എന്നുതന്നെയാണ്‌ പരിഗണന. പക്ഷെ, പായ്‌ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്‌തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്‌ത ഓര്‍മ്മകള്‍ക്ക്‌ പാകമാകാത്ത മാങ്ങ കാര്‍ബൈഡ്‌ വെച്ച്‌ പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക്‌ ചരിത്രത്തോട്‌ പറയാനുള്ളത്‌ എന്താവാം? ആവോ?!

'രാവണന്‍' എന്ന കുറിപ്പ്‌ നിര്‍ദ്ദോഷമായ ഒരോര്‍മ്മപ്പെടലാണ്‌. എങ്കിലും ഏതുപ്രായത്തിലായാലും രാവണവേഷം കെട്ടി ഉറഞ്ഞാടുന്ന ആണും അപഹരിക്കപ്പെടുന്ന സീതയും ആണ്‍പെണ്‍ ജീവിതാന്തരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌. രാവണനിലെ ആണിന്‌ പിന്നീടുള്ള നിരവധി വേഷപ്പകര്‍ച്ചകളിലൂടെ വിപുലമായി കിട്ടുന്ന അരങ്ങ്‌ സീതയ്‌ക്ക്‌ നഷ്‌ടപ്പെടുന്നുണ്ട്‌. കടുങ്ങല്ലൂരിലെ അതേ നിരത്തില്‍ തന്നെയാണ്‌ രാവണന്‍ സീതയെ പിന്നീടും കണ്ടുമുട്ടുന്നത്‌ എന്നതിന്റെ യാദൃഛികത അദൃശ്യമായൊരു ലക്ഷ്‌മണ രേഖയുടെ സാന്നിധ്യം കൂടിയാണ്‌ എന്നൊക്കെ നിരൂപണത്തിനായി മെനക്കെട്ട്‌ വായിച്ചെടുക്കാം.

കോഴിക്കോടിന്റെ ഓര്‍മ്മകളിലൂടെയാണ്‌ ഒരു ദേശത്തില്‍ എത്തിയ കഥ നീങ്ങുന്നത്‌. ഒരുപക്ഷെ, ഏതു ദേശത്തില്‍ കുടിയേറിയവര്‍ക്കും ആ ദേശത്തെക്കുറിച്ച്‌ ഓര്‍മ്മിക്കാനാവുക ഇങ്ങനെ തന്നെയാവും. അഭയം തന്ന മണ്ണ്‌, മറ്റെന്തിനേക്കാളും പ്രിയമേറിയതാകുന്നു. മണ്ണ്‌ ഇല്ലാതാവുകയും മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായത ചൂഴുന്ന ഭൂമിയിലാണ്‌ നാം സ്വന്തമെന്ന ഇടത്തെക്കുറിച്ച്‌ സ്‌മൃതിപ്പെടുന്നത്‌ എന്ന സാമൂഹ്യവൈരുദ്ധ്യത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ്‌ ഓര്‍മ്മകള്‍ മണ്ണിലും അതോടൊപ്പെം ചരിത്രത്തിലും തൊടുന്നത്‌. ഒരു മധ്യവര്‍ഗ്ഗക്കാരന്റെ ഗൃഹാതുരത്വത്തിനപ്പുറം പോകാനാവാതെ വരുമ്പോള്‍ സ്‌മരണകള്‍ വായനക്കാര്‍ക്ക്‌ ഭാരമാകും എന്നുമാത്രം.

നിങ്ങള്‍ക്ക്‌ ഒരേസമയം ഭര്‍ത്താവും കാമുകനുമായി തുടരുക സാധ്യമല്ലെന്ന്‌ ഓഷോ പറയുന്നുണ്ട്‌. ദാമ്പത്യം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്‌. ഒരുപക്ഷെ, പ്രണയത്തെക്കുറിച്ച്‌ വികാരവായ്‌പോടെ ഓര്‍മ്മിച്ചെടുക്കുകന്ന ഘട്ടം. കുടുബത്തിന്റെ ഭദ്രതയ്‌ക്കായി, ശിഷ്‌ട ജീവിതത്തിന്റെ സിംഫണി തെറ്റാതിരിക്കാന്‍ ഗൃഹാതുരമായൊരു കാലത്തെ മനസ്സില്‍ പേറിനടക്കുകയാണ്‌ ഓരോ ആണും പെണ്ണും. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ ഓര്‍മ്മകള്‍ നമ്മെ പ്രലോഭിപ്പിക്കാതായാല്‍ തെറ്റിവീണേക്കാവുന്ന ജീവിത്തെക്കുറിച്ച്‌, ദാമ്പത്യത്തെക്കുറിച്ച്‌ പറയാതെ പറയേണ്ടിവരുന്നു. അങ്ങനെയൊരു പറച്ചിലാണ്‌ വീട്ടിലേക്കുള്ള വഴി എന്ന കുറിപ്പ്‌.

ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം `ഞാന്‍' കക്ഷിയായും സാക്ഷിയായും കടന്നുവരുന്നുണ്ട്‌. മരുഭൂമിയിലെ ഉറവ, നാള്‍തോറും വളരാതെ, രണ്ടാമത്തെ അച്ഛന്‍, മണലാരണ്യത്തിലെ അതിഥി, കാലത്തിന്റെ ബലിക്കല്ലില്‍, ദുഃഖഭരിതമായ ഒരു സംഘഗാനം, സൗന്ദര്യ ലഹരി, അവനും ഞാനും എന്നിങ്ങനെ ഓര്‍മ്മകള്‍ പലകാലത്തെ, പലദേശത്തെ പുനരാനയിക്കുന്നു. ഒരാളുടെ സ്‌മരണകളിലൂടെ മറ്റനവധിപേര്‍ കടന്നുപോകുന്ന യാത്രയാണ്‌ വായന. പലജീവികള്‍ ഒരേ കടലില്‍, അത്‌ മോശമല്ലേ, മോശേ?, നക്ഷത്രങ്ങള്‍ തിളയ്‌ക്കുന്ന ശബ്‌ദം, ജഹനാര; ക്ഷണഭംഗുര, എഴുത്തുകാരുടെ എഴുത്തുകാരന്‍, പുണ്യപാപങ്ങളുടെ പുസ്‌തകം, പടയ്‌ക്കു മുമ്പേ എന്നിങ്ങനെ പ്രതികരണങ്ങളിലൂടെ വ്യക്തി സ്‌മരണകള്‍ സമകാലികമാകുന്നു (വില: 70 രൂപ)

Tuesday, March 17, 2015

ഡോക്‌ടര്‍ ദൈവമല്ല


പുസ്തകം : ഡോക്‌ടര്‍ ദൈവമല്ല
രചയിതാവ്: ഖദീജാ മുംതാസ്‌
പ്രസാധകര്‍ : ഡി സി ബുക്‌സ്‌, കോട്ടയം
അവലോകനം : ബുക്ക് മലയാളം



രോഗ്യം എന്നാല്‍ എന്താണ്‌? നല്ല ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ്‌ ചെറിയ ക്ലാസില്‍ പഠിച്ചത്‌. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്‌ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക്‌ വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ്‌ ഓരോ ഋതുവും വന്നുപോകുന്നത്‌. കേരളത്തിലിന്ന്‌ ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്‌. സ്വദേശി വിദേശി രോഗികള്‍ക്കായി നടപ്പിലാക്കപ്പെടുന്ന `ഹെല്‍ത്ത്‌ ടൂറിസം' ആരോഗ്യമേഖലയുടെ വാണിജ്യ വ്യവസായ സാധ്യതകളെയാണ്‌ വെളിപ്പെടുത്തുന്നത്‌. എല്ലാവരും രോഗികളായ/രോഗത്തെ ഭയപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്‌ടിക്കുന്നിലൂടെ മാത്രമെ ആശുപത്രി വ്യവസായം നഷ്‌ടമില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ആഗോര്യ സേവനവും ആരോഗ്യവിദ്യാഭ്യാസ മേഖലയും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ മറ്റൊരുപാട്‌ ചോദ്യങ്ങള്‍പക്കൊപ്പം ഉന്നയിക്കപ്പെടുന്നഒരാശങ്കണ്ട്‌; ഇവിടെ ആരാണ്‌ ഡോക്‌ടര്‍? ദൈവമോ ആരാച്ചാരോ?

കേരളപൊതുസമൂഹം ഒരുമിച്ച്‌ പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ്‌ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്‌. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ്‌ ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട്‌ ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ്‌ കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്‌' എന്നതില്‍ നിന്നും `ക്ലൈന്റ്‌' ആയി മാറുന്ന കാലത്തിലൂടെയാണ്‌ ആരോഗ്യമേഖല കടന്നുപോകുന്നത്‌. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക്‌ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുകയാണ്‌. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ്‌ ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്‌. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഖദീജാ മുംതാസ്‌ പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്‌. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച്‌ ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ്‌ ഏറെ ശ്രമകരമെന്ന്‌ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഈ അനുഭവക്കുറിപ്പുകള്‍. (പേജ്‌: 100 വില: 60 രൂപ)

ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്‌. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത്‌ പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത്‌ സാമൂഹ്യപരമാണ്‌. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ്‌ അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്‌. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ്‌ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.' എന്ന്‌ ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന്‌ മുമ്പുതന്നെ പ്രത്യേകിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന്‌ കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക്‌ താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്‌. എം ബി ബി എസ്‌ കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ്‌ പരിശീലിപ്പിക്കേണ്ടത്‌. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ്‌ അവിടെ പഠനം നടക്കുന്നത്‌. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്‌. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ്‌ ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്‌.

Tuesday, February 10, 2015

പൂമുള്ളി ആറാം തമ്പുരാന്‍


പുസ്തകം : പൂമുള്ളി ആറാം തമ്പുരാന്‍
എഡിറ്റര്‍: വി കെ ശ്രീരാമന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
അവലോകനം : ബുക്ക് മലയാളം



ര്‍മ്മകള്‍ക്ക് ചില ദൗത്യങ്ങളുണ്ട്. അത് കാലത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കലാണ്. ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ കാലം നിശ്ചലമാകും. ചാരുകസേരയില്‍ ചലനമറ്റ്, കാഴ്ചയുടെ വെളിച്ചമണഞ്ഞ് മരണത്തിനും ജീവിതത്തിനും വേണ്ടാതെ ശൂന്യമായി കിടക്കുന്ന വര്‍ത്തമാനകാലം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. സമൂഹത്തിന്റെ ഞരമ്പിലൂടെ ഓര്‍മ്മകളുടെ പ്രവാഹമുണ്ടാകുമ്പോഴാണ് കാലം സചേതനമാകുന്നത്. ഭാവിയിലേക്ക് ആഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ ജൈവചേതനയെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും ഓര്‍മ്മകളാണ്. ഒരുവ്യക്തി ജീവിച്ചു കടന്നുപോയ കാലത്തെക്കുറിച്ച്, അയാള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളെക്കുറിച്ച് ഒരുപാടുപേര്‍ ഓര്‍മ്മിക്കുകയാണിവിടെ. അറിവിന്റെ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവഴികളിലൂടെ അനവധി വ്യക്തികള്‍ നടത്തുന്ന സ്മൃതിസഞ്ചാരമാണ് പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ഗ്രന്ഥം. വി കെ ശ്രീരാമന്‍ സമാഹരിച്ചവതരിപ്പിക്കുന്ന ഓര്‍മ്മപ്പുസ്തകം. പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, 1921 മെയ് മൂന്നിന് ജനിച്ചു. 1996 നവംബര്‍ എട്ടിന് അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

