Saturday, March 10, 2012

നികിതയുടെ ബാല്യം / Nikita's Childhood

പുസ്തകം : നികിതയുടെ ബാല്യം / Nikita's Childhood
രചയിതാവ് : അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / വിവര്‍ത്തനം : ഗോപാലകൃഷ്ണന്‍
പ്രസാധകര്‍ : പ്രഭാത്‌ ബുക്ക് ഹൗസ്

അവലോകനം : സന്ദീപ്.എ.കെ



ല്ലാ ഡിസംബര്‍ മാസത്തിലും വായിക്കാന്‍ കൊതിക്കുന്ന ഒരു പുസ്തകമാണ് ഏ. ടോള്‍സ്റ്റോയിയുടെ "നികിതയുടെ ബാല്യം" എന്ന റഷ്യന്‍ ബാലസാഹിത്യം. നന്നേ ചെറുപ്പത്തില്‍ തുടങ്ങി ഞാനീ പുസ്തകം ആവര്‍ത്തിച്ചു വായിക്കുന്നു. ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരങ്ങളും, ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രരാവുമ്പോളുണ്ടാവുന്ന ഉത്സാഹവുമെല്ലാം എനിക്ക് ശരിക്കും മനസ്സിലാവുമെന്നതിനാലാവും ഈ കഥ എന്നെ എന്നും ആകര്‍ഷിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ നികിത എന്ന ബാലന്റെ പ്രായത്തിലാവണം ഞാന്‍ ആദ്യമിതു വായിക്കുന്നത്. ആ പ്രായത്തില്‍ ഞാനനുഭവിച്ചിരുന്ന ഏകാന്തതയും, ഞാന്‍ കൊതിച്ചിരുന്ന സൗഹൃദങ്ങളും ഏതാനും കഥാപാത്രങ്ങളിലൂടെ എന്നിലേക്കെത്തുകയായിരുന്നു. മഞ്ഞുമൂടിയ റഷ്യന്‍ ഭൂപ്രകൃതിയും അവിടത്തെ ജീവിതരീതികളും ഞാന്‍ ഭാവനയില്‍ കണ്ടു. എനിക്ക് ചുറ്റുമുള്ളവരെ ആ കഥാപാത്രങ്ങളുമായി സാദൃശ്യപ്പെടുത്തി. അങ്ങനെ നികിതയ്ക്കും എനിക്കുമിടയിലെ കാതങ്ങളുടെ ദൂരം നേര്‍ത്തു നേര്‍ത്തില്ലാതാവുകയായിരുന്നു. ഇപ്പോഴുമിതു വായിക്കുമ്പോള്‍ ഞാനൊരു പത്തുവയസ്സുകാരന്റെ കുസൃതിയും നനുത്ത സ്വപ്നങ്ങളും അറിയുന്നു. ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാനീ ക്രിസ്തുമസ്സ് രാവുകള്‍ ആഘോഷിക്കുന്നു.

അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / Aleksei Nikolaevich Tolstoi (1883 - 1945 ) തന്റെ ബാല്യകാലസ്മൃതികളിലെ റഷ്യന്‍ ഗ്രാമജീവിതം ഇഴചേര്‍ത്തു എഴുതിയ മനോഹരമായ കഥയാണ്‌ നികിതയുടെ ബാല്യം / Nikita's Childhood (1922). അത്യഗാധമായ ആദരവോടെ സ്വന്തം മകനായ നികിത അലെക്സേവിച്ച് ടോള്‍സ്റ്റോയിയ്ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ , ആദ്യമെന്റെ മനസ്സുടക്കുന്നത് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും കഥ നടക്കുന്ന സ്ഥലത്തെ നാമങ്ങളിലേ വൈചിത്രത്തിലുമാണ്. കഥാകാരന്റെ ബാല്യം ചിലവഴിച്ചിരുന്നത്, സമാറയ്ക്കടുത്തുള്ള സൊസ്റ്റോവ്ക്ക എന്ന സ്ഥലത്തെ ഫാം ഹൗസിലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ പേരായ ലെക്സാന്‍ദ്ര ലെയോന്തെവ്ന, ഗുരുനാഥനായ ആര്‍ക്കാദിയ് ഇവാനൊവിച്ച്, ആട്ടിടയനായ മിഷ്ക്ക കൊരഷോനൊക്കുമെല്ലാം കഥാകാരന്റെ ജീവിതത്തില്‍ നിന്നും കഥയിലേക്ക്‌ പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളാണ്. പാറിപ്പറന്ന തലമുടിയും പതിഞ്ഞ മൂക്കും വലിയ വായും മന്ത്രവാദം ചെയ്ത മുഷ്ടിയുമുള്ള നികിതയുടെ ചങ്ങാതി സ്തോപ്ക്ക കര്‍നൌഷ്ക്കിന്‍, അതുപോലെ സ്യോംക, ല്യോന്‍ക, കൊച്ച് അര്‍ത്തമോഷ്ക്ക, നിള്‍ , കരിഞ്ചെവിയന്‍ വാന്‍ക, പെത്രൂഷ തുടങ്ങിയ ജീവിക്കുന്ന കഥാപാത്രങ്ങള്‍ കഥാകാരനിലൂടെ നമ്മോട് നേരിട്ട് സംവദിക്കുകയാണ്.

