Saturday, December 15, 2012

തേരൊലികൾ

പുസ്തകം : തേരൊലികൾ
രചയിതാവ് : എസ് ജയചന്ദ്രൻ നായർ

പ്രസാധകര്‍ : ഒലീവ് പബ്ലിക്കേഷൻസ്

അവലോകനം : വെള്ളെഴുത്ത്




ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ വേണ്ടിയുള്ള മനുഷ്യസ്നേഹികളുടെ ആത്മാർത്ഥമായ ആലോചനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവിധതരങ്ങളായ പ്രത്യയശാസ്ത്രസംഹിതകളുടെ പിറവിയെങ്കിലും അവയുടെ പ്രവൃത്തിമാർഗങ്ങൾ പിഴച്ചു ഭീതിദമായി തീർന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആശയപംക്തികൾ രൂപപ്പെട്ട സാഹചര്യവും അവയുടെ പ്രയോഗയുക്തിയും തമ്മിൽ സ്ഥലകാലബദ്ധമായി ഇടഞ്ഞതിന്റെ ഫലം മാത്രമല്ല, ഈ പിഴച്ചപോക്കിനു കാരണം. വ്യക്തിമനോഭാവങ്ങൾ ജനസമൂഹത്തിനെതിരായതിന്റെ ദുരന്തഫലം കൂടിയാണിത്. ഉയരങ്ങളിൽ എത്താൻ വേണ്ടി കൈയിലെടുത്ത കറകളഞ്ഞ സിദ്ധാന്തങ്ങൾക്കു മേൽ പണിഞ്ഞ് പണിഞ്ഞ് അധികാരബദ്ധത പോലെയുള്ള മേൽക്കോയ്മാ മനോഭാവങ്ങൾ തല്ലിക്കൊഴിച്ചത് അവയുടെ ഉദ്ഭവം അടിസ്ഥാനമാക്കിയ മനുഷ്യസ്നേഹത്തിന്റെ ആന്തരസത്തയെയാണെന്നതാണ് ഇതിലെ ഏറ്റവും ദുരന്തം പിടിച്ച ഫലിതം. അങ്ങനെ, എന്തിനു വേണ്ടിയുണ്ടായോ അതിനെതിരായി തീർന്നു അവ പ്രായോഗിക തലത്തിൽ.