അസാധാരണമായ ഒരുതരം ചരിത്ര രചനയാണ് ഈ ഗ്രന്ഥം. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കിð ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്ക്ന്നത് അങ്ങനെയാണ്. തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പാദത്തില്‍ ആരംഭിച്ച് തൊണ്ണൂറുകളുടെ മധ്യത്തില്‍ അവസാനിക്കുന്ന ജീവിതകാലത്തിനിടയ്ക്ക് ഒരു മനുഷ്യന്‍ കടന്നുപോയ അതിബൃഹത്തായ അറിവിന്റെ, അനുഭവങ്ങളുടെ അടരുകളിലേക്കാണ് ഓരോ ഓരോ കുറിപ്പുകളും കടന്നുചെല്ലുത്. ഒരാള്‍ക്ക് ബഹുമാന്യനായ ഭര്‍ത്താവായിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആദരണീയനായ പിതാവായിരുന്നു. ചിലര്‍ക്ക് ഗുരുവും, ചിലര്‍ക്ക് സഹപ്രവര്‍ത്തകനും, ചിലപ്പോള്‍ ചങ്ങാതിയും, വൈദ്യനും ദാര്‍ശനികനും; അങ്ങനെ ജീവിതാശ്രമങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വ്വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ð അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒരൊറ്റ ജീവിതംകൊണ്ട് ഒരാള്‍ക്ക് ചെന്നെത്താവുന്നó അനന്തമായ ജീവിതാവസ്ഥകളാണ് ആറാം തമ്പുരാന്റെ ജീവിതം കാട്ടിത്തരുന്നത്. പരിധികളും പരിമിതികളുമില്ലാത്ത ജീവിതം.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തെ പലകോണില്‍ നിന്നുകൊണ്ട് എഴുതാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകം. കേവലമായ ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നീങ്ങുന്ന ആഴത്തിലുള്ള പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. (പേജ്: 416 വില: 300)

ചരിത്ര രചനയ്ക്ക് വഴങ്ങാത്ത അനുഭവങ്ങളുടെ അടരുകളിലേയ്ക്കാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്. ഓര്‍മ്മകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ഓര്‍മ്മകള്‍. ഒരു വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് അനവധി വ്യക്തികള്‍ നടത്തുന്ന യാത്രകളിലൂടെ അനന്തമായ ജീവിതമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ജനിച്ചു- മരിച്ചു എന്നതിനു പുറത്താണ് 'ജീവിച്ചു' എന്നതിന്റെ സ്ഥാനം. ജനനത്തിന്റെ അവസാനം മാത്രമാണ് മരണം. ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന് അവസാനമില്ല. അന്തമില്ലാത്ത തുടര്‍ച്ചയാണത്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

Sunday, May 18, 2014

മരങ്ങള്‍ നട്ട മനുഷ്യന്‍


പുസ്തകം : മരങ്ങള്‍ നട്ട മനുഷ്യന്‍
രചയിതാവ് : ജീന്‍ ഗിയാനോ/ വിവര്‍ത്തനം : കെ.അരവിന്ദാക്ഷന്‍
അവലോകനം : ബുക്ക് മലയാളം

പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.

ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.

രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.

അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.

ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീ ഇടരുതെന്നും അത് ഈ സ്വാഭാവിക വനത്തെ അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക് കര്‍ശനമായ ഉപദേശം നല്‍കി. ഒരു കാട് സ്വയം വളര്‍ന്നുണ്ടാകുന്നത് അദ്യമായി കേള്‍ക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക് എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. പിന്നീട് സര്‍ക്കാര്‍ ഈ സ്വാഭാവിക വനം ഏറ്റെടുക്കുകയും കരിയുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം അവിടെ പരിശോധന നടത്തുമ്പോള്‍ പത്തു കിലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍ വിത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 1939ലെ യുദ്ധകാലത്ത് ഈ സംരക്ഷിത വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന് വിറകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചില്ല. അധവാ യുദ്ധത്തെ അയാള്‍ അവഗണിച്ചു.

1945ലാണ് എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക് എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ് വീശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ ആലസ്യമാര്‍ന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ ജീവന്‍ വച്ചിരുന്നു. മലകളില്‍നിന്ന് വെള്ളം ഒഴുകുന്നതുപോലൊരു ശബ്ദം. അത് കാട്ടിലെ കാറ്റായിരുന്നു. ജീര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍ മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചിരിന്നു. അവയിലെ വെള്ളം ചാലുകീറി കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക് കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വിയര്‍പ്പും സ്വപ്‌നങ്ങളും പ്രതീക്ഷയും പാകിമുളപ്പിച്ച ഒരു മനുഷ്യന്‍, നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും അപാരമായ കാടിന്റെ കാരുണ്യത്തെ വിളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ് ബോഫിയര്‍ 1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് ശാന്തമായി മരിച്ചു.

യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കിട്ടാത്ത കാടിന്റെ അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന് മറഞ്ഞുപോകുകയും ചെയ്യുന്നു. അങ്ങ് കിഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ''മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍...'' ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.

കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ''ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍...'' ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ''പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍... പാവങ്ങള്‍...'' കാട്ടുപോത്തുകള്‍ക്കുപോലും ഭയപ്പെടുത്താനാവാത്ത ശാന്തതയിð കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.

ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

ആ മുറിവിന്റെ നീറ്റലാണ് 'മരങ്ങള്‍ നട്ട മനുഷ്യന്‍' പിന്തുടരുന്ന വായനാനുഭവം. 1953ലാണ് ജീന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യന്‍ എഴുതുന്നത്. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ നോവലിന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും 1998ല്‍ ആദ്യ മലയാള വിവര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന ലഘു നോവലും ജീന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച് നോര്‍മ. എന്‍ ഗുഡ്‌റിച്ച് എഴുതിയ പിന്‍വാക്കും ചേര്‍ത്ത് നാല്‍പത് പുറങ്ങളിലായി പ്രപഞ്ചത്തിന്റെ ഈ പാഠപുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ അരവിന്ദാക്ഷനാണ്. സമാനതകളില്ലാത്തവിധം കുറ്റമറ്റതും ഹൃദ്യവുമാണ് പരിഭാഷ.

Friday, April 12, 2013

ഭൂമിയോളം ജീവിതം

പുസ്തകം : ഭൂമിയോളം ജീവിതം
രചയിതാവ് : അര്‍ഷാദ്‌ ബത്തേരി
പ്രസാധകര്‍ : ഡി സി ബുക്‌സ്‌
അവലോകനം : ബുക്ക് മലയാളം



ഹുസ്വരമായ സാമൂഹ്യ ജീവിതത്തിന്റെ ശബ്‌ദ സഹസ്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ സമകാലിക എഴുത്ത്‌ സാധ്യമാകുന്നത്‌. ഭൂമിയുടെ (കാലത്തിന്റെയും) അതിരുകളില്‍ അമര്‍ന്നുപോയ ജീവിതക്കാഴ്‌ചകളെയാണ്‌ അത്‌ പിന്തുടര്‍ന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ സമസ്യകള്‍ എഴുത്തിനെ ഉഴുതുമറിക്കുന്നു. സാമൂഹ്യ-രാഷ്‌ട്രീയ സാമ്പത്തിക ബലതന്ത്രങ്ങള്‍ക്കുള്ളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും പ്രത്യാഘാതങ്ങളുമാണ്‌ സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത്‌. വര്‍ത്തമാന സമൂഹത്തിന്റെ ദൈനംദിന ജീവിതങ്ങളെയാണ്‌ കഥകള്‍ ഏറെയും പകര്‍ത്തിയത്‌. ജാതി, മത, ലിംഗ ബന്ധങ്ങളില്‍ അധിഷ്‌ടിതമായ നിത്യജീവിതത്തിലെ വ്യവഹാരബന്ധങ്ങളെ അത്‌ നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അര്‍ഷാദ്‌ ബത്തേരിയുടെ `ഭൂമിയോളം ജീവിതം' വര്‍ത്തമാന ജീവിതം നേര്‍രേഖയില്‍ വായിക്കാനാവാത്തവിധം സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ബഹുലതയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.

ആസ്വാദനം എന്ന കേവലതയെ മറികടന്നുകൊണ്ടും ലാവണ്യാന്വേഷണത്തിന്റെ നിരൂപക ഭാവനകളോട്‌ കലഹിച്ചുകൊണ്ടും കഥകള്‍ വായനയെ ബഹുസ്വരവും സംഭവബഹുലവുമാക്കുന്നു. അര്‍ത്ഥത്തില്‍ ദേശത്തിന്റെ സൂക്ഷ്‌മകോശങ്ങളിലേക്ക്‌ ആഞ്ഞിറങ്ങുന്ന നിശിതമായ ചരിത്ര/രാഷ്‌ട്രീയ പാഠമാണ്‌ കഥകളുടെ അന്തര്‍ധാര. ദേശ-രാഷ്‌ട്രത്തിന്റെ സൂക്ഷ്‌മ കോശമായി വ്യക്തികളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍; ചരിത്രത്തിന്റെ ബ്രിഹദാഖ്യാനങ്ങളെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ്‌ വ്യക്തിയുടെ അനുഭവങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ലോകം കഥകളില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സാമൂഹ്യ സദാചാര വഴക്കങ്ങളെ ആഴത്തില്‍ ഹിംസിക്കുകയാണ്‌ ഗാന്ധി ജംങ്‌ഷനിലെ രാത്രികള്‍, മഴക്കാലത്തെ പൂച്ച ചുഴലി എന്നീ കഥകള്‍. തികച്ചും ഭിന്നമായ രണ്ട്‌ രണ്ടു ജീവിത സന്ദര്‍ഭങ്ങളാണ്‌ കഥയില്‍ ദൃശ്യപ്പെടുന്നത്‌. രണ്ടുതരം ജീവിതാവസ്ഥകളുടെ കാഴ്‌ചകളാണത്‌. ഭയാനകമായ ഒരു രാത്രിയുടെ കഥയാണ്‌ ഗാന്ധി ജങ്‌ഷനിലെ രാത്രികള്‍. നഗര ജീവിതത്തിന്റെ ശീലങ്ങളിലേക്ക്‌ മെല്ലെ വഴുതിത്തുടങ്ങുന്ന വയനാടന്‍ `ഗ്രാമനഗര'മാണ്‌ കഥയുടെ ഭൂമിശാസ്‌ത്രം. തെരുവില്‍ ജീവിക്കുന്ന ശാന്ത അവളെ തെരുവിന്‌ ആവശ്യമില്ലാതായപ്പോള്‍ മകനെ കൂട്ടിക്കൊടുത്ത്‌ ഉപജീവനം കഴിക്കുന്നു. ഭയാനകമായ ഒരു രാത്രിയില്‍ നിരവധി പുരുഷന്‍മാരുടെ കയറ്റിറക്കങ്ങളില്‍ ഞെരിഞ്ഞുനിലവിളിക്കുന്ന കുട്ടി, ഭയാനകമായ ഒരനുഭവമാണ്‌. ലൈംഗികതയുടെ ആനന്ദരഹിതവും ദയാരഹിതവുമായ ഉഭോഗത്തിനുള്ളില്‍ വിശപ്പ്‌, ജീവിതം തുടങ്ങിയ സമസ്യകള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ആര്‍ക്ക്‌ ആരെ രക്ഷിക്കനാവും എന്നത്‌ അതിലും അപ്പുറം പ്രാധാന്യമുള്ള ചോദ്യമാണ്‌. അല്ലെങ്കില്‍ രക്ഷിക്കുന്നവരുടെതും രക്ഷിക്കപ്പെടുന്നവരുടേതുപമായ ലോകത്തിന്റെ അന്തരം അതിസങ്കീര്‍ണ്ണമായ രാഷ്‌ട്രീയ സ്ഥലമാണ്‌. കുത്തേറ്റ്‌ പിടയുന്ന രവിസങ്കറും പ്രതിരോധത്തിന്‌ കുപ്പിയേന്തി നില്‍ക്കുന്ന ശാന്തയും ഇരുട്ടില്‍ പാറിവീഴുന്ന ``ഞങ്ങളോട്‌ കളിച്ചാല്‍ കൊല്ലുമെടാ'' എന്ന കുട്ടിയുടെ ശബ്‌ദവും സൃഷ്‌ടിക്കുന്നത്‌ ഒരുപാട്‌ ശബ്‌ദങ്ങളുള്ള ഒരു രാത്രിയെ നിര്‍മ്മിക്കുന്നു. അതില്‍ ആരുടെ ശബ്‌ദമാവും തിരിച്ചറിയപ്പെടുക എന്നതു തന്നെയാണ്‌ കഥയുടെ വെളിപാടും ഉല്‍കണ്‌ഠയും.

