Sunday, January 22, 2012

മഹാത്മജി മാതൃഭൂമി രേഖകള്‍

പുസ്തകം : മഹാത്മജി മാതൃഭൂമി രേഖകള്‍
രചയിതാവ് : എം.ജയരാജ്‌ (എഡിറ്റര്‍)
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി





നുഷ്യവംശത്തിനാകെ പുതിയൊരു വെളിച്ചവും വികാസവുമായിരുന്നു മഹാത്മാഗാന്ധി. മഹാത്മജിയുടെ ആശയാദര്‍ശങ്ങളില്‍ നിന്നും ആ മഹിത ജീവിതത്തില്‍ നിന്നും ഊര്‍ജമേറ്റ പ്രസിദ്ധീകരണസ്ഥാപനമാണ്‌ മാതൃഭൂമി. ജീവിച്ചിരുന്നപ്പോള്‍ മഹാത്മജിയുടെ ജിഹ്വയായിട്ടാണ്‌ മാതൃഭൂമി പ്രവര്‍ത്തിച്ചിരുന്നത്‌. മഹാത്മജിയുമായി ബന്ധപ്പെട്ട്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും കവിതകളുടെയും മറ്റ്‌ രചനകളുടെയും വിപുലമായ സമാഹാരമാണ്‌ മഹാത്മജി മാതൃഭൂമി രേഖകള്‍ എന്ന പുസ്‌തകം. മഹാത്മാവിന്റെ കര്‍മബഹുലമായ ജീവിതത്തിന്റെ ചരിത്രമാണ്‌ ഈ പുസ്‌തകത്തെ സവിശേഷമാക്കുന്നത്‌. അതിനൊപ്പം അത്‌ ആ കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്‌. ഒരു കാലഘട്ടിന്റെ മാധ്യമ ചരിത്രവും. പഴയ ആഴ്‌ചപ്പതിപ്പില്‍ വന്ന ലേഖനങ്ങള്‍ കവിതകള്‍ അത്യപൂര്‍വങ്ങളായ ചിത്രങ്ങള്‍ എന്നിവയെല്ലാം മിഴിവോടെ ചേര്‍ത്തിരിക്കുന്നു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അറുപതോളം ലേഖനങ്ങള്‍, @രുപതിലധികം കവിതകള്‍ അത്യപൂര്‍വമായ നൂറുകണക്കിനു ചിത്രങ്ങള്‍, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടു വന്ന നിരവധി വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയെല്ലാമുണ്ട്‌ ഈ പുസ്‌തകത്തില്‍.

ജവഹര്‍ലാല്‍ നെഹ്രുവും രവീന്ദ്രനാഥ്‌ ടാഗൂറും ബി.കുമരപ്പയും ആചാര്യ കൃപലാനിയും പട്ടാഭി സീതാരാമയ്യയും കെ.എ.അബ്ബാസും എച്ച്‌.എസ്‌.എന്‍.പോളക്കും കൈലാസനാഥ്‌ ഖട്‌ജുവും നിര്‍മല്‍ കുമാര്‍ ബോസുമുള്‍പ്പെടെയുള്ള മഹാമനീഷികളുടെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖനങ്ങളെഴുതിയിട്ടുള്ള മലയാളികളുടെ കൂട്ടത്തില്‍ പുത്തേഴത്ത്‌ രാമന്‍ മേനോനനും ചേലനാട്ട്‌ അച്യുതമേനോനും മൂര്‍ക്കോത്ത്‌ കുഞ്ഞപ്പയും സുകുമാര്‍ അഴീക്കോടും എസ്‌.ഗുപ്‌തന്‍ നായരും ജി.രാമചന്ദ്രനും പി.കുഞ്ഞിരാമന്‍ നായരുമുള്‍പ്പെടെയുള്ള പ്രതിഭാധനന്മാരാണ്‌ അധികവും. കവിതകളാകട്ടെ ഉള്ളൂര്‍,വള്ളത്തോള്‍,പി.വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്‌ തുടങ്ങിയവരുടേതാണ്‌. ഇതിനെക്കാളൊക്കെ പ്രധാനമാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മഹാത്മാഗാന്ധിയുടെ നിരവധി ലേഖനങ്ങള്‍.

