Thursday, September 13, 2012

വെള്ളരിപ്പാടം

പുസ്തകം : വെള്ളരിപ്പാടം
രചയിതാവ് : പി.വി.ഷാജികുമാർ

പ്രസാധനം : ഡി.സി.ബുക്ക്സ്
അവലോകനം : മനോരാജ്


















13
എന്നത് പൊതുവെ അശുഭ സംഖ്യയായി എല്ലാവരും ചൂണ്ടിക്കാട്ടുമെങ്കിലും പി.വി.ഷാജികുമാര്‍ എന്ന പുതു എഴുത്തുകാരന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ 13 കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നവ തന്നെയാണ്‌. ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍ , ആധുനികതയുടെ നാട്യങ്ങളില്ലാതെ, ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ നാഗരീക ജിവിതത്തിന്റെ കാപട്യങ്ങളെ തുറന്ന് കാട്ടുന്നവയെന്ന പ്രസാദകരായ ഡി.സി.ബുക്സിന്റെ അവകാശവാദം കഴമ്പില്ലാത്തതല്ല എന്ന് തെളിയിക്കാന്‍ കഥകളിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്. കഥകള്‍ക്ക് ശേഷം ഉ.സാ.ഘ എന്ന അനുബന്ധത്തില്‍ വിജു. വി.വി. പറഞ്ഞപോലെ ഇന്ന് കഥകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രപരമായ, കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതില്‍ ഷാജികുമാര്‍ നല്‍കുന്നുണ്ട്.

'മരണത്തെ കുറിച്ച് ഒരു ഐതീഹ്യം' എന്ന കഥയിലെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരെ അവസാന അത്താഴം കൊടുത്ത് സല്‍ക്കരിക്കുകയും അവരെ ആത്മഹത്യയിലേക്ക് നിറഞ്ഞ വയറുമായി തള്ളിവിട്ട് ഗൂഢസ്മിതം തൂകുകയും പിറ്റേന്ന് ചിതറി തെറിച്ച അവരുടെ മൃതശരീരങ്ങള്‍ നോക്കി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തടയുമായിരുന്നല്ലോ ഇവരെ എന്ന അലമുറയിടുകയും ചെയ്യുന്ന നായകന്‍ ഇന്നത്തെ പൊള്ളയായ മനുഷ്യന്റെ മുഖം നമുക്ക് വരച്ച് തരുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ വന്നവന്‍ അത് ചെയ്യാതെ മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ന്ന സംതൃപ്തിയില്‍ തിരിച്ച് പോകുമ്പോള്‍ അനിവാര്യമായ ആത്മഹത്യക്ക് കീഴടങ്ങുന്ന നായകന്‍ നല്‍കുന്ന സന്ദേശം ചെറുതല്ല തന്നെ. 'ഐ.പി.സി 144' എന്ന കഥയില്‍ ഗബ്രെ സലാസി എന്ന എതോപ്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരനെ തന്റെ ജിവിതത്തിലെ അഭിശപ്ത നിമിഷങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായി കാണുന്ന നായകന്‍ മുരളി, ജീവിതത്തെ ഒരോട്ട മത്സരമാക്കി തീര്‍ക്കുന്നു. സമയ പരിമിതിയാല്‍ തളക്കപ്പെട്ട ജീവിതത്തിന്റെ പച്ചപ്പുകള്‍ ഈ കഥകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌.

ഈ സമാഹാരത്തിലെ ഏറ്റവും വ്യത്യസ്തവും എനിക്കേറെ ഹൃദ്യമായി തോന്നിയതുമായ കഥയാണ്‌ 'ജീവിതത്തിന്‌ ഒരാമുഖം'. കാസര്‍ഗോഡ് പുത്തിഗൈ സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ശ്രീ മലയപ്പുരയില്‍ ഗിരീശനില്‍ നിന്നും ഒരു ദിവസത്തേക്ക് മന:സാക്ഷി ഇറങ്ങി മാറി നിന്നപ്പോള്‍ നമ്മള്‍ വായിച്ചറിയുന്നത് നാം സ്ഥിരമായി കാണുന്ന, അറിയുന്ന കുറേ സത്യങ്ങള്‍ . ഒരു ദിവസമെങ്കിലും മന:സാക്ഷി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന അതീവ ഹൃദ്യമായ രചന!!

'രൂപങ്ങള്‍ , 'വെള്ളരിപ്പാടം' എന്നീ കഥകള്‍ ഇന്നത്തെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെയും അതിലെ ചൂഷണത്തേയും തുറന്ന് കാട്ടുമ്പോള്‍ വ്യത്യസ്തതകൊണ്ട് ഈ കഥകള്‍ കഥാകാരന്‌ ഒരു കൈയടി കൊടുക്കാന്‍ വായനക്കാരനെ നിര്‍ബദ്ധിക്കുന്നു. അതുപോലെ മനോഹരമായ മറ്റൊരു രചനയാണ്‌ 'നിലാവിന്റെ നിഴൽ‍'. ഫ്ലാറ്റ് സംസ്കാരം തകര്‍ത്തെറിയുന്ന നമ്മുടെ പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് ഒന്ന് ചിന്തിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. ഈ വര്‍ഷത്തെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ച ഈ പുസ്തകം ഒരു ബ്ലോഗര്‍ കൂടിയായ ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ കഥനരീതി നമുക്ക് കാട്ടിത്തരുന്നു.

വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ, ഒരിക്കലും മരിക്കാത്ത വായനക്കായി.

3 comments:

  1. "വെള്ളരിപ്പാട"ത്തിന്‍റെ അവലോകനം വായിച്ചു.
    പുസ്തകം വാങ്ങി വായിക്കണം.
    ആശംസകള്‍

    ReplyDelete
  2. നല്ല അവലോകനം
    നല്ല കഥകളെന്നുറച്ചു

    ReplyDelete
  3. വെള്ളരിപ്പാടം വായിച്ചു...അവലോകനവും. രണ്ടും ഇഷ്ടമായി :)

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?