Monday, November 5, 2012

കലാപം

പുസ്തകം : കലാപം
രചയിതാവ് : ശശി തരൂര്‍ / വിവര്‍ത്തനം : തോമസ് ജോര്‍ജ്ജ്
പ്രസാധകര്‍ : ഡിസി ബുക്സ്
അവലോകനം : വി.ആര്‍.അജിത് കുമാര്‍


ശശി തരൂരിന്റെ RIOT എന്ന നോവല്‍ ഡിസി ബുക്സാണ് കലാപം എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തോമസ് ജോര്‍ജ്ജാണ് വിവര്‍ത്തകന്‍. ബാബ്റി മസ്ജിദ് രാമജന്മഭൂമി കലാപം നടന്ന കാലത്ത് സലില്‍ഗഡ് എന്ന അവികസിത ജില്ലയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്ന പ്രസില ഹാര്‍ട്ട് എന്ന ചെരുപ്പക്കാരി കൊല്ലപ്പെടുന്നു. ചരമം അന്വേഷിച്ചെത്തുന്ന അമ്മ കാതറന്‍ ഹാര്‍ട്ട്, അച്ഛന്‍ റഡ്യാര്‍ഡ് ഹാര്‍ട്ട്സ്, അവരുടെ സുഹ്രുത്തായ പത്രപ്രവര്‍ത്തകന്‍ രാന്‍ഡി ഡിഗ്സ് , പ്രിസിലയുടെ സുഹ്രുത്ത് സിന്‍ഡി വരേല്യാനിക്ക്, സലില്‍ഗഡ് ഡിസ്ട്രിക്ക് മജിസ്ട്രേറ്റ് വി.ലക്ഷ്മണ, പോലീസ് മേധാവി ഗുരീന്ദര്‍ സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പത്രവാര്‍ത്തകള്‍,കത്തുകള്‍,അഭിമുഖങ്ങള്‍,ഡയറിക്കുറിപ്പുകള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് തരൂര്‍ നോവല്‍ വികസിപ്പിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയുടെ ഒരവികസിത ജില്ലയുടെ പശ്ഛാത്തലം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, ജില്ലാ അധികാരികളുടെ സമീപനം, വര്‍ഗ്ഗീയ ചേരിതിരിവുകള്‍ എല്ലാം ഭംഗിയായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാപം എന്നാണ് പേരെങ്കിലും ഒരു കടുത്ത കലാപമോ അതിന്‍റെ കെടുതികളോ അല്ല വിഷയം. മനുഷ്യന്‍റെ മനസ്സില്‍ നടക്കുന്ന കലാപങ്ങളാണ് മുന്തിനില്ക്കുന്നത്.

പ്രസിലയും ലക്ഷ്മണയും തമ്മിലുള്ള പ്രണയവും കാമകേളികളുമാണ് പ്രമേയം. മറ്റുള്ളതെല്ലാം അനുബന്ധങ്ങളാണ്. കത്തുകളും ഡയറിയുമൊക്കെയായി കഥ നീളുന്പോള്‍ വിരസമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആഗോളവത്ക്കരണത്തിനും മൃദുസമീപനത്തിനും മുന്പുള്ള ഇന്ത്യയും കൊക്കകോലയും തമ്മിലുള്ള പ്രശ്നങ്ങള്‍ അന്നത്തെ രസകരമായ സര്‍ക്കാര്‍ സംവിധാനത്തെ നന്നായി അവതരിപ്പിക്കുന്നു.

കാമകേളികളുടെ വിശദീകരണം തരംതാണതാണ്. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ളാസില്‍ പ്രചരിച്ചിരുന്ന കൊച്ചുപുസ്തകം എന്ന അശ്ളീല പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്ന വിധം പച്ചയായ കേളീകഥനം മുഷിപ്പനാണ്. ഒ.വി.വിജയനും സേതുവും മുകുന്ദനും മാധവിക്കുട്ടിയുമുള്പ്പെടെയുള്ളവരുടെ നോവലുകളില്‍ നിന്നും ലൈംഗികതയുടെ കാവ്യഭാഷ തരൂര്‍ പഠിക്കുന്നത് നല്ലതാണ്. വിവര്‍ത്തനം നന്നായില്ല. പദാനുപദ വിവര്‍ത്തനമായിപ്പോയി. അതില്‍ എഴുത്തിന്‍റെ ആത്മാവ് ചോര്‍ന്നുപോയി.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?