ഒരു "തെളിഞ്ഞ പ്രഭാത"ത്തില്‍ തുടങ്ങുന്ന നികിത എന്ന പത്തുവയസ്സുകാരന്റെ സാധാരണ ജീവിതത്തിലെ അസാധാരണകാര്യങ്ങളെ ഹൃദ്യമായി വിവരിക്കുകയാണ് ടോള്‍സ്റ്റോയി. വീട്ടില്‍ , അവന്റെ അമ്മയില്‍ നിന്നും ഗുരുനാഥനില്‍ നിന്നും അവനു നേരിടേണ്ടി വരുന്ന കാര്‍ക്കശ്യങ്ങളും പുറത്തിറങ്ങിയാല്‍ അവനനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ അത്ഭുതലോകവും കഥാകാരന്‍ കൊച്ചു കൊച്ചദ്ധ്യായങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്. വിരസമായ ഒരു സായാഹ്നത്തിന്റെ അവസാനത്തില്‍ അവരുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനെത്തുന്ന വിരുന്നുകാരില്‍ നിന്നും കഥ മറ്റൊരു മാനം കൈവരിക്കുന്നത് കാണാം. കുറച്ചകലെ സമാറയില്‍ പാര്‍ത്തിരുന്ന, നികിതയുടെ അമ്മയുടെ സുഹൃത്തായ ആന്ന അപ്പൊള്ളോസൊവ്ന ബാബ്കിനയും അവരുടെ മക്കളായ വിക്തൊരും ലീലയുമായിരുന്നു ആ വിശിഷ്ടാതിഥിതികള്‍ . ഏകദേശം നികിതയുടെ സമപ്രായക്കാരായ അവര്‍ രണ്ടു പേരുമായും വേഗത്തിലവന്‍ ചങ്ങാത്തത്തിലാവുന്നു. ആദ്യം അല്‍പ്പം അകലം കാട്ടി നിന്ന ലീലയും പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ ഉറ്റതോഴിയായി മാറുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്നു ആ അവധിക്കാലം ആഘോഷിക്കുകയാണ്. കേക്കും വൈനും ഉണ്ടാക്കുന്നു, ക്രിസ്തുമസ് മരം തയ്യാറാക്കുന്നു. കൊച്ചു കൊച്ചു സമ്മാനപ്പൊതികള്‍ ആ മരത്തില്‍ തൂക്കിയിടുന്നു. അവര്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു.

ക്രിസ്തുമസ്സ് രാത്രിയില്‍ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ വീട്ടില്‍ വരികയും ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. അലങ്കരിച്ച ക്രിസ്തുമസ് മരത്തിനു ചുറ്റും അവര്‍ കൈക്കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികള്‍ ഉറക്കെ പാടി...

ഞാന്‍ സ്വര്‍ണ്ണമൊളിച്ചു,
സ്വര്‍ണ്ണമൊളിച്ചു,
വെള്ളിയൊളിച്ചു,
വെള്ളി, വെള്ളി.....

മറ്റുള്ളവരതു ഏറ്റുപാടി ചുവടുവെച്ചു. രാവൊഴിയും വരെയവരുടെയാഘോഷങ്ങള്‍ നീളുന്നു.

