Tuesday, March 24, 2015

ഓര്‍ക്കുക കാവലിരിക്കുകയാണ്‌

പുസ്തകം : ഓര്‍ക്കുക കാവലിരിക്കുകയാണ്‌
രചയിതാവ് : ആനന്ദ്‌
പ്രസാധകര്‍ : ഹരിതം ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബിജു.സി.പി


ലയാളിയുടെ ചിന്താലോകത്ത്‌ അത്രയേറെ ഉയര്‍ന്ന ബൗദ്ധിക നിലവാരവും ബൗദ്ധിക സത്യസന്ധതയും പുലര്‍ത്തുന്ന മറ്റൊരാളില്ല ആനന്ദിനെപ്പോലെ. തുറന്ന ലോകത്തിന്റെ വിശാലതയിലേക്കും അധികാരത്തിന്റെ വിവിധ രൂപങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ഭീതിദമാം വണ്ണം ഇരയാക്കുന്നു എന്നും വിശദീകരിച്ചിട്ടുള്ള മറ്റൊരെഴുത്തുകാരനും നമുക്കില്ല. കേവലം ഒരാള്‍ക്കൂട്ടമായി കഴിഞ്ഞു കൂടുന്ന മനുഷ്യജീവികളുടെ നൊമ്പരജീവിതങ്ങള്‍ അവതരിപ്പിച്ചു കൊണ്ട്‌ ഏതാണ്ട്‌ അരനൂറ്റാണ്ടിനു മുമ്പ്‌ മലയാളസാഹിത്യലോകത്തേക്കു കടന്നു വന്ന ആനന്ദിന്‌ അവിടെ മുന്‍ഗാമികളോ അനുയായികളോ ഇല്ല. മനുഷ്യജീവി നേരിടുന്ന ജീവിതനൊമ്പരങ്ങളെക്കുറിച്ചും നീതി,ചരിത്രം,ജനാധിപത്യം, ശരിതെറ്റികള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെയുള്ള വലിയ സമസ്യകളോടു പോരടിച്ച്‌ ആനന്ദ്‌ മലയാളത്തിലെ ഏറ്റവും വലിയ ബൗദ്ധിക സാന്നിധ്യങ്ങളിലൊന്നായി നിരന്തരം നമ്മെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക,കാവലിരിക്കുകയാണ്‌. 16 ലേഖനങ്ങളുടെ സമാഹാരം. മതമൗലികവാദം ആഗോളവല്‍ക്കരണത്തിന്റെ മറുപുറം എന്ന ആദ്യലേഖനത്തില്‍ വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്‌തകത്തില്‍ എടുത്ത നിലപാടിനെക്കുറിച്ചു വിശദീകരിക്കുകയാണ്‌ ആനന്ദ്‌. പുസ്‌തകത്തിന്റെ പേരില്‍ ആനന്ദ്‌ മുസിലീം വിരുദ്ധനാണെന്ന വാദമുയര്‍ത്തിയവര്‍ക്ക്‌ കൃത്യമായ മറുപടി നല്‍കുന്നു. പ്രതികരണത്തെ ഉത്സവമാക്കുന്ന മലയാളി മനസ്സ്‌ എന്ന കുറിപ്പാകട്ടെ ആത്മാര്‍ഥതയുടെ ലേശം പോലുമില്ലാത്ത പ്രതികരണ ഉല്‍സവങ്ങളോടുള്ള അമര്‍ഷമാണ്‌ വെളിവാക്കുന്നത്‌. മാര്‍ക്‌സിസ്‌റ്റ്‌ സംവാദങ്ങളുടെ ഉന്മൂലന രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലാണ്‌ അടുത്ത പ്രബന്ധം. ജിഹാദി ഇസ്ലാമിനും മാര്‍ക്‌സിസ്റ്റ്‌ അധികാരവാദങ്ങള്‍ക്കും ചിലയിടങ്ങളിലുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ അദ്ദേഹം.

