Showing posts with label ബാലസാഹിത്യം. Show all posts
Showing posts with label ബാലസാഹിത്യം. Show all posts

Saturday, March 10, 2012

നികിതയുടെ ബാല്യം / Nikita's Childhood

പുസ്തകം : നികിതയുടെ ബാല്യം / Nikita's Childhood
രചയിതാവ് : അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / വിവര്‍ത്തനം : ഗോപാലകൃഷ്ണന്‍
പ്രസാധകര്‍ : പ്രഭാത്‌ ബുക്ക് ഹൗസ്

അവലോകനം : സന്ദീപ്.എ.കെ



ല്ലാ ഡിസംബര്‍ മാസത്തിലും വായിക്കാന്‍ കൊതിക്കുന്ന ഒരു പുസ്തകമാണ് ഏ. ടോള്‍സ്റ്റോയിയുടെ "നികിതയുടെ ബാല്യം" എന്ന റഷ്യന്‍ ബാലസാഹിത്യം. നന്നേ ചെറുപ്പത്തില്‍ തുടങ്ങി ഞാനീ പുസ്തകം ആവര്‍ത്തിച്ചു വായിക്കുന്നു. ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരങ്ങളും, ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രരാവുമ്പോളുണ്ടാവുന്ന ഉത്സാഹവുമെല്ലാം എനിക്ക് ശരിക്കും മനസ്സിലാവുമെന്നതിനാലാവും ഈ കഥ എന്നെ എന്നും ആകര്‍ഷിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ നികിത എന്ന ബാലന്റെ പ്രായത്തിലാവണം ഞാന്‍ ആദ്യമിതു വായിക്കുന്നത്. ആ പ്രായത്തില്‍ ഞാനനുഭവിച്ചിരുന്ന ഏകാന്തതയും, ഞാന്‍ കൊതിച്ചിരുന്ന സൗഹൃദങ്ങളും ഏതാനും കഥാപാത്രങ്ങളിലൂടെ എന്നിലേക്കെത്തുകയായിരുന്നു. മഞ്ഞുമൂടിയ റഷ്യന്‍ ഭൂപ്രകൃതിയും അവിടത്തെ ജീവിതരീതികളും ഞാന്‍ ഭാവനയില്‍ കണ്ടു. എനിക്ക് ചുറ്റുമുള്ളവരെ ആ കഥാപാത്രങ്ങളുമായി സാദൃശ്യപ്പെടുത്തി. അങ്ങനെ നികിതയ്ക്കും എനിക്കുമിടയിലെ കാതങ്ങളുടെ ദൂരം നേര്‍ത്തു നേര്‍ത്തില്ലാതാവുകയായിരുന്നു. ഇപ്പോഴുമിതു വായിക്കുമ്പോള്‍ ഞാനൊരു പത്തുവയസ്സുകാരന്റെ കുസൃതിയും നനുത്ത സ്വപ്നങ്ങളും അറിയുന്നു. ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാനീ ക്രിസ്തുമസ്സ് രാവുകള്‍ ആഘോഷിക്കുന്നു.

അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / Aleksei Nikolaevich Tolstoi (1883 - 1945 ) തന്റെ ബാല്യകാലസ്മൃതികളിലെ റഷ്യന്‍ ഗ്രാമജീവിതം ഇഴചേര്‍ത്തു എഴുതിയ മനോഹരമായ കഥയാണ്‌ നികിതയുടെ ബാല്യം / Nikita's Childhood (1922). അത്യഗാധമായ ആദരവോടെ സ്വന്തം മകനായ നികിത അലെക്സേവിച്ച് ടോള്‍സ്റ്റോയിയ്ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ , ആദ്യമെന്റെ മനസ്സുടക്കുന്നത് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും കഥ നടക്കുന്ന സ്ഥലത്തെ നാമങ്ങളിലേ വൈചിത്രത്തിലുമാണ്. കഥാകാരന്റെ ബാല്യം ചിലവഴിച്ചിരുന്നത്, സമാറയ്ക്കടുത്തുള്ള സൊസ്റ്റോവ്ക്ക എന്ന സ്ഥലത്തെ ഫാം ഹൗസിലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ പേരായ ലെക്സാന്‍ദ്ര ലെയോന്തെവ്ന, ഗുരുനാഥനായ ആര്‍ക്കാദിയ് ഇവാനൊവിച്ച്, ആട്ടിടയനായ മിഷ്ക്ക കൊരഷോനൊക്കുമെല്ലാം കഥാകാരന്റെ ജീവിതത്തില്‍ നിന്നും കഥയിലേക്ക്‌ പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളാണ്. പാറിപ്പറന്ന തലമുടിയും പതിഞ്ഞ മൂക്കും വലിയ വായും മന്ത്രവാദം ചെയ്ത മുഷ്ടിയുമുള്ള നികിതയുടെ ചങ്ങാതി സ്തോപ്ക്ക കര്‍നൌഷ്ക്കിന്‍, അതുപോലെ സ്യോംക, ല്യോന്‍ക, കൊച്ച് അര്‍ത്തമോഷ്ക്ക, നിള്‍ , കരിഞ്ചെവിയന്‍ വാന്‍ക, പെത്രൂഷ തുടങ്ങിയ ജീവിക്കുന്ന കഥാപാത്രങ്ങള്‍ കഥാകാരനിലൂടെ നമ്മോട് നേരിട്ട് സംവദിക്കുകയാണ്.

ഒരു "തെളിഞ്ഞ പ്രഭാത"ത്തില്‍ തുടങ്ങുന്ന നികിത എന്ന പത്തുവയസ്സുകാരന്റെ സാധാരണ ജീവിതത്തിലെ അസാധാരണകാര്യങ്ങളെ ഹൃദ്യമായി വിവരിക്കുകയാണ് ടോള്‍സ്റ്റോയി. വീട്ടില്‍ , അവന്റെ അമ്മയില്‍ നിന്നും ഗുരുനാഥനില്‍ നിന്നും അവനു നേരിടേണ്ടി വരുന്ന കാര്‍ക്കശ്യങ്ങളും പുറത്തിറങ്ങിയാല്‍ അവനനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ അത്ഭുതലോകവും കഥാകാരന്‍ കൊച്ചു കൊച്ചദ്ധ്യായങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്. വിരസമായ ഒരു സായാഹ്നത്തിന്റെ അവസാനത്തില്‍ അവരുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനെത്തുന്ന വിരുന്നുകാരില്‍ നിന്നും കഥ മറ്റൊരു മാനം കൈവരിക്കുന്നത് കാണാം. കുറച്ചകലെ സമാറയില്‍ പാര്‍ത്തിരുന്ന, നികിതയുടെ അമ്മയുടെ സുഹൃത്തായ ആന്ന അപ്പൊള്ളോസൊവ്ന ബാബ്കിനയും അവരുടെ മക്കളായ വിക്തൊരും ലീലയുമായിരുന്നു ആ വിശിഷ്ടാതിഥിതികള്‍ . ഏകദേശം നികിതയുടെ സമപ്രായക്കാരായ അവര്‍ രണ്ടു പേരുമായും വേഗത്തിലവന്‍ ചങ്ങാത്തത്തിലാവുന്നു. ആദ്യം അല്‍പ്പം അകലം കാട്ടി നിന്ന ലീലയും പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ ഉറ്റതോഴിയായി മാറുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്നു ആ അവധിക്കാലം ആഘോഷിക്കുകയാണ്. കേക്കും വൈനും ഉണ്ടാക്കുന്നു, ക്രിസ്തുമസ് മരം തയ്യാറാക്കുന്നു. കൊച്ചു കൊച്ചു സമ്മാനപ്പൊതികള്‍ ആ മരത്തില്‍ തൂക്കിയിടുന്നു. അവര്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു.

