Sunday, June 30, 2013

ശരീരം ഇങ്ങിനെയും വായിക്കാം

പുസ്തകം : ശരീരം ഇങ്ങിനെയും വായിക്കാം
രചയിതാവ് : കെ.വി.സുമിത്ര
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്


സ്ത്രൈണഭാവം പുരുഷന് സങ്കല്പവും സ്ത്രീക്ക് യാഥാര്‍ത്ഥ്യവുമാണെന്ന തിരിച്ചറിവ് സ്ത്രീയെഴുത്തുകാരികള്‍ നേടിക്കഴിഞ്ഞ ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് സുമിത്രയുടെ സൌമ്യമായ ഉന്മാദം നിറഞ്ഞ ഈ കവിതകളിലൂടെ ഞാന്‍ കടന്നുപോകുന്നത്. അതേ എഴുത്തിനെ “ ഏറ്റവും വന്യവും സ്വകാര്യവുമായ ഉന്മാദം” എന്ന് നിര്‍വചിക്കുന്ന ഒരു സ്ത്രീഹൃദയം ഈ വാഗ്മയത്തില്‍ സ്പന്ദിക്കുന്നു. സാമൂഹികവും വൈകാരികവും ചിന്താപരവുമായ പാരതന്ത്ര്യങ്ങളുടെ കനകപഞ്ജരം ഭേദിക്കാന്‍ ശ്രമിക്കുന്ന ഉത്കടമായ ചിറകടികള്‍ ഈ കവിതകളെ മുഖരമാക്കുന്നു. മുറിഞ്ഞ ചിറകില്‍ നിന്നും ചിലപ്പോള്‍ ആത്മാവിലേക്ക് ചോരത്തുള്ളികള്‍ തെറിക്കുന്നു. ‘അക്ഷരങ്ങള്‍ ഭ്രാന്തിന്റെ ഉണര്‍ന്നിരിക്കുന്ന ആത്മാവാണ് ‘ എന്ന് ഈ കവി കണ്ടെത്തുമ്പോള്‍ ആത്മാവിഷ്കാരത്തിന് ആവേശംകൊള്ളുന്ന പുതിയ പെണ്‍‌തലമുറയുടെ ജീവസ്പന്ദം നാം അറിയുന്നു.
മകളെക്കുറിച്ച്:
എപ്പോഴും മൂടിയിട്ട
വാതിലിനും ജനാ‍ലയ്ക്കും
ഉള്ളിലാണവള്‍ വളര്‍ന്നത്
പിരിവുകാരായും വില്പനക്കാരായും
അവള്‍ ലോകത്തെ വായിച്ചു“ (സത്യം ശിവം സുന്ദരം)
സ്ത്രീകര്‍ത്തൃത്വത്തെ നിര്‍മ്മിക്കുന്ന സാമൂഹീകനിബന്ധനകള്‍ക്കെതിരെ ഇതിലും വിനീതവും സൌമ്യവുമായ കലാപം സാധ്യമാകുമോ!
ജലാംശമുള്ള മണ്ണ് ‘എന്ന കവിത പറയുന്നു :
ഒരു ചിറക്.അത് മാത്രമായി കിട്ടണം
------------------------------
ആര്‍ത്തവമുള്ള ദിനങ്ങളില്‍
വീട്ടീല്‍ നിന്നൊന്ന് പുറത്തിറങ്ങാന്‍.’
ഈ വിനീത പരിദേവനത്തിനുള്ളില്‍ വീടിനെ തടവായി തിരിച്ചറിയുന്ന കലാപത്തിന്റെ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നു.