പുതിയ വ്യവസ്ഥിതിയിലൂടെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനു പകരം അധികാരത്തിന്റെ സുഖാലസ്യം നുകർന്ന് ഭരണാധികാരികൾ, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ പിഴപ്പിച്ചതിന്റെ ചോരയുറയുന്ന ദുരനുഭവങ്ങൾ വർണ്ണിക്കുന്ന കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കുന്ന കൃതിയാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ തേരൊലികൾ. ‘അനീതിയുടെ ഇരുണ്ടകാലങ്ങളിൽ സൌഹാർദ്ദങ്ങളുടെ നിലമൊരുക്കാൻ വേണ്ടി കാണിക്കേണ്ടി വന്ന പരുഷതകളോട് നാം ഇത്രയേറെ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ’ എന്ന ബ്രഹ്തിയൻ ചോദ്യത്തിന്റെ വിശദമായ മറുപടിയായി തീരുന്നുണ്ട് മറ്റൊരർത്ഥത്തിൽ ഈ പുസ്തകം. യഥാർത്ഥത്തിൽ ചരിത്രപരമായ കുറ്റകൃത്യങ്ങൾക്ക് ധാർമ്മികമായ വിധിതീർപ്പുകളും വിശദീകരണങ്ങളും വേണം എന്ന് ‘ദ റെഡ് ഫ്ലാഗി’ന്റെ ഉപസംഹാരത്തിൽ ഡേവിഡ് പ്രീസ്റ്റ് ലാൻഡ് പറഞ്ഞതു തന്നെയാണ് കാര്യം. സൈദ്ധാന്തികമായ ഉട്ടോപ്യൻ ആശയങ്ങൾ വിനാശകരമായി പോകാതെ കാക്കാൻ ചരിത്രപരമായ പുനരന്വേഷണങ്ങളും ജാഗ്രതകളും എത്രമാത്രം ആവശ്യമാണെന്നതിന് വർത്തമാനകാല സംഭവങ്ങളും സാക്ഷ്യം പറയുന്നുണ്ടല്ലോ. ബർദയേവു മുതൽ സോത്ഷെനിറ്റ്സൺ വരെയുള്ള ബുദ്ധിജീവികൾക്ക് സ്വരാജ്യം വിട്ടു വിദേശത്ത് പാർക്കേണ്ടി വന്നതിന്റെ സാഹചര്യം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ‘ദ ഫിലോസഫി സ്റ്റീമർ’. 220 ബുദ്ധിജീവികളെ നാടുകടത്താൻ വേണ്ടി തയാറാക്കിയ പ്ലാനിനെ അടിസ്ഥാനമാക്കി ലെസ്ലി ചേംബർലൈൻ എഴുതിയതാണ് ഇത്. ജീവിതാവസാനം വരെയും സ്വന്തം രാജ്യത്തിലേയ്ക്ക് മടങ്ങിപോകാനാവുമെന്ന ആശ അവരാരും തന്നെ വെടിഞ്ഞിരുന്നില്ലത്രേ. സുദീർഘമായ തടങ്കലിനും മാനസികപീഡനങ്ങൾക്കും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്പത്തെ തല്ലിക്കൊഴിക്കാനാവില്ലെന്ന് ഷാവോ സിയാങിന്റെ ‘ദി പ്രിസണർ ഓഫ് ദ സ്റ്റേറ്റ് എന്ന കൃതിയും ഉറക്കെ വിളിച്ചു പറയുന്നു. ചൈനയിലെ മുൻ പ്രധാനമന്ത്രിയും ആക്ടിംഗ് സെക്രട്ടറി ജനറലും ആയിരുന്നു ഷാവോ. ഏതാണ്ട് രണ്ടു കൊല്ലം കൊണ്ട് ഷാവോ രഹസ്യമായി രേഖപ്പെടുത്തിയ കുറിപ്പുകൾ പുറത്തു കടത്തിയാണ് കൂട്ടുകാർ പ്രസിദ്ധീകരിക്കുന്നത്. ടിയാനെന്മെൻ വിദ്യാർത്ഥിപ്രക്ഷോഭം നടക്കുമ്പോൾ കൂടിയാലോചനകൾക്കുള്ള ക്വാതിലുകൾ അടയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. മാർഷ്യൽ നിയമം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവയ്ക്കാനും കൂട്ടാക്കിയില്ല. അതോടെ തീർന്നു ഷാവോയുടെ രാഷ്ട്രീയഭാവി. പിന്നെ പതിനാറുവർഷം നീണ്ട തടവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ബെർട്രാൻഡ് പ്രാറ്റിനാഡിന്റെ ‘സ്റ്റാലിൻസ് നെമസിസ്..’ എന്ന പുസ്തകത്തിൽ ലിയോൺ ട്രോട്സ്കിയുടെ അന്ത്യനാളുകളുടെ വിശദമായ വിവരണമുണ്ട്. ട്രോട്സ്കിയുടെ മരണത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിട്ടുപോകാത്ത പേടിസ്വപ്നങ്ങൾ അവശേഷിപ്പിക്കുന്ന തരത്തിൽ രചിച്ചിരിക്കുന്ന മേൽ‌പ്പറഞ്ഞ പുസ്തകം കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് ലേഖകൻ എഴുതുന്നു. സാർവലൌകിമായ യുവത്വത്തിന്റെയും നിർഭയത്വത്തിന്റെയും എക്കാലത്തെയും പ്രതിബിംബമായുയർന്ന വിപ്ലവകാരി ചെ ഗുവേരയുടെ വ്യക്തിത്വത്തിലെ വ്യത്യസ്തമായ ഭാവത്തെ തുറന്നു കാണിക്കുന്ന കൃതിയാണ് റെജിസ് ദെബ്രെയുടെ ആത്മകഥ - പ്രൈസ്‌ഡ് ബി ഔർ ലോർഡ്‌സ്. ചെയോടൊപ്പം ബൊളിവിയയിൽ പോയ വ്യക്തിയായിരുന്നു ദെബ്രെ. ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായിരുന്ന വക്ലാവ് ഹാവേലിന്റെ ആത്മകഥാഖ്യാനം ‘ടു ദ കാസിൽ ആന്റ് ബാക്ക് ’ സുഖാനുഭവങ്ങളോട് മുഖം തിരിക്കാത്ത ഭരണാധികാരിയുടെ തുറന്നു പറച്ചിലിനൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദാഹങ്ങൾ രാഷ്ട്രീയമായ ഉന്നതാവസ്ഥയിലുള്ള ഒരാളിൽ പോലും വിട്ടൊഴിയാത്ത ഒന്നായി നിലനിൽക്കുന്നതിന്റെ അദ്ഭുതത്തെ പങ്കു വയ്ച്ചേക്കും. ലെനിന്റെ പതിനാറു വർഷത്തെ പ്രവാസജീവിതത്തെപ്പറ്റി ഹെലൻ റാപ്പാപോർട്ട് എഴുതിയ ‘കോൺസ്പിറേറ്ററെ’ കുറിച്ചുള്ള ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ലേഖനം. വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഏകാന്തമായ അന്വേഷണം കൂടിയാവുന്നു ഹെലന്റെ രചന. കാലഘട്ടത്തിന്റെ ചിന്താധാരയെ സ്വാധീനിക്കുകയും വിശ്വാസത്തിനനുസരിച്ച് യുദ്ധങ്ങളിൽ മുഴുകയും മുറിവേൽക്കുകയും ചെയ്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആർതർ കെയ്‌സ്ലെറുടെ ജീവിതകഥ പ്രതിപാദിക്കുന്ന, മൈക്കൽ സ്കാമെലിന്റെ ‘കെയ്‌സ്ലർ’, ‘നട്ടുച്ചയ്ക്കിരുട്ടെന്ന’ നോവലാൽ നമുക്കു പരിചിതനായ അതേ കെയ്‌സ്ലർ തന്നെ. വ്യവസ്ഥയെ ഉന്മാദം കൊണ്ട് നേരിട്ട ഡാനീൽ ഹാംസിന്റെ ടുഡേ ഐ റോട്ട് നതിംഗ്, റെസാക് ഹുക്നോവിച്ചിന്റെ ബോസ്നിയൻ കോൺസന്റ്‌റേഷൻ ക്യാമ്പുകളിലെ അനുഭത്തെപ്പറ്റിയുള്ള ദ‘ടെൻ‌ത് സർക്കിൾ ഓഫ് ഹെൽ’, യൂഗോസ്ലാവിയയിലെ വംശഹത്യയെ അപലപിക്കുന്ന, സ്ലാവേങ്ക ഡ്രാക്കുലിക്കിന്റെ ‘ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ’, ആത്മാഭിമാനം പരിരക്ഷിക്കാൻ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിന്ന ഓസീപ് മാൻഡൽ സ്റ്റാമിന്റെ ‘ക്രിട്ടിക്കൽ പ്രോസ് ആന്റ് ലെറ്റേഴ്സ്‘ , ഭരണാധികാരികളുടെ രഹസ്യലോകത്തിലേയ്ക്ക് അസാധാരണമായ ധീരതയോടെ കടന്നു ചെല്ലുന്ന, റിച്ചാർഡ് മഗ് ഗ്രഗറുടെ ‘ദ പാർട്ടി’ തുടങ്ങിയവയാണ് ‘തേരൊലികളി’ൽ ആലോചനയ്ക്കു വിഷയമാകുന്ന മറ്റു പുസ്തകങ്ങൾ. അധികാരത്തിലിരുന്നവർ ഒരു ഘട്ടത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാവുന്നതും നമുക്കിവിടെ കാണാം. മാൻഡൽ സ്റ്റാമും ഡാനീൽ ഹാംസും തടങ്കൽ പാളയങ്ങളിൽ പട്ടിണികൊണ്ടാണ് മരിച്ചതെങ്കിൽ മറുവശത്ത് ഷാവോയും ദെബ്രെയും ഹാവേലും അധികാരത്തിന്റെ രക്തസാക്ഷികളാണ്. സ്വാതന്ത്ര്യാഭിലാഷവും നിർഭയത്വവും ആത്മാഭിമാനവും ഏതു നിഷ്ഠുരതയെയും സഹിക്കാൻ മനുഷ്യാത്മാവിനെ പ്രാപ്തനാക്കുന്നതാണ് ഈ നിര പുസ്തകങ്ങൾ നൽകുന്ന ആശ്വാസക്കാഴ്ച.