ക്രിസ്തുമസ്സ് രാത്രിയില്‍ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ വീട്ടില്‍ വരികയും ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. അലങ്കരിച്ച ക്രിസ്തുമസ് മരത്തിനു ചുറ്റും അവര്‍ കൈക്കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികള്‍ ഉറക്കെ പാടി...

ഞാന്‍ സ്വര്‍ണ്ണമൊളിച്ചു,
സ്വര്‍ണ്ണമൊളിച്ചു,
വെള്ളിയൊളിച്ചു,
വെള്ളി, വെള്ളി.....

മറ്റുള്ളവരതു ഏറ്റുപാടി ചുവടുവെച്ചു. രാവൊഴിയും വരെയവരുടെയാഘോഷങ്ങള്‍ നീളുന്നു.

നികിതയും ലീലയും അടുക്കുന്നതും, അവരുടെതു മാത്രമായ കൊച്ചു കൊച്ചു വിശേഷങ്ങളുമൊക്കെ ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നുണ്ട് ഈ ഭാഗങ്ങളില്‍ . ക്രിസ്തുമസ്സ് അവധിയ്ക്കു ശേഷം അവരുടെ മടക്കം നികിതയെ വീണ്ടും ഏകാകിയാക്കുന്നു. നികിതയുടെ അച്ഛനായ വസീലിയ് നിക്കീത്യെവിച്ച് നാട്ടില്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്നതും അദ്ദേഹത്തിനു യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചുള്ള വിവരണവും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ കാണാം. ഈസ്റ്റര്‍ കാലമെത്തുകയും ഈസ്റ്റര്‍ തലേന്നുള്ള പാട്ടുപെരുന്നാളിനു പങ്കെടുക്കാന്‍ അകലെയുള്ള ദേവാലയത്തിലേക്കു നികിതയും കുടുംബവും പോകുന്നു. വസീലിയ് നിക്കീത്യെവിച്ചിന്റെ ഒരു പഴയ സ്നേഹിതനായ പ്യോത്തര്‍ പെത്രോവിച്ച് ദെവ്യാത്തോവിന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ വെച്ചു ആന്ന എന്ന പെണ്‍കുട്ടിയ്ക്ക് നികിതയോടു ഒരു പ്രത്യേക അടുപ്പം തോന്നുന്നു. ലീലയോടു നികിതയ്ക്കു തോന്നിയ അതേ വികാരങ്ങളാണ് ആന്നയ്ക്കും തന്നോടെന്ന് നികിതയ്ക്കു മനസ്സിലാകുന്നു. ആ അസാധാരണമായ വാക്കുകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പുഞ്ചിരികളും ലീലയൊഴിച്ചു മറ്റാരുമായും കൈമാറാന്‍ അവനു സാധ്യമായിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നത് നിര്‍ലജ്ജമായ വഞ്ചനയാകുമെന്നും അവന്‍ വിശ്വസിച്ചു.

മെയ്‌ 11. നികിതയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ നികിത കുടുംബത്തോടൊപ്പം ഗംഭീരമായി നടത്തുന്നു. "കൊടിയുയര്‍ത്തല്‍ " എന്ന അദ്ധ്യായത്തില്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം നികിതയ്ക്കു മുറ്റത്തു നിന്നും ഒരു *1ഷെള്‍ത്തൂഹിനെ കിട്ടുന്നു. അതിനു കൂടുണ്ടാക്കുകയും തീറ്റ കൊടുക്കുകയും ചെയ്തു നികിത സമയം പോക്കുന്നു. ഷെള്‍ത്തൂഹില്‍ നികിതയോടും വീടുമായും വേഗത്തിലിണങ്ങുന്നു. ആഗസ്റ്റ് മാസത്തില്‍ അതുവഴി വന്നെത്തിയ കാട്ടുമൈനകള്‍ അതിനെ അവരുടെ കൂട്ടത്തിലേക്ക് വശീകരിച്ചെടുക്കുകയും, അങ്ങനെയതു തോട്ടത്തിലെ ഇലപോഴിഞ്ഞു തുടങ്ങിയ ശരല്‍ക്കാലപ്രഭാതത്തില്‍ മറ്റു പക്ഷികളോടൊപ്പം കടല്‍ കടന്നു ആഫ്രിക്കയിലേക്കു പറന്നു പോകുന്നു. നികിത വീണ്ടും ഏകാന്തതയിലേക്കു മടങ്ങുന്നു.

