Sunday, November 13, 2011

സുരക്ഷയുടെ പാഠങ്ങള്‍

പുസ്തകം : സുരക്ഷയുടെ പാഠങ്ങള്‍
രചയിതാവ് : മുരളി തുമ്മാരുകുടി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : ബിജു.സി.പി


റിപ്പാത്രം അടുപ്പത്തു വെച്ചിട്ട്‌ കറിവേപ്പില എടുക്കാന്‍ ടെറസിനു മുകളില്‍ കയറിയ വീട്ടമ്മ അവിടെ നിന്നു തെന്നിവീണ്‌ ജനലിന്റെ ഷെഡ്ഡില്‍ തലയിടിച്ച്‌ മരിച്ചു. വാട്ടര്‍ ടാങ്ക്‌ വൃത്തിയാക്കിയിട്ട്‌ പൈപ്പില്‍ പിടിച്ച്‌ താഴേക്കിറങ്ങിയ വീട്ടമ്മ പൈപ്പ്‌ ഒടിഞ്ഞ്‌ വീണ്‌ മരിച്ചു.. കല്യാണനിശ്ചയത്തിനു പോകാന്‍ ഷര്‍ട്ട്‌ ഇസ്‌തിരിയിട്ടുകൊണ്ടിരുന്ന പ്രതിശ്രുതവരന്‍ ഷോക്കേറ്റു മരിച്ചു... ഇങ്ങനെ വലിയ അപകടങ്ങളും മരണങ്ങളും പലപ്പോഴും വീട്ടില്‍ത്തന്നെ പതിയിരിക്കുന്നുണ്ടാവും. മിക്കപ്പോഴും അശ്രദ്ധയും അലക്ഷ്യമനോഭാവവുമാണ്‌ അപകടങ്ങളിലേക്കു വഴി തുറക്കുന്നത്‌. മുറ്റത്തെ തെങ്ങില്‍ ഉണങ്ങിയ തേങ്ങയോ ഓലമടലുകളോ ഉണ്ടെങ്കില്‍ അവ വെട്ടിയിറക്കുന്നതു വരെ ആരും തെങ്ങിന്‍ ചുവട്ടിലേക്കു പോകാതിരിക്കുക തന്നെ വേണം. കാരണം ജീവനെക്കാള്‍ വിലയുള്ളതൊന്നുമില്ല നമുക്ക്‌. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല വഴി ശരിയായ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുക എന്നതു തന്നെയാണ്‌. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തുന്നവര്‍ അത്രയധികമൊന്നുമില്ല.

ഓരോ സമയത്തും സന്ദര്‍ഭത്തിലും പുലര്‍ത്തേണ്ട സുരക്ഷാ പാഠങ്ങളെന്തൊക്കെ എന്നു പോലും നമുക്ക്‌ അറിയില്ല. സുരക്ഷയുടെ ശാസ്‌ത്രീയ വഴികളും സാങ്കേതിക ജ്ഞാനവും വിവരിക്കുന്ന മികച്ച പുസ്‌തകമാണ്‌ മുരളി തുമ്മാരുകുടി രചിച്ച സുരക്ഷയുടെ പാഠങ്ങള്‍. തികച്ചും അനൗപചാരികമായും അനായാസമായും ഒരു കഥ പറയുന്ന കൗതുകത്തോടെയും നര്‍മമധുരമായുമാണ്‌ തുമ്മാരുകുടി കാര്യങ്ങള്‍ വിശദീകരിക്കുന്നത്‌. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എന്‍.ഇ.പി. ദുരന്തനിവാരണവിഭാഗം തലവനാണ്‌ ഡോ.മുരളി തുമ്മാരുകുടി. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന്‌ സുരക്ഷാശാസ്‌ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടിയ തുമ്മാരുകുടി നാല്‌പതിലധികം രാജ്യങ്ങളില്‍ ദുരന്തപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവപരിചയവുമുള്ളയാളാണ്‌. പെരുമ്പാവൂരിനടുത്ത്‌ വെങ്ങോലയിലെ സ്വന്തം നാട്ടിടവഴികളില്‍ നിന്ന്‌ സ്വിറ്റസര്‍ലന്‍ഡിലേക്കും ശ്രീലങ്കയിലേക്കും അമേരിക്കയിലേക്കുമൊക്കെ അനായാസം സഞ്ചരിക്കുകയും അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വിശ്രുതമായൊരു കൃതിയിലെ രസകരമായൊരു കഥ പറഞ്ഞുകൊണ്ടാവും സുരക്ഷാകാര്യങ്ങളില്‍ നാം പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നത്‌. അതേ സമയം ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്‌ത്രീയ വിവരണത്തിന്റെ രീതിശാസ്‌ത്രമാണ്‌ അടിസ്ഥാനപരമായി സ്വീകരിക്കുന്നത്‌.