പേശലമല്ലൊരു വസ്‌തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാല്‍, എന്ന പഴയ തത്ത്വം തന്നെ ചൂണ്ടിക്കാട്ടി ആനന്ദ്‌ സമര്‍ഥിക്കുന്നു- മനുഷ്യന്‍ വേണം ദൈവത്തെ നടത്തിക്കുവാന്‍.ഇക്വിയാനോവിന്റെ യാത്രകള്‍ എന്ന ലേഖനം ദലിത്‌ വാദങ്ങളെയും ദലിത്‌ വിവേചനത്തെയുമൊക്കെയാണ്‌ പ്രതിപാദിക്കുന്നത്‌. എളുപ്പം വിവരിച്ചു തീര്‍ക്കാന്‍ കഴിയാത്ത സങ്കീര്‍ണ പ്രശ്‌നമാണ്‌ ദലിതതയുടേത്‌. ജാതി തീര്‍ച്ചയായും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ പ്രബലമായിത്തന്നെ നില്‍ക്കുകയാണ്‌. ജാതിക്കപ്പുറമുള്ള ഒട്ടേറെ ഘടകങ്ങളും ഇപ്പോള്‍ അധികാരത്തിന്റെ ദംഷ്ട്രകളുമായി മനുഷ്യരെ ഇരയാക്കുന്നുണ്ട്‌. ജാതിയുടെ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ്‌ പുതിയ അധികാരസാന്നിധ്യങ്ങള്‍ കടന്നു വരുന്നത്‌. ജാതി നമ്മെ വീണ്ടും ചുരുക്കുകയും അതിനു പുറത്തുള്ള സകല തുറസ്സുകളിലേക്കും കൂടി കടന്നെത്തുകയുമൊക്കെ ചെയ്യുന്ന അതസങ്കീര്‍ണമായ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. മറുനാടന്‍ മലയാളിയുടെ സ്വത്വപിരണാമത്തെപ്പറ്റി ആനന്ദ്‌ എഴുതുന്നു- ഓരോ മറുനാടന്‍ മലയാളിയുടെയും വേരുകള്‍ കേരളത്തില്‍ എന്ന പോലെ അവര്‍ വസിക്കുന്ന ഇടങ്ങളിലും ഓടിയിട്ടുണ്ട്‌. തങ്ങള്‍ എത്തിപ്പെട്ട സ്ഥലങ്ങളുടെ സവിശേഷതകള്‍ അവര്‍ സ്വാംശീകരിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ എല്ലാവര്‍ക്കും അവര്‍ ജീവിക്കുന്ന പ്രദേശങ്ങളുമായി കേരളം എന്നതു പോലെ തന്നെ ഒരു ബന്ധമുണ്ട്‌. അതിനെപ്പറ്റി അവര്‍ ബോധവാന്മാരുമാണ്‌. എന്റെ അഭിപ്രായത്തില്‍ അതിനെപ്പറ്റി അഭിമാനിക്കുന്നവരുമാണ്‌ .പഴയ ഒരു മനുഷ്യാവകാശ സമരത്തിന്റെ ഓര്‍മ എന്ന താരതമ്യേന നീണ്ട ലേഖനം ബെല്‍ജിയം കോംഗോയിലെ മനുഷ്യാവകാശ സമരങ്ങളുടെ കഥയാണ്‌. ദുര്‍ബലരും നിസ്സഹായരാവരുടെയും മേല്‍ നടത്തുന്ന അതിക്രൂരമായ ബലപ്രയോഗങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെ കഥ.

ആശയങ്ങളും കഥാപാത്രങ്ങളും എഴുത്തുകാരനെ അഭിമുഖീകരിക്കുമ്പോള്‍ എന്നത്‌ ആനന്ദുമായി നടത്തിയിട്ടുള്ള ഒരഭിമുഖമാണ്‌. എന്നാല്‍ അതൊരു ലേഖനം പോലെ ചേര്‍ത്തിരിക്കുന്നത്‌ പ്രസാധകരുടെ ശ്രദ്ധക്കുറവു തന്നെയാവണം. എഴുത്തും വായനയുമാണ്‌ ഔഷധവും വിഷവും എന്ന ലേഖനത്തില്‍ പ്രതിപാദിക്കപ്പെടുന്നത്‌. ജനാധിപത്യത്തിന്റെ അപചയങ്ങള്‍, നിരങ്കുശമായ നീതിയില്ലായ്‌മ, മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍, അധികാരം മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും പാവം മനുഷ്യരെ ഞെക്കി ഞെരുക്കുന്ന ഭീകരാവസ്ഥ തുടങ്ങിയവയൊക്കെ എല്ലാ കാലത്തും ആനന്ദ്‌ എന്ന വലിയ എഴുത്തുകാരനെ വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യാറുണ്ട്‌. ഒരര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ നൈതികതയുടെയും മനുഷ്യത്വത്തിന്റെയും ബൗദ്ധിക സത്യസന്ധതയുടെയും വലിയൊരു കാവലാളാണ്‌ ആനന്ദ്‌. വസ്‌തുത കൂടുതല്‍ വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക കാവലിരിക്കുകയാണ്‌ എന്ന പുസ്‌തകം.(പേജ്‌113 വില 80രൂപ)

3 comments:

  1. ആനന്ദിനെ ഞാൻ അങ്ങിനെ ഞാൻ വായിക്കാറില്ല

    ReplyDelete
  2. ആനന്ദ് എന്ന എഴുത്തുകാരനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .ഇനി എഴുത്തുകളിലേയ്ക്ക് പോകണം .

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?