സുമിത്രയുടെ കവിത പലപ്പോഴും ‘നീ’ എന്ന് ആരെയോ അഭിസംബോധന ചെയ്യുന്നു. അത് സ്വന്തം മനസ്സാകാം. സുഹൃത്താകാം. സഖിയാവാം. കാമുകനാവാം. ഭര്‍ത്താവാകാം. ദൈവമാകാം. അന്യനായ വായനക്കാരനാവാം. ആരായാലും ഒരു മനുഷ്യഹൃദയം അതിന്റെ ഉള്ളടക്കം ചെയ്യാനാഗ്രഹിക്കുന്ന അപരസ്വത്വമാണത്. ഏകാന്തതടവുകാരി ഭ്രാന്തുപിടിക്കാതിരിക്കാന്‍ ആരെയോ സങ്കല്‍പ്പിച്ചു സംസാരിക്കുന്നത് പോലെ ഈ കവിതകള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒരു സ്ത്രീയുടെ വിധിയെക്കുറിച്ച് സംസാരിക്കുന്നു.
നക്ഷത്രങ്ങളുടെ നടുവില്‍നിന്ന്
ഒരു നാള്‍ നീ വരുമ്പോള്‍
നിനക്കായ് കരുതിവെച്ചത്
സ്നേഹത്തില്‍ കുതിര്‍ന്ന ഹൃദയം മാത്രമാണ് ‘ (സുറുമ)
എന്നു സ്വന്തം നിസ്വതയോടൊപ്പം സ്നേഹാഭിമാനവും സമര്‍പ്പിക്കുമ്പോഴും ,
സ്നേഹമറിയിക്കാന്‍
ഞാന്‍ ഏതു നക്ഷത്രത്തെ കാണിക്കണം ‘ (സ്നേഹപൂര്‍വ്വം)
എന്ന് കാതരമായി ചോദിക്കുമ്പോഴും ,
കാത്തിരിപ്പ്, അവസാനിക്കാത്ത
പ്രതീക്ഷയുടെ മൌനഭാഷയാണ് ‘ (അകം‌പൊരുള്‍) എന്ന് കണ്ടെത്തുമ്പോഴും ,
ഓരോ വിളിയിലും മൃതിപ്പെട്ടുപ്പോയാലും
അന്‍പോടെ ഓര്‍ക്കാനുള്ള
പ്രാണജലം അവശേഷിച്ചിരിക്കണം ‘ (ജീവിതം അവശേഷിപ്പിച്ച ചിലതെല്ലാം)
എന്ന് ആശ്വസിക്കുമ്പോഴും ഈ അപരസ്വത്വത്തോടുള്ള സംവേദനം സഫലമാകുന്നുണ്ട്.
അപമാനവീകൃതമായ നഗരജീവിതത്തിന്റെ ദയാരഹിതമായ ചിഹ്നങ്ങളും ഈ കവിതകളില്‍ ബിംബങ്ങളായും പ്രമേയങ്ങളായും നിരീക്ഷണങ്ങളായും വാങ്‌മയചിത്രങ്ങളായും മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. അവഗണിക്കപ്പെട്ട ജീവിതങ്ങളുടെ കരിനിഴലുകള്‍ കടന്നുവരുന്ന ഒരു കവിതമാത്രം ഉദാഹരിക്കട്ടെ :
വീടുകള്‍തോറും
കയറിയിറങ്ങി
ആക്രികള്‍ പെറുക്കിപെറുക്കി
മുഖവും മുടിയും കരിവാളിച്ചവര്‍
…......................................
നഗരം
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍
ഞരങ്ങുമ്പോള്‍
ഒന്നുറക്കെ കരയുന്നതിന് മുന്നേ,ബുള്‍ഡോസറുകള്‍
ഇവര്‍ക്കുമീതെ അമരുമോ? ‘ (ഈ നഗരം ഇവര്‍ക്ക് കൂടിയുള്ളതാണ്)
ആത്മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും വിലോലധാരകളെ സമന്വയിപ്പിച്ചുകൊണ്ട് , മൃദുലമായ ഒരു ഉന്മാദത്തിന്റെ വിഷാദമയമായ ഒരു വാങ്മയം കൊണ്ട് നെയ്തെടുത്ത ഈ കവിതകള്‍ നമ്മുടെ കാലഘട്ടത്തിലെ സ്ത്രൈണചേതനയുടെ വ്യത്യസ്തമായ ഒരു മുഖം അനാവരണം ചെയ്യുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?