മഴക്കാലത്തെ പൂച്ച ചുഴലിയും ഒരു നോട്ടത്തിന്റെ, അഥവാ കാഴ്‌ചയുടെ തുടരനുഭവങ്ങളാണ്‌. ``പിന്നീടൊരിക്കലും അച്ഛന്‍ അമ്മയെ വരിഞ്ഞുമുറുക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.'' എന്ന കാഴ്‌ചയുടെ വ്യഥ. ആനന്ദഭരിതമായ ജീവിതത്തെക്കുറിച്ചുള്ള മധ്യവര്‍ഗ്ഗ ബോധത്തിന്റെ ഉല്‍കണ്‌ഠകൂടിയാണ്‌. അനന്തകാലം തുടര്‍ന്നുപോകുന്ന ദാമ്പത്യമെന്ന സ്ഥാപനത്തില്‍ കേവലം ജോലിക്കാര്‍ മാത്രമായി പരിണമിക്കുന്ന അച്ഛനും അമ്മയും എന്ന ഗണത്തിലേക്കുള്ള മകന്റെ യാത്രയുടെ ആദ്യരാത്രിയിലാണ്‌ കഥ ആരംഭിക്കുന്നത്‌. ഗാന്ധി ജങ്‌ഷനില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ രതി ആനന്ദാനുഭവമാണ്‌ പ്രണയമാണ്‌, അതൊരു ജീവിത പ്രശ്‌നമായി വളരുന്നത്‌ ഭൗതിക തലത്തിലല്ല, ഏറെക്കുറെ ദാര്‍ശനികമായൊരിടത്തിലാണ്‌ ജീവിതം പ്രശനവല്‍ക്കരിക്കപ്പെടുന്നത്‌. `ആര്‍ക്ക്‌ ആരെയാണ്‌ ആദ്യം മടുത്തിട്ടുണ്ടാവുക.' എന്ന ചോദ്യവും `പൂച്ചയെ മുമ്പ്‌ കൊണ്ടുക്കളഞ്ഞതുപോലെ എന്നെയും ഉപേക്ഷിക്കുമോ?' എന്ന നവവധുവിന്റെ ചോദ്യവും ചൂഴ്‌ന്നു നില്‍ക്കുന്നത്‌ വിശപ്പ്‌, അതിജീവനം എന്നീ പ്രശ്‌നങ്ങളില്ലല്ല, മറിച്ച്‌ ജീവിതം എന്ന സങ്കീര്‍ണ്ണതയിലാണ്‌. മഴക്കാലത്ത്‌ ആകെ നനഞ്ഞ്‌ എല്ലാവരും ചാക്കുമായി നില്‍ക്കുമ്പോള്‍ `ആര്‌ ആരെ ചാക്കിനുള്ളിലാക്കും' എന്ന ചോദ്യം ബാക്കിയാകുന്നു.

ലൈംഗികതയും അതില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയവുമാണ്‌ വിധവയുടെ പ്രസവം എന്ന കഥയും ഉന്നയിക്കുന്നത്‌. പ്രണയ കാമങ്ങള്‍ വ്യക്തിപരമായ സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. സമൂഹത്തിന്റെ നിയന്ത്രണത്തെ തകര്‍ത്ത്‌ വ്യക്തികള്‍ സ്വയം മോചിപ്പിക്കപ്പെടുന്ന സന്ദര്‍ഭമാണത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങളും സദാചാര നിയന്ത്രണങ്ങളും അതിനെ എപ്പോഴും വരുതിയിലാക്കിക്കൊണ്ടിരിക്കും. കാമം ന്ന ജൈവവാനുഭവത്തെ പശുവും എലിസബത്തും ഒരേവിധം ഏറ്റുവാങ്ങുന്നു. എലിസബത്ത്‌ മാത്രം സമൂഹത്തില്‍ മോശപ്പെട്ടവളായിത്തീരുന്നു. ഇവിടെ രണ്ട്‌ സ്‌ത്രീത്വങ്ങള്‍ അവരുടെ ഗര്‍ഭം പരസ്‌പരം വെച്ചുമാറിക്കൊണ്ട്‌ സദാചാര നോട്ടങ്ങളെ ശിഥിലമാക്കുന്നു. ഒരു സര്‍റിയലിസ്റ്റ്‌ രൂപകമായി മാറുന്ന കഥാന്ത്യം നിരാലംബമായ കുട്ടികളുടെ കരച്ചിലില്‍ തടഞ്ഞു നില്‍ക്കുന്നു. അവര്‍ ഏതു സദാചാരത്തിന്റെ ശിക്ഷണത്തിലാണ്‌ പുലരുക എന്ന ആശങ്ക.

