പുസ്തകം : ഉന്മത്തതയുടെ ക്രാഷ്‌ലാന്‍ഡിങുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : സന്ദീപ് സലിം
രാജേഷ് ചിത്തിര, നിങ്ങളുടെ പുസ്തകം (ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍) വായിച്ചു പൂര്‍ത്തിയാക്കി. സത്യം തുറന്നു പറയുന്നു.... ഈ അടുത്ത് വായിച്ച പുസ്തകങ്ങളില്‍ ജീവിതത്തോട് ഇത്രമാത്രം ചേര്‍ന്നു നിന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പുസ്തകം.ജീവിതത്തെ സൂക്ഷമമായി, വീണ്ടും വീണ്ടും സൂക്ഷമമായി നിരീക്ഷിച്ച് നിരീക്ഷിച്ച് ആത്യന്തിക സത്യം തേടുന്ന പുസ്തകം.കവിതയെഴുത്ത് ജീവിതത്തിന്റെ എഡിറ്റിംഗാണ് എന്നു പറയുന്ന കവിതകളാണ് രാജേഷിന്റേത്.ഇടത്തു നിന്നു വലത്തോട്ട് പലവുരു വാക്കുകളെ നിരത്തി, വെട്ടിമാറ്റി ' യാണ് എഡിറ്റിംഗ് രാജേഷ് നടത്തിയിരിക്കുന്നത്. അച്ചടി മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്ന പുതുകവിതകളുടെ അതിര്‍വരമ്പുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ രാജേഷിന്റെ കവിതകള്‍ ലംഘിക്കുന്നു. അത് വാക്കുകളുടെ ധാരാളിത്തം കൊണ്ട് സൃഷ്ടിക്കുന്ന മാജിക്കല്ല, മറിച്ച് ജീവിതം അതിജീവനമായി മാറുന്ന സാധാരണക്കാരന്റെ നെഞ്ചിലെ പിടച്ചിലിനോട് ചേര്‍ന്നു നില്‍ക്കാനാണ്.
'മരവും പുഴുവുമാകാതെ
വസന്തത്തിന്റെ നോവറിഞ്ഞ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു കണ്ണുനീര്'
ഈ വരികള്‍ മാത്രം മതി രാജേഷിന്റെ കവിതകള്‍ നിഴലിനോടല്ല ശരീരത്തോടുതന്നെയാണ് ചേര്‍ന്നു നില്‍ക്കുന്നതെന്നു തിരിച്ചറിയാന്‍. ജീവിതം മുന്നോട്ടു വയ്ക്കുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ ആസാധാരണമായ വൈഭവം ഈ കവിതകള്‍ക്കുണ്ടാകുന്നു. ഇവിടെ കാലത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. എന്നാല്‍, വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഭാഷയുടെ ധാരളിത്തമില്ലാതെ, വളരെ ഗൗരവ പൂര്‍ണമായ ചിന്തകളിലൂടെ, നെഞ്ചിടിപ്പിന്റെ താളം തൊട്ടറിയുന്ന വാക്കുകളിലൂടെ, അനാവശ്യ ബലം പിടിക്കലുകളില്ലാതെ, വളരെ അനായാസമായി കവി പറയാനുള്ളതു പറഞ്ഞിരിക്കുന്നു.
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?