ആരാധനാലയം ശൂന്യമാണെന്ന് അറിയുന്ന ഗായകസംഘാംഗത്തോട് ചേർത്തു വച്ച്, തന്റെ പുസ്തകത്തിലൊരിടത്ത് വക്ലാവ് ഹാവെൽ സ്വയം ഉപമിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലല്ല, ഏകാന്തതയിലാണ് ഒച്ചകൾ, സംഗീതമായിരുന്നില്ലെന്ന തിരിച്ചറിവിന് ആക്കം കൂട്ടുന്നതെന്ന് ഈ പുസ്തകത്തിൽ പരാമർശവിധേയമാവുന്ന ആഖ്യാനങ്ങൾ തെളിവുനൽകുന്നുണ്ട്. ഈ രചനകളുടെയെല്ലാം മറുപുറത്ത് - എല്ലാമല്ലെങ്കിലും ഭൂരിഭാഗവും - ഇവയുടെ എഴുത്തുകാർ പാശ്ചാത്യമായ ഒരു തരം പ്രത്യയശാസ്ത്രഭയത്തിന്റെ സന്തതികളോ ചാർച്ചക്കാരോ അല്ലേ എന്ന വിചാരണയ്ക്കു കൂടി ‘തേരൊലികൾ’ അവസരമൊരുക്കുന്നുണ്ട്. അതു വിശദമായ മറ്റൊരു ചർച്ചയാണ്. എങ്കിൽ പോലും ചോരമണക്കുന്ന അനുഭവകഥനങ്ങളുടെ സത്യസന്ധതയെ സംശയിക്കാൻ അത് കാരണമാവേണ്ടതില്ല. അധികാരത്തിന്റെ തേർവാഴ്ചകൾക്കിടയിൽ കുടുങ്ങിയും തകർന്നും ഹതാശരായ ഒരുകൂട്ടം ജീവിതമാണ് മുന്നിൽ. ഇരകളുടെ മാത്രം ആഖ്യാനമല്ല ഇവിടെ ആലോചനാവിഷയം എന്നത് വൈകാരികമായ ഏകതാനതയിൽ നിന്ന് പുസ്തകത്തെ മാറ്റി നിർത്തുന്ന ഘടകമാവുന്നു. ഒരിക്കൽ തേരിലിരുന്നവരും എപ്പോഴും പൽച്ചക്രങ്ങളിൽ ഞെരിഞ്ഞവരും ഒറ്റപ്പന്തിയിലാവുന്നത്, മനുഷ്യനാണ് പ്രധാനം എന്ന നിർണ്ണായകമായ ബോധ്യത്തിന്റെ തട്ടകത്തിലാണ്. പ്രത്യക്ഷ അനീതികളും അസമത്വങ്ങളും വാലിൽ കെട്ടി ആകാശത്തേയ്ക്കു പറത്തുന്ന ആകർഷകമായ ഉട്ടോപ്യൻ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രതിപക്ഷത്തു നിൽക്കാൻ ആകെ വേണ്ട മൂലധനം, മനുഷ്യത്വത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവുമാണ്. കേവലവികാരത്തിന്റെ കോലം തുള്ളലുകളിൽ നിന്ന് അക്ഷരങ്ങളെ രക്ഷിച്ചെടുക്കുന്നതാവട്ടെ, ചരിത്രബോധവും സുദീർഘമായ നാൾവഴികളെ കൈവശമാക്കിയ വായനസംസ്കാരവും. ഇതെല്ലാം കൂടിയാണ് ‘തേരൊലികളെ’ പ്രസക്തമാക്കുന്നത്.