സൈക്കിള്‍ ചവിട്ടി പോകുന്ന ഗാന്ധിജിയും ബര്‍മാത്തൊപ്പിയും വെച്ച്‌ കുട്ടിക്കുസൃതിയോടിരിക്കുന്ന ഗാന്ധിജിയും കുട്ടിക്കുടുമയിളക്കി പൊട്ടിച്ചിരിക്കുന്ന ഗാന്ധിജിയും കുഷ്‌ഠരോഗിയെ ശുശ്രൂഷിക്കുന്ന ഗാന്ധിജിയും ഉള്‍പ്പെടെ ഈ പുസ്‌തകത്തിലെ അപൂര്‍വഗാന്ധിച്ചിത്രങ്ങളുടെ പേരില്‍ മാത്രം ഇതൊരു വിശിഷ്ടഗ്രന്ഥമായിത്തീരുന്നുണ്ട്‌. ചരിത്രാത്മകതയുടെ സൗരഭ്യവും ഗാന്ധിജിയുടെ മഹത്ത്വവും മാതൃഭൂമിയുടെ പൈതൃകഗരിമയും ഒരു പുസ്‌തകത്തില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍ ഈ വിശിഷ്ടഗ്രന്ഥത്തിലേക്കു തന്നെ വരണം. അന്‍പതിലധികം വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ മുഴുവന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും വിശദമായി പരിശോധിച്ച്‌ ഇത്രയധികം ലേഖനങ്ങളും ചിത്രങ്ങളും പകര്‍ത്തി ഉചിതമായ വിവരണങ്ങളും വിശദീകരണക്കുറിപ്പുകളും ചേര്‍ത്ത്‌ ഇങ്ങനെയൊരു പുസ്‌തകം തയ്യാറാക്കുന്നതു പോലൊരു സാഹസം ഇതിനു മുമ്പ്‌ മലയാളത്തില്‍ ആരെങ്കിലും ചെയ്‌തിട്ടുണ്ടെന്നു തോന്നുന്നില്ല. പിഎച്ച്‌ഡി ഗവേഷണങ്ങളില്‍ പോലും തട്ടിക്കൂട്ടു പ്രബന്ധങ്ങള്‍ മാത്രമുണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു പുസ്‌തകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്‌. വര്‍ഷങ്ങളുടെ തപസ്യയിലൂടെ ഈ പുസ്‌തകം തയ്യാറാക്കിയ എം.ജയരാജിന്റെ ഗവേഷണ താത്‌പര്യം തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ. വിദ്യാലയ ഗ്രന്ഥശാലകളിലും പൊതു ഗ്രന്ഥശാലകളിലും ഗാന്ധിജിയുടെ ചരിത്രത്തില്‍ താത്‌പര്യമുള്ളവര്‍ക്കും മാധ്യമരംഗത്തുള്ളവര്‍ക്കും വിലമതിക്കാനാവാത്ത പുസ്‌തകമാണ്‌ ഈ രേഖാശേഖരം. (പേജ്‌ 272 വില 300രൂപ)

വലിയ സൈസില്‍ കട്ടിയുള്ള പുറം ചട്ടയോടെയും ഇത്തരമൊരു പുസ്‌തകത്തിനു വേണ്ട അച്ചടിമികവോടെയും ഗരിമയോടെയുമാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌.

2 comments:

  1. തികച്ചും അവിചാരിതമായി ഇവിടെ എത്തി
    പുസ്തക റിവ്യു കണ്ടു. ഇത്തരം ഒരു സംരഭം
    മാതൃഭൂമി ഏറ്റെ ടു ത്തില്‍ അഭിനന്ദനം
    അര്‍ഹിക്കുന്നു.
    ഇതൊരു ചരിത്ര പുസ്തകം ആകും എന്നതിനു
    രണ്ടു പക്ഷം വേണ്ട
    നന്ദി നമസ്കാരം
    ഏരിയല്‍ ഫിലിപ്പ്

    ReplyDelete
  2. ഇത് പുസ്തകവിചാരത്തിലെ 100 -) മത്തെ പുസ്തകാവലോകനം.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?