നികിതയും ലീലയും അടുക്കുന്നതും, അവരുടെതു മാത്രമായ കൊച്ചു കൊച്ചു വിശേഷങ്ങളുമൊക്കെ ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നുണ്ട് ഈ ഭാഗങ്ങളില്‍ . ക്രിസ്തുമസ്സ് അവധിയ്ക്കു ശേഷം അവരുടെ മടക്കം നികിതയെ വീണ്ടും ഏകാകിയാക്കുന്നു. നികിതയുടെ അച്ഛനായ വസീലിയ് നിക്കീത്യെവിച്ച് നാട്ടില്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്നതും അദ്ദേഹത്തിനു യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചുള്ള വിവരണവും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ കാണാം. ഈസ്റ്റര്‍ കാലമെത്തുകയും ഈസ്റ്റര്‍ തലേന്നുള്ള പാട്ടുപെരുന്നാളിനു പങ്കെടുക്കാന്‍ അകലെയുള്ള ദേവാലയത്തിലേക്കു നികിതയും കുടുംബവും പോകുന്നു. വസീലിയ് നിക്കീത്യെവിച്ചിന്റെ ഒരു പഴയ സ്നേഹിതനായ പ്യോത്തര്‍ പെത്രോവിച്ച് ദെവ്യാത്തോവിന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ വെച്ചു ആന്ന എന്ന പെണ്‍കുട്ടിയ്ക്ക് നികിതയോടു ഒരു പ്രത്യേക അടുപ്പം തോന്നുന്നു. ലീലയോടു നികിതയ്ക്കു തോന്നിയ അതേ വികാരങ്ങളാണ് ആന്നയ്ക്കും തന്നോടെന്ന് നികിതയ്ക്കു മനസ്സിലാകുന്നു. ആ അസാധാരണമായ വാക്കുകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പുഞ്ചിരികളും ലീലയൊഴിച്ചു മറ്റാരുമായും കൈമാറാന്‍ അവനു സാധ്യമായിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നത് നിര്‍ലജ്ജമായ വഞ്ചനയാകുമെന്നും അവന്‍ വിശ്വസിച്ചു.

മെയ്‌ 11. നികിതയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ നികിത കുടുംബത്തോടൊപ്പം ഗംഭീരമായി നടത്തുന്നു. "കൊടിയുയര്‍ത്തല്‍ " എന്ന അദ്ധ്യായത്തില്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം നികിതയ്ക്കു മുറ്റത്തു നിന്നും ഒരു *1ഷെള്‍ത്തൂഹിനെ കിട്ടുന്നു. അതിനു കൂടുണ്ടാക്കുകയും തീറ്റ കൊടുക്കുകയും ചെയ്തു നികിത സമയം പോക്കുന്നു. ഷെള്‍ത്തൂഹില്‍ നികിതയോടും വീടുമായും വേഗത്തിലിണങ്ങുന്നു. ആഗസ്റ്റ് മാസത്തില്‍ അതുവഴി വന്നെത്തിയ കാട്ടുമൈനകള്‍ അതിനെ അവരുടെ കൂട്ടത്തിലേക്ക് വശീകരിച്ചെടുക്കുകയും, അങ്ങനെയതു തോട്ടത്തിലെ ഇലപോഴിഞ്ഞു തുടങ്ങിയ ശരല്‍ക്കാലപ്രഭാതത്തില്‍ മറ്റു പക്ഷികളോടൊപ്പം കടല്‍ കടന്നു ആഫ്രിക്കയിലേക്കു പറന്നു പോകുന്നു. നികിത വീണ്ടും ഏകാന്തതയിലേക്കു മടങ്ങുന്നു.

നികിത കുതിര സവാരി പഠിക്കുന്നതും അവനെ തേടി ലീലയുടെ കത്ത് വരുന്നതുമൊക്കെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ വിശേഷങ്ങളാണ്. അവസാനഅദ്ധ്യായത്തില്‍ നികിതയും കുടുംബവും സമാറയിലേക്ക്, അവന്റെ അച്ഛന്റെ വ്യാപാരസ്ഥലത്തേക്കു ഗ്രാമജീവിതം ഉപേക്ഷിച്ചു യാത്രയാകുകയാണ്. അവിടെയവനെ വരവേല്‍ക്കുന്നത് ലീലയും കുടുംബവുമായിരുന്നു. അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷത്തിലും നികിത നാട്ടിന്‍പുറത്തെ സ്വച്ഛജീവിതത്തെ ഓര്‍ക്കുന്നുണ്ട്. കൂട്ടിലെ ഷെള്‍ത്തൂഹിനെ പോലെ അവനും നഗരജീവിതത്തിലൊരു തടവുകാരനായിപ്പോയോയെന്നും സന്ദേഹപ്പെടുന്നുണ്ട്.

*2ജിംനേഷ്യത്തിലെ *3ഒന്നാം തരത്തില്‍ നിന്നും നികിത രണ്ടാം തരത്തിലേക്ക് ജയിക്കുന്നതും, നഗരത്തിലെ പുതിയ ജിംനേഷ്യത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതും പറഞ്ഞു കൊണ്ട് മുപ്പത്തിയഞ്ചു അദ്ധ്യാങ്ങള്‍ കടന്ന് കഥ അവസാനിക്കുകയാണ്.

