Friday, July 22, 2011

കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍

പുസ്തകം : കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ (The God of Small things )
രചയിതാവ് : അരുന്ധതീ റോയി / വിവ. പ്രിയ എ.എസ്‌.
പ്രസാധകര്‍ : ഡി.സി.ബുക്‌സ്‌
അവലോകനം : ബിജു.സി.പി


ലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ നോവല്‍ ഇംഗ്ലീഷിലാണെഴുതിയത്‌ എന്നൊരു തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ പത്തു പന്ത്രണ്ടു വര്‍ഷമായി. അരുന്ധതി റോയിയുടെ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ എന്ന പുസ്‌തകത്തെക്കുറിച്ചാണ്‌ ഇങ്ങനെ പറഞ്ഞിരുന്നത്‌. ലോകം അരുന്ധതീറോയിയെ കണ്ടുപിടിച്ചത്‌ ആ പുസ്‌തകത്തിലൂടെയായിരുന്നല്ലോ. ഇപ്പോളിതാ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ ശരിക്കും മലയാളത്തിലായിരിക്കുന്നു, കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന തര്‍ജമയായി. കഥാഗതിയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടവുമൊക്കെ മലയാളത്തിലെ ഏതു നോവലിനെയും പോലെയോ അതിനെക്കാളധികമോ പ്രശസ്‌തമായിട്ടുണ്ട്‌ കേരളത്തില്‍ ഇതിനകം. 1997ല്‍ ബുക്കര്‍ പ്രൈസ്‌ ലഭിച്ചതോടെ ഈ നോവലിനും നോവലിസ്‌റ്റിനും കൈവന്നത്ര പ്രശസ്‌തി കേരളത്തില്‍ മറ്റൊരു പുസ്‌കതത്തിനും ലഭിച്ചിട്ടില്ല. നോവലിലെ കൊച്ചു തമ്പുരാനായി അവതരിപ്പിക്കുന്നത്‌ ഇഎംഎസിനെയാണ്‌ എന്ന പേരില്‍ ആരോ വെറുതേ പടച്ചു വിട്ട ഒരു വിവാദം പുസ്‌തകത്തിനു പ്രശസ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു.

