Showing posts with label ലളിത ലെനിന്‍. Show all posts
Showing posts with label ലളിത ലെനിന്‍. Show all posts

Friday, April 26, 2013

ബഷീറിന്റെ കത്തുകള്‍

പുസ്തകം : ബഷീറിന്റെ കത്തുകള്‍
സമാഹരണം : കെ.എ.ബീന
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലളിത ലെനിന്‍

സ്വകാര്യതയില്ലാത്ത ‘സ്പാം’ മെയിലുകളുടെ കാലത്ത്, ഒരു ‘കത്തെഴുതാന്‍’ ആര്‍ക്കും മനസ്സും നേരവുമില്ലാത്ത കാലത്ത്, കൊതിയൂറിക്കുന്ന മണവും രുചിയുമുള്ള ഒരുപിടി കത്തുകള്‍. ആരും ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ച് മതിമറന്നുപോകുന്ന ‘ബഷീറിന്റെ കത്തുകള്‍’ ഡി.സി. ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ എത്രയോ കത്തുകള്‍ നാം വായിച്ചിട്ടുണ്ട്. ബഷീറിന്റെ കഥാസാഹിത്യമോ കത്തുകളോ ഏറെ പ്രിയമെന്ന് ചോദിച്ചാല്‍ എല്ലാം പ്രിയതരം എന്നേ മലയാളിക്ക് പറയാനാവൂ. ആ കത്തുകളിലൂടെ ആരെയൊക്കെ നാമറിഞ്ഞു! ജീവിതത്തിന്റെ ചുഴികളും മലരികളും ഒളിപ്പിച്ചുവെച്ച എന്തെന്തു കാഴ്ചകള്‍ നാം കണ്ടു! ഊറിച്ചിരിച്ചും പൊട്ടിച്ചിരിച്ചും വായിക്കുന്നതിനിടയില്‍ പ്രപഞ്ചത്തോളം വലുതായ ആ സ്‌നേഹത്തിന്റെ അപൂര്‍വ്വ ലാവണ്യം നുകര്‍ന്ന് നാം കണ്ണുതുടച്ചില്ലേ?


ഇതാ, നാം വായിച്ചിട്ടില്ലാത്ത കുറച്ചു കത്തുകള്‍ കൂടി. ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ മലയാളിക്ക് കിട്ടുന്ന ഈ സ്‌നേഹസമ്മാനത്തിന് സവിശേഷതയുണ്ട്. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ കെ.എ.ബീന എന്ന പെണ്‍കുട്ടി എഴുതിയ കത്തിലൂടെ പൂത്തുവിരിഞ്ഞ സൗഹൃദം നമ്മെ കൊണ്ടുപോകുന്നത് ജീവിതത്തിന്റെ ആഴങ്ങളിലേക്കും സൗരഭ്യത്തിലേക്കുമാണ്.

പുസ്തകത്തിന്റെ മുഖക്കുറിപ്പായി ബീന എഴുതിയ ‘സ്‌നേഹത്തിന്റെ മഹാവൃക്ഷം’ ബീനയെക്കൊണ്ട് എഴുതിച്ചത് ബഷീറിന്റെ ഭാഷയും സ്‌നേഹവും തന്നെയാണ് എന്ന് വായനക്കാര്‍ക്ക് തോന്നും വിധം മനോഹരമായ അവതരണംകൊണ്ട് ഹൃദ്യമായിരിക്കുന്നു.

ഓരോ കത്തും ബഷീറിന്റെ സ്വതസിദ്ധമായ ഭാഷകൊണ്ടും നര്‍മ്മം കൊണ്ടും ജീവിതാവബോധം കൊണ്ടും നമ്മെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു. അതോടൊപ്പംതന്നെ സൗഹൃദത്തിന്റെ അപൂര്‍വ്വാനുഭവം തന്നെയാണ് കത്തുകളെ മധുരമാക്കുന്നത് എന്നും നാം തിരിച്ചറിയുന്നു. കെ.ബാലകൃഷ്ണനെക്കുറിച്ചുള്ള ബഷീറിന്റെ സ്‌നേഹത്തില്‍ കുതിര്‍ന്ന വാക്കുകള്‍, അതോടൊപ്പം ബീനയെന്ന ജേര്‍ണലിസ്റ്റിന് കൂട്ടിവായിച്ചെടുക്കാന്‍ നല്കുന്ന ആ വ്യക്തിത്വത്തിന്റെ വിഭിന്ന വര്‍ണ്ണങ്ങള്‍, അതില്‍ കലര്‍ന്ന കറുപ്പും തിളക്കവും എല്ലാം മറ്റേതൊരു മാദ്ധ്യമത്തിലൂടെയും പകര്‍ന്നു തരാവുന്നതിനേക്കാള്‍ ശക്തമായ വ്യക്തിത്വത്തിന്റെ ദൃശ്യവല്ക്കരണമായി തീരുന്നു. സ്‌നേഹത്തിന് പരിധികളില്ലെന്നും പരിമിതികളില്ലെന്നും അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കാരുണ്യമില്ലാത്ത ഹൃദയബന്ധങ്ങള്‍ നശ്വരമാണ് എന്നുകൂടി തിരിച്ചറിയാന്‍ നമുക്കു കഴിയുന്നു.

ഈ പുസ്തകം കുഞ്ഞുങ്ങളെ മാത്രമല്ല, ഏതുപ്രായത്തിലുള്ളവരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. കത്തുകള്‍ ഇനിയും നമുക്ക് വേണമെന്ന് തന്നെ പറയാന്‍ അത് നമ്മെ പ്രേരിപ്പിക്കും. വാക്കിന്റെ ഹൃദയം കത്തിലൂടെ വെളിപ്പെടുന്നതുപോലെ എവിടെയും വെളിപ്പെടുന്നില്ല എന്ന് ഈ പുതിയ കാലത്ത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ഈ പുസ്തകം.