Thursday, May 16, 2013

ശരീരം ഇങ്ങിനെയും വായിക്കാം

പുസ്തകം : ശരീരം ഇങ്ങിനെയും വായിക്കാം
രചയിതാവ് : കെ.വി.സുമിത്ര
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : സെബാസ്റ്റ്യന്‍


പുതുകവിതയുടെ ശരീരക്രിയകള്‍

സാമ്പ്രദായിക രീതിയില്‍ നിന്ന് അകന്ന് യാഥാര്‍ത്ഥ്യത്തിന്റെ നേര്‍കാഴ്ചകള്‍ കാട്ടിത്തരുന്ന പുതുകവിത ഭാഷയെ ശരീരവത്കരിക്കാനുള്ള പുതിയ ഉപാധികള്‍ അന്വേഷിക്കുന്നുണ്ട്. രൂപഘടനയിലും ഭാവുകത്വത്തിലും ഭാഷയിലും വ്യവ്യസ്ഥാപിത കാവ്യസങ്കല്‍പ്പങ്ങളെ ഉഴുതുമറിച്ചുകൊണ്ടാണ് ആധുനീകകവിത ജനങ്ങളിലേക്കും ജനകീയ പ്രശ്നങ്ങളിലേക്കും ഇറങ്ങിവന്നത്. എന്നാല്‍ കവിതയുടെ ഏറ്റവും നവീനമായ ഈ അടിത്തറയെ പുതുക്കിപ്പണിയുന്നവരാണ് ഏറ്റവും പുതിയ കവികള്‍. പുതുകവിതക്ക് ‘ആകാശത്തും വേരുകള്‍ മുളപ്പിക്കാനാവും എന്നുള്ള ഒരു വലിയ വൈരുദ്ധ്യബോധം കൂടിയുണ്ട്. പുതുകവിതയെ അതായിരിക്കുന്ന അവസ്ഥയില്‍ വായിക്കുന്ന വിധത്തില്‍ പുതിയൊരു ശരീരക്രിയ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. ആകൃതി നഷ്ടപ്പെടുമ്പോള്‍ കവിത നഷ്ടമാകുന്നുവെന്ന പതിവു വിമര്‍ശനങ്ങള്‍ കവിതയില്‍ ഇന്നും പ്രബലമാകുമ്പോള്‍ കവിതയില്‍ ഭാഷകൊണ്ട് പുതിയ കലഹക്കരുത്തുകള്‍ ഉയര്‍ത്തുകയാണ് പ്രധാനം. ഭാഷയെ നീന്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പുതിയ കാവ്യബോധം എല്ലാ നല്ല കവികളിലും ഒളിഞ്ഞുപാര്‍ക്കുന്നുണ്ട്. ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മലയാള ഗദ്യകവിതയുടെ തായ്‌വേരുകള്‍ ആര്‍.രാമചന്ദ്രനും അയ്യപ്പപ്പണിക്കരും മറ്റുമാണ്. അത് നീണ്ട് പടര്‍ന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ എത്തിനില്‍ക്കുന്നു. കേരളീയ സമൂഹത്തിന്റെ ആന്തരീകവും ബാഹ്യവുമായ ജീവിതത്തെ ശക്തമായി അനാവരണം ചെയ്യുവാന്‍ ഇവരുടെ കഴിവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരുടെ അനുകര്‍ത്താക്കളായി വന്ന് ബോധപൂര്‍വ്വം കൊണ്ടാടുവാന്‍ ശ്രമിച്ച പഴയ മനസ്സുകളുടെ പുതുമൊഴി വഴികളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ഇവര്‍ ഒരുക്കിത്തന്ന ഭാഷ സമ്പന്നതയെ ഭാവുകത്വപരമായി പുതുക്കി കേരളീയ ജീവിതത്തിന്റെ സമസ്ഥ മണ്ഢലങ്ങളിലും മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കവിതയെക്കുറിച്ചാണ്. ഈ നേട്ടങ്ങളുടെ ആകെത്തുകയാണ് പുതുകവിത.