മരണവും ജീവിതവും തമ്മിലുള്ള തര്‍ക്കമാണ്‌ ഒറ്റക്കാലുള്ള ഗോപുരം എന്ന കഥ. അപരദേശത്തില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിലവിളിയും പ്രതിരോധവുമാണ്‌ മൂന്നാം ലോകത്തെ നിലവിളി എന്ന കഥയില്‍ ചര്‍ച്ച ചെയ്യുന്നത്‌. വിദ്യാഭ്യാസം മുതല്‍ ഹോട്ടല്‍ വരെയും ഇറച്ചിക്കച്ചവടം മുതല്‍ ആശുപത്രിവരെയും വ്യാപിക്കുന്ന വ്യാപാര സൃംഘലയില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിസായതയും ശരീരം ഉല്‍പ്പന്നമായി മാറുന്നതും സ്വന്തം ഉടലിന്റെ കാമനകള്‍ക്കുമേല്‍ നിയന്ത്രണം നഷ്‌ടമാകുന്നതുമാണ്‌ ഏഴാം നിലയിലെ തണുത്തമുറി ആഖ്യാനം ചെയ്യുന്നത്‌. ഭൂമിയോളം പഴക്കമേറിയ ഉന്‍മാദത്തിന്റെ അടരുകളിലേക്കാണ്‌ ഭൂമിയെ വിഴുങ്ങുന്ന നാലുകള്‍ എത്തിച്ചേരുന്നത്‌. ഏറഅറവും പുതിയ കത്രിക, കടലിനുമീതെ ഒരു ക്രിസ്‌തു, ഛായാഗ്രഹണം, കളി, വഴിമാറി നടക്കുക അത്രമാത്രം തുടങ്ങി പന്ത്രണ്ട്‌ കഥകളാണ്‌ സമാഹാരത്തിലുള്ളത്‌. ഒരു കേന്ദ്രത്തിനു ചുറ്റും കങ്ങിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനുപകരം പലകേന്ദ്രങ്ങളുടെ സാന്നിധ്യം മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിന്റെ ആഖ്യാന സാധ്യതകളാണ്‌ അര്‍ഷാദിന്റെ കഥകള്‍ അന്വേഷിക്കുന്നത്‌. അപകേന്ദ്രിതമായ ലോകത്തെ പ്രകാശിപ്പിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ്‌ സമാഹാരത്തിലെ ഓരോ കഥയും. (പേജ്‌:99 വില: 60 രൂപ)

Wednesday, January 23, 2013

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

പുസ്തകം : ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
രചയിതാവ്: എം എന്‍ കാരശ്ശേരി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : ബുക്ക് മലയാളം




