Tuesday, December 16, 2014

അനന്തപത്മനാഭന്റെ മരക്കുതിരകള്‍

പുസ്തകം : അനന്തപത്മനാഭന്റെ മരക്കുതിരകള്‍
രചയിതാവ് : ഷാഹിന..കെ.
പ്രസാധകര്‍
: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
അവലോകനം : മനോരാജ്

"ങ്ങിനെയാവുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലക്ക്, സമൂഹത്തിനോട്, സമൂഹത്തിലെ ഓരോ അച്ഛനോടും താങ്കള്‍ക്കെന്താണ് പറയുവനുള്ളത്? എങ്ങിനെയാണ് പ്രതികരിക്കുവാനുള്ളത്?" കൂര്‍ത്തുമൂര്‍ത്ത രണ്ടു ചോദ്യങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തിന്റെ മൊത്തം ദൈന്യതയും ഒരു കഥയുടെ മുഴുവന്‍ അന്ത:സത്തയും വായനക്കാരിലേക്കെത്തിക്കുവാന്‍ കഥക്കാവുന്നു എങ്കില്‍ അത് കഥാഖ്യാനത്തിന്റെ വിജയമാണെന്ന് നിസ്സംശയം പറയാം. അത്തരത്തില്‍ മനോഹരമാക്കപ്പെട്ട 'മിസ്ഡ്കാള്‍' എന്ന കഥയിലൂടെയാണ് അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹരത്തിലേക്ക് ഷാഹിന നമ്മെ ക്ഷണിക്കുന്നത്. മകളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരച്ഛന്‍, അത്തരം പിടിവാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കുമൊടുവില്‍ അവള്‍ ഒരു കെണിയില്‍ അകപ്പെട്ട സമയം ചാനല്‍ ചര്‍ച്ചകളുടെ ക്രൂരമായ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ദൈന്യതയോടെ ഇരിക്കുന്ന നേര്‍ചിത്രം വരച്ചുകാട്ടുവാന്‍ മിസ്ഡ്കാള്‍ എന്ന രചനയിലൂടെ ഷാഹിനക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹാരത്തില്‍ സാമൂഹിക പ്രതിബന്ധത കൊണ്ടും രചനയിലെ കൈയടക്കം കൊണ്ടും ഏറ്റവും മനോഹരമാക്കപ്പെട്ട ഒന്നാണ് മിസ്ഡ്കാള്‍ എന്ന കഥയെന്ന് പറയാം.

മിസ്ഡ്കാള്‍ കൂടാതെ ചിത്രകാരി, അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കാണാതാകുന്ന പെണ്‍കുട്ടികള്‍, തനിയെ, ദശാസന്ധി, ഒരാത്മഹത്യയുടെ പുരാവൃത്തം, പുനര്‍ജ്ജനി, ബോംബെ ദീദി, മഴനേരങ്ങളില്‍ , ഭാഗപത്രം, മഞ്ഞുകാലം.. ജീവിതം കൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍ എന്ന പിന്മൊഴിയോടെ ഷാഹിനയുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട് . (വില :52രൂപ)

സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തീര്‍ത്തും നാട്യങ്ങളില്ലാത്ത കഥയുടെ നാട്ടുവഴികളും ഗ്രാമാന്തരീക്ഷവുമാണ്. ഇന്ന് പുത്തന്‍ കഥയെഴുത്തുകാര്‍ പരീക്ഷിക്കുന്ന നൂതന കഥരചനാ സങ്കേതങ്ങളിലൂടെയൊന്നും സഞ്ചരിക്കാതെ കഥയെ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങിനെയെഴുതുന്നു എന്നതിനേക്കാളേറെ എത്രത്തോളം വായനക്കാരെ ആകര്‍ഷിക്കുന്നു എന്നതാണ് കഥയുടെ വിജയമെന്നിരിക്കില്‍ ഷാഹിനയുടെ കഥകള്‍ നിലവാരം സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാം.

'ചിത്രകാരി' എന്ന കഥയിലെ ഫിസയില്‍ നിന്നും 'ദശാസന്ധി'യിലെ ശിവശങ്കരിയിലേക്കെത്തുമ്പോള്‍ ഷാഹിനയിലെ നായികക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. കുടുംബമെന്ന ചട്ടക്കൂട്ടില്‍ പെട്ട് സര്‍ഗ്ഗാത്മകത പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്ന ഫിസ... കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടായിട്ട് പോലും കഴിവിനനുസരിച്ച് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാനാവാതെ ഒരു ദശാസന്ധിയില്‍ പെട്ട് ഉഴറുന്ന ശിവശങ്കരി.... അവതാരികയില്‍ അക്ബര്‍ കക്കട്ടില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് രണ്ടു കഥകളെയും വായിക്കുവാന്‍ തോന്നിയത്.

സമാഹാരത്തിലെ മറ്റു കഥകളില്‍ നിന്നും രചനാപരമായി വേറിട്ടുനില്‍ക്കുന്ന കഥയാണ് ടൈറ്റില്‍ രചനയായ 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'. പക്ഷെ മറ്റു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈര്‍മ്യല്യത്തെ ആസ്വദിച്ചത് കൊണ്ടാണോ എന്നറിയില്ല, ഫാന്റസിക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയ രചന അത്രയേറെ ആകര്‍ഷിച്ചില്ല എന്ന് പറയാം. കാണാതാകുന്ന പെണ്‍കുട്ടികള്‍, ഒരാത്മഹത്യയുടെ പുരാവൃത്തം, മഴനേരങ്ങളില്‍ എന്നീ കഥകള്‍ മനോഹരമായ കൈയടക്കം കൊണ്ടും ഭാഷാപരമായ മേന്മ കൊണ്ടും പ്രശംസാര്‍ഹമായവ തന്നെ. ആദ്യ സമാഹാരത്തിലൂടെ തന്നെ എഴുത്തിന്റെ ഇടവഴികളില്‍ തന്റെ സാന്നിദ്ധ്യം യുവകഥാകാരി അടയാളപ്പെടുത്തുന്നു. വിഷയങ്ങളില്‍ വൈവിദ്ധ്യം സൃഷ്ടിക്കുവാന്‍ ഷാഹിനയിലെ കഥാകാരിക്ക് കഴിയുന്നുണ്ട്. വരും നാളുകളില്‍ കൂടുതല്‍ മികച്ച രചനകളുമായി ഷാഹിനയുടെ കഥാപ്രപഞ്ചം വളരുമെന്നും ഒട്ടേറെ വായനക്കാരെ സൃഷ്ടിക്കുവാന്‍ കഥാകാരിക്ക് കഴിയുമെന്നും പ്രത്യാശിക്കാം.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?