ഇങ്ങിനെ പുതുകവിതയുടെ വേരോട്ടങ്ങള്‍ പുതുസംസ്കാരത്തിന്റെ വേരോട്ടങ്ങളായി ദിനം‌പ്രതി സംഭവിക്കുന്നുണ്ട്. ആവശ്യമുള്ള വസ്തുക്കളെ അവശ്യവസ്തുക്കളായി തന്നെ ഭാഷയില്‍ സൂക്ഷിച്ചുവെക്കാന്‍ പുതുകവി ശ്രദ്ധിക്കുന്നുണ്ട്. ഈ ശ്രദ്ധയുടെ ഭാഗമാണ് ഒരു പക്ഷെ , സുമിത്രയുടെ ‘ശരീരം ഇങ്ങിനെയും വായിക്കാം’ എന്ന കവിതാസമാഹാരം. അടുക്കളയും കരിക്കലവും ഉടുപ്പും അമ്മിക്കല്ലും ചൂലും അങ്ങിനെയുള്ള അനവധി പെണ്‍ബിംബങ്ങളുടെ സ്ഥാനത്ത് ഇതിന്റെയെല്ലാം ആധാരശിലയായ ശരീരം തന്നെ ബിംബമാക്കി പ്രതിഷ്ഠിച്ചുകൊണ്ട് സുമിത്ര ഒരു ചെറിയ (വലിയ) കാവ്യവിസ്മയം തീര്‍ക്കുന്നു.
തണുപ്പില്ലാത്ത / ഒരു സ്ഥലമേയുള്ളു / ശരീരത്തില്‍ / കമ്പിളിക്കുള്ളില്‍ / പൊതിയാന്‍, / കഴിയാത്ത / കീറിമുറിക്കാന്‍ / പാകത്തില്‍ / മാംസമുള്ള/ രക്തക്കറയില്ലാത്ത / ഒറ്റശ്വാസത്തില്‍ / തീര്‍ക്കാന്‍ കഴിയുന്നത്. (ശരീരം ഇങ്ങിനെയും വായിക്കാം)
ഉള്ളിലെ തെളിച്ചത്തിനെ ഉള്ളറിവുകള്‍ക്ക് ഒപ്പിയെടുക്കാനാവും. ഉള്ളിലെ പിടച്ചിലുകള്‍ വാക്കുകളാല്‍ പൂരിപ്പിക്കുകയാണിവിടെ. ഇതുപോലുള്ള ഒരുള്ളറിവാണ് ‘അന്തര്യാമി’ എന്ന കവിതയിലും. കെ.വി.സുമിത്ര എന്ന കവിയുടെ ഉള്‍ബോധങ്ങള്‍ വിവരിക്കാനാവാത്ത ചില പണിയെടുപ്പുകള്‍ക്കു വിധേയമാകുന്നുണ്ട്. അതില്‍നിന്നും ചില പൊട്ടിത്തെറികള്‍ സംഭവിക്കുന്നു. ‘ഒരു തുറന്ന കത്ത് ‘ എന്ന കവിത ദര്‍ശനകൂട്ടങ്ങളാണ്.
ഒരുപാട് മൌനം കൊണ്ടാണ് / കാറ്റുപോലും കൊടുങ്കാറ്റായിത്തീരുന്ന-/ തെന്ന് മാത്രം മറക്കരുത് (ഒരു തുറന്ന കത്ത്)
ഈ കവിതയുടെ ആന്തര‌ഉടുപ്പ് ധ്യാനമാണ്. ‘അകം‌പൊരുള്‍‘ എന്ന കവിതയും അകം‌ധ്യാനത്തിന്റെതാണ്.
സത്യം , ശിവം, സുന്ദരം : വിശ്വാസമല്ലേ എല്ലാം’ എന്ന കവിത സുമിത്രയുടെ ഹ്യൂമര്‍സെന്‍സിനെയാണ് അടയാളപ്പെടുത്തുന്നത്. ‘ഗാന്ധര്‍വ്വന്‍‘ എന്ന കവിത ‘എഴുത്ത് എന്ന മഹാപ്രാര്‍ത്ഥനക്കുള്ള നിര്‍വചനങ്ങളാണ്. ‘
അക്ഷരങ്ങള്‍ / ഭ്രാന്തിന്റെ ഉണര്‍ന്നിരിക്കുന്ന / ആത്മാവാണ് ‘ (ഗാന്ധര്‍വ്വന്‍)
കുപ്പിവള’ എന്ന കവിത ജീവിതത്തിന്റെ കിരുകിരുപ്പിനെയാണ് അടയാളപ്പെടുത്തുന്നത്. ഭംഗിയും മിനുക്കവുമുള്ള പല ജീവിതങ്ങളും ഇതുപോലെയാണെന്ന സത്യപ്രസ്ഥാവനകളാണ് കുപ്പിവള.
ഒരിക്കലും/ വീണുടയ്ക്കാന്‍ കഴിയാത്ത / ഒരു കുപ്പിവളപോലെയാണ് ജീവിതം ‘ (കുപ്പിവള)
എല്ലാം ഇവള്‍ക്കുവേണ്ടി’ എന്ന കവിത ഫെമിനിസത്തിന്റെ സങ്കുചിതമാനങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന പുതിയ ചില കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നു.


1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?