നികിത കുതിര സവാരി പഠിക്കുന്നതും അവനെ തേടി ലീലയുടെ കത്ത് വരുന്നതുമൊക്കെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ വിശേഷങ്ങളാണ്. അവസാനഅദ്ധ്യായത്തില്‍ നികിതയും കുടുംബവും സമാറയിലേക്ക്, അവന്റെ അച്ഛന്റെ വ്യാപാരസ്ഥലത്തേക്കു ഗ്രാമജീവിതം ഉപേക്ഷിച്ചു യാത്രയാകുകയാണ്. അവിടെയവനെ വരവേല്‍ക്കുന്നത് ലീലയും കുടുംബവുമായിരുന്നു. അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷത്തിലും നികിത നാട്ടിന്‍പുറത്തെ സ്വച്ഛജീവിതത്തെ ഓര്‍ക്കുന്നുണ്ട്. കൂട്ടിലെ ഷെള്‍ത്തൂഹിനെ പോലെ അവനും നഗരജീവിതത്തിലൊരു തടവുകാരനായിപ്പോയോയെന്നും സന്ദേഹപ്പെടുന്നുണ്ട്.

*2ജിംനേഷ്യത്തിലെ *3ഒന്നാം തരത്തില്‍ നിന്നും നികിത രണ്ടാം തരത്തിലേക്ക് ജയിക്കുന്നതും, നഗരത്തിലെ പുതിയ ജിംനേഷ്യത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതും പറഞ്ഞു കൊണ്ട് മുപ്പത്തിയഞ്ചു അദ്ധ്യാങ്ങള്‍ കടന്ന് കഥ അവസാനിക്കുകയാണ്.

ഈ കഥയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളതും, എല്ലാ ക്രിസ്തുമസ്‌ കാലത്ത് ഗൃഹാതുരതയോടെ ഓര്‍ക്കാനാഗ്രഹിക്കുന്നതുമായ ഭാഗമാണ് ആ ക്രിസ്തുമസ് രാവിനെ കുറിച്ചുള്ള അഞ്ചു അദ്ധ്യായങ്ങള്‍ . നോവലിലുടനീളം റഷ്യന്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണനകള്‍ ഉള്‍ച്ചേര്‍ക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട് . ഈ പുസ്തകത്തിന്റെ ആദ്യപേര് "തികച്ചും അസാധാരണകാര്യങ്ങളെക്കുറിച്ചുള്ള ഒരു കഥ" എന്നായിരുന്നു. ബാലനായ നികിതയുടെ ചെറിയ വിശേഷങ്ങള്‍ പോലും അസാമാന്യ മനോഹാരിതയോടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. "കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാ"നെന്നു നികിതയെ വിശേഷിപ്പിക്കാനും എനിക്കിടയ്ക്കു തോന്നാറുണ്ട്. അത്രമേല്‍ ആ കഥാപാത്രം എന്നോടു ചേര്‍ന്നു നില്‍ക്കുന്നതായി ഞാനറിയുന്നു. അപ്പര്‍ പ്രൈമറി മുതല്‍ വയോവൃദ്ധര്‍ക്കു വരെ നികിതയുടെ ബാല്യം ഒരുപോലെ ആസ്വദിക്കാനാകുമെന്നാണെന്റെ അഭിപ്രായം. എല്ലാ ഡിസംബര്‍ നാളുകളിലും എന്റെ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.

