Monday, November 28, 2011

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

പുസ്തകം : ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
രചയിതാവ് : പ്രൊഫ. ടി. വി. ഈച്ചരവാരിയര്‍
പ്രസാധകര്‍ : കറന്റ്‌ ബുക്സ്‌

അവലോകനം : deepdowne


നിക്കീ പുസ്തകം ഇഷ്ടമായില്ല. എന്റെ കുഴപ്പം കൊണ്ടാകാം. അല്ലെങ്കില്‍ പുസ്തകത്തിന്റെ തന്നെ കുഴപ്പം കൊണ്ടാകാം.

എന്റെ കുഴപ്പം എന്നു ഞാന്‍ വിചാരിക്കുന്നത്‌ ഇതാണ്‌: എനിക്ക്‌ ദുരൂഹമരണം, കൊലപാതകം, ആത്മഹത്യ, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊല, രാഷ്ട്രീയവിവാദങ്ങള്‍, പെണ്‍വാണിഭം, ബലാല്‍സംഗം, സ്ത്രീപീഡനം, ചാവേറാക്രമണം, ഭീകരപ്രവര്‍ത്തനം, ആളെ കാണാതാകല്‍ തുടങ്ങിയ വാര്‍ത്തകളിലൊന്നും ഒരിക്കലും താല്‍പര്യം തോന്നാറില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കാനും അറിയാനും ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേയുള്ളൂ. പത്രത്തിലായാലും ടിവിയിലായാലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളുടെ ചര്‍ച്ചയിലായാലും എനിക്ക്‌ തീരെ ശ്രദ്ധിക്കാന്‍ കഴിയാറില്ല. ശ്രദ്ധിക്കാന്‍ എത്ര കിണഞ്ഞുശ്രമിച്ചാലും മനസ്സ്‌ വേറെയെവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിയും. എങ്കിലും ഇങ്ങനെയുള്ള സംഭവങ്ങളില്‍ ക്രൂരതയും പീഡനവും അനുഭവിക്കുന്ന ഹതഭാഗ്യരെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കാതിരിക്കുകയും അവരോട്‌ സഹതപിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക്‌ കുറ്റബോധം തോന്നാറുണ്ട്‌. ഈ പുസ്തകമാകട്ടെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായ രാജന്റെ ദുരൂഹമായ ലോക്കപ്പ്‌ മരണത്തെക്കുറിച്ചാണ്‌. രാജന്റെ പിതാവായ ഈച്ചരവാരിയരാണ്‌ ഇതെഴുതിയിരിക്കുന്നത്‌. മകന്‍ അപ്രത്യക്ഷമായതിനുശേഷം നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ നിയമയുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്‌ ഇതില്‍.

ഇനി പുസ്തകത്തിന്റേതെന്ന് ഞാന്‍ കരുതുന്ന കുഴപ്പം: ഇതില്‍ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തെക്കാളും ഈച്ചരവാരിയര്‍ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്‌. നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെക്കാളും രാജന്‍കേസ്‌ എത്ര പ്രസിദ്ധമായെന്നും നാടിനെ എങ്ങനെ അത്‌ ഇളക്കിമറിച്ചെന്നും പറയാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌ എന്ന് വായിച്ചുവന്നപ്പോള്‍ തോന്നിപ്പോയി. ഒട്ടും പിന്മാറാതെ കേസുമായി ഏറ്റവും വലിയതില്‍ വലിയതായ കോടതികളില്‍ വരെ പോകുകയും ഏറ്റവും ഉന്നതങ്ങളിലെ ഉദ്യോഗസ്ഥരെയും അധികൃതരെയും രാഷ്ട്രീയനേതാക്കളെയും ഒക്കെ കോടതികയറ്റുകയും ഒക്കെ ചെയ്തുകൊണ്ട്‌ ഒരു ഗംഭീരകേസാണ്‌ താന്‍ കൈകാര്യം ചെയ്തത്‌ എന്ന് പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. കേസ്‌ എത്ര വലിയ സംസാരവിഷയമായെന്നും കോടതിയില്‍ അതിന്റെ വിചാരണ കേള്‍ക്കാന്‍ പൊതുജനം ഏതുരീതിയില്‍ തള്ളിക്കയറിയെന്നും പറയുമ്പോള്‍ അദ്ദേഹം വല്ലാതെ ആവേശം കൊള്ളുന്നുവോ എന്നൊരു സംശയം. മകനെ നഷ്ടപ്പെട്ട ദുഃഖത്തെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ ആലങ്കാരികഭാഷാപ്രയോഗമുപയോഗിച്ച്‌ കാവ്യാത്മകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആ ഭാഗങ്ങള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചുനില്‍ക്കുന്നോ എന്നൊരു സംശയം. സ്വന്തം പുത്രന്‍ തീ തിന്ന രംഗങ്ങള്‍ കൊണ്ട്‌ കവിത ചമക്കുകയോ? മകന്റെ ചോരകൊണ്ട്‌ അതിനു ഭംഗിവരുത്തുകയോ? എനിക്കൊന്നും മന്‍സ്സിലാകുന്നില്ല. ഏതായാലും രാജനു വന്നുഭവിച്ച വിധിയോര്‍ത്ത്‌ എനിക്ക്‌ വളരെ വിഷമമുണ്ട്‌.

എന്റെ ഊഹങ്ങള്‍ അപ്പാടെ തെറ്റിപ്പോയെങ്കില്‍, ഈച്ചരവാരിയരേ, ഒരച്ഛന്റെ വേദന മനസ്സിലാക്കാന്‍ കഴിയാതെപോയ ഞാന്‍ ഇതാ കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു. അതുപോലെ ഈ പുസ്തകത്തെ സ്നേഹിച്ച എല്ലാവരും ഇത്‌ സ്നേഹിക്കാന്‍ കഴിയാതെപോയ എന്നോട്‌ പൊറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2 comments:

  1. അതിഭയങ്കരമഅയിപ്പോയി അവലോകനം. തുടര്‍ന്നും എഴുതുക.

    ReplyDelete
  2. താങ്കളുടെ തകരാറുകളെക്കുറിച്ച് എന്തു പറയാന്‍? ഒരു മകന്റെ മരണം എന്നതിനപ്പൂറത്ത് ഭരണകൂടത്തിനാല്‍ കൊല്ലപ്പെടുന്ന പൌരന്‍മാരെക്കുറിച്ചുള്ളത് എന്ന നിലയിലാണ് ഈ കൃതിയുടെ പ്രാധാന്യം. അതിനാല്‍ നിയമനടപടികള്‍ക്ക് തീര്‍ചയായും പ്രാധാന്യമുണ്ട്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?