Thursday, January 26, 2012

Love Experiencs@Scoundrel poet

പുസ്തകം : Love Experiencs@Scoundrel poet
രചയിതാവ് : ശൈലന്‍

പ്രസാധകര്‍ : പാപ്പിറസ് ബുക്‌സ്

അവലോകനം : മേല്‍‌പ്പത്തൂരാന്‍







ന്ധര്‍വ്വലോകത്തുനിന്നും ശപിക്കപ്പെട്ട്‌ ഈലോകത്തില്‍ മനുഷ്യനായി അവതരിക്കേണ്ടിവന്ന ഒരു ഗന്ധര്‍വ്വ കുമാരന്റെ അനുഭവകഥ..!!

പ്രണയത്തില്‍ വിശുദ്ധമല്ലാത്തതൊന്നുമില്ലന്നു വിശ്വസിക്കുന്ന,മലയാളത്തിലെ തെമ്മാടിക്കവിയുടെ പ്രണയാനുഭവങ്ങള്‍. Love Experiencs@Scoundrel poet പ്രണയവും,ഉന്മാദവും,സുതാര്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കവിതാ സമാഹാരമാണ് ,പ്രണയത്തിന്റെ വിശ്വാസ്യത നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന/ശ്രമിച്ച കാമുകന്‍ അതായിരുന്നു ശൈലന്‍,കപട സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ രചന.“സദാചാരികളും ഹൃദയാ‍രോഗ്യം കുറഞ്ഞവരും ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക“യെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്,ഈ പുസ്തകം ഒരിക്കലും തനിക്ക് ഒരു നല്ല പേരുണ്ടാക്കിത്തരില്ലായെന്ന മുന്‍‌വിധിയോടെയാണ് കവി പ്രതികരിക്കുന്നത്. “ഒരു ആവറേജുമനുഷ്യന്റെ പ്രണയവും,രതിയും അതിന്റെ യാഥാസ്ഥിതിക ഗൃഹാതുരത്വത്തിന്റെ ചെപ്പുതുറക്കുമ്പോള്‍ ഇങ്ങനൊക്കെത്തന്നെയായിരിക്കും...തീര്‍ച്ച!

പ്രണയത്തിനും രതിക്കുമുള്ള അഭേദ്യമായ ബന്ധത്തെ കപടസദാചാരത്തിന്റെ പഴഞ്ചാക്കുകള്‍ മൂടി സൂക്ഷിക്കുന്ന മലായാളികള്‍ക്ക്,ഒരുപക്ഷെ ഈകവിതകള്‍ ഓക്കാനനിര്‍ഭരമായേക്കാം.പ്രണയം വിശുദ്ധവും,രതി അതിവിശുദ്ധവു മാണെന്ന ആത്മീയതത്ത്വത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശൈലന്‍ കവിതകളില്‍ ,പ്രണയമാദ്യം ആസക്തിയിലൂടെയും പിന്നീട് അനാസക്തിയുടേയും കുമ്പസാരമായി കാണാം.

“പ്രണയവിരഹത്തിന്റെ വിരസതയും പേറി ,ശില്പചാതുരിയാര്‍ന്ന ഈ നൂറ്റാണ്ടില്‍ സൂര്യ ശിലകളേറി ജാലകങ്ങളടച്ചിട്ട് അപകര്‍ഷതാബോധത്തിന്റെ ഇരുട്ടറയില്‍ സ്വയം തടവുകാരനാകുമ്പോളും,അവന്റെ ജാലകങ്ങള്‍ക്കരികില്‍ പ്രണയത്തിന്റെ ഏഴിലമ്പാലകള്‍ പൂത്തിരുന്നു .അതില്‍നിന്നും പ്രണയത്തിന്റെ ലാസ്യഭാവങ്ങളുമായി എത്രയോ അപ്സരസ്സുകള്‍ മുടിയഴിഞ്ഞുലഞ്ഞാടി ഇറങ്ങി വന്നു .തടവറയുടെ വാതിലില്‍ മുട്ടിവിളിച്ചു .മാദകത്വവും,മെയ്‌വഴക്കങ്ങളും കാട്ടി അവനെ വശീകരിക്കാന്‍ ശ്രമിച്ചു ,അവനേയും കൂട്ടി പ്രണത്തിന്റെ വിശുദ്ധമാം അമ്പലപ്പറമ്പുകളീല്‍ സ്നേഹത്തിന്റെ തയമ്പകയും കൊട്ടി,പ്രണയത്തിന്റെ കെട്ടുകാഴ്ചകളും കണ്ട് രതിയുടെ വെടിക്കെട്ടുകളും നടത്തി ഉന്മാദമായിനടന്നു. പ്രണയത്തിന്റെ വിശുദ്ധമായ ശ്രീ കോവിലിനുമുമ്പില്‍ ,രതിബിംബങ്ങളെ പൂജിച്ചു സായൂജ്യമടഞ്ഞു നില്‍ക്കുമ്പോള്‍ “ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങളെല്ലാം പണിതത് നിമിഷാര്‍ധങ്ങള്‍ കൊണ്ടാണെന്നു തോന്നിപ്പോകും.