ഈ കഥയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളതും, എല്ലാ ക്രിസ്തുമസ്‌ കാലത്ത് ഗൃഹാതുരതയോടെ ഓര്‍ക്കാനാഗ്രഹിക്കുന്നതുമായ ഭാഗമാണ് ആ ക്രിസ്തുമസ് രാവിനെ കുറിച്ചുള്ള അഞ്ചു അദ്ധ്യായങ്ങള്‍ . നോവലിലുടനീളം റഷ്യന്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണനകള്‍ ഉള്‍ച്ചേര്‍ക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട് . ഈ പുസ്തകത്തിന്റെ ആദ്യപേര് "തികച്ചും അസാധാരണകാര്യങ്ങളെക്കുറിച്ചുള്ള ഒരു കഥ" എന്നായിരുന്നു. ബാലനായ നികിതയുടെ ചെറിയ വിശേഷങ്ങള്‍ പോലും അസാമാന്യ മനോഹാരിതയോടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. "കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാ"നെന്നു നികിതയെ വിശേഷിപ്പിക്കാനും എനിക്കിടയ്ക്കു തോന്നാറുണ്ട്. അത്രമേല്‍ ആ കഥാപാത്രം എന്നോടു ചേര്‍ന്നു നില്‍ക്കുന്നതായി ഞാനറിയുന്നു. അപ്പര്‍ പ്രൈമറി മുതല്‍ വയോവൃദ്ധര്‍ക്കു വരെ നികിതയുടെ ബാല്യം ഒരുപോലെ ആസ്വദിക്കാനാകുമെന്നാണെന്റെ അഭിപ്രായം. എല്ലാ ഡിസംബര്‍ നാളുകളിലും എന്റെ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.

ഈ കൃതിയെ കുറിച്ച് പറയുമ്പോള്‍ ഇത് വിവര്‍ത്തനം ചെയ്ത ശ്രീ. ഗോപാലകൃഷ്ണനെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍ , മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', ലിയോ ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍ ' ഗോര്‍ക്കിയുടെ പല നാടകങ്ങളും, ആത്മകഥയും അടങ്ങുന്ന എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ അദ്ദേഹവും പത്നി ഓമനയും റഷ്യന്‍ സാഹിത്യം മലയാളത്തിലേക്കു പകര്‍ത്തിയെഴുതാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം "മോസ്കോ ഗോപാലകൃഷ്ണന്‍ " എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനും സ്വന്തമായിരുന്നു. മോസ്കോയിലെ Progress Publishers ആയിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . മലയാളത്തില്‍ ഇതിന്റെ വിതരണം പ്രഭാത്‌ ബുക്ക് ഹൗസിനായിരുന്നു. നിലവില്‍ ഇതിന്റെ കോപ്പി ലഭ്യമല്ലെന്നാണ് തിരുവന്തപുരത്തെ പ്രഭാത് ബുക്ക്‌ ഹൗസില്‍ നിന്നും കിട്ടിയ വിവരം.

==============================================
സൂചനകള്‍ :

*1ഷെള്‍ത്തൂഹില്‍ - ചാരനിറം മാറാത്തൊരു മൈനക്കുഞ്ഞ്
*2ജിംനേഷ്യം - റഷ്യയിലെ സ്കൂള്‍
*3ഒന്നാം തരം - നമ്മുടെ നാട്ടിലെ അഞ്ചാം ക്ലാസിനോട് തുല്യമത്രേ.

6 comments:

  1. "നികിതയുടെ ബാല്യം"അവലോകനം നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. നല്ല ഒരു അവലോകനവും പരിചയപ്പെടുത്തലും നടത്തിയതില്‍ സന്തോഷം....പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ട്...വായിച്ചിട്ടില്ല.

    ReplyDelete
  3. ഇത് ഇതുവരെ വായിച്ചിട്ടില്ല പി ഡി എഫ് കോപ്പി കിട്ടാന്‍ വല്ല വഴി ഉണ്ടോ ?
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  4. നികിതയുടെ ബാല്യം ചെറുപ്പത്തില്‍ വായിച്ചിട്ടുണ്ട് ,സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് ബാലസാഹിത്യ പുസ്തകങ്ങള്‍ ഒരു പാട് കിട്ടാനുണ്ടായിരുന്നു ,പ്രോഗ്രസ്സ് രാടുഗ പുബ്ലീശേര്സ് ഇറക്കിയിരുന്നവ ,,ഇപ്പോള്‍ അവയൊന്നും കിട്ടാണ്‌ില്ല ,,:(

    ReplyDelete
  5. പുതിയ കോപി എനിക്ക് കിട്ടി

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?