ഈ കൃതിയെ കുറിച്ച് പറയുമ്പോള്‍ ഇത് വിവര്‍ത്തനം ചെയ്ത ശ്രീ. ഗോപാലകൃഷ്ണനെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍ , മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', ലിയോ ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍ ' ഗോര്‍ക്കിയുടെ പല നാടകങ്ങളും, ആത്മകഥയും അടങ്ങുന്ന എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ അദ്ദേഹവും പത്നി ഓമനയും റഷ്യന്‍ സാഹിത്യം മലയാളത്തിലേക്കു പകര്‍ത്തിയെഴുതാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം "മോസ്കോ ഗോപാലകൃഷ്ണന്‍ " എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനും സ്വന്തമായിരുന്നു. മോസ്കോയിലെ Progress Publishers ആയിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . മലയാളത്തില്‍ ഇതിന്റെ വിതരണം പ്രഭാത്‌ ബുക്ക് ഹൗസിനായിരുന്നു. നിലവില്‍ ഇതിന്റെ കോപ്പി ലഭ്യമല്ലെന്നാണ് തിരുവന്തപുരത്തെ പ്രഭാത് ബുക്ക്‌ ഹൗസില്‍ നിന്നും കിട്ടിയ വിവരം.

==============================================
സൂചനകള്‍ :

*1ഷെള്‍ത്തൂഹില്‍ - ചാരനിറം മാറാത്തൊരു മൈനക്കുഞ്ഞ്
*2ജിംനേഷ്യം - റഷ്യയിലെ സ്കൂള്‍
*3ഒന്നാം തരം - നമ്മുടെ നാട്ടിലെ അഞ്ചാം ക്ലാസിനോട് തുല്യമത്രേ.

Saturday, August 13, 2011

പാല്‍‌പ്പായസം

പുസ്തകം : പാല്‍‌പ്പായസം
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
അവലോകനം : മനോരാജ്

സാഹിത്യത്തില്‍ ഒട്ടേറെ വകഭേദങ്ങളുണ്ട്. കഥ, കവിത, നോവല്‍, നിരൂപണം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ലേഖനം, ബാലസാഹിത്യം അങ്ങിനെ അങ്ങിനെ.. ഇതില്‍ അധികമാളുകള്‍ കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയാണ്‌ ബാലസാഹിത്യം. ഒരു പക്ഷെ ഏറ്റവും എളുപ്പമെന്ന് നമുക്ക് തോന്നാമെങ്കിലും ഏറ്റവും പ്രയാസകരമാണ്‌ ബാലസാഹിത്യരചനയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു കഥ അല്ലെങ്കില്‍ കവിത അതുമല്ലെങ്കില്‍ യാത്രാവിവരണം എഴുതുമ്പോള്‍ നമുക്ക് സം‌വേദിക്കാന്‍ കിട്ടുന്ന ചുറ്റുപാടുകളും പ്ലാറ്റ് ഫോമും ഒരിക്കലും ഒരു ബാലസാഹിത്യകാരന്‌ ലഭിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു കഥയില്‍ നമുക്കുണ്ടാകുന്ന ചോദ്യത്തെ കഥയില്‍ ചോദ്യമില്ല എന്നൊരു മറുപടിയുടെ മുഖംമൂടിയിട്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ബാലസാഹിത്യം എന്നത് നിഷ്കളങ്കരായ ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കായുള്ളതാകയാല്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിട്ടാവണം അത് എഴുത്തുകാരന്‌ നിര്‍‌വഹിക്കേണ്ടി വരിക. ഒരു പരിധിവരെ കഥക്കോ കവിതക്കോ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹോം വര്‍ക്ക് ബാലസാഹിത്യത്തിന്‌ വേണ്ടിവരുന്നത് കൊണ്ടാവും കൂടുതല്‍ പേര്‍ ഒരു മേഖലയില്‍ ഒരു ശ്രമം നടത്താന്‍ തുനിയാത്തത് എന്ന് തോന്നുന്നു. പറഞ്ഞു വന്നത് ഈയിടെ വായിച്ച ബ്ലോഗര്‍ കൂടിയായ ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍‌പ്പായസം എന്ന കുറുങ്കവിതകളേ കുറിച്ചാണ്‌.

കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍‌പ്പായസത്തിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്.

"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.

ഇതുപോലെതന്നെയാണ്‌ ഇവിടെ പാല്‍‌പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.

"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.

അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.

"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള്‍ നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുമുണ്ട്.

ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്‌. ശരിക്കും ഒരു പാല്‍‌പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍‌പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ്‌ അതെന്ന്‍ പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍‌പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍‌പ്പായസം തന്നെ. ഖാദര്‍ മാമന്‍ നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്‌. പുസ്തകത്തിന്‌ വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്‍. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.

നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്‌. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍‌പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍‌പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍ക്കാന്‍ കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍‌പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.

Wednesday, January 12, 2011

തത്തക്കുട്ടി

പുസ്തകം : തത്തക്കുട്ടി
രചയിതാവ് : രാധിക ആർ.എസ്.

പ്രസാധനം : പാപ്പിറസ് ബുക്ക്സ്
അവലോകനം : മനോരാജ്
















വിടെ ഒരു പുസ്തകത്തെ റിവ്യു ചെയ്യുകയോ, അല്ലെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുകയോ അല്ല ചെയ്യുന്നത്‌. ഒരു 12 ക്ലാസ്സുകാരി ഒരിക്കലും വിമർശനങ്ങൾക്ക്‌ വിധേയയാകാറായില്ല എന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ!! നമ്മുടെ ഈ കൊച്ചു ബൂലോകത്തിന്റെ അതിരുകൾ താണ്ടി, തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മലയാളി വായനക്കാരുടെ മുൻപിലേക്ക്‌ ഒരു കാണിക്ക പോലെ സമർപ്പിക്കുന്ന രാധികക്ക്‌ ആദ്യമേ ഒരു ഹാറ്റ്സ്‌ ഒ‍ാഫ്‌ പറഞ്ഞുകൊണ്ട്‌, പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കട്ടെ.. ഇത്‌ എഴുതിതുടങ്ങുന്ന, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ, വളർന്ന് വരുന്ന ഒരു കുട്ടിയുടെ ആദ്യ സമാഹാരമാണെന്നും അതിനെ ആ ഒരു അർത്ഥത്തിൽ മാത്രം സ്വീകരിക്കണമെന്നും , പ്രോത്സാഹനങ്ങൾ നൽക്കണമെന്നും ആദ്യമേ പറയട്ടെ.

സ്കൂൾ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്ക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണു എന്റെയീ തത്തക്കുട്ടി എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ രാധിക തന്നെ പറയുന്നുണ്ട്‌. ഇത്‌ കഥയാണൊ..? അല്ല എന്ന് തന്നെ രാധികയുടെ ഭാഷ്യം.. അതു കഴിഞ്ഞ്‌ രാധിക അവിടെ കുറിച്ച വാക്കുകൾക്ക്‌ ഒരിക്കലും ഞാൻ മാപ്പ്‌ കൊടുക്കില്ല .. വരികളിതാണ് .. "മലയാളം ഔപചാരികമായി പഠിക്കാത്ത ഞാൻ കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌ - മലയാളം കൺ വേർട്ടർ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്താണു ഈ കുറിപ്പുകൾ ഒരുക്കിയത്‌.. "- അതു തുറന്ന് പറഞ്ഞത്‌ നല്ലത്‌ തന്നെ.. പക്ഷെ, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ ഈ കുട്ടി ഇനിയും മലയാളം എഴുതാൻ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നാണു അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ തിരുത്തേണ്ടിയിരിക്കുന്നു.