കൂടെ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ. വേണ്ടത്ര എഡിറ്റിംഗും പ്രൂഫ് തിരുത്തലുമില്ലാതെ ഇതിൽ കടന്നു കൂടിയിരിക്കുന്ന പിശകുകളെപ്പറ്റിയാണ് അത്. പരാമൃഷ്ടമായ പുസ്തകങ്ങളുടെ പേരു തെറ്റിച്ചും (ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ എന്ന പുസ്തകത്തിന്റെ പേര്, ദ നെവെർ ഹാർട്ട് എ ഫ്ലൈ എന്ന്. പേ.118) വാക്യങ്ങളുടെ ഘടനയും വ്യാകരണവും തെറ്റിച്ചും (‘ചതുശ്ശക്തി സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് വിത്സൺ ഇൻ ഡോ ചൈനയ്ക്ക് സ്വയം ഭരണാ‍വകാശം നൽകുന്നതും അനുഭാവത്തോടെ പരിഗണിക്കണമെന്ന അപേക്ഷയുമായി എത്തിയ 29 കാരനായ ഹോചിമിനിലൂടെയും ഏഷ്യയുടെ... സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.’ പേ. 20, ‘... ജനനത്തിനു വഴി തെളിക്കുകയും അവർ മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത.. മുറിവുണ്ടാക്കിയതെങ്ങനെയെന്നും..” പേ.22, ‘ഒളിച്ചോട്ടത്തിൽ നിന്നും അംഗമാകുന്നത് ഉപകരിക്കുമെന്നും..’ പേ. 155, ‘ലേഡി മാക്ബത്തിനെ കമ്പോടു കമ്പ് വിമർശിച്ച പ്രാവ്ദ എന്ന് വിശേഷിപ്പിച്ചു.‘ പേജ് 105, ‘ശ്രവണപുടങ്ങളിൽ ഒച്ചയില്ലാത്ത ഒച്ച നിറയുന്നു.’ പേ.61, ‘.. മകൻ പശ്ചാത്തപിക്കുകയും അയാളുടെ മൃതദേഹം പുറത്തെടുത്തിരുന്നത്.’ പേ.12) വാക്കുകളും പേരുകളും തെറ്റായി ചേർത്തും ( ഓൾഗ യ്ക്ക് ഒഗ, നാദിയയ്ക്ക് നാട്യ, മരണം വരെ എന്ന അർത്ഥത്തിൽ ആമരണം എന്നതിനു പകരം ‘ആ മരണം’, ‘അദ്ധ്യാപകനശൈലി, ഒന്നാമന്റെ ക്ഷാത്രപാത്രം, തൊഴിലാളിക‘ലെ’, ഒരു കൃതിയ്ക്ക് ‘കൃതികളെ’) എന്നിങ്ങനെ അച്ചടിപ്പിശാചുകളുടെയും തിരുത്തപ്പെടേണ്ട, ഭാഷാപരമായ തെറ്റുകളുടെയും ഘോഷയാത്രതന്നെയുണ്ട് പുസ്തകത്തിൽ, അങ്ങോളമിങ്ങോളം.