പാലപ്പൂക്കളും,നിലാവുമുള്ളരാത്രിയില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്തവളേയും സ്വപ്നം കണ്ടുകിടക്കുമ്പോള്‍... സ്വപ്നത്തില്‍‌ പോലും കണ്ടിട്ടില്ലാത്ത മറ്റേതോ ഉപഗ്രഹങ്ങളിലെ വെര്‍ച്വല്‍ അപ്സരസ്സിനോട് “മിസ്സ്ഡ്കോളുകളെല്ലാം സ്മോള്‍ കിസ്സുകളാണെന്നു“ പറഞ്ഞതും അവന്‍‌തന്നെ.രതിയുടെ വിദ്ധ്വംസക ബിംബങ്ങളാല്‍ കപടസദാചാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിഞ്ഞ് പ്രകൃതിയും,പ്രണയവും,രതിയും ആനുപാതീകമായി സമ്മേളിക്കുന്ന കാവ്യശകലങ്ങളാല്‍, അഭിനവ വാത്സ്യായനെപ്പോലെ നെല്ലിയാമ്പതിയിലെ കുളിര്‍ന്ന കാലാവസ്ഥയില്‍ പറമ്പിക്കുളത്തേക്കുള്ള വിജനമായ കാട്ടുപാതയില്‍ കാട്ടിപോത്തുകളുടെ ചതുപ്പുപാടങ്ങളില്‍ അവയെ കാവല്‍ നിറുത്തി ഇണചേരലിന്റെ പുതിയ പാഠങ്ങള്‍ മെനയാന്‍ മോഹിക്കുന്നവന്‍......,
ശീഘ്രസ്‌ഖലനക്കാരനെ
സഹിക്കുന്ന
സഖിയേ.....
മാപ്പ്
പ്രതീക്ഷിക്കണ്ട,സോറി,
മാപ്പു
പ്രതീക്ഷിക്കുന്നില്ല,എന്നു പറയുന്നത്,അനാസക്തിയുടേയും,ഏറ്റുപറച്ചിലിന്റേയും നിഴലായി മാറി.

പ്രണയാനുഭവങ്ങള്‍ നല്‍കിയ കൈപ്പേറിയ അനുഭവങ്ങളാല്‍ ഏഴുരാത്രികളില്‍ അടുപ്പിച്ചടുപ്പിച്ച് ഏഴുവിധത്തില്‍ ആത്മാര്‍ത്ഥമായി ആത്മഹത്യക്ക് ശ്രമിക്കവെ എട്ടാംനാള്‍ ദൈവം അവനെ വിളിച്ചുണര്‍ത്തി ചോദിച്ചു ,”നാണമില്ലേ...നായിന്റെ മോനെ....പോയി അവളെ കൊന്നുകൂടെ..!!. ദൈവം പറഞ്ഞാല്‍ പോലും അവനതിനുകഴിയില്ല. അതായിരുന്നു അവന്റെ സ്നേഹം.

”ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ സ്നേഹത്തിന്റെ ,കിട്ടാ‍ത്ത വള്ളികള്‍ തേടിനടക്കവെ തേടാത്ത വള്ളിയിലുടക്കി അനാധത്വത്തിന്റെ ഇരുളടഞ്ഞ അഗാധ ഗര്‍ത്തത്തില്‍ വീണുപോയ അവന്റെ ദീനരോധനങ്ങള്‍ പല വരികളിലും പതിധ്വനിക്കുന്നുണ്ട്,പ്രണയവും പ്രണയസമ്മാനങ്ങളും നിധിയായിസൂക്ഷിക്കുന്ന കാമുകന്‍ ,കാമുകിയൊരുവള്‍ നല്‍കിയ ഗ്യാസ്സ് സിലിണ്ടര്‍ കെട്ടിപ്പിടിച്ചുറങ്ങി അവളോടുള്ള സ്ഫോടനാത്മകമായ വിധേയത്വം പതിഫലിപ്പിക്കുന്നു.

അപ്സരസ്സുകള്‍ക്കൊപ്പം അനുരാഗത്തിന്റെ മുന്തിരിപ്പാടങ്ങളില്‍ ഉല്ലസ്സിച്ചു നടക്കുമ്പോള്‍,വിരല്‍ സ്പര്‍ശത്തിന്റെ(പ്രവേശനത്തിന്റെ) രതിപദനിസകള്‍ തരംഗവീചികളായി പ്രവഹിച്ച ആ ബ്രഹ്മമുഹൂര്‍ത്തത്തില്‍.....
കാറ്റായും ചിത്രശലഭങ്ങളായും
നമ്മളെ
തുളച്ച് പറക്കുന്നത്
ഇന്നലെ കളഞ്ഞുപോയ
നിന്റെ യോനിതന്നെ!,യെന്നു പറയുമ്പോള്‍ ,“യോനി“കൊണ്ട് ഉപമിച്ചത് കുടുംബത്തേയൊ,അവളുടെ വംശഗുണത്തേയൊ ആയിരിക്കാം..!

ഏകാന്തജീവിതത്തിനിടയിലെപ്പോഴോ കണ്ടുമുട്ടിയ ഒരു ആദ്യകാല കാമുകി ,അവള്‍ എഴുത്തുകാരിയും , വായനക്കാരിയുമൊന്നു മായിരുന്നില്ലെങ്കില്‍പ്പോലും അവളുടെ വാക്കുകള്‍ എത്രഅര്‍ത്ഥവത്തായിരുന്നു...
അമ്മപോയപ്പോള്‍
മരിച്ചത് ശൈലന്‍ തന്നെയാണ്...
ഇപ്പോള്‍
ജീവിച്ചിരിക്കുന്നത്
അമ്മയാണ്....!!

ദുഃഖവെള്ളിയില്‍ പിറന്ന് ഈസ്റ്ററുകള്‍ തേടി സഞ്ചരിക്കുന്ന ഈ യാത്രീകന്‍ ,ഗന്ധര്‍വ്വകഥയിലെ നായകനേപ്പോലെ രമിച്ചുനടന്ന കാലങ്ങളേക്കുറിച്ചുള്ള ഗൃഹാതുരത്വമായ ഓര്‍മ്മകള്‍ കൊണ്ട് മെനഞ്ഞ കവിതകളില്‍ ,വിശപ്പും,ദാഹവും,പോലെ ഓരോ ആവറേജ്ജ് മനുഷ്യനും ഉണ്ടാകാറുള്ള വികാരമാണ് ,അല്ലെങ്കില്‍ പരസ്പര സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് ലൈംഗികതയെന്ന ബോധനമാണ്. ലൈംഗികതയെന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിച്ച്,മനസ്സുകൊണ്ട് അതാഗ്രഹിച്ച് ,സമൂഹത്തില്‍ ലൈംഗീക അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന കപടസദാചാരികല്‍ക്കിടയില്‍ ഈ കവിതകള്‍ക്ക് പ്രസക്തിയെന്തെന്ന് ചിന്തിച്ച് വ്യാകുലപ്പെടാതെ പ്രസദ്ധീകരിക്കാന്‍ തന്റേടം കാണിച്ച പാപ്പിറസ് ബുക്സിന്റെ ബാലഗോപാല്‍ ഹരിക്ക് നന്ദി.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?