പുസ്തകത്തെ ഒന്ന് ചെറുതായി പരിചയപ്പെടുത്താം..ഏതാണ്ട്‌ 21 ഓളം കുറിപ്പുകൾ കൊണ്ട്‌ സമ്പന്നമാണു തത്തകുട്ടി. ആദ്യത്തെ ഒന്നിനെ മാത്രം ഞാൻ കഥ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... "സങ്കടപ്പൂവ്‌" എന്ന ആ ചെറുതും മനൊഹരവുമായ കഥയിൽ ഒരു കൊച്ചുകുട്ടിയുടെ തലത്തിൽ നിന്നും വലിയവരുടെ തലത്തിലേക്ക്‌ കയറിചെല്ലുകയാണു എഴുത്തുകാരി.. എഴുത്തുകാരി എന്നൊന്നും വിളിച്ച്‌ ഞാൻ ആ കുട്ടിയുടെ മനസ്സിൽ അഹം വരുത്താൻ ശ്രമിക്കുന്നില്ല.. പക്ഷെ, ഈ ഒരു രചനക്കെങ്കിലും എനിക്ക്‌ അങ്ങിനെ വിളിക്കാതിരിക്കാൻ കഴിയില്ല... കാരണം അത്രക്ക്‌ മനോഹരമായി, അതിനേക്കാളുപരി.. ചുരിങ്ങിയ വാക്കുകളിൽ ഒരു അദ്ധ്യാപകനും , കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വലിയവരിലേക്ക്‌... ഒരു പക്ഷെ, ഇന്നത്തെ അദ്ധ്യാപകരിലേക്ക്‌ എത്തിക്കുവാൻ രാധിക ശ്രമിക്കുന്നുണ്ട്‌.. പിന്നീടു വന്ന പല കുറിപ്പുകളും ഒരു കുട്ടിയുടേതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത്‌ കൊണ്ട്‌ അതിന്റെ ഉള്ളുകളിലേക്ക്‌ പോകുന്നില്ല... പരാമർശവിധേയമായ മറ്റൊരു കുറിപ്പായി തോന്നിയത്‌ "ഈ പുസ്തകം നമുക്ക്‌ വേണൊ?" എന്നുള്ളതാണു. ഇതിനർത്ഥം മറ്റുള്ളവ മോശം എന്നല്ല... പക്ഷെ, ഇവിടെ രാധികയിലെ കുട്ടിയുടെ മനസ്സിന്റെ വളർച്ചയാണു ഈ കുറിപ്പിൽ കാണാൻ കഴിയുന്നത്‌..ഇന്നത്തെ കുട്ടികൾ എന്ത്‌ പഠിക്കുന്നു.. എന്ത്‌ ചെയ്യുന്നു എന്നത്‌ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നും... കേരളത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പലതിനെയും തിരിച്ചറിയണം എന്നും ഒരു 15 കാരി പറയുമ്പോൾ തീർച്ചയായും നമ്മൾ അവളെ അഭിനന്ദിക്കണം... "പേടി" എന്ന കുറിപ്പിൽ പരീക്ഷയെന്ന കടമ്പയെ കുട്ടികളിൽ പേടിപ്പെടുത്തുന്ന ഓർമകളാക്കുന്ന മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കുമുള്ള ഒരു സന്ദേശം ഉളിഞ്ഞിരിപ്പില്ലേ എന്നൊരു തോന്നൽ.. അങ്ങിനെ ഞാനും എഫ്‌.എം ആയി, ഡത്തും ബർത്തും , കോഴിയോ മുട്ടായോ, അരത്തമെറ്റിക്‌ മീൻ.. ഇതെല്ലാം ഹൃദ്യം തന്നെ എങ്കിലും ഒരു സാധാരണ നിലവാരം പുലർത്തി എന്നേ പറയാൻ പറ്റൂ.. എന്നിരുന്നാലും ഒരു നവാഗതയായ , അതിലുമുപരി ഒരു കുട്ടി എന്ന നിലയിൽ രാധിക കൈയടി അർഹിക്കുന്നു..

കുട്ടികൾക്ക്‌ സഹജമായ കൗതുകവും അവരുടെ മാത്രം കൈവശമുള്ള ചില അളവുകോലുകളും കൊണ്ട്‌ അവരൊരു ലോകം മെനയുമ്പോൾ അവരുപോലും അറിയാതെ അതിൽ കടന്നുകൂടുന്ന ചില രസനിമിഷങ്ങൾ... അതാണു രാധികയുടെ കൈയൊപ്പ്‌... എന്ന് മലയാളത്തിന്റെ പ്രിയ.എ.എസ്‌. തത്തക്കുട്ടി എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്‌..