കോട്ടയത്തിനു തൊട്ടടുത്ത അയ്‌മനം എന്ന ചെറിയ ഗ്രാമത്തിന്റെയും അതിലൂടെയൊഴുകുന്ന പുഴയുടെയും അവിടത്തെ എസ്‌ത,റാഹേല്‍,അമ്മു,വെളുത്ത,ബേബിക്കൊച്ചമ്മ, സോഫി മോള്‍.. എന്നിങ്ങനെ കുട്ടികളുടെയും വീട്ടമ്മമാരുടെയും അധകൃതരുടെയുമൊക്ക കഥയാണ്‌ കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്നു പറയാം. ആരാരും ശ്രദ്ധിക്കാതെ എവിടെയെല്ലാമോ നടന്നുകൊണ്ടേയിരിക്കുന്ന ലളിതജീവിതങ്ങളുടെ കഥകള്‍. ലളിതവും അതി വിശദവുമായ കുഞ്ഞു കുഞ്ഞ്‌ ആഖ്യാനങ്ങളും വര്‍ണനകളുമാണ്‌ ഈ നോവലിനെ വേറിട്ട വായനാനുഭവമാക്കി മാറ്റുന്നത്‌. നിറങ്ങളുടെയും മണങ്ങളുടെയും ശരീരത്തിന്റെയും വികാരങ്ങളുടെയും കുഞ്ഞു കുഞ്ഞ്‌ വിവരണങ്ങളാണ്‌ നോവലിനെ മഹത്തായ മഹത്തായൊരു വായനാനുഭവമാക്കി മാറ്റുന്നത്‌. അതിലളിതമായ ഇംഗ്ലീഷിലുള്ള വര്‍ണനകള്‍ക്കിടയില്‍ വേറെയേതോ ഭാഷാലോകത്തു നിന്നു വരുന്നത്‌ എന്ന മട്ടിലുള്ള ചില വിവരണങ്ങളും പ്രയോഗങ്ങളുമുണ്ട്‌ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സില്‍. ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക്‌ ആ നോവലിലെ ഭാഷ ഒരു പുതിയ ഇംഗ്ലീഷായിരുന്നു. ഒരു പുതിയ ദേശവും പുത്തന്‍ അനുഭവങ്ങളുമായിരുന്നു. ലോകം ആ നോവല്‍ കൊണ്ടാടിയത്‌ ആ പുതുമകള്‍ കൊണ്ടൊക്കെയാണ്‌. മലയാളത്തിലേക്കെത്തുമ്പോള്‍ ഭാഷാ പരമായ ആ പുതുമ അനുഭവിപ്പിക്കുക എളുപ്പമല്ലല്ലോ. എന്നാല്‍ നമ്മുടെ നോവലുകളില്‍ കാണാറുള്ള ആഖ്യാനരീതികളല്ല കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാനിലുള്ളത്‌. വളരെച്ചെറിയതെന്നു തോന്നാവുന്ന കാര്യങ്ങളുടെ അതിവിശദമായ ഇത്തരം വിവരണങ്ങള്‍ ക്ലാസ്സിക്ക്‌ നോവലുകളില്‍ മാത്രം കാണാറുള്ളവയാണ്‌. ഒരു വെളുത്ത വള്ള എട്ടുകാലി മുകളിലേക്ക്‌ വള്ളത്തിലെ പുഴയ്‌ക്കൊപ്പം ഒഴുകി വന്ന്‌ അല്‌പനേരം ബദ്ധപ്പെട്ടതിനു ശേഷം മുങ്ങിത്താണു. അവളുടെ വെളുത്ത മുട്ട സഞ്ചി പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ പൊട്ടിച്ചിതറി നൂറുകണക്കിനു കുഞ്ഞനെട്ടുകാലികള്‍ പച്ചവെള്ളത്തിന്റെ മിനുത്ത ഉപരിതലത്തില്‍ (മുങ്ങാന്‍ തക്ക കനമില്ലാത്തവ, നീന്താന്‍ പറ്റാത്തത്ര ചെറിയവ) ചിതറിയ കുത്തുകള്‍ കണക്ക്‌...

പ്രകൃതിയും പുഴയും മരങ്ങളും ഇവിടെ കഥാപാത്രങ്ങള്‍ തന്നെയാണ്‌. കൂടുതല്‍ ഇരുണ്ട ഇലകളും വെളുത്ത ചോരയൊഴുകുന്ന മുറിപ്പാടുകളും പേറുന്ന റബ്ബര്‍ മരങ്ങളും അയ്‌മനം പുഴയിലെ മീനുകളും നീലനിറമുള്ള ആകാശവും പുല്‍പ്പടര്‍പ്പുകളും എല്ലാമെല്ലാം. ഈ വിവരണങ്ങളൊക്കെ കഥാഗതിയില്‍ ചേതോഹരമായ സൗന്ദര്യാനുഭവമായിരിക്കുമ്പോള്‍ത്തന്നെ നോവല്‍മുന്നോട്ടു വെയ്‌ക്കുന്ന മനുഷ്യാവസ്ഥയുടെ ആഖ്യാനത്തിലും പ്രധാനമാകുന്നു എന്നതാണ്‌ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാനെ വ്യത്യസ്‌തമായ വായനാനുഭവമാക്കുന്നത്‌. ലോകഭാഷകളിലെ ക്ലാസ്സിക്ക്‌ നോവലുകളില്‍ പലതും മലയാളത്തിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ മിക്കതും നോവലുകളുടെ ജഡമായാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ എന്ന വസ്‌തുത അടുത്തകാലത്താണ്‌ എം.ടി.വാസുദേവന്‍ നായര്‍ ചൂണ്ടിക്കാണിച്ചത്‌. ജഡമായ വിവര്‍ത്തനനോവലുകളുടെകൂട്ടത്തില്‍ നിന്നു മാറി, ചൈതന്യപൂര്‍ണമായ ഒരനുഭവമായി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെ മാറ്റിത്തീര്‍ത്തതില്‍ പ്രിയ എ.എസ്‌ എന്ന വിവര്‍ത്തകയുടെ പങ്കു വലുതാണ്‌. നോവലിലെ സംഭാഷണ ഭാഷ അയ്‌മനം പ്രദേശത്തെ (മുഖ്യമായും സുറിയാനി ക്രിസ്‌ത്യനികളുടെ) കോട്ടയം മലയാളമാണ്‌ എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