സാമുദായിക വൈവിധ്യങ്ങള്‍ കലര്‍ന്നുകാണപ്പെടുന്ന ഒരു ജനാധിപത്യ മതേതര സാമൂഹ്യ ഘടനയ്ക്കുള്ളില്‍ നിന്നും മതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പൗരോഹിത്യത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും പ്രത്യയശാസ്ത്രത്തെ ഇഴപിരിച്ചെടുക്കുക എന്നത് രീതിശാസ്ത്രപരമായി നിര്‍ണ്ണായകമാണ്. കാരണം, മത ജീവിതം എന്നത് പലപ്പോഴും പൗരോഹിത്യത്തിനു വിധേയപ്പെട്ടോ, സ്ഥാപനങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ നിലനില്‍ക്കുന്നു. സവിശേഷ സാമൂഹ്യ സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന ന്യൂനപക്ഷ/കീഴാള വിഭാഗങ്ങളോടുള്ള സാമൂഹ്യമായ ഐക്യദാര്‍ഢ്യത്തിന്റെ ദിശ പലപ്പോഴും പൗരോഹിത്യത്തെയും സ്ഥാപനങ്ങളെയും ദൃഢപ്പെടുത്തുന്നതിലേക്ക് തെറ്റിനല്‍ക്കുന്നു. അതുകൊണ്ടുതന്നെ മതരാഷ്ട്രവാദത്തിനുപിന്നില്‍ പൗരോഹിത്യത്തിന്റെ ഫാസിസ്റ്റ് മുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരച്ചറിവ് നിര്‍ണ്ണായകമാണ്. എം എന്‍ കാരശ്ശേരിയുടെ ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖന സമാഹാരം മത രാഷ്ട്രവാദത്തിന്റെ സൂക്ഷ്മപ്രത്യയശാസ്ത്രത്തെ നിര്‍ദ്ധാരണംചെയ്യുന്ന സാമൂഹിക ജാഗ്രതയാണ് മുന്നോട്ടുവയ്ക്കുന്നത്.
വിവിധ ജാതി, മത, മതേതര വിഭാഗങ്ങളും വര്‍ഗ്ഗവൈവിധ്യങ്ങളും ഭിന്നവും പലപ്പോഴും പസ്പരവിരുദ്ധവുമായിരിക്കെത്തന്നെ പരസ്പരം ഇടകര്‍ന്ന് പുലര്‍ന്നുപോരുന്നതിന്റെ വിശാലവും മാനുഷികവുമായ സാമൂഹ്യാര്‍ത്ഥളെ തിരികെ പിടിക്കുക എന്ന ഉത്തരവാദിത്തമാണ് എം എന്‍ കാരശ്ശേരിയുടെ എഴുത്ത് ലക്ഷ്യംവയ്ക്കുന്നത്. ആശങ്ങയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും വികാരങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷമായ വര്‍ത്തമാന സാമൂഹ്യാന്തരീക്ഷത്തില്‍ മുസ്ലിം എന്ന അനുഭവത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവാരങ്ങളെയും സംവാദപ്പെടുത്തുകയാണ് പുസ്തകം. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികി രാഷ്ട്രീയവും രണ്ടാണ്, എന്ന മൗലികമായ ഭിന്നതയെ ചര്‍ച്ചക്കുവയ്ക്കുകയാണ് മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും എന്ന ആദ്യ ലേഖനം. 'മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്ലിം രാഷ്ട്രീയം. ഇസ്ലാമിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്ലാമിക രാഷ്ട്രീയം.' ആശയത്തെ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യത്തെ നിരാകരിക്കുന്നു. അത് പൗരോഹിത്യത്തിലേക്കും സംഘടിതമായ സ്ഥാപനവല്‍ക്കരണത്തിലേക്കും ആഞ്ഞുനില്‍ക്കുന്ന വംശീയാധിപത്യത്തെ ജനാധിപത്യത്തിനുമേല്‍ സങ്കല്‍പ്പിക്കുന്നു. മതമൗലികതയിലേക്കും വര്‍ഗ്ഗീയതയിലേക്കും മതഭീകരതയിലേക്കും സമുദായത്തെ വൈകാരികമായി കൂട്ടിക്കെട്ടുന്ന ആശയലോകത്തെയാണ് അത് നിര്‍മ്മിച്ചെടുക്കുന്നത്.
മതേതര ജനാധിപത്യത്തിന്റെ സാധ്യതകളിലാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനങ്ങള്‍ പ്രധാനമായും ഊന്നുന്നത്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മതേതര/ജനാധിപത്യ വിരുദ്ധ നിലപാടുകളെ നിശിതമായി പരിശോധിക്കുകയാണിവിടെ. ജാതി/സമുദായ ബോധങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ജാതിയെയും മതത്തെയും തള്ളിപ്പറയുമ്പോഴും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ആന്തരവല്‍ക്കരിക്കപ്പെട്ട ജാതി-മത ബോധത്തിന്റെ യുക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ അങ്ങനെയൊന്ന് 'ഇല്ല' എന്ന വിചാരമാണ് ആധുനികതയും കമ്യൂണിസ്റ്റ് ചിന്തയും മുന്നോട്ട് വച്ചത്. 'ജാതി', 'സമുദായം' എന്നിവയിലധിഷ്ഠിതമായ പരിഷ്‌കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ്റ് ചിന്ത 'വര്‍ഗ്ഗം' എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി. അതായത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും 'വര്‍ഗ്ഗം' എന്നത് കേരളത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരേയൊരു രാഷ്ട്രീയ പ്രശ്‌നമായി ചുരുങ്ങുകയും ചെയ്തു. അപ്പോഴും മതവും ജാതി ചിന്തയും സാമൂഹ്യാന്തര്‍ഭാഗത്തും ഉപരിതലത്തിലും നിലനില്‍ക്കുകയും വര്‍ത്തമാന കാലത്ത് കമ്യൂണിസത്തെപ്പോലും വിഴുങ്ങുകയോ വരുതിയിലാക്കുകയോ ചെയ്യുന്നതരത്തില്‍ സംഘടിത രൂപമായി അത് മാറുകയും ചെയ്തിരിക്കുന്നു. ഒഴിഞ്ഞുമാറുക എന്ന തന്ത്രത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് എം എന്‍ കാരശ്ശേരി. നേരിടുക, അഭിസംബോധന ചെയ്യുക, സമൂഹ മധ്യത്തില്‍ വിചരണചെയ്യപ്പെടുക എന്നതാണ് അതിന്റെ രീതീശാസ്ത്രം. സംഘടിത മതങ്ങള്‍ അപഹരിക്കുന്ന വ്യക്തിയുടെ വൈകാരിക മണ്ഡലത്തെ വസ്തുതാപരമായ സംവാദങ്ങളിലേക്ക് തിരികെവിളിക്കുകയാണിവിടെ. സാമുദായിക സദാചാര നിഷ്ഠകള്‍ക്ക് വഴങ്ങിനില്‍ക്കുന്ന കേവലം പ്രജകളായി ക്രമീകരിക്കപ്പെടുന്ന ശരീരങ്ങള്‍ ആത്യന്തികമായി മത രാഷ്ട്രവാദത്തിന്റെ ഉപകരണങ്ങളായിത്തീരുകയാണ്. മരിക്കാനും കൊല്ലാനും ഭരിക്കപ്പെടാനും പാകപ്പെട്ട വിധേയത്വത്തെ, ആശയങ്ങള്‍കൊണ്ടും ചരിത്രബോധംകൊണ്ടും നേരിടുകയാണ് കാരശ്ശേരിയുടെ എഴുത്ത്. സാമുദായികവ്യവസ്ഥയുടെ അടഞ്ഞ ഇടങ്ങളെ അപായപ്പെടുത്തുകയാണ് പുസ്തകം. (വില: 100 രൂപ പേജ്: 168)

