Friday, November 4, 2011

മാലിനി തീയറ്റേഴ്‌സ്

പുസ്തകം : മാലിനി തീയറ്റേഴ്‌സ്
രചയിതാവ് : രേഖ കെ.
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്






















ലയാള സാഹിത്യത്തില്‍ എഴുത്തുകാരികള്‍ക്ക് തുറന്നെഴുതാനുള്ള അവസരം അല്ലെങ്കില്‍ സാഹചര്യം ഇല്ല എന്ന മുറവിളികള്‍ക്കിടയിലാണ്‌ ഒരു കൂട്ടം എഴുത്തുകാരികള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്നത്. ഇന്ദുമേനോന്‍ , കെ.ആര്‍ .മീര, സിത്താര.എസ്, പ്രിയ.എ.എസ്, രേഖ.കെ, സി.എസ്.ചന്ദ്രിക, തനൂജ എസ്. ഭട്ടതിരി, എം.പി.പവിത്ര, ഹിത ഈശ്വരമംഗലം, ധന്യരാജ് .. പട്ടിക നീണ്ടു പോകുന്നു. ഈ എഴുത്തുകാരികളിലെ നിറസാന്നിധ്യമായ രേഖ.കെയുടെ ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നീ സമാഹാരങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ 7 കഥകളുടെ സമാഹാരമാണ്‌ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മാലിനി തീയറ്റേഴ്സ്'. (വില 40 രൂപ)

പച്ചയായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഇവയിലെ മിക്ക കഥകളും. സമാഹാരത്തിലെ എല്ലാ കഥകളും അസാമാന്യ നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ, ആദ്യ കഥയായ'നാല്‍ക്കാലി'യില്‍ തുടങ്ങുന്ന ഒരു വ്യത്യസ്ഥത അവസാന കഥയായ 'മഞ്ഞുകുട്ടികള്‍' വരെ നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുത തന്നെ. ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന, എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ ഏറെ നല്‍ക്കുന്ന ഒരു ചെറിയ പുസ്തകം, കെട്ടിലും മട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാക്കാന്‍ പ്രസാധകർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യം.

രംഗപടം, പാലാഴിമഥനം, മഞ്ഞുകുട്ടികള്‍ , അച്ഛന്‍ പ്രതി എന്നീ കഥകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന്‍ പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്‍ മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു. 'ശ്രീ വേഗം വണ്ടി വിടണം , ഐസ്ക്രീം ഉരുകി തുടങ്ങി' എന്ന്‍ കഥയുടെ അവസാന വരിയില്‍ എഴുതുമ്പോള്‍ അതില്‍ നായികയുടെ മനസ്സിന്റെ കുളിര്‍മ്മ നമ്മില്‍ വല്ലാതെ ഫീല്‍ ചെയ്യിക്കാന്‍ കഥാകാരിക്കാവുന്നു (രംഗപടം : പേജ് 28). അതേ പോലെ തന്റെ നേരെ ഉയര്‍ന്ന പുരുഷന്റെ കാമവെറിയ പരിഹസിച്ച് വിശന്നൊട്ടിയ വയറില്‍ നിന്നുയര്‍ന്ന ഒച്ചയില്‍ 'എനിക്ക് അഞ്ഞൂറ് രൂപ വേണം' എന്ന് പറയുന്ന ബിന്ദുവില്‍ ദാരിദ്ര്യത്തിന്റെ ദയനീയ മുഖവും ചൂഷകരോടുള്ള അവഞ്ജയും എഴുത്തുകാരി തുറന്ന് കാട്ടുന്നു (പാലാഴിമഥനം : പേജ് 37). ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)യില്‍ തുടങ്ങിയ ഒഴുക്ക് നഷ്ടപ്പെടാത്ത കഥനരീതി മാലിനി തീയറ്റേഴ്സില്‍ എത്തുമ്പോഴും നിലനിര്‍ത്താന്‍ രേഖക്ക് കഴിഞ്ഞു എന്നത്പ്രശംസനീയം. സന്ദേശങ്ങള്‍ നിറഞ്ഞ 7 കഥകള്‍ ഈ സമാഹാരത്തെ വായിക്കാന്‍ ഒരു പരിധിവരെ നമ്മെ പ്രേരിപ്പിക്കുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?