ഈ നോവലിലൂടെ വലിയൊരെഴുത്തുകാരിയായി ലോകത്തിനു മുന്നിലെത്തിയ അരുന്ധതിറോയി അതിനു ശേഷം തികച്ചും വ്യത്യസ്‌തമായ ഒരു കര്‍മരംഗത്താണ്‌ തിളങ്ങി നില്‍ക്കുന്നത്‌. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടത്തിന്റെ നായകസ്ഥാനത്ത്‌. ഇന്ന്‌ ലോകം ആദരവോടെ നോക്കുന്ന സാമൂഹ്യപ്രവര്‍ത്തകയാണ്‌ അവര്‍. വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അധികാരപ്രവര്‍ത്തനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടികള്‍ക്കും ധാര്‍ഷ്ട്യത്തിനുമെതിരേ ഉയരുന്ന വീറുറ്റ ശബ്ദമായി അരുന്ധതി റോയ്‌ ലോകമെങ്ങുമെത്തുന്നു. അടിസ്ഥാനപരമായി അരുന്ധതി റോയ്‌ ഒരെഴുത്തുകാരിയാണെന്നും അവരുയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിന്‌ അംഗീകാരം നേടിക്കൊടുക്കുന്നത്‌ അവരുടെ എഴുത്തിന്റെ മികവാണെന്നും നമുക്കു മനസ്സിലാക്കാം. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരേയും നക്‌സലൈറ്റുകള്‍ക്കെതിരേ എന്ന പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ളവരുടെ നിലപാടുകള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്‌ ആഖ്യാനകലയില്‍ അവര്‍ക്കുള്ള ക്ലാസ്സിക്ക്‌ മികവു കൊണ്ടു തന്നെയാണ്‌. ഒരു നോവലോ നോവല്‍ വിവര്‍ത്തനമോ ആദ്യ പതിപ്പായി 25,000 കോപ്പി ഇറക്കുന്നു എന്നത്‌ മലയാളത്തിലെ പ്രസാധന ചരിത്രത്തില്‍ത്തന്നെ ഒരു സംഭവമാണ്‌. പേജ്‌ 335, വില 225

4 comments:

  1. Thanks for intriducing this transilation.
    Masangalkku munpu mathrubhumi aazchapathippil ee pusthakathe kurichum ezhuthukari priyayem kurichu vayichirunnu
    Enthylum pusthkm vaayichittu thanne karyamThanks for intriducing this transilation.
    Masangalkku munpu mathrubhumi aazchapathippil ee pusthakathe kurichum ezhuthukari priyayem kurichu vayichirunnu
    Enthylum pusthkm vaayichittu thanne karyam

    ReplyDelete
  2. ഈ നോവല്‍ വിവര്‍ത്തനം ചെയ്ത സന്ദര്ഭങ്ങളെപ്പറ്റി ഒരു അഭിമുഖത്തില്‍ പ്രിയ പറഞ്ഞത്‌ ഓര്‍ക്കുന്നു.

    പുസ്തകത്തെ ഇവിടെ പരിചയപ്പെടുത്തിയതില്‍ സന്തോഷം

    ReplyDelete
  3. ലേഖനം നല്ലത് ഓണ്‍ലൈന്‍ ഈ ബുക്ക്‌ കിട്ടുമോ ?
    പ്രിയ മാതുഭൂമിയില്‍ ഒരു അഭിമുഖം ഉണ്ടായിരുന്നു
    ഇപ്പോള്‍ കുടുതല്‍ ഇഷ്ടമായി ..ഒന്ന് വായിക്കണം
    ഏതായാലും

    ReplyDelete
  4. ഞാൻ ഉരപ്പായും ഈ പുസ്തകം വായിക്കും
    krishnendu ms

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?