Saturday, December 22, 2012

അടിയിടറാതെ

പുസ്തകം : അടിയിടറാതെ (ആത്മകഥ)
രചയിതാവ് : കലാമണ്ഡലം കേശവന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ബുക്ക് മലയാളം




ത്മകഥകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ആത്മകഥകള്‍. 1930കളുടെ രണ്ടാം പകുതിയില്‍ ആരംഭിച്ച് ദശകത്തില്‍ അവസാനിക്കുന്ന ദീര്‍ഘമായൊരു കാലഘട്ടമാണ് കലാമണ്ഡലം കേശവന്റെ ആത്മകഥയായ അടിയിടറാതെയില്‍ തെളിഞ്ഞു കിട്ടുന്നത്. രാഷ്ട്രീയമായത് നവോത്ഥാനത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളീയ ജീവിതത്തിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങിയ കാലം. കര്‍ഷക സമരങ്ങളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ കാലം. അങ്ങനെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലാണ് കലാമണ്ഡലം കേശവന്‍ ജനിച്ചത്. എന്നാല്‍ ചരിത്ര വിശകലനത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് അടിയിടറാതെ. അക്കാദമിക ചരിത്രപണ്ഡിതന്റെയോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെയോ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ടല്ല, ഒരു സാധാരണ മനുഷ്യന്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും കലകളും ഉല്‍സവങ്ങളും ജാതി വ്യവസ്തയും ഉച്ച നീചത്വങ്ങളും ഐത്താചാരവും കാര്‍ഷിക സ്മൃതിയുമെല്ലാം ഇഴപാകി നില്‍ക്കുന്ന ഗ്രാമ ജീവിതമാണ് കേശവന്റെ സ്മൃതികളില്‍ തെളിയുന്നത്. സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. വ്യക്തികളെക്കുറിച്ച് അവര്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്, ചരിത്രം പറയാന്‍ വിസമ്മതിക്കുന്ന സ്മരണകളാണ് ആത്മകഥകള്‍ അനാവരണം ചെയ്യുന്നത്. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് കലാമണ്ഡലം കേശവന്‍.

പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയകത്ത് വീട്ടില്‍ ജാനകി അമ്മയുടെയും കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി കലാമണ്ഡലം കേവന്‍ ജനിച്ചു. കേശവന്റെ ബാല്യകാലത്ത്, കേവലം മുപ്പത്തിയാഞ്ചാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാഭ്യാസനം ആരംഭിച്ചു. ചെണ്ടയില്‍. ഗുരു അമ്മാവന്‍ നീട്ടിയകത്ത് ഗോവിന്ദന്‍ നായര്‍. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച മേളവാദ്യക്കാരന്‍. തായമ്പകയിലും പാണ്ടി പഞ്ചാരി മേളങ്ങളിലും മാത്രമല്ല, ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള എല്ലാ അനുഷ്ട്ാന വാദ്യമേളങ്ങളിലും നിഷ്ണാതനായിരുന്നു നീട്ടിയകത്ത് ഗോവിന്ദന്‍. അയാള്‍ ജന്‍മനാ ബധിരനും മൂകനുമായിരുന്നു. അയാല്‍ കൊട്ടക്കയറി ഗിരിശൃംഗങ്ങളൊന്നും അയാളുടെ കാതുകള്‍ അറിഞ്ഞില്ല. അകക്കാതില്‍ കണക്കു തെറ്റാതെ ഗോവിന്ദന്‍ കാലത്തെ വിസ്മയിപ്പിച്ചു. മാധ്യമങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്തായതുകൊണ്ട് ഗോവിന്ദനെ ചരിത്രം എവിടെവച്ചും കണ്ടുമുട്ടിയില്ല. നീട്ടിയകത്ത് ഗോവിന്ദന്റെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന നിലയ്ക്കാണ് ആത്മകഥ അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്. ബധിരനായ ബിഥോവന്റെ സംഗാത മധുരം ലോകമറിഞ്ഞപ്പോള്‍. ബധിരനും മൂകനുമായ ഗോവിന്ദന്റെ വാദ്യവിസ്മയം വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു പക്ഷെ, ലോകം ആദരിക്കേണ്ട മഹാവ്യക്തികളില്‍ ഒരാളായിരുന്നു ഗോവിന്ദനെന്ന് ആത്മകഥ പറഞ്ഞുതരുന്നു. ജാതി ഉച്ച നീചത്വങ്ങള്‍ സമൂഹത്തെ അടിമുടി ഗ്രസിച്ചുനിന്നിരുന്ന കാലത്ത് ജാതിഭേദം േോക്കാതെ തന്റെ കളരിയില്‍ എല്ലാവര്‍ക്കും പ്രവേശനം കൊടുത്ത ആളായിരുന്നു ഗോവിന്ദന്‍. ചെണ്ടയില്‍ നിന്നും ജാതിയെ കൊട്ടിപ്പുറത്താക്കിയ മനുഷ്യന്‍. തമസ്‌കരിക്കപ്പെട്ട ഇത്തരം ഒരുപാട് വ്യക്തികളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നുണ്ട് ആത്മകഥ. അതാണ് ഇതിന്റെ പ്രസക്തിയും.

ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്. ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ആത്മകഥകള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

കലാമണ്ഡലത്തില്‍ കഥകളിക്കൊട്ടും വേഷവും പഠിച്ചിറങ്ങിയ ഒരു നാട്ടുമ്പുറത്തുകാരന്‍, കഥകളി അധ്യാപകനായി ഫാക്ട് സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. ഏറെ കഥകളി വേ്ഷങ്ങള്‍ ചെയ്തു. നാടകത്തിലും സിനിമയിലും അഭിനയിച്ചു. 2009ല്‍ അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.