വീട്ടിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതാണ്‌ ആദ്യ ലേഖനം. റോഡുകളിലും ഡ്രൈവിങ്ങിലും പാലിക്കേണ്ട സുരക്ഷാകാര്യങ്ങള്‍, വെള്ളത്തിലിറങ്ങുമ്പോള്‍ വേണ്ട ജാഗ്രതകള്‍, തീവണ്ടിയില്‍ സുരക്ഷിതമായി യാത്രചെയ്യാന്‍ എന്തൊക്കെ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കണം,തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷാകാര്യങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്‌ വിശദമായി വിവരിക്കുന്നത്‌. സ്വന്തം സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക കാര്യം നന്നായി ചെയ്യാന്‍ കഴിയുന്നവര്‍ക്കേ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്‌തുത ഇടയ്‌ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്‌ ഗ്രന്ഥകാരന്‍. ഒരു പുതിയ രക്ഷാസംസ്‌കാരത്തിലേക്ക്‌ നമുക്ക്‌ എത്തേണ്ടതുണ്ട്‌. അതിനു വേണ്ടത്‌ നഴ്‌സറിക്ലാസ്സു മുതലുള്ള കുട്ടികള്‍ക്ക്‌ സുരക്ഷയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും പഠിപ്പിക്കുകയും വേണമെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു.

ആറ്റിലേക്ക്‌ അച്യുതാ ചാടല്ലേ ചാടല്ലേ എന്ന്‌ ആരൊക്ക പിന്‍വിളി വിളിച്ചാലും അതൊന്നും മൈന്‍ഡ്‌ ചെയ്യാതെ വരുന്നതു വരട്ടെ എന്ന മട്ടില്‍ പോകുന്നതാണ്‌ നമ്മുടെ രീതി. ഏതോ ദിവ്യശക്തി വന്ന്‌ കാത്തുകൊള്ളും എന്നായിരിക്കാം വിശ്വാസം. പക്ഷേ, മരണത്തിന്റെയോ വലിയ ദുരിതങ്ങളുടെയോ വഴിയിലായിരിക്കും ചെന്നു പെടുക എന്നു മാത്രം. സുരക്ഷ നമുക്ക്‌ ഒരു ശീലമേയല്ല. സുരക്ഷിതത്വം ഒരു ജീവിതരീതിയാക്കി മാറ്റണമെന്നു നിര്‍ദേശിക്കുന്ന പുസ്‌തകം അതിലേക്കുള്ള വഴികളും വിവരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ നമുക്ക്‌ അറിയാവുന്നതാണല്ലോ എന്ന്‌ ചിലപ്പോള്‍ തോന്നിയേക്കാം. അറിയാവുന്ന കാര്യങ്ങളൊന്നും പക്ഷേ, പ്രയോഗിക്കാറില്ല എന്നതാണ്‌ നമ്മുടെ ദുരന്തം. അതുകൊണ്ടു തന്നെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും സുരക്ഷാവഴികളിലേക്കുള്ള കൈചൂണ്ടിയുമാണ്‌ ഈ പുസ്‌തകം. ഓരോ അധ്യായത്തിനുമൊടുവില്‍ പ്രധാനപ്പെട്ട സുരക്ഷാപാഠങ്ങള്‍ പ്രത്യേകമായി സംഗ്രഹിച്ചു നല്‍കിയിട്ടുണ്ട്‌. സുരക്ഷാവിജ്ഞാനത്തില്‍ അധിക വായനയക്കു വേണ്ട വിഭവങ്ങള്‍ എവിടെ ലഭിക്കുമെന്ന വിവരങ്ങളും നല്‍കുന്നു. തികച്ചും സാങ്കേതിക വിജ്ഞാനത്തിന്റെ സ്വഭാവമുള്ള കാര്യങ്ങള്‍ രസകരമായ വായനാനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ സവിശേഷത.


4 comments:

  1. നല്ല അവലോകനം.
    സമകാലിക ജീവിതത്തോടൊപ്പം സഞ്ചരിക്കാന്‍ ഈ പുസ്തകത്തിനാകുന്നു.
    (World known Scientist)മുരളി തുമ്മാരുകുടിക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഗ്രന്ഥകര്‍ത്താവിന്റെ ലേഖനം മാതൃഭൂമി ഓണ്‍ലൈനില്‍ ലഭ്യമാണ് .വളരെ നല്ല ഒന്നാണത് അതിലേക്കുള്ള ലിങ്ക് കൂടി കൊടുക്കാമായിരുന്നു

    ReplyDelete
  3. ഉപകാരപ്രദമായ ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദിട്ടോ...

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?