2 comments:

  1. പുസ്തകനിരൂപണത്തിന്റെ ആദ്യഖണ്ഡികക്ക് നൂറുമാർക്ക് കൊടുത്താലും പോരാ. പ്രത്യയശാസ്ത്രങ്ങൾ ലക്ഷയം തെറ്റി വിക്ഷേപണത്തറയിൽ തന്നെ പതിച്ച ചരിത്രം അറയുന പല പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം1 വിചിത്രമായി തോന്നുന്നു ഈ ആശയം!
    നിരൂപകന്റെ അപഗ്രഥനശേഷിയെ വണങ്ങുന്നു. വാക്യ്ഘടനയിലെ തെറ്റുകൾ ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ ആഴ്ചപ്പതിപ്പുകളിൽ. ഒരു ചെറിയ തിരുത്ത്, നാദിയ എന്നുള്ളത് ഇന്തയ്ന് ഉച്ഛാരണമാണ്. യൂറോപ്പ്യന്മാർ പൊതുവേ നാട്യ എന്ന് തന്നെയാണ് പറയാറുള്ളത്. അതൊരു പേരായതിനാൽ മലയാളത്തിലും ആ ശൈലി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. 

    ReplyDelete
  2. നല്ല വിവരണം , നല്ല പരിചൽപ്പെടുത്തൽ.
    നന്ദി
    ആശംസകൾ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?