രണ്ട്‌ കാര്യം കൂടി പറയാതെ ഇത്‌ പൂർണ്ണമാവില്ല... ഒന്ന് ഇത്‌ പുസ്തകം ആക്കുവാൻ ധനസഹായം നൽകിയ 'സെന്റർ ഓഫ്‌ ഒഫീഷ്യൽ ലാംഗേജിനുള്ള നന്ദിയാണു.. വളർന്ന് വരുന്ന ഇത്തരം പുതുനാമ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും നിങ്ങൾക്ക്‌ മനസ്സുണ്ടാകട്ടെ... പിന്നെ , രണ്ടാമതായി ഈ പുസ്തകത്തിനായി ഒരു കവർ, അതും അതിമനോഹരമായി തയ്യാറാക്കിയ ബ്ലോഗർ നന്ദകുമാർ പ്രത്യേക പ്രശം സ അർഹിക്കുന്നു.. അത്രക്ക്‌ മനോഹരമാണു അതിന്റെ കവർ ഡിസൈൻ. ഒപ്പം ചെറിയൊരു വിയോജനകുറിപ്പ്‌ കുടി അറിയിക്കട്ടെ.. ഒരു പക്ഷെ, അത്‌ എഴുത്ത്‌ കാരിയുടെ അവകാശമാകം.. വായനക്കാരന്റെ കൈകടത്തലുകൾക്കും, അഭിപ്രായങ്ങൾക്കും അവിടെ വലിയ സ്ഥാനം ഉണ്ടാകില്ലായിരിക്കാം.. എങ്കിലും ഇത്രയും പറഞ്ഞക്കൂട്ടത്തിൽ മനസ്സിൽ തോന്നിയ ആ ഒരു കാര്യം കൂടി പറഞ്ഞില്ലേങ്കിൽ ഒരു പക്ഷെ, എനിക്ക്‌ തന്നെ ഒരു അപകർഷത തോന്നിയാലോ? ഏതൊരു പുസ്തകത്തിലും നമ്മൾ രചയിതാവിനെ കുറിച്ച്‌ ചെറിയൊരു വിവരണം നൽക്കാറുണ്ട്‌. .പക്ഷെ, ഇവിടെ രാധികയെ കുറിച്ച്‌ പറഞ്ഞതിനേക്കാളേറെ അച്ഛനെകുറിച്ചും അമ്മയെ കുറിച്ചും പറഞ്ഞോ എന്നൊരു സംശയം. രാധികയുടെ അച്ഛനോടുള്ള എല്ലാ സ്നേഹവും, ബഹുമാനവും, സൗഹൃദവും വെച്ച്‌ പുലർത്തിക്കൊണ്ട്‌ തന്നെ പറയട്ടെ.. രാധിക സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കാൻ ശ്രമിക്കണം.. അച്ഛന്റെ മകൾ എന്നതിനേക്കാളും മകളുടെ അച്ഛൻ എന്നറിയപ്പെടാൻ ആയിരിക്കും അദ്ദേഹവും ആഗ്രഹിക്കുന്നത്‌
രാധിക ആർ.എസ്.
എന്തായാലും രാധിക എന്ന ഈ ബ്ലോഗറെ നമ്മൾ ഭൂലോകത്തിനു കൈമാറികഴിഞ്ഞു.. ഇനിയുള്ള നാളുകൾ ഈ അനുഗ്രഹീതയായ കുട്ടിയുടേതാകട്ടെ എന്നും അതിനു ഈ കുട്ടിക്ക്‌ കഴിയട്ടെ എന്നും പ്രാർത്ഥിച്ച്‌ കൊണ്ട്‌ ഈ പുസ്തകം വായനക്കാരുടെ മുൻപിൽ സമർപ്പിക്കട്ടെ.